നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ദൈവം നമ്മെ കേൾക്കുന്നു

ഒരിക്കൽ ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ഹെൽപ്പ് ലൈൻ ഓപ്പറേറ്റർ ഫോണെടുത്തു. “എനിക്ക് സഹായം വേണം,” കുട്ടി പറഞ്ഞു. “എനിക്ക് ഒരു കണക്ക് ചെയ്യാനുണ്ട്.” ഓപ്പറേറ്റർ അവനെ സഹായിക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുശേഷം ഒരു സ്ത്രീ മുറിയിൽ പ്രവേശിക്കുന്ന ശബ്ദം കേട്ടു. “ജോണി, നീ എന്താണീ ചെയ്യുന്നത്?” എന്ന് പറയുന്നത് അങ്ങേ തലയ്ക്കൽ കേൾക്കാമായിരുന്നു. തനിക്ക് ഗണിത ഗൃഹപാഠം ചെയ്യാൻ കഴിയാതെ വന്നെന്നും, അതിനാൽ സഹായം ആവശ്യമുള്ളപ്പോൾ ചെയ്യാനായി അമ്മ പഠിപ്പിച്ചത് കൃത്യമായി താൻ ചെയ്തെന്നും ജോണി വിശദീകരിച്ചു. അവൻ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ജോണിയെ സംബന്ധിച്ചിടത്തോളം, അവന്റെ അപ്പോഴത്തെ ആവശ്യം അടിയന്തര സഹായമർഹിക്കുന്നതായിരുന്നു. അനുകമ്പയുള്ള ആ ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളം, ആ ബാലനെ അവന്റെ ഗൃഹപാഠത്തിൽ സഹായിക്കുന്നതായിരുന്നു ആ നിമിഷത്തിൽ മുൻഗണന.

സങ്കീർത്തനക്കാരനായ ദാവീദിന് സഹായം ആവശ്യമായി വന്നപ്പോൾ, “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.” (സങ്കീർത്തനങ്ങൾ 39:4) എന്ന് അവൻ പറഞ്ഞു. “എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു” (വാ. 7) എന്ന് അവൻ പറഞ്ഞു. അതിനാൽ, തന്റെ “അപേക്ഷ” (വാ. 12) കേട്ട് ഉത്തരമരുളാൻ അവൻ ദൈവത്തോട് യാചിച്ചു. തുടർന്ന്, വിചിത്രമെന്നു തോന്നുമാറ്, തന്നിൽ നിന്ന് “നോട്ടം മാറ്റേണമേ” (വാ. 13) എന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. ദാവീദിന്റെ ആവശ്യങ്ങൾ എന്താണെന്ന് പറയുന്നില്ലെങ്കിലും, തന്റെ പ്രാർത്ഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്ന ദൈവം എപ്പോഴും തന്നോടൊപ്പമുണ്ടാകുമെന്ന് തിരുവെഴുത്തിലുടനീളം അവൻ പ്രഖ്യാപിക്കുന്നു.

മാറ്റമില്ലാത്തവനായ ദൈവത്തെ സംബന്ധിച്ച് ഒരു അപേക്ഷയും വളരെ വലുതോ ചെറുതോ അല്ലെന്ന് ഉറപ്പിച്ചുകൊണ്ട്, അവന്റെ സ്ഥിരതയിലുള്ള നമ്മുടെ ആത്മവിശ്വാസം നമ്മുടെ അസ്ഥിരമായ വികാരങ്ങളുടെ മേൽ നടപടിയെടുക്കാൻ നമ്മെ അനുവദിക്കുന്നു. അവൻ നമ്മെ ശ്രദ്ധിക്കുന്നു. അവൻ നമുക്കുവേണ്ടി കരുതുന്നു. നാം ഉച്ചരിക്കുന്ന എല്ലാ പ്രാർത്ഥനകൾക്കും അവൻ ഉത്തരം നൽകുന്നു. 

