മോഷ്ടിച്ച ദൈവങ്ങൾ
കൊത്തുപണികളുള്ള മരംകൊണ്ടുള്ള ഒരു വിഗ്രഹം - ഒരു ഗൃഹബിംബം - എക്കുവ എന്ന സ്ത്രീയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അവൾ അത് അധികാരികളെ അറിയിച്ചു. വിഗ്രഹം കണ്ടെത്തിയ നിയമപാലകർ അതു തിരിച്ചറിയാൻ അവളെ വിളിച്ചു. 'ഇതാണോ നിങ്ങളുടെ ദൈവം?' അവർ ചോദിച്ചു. അവൾ സങ്കടത്തോടെ പറഞ്ഞു, 'ഇല്ല, എന്റെ ദൈവം ഇതിനെക്കാൾ വലുതും മനോഹരവുമാണ്.'
കൈകൊണ്ട് നിർമ്മിച്ച ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തങ്ങളുടെ ദൈവസങ്കൽപ്പത്തിന് രൂപം നൽകാൻ പണ്ടേ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം യാക്കോബിന്റെ ഭാര്യ റാഹേൽ ലാബാനിൽ നിന്ന് ഓടിപ്പോയപ്പോൾ ''തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചത്'' (ഉല്പത്തി 31:19). എന്നാൽ യാക്കോബിന്റെ പാളയത്തിൽ വിഗ്രഹങ്ങൾ മറഞ്ഞിരുന്നിട്ടും ദൈവം അവന്റെ മേൽ തന്റെ കരം വെച്ചു (വാ. 34).
പിന്നീട്, അതേ യാത്രയിൽ, യാക്കോബ് രാത്രി മുഴുവൻ 'ഒരു മനുഷ്യനുമായി' മല്ലു പിടിച്ചു (32:24). ഈ എതിരാളി വെറുമൊരു മനുഷ്യനല്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കണം, കാരണം നേരം പുലർന്നപ്പോൾ യാക്കോബ് പറഞ്ഞു, 'നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല' (വാ. 26). ആ മനുഷ്യൻ അവനെ യിസ്രായേൽ എന്ന് പുനർനാമകരണം ചെയ്തു ('ദൈവം യുദ്ധം ചെയ്യുന്നു') തുടർന്ന് അവനെ അനുഗ്രഹിച്ചു (വാ. 28-29). യാക്കോബ് ആ സ്ഥലത്തിനു പെനിയേൽ ('ദൈവത്തിന്റെ മുഖം') എന്ന് പേർ വിളിച്ചു, 'ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു' (വാ. 30).
ഈ ദൈവം-ഏകസത്യ ദൈവം-ഏകുവയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എന്തിനേക്കാളും അനന്തമായി വലുതും മനോഹരവുമാണ്. അവനെ കൊത്തിയെടുക്കാനോ മോഷ്ടിക്കാനോ മറയ്ക്കാനോ കഴികയില്ല. എങ്കിലും, ആ രാത്രി യാക്കോബ് പഠിച്ചതുപോലെ, നമുക്ക് അവനെ സമീപിക്കാം! ഈ ദൈവത്തെ 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവേ' എന്ന് വിളിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:9).
ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്
മാർഗരറ്റ് അമ്മായിയുടെ മിതവ്യയം ഐതിഹാസികമായിരുന്നു. അവൾ മരിച്ചതിനുശേഷം, അവളുടെ മരുമക്കൾ അവളുടെ സാധനങ്ങൾ അടുക്കിപ്പെറുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞതും പ്രയാസകരവുമായ ജോലി ആരംഭിച്ചു. ഒരു ഡ്രോയറിൽ, ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വൃത്തിയായി അടുക്കിവെച്ച, ചെറിയ ചരടുകളുടെ ഒരു കൂട്ടം അവർ കണ്ടെത്തി. അതിന്റെ ലേബൽ ഇങ്ങനെയായിരുന്നു: "ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്."
ഉപയോഗശൂന്യമെന്ന് തങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും സൂക്ഷിക്കാനും തരംതിരിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരുപക്ഷേ ഈ വ്യക്തിക്ക് ഒരിക്കൽ അങ്ങേയറ്റത്തെ ദാരിദ്ര്യം അറിയാമായിരുന്നിരിക്കണം. യിസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപെട്ടപ്പോൾ, അവർ കഷ്ടപ്പാടുകളുടെ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അവർ തങ്ങളുടെ യാത്രാവേളയിൽ പലപ്പോഴും ദൈവത്തിന്റെ അത്ഭുതകരം മറന്നു, ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.
