നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

സന്നദ്ധനായ രക്ഷകൻ

രാത്രി ഏറെ വൈകി വാഹനമോടിക്കുന്നതിനിടെയാണ് ഒരു വീടിന് തീപിടിക്കുന്നത് നിക്കോളാസ് കണ്ടത്. അവൻ ഇടവഴിയിൽ കാർ പാർക്ക് ചെയ്തു, കത്തുന്ന വീട്ടിലേക്ക് ഓടി, നാല് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒരു കുട്ടി ഇപ്പോഴും ഉള്ളിലുണ്ടെന്ന് കുഞ്ഞുങ്ങളെ നോക്കുന്ന കൗമാരക്കാരി നിക്കോളാസിനോട് പറഞ്ഞു. ഒരു മടിയും കൂടാതെ അവൻ വീണ്ടും വീടിനുള്ളിലേക്ക് പ്രവേശിച്ചു. ആറുവയസ്സുകാരിക്കൊപ്പം രണ്ടാം നിലയിൽ കുടുങ്ങിയ നിക്കോളാസ് ജനൽ തകർത്ത് — എമർജൻസി ടീം സ്ഥലത്തെത്തിയപ്പോഴേക്കും — കുട്ടിയെ കൈയ്യിൽ പിടിച്ച് താഴേക്കു ചാടി. തന്നേക്കാൾ മറ്റുള്ളവരുടെ രക്ഷ കണക്കിലെടുത്ത് അവൻ എല്ലാ കുട്ടികളെയും രക്ഷിച്ചു.

മറ്റുള്ളവർക്ക് വേണ്ടി തന്റെ സുരക്ഷിതത്വം ത്യജിക്കാനുള്ള സന്നദ്ധതയിലൂടെ നിക്കോളാസ് ധീരത പ്രകടിപ്പിച്ചു. പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കാൻ ത്യാഗപൂർവ്വം തന്റെ ജീവൻ നൽകിയ രക്ഷകനായ യേശുക്രിസ്തുവിനെ ഈ സംഭവം ഓർമ്മിപ്പിക്കുന്നു. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയ യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി തന്റെ ജീവൻ അർപ്പിക്കാൻ സന്നദ്ധനായ കാര്യം അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. അത് നമുക്കൊരിക്കലും സ്വന്തമായി നൽകാൻ കഴിയാത്ത വിലയാണ്. “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8).

നമ്മുടെ മനസ്സൊരുക്കമുള്ള രക്ഷകനായ യേശുവിനെ നാം വിശ്വസിക്കുകയും സ്തുതിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കും. 

- സോചിൽ ഡിക്സൺ

പ്രത്യാശ കണ്ടെത്തുക

പവിഴപ്പുറ്റുകളുടെ നാശം നേരിട്ടു കണ്ടിട്ടുള്ള സമുദ്രശാസ്ത്രജ്ഞയാണ് സിൽവിയ ഏൾ. “പ്രത്യാശാ ബിന്ദുക്കളുടെ” വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ആഗോള സംഘടനയായ ‘മിഷൻ ബ്ലൂ’ അവർ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകൾ “സമുദ്രത്തിന്റെ ആരോഗ്യത്തിന് നിർണായകമാണ്”, അത് ഭൂമിയിലെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഈ പ്രദേശങ്ങളുടെ മനഃപൂർവമായ സംരക്ഷണത്തിലൂടെ, വെള്ളത്തിനടിയിലുള്ള ജീവസമൂഹങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതും ശാസ്ത്രജ്ഞർ കണ്ടു.

