യേശുവിന് കീഴടങ്ങുക
1951-ൽ, ജോസഫ് സ്റ്റാലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജോലിഭാരം കുറയ്ക്കാൻ ഡോക്ടർ അദ്ദേഹത്തെ ഉപദേശിച്ചു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരി ഡോക്ടറെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു. നുണകൾ കൊണ്ട് പലരെയും അടിച്ചമർത്തുന്ന സ്വേച്ഛാധിപതിക്ക് സത്യത്തിൽ നിൽക്കാൻ കഴിഞ്ഞില്ല. അയാൾ പല തവണ ചെയ്തതുപോലെ - സത്യം പറഞ്ഞ വ്യക്തിയെ നീക്കം ചെയ്തു. എങ്കിലും സത്യം ജയിച്ചു. 1953 ൽ സ്റ്റാലിൻ മരിച്ചു.
യെരൂശലേമിന് എന്ത് സംഭവിക്കുമെന്ന് യെഹൂദയിലെ രാജാവിനോട് പ്രവചിച്ച യിരെമ്യാ പ്രവാചകനെ അവന്റെ പ്രവചനങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യുകയും ചങ്ങലയിട്ട് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. “ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ,’’ അവൻ സിദെക്കീയാ രാജാവിനോട് പറഞ്ഞു (38:20). നഗരത്തെ നിരോധിച്ചിരിക്കുന്ന സൈന്യത്തിന് കീഴടങ്ങുന്നതിൽ പരാജയപ്പെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും ''നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും'' എന്നും യിരെമ്യാവ് മുന്നറിയിപ്പ് നൽകി. “നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും’’ (വാ. 23).
ആ സത്യത്തിൽ പ്രവർത്തിക്കുന്നതിൽ സിദെക്കീയാവ് പരാജയപ്പെട്ടു. ഒടുവിൽ ബാബിലോന്യർ രാജാവിനെ പിടികൂടി, അവന്റെ എല്ലാ പുത്രന്മാരെയും കൊന്നു, നഗരം അഗ്നിക്കിരയാക്കി (അദ്ധ്യായം 39).
ഒരർത്ഥത്തിൽ, ഓരോ മനുഷ്യനും സിദെക്കീയാവിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. പാപത്തിന്റെയും മോശം തിരഞ്ഞെടുപ്പുകളുടെയുമായ സ്വന്തം ജീവിതത്തിന്റെ മതിലുകൾക്കുള്ളിൽ നാം കുടുങ്ങിക്കിടക്കുകയാണ്. പലപ്പോഴും നമ്മളെക്കുറിച്ച് സത്യം പറയുന്നവരെ ഒഴിവാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ''ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല'' (യോഹന്നാൻ 14:6) എന്ന് പറഞ്ഞവന്റെ ഇഷ്ടത്തിന് കീഴടങ്ങുക മാത്രമാണ് നാം ചെയ്യേണ്ടത്.
ഭാഗ്യ ബൂട്ട്‌സ്
ഞാൻ യഹോവ; അതു തന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. യെശയ്യാവ് 42:8
താമസിച്ചുപോയിരുന്നു. ടോമിന് തന്റെ കോംബാറ്റ് ബൂട്ടുകൾക്ക് താഴെ “ക്ലിക്ക്’’ ശബ്ദം അനുഭവപ്പെട്ടു. സ്വാഭാവികമായി, പെട്ടെന്ന് അഡ്രിനാലിൻ ശരീരത്തിൽ നിറയുകയും ടോം മുകളിലേക്കു ചാടുകയും ചെയ്തു. ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചില്ല. പിന്നീട് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്ന സംഘം ഭൂമിക്കടിയിൽ 36 കിലോഗ്രാം ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി. ആ ബൂട്ടുകൾ തേഞ്ഞുതീരുന്നതുവരെ ടോം അവ ധരിച്ചു. “എന്റെ ഭാഗ്യ ബൂട്ടുകൾ,’’ എന്നാണവൻ അവയെ വിളിക്കുന്നത്.