അവർ തന്നിൽ വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. അവരുടെ മരുഭൂമിയിലെ ഭക്ഷണത്തിനായി അവൻ മന്ന നൽകി, മോശയോട് പറഞ്ഞു, "അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം" (പുറപ്പാട് 16:4). ശബ്ബത്തിൽ മന്ന ലഭിക്കയില്ല (വാ. 5, 25) അതിനാൽ ആറാം ദിവസം ഇരട്ടിയായി ശേഖരിക്കാനും ദൈവം അവരോട് നിർദ്ദേശിച്ചു. യിസ്രായേല്യരിൽ ചിലർ അനുസരിച്ചു. ചിലർ അനുസരിച്ചില്ല, അവർ തിക്തഫലം അനുഭവിക്കേണ്ടിവന്നു (വാ. 27-28).
സമൃദ്ധിയുടെ സമയങ്ങളിലും നിരാശയുടെ സമയങ്ങളിലും, നിയന്ത്രണത്തിനായുള്ള തീവ്രമായ ശ്രമത്തിൽ മുറുകെപ്പിടിക്കാനും പൂഴ്ത്തിവയ്ക്കാനുമുള്ള പ്രലോഭനം സഹജമാണ്. എല്ലാം നമ്മുടെ സ്വന്തം കൈയിൽ എടുക്കേണ്ട ആവശ്യമില്ല. 'ചരടിന്റെ തുണ്ടുകൾ' സംരക്ഷിക്കേണ്ടയാവശ്യമില്ല-അല്ലെങ്കിൽ ഒന്നും പൂഴ്ത്തിവെക്കേണ്ട ആവശ്യമില്ല. ''ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല'' (എബ്രായർ 13:5) എന്നു വാഗ്ദത്തം ചെയ്ത ദൈവത്തിലാണ് നമ്മുടെ വിശ്വാസം.
വഴിയിലുടനീളം കയറ്റം
കവയിത്രിയും ധ്യാനചിന്താ രചയിതാവുമായിരുന്ന ക്രിസ്റ്റീന റോസെറ്റി, തന്റെ ജീവിതം കഠിനമാണെന്നു കണ്ടെത്തി. ജീവിതത്തിലുടനീളം വിഷാദവും വിവിധ രോഗങ്ങളും അവൾ അനുഭവിക്കുകയും മൂന്ന് വിവാഹനിശ്ചയങ്ങൾ തകർന്നു പോകുകയും ചെയ്തു. ഒടുവിൽ അവൾ കാൻസർ ബാധിച്ച് മരിച്ചു.
യിസ്രായേലിന്റെ ദേശീയ ബോധത്തെക്കുറിച്ച് ദാവീദ് സന്തോഷിച്ചപ്പോൾ, അത് വിജയിയായ ഒരു യോദ്ധാവിനു തുല്യമായിരുന്നു. എന്നിരുന്നാലും, തന്റെ ജീവിതത്തിലുടനീളം ദാവീദ് ബുദ്ധിമുട്ടുകൾ നേരിട്ടു. അവന്റെ ഭരണത്തിന്റെ അവസാനത്തിൽ, അവന്റെ സ്വന്ത മകനും അവന്റെ വിശ്വസ്തനായ ഉപദേശകനും ജനത്തിൽ ഭൂരിഭാഗവും അവനെതിരെ തിരിഞ്ഞു (2 ശമൂവേൽ 15:1-12). അപ്പോൾ ദാവീദ് പുരോഹിതന്മാരായ അബ്യാഥാർ, സാദോക്ക് എന്നിവരെയും ദൈവത്തിന്റെ വിശുദ്ധ പെട്ടകത്തെയും എടുത്ത് യെരൂശലേമിൽ നിന്ന് പലായനം ചെയ്തു (വാ. 14, 24).
അബ്യാഥാർ ദൈവത്തിനു യാഗമർപ്പിച്ച ശേഷം, ദാവീദ് പുരോഹിതന്മാരോടു പറഞ്ഞു, ''നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും'' (വാ. 25). അനിശ്ചിതത്വത്തിനിടയിലും, ദാവീദ് പറഞ്ഞു, "അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ [ദൈവം] കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ'' (വാ. 26). തനിക്ക് ദൈവത്തെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.