 

യേശുവിനോടു കൂടുതൽ അനുരൂപരാകുക

പ്രച്ഛന്നവേഷ വിദഗ്ദ്ധനായിട്ടാണ് ഗ്രേറ്റ് ഗ്രേ മൂങ്ങയെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ വെള്ളി-ചാരനിറത്തിലുള്ള തൂവലുകൾക്ക് ഒരു നിറം കൂട്ടിച്ചേർത്ത ഒരു ക്രമം ഉണ്ട്. മരങ്ങളിൽ ചേക്കേറുമ്പോൾ കാഴ്ചയിൽ മരത്തൊലിയോടു സമാനമായിത്തീരാൻ ഇതു മൂങ്ങയെ സഹായിക്കുന്നു. അദൃശ്യരായി ഇരിക്കാൻ മൂങ്ങകൾ ആഗ്രഹിക്കുമ്പോൾ, അവയുടെ തൂവലുകൾ കൊണ്ടുള്ള പ്രച്ഛന്നവേഷത്തിന്റെ സഹായത്തോടെ അവ തങ്ങളുടെ പരിസ്ഥിതിയിൽ ലയിച്ചു ചേർന്നുകൊണ്ടു മറവില്ലാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്നു.

ദൈവജനം പലപ്പോഴും വലിയ ഗ്രേറ്റ് ഗ്രേ മൂങ്ങയെപ്പോലെയാണ്. മനഃപൂർവമോ അല്ലാതെയോ നമുക്കു ലോകവുമായി എളുപ്പത്തിൽ ലയിച്ചു ചേർന്നുകൊണ്ടു ക്രിസ്തു വിശ്വാസികളായി തിരിച്ചറിയപ്പെടാതെ തുടരാൻ സാധിക്കുന്നു. തന്റെ വചനം “പ്രമാണിക്കുന്നവരും” പിതാവു തനിക്കു “ലോകത്തിൽനിന്നു” (യോഹന്നാൻ 17:6) നൽകിയിരിക്കുന്നവരുമായ തന്റെ ശിഷ്യന്മാർക്കു വേണ്ടി യേശു പ്രാർത്ഥിച്ചു. താൻ അവരെ വിട്ടുപോയതിനുശേഷം വിശുദ്ധിയിലും സ്ഥിരതയുള്ള സന്തോഷത്തിലും അവർ ജീവിക്കാനായി അവരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പിതാവായ ദൈവത്തോട് പുത്രനായ ദൈവം ആവശ്യപ്പെട്ടു (വാ. 7-13). “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്” (വാ. 15) എന്ന് അവൻ പറഞ്ഞു. താൻ അവരെ അയച്ച ഉദ്ദേശ്യം നിറവേറ്റാൻ അവർക്കു കഴിയുംവിധം തന്റെ ശിഷ്യന്മാരെ വിശുദ്ധരാക്കേണ്ടതും വേർതിരിക്കേണ്ടതും ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു (വാ. 16-19).

ലോകവുമായി ലയിച്ചുചേരുന്ന പ്രച്ഛന്നവേഷ വിദഗ്ദ്ധരായി തീർന്നേക്കാവുന്ന പ്രലോഭനത്തിൽ നിന്നു പിന്തിരിയാൻ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ദിവസേന നാം അവനു കീഴ്പ്പെടുമ്പോൾ, നമുക്കു യേശുവിനോട് കൂടുതൽ അനുരൂപരാകാൻ സാധിക്കും. നാം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോൾ, അവൻ തന്റെ എല്ലാ മഹത്വത്തോടെയും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും. 

