നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

അടിസ്ഥാന കാര്യങ്ങൾ നഷ്ടപ്പെടുത്തുക

പതിറ്റാണ്ടുകളായി, മക്ഡൊണാൾഡ്സ് അവരുടെ ക്വാർട്ടർ പൗണ്ടർ ബർഗറുമായി ഫാസ്റ്റ് ഫുഡ് മേഖല ഭരിച്ചു. 1980 കളിൽ, ഒരു എതിരാളി ശൃംഖല കമ്പനിയെ താഴെയിറക്കാൻ ഒരു മെച്ചപ്പെട്ട ആശയം തയ്യാറാക്കി. A&W മക്ഡൊണാൾഡിനേക്കാൾ വലുതായ തേർഡ് പൗണ്ട് ബർഗർ വാഗ്ദാനം ചെയ്യുകയും അതേ വിലയ്ക്ക് വിൽക്കുകയും ചെയ്തു. അതിലുപരി, A&W വിന്റെ ബർഗർ നിരവധി രുചി പരിശോധനകളിൽ വിജയിച്ചു. എന്നിട്ടും ബർഗർ പരാജയപ്പെട്ടു. ആരും അത് വാങ്ങിയില്ല. ഒടുവിൽ, അവർ അത് മെനുവിൽ നിന്ന് ഒഴിവാക്കി. ഉപഭോക്താക്കൾ ഗണിതശാസ്ത്രത്തെ തെറ്റിദ്ധരിച്ചുവെന്നും തേർഡ് പൗണ്ട് ബർഗർ ക്വാർട്ടർ പൗണ്ടറിനേക്കാൾ ചെറുതാണെന്ന് കരുതിയെന്നും ഗവേഷണം വെളിപ്പെടുത്തി. ആളുകൾക്ക് അടിസ്ഥാനകാര്യങ്ങൾ നഷ്ടപ്പെട്ടതിനാൽ ഒരു മഹത്തായ ആശയം പരാജയപ്പെട്ടു. 

അടിസ്ഥാനകാര്യങ്ങൾ നഷ്ടപ്പെട്ടു പോകുന്നത് എത്ര എളുപ്പമാണെന്ന് യേശു മുന്നറിയിപ്പ് നൽകി. ക്രൂശീകരണ ആഴ്ചയിൽ യേശുവിനെ കുടുക്കാനും അപകീർത്തിപ്പെടുത്താനും മതനേതാക്കൾ ഗൂഢാലോചന നടത്തി, ഏഴു പ്രാവശ്യം വിധവയായ ഒരു സ്ത്രീയുടെ സംഭവം ഉപയോഗിച്ച് വിചിത്രവും സാങ്കൽപ്പികവുമായ ഒരു സാഹചര്യം സൃഷ്ടിച്ചു (മത്തായി 22:23-28). ഈ സങ്കീർണ്ണമായ പ്രശ്നം ഒരു പ്രശ്നമല്ലെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് യേശു പ്രതികരിച്ചു. മറിച്ച്, അവരുടെ പ്രശ്നം അവർക്ക് തിരുവെഴുത്തുകളോ "ദൈവത്തിന്റെ ശക്തി"യോ (വാ. 29) അറിയില്ലായിരുന്നു എന്നതാണ്. തിരുവെഴുത്തുകളുടെ പ്രാഥമിക ലക്ഷ്യം യുക്തിസഹമോ ദാർശനികമോ ആയ കടങ്കഥകൾക്ക് ഉത്തരം നൽകുക എന്നതല്ല എന്ന് യേശു തറപ്പിച്ചു പറഞ്ഞു. മറിച്ച്, യേശുവിനെ അറിയാനും സ്നേഹിക്കാനും അവനിലൂടെ "നിത്യജീവൻ പ്രാപിക്കാനും" നമ്മെ നയിക്കുക എന്നതാണ് അവയുടെ പ്രാഥമിക ലക്ഷ്യം (യോഹന്നാൻ 5:39). മതനേതാക്കൾക്ക് നഷ്ടമായ അടിസ്ഥാന കാര്യങ്ങളാണിവ.

നാമും പലപ്പോഴും അടിസ്ഥാന കാര്യങ്ങളെ നഷ്ടപ്പെടുത്തുന്നു. ബൈബിളിന്റെ പ്രധാന ലക്ഷ്യം ജീവനുള്ള യേശുവിനെ കണ്ടുമുട്ടുക എന്നതാണ്. അത് നഷ്ടപ്പെടുത്തുന്നത് ഹൃദയഭേദകമായിരിക്കും.