സങ്കീർത്തനം 33-ൽ, ദൈവം സകലത്തെയും വാക്കിനാൽ ഉളവാക്കുകയും താൻ സൃഷ്ടിച്ചതെല്ലാം നിലനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് സങ്കീർത്തനക്കാരൻ അംഗീകരിക്കുന്നു (വാ. 6-9). ദൈവം തലമുറകളുടെയും രാഷ്ട്രങ്ങളുടെയും മേൽ വാഴുമ്പോൾ (വാ. 11-19), അവൻ മാത്രമാണ് ബന്ധങ്ങളെ പുനഃസ്ഥാപിക്കുന്നതും ജീവൻ സംരക്ഷിക്കുന്നതും പ്രത്യാശ പുനരുജ്ജീവിപ്പിക്കുന്നതും. എന്നിരുന്നാലും, ലോകത്തെയും താൻ സൃഷ്ടിച്ച സൃഷ്ടികളെയും പരിപാലിക്കുന്നതിൽ അവനോടൊപ്പം ചേരാൻ ദൈവം നമ്മെ ക്ഷണിക്കുന്നു.

മേഘാവൃതമായ ആകാശത്ത് മിന്നുന്ന മഴവില്ലും, പാറക്കെട്ടുകളിൽ പതിക്കുന്ന സമുദ്രത്തിലെ തിളങ്ങുന്ന തിരമാലകളും കണ്ട് ഓരോ തവണയും നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അവനിൽ “നമ്മുടെ പ്രത്യാശ” വച്ചുകൊണ്ട് നമുക്ക് അവന്റെ “അചഞ്ചലമായ സ്നേഹവും” സാന്നിധ്യവും പ്രഖ്യാപിക്കാം (വാ. 22).

ലോകത്തിന്റെ നിലവിലെ അവസ്ഥ കണ്ട് നാം നിരുത്സാഹപ്പെടുമ്പോൾ, നമുക്ക് ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് നാം വിശ്വസിക്കാൻ തുടങ്ങിയേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ സന്നദ്ധ സേവകരെന്ന നിലയിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുമ്പോൾ, സ്രഷ്ടാവ് എന്ന നിലയിൽ അവനെ ബഹുമാനിക്കാനും, മറ്റുള്ളവർ യേശുവിൽ പ്രത്യാശ കണ്ടെത്താൻ അവരെ സഹായിക്കാനും നമുക്കു കഴിയും. 

- സോചിൽ ഡിക്സൺ

പ്രത്യാശയുടെ വെളിച്ചം

ക്യാൻസർ കെയർ സെന്ററിലെ കട്ടിലിനരികിൽ അമ്മയുടെ തിളങ്ങുന്ന ചുവന്ന കുരിശ് തൂക്കിയിടേണ്ടതായിരുന്നു. അമ്മയുടെ ചികിത്സാ ക്രമീകരണങ്ങൾക്കിടയിൽ ക്രമീകരിച്ച അവധിക്കാല സന്ദർശനങ്ങൾക്കായി ഞാൻ തയ്യാറെടുക്കേണ്ടതായിരുന്നു. ക്രിസ്മസിന് ഞാൻ ആഗ്രഹിച്ചത് എന്റെ അമ്മയോടൊപ്പം മറ്റൊരു ദിവസം മാത്രമാണ്. പകരം ഞാൻ വീട്ടിലായിരുന്നു. . . അമ്മയുടെ കുരിശ് ഒരു ക്രിസ്തുമസ് ട്രീയിൽ തൂക്കിയിരിക്കുന്നു. 
എന്റെ മകൻ സേവ്യർ ലൈറ്റ് ഇട്ടപ്പോൾ ഞാൻ മന്ത്രിച്ചു, “താങ്ക്‌സ്.’’ അവൻ പറഞ്ഞു, “യു ആർ വെൽകം.’’ മിന്നുന്ന ബൾബുകൾ ഉപയോഗിച്ച് എന്റെ കണ്ണുകളെ പ്രത്യാശയുടെ എക്കാലവും നിലനിൽക്കുന്ന വെളിച്ചത്തിലേക്ക് - യേശുവിലേക്ക് - തിരിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുകയാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു. 
42-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ തന്റെ സ്വാഭാവിക വികാരങ്ങളെ ദൈവത്തോട് പ്രകടിപ്പിച്ചു (വാ. 1-4). വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് അവൻ തന്റെ “തളർന്നതും വിഷാദിച്ചതുമായ’’ ആത്മാവിനെ അംഗീകരിച്ചു: “ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു’’ (വാ. 5). അവൻ ദുഃഖത്തിന്റെയും കഷ്ടപ്പാടുകളുടെയും തിരമാലകളാൽ കീഴടക്കപ്പെട്ടെങ്കിലും, സങ്കീർത്തനക്കാരന്റെ പ്രത്യാശ ദൈവത്തിന്റെ ഭൂതകാല വിശ്വസ്തതയുടെ സ്മരണയിലൂടെ പ്രകാശിച്ചു (വാ. 6-10). തന്റെ സംശയങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തന്റെ ശുദ്ധീകരിക്കപ്പെട്ട വിശ്വാസത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ടും അവൻ അവസാനിപ്പിച്ചു: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11). 
നമ്മിൽ പലർക്കും, ക്രിസ്തുമസ് സീസൺ സന്തോഷവും സങ്കടവും ഉണർത്തുന്നു. സന്തോഷകരമെന്നു പറയട്ടെ, പ്രത്യാശയുടെ യഥാർത്ഥ വെളിച്ചമായ യേശുവിന്റെ വാഗ്ദത്തങ്ങളിലൂടെ ഈ സമ്മിശ്ര വികാരങ്ങൾ പോലും നിരപ്പിക്കാനും വീണ്ടെടുക്കാനും നമുക്കു കഴിയും. 