ക്രിസ്റ്റീന റോസെറ്റിയും ദൈവത്തെ വിശ്വസിച്ചു, അവളുടെ ജീവിതം പ്രതീക്ഷയിൽ അവസാനിച്ചു. വഴി മുഴുവനും മുകളിലേക്കുള്ള കയറ്റം മാത്രമായേക്കാം, പക്ഷേ അത് നമ്മുടെ സ്വർഗീയ പിതാവിങ്കലേക്കാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മെ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു.
ദൈവത്തിന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു
അവരുടെ കൃത്യമായ പ്രായം അജ്ഞാതമാണ്. ഒരാളെ ഒരു പള്ളിയുടെ പടികളിൽ കണ്ടെത്തി; മറ്റൊരാൾക്ക് തന്നെ വളർത്തിയത് കന്യാസ്ത്രീകളാണെന്ന് മാത്രം അറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിൽ ജനിച്ച്, ഏതാണ്ട് എൺപതു വർഷത്തോളം ഹലീനയോ ക്രിസ്റ്റിനയോ പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഡി.എൻ.എ. പരിശോധനാഫലങ്ങൾ അവർ സഹോദരിമാരാണെന്ന് വെളിപ്പെടുത്തുകയും സന്തോഷകരമായ ഒരു പുനഃസമാഗമത്തിലേക്ക് നയിക്കുകയും ചെയ്തു. അത് അവരുടെ യഹൂദാ പൈതൃകത്തെ വെളിപ്പെടുത്തി; മാത്രമല്ല എന്തുകൊണ്ടാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും വിശദീകരിച്ചു. അവർ ജൂതവംശജർ ആയതുകൊണ്ടു മാത്രം ചിലർ അവർക്ക് മരണം വിധിച്ചിരുന്നു.
ഭയചകിതയായ ഒരമ്മ മരണഭീഷണി നേരിടുന്ന തന്റെ മക്കളെ രക്ഷപ്പെടാൻ സാധ്യതയുള്ള ഒരിടത്തു ഉപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുന്നത് മോശെയുടെ കഥയെ ഓർമിപ്പിക്കുന്നു. ഒരു എബ്രായ ബാലനെന്ന നിലയിൽ, അവനെ വംശഹത്യയ്ക്ക് അടയാളപ്പെടുത്തിയിരുന്നു (പുറ. 1:22). എന്നാൽ അവന്റെ അമ്മ അവനെ തന്ത്രപരമായി നൈൽ നദിയിൽ പ്രതിഷ്ഠിച്ച് (2:3), അവന് അതിജീവനത്തിന് ഒരവസരം നൽകി. അവൾ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ, ദൈവത്തിന് മോശെ മുഖാന്തരം തന്റെ ജനത്തെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയുണ്ടായിരുന്നു.
മോശെയുടെ കഥ നമ്മെ യേശുവിന്റെ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഫറവോൻ എബ്രായ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതുപോലെ, ഹെരോദാവ് ബേത്ലഹേമിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുവാൻ കല്പിച്ചു (മത്താ. 2:13-16).
അത്തരം എല്ലാ വിദ്വേഷത്തിനും - പ്രത്യേകിച്ചും കുട്ടികളോടുള്ളവയ്ക്കു - പിന്നിൽ നമ്മുടെ ശത്രുവായ പിശാചാണ്. അത്തരം അക്രമങ്ങൾ ദൈവത്തെ അദ്ഭുതപ്പെടുത്തുന്നില്ല. മോശെയെ കുറിച്ച് അവന് പദ്ധതികൾ ഉണ്ടായിരുന്നു, നിങ്ങളെയും എന്നെയും കുറിച്ച് അവന് പദ്ധതികളുണ്ട്. തന്റെ പുത്രനായ യേശുവിലൂടെ, അവൻ തന്റെ ഏറ്റവും വലിയ പദ്ധതി വെളിപ്പെടുത്തി - ഒരിക്കൽ ശത്രുക്കളായിരുന്നവരെ രക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.