 

ആനന്ദകരമായ ആശ്രയം

മൃഗപരിപാലന കേന്ദ്രത്തിൽ ദയാവധത്തിനായി കരുതിയിരുന്ന റൂഡി എന്ന നായയെ ഒരു സ്ത്രീ രക്ഷിച്ച് തന്റെ വളർത്തുനായയാക്കി. 10 വർഷത്തോളം ലിന്റയുടെ കിടക്കക്കരികെ ശാന്തനായി ഉറങ്ങിയിരുന്ന റൂഡി ഒരു ദിവസം പെട്ടെന്ന് അവളുടെ അടുത്ത് ചെന്ന് അവളുടെ മുഖത്ത് നക്കി. ലിന്റ വഴക്കു പറഞ്ഞെങ്കിലും എല്ലാ രാത്രിയിലും റൂഡി ഇതേപോലെ ചെയ്തുകൊണ്ടിരുന്നു. “പിന്നീട് ഞാൻ ഇരിക്കുന്ന സമയത്തൊക്കെ അവൻ എന്റെ മുഖത്ത് നക്കിത്തുടങ്ങി,” ലിന്റ പറഞ്ഞു.

റൂഡിയെ ഒരു പെരുമാറ്റ പരിശീലന കേന്ദ്രത്തിൽ കൊണ്ടുപോകണം എന്നവൾ കരുതി. അപ്പോഴാണ് അവൾ ഓർത്തത്, റൂഡി എപ്പോഴും തന്റെ താടിയുടെ ഒരേ സ്ഥലത്ത് തന്നെയാണല്ലോ നിരന്തരമായി നക്കിക്കൊണ്ടിരുന്നത് എന്ന കാര്യം. ഇത് അസാധാരണമായി തോന്നിയ ലിന്റ, ചെറിയ ജാള്യതയോടെ ഒരു ഡോക്ടറെ കാണാൻ പോയി. ആ ഭാഗത്ത് ചെറിയ ഒരു റ്റ്യൂമർ (ബോൺ കാൻസർ) ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. ഇനിയും വൈകിയിരുന്നെങ്കിൽ അത് മാരകമായേനെ എന്നും ഡോക്ടർ പറഞ്ഞു. റൂഡിയുടെ സഹജവാസനയെ ആശ്രയിച്ചതിൽ ലിന്റക്ക് അപ്പോൾ അതിയായ സന്തോഷം തോന്നി.

ദൈവത്തിലുള്ള ആശ്രയം നമ്മെ ജീവനിലേക്കും ആനന്ദത്തിലേക്കും നയിക്കും എന്ന കാര്യം തിരുവെഴുത്ത് ആവർത്തിച്ച് പറയുന്നുണ്ട്. “യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും ..... ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ” (സങ്കീ. 40:4) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ചില തർജമകളിൽ അതിങ്ങനെയാണ്: “കർത്താവിനെ തന്റെ ആശ്രയമാക്കുന്നവർ സന്തോഷമുള്ളവരാകും.” സങ്കീർത്തനങ്ങളിൽ സന്തോഷം എന്നത് നുരച്ചുപൊന്തുന്ന ആനന്ദത്തിന്റെ പ്രവാഹത്തെയാണ് കാണിക്കുന്നത്.

നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ അതിന്റെ ആത്യന്തികഫലം ആഴമേറിയ തനതായ സന്തോഷമാണ്. ഈ ആശ്രയം തനിയെ വരുന്നതല്ല, അതിന്റെ ഫലം എപ്പോഴും നാം സങ്കല്പിക്കുന്നത് ആയിരിക്കുകയുമില്ല. എന്നാൽ ദൈവത്തിൽ നാം ആശ്രയിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്തതിൽ നാം സന്തോഷമുള്ളവർ തന്നെയായിരിക്കും. 

 

ദൈവം നല്കിയവയുടെ വിനിയോഗം

ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ സിറ്റി ഹോൾ 1920 ലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു നിർമ്മിതിയാണ്. മൈക്കലാഞ്ചലോ ദാവീദ് ശില്പം നിർമ്മിക്കുന്നതിന് ഉപയോഗിച്ച മാർബിൾ വെട്ടിയ അതേ ക്വാറിയിൽ നിന്നാണ് ഈ നിർമ്മിതിയുടെ പടവുകൾക്കുള്ള മാർബിളും കൊണ്ടുവന്നത്. സെന്റ് മാർക്ക് ബസിലിക്കയും ചെമ്പുകൊണ്ടുള്ള താഴികക്കുടവും ഒക്കെ ദക്ഷിണാർദ്ധഗോളത്തിലെത്തന്നെ ഏറ്റവും വലിയ നിർമ്മിതികളായിരുന്നു. ഗോപുരത്തിന്റെ ശൃംഗത്തിൽ ഭീമാകാരനായ ഒരു സമാധാന ദൂതന്റെ പ്രതിമ സ്ഥാപിക്കാനും നിർമ്മാതാക്കൾ ഉദ്ദേശിച്ചിരുന്നു. പക്ഷേ അതിനുള്ള പണം കണ്ടെത്താനായില്ല. പ്ലംബർ ആയ ഫ്രെഡ് ജോൺസൻ അതിന് പരിഹാരം കണ്ടെത്തി. ഒരു പഴയ വീപ്പയും ഒരു വിളക്കു കാലും മറ്റ് ചില പാഴ് ലോഹങ്ങളും ഒക്കെ ചേർത്ത് ടവറിന്റെ മുകളിൽ അവർ നിർമ്മിച്ച മാസ്മരിക ശില്പം 100 വർഷത്തോളം ശ്രദ്ധയാകർഷിച്ചു നിലനിന്നു.