തന്റെ രക്ഷപ്പെലിന്റെ ഓർമ്മയ്ക്കായി ടോം ആ ബൂട്ടുകളെ മുറുകെപ്പിടിച്ചിരിക്കാം. എന്നാൽ വസ്തുക്കളെ ''ഭാഗ്യം'' ആയി കണക്കാക്കാനോ അവയ്ക്ക് ''അനുഗൃഹീതം'' എന്ന കൂടുതൽ ആത്മീയ ലേബൽ നൽകാനോ ആളുകൾ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നു. നാം ഒരു വസ്തുവിനെ-ഒരു ചിഹ്നത്തെപ്പോലും-ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഉറവിടമായി കണക്കാക്കുമ്പോൾ അപകടം വരുന്നു.
യിസ്രായേല്യർ ഇത് കഠിനമായ രീതിയിൽ പഠിച്ചു. ഫെലിസ്ത്യ സൈന്യം അവരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നു. യിസ്രായേൽ പരാജയം അവലോകനം ചെയ്തപ്പോൾ, “യഹോവയുടെ നിയമ പെട്ടകം’’ യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോകാൻ ഒരാൾ ചിന്തിച്ചു (1 ശമൂവേൽ 4:3). അതൊരു നല്ല ആശയമായി എല്ലാവർക്കും തോന്നി (വാ. 6-9). എല്ലാത്തിനുമുപരി, ഉടമ്പടിയുടെ പെട്ടകം ഒരു വിശുദ്ധ വസ്തുവായിരുന്നു.
എന്നാൽ യിസ്രായേല്യർക്ക് തെറ്റായ വീക്ഷണമാണുണ്ടായിരുന്നത്. അവർക്ക് വിജയം നൽകാൻ പെട്ടകത്തിന് കഴിഞ്ഞില്ല. ഏകസത്യദൈവത്തിന്റെ സാന്നിധ്യത്തിനുപകരം ഒരു വസ്തുവിൽ വിശ്വാസം അർപ്പിച്ച് യിസ്രായേല്യർ അതിലും മോശമായ തോൽവി ഏറ്റുവാങ്ങി, ശത്രു പെട്ടകം പിടിച്ചെടുത്തു (വാ. 10-11).
ദൈവത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കാനോ നന്ദി പറയാനോ നമ്മെ ഓർമ്മിപ്പിക്കുന്ന ഓർമ്മക്കുറിപ്പുകൾ നല്ലതാണ്. എന്നാൽ അവ ഒരിക്കലും അനുഗ്രഹത്തിന്റെ ഉറവിടമല്ല. അതു ദൈവമാണ്-ദൈവം മാത്രം.
മുറിവേറ്റവർക്കുള്ള പ്രത്യാശ
“മിക്ക ആളുകളും മറ്റുള്ളവർക്ക് കാണാനോ മനസ്സിലാക്കാനോ കഴിയാത്ത മുറിപ്പാടുകൾ വഹിക്കുന്നു.” മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം 2020 റെഗുലർ സീസണിന്റെ അവസാനം ഒഴിവാക്കപ്പെട്ട മേജർ ലീഗ് ബേസ്‌ബോൾ താരം ആന്ദ്രെൽട്ടൺ സിമ്മൺസാണ് ആഴത്തിലുള്ള സത്യസന്ധമായ ഈ വാക്കുകൾ പ്രസ്താവിച്ചത്. തന്റെ തീരുമാനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരോട് അനുകമ്പ കാണിക്കാൻ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നതിനും തന്റെ കഥ പങ്കുവെക്കേണ്ടതുണ്ടെന്ന് സിമ്മൺസിന് തോന്നി.
അദൃശ്യമായ മുറിപ്പാടുകൾ ആഴത്തിലുള്ള മുറിവുകളും പരിക്കുകളുമാണ്, അവ കാണാൻ കഴിയില്ല, പക്ഷേ ഇപ്പോഴും യഥാർത്ഥ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നു. 6-ാം സങ്കീർത്തനത്തിൽ, ദാവീദ് തന്റെ ആഴത്തിലുള്ള പോരാട്ടത്തെക്കുറിച്ച്, വേദനാജനകമായ അസംസ്‌കൃതവും സത്യസന്ധവുമായ വാക്കുകൾ എഴുതി. അവൻ “വേദനയിൽ” (വാ. 2) “അഗാധമായ വേദനയിൽ” (വാ. 3) ആയിരുന്നു. അവൻ ഞരക്കത്താൽ “തളർന്നു,” അവന്റെ കിടക്ക കണ്ണുനീർ കൊണ്ട് നനഞ്ഞു (വാ. 6). തന്റെ കഷ്ടപ്പാടിന്റെ കാരണം ദാവീദ് പങ്കുവെക്കുന്നില്ലെങ്കിലും, നമ്മിൽ പലർക്കും അവന്റെ വേദനയുമായി താദാത്മ്യപ്പെടാൻ കഴിയും.