ജൂറർ നമ്പർ 8
“ഒരാൾ മരിച്ചു. മറ്റൊരാളുടെ ജീവൻ അപകടത്തിലാണ്," 1957-ലെ ക്ലാസിക് സിനിമയായ 12 Angry Men-ൽ (ഹിന്ദിയിൽ ഏക് റുകാ ഹുവാ ഫൈസ്‌ല എന്ന പേരിൽ പുനർനിർമ്മിച്ചത്), ജഡ്ജി പരിഭ്രമത്തോടെ പറയുന്നു. സംശയിക്കുന്ന യുവാവിനെതിരായ തെളിവുകൾ വളരെ വലുതാണ്. എന്നാൽ അവരുടെ ചർച്ചയ്ക്കിടെ, ജൂറിയുടെ തകർച്ചയാണ് തുറന്നുകാട്ടപ്പെട്ടത്. പന്ത്രണ്ടുപേരിൽ ഒരാൾ - ജൂറി നമ്പർ 8 - "അവൻ കുറ്റക്കാരനല്ല" എന്ന് വോട്ട് ചെയ്യുന്നു. ഒരു ചൂടേറിയ സംവാദം നടക്കുന്നു, അതിൽ ഏകാകിയായ ജൂറി, സാക്ഷ്യപത്രത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചപ്പോൾ മറ്റുള്ളവർ പരിഹസിക്കുന്നു. തുടർന്ന് വൈകാരിക രംഗങ്ങൾ ഉണ്ടാവുകയും ജൂറി അംഗങ്ങളുടെ സ്വാർത്ഥവും മുൻവിധിയുള്ളതുമായ പ്രവണതകൾ വെളിച്ചത്തുവരുകയും ചെയ്യുന്നു. പിന്നീട് ജൂറിമാർ ഓരോരുത്തരായി അവരുടെ അഭിപ്രായം മാറ്റുന്നു, ‘അവൻ കുറ്റക്കാരനല്ല’.
പുതിയ ഇസ്രായേൽ ജനതയ്ക്ക് ദൈവം തന്റെ കല്പ്പനകൾ നൽകിയപ്പോൾ, അവൻ സത്യസന്ധമായ ധൈര്യത്തിന് ഊന്നൽ നൽകി. "നിങ്ങൾ ഒരു വ്യവഹാരത്തിൽ സാക്ഷ്യം നൽകുമ്പോൾ," ദൈവം പറഞ്ഞു, "ബഹുജനപക്ഷം പക്ഷം ചേർന്ന് നീതി മറിച്ചുകളയരുത് " (പുറപ്പാട് 23:2). രസകരമെന്നു പറയട്ടെ, നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ "അവനോടു പക്ഷം കാണിക്കാനോ" (വാ. 3) "അവന്റെ ന്യായം മറിച്ചുകളയുവാനോ" (വാ. 6) കോടതിക്കു അധികാരമില്ല. നീതിമാനായ ന്യായാധിപതിയായ ദൈവം, നമ്മുടെ എല്ലാ നടപടികളിലും നിർമലത ആഗ്രഹിക്കുന്നു.
12 Angry Men-ൽ, കുറ്റക്കാരനല്ലെന്ന് വോട്ട് ചെയ്ത രണ്ടാമത്തെ ജൂറി ആദ്യത്തെയാളെക്കുറിച്ച് പറഞ്ഞു, "മറ്റുള്ളവരുടെ പരിഹാസത്തിനെതിരെ ഒറ്റയ്ക്ക് നിൽക്കുക എളുപ്പമല്ല." എങ്കിലും ദൈവം ആവശ്യപ്പെടുന്നത് അതാണ്. ജൂറി നമ്പർ 8 യഥാർത്ഥ തെളിവുകളും വിചാരണയിൽ വ്യക്തിയുടെ മനുഷ്യത്വവും കണ്ടു. പരിശുദ്ധാത്മാവിന്റെ സൗമ്യമായ മാർഗനിർദേശത്താൽ, നമുക്കും ദൈവത്തിന്റെ സത്യത്തിനുവേണ്ടി നിലകൊള്ളാനും ശക്തിയില്ലാത്തവർക്കുവേണ്ടി സംസാരിക്കാനും കഴിയും.
ഹൃദയ പ്രശ്നം
"ടിം സഹോദരാ, താങ്കൾ അത് കാണുന്നുണ്ടോ?" എന്റെ സുഹൃത്ത്, ഒരു ഘാനക്കാരൻ പാസ്റ്റർ, ഒരു മൺകുടിലിലേക്ക് ചാഞ്ഞുകിടക്കുന്ന കൊത്തിയെടുത്ത ഒരു വസ്തുവിൽ ടോർച്ച് ലൈറ്റ് തെളിച്ചു. നിശബ്ദമായി അദ്ദേഹം പറഞ്ഞു, "അതാണ് ഗ്രാമവിഗ്രഹം." എല്ലാ ചൊവ്വാ വൈകുന്നേരവും പാസ്റ്റർ സാം കുറ്റികാട്ടിലൂടെ ഈ വിദൂര ഗ്രാമത്തിൽ ബൈബിൾ പങ്കുവയ്ക്കാൻ പോകുമായിരുന്നു.