തന്റെ കയ്യിൽ ഉണ്ടായിരുന്നവ ഉപയോഗിച്ച ഫ്രെഡ് ജോൺസനെപ്പോലെ, നമുക്കും, നമ്മുടെ പക്കൽ ഉള്ള ചെറുതും വലുതുമായ വിഭവങ്ങൾ ഉപയോഗിച്ച് ദൈവത്തിന്റെ പ്രവൃത്തി ചെയ്യാൻ കഴിയും. ദൈവം മോശയോട് യിസ്രായേലിനെ ഈജിപ്തിൽ നിന്നും വിടുവിക്കാൻ ആവശ്യപ്പെട്ടപ്പോൾ മോശെ തടസ്സവാദം ഉന്നയിച്ചു: അവർ എന്റെ വാക്ക് കേൾക്കാതെയിരിക്കും (4:1) എന്ന് പറഞ്ഞു. ദൈവം ചോദിച്ചു: “നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?”(വാ. 2). മോശെയുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു വടി മാത്രമായിരുന്നു. ആ വടി നിലത്തിടാൻ ദൈവം പറഞ്ഞു. “അത് ഒരു സർപ്പമായിത്തീർന്നു”(വാ. 3). അപ്പോൾ അതിന്റെ വാലിൽ പിടിക്കാൻ മോശെയോട് പറഞ്ഞു. പിടിച്ചപ്പോൾ അത് വീണ്ടും വടിയായി മാറി. തന്റെ വടി മാത്രം എടുത്തു കൊണ്ട്, ബാക്കി കാര്യം ചെയ്യാൻ ദൈവത്തെ അനുവദിച്ചാൽ മതിയെന്നാണ് ദൈവം പറഞ്ഞത്. മോശെയുടെ കയ്യിലുള്ള വടി ഉപയോഗിച്ച് ദെെവം യിസ്രായേലിനെ ഈജിപ്തിൽ നിന്നും രക്ഷിക്കാനിരിക്കയായിരുന്നു (7:10-12; 17:5-7). 

നമ്മുടെ കൈവശമുള്ളത് നിസ്സാരമെന്ന് നമുക്ക് തോന്നിയാലും ദൈവം ഉപയോഗിച്ചാൽ അത് തികച്ചും മതിയായതാകും. അവിടുന്ന് നമ്മുടെ ലളിതമായ വിഭവങ്ങളെ തന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കും. 

 

ഒരുമിച്ചായിരിക്കുന്നതാണ് നല്ലത്

ഒരു ഫോട്ടോഗ്രാഫർ വർഷങ്ങളോളം സ്റ്റാർലിങ്ങുകളുടെയും (ഇരുണ്ട നിറമുള്ള ഒരു ചെറിയ പക്ഷി), അവയുടെ ‘മർമറേഷൻസ്’ എന്ന് വിളിക്കപ്പെടുന്ന, ആകാശത്ത് ഒരുമിച്ചുള്ള പറക്കലിന്റെയും ദൃശ്യവിസ്മയങ്ങൾ ക്യാമറയിൽ പകർത്തി. അതിൽ ആയിരക്കണക്കിന് സ്റ്റാർലിങ്ങുകൾ ഒരുമിച്ച് ആകാശത്ത് ഒഴുകിനീങ്ങുന്നതുപോലെ പറക്കുന്നു. ഈ അത്ഭുതം വീക്ഷിക്കുന്നത് ഒരു ചിട്ടപ്പെടുത്തിയ ചുഴലിക്കാറ്റിന്റെയോ, തിരമാലയുടെയോ അടിയിൽ ഇരിക്കുന്നതുപോലെയാണ് അല്ലെങ്കിൽ, കാലിഡോസ്കോപ്പിലേക്ക് ഒഴുകുന്ന കൂറ്റൻ ഇരുണ്ട പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഡിസൈൻ പോലെയാണ്. ഡെന്മാർക്കിൽ, അവർ ഈ സ്റ്റാർലിങ് അനുഭവത്തെ ‘ബ്ലാക്ക് സൺ’ എന്ന് വിളിക്കുന്നു. ഏറ്റവും ശ്രദ്ധേയമായത്, സ്റ്റാർലിങ്ങുകൾ അവയുടെ ഏറ്റവും അടുത്ത സഹചാരിയെ എങ്ങനെ നൈസർഗ്ഗികമായി പിന്തുടരുകയും, തൊട്ടുരുമ്മി പറക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഒരു പക്ഷിക്ക് പിഴവ് പറ്റിയാൽ, അവയ്ക്ക് വലിയ ദുരന്തം സംഭവിക്കും. ഏതുവിധമായാലും പരസ്പരം സംരക്ഷിക്കാൻ സ്റ്റാർലിംഗുകൾ ഒരുമിച്ചു പറക്കുന്നു. ഒരു പരുന്ത് താഴേക്കിറങ്ങുമ്പോൾ, ഒറ്റയ്ക്കായാൽ അവയെ എളുപ്പത്തിൽ പിടിച്ചു കൊണ്ടുപോകാൻ കഴിവുള്ള ആ പരുന്തിനെ തോൽപ്പിച്ചുകൊണ്ട്, ഈ ചെറിയ പക്ഷികൾ ഇടതിങ്ങിയ ആകൃതിയിലേക്ക് വന്നു കൂട്ടമായി പറക്കുന്നു.