 

സ്നേഹം പ്രവൃത്തിയിൽ

നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്. [ എബ്രായർ 13:16 ]

സ്നേഹം പ്രവൃത്തിയിൽ

ഒരു മാതാവ് തന്റെ മകളുമൊത്ത് അഞ്ചു വർഷത്തിലേറെയായി പ്രായമേറിയ ഒരു വ്യക്തിയുടെ അടുത്ത വീട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം, അവളുടെ ക്ഷേമത്തിൽ ഉത്കണ്ഠയോടെ, അയൽവാസി അവളുടെ വാതിലിൽ മുട്ടിവിളിച്ചു. “ഒരാഴ്ചയായി ഞാൻ നിങ്ങളെ കണ്ടിട്ട്,” അദ്ദേഹം പറഞ്ഞു. “നിങ്ങൾ ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിക്കാൻ വന്നതാണു ഞാൻ.” അദ്ദേഹത്തിന്റെ “ക്ഷേമാന്വേഷണം” അവളെ ധൈര്യപ്പെടുത്തി. ചെറുപ്പത്തിൽ തന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ, തന്നെയും കുടുംബത്തെയും കുറിച്ചു കരുതലുള്ള ദയാലുവായ ആ മനുഷ്യനെ അവൾ വിലമതിച്ചു.

സൗജന്യമായി നൽകാനും സ്വീകരിക്കുമ്പോൾ വിലമതിക്കാനുമാകാത്ത ദയ എന്ന ദാനം ഉപയോഗിച്ചുകൊണ്ടു കേവലം നല്ല പെരുമാറ്റം എന്നതിനപ്പുറത്തേക്കു പോകുമ്പോൾ, ക്രിസ്തുവിന്റെ സ്നേഹം പങ്കിട്ടുകൊണ്ടു നാം മറ്റുള്ളവരെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. യേശുവിൽ വിശ്വസിക്കുന്നവർ “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കണം” (എബ്രായർ 13:15) എന്ന് എബ്രായ ലേഖകൻ പറയുന്നു. തുടർന്ന്, “നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” (വാ. 16) എന്നു പറഞ്ഞുകൊണ്ടു തങ്ങളുടെ വിശ്വാസം നിലനിർത്താൻ എഴുത്തുകാരൻ അവരെ ചുമതലപ്പെടുത്തി.

യേശുവിന്റെ നാമം പ്രസ്താവിച്ചുകൊണ്ട് അവനെ ആരാധിക്കുന്നത് ആനന്ദവും പദവിയുമാണ്. എന്നാൽ യേശുവിനെപ്പോലെ സ്നേഹിക്കുമ്പോഴാണ് നാം ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കുന്നത്. അവസരങ്ങളെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കാനും നമ്മുടെ കുടുംബത്തിനകത്തും പുറത്തുമുള്ളവരെ നന്നായി സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കാനും നമുക്കു പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. ഇത്തരം ശുശ്രൂഷാ നിമിഷങ്ങൾ മുഖാന്തരം, പ്രവൃത്തിയിലുള്ള സ്നേഹത്തിന്റെ ശക്തമായ സന്ദേശത്തിലൂടെ നമുക്ക് യേശുവിനെ പങ്കുവെക്കാൻ കഴിയും. സോചിൽ ഡിക്സൺ

യേശുവിന്റെ സ്നേഹം ലളിതവും പ്രായോഗികവുമായ രീതിയിൽ
മറ്റൊരാളുമായി എങ്ങനെ പങ്കുവെക്കാനാകും? ദയയോടുകൂടിയ നിങ്ങളുടെ
ചിന്തകൾ മനഃപൂർവ്വമായി സ്ഥിരതയോടെ പ്രവർത്തനങ്ങളിൽ
ഉൾപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?

പ്രിയ യേശുവേ, ഓരോ ദിവസവും ഞാൻ പറയുന്നതും ചെയ്യുന്നതുമായ
കാര്യങ്ങളിലൂടെ മറ്റുള്ളവരോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് അങ്ങയെ ആരാധിക്കാൻ എന്നെ സഹായിക്കേണമേ.