യെഹെസ്‌കേലിന്റെ പുസ്‌തകത്തിൽ, വിഗ്രഹാരാധന യഹൂദയിലെ ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് നാം കാണുന്നു. യെരൂശലേമിലെ നേതാക്കൾ യെഹെസ്‌കേൽ പ്രവാചകനെ കാണാൻ വന്നപ്പോൾ ദൈവം അവനോട് പറഞ്ഞു, “ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു” (14:3). തടിയിലും കല്ലിലും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കെതിരെ ദൈവം കേവലം അവർക്ക് മുന്നറിയിപ്പ് നൽകുകയല്ലായിരുന്നു. വിഗ്രഹാരാധന ഹൃദയത്തിന്റെ പ്രശ്‌നമാണെന്ന് അവൻ അവരെ കാണിക്കുകയായിരുന്നു. നാമെല്ലാവരും അതിനോട് പോരാടുന്നു.
ബൈബിൾ അദ്ധ്യാപകനായ അലിസ്റ്റർ ബെഗ് വിഗ്രഹത്തെ വിവരിക്കുന്നത്, “നമ്മുടെ സമാധാനത്തിനും നമ്മുടെ പ്രതിച്ഛായയ്ക്കും നമ്മുടെ സംതൃപ്തിക്കും അല്ലെങ്കിൽ നമ്മുടെ സ്വീകാര്യതയ്ക്കും അത്യന്താപേക്ഷിതമായി നാം കരുതുന്ന ദൈവമല്ലാതെ മറ്റെന്തെങ്കിലും” എന്നാണ്. കുലീനമെന്നു തോന്നുന്ന കാര്യങ്ങൾ പോലും നമുക്ക് വിഗ്രഹങ്ങളായി മാറും. ജീവനുള്ള ദൈവത്തിൽ നിന്നല്ലാതെ മറ്റെന്തിൽ നിന്നും ആശ്വാസമോ ആത്മാഭിമാനമോ തേടുമ്പോൾ നാം വിഗ്രഹാരാധന ചെയ്യുന്നു.
"അനുതപിക്കുക!" ദൈവം പറഞ്ഞു. "നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിൻ”! (വി. 6). അത് സാധ്യമല്ലെന്നു ഇസ്രായേൽ തെളിയിച്ചു. ഭാഗ്യവശാൽ, ദൈവത്തിന് പരിഹാരം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവും പരിശുദ്ധാത്മാവിന്റെ ദാനവും മുന്നിൽ കണ്ടുകൊണ്ടു അവൻ വാഗ്ദാനം ചെയ്തു, "ഞാൻ നിങ്ങൾക്ക് പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും." (36:26). നമുക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല.
വിസ്മയകരമായതിലേക്കുള്ള ജാലകം
ഫോട്ടോഗ്രാഫർ റോൺ മുറെയ്ക്ക് ശൈത്യ കാലാവസ്ഥ ഇഷ്ടമാണ്. “തണുപ്പ് എന്നാൽ തെളിഞ്ഞ ആകാശം എന്നാണ് അർത്ഥമാക്കുന്നത്,” അദ്ദേഹം വിശദീകരിക്കുന്നു. “വിസ്മയകരമായതിലേക്കു ഒരു ജാലകം തുറക്കാൻ അതിനു കഴിയും!”
ഭൂമിയിലെ ഏറ്റവും ആകർഷകമായ ലൈറ്റ് ഷോയായ അറോറ ബൊറിയാലിസ് (ഉത്തരധ്രുവദീപ്തി) പിന്തുടരുന്നത് ദൗത്യമായി എടുത്തിരിക്കുന്ന അലാസ്കൻ ഫോട്ടോഗ്രാഫി ടൂറുകൾ റോൺ നടത്താറുണ്ട്. “അത്യന്തം ആത്മീയം” എന്നാണ് മുറെ ആ അനുഭവത്തെക്കുറിച്ചു പറയുന്നത്. ആകാശത്ത് ഉടനീളമുള്ള ഈ വർണ്ണോജ്ജ്വലമായ നൃത്ത പ്രദർശനം എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അപ്രകാരം അദ്ദേഹം പറഞ്ഞതെന്നു നിങ്ങൾക്കു മനസ്സിലാകും.