ദൈവത്തിന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത

വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ കുടുംബം, നാല് സംസ്ഥാനങ്ങൾ ഒരു സ്ഥലത്ത് ഒത്തുചേരുന്ന അമേരിക്കയിലെ ഒരേയൊരു സ്ഥലമായ ഫോർ കോർണേഴ്‌സ് സന്ദർശിച്ചിരുന്നു. അരിസോണ എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത്‌ എന്റെ ഭർത്താവ് നിന്നു. ഞങ്ങളുടെ മൂത്ത മകൻ എജെ യൂട്ടായിലേക്ക് ചാടി. ഞങ്ങളുടെ ഇളയ മകൻ സേവ്യർ എന്റെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ കൊളറാഡോയിലേക്ക് കാലെടുത്തുവെച്ചു. ഞാൻ ന്യൂ മെക്‌സിക്കോയിലേക്ക് നീങ്ങിയപ്പോൾ സേവ്യർ പറഞ്ഞു, ''അമ്മേ, അമ്മ എന്നെ കൊളറാഡോയിൽ ഉപേക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!'' ഞങ്ങളുടെ ചിരി നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ കേൾക്കുമ്പോൾ തന്നെ ഞങ്ങൾ ഒരേസമയം ഒരുമിച്ചും അകന്നും ഇരിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മുതിർന്ന മക്കൾ വീടുവിട്ടുപോയതിനാൽ, അവർ പോകുന്നിടത്തെല്ലാം, തന്റെ എല്ലാ ജനങ്ങളോടും താൻ അടുത്തിരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് എനിക്ക് ആഴമായ വിശ്വാസമുണ്ട്. 
മോശയുടെ മരണശേഷം, ദൈവം യോശുവായെ നേതൃസ്ഥാനത്തേക്ക് വിളിക്കുകയും യിസ്രായേലിനു ദേശം കൈവശമാക്കാൻ പോകുമ്പോൾ അവന്റെ സാന്നിധ്യം ഉറപ്പുനൽകുകയും ചെയ്തു (യോശുവ 1:1-4). ദൈവം അരുളിച്ചെയ്തത്, ''ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല'' (വാ. 5). തന്റെ ജനത്തിന്റെ പുതിയ നേതാവെന്ന നിലയിൽ യോശുവ സംശയത്തോടും ഭയത്തോടും പോരാടേണ്ടിവരുമെന്ന് അറിയാമായിരുന്ന ദൈവം ഈ വാക്കുകളിലൂടെ പ്രത്യാശയുടെ ഒരു അടിത്തറ പണിതു: ''നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ'' (വാ. 9). 
ദൈവം നമ്മെ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരെ എവിടേക്ക് നയിച്ചാലും, പ്രയാസകരമായ സമയങ്ങളിൽ പോലും, അവന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത അവൻ എപ്പോഴും സന്നിഹിതനാണെന്ന് നമുക്ക് ഉറപ്പുനൽകുന്നു. 