അർത്ഥവത്തായ ഒരു ഹൈഫൻ

എന്റെ മാതാവിന്റെ മരണാനന്തര ചടങ്ങിനായി ഞാൻ തയ്യാറെടുക്കുമ്പോൾ, മാതാവിന്റെ ജനനത്തിനും മരണത്തിനും ഇടയിലുള്ള വർഷങ്ങളെ — “ഹൈഫൻ വർഷങ്ങളെ” വിവരിക്കാൻ ശരിയായ വാക്കുകൾക്കായി ഞാൻ പ്രാർത്ഥിച്ചു. ഞങ്ങളുടെ ബന്ധത്തിലെ നല്ലതും അല്ലാത്തതുമായ സമയങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. എന്നിൽ സംഭവിച്ച “രൂപാന്തരം” കണ്ടതിനു ശേഷം എന്റെ മാതാവു യേശുവിനെ രക്ഷകനായി സ്വീകരിച്ച ദിവസത്തിനായി ഞാൻ ദൈവത്തെ സ്തുതിച്ചു. ഒരുമിച്ച് വിശ്വാസത്തിൽ വളരാൻ ഞങ്ങളെ സഹായിച്ചതിന് ഞാൻ അവനോട് നന്ദി പറഞ്ഞു. ഒപ്പം, ദയ കാണിച്ചുകൊണ്ട് എന്റെ മാതാവു എങ്ങനെ തങ്ങളെ ധൈര്യപ്പെടുത്തുകയും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് പങ്കുവെച്ച വ്യക്തികൾക്കായും ഞാൻ അവനു നന്ദി കരേറ്റി. അപൂർണ്ണയായ എന്റെ മാതാവ് അർഥവത്തായ ഒരു ഹൈഫൻ — യേശുവിനുവേണ്ടി നന്നായി ജീവിച്ച ഒരു ജീവിതം — ആസ്വദിച്ചു.

യേശുവിൽ ഒരു വിശ്വാസിയും പൂർണ്ണനല്ല. എന്നിരുന്നാലും, “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം . . .” (കൊലൊസ്യർ 1:10) ജീവിക്കാൻ നമ്മെ പ്രാപ്തരാക്കാൻ പരിശുദ്ധാത്മാവിനു സാധിക്കും. അപ്പൊസ്തലനായ പൗലൊസിന്റെ അഭിപ്രായത്തിൽ, കൊലൊസ്യ സഭ തങ്ങളുടെ വിശ്വാസത്തിനും സ്നേഹത്തിനും പേരുകേട്ടവരാണ് (വാ. 3-6). പരിശുദ്ധാത്മാവ് അവർക്കു “ജ്ഞാനവും വിവേകവും” നൽകി. “സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ” (വാ. 9-10) വളരാൻ അവരെ ശക്തിപ്പെടുത്തി. ആ വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്തുകൊണ്ട്, “നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പുള്ള” യേശുവിന്റെ നാമം പൗലൊസ് പ്രഖ്യാപിച്ചു.

നാം പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, നമുക്കും ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽ വളരാനും അവനെയും മറ്റുള്ളവരെയും സ്നേഹിക്കാനും സുവിശേഷം പ്രചരിപ്പിക്കാനും അർത്ഥവത്തായ ഒരു ഹൈഫൻ — യേശുവിനുവേണ്ടി നന്നായി ജീവിച്ച ജീവിതം — ആസ്വദിക്കാനും സാധിക്കും. 