എന്നാൽ ഉത്തര മേഖലകളിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല ഇത്. ബോറിയാലിസിനോട് ഏറെക്കുറെ സമാനമായ അറോറ ഓസ്ട്രേലിസ്, അതേ സമയം തന്നെ ദക്ഷിണ മേഖലയിലും അതേ തരത്തിലുള്ള ദീപ്തിയുമായി പ്രത്യക്ഷപ്പെടുന്നു.
ക്രിസ്തുമസ് കഥയെക്കുറിച്ചുള്ള ശിഷ്യനായ യോഹന്നാന്റെ വിവരണത്തിൽ, കാലിത്തൊഴുത്തിനെയും ഇടയന്മാരെയും ഒഴിവാക്കിക്കൊണ്ട് “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു” (യോഹന്നാൻ 1:4) എന്നു നേരെ പറഞ്ഞു പോകുന്നു. പിന്നീട് ഒരു സ്വർഗീയ നഗരത്തെക്കുറിച്ച് എഴുതുമ്പോൾ, അതിന്റെ പ്രകാശത്തിന്റെ ഉറവിടത്തെക്കുറിച്ചു യോഹന്നാൻ വിവരിക്കുന്നു. ആ “നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു” (വെളിപ്പാടു 21:23). ആ പ്രകാശ സ്രോതസ്സ് യേശുവാണ് - യോഹന്നാൻ 1-ൽ പരാമർശിച്ചിരിക്കുന്ന അതേ ഉറവിടം. കൂടാതെ, ഈ ഭാവി വാസസ്ഥലത്തു വസിക്കുന്നവർക്ക്, “രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” (22:5).
ലോകത്തിന്റെ ഈ പ്രകാശത്തെ — അറോറ ബോറിയാലിസും ഓസ്ട്രേലിസും സൃഷ്ടിച്ചവനെ — നമ്മുടെ ജീവിതം പ്രതിഫലിപ്പിക്കുമ്പോൾ വാസ്തവത്തിൽ വിസ്മയകരമായതിലേക്കു നാം ഒരു ജാലകം തുറക്കുന്നു.
നമ്മുടെ ശത്രുവിനെ സ്നേഹിക്കുക
രണ്ടാം ലോകമഹായുദ്ധ കാലത്ത് ശത്രുവിന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾ ആക്രമിക്കുന്ന വേളയിൽ, യുഎസ് നാവികസേനയുടെ മെഡിക്കൽ കോർപ്സ്മാൻ ലിൻ വെസ്റ്റൺ നാവികരോടൊപ്പം കരയിലേക്ക് ചെന്നു. അവർ അവിടെ ഭയാനകമായ നാശനഷ്ടങ്ങൾ കാണുവാനിടയായി. മുറിവേറ്റ പോടയാളികളെ മരുന്നുവച്ചുകെട്ടി അവിടെനിന്നു ഒഴിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. ഒരു അവസരത്തിൽ, വയറിൽ മാരകമായ മുറിവേറ്റ ഒരു ശത്രു സൈനികനെ അവരുടെ യൂണിറ്റ് കണ്ടെത്തി. പരിക്കിന്റെ സ്വഭാവം കാരണം, ആ മനുഷ്യനു വെള്ളം നൽകാൻ കഴിഞ്ഞില്ല. അയാളുടെ ജീവൻ നിലനിർത്താനായി പെറ്റി ഓഫീസർ വെസ്റ്റൺ ഇൻട്രാവനസ് പ്ലാസ്മ അയാൾക്കു നൽകി.
“നമ്മുടെ കൂട്ടർക്കായി ആ പ്ലാസ്മ മാറ്റിവയ്ക്കൂ!” നാവികരിൽ ഒരാൾ അലറി. പെറ്റി ഓഫീസർ വെസ്റ്റൺ അവന്റെ വാക്കുകൾ അവഗണിച്ചു. യേശു എന്തുചെയ്യുമെന്ന് അവനറിയാമായിരുന്നു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ” (മത്തായി 5:44).