ദാവീദ് തന്റെ വേദനയോട് പ്രതികരിച്ച വിധവും നമുക്ക് പ്രോത്സാഹനം നൽകാം. അതികഠിനമായ യാതനകൾക്കിടയിലും ദാവീദ് ദൈവത്തോട് നിലവിളിച്ചു. സത്യസന്ധമായി തന്റെ ഹൃദയം പകർന്നുകൊണ്ട് അവൻ സൗഖ്യം (വാ. 2), രക്ഷ (വാ. 4), കരുണ (വാ. 9) എന്നിവയ്ക്കായി പ്രാർത്ഥിച്ചു. ഈ സാഹചര്യത്തിനു മുകളിൽ “എത്രത്തോളം?” എന്ന ചോദ്യം തങ്ങിനില്ക്കുമ്പോൾ പോലും (വാ. 3) ദൈവം “കരുണയ്ക്കായുള്ള [അവന്റെ] നിലവിളി കേട്ടു'' (വാ. 9) എന്നും തന്റെ സമയത്തു പ്രവർത്തിക്കുമെന്നും ദാവീദ് ഉറച്ചുവിശ്വസിച്ചു (വാ. 10).
നമ്മുടെ ദൈവം ആരായിരിക്കുന്നു എന്നതിനാൽ, എപ്പോഴും പ്രത്യാശയുണ്ട്.
എല്ലാ ഉത്തരങ്ങളും
തന്റെ പിതാവ് കടന്നുപോയി എന്ന് മനസ്സിലാക്കിയ ദാരുണമായ നിമിഷത്തെക്കുറിച്ച് ഡെയ്ൽ ഏൺഹാർട്ട് ജൂനിയർ വിവരിക്കുന്നു. മോട്ടോർ റേസിംഗ് ഇതിഹാസം ഡെയ്ൽ ഏൺഹാർട്ട് സീനിയർ ഡെയ്‌ടോണ 500-ന്റെ അവസാനത്തിൽ ഒരു ഭീകരമായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു-ഡെയ്ൽ ജൂനിയറും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. “എനിക്ക് വീണ്ടും സൃഷ്ടിക്കാൻ കഴിയാത്ത ഈ ശബ്ദം എന്നിൽ നിന്ന് പുറത്തുവരുന്നു,” ഏൺഹാർട്ട് ജൂനിയർ പറഞ്ഞു. “ഞെട്ടലിന്റെയും സങ്കടത്തിന്റെയും-ഭയത്തിന്റെയും ഈ ശബ്ദദം.” എന്നിട്ട് ഏകാന്തമായ ഈ സത്യം അദ്ദേഹം വെളിപ്പെടുത്തി: “എനിക്ക് ഇത് സ്വയം ചെയ്യേണ്ടിവരും.”
“ഡാഡിയുള്ളത് ഒരു ചീറ്റ് ഷീറ്റ് ഉള്ളതുപോലെയായിരുന്നു,” ഏൺഹാർട്ട് ജൂനിയർ വിശദീകരിച്ചു. “ഡാഡിണ്ടായിരുന്നത് എല്ലാ ഉത്തരങ്ങളും അറിയുന്നതുപോലെയായിരുന്നു.”
എല്ലാ ഉത്തരങ്ങൾക്കും യേശുവിലേക്ക് നോക്കാൻ യേശുവിന്റെ ശിഷ്യന്മാർ പഠിച്ചിരുന്നു. ഇപ്പോൾ, അവന്റെ ക്രൂശീകരണത്തിന്റെ തലേന്ന്, താൻ അവരെ തനിയെ വിടില്ലെന്ന് അവൻ അവർക്ക് ഉറപ്പുനൽകി. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (യോഹന്നാൻ 14:16).
തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും യേശു ആ ആശ്വാസം നൽകി. “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്‌നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും” (വാ. 23).
ക്രിസ്തുവിനെ അനുഗമിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ഉള്ളിൽ 'സകലവും' പഠിപ്പിക്കുകയും യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ആത്മാവുണ്ട് (വാ. 26). എല്ലാ ഉത്തരങ്ങളും നമ്മുടെ പക്കലില്ല, എന്നാൽ അതുള്ളവന്റെ ആത്മാവ് നമുക്കുണ്ട്.
പ്രവാചകന്മാരുടെ സന്ദേശം
1906 ൽ നടന്ന ബേസ്‌ബോളിന്റെ വേൾഡ് സീരീസിന് മുമ്പ്, കായിക എഴുത്തുകാരൻ ഹ്യൂ ഫുള്ളർട്ടൺ ഒരു സൂക്ഷ്മമായ പ്രവചനം നടത്തി. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിക്കാഗോ കബ്‌സ് ഒന്നും മൂന്നും ഗെയിമുകൾ തോൽക്കുകയും രണ്ടാമത്തേത് ജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ, നാലാം തിയതി മഴ പെയ്യുകയു ചെയ്യും. അദ്ദേഹം പറഞ്ഞ ഓരോ സംഗതിയും അതുപോലെ സംഭവിച്ചു. പിന്നീട്, 1919-ൽ, ചില കളിക്കാർ വേൾഡ് സീരീസ് ഗെയിമുകൾ മനഃപൂർവം തോൽക്കുമെന്ന് അദ്ദേഹം തന്റെ വിശകലന കഴിവുകൾ ഉപയോഗിച്ചു പറഞ്ഞു. ചൂതാട്ടക്കാർ കൈക്കൂലി നൽകിയതായി ഫുള്ളർട്ടൺ സംശയിച്ചു. ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. വീണ്ടും, അദ്ദേഹം പറഞ്ഞത് ശരിയായി.
ഫുള്ളർട്ടൺ ഒരു പ്രവാചകനല്ലായിരന്നു-തെളിവുകൾ പഠിച്ച ഒരു ജ്ഞാനി മാത്രമായിരുന്നു. യിരെമ്യാവ് ഒരു യഥാർത്ഥ പ്രവാചകനായിരുന്നു, അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എല്ലായ്‌പ്പോഴും സത്യമായിരുന്നു. കാളയുടെ നുകം ധരിച്ചുകൊണ്ട്, ബാബിലോന്യർക്ക് കീഴടങ്ങി ജീവിക്കാൻ യിരെമ്യാവ് യെഹൂദ്യരോട് പറഞ്ഞു (യിരെ. 27: 2, 12). കള്ളപ്രവാചകനായ ഹനന്യാവ് അവനോട് എതിർത്ത് ആ നുകം ഒടിച്ചുകളഞ്ഞി (28:2-4, 10). യിരെമ്യാവ് അവനോടു പറഞ്ഞു: “ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; ... ഈ ആണ്ടിൽ നീ മരിക്കും’’ (വാ. 15,16). “അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു” (വാ. 17).
പുതിയ നിയമം നമ്മോട് പറയുന്നു, ''ദൈവം പണ്ടു ... പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു'' (എബ്രായർ 1:1-2). യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയിലൂടെയും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലൂടെയും ദൈവത്തിന്റെ സത്യം ഇന്നും നമ്മെ പഠിപ്പിക്കുന്നു.
