നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടിം ഗസ്റ്റാഫ്സണ്‍

ഞാൻ ആരാണ്?

ക്യാമ്പ് ഫയർ വീക്ഷിച്ചുകൊണ്ട് തന്റെ ജീവിതത്തിലെ വലിയ ചോദ്യങ്ങളെക്കുറിച്ച് കിസോംബോ ചിന്തിച്ചു. ഞാൻ എന്താണ് നേടിയത്? അവൻ ചിന്തിച്ചു. വളരെ പെട്ടന്ന് മറുപടി വന്നു: യഥാർത്ഥത്തിൽ അധികം ഇല്ല. മഴക്കാടിനുള്ളിൽ തന്റെ പിതാവ് ആരംഭിച്ച സ്‌കൂളിൽ സേവനമനുഷ്ഠിക്കാനായി അവൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരുന്നു. രണ്ട് ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ച പിതാവിന്റെ ശക്തമായ കഥ എഴുതാനും അദ്ദേഹം ശ്രമിച്ചു. ഇതെല്ലാം ചെയ്യാൻ ശ്രമിക്കാൻ ഞാൻ ആരാണ്?

കിസോംബോയുടെ സംശയങ്ങൾ മോശയുടേതു പോലെ തോന്നുന്നു. ദൈവം മോശയ്ക്ക് ഒരു ദൗത്യം നൽകിയിരുന്നു: “നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും” (പുറപ്പാട് 3:10). മോശെ മറുപടി പറഞ്ഞു: “ഞാൻ എന്തു മാത്രമുള്ളു?” (വാ. 11).

മോശ പറഞ്ഞയിൽ നിന്നുള്ള ചില ദുർബലമായ ഒഴികഴിവുകൾക്ക് ശേഷം, ദൈവം അവനോട് ചോദിച്ചു, നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?' അതൊരു വടിയായിരുന്നു (4:2). ദൈവത്തിന്റെ നിർദേശപ്രകാരം മോശ അത് നിലത്ത് ഇട്ടപ്പോൾ അതൊരു ജീവനുള്ള സർപ്പമായി മാറി. അവന്റെ സഹജാവബോധത്തിന് എതിരായി, മോശ അത് എടുത്തു. വീണ്ടും, അത് വീണ്ടും ഒരു വടിയായി മാറി (വാ. 4). ദൈവത്തിന്റെ ശക്തിയിൽ മോശയ്ക്ക് ഫറവോനെ നേരിടാൻ കഴിഞ്ഞു. അവന്റെ കയ്യിൽ അക്ഷരാർത്ഥത്തിൽ ഈജിപ്തിലെ ഒരു “ദൈവം” - ഒരു സർപ്പം - ഉണ്ടായിരുന്നു. ഈജിപ്തിലെ ദൈവങ്ങൾ ഏക സത്യദൈവത്തിന് ഭീഷണിയായിരുന്നില്ല.

കിസോംബോ മോശയെക്കുറിച്ച് ചിന്തിച്ചു, ദൈവത്തിന്റെ ഉത്തരം അവൻ മനസ്സിലാക്കി: “നിനക്ക് ഞാനും എന്റെ വചനവും ഉണ്ട്.” തന്റെ ജീവിതത്തിൽ ദൈവശക്തിയെക്കുറിച്ച് മറ്റുള്ളവർ പഠിക്കുന്നതിനായി പിതാവിന്റെ കഥ എഴുതാൻ തന്നെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അദ്ദേഹം തനിച്ചായിരുന്നില്ല.

സ്വന്തം നിലയിൽ, നമ്മുടെ മികച്ച പരിശ്രമങ്ങൾ അപര്യാപ്തമാണ്. എന്നാൽ “ഞാൻ നിന്നോടുകൂടെ ഇരിക്കും” (3:12) എന്ന് പറയുന്ന ദൈവത്തെ നാം സേവിക്കുന്നു.