നമ്മൾ ഒറ്റയ്ക്കിരിക്കുന്നതിനേക്കാൾ മികച്ചതാണ് ഒരുമിച്ച് കഴിയുന്നത്. സഭാപ്രസംഗി പറയുന്നു, “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു;...വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും;...രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും” (4:9-11). ഒറ്റതിരിഞ്ഞാൽ, നമ്മൾ ഒറ്റപ്പെട്ടവരും എളുപ്പത്തിൽ വേട്ടക്കാരന്റെ ഇരയും ആകും. തനിച്ചായിരിക്കുമ്പോൾ, നാം എളുപ്പത്തിൽ ഇരകളായിപ്പോകും. മറ്റുള്ളവരുടെ സാന്ത്വനമോ സംരക്ഷണമോ ഇല്ലെങ്കിൽ നമ്മൾ ദുർബലരാണ്. എന്നാൽ സഹജീവികളോടൊപ്പമാണെങ്കിൽ, നാം സഹായം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. സഭാപ്രസംഗി പറയുന്നു, “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല” (വാ. 12). ദൈവം നമ്മെ നയിക്കുന്നതുപോലെ നമ്മൾ ഒരുമിച്ചുള്ളതാണ് നല്ലത്. 

മാലിന്യത്തിൽ നിന്ന് സൗന്ദര്യത്തിലേക്ക്

എന്റെ ഭാര്യ മിസ്കയ്ക്ക് എത്യോപ്യയിൽ നിന്നു ലഭിച്ച ഒരു നെക്ലേസും കാതിലണിയുന്ന റിങ്ങും ഉണ്ട്. അവയുടെ ഗംഭീരമായ ലാളിത്യം, തനതായ കലാചാതുര്യം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ആഭരണങ്ങളുടെ കഥയാണ് ഏറ്റവും വിസ്മയിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി രൂക്ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം കാരണം, എത്യോപ്യയുടെ മണ്ണ്, പീരങ്കിയുണ്ടയുടെയും വെടിയുണ്ടയുടെയും അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ ഒരു പ്രവൃത്തിയെന്ന നിലയിൽ, എത്യോപ്യക്കാർ കത്തിക്കരിഞ്ഞ സ്ഥലങ്ങൾ അടിച്ചുവാരുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കരകൗശല വിദഗ്ധർ വെടിയുണ്ടയുടെ പുറംതോട് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കുന്നു.

ഈ കഥ കേട്ടപ്പോൾ, ദൈവത്തിന്റെ വാഗ്ദത്തം ധൈര്യത്തോടെ പ്രഖ്യാപിക്കുന്ന മീഖായുടെ വാക്കുകളുടെ പ്രതിധ്വനികൾ ഞാൻ കേട്ടു. പ്രവാചകൻ പ്രഖ്യാപിച്ചു, ഒരു ദിവസം, “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും” (മലാ. 4:3). കൊല്ലാനും അംഗഭംഗം വരുത്താനുമുള്ള ഉപകരണങ്ങൾ ദൈവത്തിന്റെ ശക്തമായ പ്രവർത്തനം നിമിത്തം, ജീവനെ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി രൂപാന്തരപ്പെടും. ദൈവത്തിന്റെ വരാനിരിക്കുന്ന ദിവസത്തിൽ, “ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല” (വാ. 3).

മീഖായുടെ പ്രഖ്യാപനം അന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. പുരാതന യിസ്രായേലിനെപ്പോലെ, നമ്മളും അക്രമത്തെയും യുദ്ധത്തെയും അഭിമുഖീകരിക്കുന്നു. ലോകത്തെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് നാം ചിന്തിക്കുന്നു. എന്നാൽ തന്റെ കാരുണ്യത്താലും സൗഖ്യത്താലും ആ വിസ്മയകരമായ ദിവസം വരുമെന്ന് ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ, ഈ സത്യം ഇപ്പോൾത്തന്നെ പ്രാവർത്തികമാക്കാൻ തുടങ്ങുക എന്നതാണ് നമ്മുടെ ദൗത്യം. അവശിഷ്ടങ്ങളെ മനോഹരമായ വസ്തുക്കളാക്കി മാറ്റിക്കൊണ്ട് ഇപ്പോൾത്തന്നെ അവന്റെ ജോലി ഏറ്റെടുക്കാൻ ദൈവം നമ്മെ സഹായിക്കുന്നു. 