എല്ലാം നഷ്ടപ്പെടുക
സമയം ഇതിലധികം മോശമാകാനില്ലായിരുന്നു. ചെറിയ പാലങ്ങളും സ്മാരകങ്ങളും വലിയ കെട്ടിടങ്ങളും വിജയകരമായി നിർമ്മിച്ച ശേഷം, സീസറിന് ഒരു പുതിയ സംരംഭം ആരംഭിക്കാനുള്ള ആഗ്രഹം ഉണ്ടായി. അങ്ങനെ അയാൾ തന്റെ ആദ്യത്തെ ബിസിനസ്സ് വിറ്റ് പണം ബാങ്കിലിട്ടു, ഉടൻ തന്നെ അത് വീണ്ടും നിക്ഷേപിക്കാൻ പദ്ധതിയിട്ടു. ആ ചെറിയ ഇടവേളയിൽിൽ, അയാളുടെ സർക്കാർ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി. ഒരു നിമിഷം കൊണ്ട് സീസറിന്റെ ആജീവനാന്ത സമ്പാദ്യം ആവിയായി.
അനീതിയെ പരാതിപറയാനുള്ള ഒരു കാരണമായി കാണരുതെന്ന് തീരുമാനിച്ച സീസർ, മുന്നോട്ടുള്ള വഴി കാണിക്കാൻ ദൈവത്തോട് അപേക്ഷിച്ചു. എന്നിട്ട് - അവൻ ലളിതമായി ആരംഭിച്ചു.
ഒരു ഭയാനകമായ നിമിഷത്തിൽ, ഇയ്യോബിന് തന്റെ സ്വത്തുക്കൾ മാത്രമല്ല നഷ്ടപ്പെട്ടത്. അവന് തന്റെ മിക്ക ദാസന്മാരെയും മക്കളെയും നഷ്ടപ്പെട്ടു (ഇയ്യോബ് 1:13-22). തുടർന്ന് അവന്റെ ആരോഗ്യം നഷ്ടപ്പെട്ടു (2:7-8). ഇയ്യോബിന്റെ പ്രതികരണം നമുക്ക് കാലാതീതമായ മാതൃകയായി തുടരുന്നു. അവൻ പ്രാർത്ഥിച്ചു, ''നഗ്‌നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്‌നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ'' (1:21). അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്, 'ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല' (വാക്യം 22).
ഇയ്യോബിനെപ്പോലെ, സീസർ ദൈവത്തെ വിശ്വസിക്കാൻ തീരുമാനിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ, ആദ്യത്തേതിനേക്കാൾ വിജയകരമായ ഒരു പുതിയ ബിസിനസ്സ് അദ്ദേഹം കെട്ടിപ്പടുത്തു. അദ്ദേഹത്തിന്റെ കഥ ഇയ്യോബിന്റെ കഥാന്ത്യത്തോട് സാമ്യമുള്ളതാണ് (ഇയ്യോബ് 42 കാണുക). ഇനി സീസർ ഒരിക്കലും സാമ്പത്തികമായി ഉന്നമനം പ്രാപിച്ചില്ലെങ്കിൽപ്പോലും, തന്റെ യഥാർത്ഥ സമ്പത്ത് ഈ ഭൂമിയിൽ അല്ലെന്ന് അവനറിയാമായിരുന്നു (മത്തായി 6:19-20). അവൻ അപ്പോഴും ദൈവത്തിൽ വിശ്വസിക്കുമായിരുന്നു.
സാക്ഷികൾ
ഹെൻറി വാഡ്‌സ്വർത്ത് ലോംഗ്‌ഫെല്ലോ (1807-1882) തന്റെ ''സാക്ഷികൾ'' എന്ന കവിതയിൽ മുങ്ങിയ ഒരു അടിമക്കപ്പലിനെ വിവരിച്ചു. ''ചങ്ങലയിട്ട അസ്ഥികൂടങ്ങളെ''ക്കുറിച്ച് എഴുതിക്കൊണ്ട്, അടിമത്തത്തിന്റെ എണ്ണമറ്റ പേരില്ലാത്ത ഇരകളെക്കുറിച്ചു ലോംഗ്‌ഫെല്ലോ വിലപിച്ചു. സമാപന ഖണ്ഡിക ഇങ്ങനെ വായിക്കുന്നു, ''ഇത് അടിമകളുടെ വിലാപമാണ്, / അവർ അഗാധത്തിൽ നിന്ന് നോക്കുന്നു; / അവർ അജ്ഞാത ശവക്കുഴികളിൽ നിന്ന് കരയുന്നു, / നാമാണ് സാക്ഷികൾ!''