എല്ലാ ഉത്തരങ്ങളും

തന്റെ പിതാവ് കടന്നുപോയി എന്ന് മനസ്സിലാക്കിയ ദാരുണമായ നിമിഷത്തെക്കുറിച്ച് ഡെയ്ൽ ഏൺഹാർട്ട് ജൂനിയർ വിവരിക്കുന്നു. മോട്ടോർ റേസിംഗ് ഇതിഹാസം ഡെയ്ൽ ഏൺഹാർട്ട് സീനിയർ ഡെയ്‌ടോണ 500-ന്റെ അവസാനത്തിൽ ഒരു ഭീകരമായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു-ഡെയ്ൽ ജൂനിയറും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. “എനിക്ക് വീണ്ടും സൃഷ്ടിക്കാൻ കഴിയാത്ത ഈ ശബ്ദം എന്നിൽ നിന്ന് പുറത്തുവരുന്നു,” ഏൺഹാർട്ട് ജൂനിയർ പറഞ്ഞു. “ഞെട്ടലിന്റെയും സങ്കടത്തിന്റെയും-ഭയത്തിന്റെയും ഈ ശബ്ദദം.” എന്നിട്ട് ഏകാന്തമായ ഈ സത്യം അദ്ദേഹം വെളിപ്പെടുത്തി: “എനിക്ക് ഇത് സ്വയം ചെയ്യേണ്ടിവരും.”

“ഡാഡിയുള്ളത് ഒരു ചീറ്റ് ഷീറ്റ് ഉള്ളതുപോലെയായിരുന്നു,” ഏൺഹാർട്ട് ജൂനിയർ വിശദീകരിച്ചു. “ഡാഡിണ്ടായിരുന്നത് എല്ലാ ഉത്തരങ്ങളും അറിയുന്നതുപോലെയായിരുന്നു.”

എല്ലാ ഉത്തരങ്ങൾക്കും യേശുവിലേക്ക് നോക്കാൻ യേശുവിന്റെ ശിഷ്യന്മാർ പഠിച്ചിരുന്നു. ഇപ്പോൾ, അവന്റെ ക്രൂശീകരണത്തിന്റെ തലേന്ന്, താൻ അവരെ തനിയെ വിടില്ലെന്ന് അവൻ അവർക്ക് ഉറപ്പുനൽകി. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (യോഹന്നാൻ 14:16).

തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും യേശു ആ ആശ്വാസം നൽകി. “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്‌നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും” (വാ. 23).

ക്രിസ്തുവിനെ അനുഗമിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ഉള്ളിൽ 'സകലവും' പഠിപ്പിക്കുകയും യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ആത്മാവുണ്ട് (വാ. 26). എല്ലാ ഉത്തരങ്ങളും നമ്മുടെ പക്കലില്ല, എന്നാൽ അതുള്ളവന്റെ ആത്മാവ് നമുക്കുണ്ട്.

പ്രവാചകന്മാരുടെ സന്ദേശം

1906 ൽ നടന്ന ബേസ്‌ബോളിന്റെ വേൾഡ് സീരീസിന് മുമ്പ്, കായിക എഴുത്തുകാരൻ ഹ്യൂ ഫുള്ളർട്ടൺ ഒരു സൂക്ഷ്മമായ പ്രവചനം നടത്തി. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിക്കാഗോ കബ്‌സ് ഒന്നും മൂന്നും ഗെയിമുകൾ തോൽക്കുകയും രണ്ടാമത്തേത് ജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ, നാലാം തിയതി മഴ പെയ്യുകയു ചെയ്യും. അദ്ദേഹം പറഞ്ഞ ഓരോ സംഗതിയും അതുപോലെ സംഭവിച്ചു. പിന്നീട്, 1919-ൽ, ചില കളിക്കാർ വേൾഡ് സീരീസ് ഗെയിമുകൾ മനഃപൂർവം തോൽക്കുമെന്ന് അദ്ദേഹം തന്റെ വിശകലന കഴിവുകൾ ഉപയോഗിച്ചു പറഞ്ഞു. ചൂതാട്ടക്കാർ കൈക്കൂലി നൽകിയതായി ഫുള്ളർട്ടൺ സംശയിച്ചു. ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. വീണ്ടും, അദ്ദേഹം പറഞ്ഞത് ശരിയായി.