- വിൻ കൊളിയർ

ദൈവത്തിലുറപ്പിച്ച ദൃഷ്ടി

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്കോട്ടീഷ് പാസ്റ്റർ തോമസ് ചാമേഴ്സ്, പർവ്വത പ്രദേശത്തുകൂടി കുതിരവണ്ടിയിൽ സഞ്ചരിച്ച അനുഭവം ഒരിക്കൽ പറയുകയുണ്ടായി. കിഴുക്കാന്തൂക്കായ മലയുടെ ചരിവിലുള്ള ഇടുങ്ങിയതും കല്ലുകൾ നിറഞ്ഞതുമായ പാതയിലൂടെ കുതിരകൾ വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. പെട്ടെന്ന് കുതിരകളിലൊന്ന് ഭയന്നു. വണ്ടി ഗർത്തത്തിലേക്കു പതിക്കുമെന്നു ഭയന്ന വണ്ടിക്കാരൻ തന്റെ ചാട്ട ആഞ്ഞടി
ക്കാൻ തുടങ്ങി. ഒടുവിൽ അപകടമേഖല തരണം ചെയ്തശേഷം, എന്തിനാണ് അത്രയും ശക്തിയിൽ ചാട്ട ആഞ്ഞടിച്ചതെന്ന് ചാമേഴ്സ് വണ്ടിക്കാരനോടു ചോദിച്ചു. “കുതിരകൾക്ക് ചിന്തിക്കാൻ മറ്റെന്തെങ്കിലും കൊടുക്കണമായിരുന്നു’’ അയാൾ പറഞ്ഞു. “എനിക്കവയുടെ ശ്രദ്ധ പിടിച്ചുപറ്റണമായിരുന്നു.’’

ഭീഷണികളും അപകടങ്ങളും നമുക്കുചുറ്റും ആർത്തിരമ്പുന്ന ഒരു ലോകത്തിൽ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റാൻ മറ്റെന്തെങ്കിലും നമുക്കെല്ലാം ആവശ്യമാണ്. എന്നിരുന്നാലും കേവലം മാനസികമായ ശ്രദ്ധതിരിക്കലിനെക്കാൾ — ഒരുതരം മനഃശാസ്ത്രപരമായ സൂത്രപ്പണിയെക്കാൾ — കൂടുതലായ ഒന്നാണു നമുക്കു വേണ്ടത്. നമ്മുടെ സകല ഭയങ്ങളെക്കാളും കൂടുതൽ ശക്തമായ ഒരു യാഥാർത്ഥ്യവുമായി നമ്മുടെ മനസ്സിനെ ഉറപ്പിക്കുകയാണ് നമുക്കാവശ്യം. “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു’’ (യെശയ്യാവ് 26:3) എന്ന് യെഹൂദ്യയിലെ ദൈവജനത്തോട് യെശയ്യാവ് പറഞ്ഞതുപോലെ, ദൈവത്തിൽ നമ്മുടെ മനസ്സുറപ്പിക്കുകയാണ് നമുക്ക് യഥാർത്ഥത്തിൽ വേണ്ടത്. “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കാൻ’’ (വാ. 4) നമുക്കു കഴിയും.

സമാധാനം, ദൈവത്തിൽ നോട്ടം ഉറപ്പിക്കുന്നവർക്കു ലഭിക്കുന്ന ദാനമാണത്. നമ്മുടെ ഏറ്റവും ഭയാനകമായ ചിന്തകളെ അടക്കിനിർത്തുന്ന കേവലം ഒരു ടെക്നിക്കിനെക്കാൾ ഉന്നതമായ ഒന്നാണ് അവന്റെ സമാധാനം നമുക്കു നൽകുന്നത്. തങ്ങളുടെ ഭാവിയെയും തങ്ങളുടെ പ്രതീക്ഷകളെയും തങ്ങളുടെ ഉത്ക്കണ്ഠകളെയും ദൈവമുമ്പാകെ സമർപ്പിക്കുന്നവർക്ക്, അവർക്കു ലഭിക്കാവുന്നതിലേക്കും ഏറ്റവും പുതിയ ജീവിതപാത ആത്മാവ് ഒരുക്കിക്കൊടുക്കും. 