പുത്രന്റെ വെളിച്ചം പ്രതിഫലിപ്പിക്കുക

ഞാൻ എന്റെ അമ്മയുമായി കലഹത്തിലായ ശേഷം, ഒടുവിൽ എന്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂറിലധികം ദൂരെയുള്ള ഒരു സ്ഥലത്തുവെച്ച് എന്നെ കാണാൻ അമ്മ സമ്മതിച്ചു. എന്നാൽ അവിടെ എത്തിയപ്പോൾ, ഞാൻ അവിടെ എത്തുന്നതിന് മുമ്പ് അമ്മ അവിടെനിന്നു പോയി എന്ന് ഞാൻ മനസ്സിലാക്കി. എന്റെ ദേഷ്യത്തിൽ ഞാൻ അമ്മയ്ക്ക് ഒരു കുറിപ്പെഴുതി. എന്നാൽ സ്‌നേഹത്തിൽ പ്രതികരിക്കാൻ ദൈവം എന്നെ പ്രേരിപ്പിക്കുന്നതായി തോന്നിയതിനെ തുടർന്ന് ഞാൻ അത് മാറ്റിയെഴുതി. അമ്മ എന്റെ സന്ദേശം വായിച്ചതിനുശേഷം, എന്നെ വിളിച്ചു. ''നീ മാറിപ്പോയി,'' അമ്മ പറഞ്ഞു. യേശുവിനെക്കുറിച്ച് ചോദിക്കാനും ഒടുവിൽ അവനെ അവളുടെ സ്വന്ത രക്ഷകനായി സ്വീകരിക്കാനും എന്റെ അമ്മയെ നയിക്കാൻ ദൈവം എന്റെ കുറിപ്പ് ഉപയോഗിച്ചു. 
മത്തായി 5-ൽ, തന്റെ ശിഷ്യന്മാർ ലോകത്തിന്റെ വെളിച്ചമാണെന്ന് യേശു സ്ഥിരീകരിക്കുന്നു (വാ. 14). അവൻ പറഞ്ഞു, “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ’’ (വാ. 16). ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചാലുടൻ നമുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കുന്നു. അവൻ നമ്മെ രൂപാന്തരപ്പെടുത്തുന്നു, അങ്ങനെ നാം എവിടെ പോയാലും ദൈവത്തിന്റെ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉജ്ജ്വലമായ സാക്ഷികളാകാൻ നമുക്കു കഴിയും. 
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് ഓരോ ദിവസവും യേശുവിനെപ്പോലെ കൂടുതൽ കൂടുതൽ കാണപ്പെടുന്ന പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷകരമായ വെളിച്ചങ്ങളാകാം. നാം ചെയ്യുന്ന ഓരോ നല്ല കാര്യവും നന്ദിയുള്ള ആരാധനയുടെ ഒരു പ്രവൃത്തിയായി മാറുന്നു, അത് മറ്റുള്ളവർക്ക് ആകർഷകമായി തോന്നുകയും ഊർജ്ജസ്വലമായ വിശ്വാസമായി മനസ്സിലാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, പുത്രന്റെ - യേശുവിന്റെ വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ട് നമുക്ക് പിതാവിനെ ബഹുമാനിക്കാം. 

എനിക്ക് അങ്ങയെ കാണാം!