ഫുള്ളർട്ടൺ ഒരു പ്രവാചകനല്ലായിരന്നു-തെളിവുകൾ പഠിച്ച ഒരു ജ്ഞാനി മാത്രമായിരുന്നു. യിരെമ്യാവ് ഒരു യഥാർത്ഥ പ്രവാചകനായിരുന്നു, അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എല്ലായ്‌പ്പോഴും സത്യമായിരുന്നു. കാളയുടെ നുകം ധരിച്ചുകൊണ്ട്, ബാബിലോന്യർക്ക് കീഴടങ്ങി ജീവിക്കാൻ യിരെമ്യാവ് യെഹൂദ്യരോട് പറഞ്ഞു (യിരെ. 27: 2, 12). കള്ളപ്രവാചകനായ ഹനന്യാവ് അവനോട് എതിർത്ത് ആ നുകം ഒടിച്ചുകളഞ്ഞി (28:2-4, 10). യിരെമ്യാവ് അവനോടു പറഞ്ഞു: “ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; ... ഈ ആണ്ടിൽ നീ മരിക്കും’’ (വാ. 15,16). “അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു” (വാ. 17).

പുതിയ നിയമം നമ്മോട് പറയുന്നു, ''ദൈവം പണ്ടു ... പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു'' (എബ്രായർ 1:1-2). യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയിലൂടെയും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലൂടെയും ദൈവത്തിന്റെ സത്യം ഇന്നും നമ്മെ പഠിപ്പിക്കുന്നു.

നീണ്ട കളി

ടൂണിന്റെ രാജ്യത്ത് ഒരു പട്ടാള അട്ടിമറി ഉണ്ടായപ്പോൾ സൈന്യം യേശുവിൽ വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനും അവരുടെ വളർത്തുമൃഗങ്ങളെ കൊല്ലാനും തുടങ്ങി. ഉപജീവനമാർഗം നഷ്ടപ്പെട്ട ടൂണിന്റെ കുടുംബം വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയി. ഒൻപത് വർഷത്തോളം ടൂൺ തന്റെ കുടുംബത്തിൽ നിന്ന് അകലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിച്ചു. ദൈവം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു, എങ്കിലും വേർപിരിയൽ സമയത്ത് രണ്ട് കുടുംബാംഗങ്ങൾ മരിച്ചു. ടൂൺ നിരാശനായി.

വളരെക്കാലം മുമ്പ്, മറ്റൊരു ജനവിഭാഗം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ടു. അതുകൊണ്ട് മിസ്രയീമിൽ നിന്ന് യിസ്രായേല്യരെ പുറപ്പെടുവിക്കാൻ ദൈവം മോശയെ നിയോഗിച്ചു. മോശെ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എന്നാൽ അവൻ ഫറവോനെ സമീപിച്ചപ്പോൾ, മിസ്രയീമ്യ ഭരണാധികാരി പീഡനം ശക്തമാക്കി (പുറപ്പാട് 5:6-9). “ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല,” അവൻ പറഞ്ഞു (വാ. 2). ജനം മോശെയോടും മോശെ ദൈവത്തോടും പരാതി പറഞ്ഞു (വാ. 20-23).

അവസാനം, ദൈവം യിസ്രായേല്യരെ സ്വതന്ത്രരാക്കി, അവർക്ക് അവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിച്ചു - എന്നാൽ ദൈവത്തിന്റെ വഴിയിലും സമയത്തിലും ആണതു ലഭിച്ചത്. അവൻ ഒരു നീണ്ട കളി കളിക്കുന്നു. അങ്ങനെ അവന്റെ സ്വഭാവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും വലിയ കാര്യത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്നു.