- വിൻ കൊളിയർ

സെയ്ന്റ് നിക്ക്

സെയ്ന്റ് നിക്കോളാസ് (സെയ്ന്റ് നിക്ക്) എന്നറിയപ്പെടുന്ന വ്യക്തി ഏകദേശം എ.ഡി. 270 -ൽ ഒരു സമ്പന്ന ഗ്രീക്ക് കുടുംബത്തിലാണ് ജനിച്ചത്. നിർഭാഗ്യമെന്നു പറയട്ടെ, അവൻ ബാലനായിരുന്നപ്പോൾ അവന്റെ മാതാപിതാക്കൾ മരിച്ചു, തുടർന്ന് അവനെ സ്‌നേഹിക്കുകയും ദൈവത്തെ അനുഗമിക്കാൻ പഠിപ്പിക്കുകയും ചെയ്ത അമ്മാവനോടൊപ്പം അവൻ ജീവിച്ചു. നിക്കോളാസ് ചെറുപ്പമായിരുന്നപ്പോൾ, സ്ത്രീധനം കൊടുക്കാൻ നിർവാഹമില്ലാത്തിനാൽ വിവാഹിതരാകാൻ കഴിയാത്ത മൂന്ന് സഹോദരിമാരെ കുറിച്ച് അവൻ കേട്ടു. അവർ അധികം താമസിയാതെ  അനാഥരാകുമെന്നും അറിഞ്ഞു. ആവശ്യത്തിലിരിക്കുന്നവർക്ക് നൽകുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ പിന്തുടരാൻ ആഗ്രഹിച്ചുകൊണ്ട്, അവൻ തന്റെ അവകാശ സ്വത്ത് വിറ്റ് സഹോദരിമാർ ഓരോരുത്തർക്കും സ്വർണ്ണ നാണയങ്ങളുടെ ഓരോ കിഴി സമ്മാനിച്ചു. ബാക്കി പണം ദരിദ്രർക്ക് ഭക്ഷണം നൽകാനും മറ്റുള്ളവരെ പരിപാലിക്കാനും നിക്കോളാസ് നൽകി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ, നിക്കോളാസ് തന്റെ ഔദാര്യത്തിന്റെ പേരിൽ ആദരിക്കപ്പെട്ടു, കൂടാതെ സാന്താക്ലോസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കഥയിൽ നിന്നുരുത്തിരിഞ്ഞതാണെന്നും പറയപ്പെടുന്നു.  
ക്രിസ്തുമസ് സീസണിലെ തിളക്കവും പരസ്യവും നമ്മുടെ ആഘോഷങ്ങൾക്ക് ഭീഷണിയാകുമെങ്കിലും, സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം നിക്കോളാസുമായി ബന്ധിപ്പെട്ടിരിക്കുന്നു. അവന്റെ ഔദാര്യം യേശുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ക്രിസ്തു സങ്കൽപ്പിക്കാനാവാത്ത ഔദാര്യം നടപ്പാക്കി, ഏറ്റവും അഗാധമായ സമ്മാനം കൊണ്ടുവന്നു എന്ന് നിക്കോളാസിന് അറിയാമായിരുന്നു - അതായത് “ദൈവം നമ്മോടുകൂടെ’’ ആയ യേശു (മത്തായി 1:23). അവൻ നമുക്ക് ജീവന്റെ സമ്മാനം കൊണ്ടുവന്നു. മരണത്തിന്റെ ലോകത്തിൽ, അവൻ ''തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കുന്നു'' (വാ. 21) 
നാം യേശുവിൽ വിശ്വസിക്കുമ്പോൾ, ത്യാഗപരമായ ഔദാര്യം വെളിപ്പെടുന്നു. നാം മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഔദാര്യം കാണിക്കുന്നു, ദൈവം നമുക്കുവേണ്ടി നൽകുന്നതുപോലെ നാം മറ്റുള്ളവർക്കും സന്തോഷത്തോടെ നൽകുന്നു. ഇത് സെയ്ന്റ് നിക്കിന്റെ കഥയാണ്; എന്നാൽ അതിലുപരിയായി ഇത് ദൈവത്തിന്റെ കഥയാണ്. 