മൂന്ന് വയസ്സുള്ള ആൻഡ്രിയാസിനെ തന്റെ ആദ്യ ജോടി കണ്ണട ക്രമീകരിക്കാൻ ഒപ്‌റ്റോമെട്രിസ്റ്റ് സഹായിച്ചു. ''കണ്ണാടിയിൽ നോക്കൂ,'' അവൾ പറഞ്ഞു. ആൻഡ്രിയാസ് അവന്റെ പ്രതിഫലനത്തിലേക്ക് നോക്കി, സന്തോഷവും സ്‌നേഹവും നിറഞ്ഞ പുഞ്ചിരിയോടെ പിതാവിന്റെ നേരെ തിരിഞ്ഞു. അപ്പോൾ ആൻഡ്രിയാസിന്റെ പിതാവ് മകന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചുകൊണ്ട് ചോദിച്ചു, ''എന്താ പറ്റിയത്?'' ആൻഡ്രിയാസ് പിതാവിന്റെ കഴുത്തിൽ കൈകൾ ചുറ്റി. “എനിക്ക് അങ്ങയെ കാണാം.” അവൻ പിന്നിലേക്ക് വലിച്ച് തല ചെരിച്ച് പിതാവിന്റെ കണ്ണുകളിലേക്ക് നോക്കി. “എനിക്ക് അങ്ങയെ കാണാം!” 
നാം പ്രാർത്ഥനാപൂർവ്വം ബൈബിൾ പഠിക്കുമ്പോൾ, “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയായ” (കൊലൊസ്യർ 1:15) യേശുവിനെ കാണാൻ പരിശുദ്ധാത്മാവ് നമുക്ക് കണ്ണുകൾ നൽകുന്നു. എന്നിരുന്നാലും, വിശുദ്ധ ഗ്രന്ഥത്തിലൂടെ നാം അറിവിൽ വളരുമ്പോൾ, ആത്മാവിനാൽ നമ്മുടെ ദർശനം വ്യക്തമാക്കപ്പെട്ടാലും, നിത്യതയുടെ ഈ വശത്ത് ദൈവത്തിന്റെ അനന്തമായ അപാരതയുടെ ഒരു മിന്നൊളി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ഭൂമിയിലെ നമ്മുടെ സമയം പൂർത്തിയാകുമ്പോൾ അല്ലെങ്കിൽ യേശു മടങ്ങിവരുമെന്ന വാഗ്ദാനം നിറവേറുമ്പോൾ, നാം അവനെ വ്യക്തമായി കാണും (1 കൊരിന്ത്യർ 13:12). 
ക്രിസ്തുവിനെ മുഖാമുഖം കാണുകയും ക്രിസ്തുവിന്റെ സഭയായ ശരീരത്തിലെ പ്രിയപ്പെട്ട അംഗങ്ങളായ നമ്മെ ഓരോരുത്തരെയും അവൻ അറിയുന്നതുപോലെ അവനെ അറിയുകയും ചെയ്യുന്ന ആ സന്തോഷം നിറഞ്ഞ നിമിഷത്തിൽ നമുക്ക് പ്രത്യേക കണ്ണട ആവശ്യമില്ല. നമ്മുടെ സ്‌നേഹസമ്പന്നനും ജീവനുള്ളവനുമായ രക്ഷകനെ ഉറ്റുനോക്കി, ''യേശുവേ, എനിക്ക് അങ്ങയെ കാണാൻ കഴിയും'' എന്നു പറയുന്നതുവരെ, ഉറച്ചുനിൽക്കാൻ ആവശ്യമായ വിശ്വാസവും പ്രത്യാശയും സ്‌നേഹവും പരിശുദ്ധാത്മാവ് നമ്മിൽ സന്നിവേശിപ്പിക്കട്ടെ. 