വെല്ലുവിളി നിറഞ്ഞ ആ വാക്കുകൾ സംസാരിക്കുക മാത്രമല്ല യേശു ചെയ്തത്; അവൻ അത് ജീവിച്ചുകാണിച്ചു. വിരോധികളായ ഒരു ജനക്കൂട്ടം അവനെ പിടികൂടി മഹാപുരോഹിതന്റെ അടുക്കലേക്ക് കൊണ്ടുപോയപ്പോൾ, “യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി” (ലൂക്കൊസ് 22:63). ഈ ഉപദ്രവം അവന്റെ വ്യാജ വിചാരണകളിലൂടെയും വധശിക്ഷയിലൂടെയും തുടർന്നു. യേശു അത് സഹിക്കുക മാത്രമല്ല ചെയ്തത്. റോമൻ പടയാളികൾ അവനെ ക്രൂശിച്ചപ്പോൾ, അവരോടു ക്ഷമിക്കാനായി അവൻ പ്രാർത്ഥിക്കുകകൂടി ചെയ്തു (23:34).
നമ്മെ കൊല്ലാൻ ശ്രമിക്കുന്ന ഒരു അക്ഷരീക ശത്രുവിനെ നാം അഭിമുഖീകരിക്കണമെന്നില്ല. എന്നാൽ നിന്ദയും പരിഹാസവും സഹിക്കേണ്ടി വരുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. ദേഷ്യത്തിൽ പ്രതികരിക്കുക എന്നതാണ് നമ്മുടെ സ്വാഭാവിക പ്രതികരണം. യേശു ആ മാനദണ്ഡം ഉയർത്തി: “നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ” (മത്തായി 5:44) എന്നാക്കി.
യേശു ചെയ്തതുപോലെ നമ്മുടെ ശത്രുക്കളോടു പോലും ദയ കാണിച്ചുകൊണ്ടു, നമുക്കിന്ന് അത്തരം സ്നേഹത്തിൽ നടക്കാം.
മഹത്തായ വിഭജനം
ഒരു ക്ലാസിക് പീനട്ട് കോമിക് സ്ട്രിപ്പിൽ, ഗ്രേറ്റ് പംകിനിയിലുള്ള വിശ്വാസത്തിന്റെ പേരിൽ ലിനസിന്റെ സുഹൃത്ത് അവനെ ശകാരിക്കുന്നുണ്ട്. നിരാശയോടെ നടന്നകലുന്ന ലിനസ് പറയുന്നു, “ജനങ്ങളുമായി ഒരിക്കലും ചർച്ച ചെയ്യാൻ പാടില്ലാത്ത മൂന്നു കാര്യങ്ങളുണ്ടെന്നു ഞാൻ പഠിച്ചു… മതം, രാഷ്ട്രീയം, ഗ്രേറ്റ് പംകിൻ!”
ഗ്രേറ്റ് പംകിൻ ലിനസിന്റെ മനസ്സിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മറ്റു രണ്ടു വിഷയങ്ങൾ വളരെ യഥാർത്ഥമാണ് - രാഷ്ട്രങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും വിഭജിക്കുന്ന യാഥാർത്ഥ്യം. യേശുവിന്റെ നാളിലും ഈ പ്രശ്നം സംഭവിച്ചിരുന്നു. പഴയ നിയമം അക്ഷരംപ്രതി പിന്തുടരാൻ ശ്രമിച്ചിരുന്ന കഠിന മതവിശ്വാസികളായിരുന്നു പരീശന്മാർ. ഹെരോദ്യർ കൂടുതലും രാഷ്ട്രീയക്കാരായിരുന്നു. എന്നിരുന്നാലും യെഹൂദാജനം റോമൻ അടിച്ചമർത്തലിൽ നിന്നു മോചിപ്പിക്കപ്പെടണമെന്നു ഇരു കൂട്ടരും ആഗ്രഹിച്ചിരുന്നു. യേശു അവരുടെ ലക്ഷ്യങ്ങൾ പങ്കിടുന്നതായി കാണപ്പെട്ടുരുന്നില്ല. അതുകൊണ്ട് അവർ രാഷ്ട്രീയ മുനയുള്ള ഒരു ചോദ്യവുമായി അവനെ സമീപിച്ചു: ജനം കൈസർക്കു കരം നൽകണമോ (മര്‍ക്കൊസ് 12:14-15)? കൊടുക്കണം എന്നു യേശു പറഞ്ഞാൽ ജനം അവനോടു നീരസം കാണിക്കും. കൊടുക്കരുത് എന്ന് അവൻ പറഞ്ഞാൽ, റോമാക്കാർക്ക് അവനെ കലാപത്തിന്റെ പേരിൽ പിടികൂടാൻ സാധിക്കും.