എന്നാൽ ഈ സാക്ഷികൾ ആരോടാണ് സംസാരിക്കുന്നത്? അത്തരം നിശബ്ദ സാക്ഷ്യങ്ങൾ വ്യർത്ഥമല്ലേ?
എല്ലാം കാണുന്ന ഒരു സാക്ഷിയുണ്ട്. കയീൻ ഹാബെലിനെ കൊന്നപ്പോൾ, ഒന്നും സംഭവിച്ചില്ലെന്ന് നടിച്ചു. 'ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?' എന്നവൻ ദൈവത്തോട് നിസ്സംഗനായി പറഞ്ഞു. എന്നാൽ ദൈവം പറഞ്ഞു, ''നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം' (ഉല്പത്തി 4:9-10).
കയീന്റെ പേര് ഒരു മുന്നറിയിപ്പായി നിലനിൽക്കുന്നു. 'ദുഷ്ടന്റെ കൂട്ടത്തിലുള്ളവനും തന്റെ സഹോദരനെ കൊന്നവനും ആയ കയീനെപ്പോലെയാകരുത്' എന്ന് യോഹന്നാൻ മുന്നറിയിപ്പ് നൽകി (1 യോഹന്നാൻ 3:12). ഹാബെലിന്റെ പേരും നിലനിൽക്കുന്നു, പക്ഷേ തികച്ചും വ്യത്യസ്തമായ രീതിയിൽ. ''വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; ... മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു'' എബ്രായ എഴുത്തുകാരൻ പറഞ്ഞു (എബ്രായർ 11:4).
ഹാബേൽ ഇപ്പോഴും സംസാരിക്കുന്നു! ദീർഘകാലം വിസ്മരിക്കപ്പെട്ട ആ അടിമകളുടെ അസ്ഥികളും അങ്ങനെ തന്നെ. അത്തരത്തിലുള്ള എല്ലാ ഇരകളെയും നാം ഓർക്കുന്നതും അടിച്ചമർത്തൽ എവിടെ കണ്ടാലും എതിർക്കുന്നതും നല്ലതാണ്. ദൈവം എല്ലാം കാണുന്നു. അവന്റെ നീതി വിജയിക്കും.
നീണ്ട കളി
ടൂണിന്റെ രാജ്യത്ത് ഒരു പട്ടാള അട്ടിമറി ഉണ്ടായപ്പോൾ സൈന്യം യേശുവിൽ വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനും അവരുടെ വളർത്തുമൃഗങ്ങളെ കൊല്ലാനും തുടങ്ങി. ഉപജീവനമാർഗം നഷ്ടപ്പെട്ട ടൂണിന്റെ കുടുംബം വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയി. ഒൻപത് വർഷത്തോളം ടൂൺ തന്റെ കുടുംബത്തിൽ നിന്ന് അകലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിച്ചു. ദൈവം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു, എങ്കിലും വേർപിരിയൽ സമയത്ത് രണ്ട് കുടുംബാംഗങ്ങൾ മരിച്ചു. ടൂൺ നിരാശനായി.
വളരെക്കാലം മുമ്പ്, മറ്റൊരു ജനവിഭാഗം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ടു. അതുകൊണ്ട് മിസ്രയീമിൽ നിന്ന് യിസ്രായേല്യരെ പുറപ്പെടുവിക്കാൻ ദൈവം മോശയെ നിയോഗിച്ചു. മോശെ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എന്നാൽ അവൻ ഫറവോനെ സമീപിച്ചപ്പോൾ, മിസ്രയീമ്യ ഭരണാധികാരി പീഡനം ശക്തമാക്കി (പുറപ്പാട് 5:6-9). “ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല,” അവൻ പറഞ്ഞു (വാ. 2). ജനം മോശെയോടും മോശെ ദൈവത്തോടും പരാതി പറഞ്ഞു (വാ. 20-23).
അവസാനം, ദൈവം യിസ്രായേല്യരെ സ്വതന്ത്രരാക്കി, അവർക്ക് അവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിച്ചു - എന്നാൽ ദൈവത്തിന്റെ വഴിയിലും സമയത്തിലും ആണതു ലഭിച്ചത്. അവൻ ഒരു നീണ്ട കളി കളിക്കുന്നു. അങ്ങനെ അവന്റെ സ്വഭാവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും വലിയ കാര്യത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്നു.