ന്യൂഡൽഹിയിലെ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടൂൺ അഭയാർത്ഥി ക്യാമ്പിലെ തന്റെ വർഷങ്ങൾ നന്നായി ഉപയോഗിച്ചു. ഇപ്പോൾ അവൻ സ്വന്തം ആളുകളുടെ - ഒരു പുതിയ വീട് കണ്ടെത്തിയ അവനെപ്പോലുള്ള അഭയാർത്ഥികളുടെ - പാസ്റ്ററാണ്. “ഒരു അഭയാർത്ഥി എന്ന നിലയിലുള്ള എന്റെ കഥ ഒരു ശുശ്രൂഷകനെന്ന നിലയിൽ നയിക്കുന്നതിനുള്ള ഒരു മൂലഘടകമാണ്,” അദ്ദേഹം പറയുന്നു. തന്റെ സാക്ഷ്യത്തിൽ, പുറപ്പാട് 15:2-ൽ മോശെയുടെ ഗാനം ടൂൺ ഉദ്ധരിക്കുന്നു: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ.” ഇന്ന് അവൻ നമ്മുടേയും ബലവും ഗീതവും ആണ്.

ശരിയായതു ചെയ്യുക

തടവുകാരനായ ''ജെയ്‌സൺ'' അയച്ച കത്ത് എന്റെ ഭാര്യയെയും എന്നെയും അത്ഭുതപ്പെടുത്തി. വൈകല്യമുള്ളവരെ സഹായിക്കാൻ സേവന നായ്ക്കളായി നായ്ക്കുട്ടികളെ ഞങ്ങൾ “പരിശീലിപ്പിക്കുന്നു.” നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച തടവുകാർ നടത്തുന്ന അടുത്ത പരിശീലന ഘട്ടത്തിലേക്ക് അത്തരത്തിലുള്ള ഒരു നായ്ക്കുട്ടിയെ ഞങ്ങൾ അയച്ചു. പരിശീലകനായ ജെയ്‌സൺ ഞങ്ങൾക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നദ്ദേഹം എഴുതി, ''ഞാൻ പരിശീലിപ്പിച്ച പതിനേഴാമത്തെ നായയാണ് സ്‌നിക്കേഴ്‌സ്. അവൾ ഏറ്റവും മികച്ച നായാണ്. അവൾ തലയുയർത്തി എന്നെ നോക്കുന്നത് കാണുമ്പോൾ, ഒടുവിൽ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നതായി എനിക്ക് തോന്നുന്നു.''

ജെയ്‌സൺ മാത്രമല്ല കഴിഞ്ഞ കാലത്തെയോർത്തു ഖേദിക്കുന്നത്. നമുക്കെല്ലാവർക്കും ഖേദമുണ്ട്. യെഹൂദരാജാവായ മനശ്ശെയ്ക്ക് ഖേദിക്കാൻ ധാരാളം ഉണ്ടായിരുന്നു. 2 ദിനവൃത്താന്തം 33-ൽ അവന്റെ ചില ക്രൂരതകൾ വിവരിക്കുന്നു: ജാതീയ ദൈവങ്ങൾക്ക് ലൈംഗികത പ്രകടമാക്കുന്ന ബലിപീഠങ്ങൾ പണിയുക (വാ. 3), മന്ത്രവാദം ചെയ്യുക, സ്വന്തം മക്കളെ ബലിയർപ്പിക്കുക (വാ. 6) തുടങ്ങിയവ. അവൻ രാജ്യത്തെ മുഴുവൻ ഈ ദുഷിച്ച പാതയിലൂടെ നയിച്ചു (വാ. 9).

“യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല” (വാ. 10). ഒടുവിൽ അവൻ ശ്രദ്ധിച്ചു. ബാബിലോണിയർ ദേശത്തെ ആക്രമിച്ചു, ''അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി'' (വാ. 11). അടുത്തതായി, മനശ്ശെ ഒടുവിൽ ശരിയായ കാര്യം ചെയ്തു. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. ... തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു” (വാക്യം 12). ദൈവം അവന്റെ പ്രാർത്ഥന കേട്ടു, അവനെ രാജാവായി യഥാസ്ഥാനപ്പെടുത്തി. മനശ്ശെ പുറജാതി ആചാരങ്ങൾക്ക് പകരം ഏക സത്യദൈവത്തെ ആരാധിച്ചു (വാ. 15-16).

നിങ്ങളുടെ ഖേദം നിങ്ങളെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടോ? ഇനിയും വൈകിയിട്ടില്ല. മാനസാന്തരത്തിന്റെ താഴ്മയുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.