ഒരു ദാതാവിന്റെ ഹൃദയം

ഞങ്ങളുടെ പഴയവീട്ടിലെ അവസാന ദിവസം, യാത്ര പറയാനായി എന്റെ സുഹൃത്ത് അവളുടെ നാല് വയസ്സുള്ള മകൾ കിൻസ് ലിയെ കൊണ്ടുവന്നു. ''നിങ്ങൾ പോകണമെന്നു ഞാനാഗ്രഹിക്കുന്നില്ല,'' കിൻസ്ലി പറഞ്ഞു. ഞാൻ അവളെ ആലിംഗനം ചെയ്തശേഷം എന്റെ ശേഖരത്തിൽ നിന്ന് കൈകൊണ്ട് പെയിന്റു ചെയ്ത ഒരു വിശറി അവൾക്ക് നൽകി. “നിനക്ക് എന്നെ മിസ്സ് ചെയ്യുമ്പോൾ, ഈ വിശറി ഉപയോഗിക്കുക, ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് ഓർക്കുക.” അവൾക്ക് മറ്റൊരു ഉപഹാരം ലഭിക്കുമോ എന്നു കിൻസ് ലി ചോദിച്ചു- എന്റെ ബാഗിലിരിക്കുന്ന കടലാസ് വിശറി. “അത് തകർന്നതാണ്,” ഞാൻ പറഞ്ഞു. “നിനക്ക് എന്റെ ഏറ്റവും മികച്ച വിശറി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” എന്റെ പ്രിയപ്പെട്ട വിശറി കിൻസ്‌ലിക്ക് നൽകിയതിൽ ഞാൻ ഖേദിച്ചില്ല. അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി. പിന്നീട്, തകർന്ന വിശറി ഞാൻ സൂക്ഷിച്ചതിൽ തനിക്ക് സങ്കടമുണ്ടെന്ന് കിൻസ് ലി അമ്മയോട് പറഞ്ഞു. അവർ എനിക്ക് ഒരു പുതിയ, ഫാൻസി പർപ്പിൾ വിശറി അയച്ചുതന്നു. എനിക്ക് ഉദാരമായി തന്നതിന് ശേഷം കിൻസ് ലിക്ക് വീണ്ടും സന്തോഷം തോന്നി. അതുപോലെ എനിക്കും. 
ആത്മസംതൃപ്തിയും സ്വയരക്ഷയും പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകത്ത്, ഹൃദയങ്ങൾ നൽകിക്കൊണ്ട് ജീവിക്കുന്നതിനുപകരം പൂഴ്ത്തിവെക്കാൻ നമുക്ക് പ്രലോഭനമുണ്ടാകും. എന്നിരുന്നാലും, ''ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു'' (സദൃശവാക്യങ്ങൾ 11:24). നമ്മുടെ സംസ്‌കാരം അഭിവൃദ്ധിയെ നിർവചിക്കുന്നത് കൂടുതൽ കൂടുതൽ ഉള്ളതായിട്ടാണ്, എന്നാൽ ബൈബിൾ പറയുന്നത് “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും” (വാ. 25) എന്നാണ്.  
ദൈവത്തിന്റെ പരിമിതികളില്ലാത്തതും നിരുപാധികവുമായ സ്‌നേഹവും ഔദാര്യവും നമുക്കു നിരന്തരം നവചൈതന്യം പകരുന്നു. നമുക്ക് ഓരോരുത്തർക്കും ഒരു ദാതാവിന്റെ ഹൃദയം ഉണ്ടായിരിക്കാനും അനന്തമായ ദാനചക്രങ്ങൾ സൃഷ്ടിക്കാനും കഴിയും, കാരണം എല്ലാ നല്ല കാര്യങ്ങളുടെയും ദാതാവും സമൃദ്ധമായി നൽകുന്നതിൽ ഒരിക്കലും മടുക്കാത്തവനുമായ ദൈവത്തെ നമുക്കറിയാം. 