ന്യൂഡൽഹിയിലെ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടൂൺ അഭയാർത്ഥി ക്യാമ്പിലെ തന്റെ വർഷങ്ങൾ നന്നായി ഉപയോഗിച്ചു. ഇപ്പോൾ അവൻ സ്വന്തം ആളുകളുടെ - ഒരു പുതിയ വീട് കണ്ടെത്തിയ അവനെപ്പോലുള്ള അഭയാർത്ഥികളുടെ - പാസ്റ്ററാണ്. “ഒരു അഭയാർത്ഥി എന്ന നിലയിലുള്ള എന്റെ കഥ ഒരു ശുശ്രൂഷകനെന്ന നിലയിൽ നയിക്കുന്നതിനുള്ള ഒരു മൂലഘടകമാണ്,” അദ്ദേഹം പറയുന്നു. തന്റെ സാക്ഷ്യത്തിൽ, പുറപ്പാട് 15:2-ൽ മോശെയുടെ ഗാനം ടൂൺ ഉദ്ധരിക്കുന്നു: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ.” ഇന്ന് അവൻ നമ്മുടേയും ബലവും ഗീതവും ആണ്.
ശരിയായതു ചെയ്യുക
തടവുകാരനായ ''ജെയ്‌സൺ'' അയച്ച കത്ത് എന്റെ ഭാര്യയെയും എന്നെയും അത്ഭുതപ്പെടുത്തി. വൈകല്യമുള്ളവരെ സഹായിക്കാൻ സേവന നായ്ക്കളായി നായ്ക്കുട്ടികളെ ഞങ്ങൾ “പരിശീലിപ്പിക്കുന്നു.” നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച തടവുകാർ നടത്തുന്ന അടുത്ത പരിശീലന ഘട്ടത്തിലേക്ക് അത്തരത്തിലുള്ള ഒരു നായ്ക്കുട്ടിയെ ഞങ്ങൾ അയച്ചു. പരിശീലകനായ ജെയ്‌സൺ ഞങ്ങൾക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നദ്ദേഹം എഴുതി, ''ഞാൻ പരിശീലിപ്പിച്ച പതിനേഴാമത്തെ നായയാണ് സ്‌നിക്കേഴ്‌സ്. അവൾ ഏറ്റവും മികച്ച നായാണ്. അവൾ തലയുയർത്തി എന്നെ നോക്കുന്നത് കാണുമ്പോൾ, ഒടുവിൽ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നതായി എനിക്ക് തോന്നുന്നു.''
ജെയ്‌സൺ മാത്രമല്ല കഴിഞ്ഞ കാലത്തെയോർത്തു ഖേദിക്കുന്നത്. നമുക്കെല്ലാവർക്കും ഖേദമുണ്ട്. യെഹൂദരാജാവായ മനശ്ശെയ്ക്ക് ഖേദിക്കാൻ ധാരാളം ഉണ്ടായിരുന്നു. 2 ദിനവൃത്താന്തം 33-ൽ അവന്റെ ചില ക്രൂരതകൾ വിവരിക്കുന്നു: ജാതീയ ദൈവങ്ങൾക്ക് ലൈംഗികത പ്രകടമാക്കുന്ന ബലിപീഠങ്ങൾ പണിയുക (വാ. 3), മന്ത്രവാദം ചെയ്യുക, സ്വന്തം മക്കളെ ബലിയർപ്പിക്കുക (വാ. 6) തുടങ്ങിയവ. അവൻ രാജ്യത്തെ മുഴുവൻ ഈ ദുഷിച്ച പാതയിലൂടെ നയിച്ചു (വാ. 9).
“യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല” (വാ. 10). ഒടുവിൽ അവൻ ശ്രദ്ധിച്ചു. ബാബിലോണിയർ ദേശത്തെ ആക്രമിച്ചു, ''അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി'' (വാ. 11). അടുത്തതായി, മനശ്ശെ ഒടുവിൽ ശരിയായ കാര്യം ചെയ്തു. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. ... തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു” (വാക്യം 12). ദൈവം അവന്റെ പ്രാർത്ഥന കേട്ടു, അവനെ രാജാവായി യഥാസ്ഥാനപ്പെടുത്തി. മനശ്ശെ പുറജാതി ആചാരങ്ങൾക്ക് പകരം ഏക സത്യദൈവത്തെ ആരാധിച്ചു (വാ. 15-16).