 

ജീവിതം മാറ്റിമറിക്കുന്ന ദൈവിക ദാനം

വേദപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടു ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ യുവജന സംഘത്തെ അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനായി ദൈവം ഈ അമൂല്യമായ ദാനങ്ങൾ ഉപയോഗിക്കും,” ഞാൻ പറഞ്ഞു. അന്നു രാത്രി, ഏതാനും വിദ്യാർത്ഥികൾ യോഹന്നാന്റെ സുവിശേഷം ഒരുമിച്ചു വായിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ പ്രതിവാര യോഗങ്ങളിൽ അവരെ പഠിപ്പിക്കുമ്പോൾ വീട്ടിൽ വെച്ച് തുടർന്നും തിരുവെഴുത്തു വായിക്കാൻ ഞങ്ങൾ സംഘത്തോടു ആവശ്യപ്പെട്ടു. ഒരു ദശാബ്ദത്തിനു ശേഷം, ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളെ ഞാൻ കാണാൻ ഇടയായി. “താങ്കൾ തന്ന വേദപുസ്തകം ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു,” അവൾ പറഞ്ഞു. അവളുടെ വിശ്വാസം നിറഞ്ഞ ജീവിതത്തിൽ ഞാൻ അതിന്റെ തെളിവുകൾ കണ്ടു.

വേദപുസ്തക വാക്യങ്ങൾ പാരായണം ചെയ്യുന്നതിനും ഓർമ്മിക്കുന്നതിനും അപ്പുറം ചെയ്യാൻ ദൈവം തന്റെ വ്യക്തികളെ ശക്തീകരിക്കുന്നു. തിരുവെഴുത്തു “പ്രകാരം” ജീവിച്ചുകൊണ്ടു “നടപ്പിനെ നിർമ്മലമാക്കാൻ” അവൻ നമ്മെ പ്രാപ്തരാക്കുന്നു (സങ്കീർത്തനം 119:9). പാപത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച്, നമ്മിൽ രൂപാന്തരം വരുത്താൻ തന്റെ മാറ്റമില്ലാത്ത സത്യം ഉപയോഗിക്കുമ്പോൾ നാം അവനെ അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു (വാ. 10-11). ദൈവത്തെ അറിയാനും വേദപുസ്തകത്തിൽ അവൻ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനും നമ്മെ സഹായിക്കാനായി ദിവസവും നമുക്കു ദൈവത്തോട് അപേക്ഷിക്കാം (വാ. 12-13).

ദൈവമാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ വിലമതിക്കാനാകാത്ത മൂല്യം നാം തിരിച്ചറിയുമ്പോൾ, “സർവ്വസമ്പത്തിലും . . . ആനന്ദിക്കുന്ന” ഒരുവനെപ്പോലെ അവന്റെ പ്രബോധനത്തിൽ നമുക്ക് “ആനന്ദിക്കാം” (വാ. 14-15). “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പാടാം. നമ്മെ ശക്തീകരിക്കാനായി പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനമായ വേദപുസ്തകം പ്രാർത്ഥനാപൂർവ്വം വായിക്കുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാൻ സാധിക്കും. സോചിൽ ഡിക്സൺ

 