യേശുവിനെപ്പോല

2014-ൽ, ഫിലിപ്പീൻസിൽ നിന്ന് ജീവശാസ്ത്രജ്ഞന്മാർ ഒരു ജോഡി ഓറഞ്ച് പിഗ്മി കടൽക്കുതിരകളെ പിടികൂടി. അവർ കടൽ ജീവികളെ, അവയുടെ ആവാസകേന്ദരമായ ഓറഞ്ച് കടൽവിശറി എന്ന പവിഴപ്പുറ്റിനോടൊപ്പം (Orange coral sea fan) സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലേക്ക് കൊണ്ടുപോയി. പിഗ്മി കടൽക്കുതിരകൾ ജനിക്കുന്നത് അവയുടെ മാതാപിതാക്കളുടെ നിറത്തിനനുയോജ്യമായാണോ അതോ പരിസ്ഥിതിയുടെ നിറത്തിനനുയോജ്യമായാണോ എന്ന് ശാസ്ത്രജ്ഞർക്ക് അറിയണമായിരുന്നു. പിഗ്മി കടൽക്കുതിരകൾ മങ്ങിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ, ശാസ്ത്രജ്ഞർ ഒരു പർപ്പിൾ കോറൽ സീ ഫാൻ ടാങ്കിൽ വച്ചു. ഓറഞ്ച് നിറമുള്ള മാതാപിതാക്കൾക്കു ജനിച്ച കുഞ്ഞുങ്ങൾ, പർപ്പിൾ സീ ഫാനുമായി പൊരുത്തപ്പെടുന്നതിന് നിറം മാറ്റി. സ്വാഭാവികമായ അവയുടെ ദുർബലത കാരണം, അവയുടെ നിലനിൽപ്പ്, പരിസ്ഥിതിയുമായി ലയിക്കാനായി ദൈവം അവയ്ക്കു നൽകിയ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. 
പ്രകൃതിയിൽ ഉപയോഗപ്രദമായ ഒരു പ്രതിരോധ സംവിധാനമാണ് ബ്ലെൻഡിംഗ്-ഇൻ (അനുരൂപപ്പെടുക). എന്നിരുന്നാലും, രക്ഷ നേടാനും നമ്മുടെ ജീവിത രീതിയിലൂടെ ലോകത്തിൽ വേറിട്ടുനിൽക്കാനും ദൈവം എല്ലാ ആളുകളെയും ക്ഷണിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ ബഹുമാനിക്കാനും നമ്മുടെ ശരീരങ്ങളെ “ജീവനുള്ള യാഗമായി”അർപ്പിച്ചുകൊണ്ട് അവനെ ആരാധിക്കാനും അപ്പൊസ്തലനായ പൗലൊസ് യേശുവിൽ വിശ്വസിക്കുന്നവരോട് ആവശ്യപ്പെടുന്നു (റോമർ 12:1). പാപം ബാധിച്ച മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ദുർബലത കാരണം, വിശ്വാസികൾ എന്ന നിലയിലുള്ള നമ്മുടെ ആത്മീയ ആരോഗ്യം ദൈവത്തെ നിരസിക്കുകയും പാപത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന “ഈ ലോകത്തിന്റെ മാതൃക’’യ്ക്ക് അനുസരിച്ചാകാതിരിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിനെ “പുതുക്കുകയും” നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു (വാ. 2).  
ഈ ലോകത്തോട് അനുരൂപരാകുക എന്നതിനർത്ഥം തിരുവെഴുത്തുകൾക്ക് വിരുദ്ധമായി ജീവിക്കുക എന്നാണ്. എന്നിരുന്നാലും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് യേശുവിനെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയും! 

ക്രിസ്തുവിന്റെ ശക്തി

2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, ''ആ കേബിളിനെ ശാന്തമാക്കിയതിന്'' ദൈവത്തിന് നന്ദി പറഞ്ഞു. ആ ഓരോ ചുവടിലും, അന്നത്തെ കാഴ്ചക്കാരോടും ഇന്നു ലോകമെമ്പാടും വീഡിയോ കാണുന്നവരോടും ക്രിസ്തുവിന്റെ ശക്തിയിലുള്ള തന്റെ ആശ്രയത്വം അദ്ദേഹം പ്രദർശിപ്പിച്ചു. 
ഗലീല കടലിൽ ശക്തിമായ കാറ്റും തിരമാലയും ഉയർന്നപ്പോൾ ശിഷ്യന്മാരെ ഭയം പിടികൂടി. സഹായത്തിനായുള്ള അവരുടെ നിലവിളി അവരുടെ ഭയത്തെ പ്രകടിപ്പിക്കുന്നതായിരുന്നു (മർക്കൊസ് 4:35-38). യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോൾ, അവൻ കാറ്റിനെയും മറ്റെല്ലാറ്റിനെയും നിയന്ത്രിക്കുന്നുവെന്ന് അവർ മനസ്സിലാക്കി (വാ. 39-41). പതുക്കെ പതുക്കെ അവർ അവനിലുള്ള വിശ്വാസത്തിൽ വളരാൻ പഠിച്ചു. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ യേശുവിന്റെ സാമീപ്യവും അസാധാരണമായ ശക്തിയും തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിച്ചു. 
ജീവിതത്തിലെ കൊടുങ്കാറ്റുകൾ അനുഭവിക്കുമ്പോൾ അല്ലെങ്കിൽ കഷ്ടതയുടെ ആഴമേറിയ ഗർത്തത്തിനു മുളിലൂടെ വിശ്വാസത്തിന്റെ കയറിൽ സഞ്ചരിക്കുമ്പോൾ, നമുക്ക് ക്രിസ്തുവിന്റെ ശക്തിയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയും. തന്നിൽ പ്രത്യാശിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി ദൈവം നമ്മുടെ വിശ്വാസ-നടത്തത്തെ ഉപയോഗിക്കും. 