പാപങ്ങളെ ഇനി ഓർക്കയില്ല

ഞാൻ ഒരിക്കലും ഐസ് കണ്ടിട്ടില്ല. പക്ഷെ എനിക്കത് അനുഭവപ്പെട്ടി. ഞാൻ ഓടിച്ചിരുന്ന പിക്കപ്പിന്റെ -എന്റെ മുത്തച്ഛന്റേത്- പിൻഭാഗം മീൻവാലുപോലുള്ളതാണ്. ഒരു പുളച്ചിൽ, രണ്ട്, മൂന്ന് - ഞാൻ വായുവിലൂടെ, പതിനഞ്ച് അടി താഴ്ചയിലേക്കു വീണു. ഞാൻ മരിക്കാൻ പോകുന്നില്ലെങ്കിൽ ഇത് ഗംഭീരമായിരിക്കുന്നു ഞാൻ ചിന്തിച്ചത് ഓർക്കുന്നു. ഒരു നിമിഷത്തിനുശേഷം, ട്രക്ക് കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് ഉരുണ്ടു. തകർന്ന ക്യാബിൽ നിന്ന് ഞാൻ പരിക്കേല്ക്കാതെ ഇഴഞ്ഞു പുറത്തുവന്നു. 
1992 ഡിസംബറിലെ ആ പ്രഭാതത്തിൽ ട്രക്ക് പൂർണ്ണമായും തകർന്നുപോയി. ദൈവം എന്നെ രക്ഷിച്ചു. എന്നാൽ എന്റെ മുത്തച്ഛന്റെ കാര്യമോ? അദ്ദേഹം എന്ത് പറയും? സത്യത്തിൽ, അദ്ദേഹം ട്രക്കിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. ശകാരമോ തിരിച്ചടവ് പദ്ധതിയോ ഒന്നുമില്ല. ക്ഷമ മാത്രം. എനിക്ക് കുഴപ്പമില്ലല്ലോ എന്നു പറഞ്ഞ് മുത്തച്ഛന്റെ ഒരു ചിരിയും. 
എന്റെ മുത്തച്ഛന്റെ കൃപ യിരെമ്യാവ് 31-ലെ ദൈവകൃപയെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവരുടെ വമ്പിച്ച പരാജയങ്ങൾക്കിടയിലും, ദൈവം തന്റെ ജനവുമായി പുനഃസ്ഥാപിക്കപ്പെട്ട ബന്ധം വാഗ്ദാനം ചെയ്യുന്നു, “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല’’ (വാ. 34). 
ഞാൻ അദ്ദേഹത്തിന്റെ ട്രക്ക് തകർത്തത് എന്റെ മുത്തച്ഛൻ ഒരിക്കലും മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഇവിടെ ദൈവം ചെയ്യുന്നതുപോലെ അവൻ പ്രവർത്തിച്ചു - അത് ഓർക്കാതെ, എന്നെ ലജ്ജിപ്പിക്കാതെ, ഞാൻ ശരിയായ കടം വീട്ടാൻ ഒരു ജോലി എന്നെക്കൊണ്ടു ചെയ്യിപ്പിക്കാതെ. ദൈവം പറയും പോലെ, ഞാൻ ചെയ്ത വിനാശകരമായ കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, എന്റെ മുത്തച്ഛൻ അത് ഇനി ഓർക്കാതിരിക്കാൻ തീരുമാനിച്ചു. 

ഗംഭീരമായ ഡിസൈൻ

ഒരു പ്രത്യേക പക്ഷിയുടെ-സ്വിഫ്റ്റിന്റെ - ചലനങ്ങളെ അനുകരിക്കുന്ന ഒരു ചലിക്കുന്ന ചിറകുകളുള്ള ഡ്രോണിനെ ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം നിർമ്മിച്ചു. സ്വിഫ്റ്റുകൾക്ക് മണിക്കൂറിൽ തൊണ്ണൂറ് മൈൽ വരെ വേഗതയിൽ പറക്കാൻ കഴിയും. കൂടാതെ വട്ടമിട്ടു പറക്കാനും മുങ്ങാനും വേഗത്തിൽ തിരിയാനും പെട്ടെന്ന് നിർത്താനും കഴിയും. എന്നിരുന്നാലും ഓർണിത്തോപ്റ്റർ ഡ്രോൺ ഇപ്പോഴും പക്ഷിയേക്കാൾ താഴ്ന്നതരത്തിലുള്ളതാണ്. ഒരു ഗവേഷകൻ പറഞ്ഞു, ''അവിശ്വസനീയമാംവിധം വേഗത്തിൽ പറക്കാനും ചിറകുകൾ മടക്കാനും വളച്ചൊടിക്കാനും തൂവലുകളുടെ സ്ലോട്ടുകൾ തുറക്കാനും ഊർജം ലാഭിക്കാനും പക്ഷികൾക്ക് ഒന്നിലധികം പേശികൾ ഉണ്ട്.'' എന്നിട്ടും തന്റെ ടീമിന്റെ ശ്രമങ്ങൾക്ക് ഇപ്പോഴും ''ജൈവപരമായ പറക്കലിന്റെ 10 ശതമാനം'' മാത്രമേ ആർജ്ജിക്കാൻ കഴിഞ്ഞുള്ളൂവെന്ന് അദ്ദേഹം സമ്മതിച്ചു. 
നമ്മുടെ ലോകത്തിലെ സൃഷ്ടികൾക്ക് എല്ലാത്തരം അത്ഭുതകരമായ കഴിവുകളും ദൈവം നൽകിയിട്ടുണ്ട്. അവയെ നിരീക്ഷിക്കുന്നതും അവയുടെ അറിവിനെക്കുറിച്ച് ചിന്തിക്കുന്നതും നമുക്ക് ജ്ഞാനം നൽകും. ഉറുമ്പുകൾ വിഭവങ്ങളുടെ ശേഖരണത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു, കുഴിമുയലുകൾ ആശ്രയയോഗ്യമായ പാർപ്പിടത്തിന്റെ മൂല്യം കാണിക്കുന്നു, വെട്ടുക്കിളികൾ എണ്ണത്തിൽ ശക്തിയുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നു (സദൃശവാക്യങ്ങൾ 30:25-27). 
“[ദൈവം] തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു'' (യിരെമ്യാവ് 10:12) എന്ന് ബൈബിൾ നമ്മോട് പറയുന്നു, സൃഷ്ടി പ്രക്രിയയുടെ ഓരോ ഘട്ടത്തിന്റെയും അവസാനം, അവൻ ചെയ്തത് ''നല്ലത്'' ആണെന്ന് അവൻ സ്ഥിരീകരിച്ചു (ഉല്പത്തി 1:4, 10, 12, 18, 21, 25, 31). “ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറക്കാൻ” പക്ഷികളെ സൃഷ്ടിച്ച അതേ ദൈവം (വാ. 20), നമ്മുടെ സ്വന്തം യുക്തിയുമായി അവന്റെ ജ്ഞാനത്തെ സംയോജിപ്പിക്കാനുള്ള കഴിവ് നമുക്ക് നൽകിയിട്ടുണ്ട്. ഇന്ന്, പ്രകൃതിദത്ത ലോകത്തിലെ അവന്റെ ഗംഭീരമായ ഡിസൈനുകളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ പഠിക്കാമെന്ന് പരിഗണിക്കുക. 