എളുപ്പത്തിൽ ലഭ്യമാകുന്ന പണം

1700-കളുടെ അവസാനത്തിൽ, കാനഡയിലെ നോവ സ്‌കോട്ടിയയിലെ ഓക്ക് ദ്വീപിൽ ഒരു യുവാവ് നിഗൂഢമായ ഒരു വിള്ളൽ കണ്ടെത്തി. കടൽക്കൊള്ളക്കാർ അവിടെ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ഊഹിച്ച് അവനും കൂട്ടാളികളും കുഴിക്കാൻ തുടങ്ങി. അവർ ഒരിക്കലും ഒരു നിധിയും കണ്ടെത്തിയില്ല, പക്ഷേ അതിനെത്തുടർന്നു കിംവദന്തികൾ പിറവിയെടുത്തു. നൂറ്റാണ്ടുകളായി, മറ്റുള്ളവർ അവിടം കുഴിക്കുന്നത് തുടർന്നു- വൻതോതിൽ പണവും സമയവും ചെലവഴിച്ചു. കുഴിക്ക് ഇപ്പോൾ നൂറടി (മുപ്പത് മീറ്റർ) ആഴമുണ്ട്.

അത്തരം അഭിനിവേശങ്ങൾ മനുഷ്യഹൃദയത്തിലെ ശൂന്യതയെ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാളുടെ പെരുമാറ്റം അവന്റെ ഹൃദയത്തിലെ അത്തരമൊരു ശൂന്യത വെളിപ്പെടുത്തിയത് എന്ന് ബൈബിളിലെ ഒരു കഥ കാണിക്കുന്നു. ഗേഹസി ദീർഘകാലം മഹാപ്രവാചകനായ എലീശായുടെ വിശ്വസ്ത സേവകനായിരുന്നു. എന്നാൽ ദൈവം കുഷ്ഠരോഗം സുഖപ്പെടുത്തിയ ഒരു സൈനിക മേധാവിയുടെ ആഡംബര സമ്മാനങ്ങൾ എലീശാ നിരസിച്ചപ്പോൾ, അതിൽ നിന്ന് കുറച്ച് ലഭിക്കാൻ ഗേഹസി ഒരു കഥ മെനഞ്ഞു (2 രാജാക്കന്മാർ 5:22). സമ്മാനവുമായി വീട്ടിൽ തിരിച്ചെത്തിയ ഗേഹസി പ്രവാചകനോട് കള്ളം പറഞ്ഞു (വാ. 25). എന്നാൽ എലീശയ്ക്ക് എല്ലാം അറിയാമായിരുന്നു. അവൻ അവനോടു ചോദിച്ചു: “ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ?’’ (വാ. 26). അവസാനം, ഗേഹസിക്ക് അവൻ ആഗ്രഹിച്ചത് ലഭിച്ചു, എന്നാൽ പ്രധാനപ്പെട്ടത് നഷ്ടപ്പെട്ടു (വാ. 27).

ഈ ലോകത്തിലെ നിധികളെ പിന്തുടരരുതെന്നും പകരം ''സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ'' (മത്തായി 6:20) എന്നും കർത്താവു പറഞ്ഞു.

നിങ്ങളുടെ ഹൃദയാഭിലാഷങ്ങളിലേക്കുള്ള കുറുക്കുവഴികൾ സൂക്ഷിക്കുക. യേശുവിനെ അനുഗമിക്കുന്നതാണ് യഥാർത്ഥമായ എന്തെങ്കിലും കൊണ്ട് ശൂന്യത നിറയ്ക്കാനുള്ള വഴി.

മോഷ്ടിച്ച ദൈവങ്ങൾ

കൊത്തുപണികളുള്ള മരംകൊണ്ടുള്ള ഒരു വിഗ്രഹം - ഒരു ഗൃഹബിംബം - എക്കുവ എന്ന സ്ത്രീയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അവൾ അത് അധികാരികളെ അറിയിച്ചു. വിഗ്രഹം കണ്ടെത്തിയ നിയമപാലകർ അതു തിരിച്ചറിയാൻ അവളെ വിളിച്ചു. 'ഇതാണോ നിങ്ങളുടെ ദൈവം?' അവർ ചോദിച്ചു. അവൾ സങ്കടത്തോടെ പറഞ്ഞു, 'ഇല്ല, എന്റെ ദൈവം ഇതിനെക്കാൾ വലുതും മനോഹരവുമാണ്.'