എന്നേക്കും വിശ്വസ്തനായ ദൈവം

സേവ്യർ എലിമെന്ററി വിദ്യാർത്ഥിയായിരുന്നപ്പോൾ, ഞാനാണ് അവനെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവന്നിരുന്നത്. ഒരു ദിവസം, കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല. ഞാൻ അവനെ വിളിച്ചുകൊണ്ടുവരുവാൻ വൈകി. ഞാൻ അതിവേഗം കാറോടിച്ചു, പരിഭ്രാന്തമായി പ്രാർത്ഥിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തു. അവൻ തന്റെ ബാഗ് കെട്ടിപ്പിടിച്ചുകൊണ്ട് ഒരു ടീച്ചറുടെ അടുത്ത് ബെഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ''എന്നോട് ക്ഷമിക്കണം, മിജോ. നീ ഓകെയാണോ?’’ അവൻ നെടുവീർപ്പിട്ടു. “എനിക്ക് കുഴപ്പമില്ല പക്ഷേ മമ്മി വൈകിയതിൽ എനിക്ക് ദേഷ്യമുണ്ട്.’’ ഞാൻ അവനെ എങ്ങനെ കുറ്റപ്പെടുത്തും? എനിക്കും എന്നോട് ദേഷ്യമായിരുന്നു. ഞാൻ എന്റെ മകനെ സ്‌നേഹിച്ചു, പക്ഷേ ഞാൻ അവനെ നിരാശപ്പെടുത്തുന്ന പല സമയങ്ങളുമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം അവനു ദൈവത്തോട് നിരാശ തോന്നിയേക്കാമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് ദൈവത്തിന് ഒരിക്കലും ഒരു വാഗ്ദാനവും ലംഘിക്കില്ലെന്നും അവനെ പഠിപ്പിക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. 
“യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു'' (വാക്യം 4). ദൈവം സൃഷ്ടിച്ച ലോകത്തെ അവന്റെ ശക്തിയുടെയും ആശ്രയത്വത്തിന്റെയും മൂർത്തമായ തെളിവായി ഉപയോഗിച്ചുകൊണ്ട് (വാ. 5-7), ദൈവത്തെ ആരാധിക്കാൻ സങ്കീർത്തനക്കാരൻ 'ഭൂവാസികളെ' വിളിക്കുന്നു (വാ. 8). 
പദ്ധതികൾ പരാജയപ്പെടുകയോ ആളുകൾ നമ്മെ നിരാശപ്പെടുത്തുകയോ ചെയ്യുമ്പോൾ, ദൈവത്തിൽ നിരാശപ്പെടാൻ നാം പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമുക്ക് ദൈവത്തിന്റെ വിശ്വാസയോഗ്യതയിൽ ആശ്രയിക്കാൻ കഴിയും, കാരണം അവന്റെ ആലോചന 'ശാശ്വതമായി നിൽക്കുന്നു' (വാക്യം 11). നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവ് എല്ലാറ്റിനെയും എല്ലാവരെയും താങ്ങിനിർത്തുന്നതിനാൽ, കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോഴും നമുക്ക് ദൈവത്തെ സ്തുതിക്കാം. ദൈവം എന്നേക്കും വിശ്വസ്തനാണ്.