യേശു ഒരു നാണയം ആവശ്യപ്പെട്ടു. “ഈ സ്വരൂപം ആരുടേതു?” അവൻ ചോദിച്ചു (വാ. 16). കൈസരുടേതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. യേശുവിന്റെ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” (വാ. 17). അവന്റെ മുൻഗണനകൾക്കു മാറ്റം വരുത്താതെ യേശു അവരുടെ കപടോപായം ഒഴിവാക്കി.
തന്റെ പിതാവിന്റെ ഹിതം ചെയ്യാനായി യേശു വന്നു. അവന്റെ നേതൃത്വം പിന്തുടർന്ന്, എല്ലാ വിയോജിപ്പുകളിൽ നിന്നും ശ്രദ്ധ തിരിച്ച് സത്യമായ ഒരുവനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, നമുക്കും എല്ലാറ്റിനുമുപരിയായി ദൈവത്തെയും അവന്റെ രാജ്യത്തെയും അന്വേഷിക്കാം.
പ്രതിഫലം
1921-ൽ കലാകാരനായ സാം റോഡിയ തന്റെ വാട്ട്സ് ടവറിന്റെ നിർമ്മാണം ആരംഭിച്ചു. മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം, ലോസ് ഏഞ്ചൽസിനു മുകളിൽ പതിനേഴു ശിൽപങ്ങൾ മുപ്പതു മീറ്ററോളം ഉയരത്തിൽ ഉയർന്നുനിന്നു. സംഗീതജ്ഞൻ ജെറി ഗാർസിയ റോഡിയയുടെ ആയുഷ്ക്കാല പ്രയത്നത്തെ നിരാകരിച്ചു. “നിങ്ങളുടെ മരണശേഷവും നിലനിൽക്കുന്ന കാര്യം,” ഗാർസിയ പറഞ്ഞു. “അതാണു പ്രതിഫലം.” അദ്ദേഹം തുടർന്നു, “അയ്യോ, എന്നെക്കൊണ്ട് അതു പറ്റില്ല.”
അപ്പോൾ പ്രതിഫലം എന്നത് അദ്ദേഹത്തെ സംബന്ധിച്ചു എന്തായിരുന്നു? അദ്ദേഹത്തിന്റെ ഗായകസംഘത്തിലെ മറ്റൊരു അംഗമായ ബോബ് വെയർ തങ്ങളുടെ തത്ത്വചിന്തയെ ഇപ്രകാരം സംഗ്രഹിച്ചു: “നിത്യതയിൽ, നിങ്ങളെക്കുറിച്ചുള്ള ഒന്നുംതന്നെ ഓർമ്മിക്കപ്പെടില്ല. അങ്ങനെയെങ്കിൽ എന്തുകൊണ്ടു വെറുതെ ആസ്വദിച്ചുകൂടാ?’’
ധനികനും ജ്ഞാനിയുമായ ഒരു മനുഷ്യൻ ഒരിക്കൽ തനിക്കു കഴിയുന്നതെല്ലാം ചെയ്തുകൊണ്ടു “പ്രതിഫലം” കണ്ടെത്താൻ ശ്രമിച്ചു. “ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക” (സഭാപ്രസംഗി 2:1) എന്നു അവൻ എഴുതി. പക്ഷേ, “ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല” (വാ. 16) എന്നും അവൻ കുറിക്കുന്നു. “അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു” (സഭാപ്രസംഗി 2:17) എന്നു എഴുതിക്കൊണ്ട് അവൻ ഉപസംഹരിച്ചു.
യേശുവിന്റെ ജീവിതവും സന്ദേശവും അത്തരം ദീർഘവീക്ഷണമില്ലാത്ത ജീവിതത്തെ സമൂലമായി എതിർക്കുന്നു. “ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും” (യോഹന്നാൻ 10:10) വേണ്ടിയാണു യേശു വന്നതു. കൂടാതെ, അടുത്ത വരാനിരിക്കുന്ന ജീവിതത്തെ മുൻനിർത്തി ഈ ജീവിതം ജീവിക്കാൻ അവൻ പഠിപ്പിച്ചു. “ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു,” അവൻ പറഞ്ഞു. “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” (മത്തായി 6:19-20). എന്നിട്ട് അവൻ ഇപ്രകാരം സംഗ്രഹിച്ചു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (വാ. 33).
അതാണു പ്രതിഫലം — സൂര്യനു കീഴിലും അതിനപ്പുറവും.