കൈകൊണ്ട് നിർമ്മിച്ച ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തങ്ങളുടെ ദൈവസങ്കൽപ്പത്തിന് രൂപം നൽകാൻ പണ്ടേ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം യാക്കോബിന്റെ ഭാര്യ റാഹേൽ ലാബാനിൽ നിന്ന് ഓടിപ്പോയപ്പോൾ ''തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചത്'' (ഉല്പത്തി 31:19). എന്നാൽ യാക്കോബിന്റെ പാളയത്തിൽ വിഗ്രഹങ്ങൾ മറഞ്ഞിരുന്നിട്ടും ദൈവം അവന്റെ മേൽ തന്റെ കരം വെച്ചു (വാ. 34).

പിന്നീട്, അതേ യാത്രയിൽ, യാക്കോബ് രാത്രി മുഴുവൻ 'ഒരു മനുഷ്യനുമായി' മല്ലു പിടിച്ചു (32:24). ഈ എതിരാളി വെറുമൊരു മനുഷ്യനല്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കണം, കാരണം നേരം പുലർന്നപ്പോൾ യാക്കോബ് പറഞ്ഞു, 'നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല' (വാ. 26). ആ മനുഷ്യൻ അവനെ യിസ്രായേൽ എന്ന് പുനർനാമകരണം ചെയ്തു ('ദൈവം യുദ്ധം ചെയ്യുന്നു') തുടർന്ന് അവനെ അനുഗ്രഹിച്ചു (വാ. 28-29). യാക്കോബ് ആ സ്ഥലത്തിനു പെനിയേൽ ('ദൈവത്തിന്റെ മുഖം') എന്ന് പേർ വിളിച്ചു, 'ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു' (വാ. 30).

ഈ ദൈവം-ഏകസത്യ ദൈവം-ഏകുവയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എന്തിനേക്കാളും അനന്തമായി വലുതും മനോഹരവുമാണ്. അവനെ കൊത്തിയെടുക്കാനോ മോഷ്ടിക്കാനോ മറയ്ക്കാനോ കഴികയില്ല. എങ്കിലും, ആ രാത്രി യാക്കോബ് പഠിച്ചതുപോലെ, നമുക്ക് അവനെ സമീപിക്കാം! ഈ ദൈവത്തെ 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവേ' എന്ന് വിളിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:9).

ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്

മാർഗരറ്റ് അമ്മായിയുടെ മിതവ്യയം ഐതിഹാസികമായിരുന്നു. അവൾ മരിച്ചതിനുശേഷം, അവളുടെ മരുമക്കൾ അവളുടെ സാധനങ്ങൾ അടുക്കിപ്പെറുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞതും പ്രയാസകരവുമായ ജോലി ആരംഭിച്ചു. ഒരു ഡ്രോയറിൽ, ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വൃത്തിയായി അടുക്കിവെച്ച, ചെറിയ ചരടുകളുടെ ഒരു കൂട്ടം അവർ കണ്ടെത്തി. അതിന്റെ ലേബൽ ഇങ്ങനെയായിരുന്നു: "ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്."

ഉപയോഗശൂന്യമെന്ന് തങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും സൂക്ഷിക്കാനും തരംതിരിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരുപക്ഷേ ഈ വ്യക്തിക്ക് ഒരിക്കൽ അങ്ങേയറ്റത്തെ ദാരിദ്ര്യം അറിയാമായിരുന്നിരിക്കണം. യിസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപെട്ടപ്പോൾ, അവർ കഷ്ടപ്പാടുകളുടെ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അവർ തങ്ങളുടെ യാത്രാവേളയിൽ പലപ്പോഴും  ദൈവത്തിന്റെ അത്ഭുതകരം മറന്നു, ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.