ഓരോ നിമിഷവും വിലയേറിയതാണ്

1912 ഏപ്രിലിൽ ടൈറ്റാനിക് കപ്പൽ ഒരു മഞ്ഞുമലയിൽ ഇടിച്ചപ്പോൾ, പാസ്റ്റർ ജോൺ ഹാർപ്പർ തന്റെ ആറ് വയസ്സുള്ള മകൾക്ക്, വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന ലൈഫ് ബോട്ടുകളിലൊന്നിൽ ഇടം നേടിക്കൊടുത്തു. അദ്ദേഹം തന്റെ ലൈഫ്-ജാക്കറ്റ് ഒരു സഹയാത്രികന് നൽകി. എന്നിട്ട് കേൾക്കാൻ താല്പര്യമുള്ളവരോടെല്ലാം സുവിശേഷം പറഞ്ഞു. കപ്പൽ മുങ്ങുകയായിരുന്നു; നൂറുകണക്കിനാളുകൾ പ്രതീക്ഷയില്ലാതെ തന്നെ രക്ഷപ്പെടാൻ കാത്തിരുന്നു; ഈ സമയം ഹാർപ്പർ ഓരോരുത്തരുടെയും അടുത്തേക്ക് നീന്തിച്ചെന്ന് പറഞ്ഞു, “കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, നിങ്ങൾ രക്ഷപ്രാപിക്കും” (പ്രവൃത്തികൾ 16:31). കാനഡയിലെ ഒന്റാറിയോയിൽ ടൈറ്റാനിക്ക് ദുരന്തം അതിജീവിച്ചവർക്കായി നടത്തിയ ഒരു മീറ്റിംഗിൽ ഒരാൾ “ജോൺ ഹാർപ്പർ മൂലം മനസാന്തരപ്പെട്ട അവസാനത്തെ വ്യക്തി” എന്ന് സ്വയം വിശേഷിപ്പിച്ചു. ഹാർപ്പറിന്റെ ആദ്യ ക്ഷണം നിരസിച്ച ശേഷം, ഹാർപ്പർ വീണ്ടും ചോദിച്ചപ്പോൾ ആ മനുഷ്യൻ ക്രിസ്തുവിനെ സ്വീകരിച്ചു. കൊടും തണുപ്പിന് കീഴടങ്ങുന്നതിനും ഐസ് മൂടിയ ജലത്തിലേക്ക് മുങ്ങുന്നതിനും മുമ്പ് ഹാർപ്പർ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ യേശുവിന്റെ സുവിശേഷം പറയാൻ നീക്കിവച്ചത് അദ്ദേഹം നോക്കി നില്ക്കുകയായിരുന്നു.

ഇതിന് സമാനമായ ചുമതല അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഏൽപ്പിക്കുന്നു—നിസ്വാർത്ഥ സുവിശേഷീകരണത്തിനു വേണ്ടിയുള്ള ആവശ്യകതയും സമർപ്പണവും. ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യവും, യേശുവിന്റെ സുനിശ്ചിതമായ തിരിച്ചുവരവും ഉറപ്പിച്ചുകൊണ്ട്, ദീർഘക്ഷമയോടും കൃത്യതയോടും കൂടി പ്രസംഗിക്കാൻ പൗലൊസ് തിമൊഥെയൊസിനോട് ആവശ്യപ്പെടുന്നു (2 തിമൊ. 4:1-2). ചില ആളുകൾ യേശുവിനെ നിരസിച്ചേക്കാം (വാ. 3-5)എങ്കിലും, സുവിശേഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അപ്പൊസ്തലൻ യുവ പ്രസംഗകനെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ ദിവസങ്ങൾ പരിമിതമാണ്, അതിനാൽ ഓരോ നിമിഷവും പ്രധാനമാണ്. “യേശു രക്ഷിക്കുന്നു!” എന്ന് നാം പ്രഖ്യാപിക്കുമ്പോൾത്തന്നെ നമ്മുടെ പിതാവ് സ്വർഗ്ഗത്തിൽ നമ്മുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നുവെന്ന് ബോധ്യമുള്ളവരായിരിക്കുകയും ചെയ്യാം. സോചീൽ ഡിക്സൺ

 

സ്നേഹപൂർവ്വമായ അനുസരണം

ഞങ്ങളുടെ വിവാഹ ചടങ്ങിനിടെ, ഞങ്ങളുടെ ശുശ്രൂഷകൻ എന്നോടു ചോദിച്ചു, “മരണം നിങ്ങളെ വേർപിരിക്കുന്നതു വരെ നിങ്ങളുടെ ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് നിങ്ങൾ വാഗ്ദത്തം ചെയ്യുന്നുവോ?’’ എന്റെ പ്രതിശ്രുത വരനെ നോക്കി ഞാൻ മന്ത്രിച്ചു, “അനുസരിക്കുക?’’ ഞങ്ങൾ ഞങ്ങളുടെ ബന്ധം കെട്ടിപ്പടുത്തത് സ്നേഹത്തിലും ബഹുമാനത്തിലുമാണ്—പ്രതിജ്ഞാവാചകം സൂചിപ്പിക്കുന്നതുപോലെ അന്ധമായ അനുസരണത്തിലല്ല. ഞാൻ അനുസരിക്കുക എന്ന വാക്ക് മാറ്റി “ഉവ്വ്’’ എന്നു പറഞ്ഞപ്പോൾ എന്റെ ഭർത്താവിന്റെ പിതാവ് തന്റെ കണ്ണുകൾ വിടർത്തി ആ നിമിഷത്തെ ഒപ്പിയെടുത്തു.