നിങ്ങളുടെ ഖേദം നിങ്ങളെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടോ? ഇനിയും വൈകിയിട്ടില്ല. മാനസാന്തരത്തിന്റെ താഴ്മയുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.
എളുപ്പത്തിൽ ലഭ്യമാകുന്ന പണം
1700-കളുടെ അവസാനത്തിൽ, കാനഡയിലെ നോവ സ്‌കോട്ടിയയിലെ ഓക്ക് ദ്വീപിൽ ഒരു യുവാവ് നിഗൂഢമായ ഒരു വിള്ളൽ കണ്ടെത്തി. കടൽക്കൊള്ളക്കാർ അവിടെ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ഊഹിച്ച് അവനും കൂട്ടാളികളും കുഴിക്കാൻ തുടങ്ങി. അവർ ഒരിക്കലും ഒരു നിധിയും കണ്ടെത്തിയില്ല, പക്ഷേ അതിനെത്തുടർന്നു കിംവദന്തികൾ പിറവിയെടുത്തു. നൂറ്റാണ്ടുകളായി, മറ്റുള്ളവർ അവിടം കുഴിക്കുന്നത് തുടർന്നു- വൻതോതിൽ പണവും സമയവും ചെലവഴിച്ചു. കുഴിക്ക് ഇപ്പോൾ നൂറടി (മുപ്പത് മീറ്റർ) ആഴമുണ്ട്.
അത്തരം അഭിനിവേശങ്ങൾ മനുഷ്യഹൃദയത്തിലെ ശൂന്യതയെ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാളുടെ പെരുമാറ്റം അവന്റെ ഹൃദയത്തിലെ അത്തരമൊരു ശൂന്യത വെളിപ്പെടുത്തിയത് എന്ന് ബൈബിളിലെ ഒരു കഥ കാണിക്കുന്നു. ഗേഹസി ദീർഘകാലം മഹാപ്രവാചകനായ എലീശായുടെ വിശ്വസ്ത സേവകനായിരുന്നു. എന്നാൽ ദൈവം കുഷ്ഠരോഗം സുഖപ്പെടുത്തിയ ഒരു സൈനിക മേധാവിയുടെ ആഡംബര സമ്മാനങ്ങൾ എലീശാ നിരസിച്ചപ്പോൾ, അതിൽ നിന്ന് കുറച്ച് ലഭിക്കാൻ ഗേഹസി ഒരു കഥ മെനഞ്ഞു (2 രാജാക്കന്മാർ 5:22). സമ്മാനവുമായി വീട്ടിൽ തിരിച്ചെത്തിയ ഗേഹസി പ്രവാചകനോട് കള്ളം പറഞ്ഞു (വാ. 25). എന്നാൽ എലീശയ്ക്ക് എല്ലാം അറിയാമായിരുന്നു. അവൻ അവനോടു ചോദിച്ചു: “ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ?’’ (വാ. 26). അവസാനം, ഗേഹസിക്ക് അവൻ ആഗ്രഹിച്ചത് ലഭിച്ചു, എന്നാൽ പ്രധാനപ്പെട്ടത് നഷ്ടപ്പെട്ടു (വാ. 27).
ഈ ലോകത്തിലെ നിധികളെ പിന്തുടരരുതെന്നും പകരം ''സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ'' (മത്തായി 6:20) എന്നും കർത്താവു പറഞ്ഞു.
നിങ്ങളുടെ ഹൃദയാഭിലാഷങ്ങളിലേക്കുള്ള കുറുക്കുവഴികൾ സൂക്ഷിക്കുക. യേശുവിനെ അനുഗമിക്കുന്നതാണ് യഥാർത്ഥമായ എന്തെങ്കിലും കൊണ്ട് ശൂന്യത നിറയ്ക്കാനുള്ള വഴി.