അവർ തന്നിൽ വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. അവരുടെ മരുഭൂമിയിലെ ഭക്ഷണത്തിനായി അവൻ മന്ന നൽകി, മോശയോട് പറഞ്ഞു, "അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം" (പുറപ്പാട് 16:4). ശബ്ബത്തിൽ മന്ന ലഭിക്കയില്ല (വാ. 5, 25) അതിനാൽ ആറാം ദിവസം ഇരട്ടിയായി ശേഖരിക്കാനും ദൈവം അവരോട് നിർദ്ദേശിച്ചു. യിസ്രായേല്യരിൽ ചിലർ അനുസരിച്ചു. ചിലർ അനുസരിച്ചില്ല, അവർ തിക്തഫലം അനുഭവിക്കേണ്ടിവന്നു (വാ. 27-28).

സമൃദ്ധിയുടെ സമയങ്ങളിലും നിരാശയുടെ സമയങ്ങളിലും, നിയന്ത്രണത്തിനായുള്ള തീവ്രമായ ശ്രമത്തിൽ മുറുകെപ്പിടിക്കാനും പൂഴ്ത്തിവയ്ക്കാനുമുള്ള പ്രലോഭനം സഹജമാണ്. എല്ലാം നമ്മുടെ സ്വന്തം കൈയിൽ എടുക്കേണ്ട ആവശ്യമില്ല. 'ചരടിന്റെ തുണ്ടുകൾ' സംരക്ഷിക്കേണ്ടയാവശ്യമില്ല-അല്ലെങ്കിൽ ഒന്നും പൂഴ്ത്തിവെക്കേണ്ട ആവശ്യമില്ല. ''ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല'' (എബ്രായർ 13:5) എന്നു വാഗ്ദത്തം ചെയ്ത ദൈവത്തിലാണ് നമ്മുടെ വിശ്വാസം.

വഴിയിലുടനീളം കയറ്റം

കവയിത്രിയും ധ്യാനചിന്താ രചയിതാവുമായിരുന്ന ക്രിസ്റ്റീന റോസെറ്റി, തന്റെ ജീവിതം കഠിനമാണെന്നു കണ്ടെത്തി. ജീവിതത്തിലുടനീളം വിഷാദവും വിവിധ രോഗങ്ങളും അവൾ അനുഭവിക്കുകയും മൂന്ന് വിവാഹനിശ്ചയങ്ങൾ തകർന്നു പോകുകയും ചെയ്തു. ഒടുവിൽ അവൾ കാൻസർ ബാധിച്ച് മരിച്ചു.

യിസ്രായേലിന്റെ ദേശീയ ബോധത്തെക്കുറിച്ച് ദാവീദ് സന്തോഷിച്ചപ്പോൾ, അത് വിജയിയായ ഒരു യോദ്ധാവിനു തുല്യമായിരുന്നു. എന്നിരുന്നാലും, തന്റെ ജീവിതത്തിലുടനീളം ദാവീദ് ബുദ്ധിമുട്ടുകൾ നേരിട്ടു. അവന്റെ ഭരണത്തിന്റെ അവസാനത്തിൽ, അവന്റെ സ്വന്ത മകനും അവന്റെ വിശ്വസ്തനായ ഉപദേശകനും ജനത്തിൽ ഭൂരിഭാഗവും അവനെതിരെ തിരിഞ്ഞു (2 ശമൂവേൽ 15:1-12). അപ്പോൾ ദാവീദ് പുരോഹിതന്മാരായ അബ്യാഥാർ, സാദോക്ക് എന്നിവരെയും ദൈവത്തിന്റെ വിശുദ്ധ പെട്ടകത്തെയും എടുത്ത് യെരൂശലേമിൽ നിന്ന് പലായനം ചെയ്തു (വാ. 14, 24).

അബ്യാഥാർ ദൈവത്തിനു യാഗമർപ്പിച്ച ശേഷം, ദാവീദ് പുരോഹിതന്മാരോടു പറഞ്ഞു, ''നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും'' (വാ. 25). അനിശ്ചിതത്വത്തിനിടയിലും, ദാവീദ് പറഞ്ഞു, "അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ [ദൈവം] കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ'' (വാ. 26). തനിക്ക് ദൈവത്തെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.