മനോഹരമായ പുനഃസ്ഥാപനം

ആർട്ട് + ഫെയ്ത്ത്: എ തിയോളജി ഓഫ് മേക്കിംഗ് എന്ന തന്റെ മനോഹരമായ ഗ്രന്ഥത്തിൽ, പ്രശസ്ത കലാകാരൻ മക്കോട്ടോ ഫുജിമുറ പുരാതന ജാപ്പനീസ് കലാരൂപമായ കിന്റ്‌സുഗിയെ വിവരിക്കുന്നു. അതിൽ, കലാകാരൻ പൊട്ടിയ മൺപാത്രങ്ങൾ (യഥാർത്ഥത്തിൽ ചായ പാത്രങ്ങൾ) എടുത്ത് കഷ്ണങ്ങൾ വീണ്ടും ലാക്വർ ഉപയോഗിച്ച് പൂർവ്വസ്ഥിതിയിലാക്കി, വിള്ളലുകളിൽ സ്വർണ്ണനൂലുകൾ പാകുന്നു. ഫുജിമുറ വിശദീകരിക്കുന്നു: “കിന്റ്‌റ്‌സുഗി, കേവലം കേടുവന്ന പാത്രം ശരിയാക്കുകയോ നന്നാക്കുകയോ ചെയ്യുന്നതല്ല; പകരം, സാങ്കേതിക വിദ്യയുപയോഗിച്ച് തകർന്ന മൺപാത്രങ്ങളെ ഒറിജിനലിനേക്കാൾ മനോഹരമാക്കുന്നു.” നൂറ്റാണ്ടുകൾക്ക് മുമ്പ് ആദ്യമായി നടപ്പിലാക്കിയ കിന്റ്‌സുഗി, ഒരു യുദ്ധപ്രഭുവിന്റെ പ്രിയപ്പെട്ട കപ്പ് നശിപ്പിക്കപ്പെടുകയും പിന്നീട് മനോഹരമായി പുനഃസ്ഥാപിക്കുകയും ചെയ്തപ്പോൾ, അത് വളരെ വിലപ്പെട്ടതും അംഗീകരിക്കപ്പെടുന്നതുമായ കലയായി മാറി. 
ലോകത്തോടുള്ള ബന്ധത്തിൽ ഇത്തരത്തിലുള്ള പുനഃസ്ഥാപനം ദൈവം കലാപരമായി നടപ്പിലാക്കിയതായി യെശയ്യാവ് വിവരിക്കുന്നു. നമ്മുടെ മത്സരത്താൽ നാം തകർന്നാലും നമ്മുടെ സ്വാർത്ഥതയാൽ ഉടഞ്ഞുപോയാലും, “പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുമെന്ന്” ദൈവം വാഗ്ദത്തം ചെയ്യുന്നു (65:17). പഴയ ലോകത്തെ കേവലം നന്നാക്കാൻ മാത്രമല്ല, അതിനെ പൂർണ്ണമായും പുതിയതാക്കാനും, നമ്മുടെ നാശത്തെ എടുത്ത് പുതിയ സൗന്ദര്യത്താൽ തിളങ്ങുന്ന ഒരു ലോകത്തെ രൂപപ്പെടുത്താനും അവൻ പദ്ധതിയിടുന്നു. ഈ പുതിയ സൃഷ്ടി വളരെ അതിശയിപ്പിക്കുന്നതായിരിക്കും, “മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകും” “മുമ്പിലത്തെവ ആരും ഓർക്കുകയില്ല” (വാ. 16-17). ഈ പുതിയ സൃഷ്ടിയിലൂടെ, ദൈവം നമ്മുടെ തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കയല്ല, മറിച്ച് അവന്റെ സൃഷ്ടിപരമായ ഊർജ്ജം പകർന്ന് - വൃത്തികെട്ടവയെ മനോഹരമാക്കുകയും നിർജ്ജീവമായവ വീണ്ടും ജീവിപ്പിക്കുകയും ചെയ്യും. 
തകർന്നുപോയ നമ്മുടെ ജീവിതത്തെ നാം പരിശോധിക്കുമ്പോൾ, നിരാശപ്പെടേണ്ട ആവശ്യമില്ല. ദൈവം തന്റെ മനോഹരമായ പുനഃസ്ഥാപനം പ്രാവർത്തികമാക്കുന്നു.