ക്രിസ്റ്റീന റോസെറ്റിയും ദൈവത്തെ വിശ്വസിച്ചു, അവളുടെ ജീവിതം പ്രതീക്ഷയിൽ അവസാനിച്ചു. വഴി മുഴുവനും മുകളിലേക്കുള്ള കയറ്റം മാത്രമായേക്കാം, പക്ഷേ അത് നമ്മുടെ സ്വർഗീയ പിതാവിങ്കലേക്കാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മെ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു.

ദൈവത്തിന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു

അവരുടെ കൃത്യമായ പ്രായം അജ്ഞാതമാണ്. ഒരാളെ ഒരു പള്ളിയുടെ പടികളിൽ കണ്ടെത്തി; മറ്റൊരാൾക്ക് തന്നെ വളർത്തിയത് കന്യാസ്ത്രീകളാണെന്ന് മാത്രം അറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിൽ ജനിച്ച്, ഏതാണ്ട് എൺപതു വർഷത്തോളം ഹലീനയോ ക്രിസ്റ്റിനയോ പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഡി.എൻ.എ. പരിശോധനാഫലങ്ങൾ അവർ സഹോദരിമാരാണെന്ന് വെളിപ്പെടുത്തുകയും സന്തോഷകരമായ ഒരു പുനഃസമാഗമത്തിലേക്ക് നയിക്കുകയും ചെയ്തു. അത് അവരുടെ യഹൂദാ പൈതൃകത്തെ വെളിപ്പെടുത്തി; മാത്രമല്ല എന്തുകൊണ്ടാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും വിശദീകരിച്ചു. അവർ ജൂതവംശജർ ആയതുകൊണ്ടു മാത്രം ചിലർ അവർക്ക് മരണം വിധിച്ചിരുന്നു.

ഭയചകിതയായ ഒരമ്മ മരണഭീഷണി നേരിടുന്ന തന്റെ മക്കളെ രക്ഷപ്പെടാൻ സാധ്യതയുള്ള ഒരിടത്തു ഉപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുന്നത് മോശെയുടെ കഥയെ ഓർമിപ്പിക്കുന്നു. ഒരു എബ്രായ ബാലനെന്ന നിലയിൽ, അവനെ വംശഹത്യയ്ക്ക് അടയാളപ്പെടുത്തിയിരുന്നു (പുറ. 1:22). എന്നാൽ അവന്റെ അമ്മ അവനെ തന്ത്രപരമായി നൈൽ നദിയിൽ പ്രതിഷ്ഠിച്ച് (2:3), അവന് അതിജീവനത്തിന് ഒരവസരം നൽകി. അവൾ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ, ദൈവത്തിന് മോശെ മുഖാന്തരം തന്റെ ജനത്തെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയുണ്ടായിരുന്നു.

മോശെയുടെ കഥ നമ്മെ യേശുവിന്റെ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഫറവോൻ എബ്രായ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതുപോലെ, ഹെരോദാവ് ബേത്ലഹേമിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുവാൻ കല്പിച്ചു (മത്താ. 2:13-16).

അത്തരം എല്ലാ വിദ്വേഷത്തിനും - പ്രത്യേകിച്ചും കുട്ടികളോടുള്ളവയ്ക്കു - പിന്നിൽ നമ്മുടെ ശത്രുവായ പിശാചാണ്. അത്തരം അക്രമങ്ങൾ ദൈവത്തെ അദ്ഭുതപ്പെടുത്തുന്നില്ല. മോശെയെ കുറിച്ച് അവന് പദ്ധതികൾ ഉണ്ടായിരുന്നു, നിങ്ങളെയും എന്നെയും കുറിച്ച് അവന് പദ്ധതികളുണ്ട്. തന്റെ പുത്രനായ യേശുവിലൂടെ, അവൻ തന്റെ ഏറ്റവും വലിയ പദ്ധതി വെളിപ്പെടുത്തി - ഒരിക്കൽ ശത്രുക്കളായിരുന്നവരെ രക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.