ഭർത്താവും ഭാര്യയും തമ്മിലുള്ള അവിശ്വസനീയമാംവിധം സങ്കീർണ്ണമായ ബന്ധവുമായി, അനുസരിക്കുക എന്ന വാക്കിനോടുള്ള എന്റെ എതിർപ്പിന് യാതൊരു ബന്ധവുമില്ലെന്ന് വർഷങ്ങളായി ദൈവം എനിക്ക് കാണിച്ചുതന്നു. അനുസരണം എന്നതിനർത്ഥം ‘കീഴടക്കപ്പെടുക’ അല്ലെങ്കിൽ ‘സമർപ്പിക്കാൻ നിർബന്ധിക്കപ്പെടുക’ എന്നാണെന്നാണ് ഞാൻ മനസ്സിലാക്കിയത്, അതിനെ തിരുവെഴുത്ത് പിന്തുണയ്ക്കുന്നില്ല. പകരം, ബൈബിളിലെ അനുസരണം എന്ന വാക്ക് നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്ന നിരവധി വിധങ്ങളെ പ്രകടിപ്പിക്കുന്നു. ഞാനും എന്റെ ഭർത്താവും ദാമ്പത്യത്തിന്റെ മുപ്പതു വർഷങ്ങൾ ആഘോഷിക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങൾ ഇപ്പോഴും യേശുവിനെയും പരസ്പരവും സ്നേഹിക്കാൻ പഠിക്കുകയാണ്. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും’’ (വാ. 15) എന്ന് യേശു പറഞ്ഞപ്പോൾ, തിരുവെഴുത്തുകളോടുള്ള അനുസരണം അവനുമായുള്ള നിരന്തരമായ സ്നേഹത്തിന്റെയും ഉറ്റ ബന്ധത്തിന്റെയും ഫലമാണെന്ന് അവൻ നമുക്ക് കാണിച്ചുതന്നു (വാ. 16-21).

യേശുവിന്റെ സ്നേഹം നിസ്വാർത്ഥവും നിരുപാധികവുമാണ്. അത് ഒരിക്കലും ബലപ്രയോഗമോ ദുരുപയോഗമോ അല്ല. നമ്മുടെ എല്ലാ ബന്ധങ്ങളിലും നാം അവനെ പിന്തുടരുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ, അവനോടുള്ള അനുസരണത്തെ വിശ്വാസത്തിന്റെയും ആരാധനയുടെയും ജ്ഞാനവും സ്നേഹവും നിറഞ്ഞ ഒരു പ്രവൃത്തിയായി കാണാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. 

സ്നേഹത്തിൽ ദൈവത്തെ തോല്പിക്കാൻ കഴിയുകയില്ല

അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു. [ 1 യോഹന്നാൻ 4:19 ]

സ്നേഹത്തിൽ ദൈവത്തെ തോല്പിക്കാൻ കഴിയുകയില്ല

ഇപ്പോൾ പ്രായപൂർത്തിയായ എന്റെ മകൻ സേവ്യർ കിന്റർഗാർട്ടനിൽ ആയിരിക്കുമ്പോൾ, അവൻ തന്റെ കൈകൾ വിടർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു, “ഞാൻ മമ്മിയെ ഇത്രമാത്രം സ്നേഹിക്കുന്നു.’’ ഞാൻ എന്റെ നീണ്ട കൈകൾ വിടർത്തി പറഞ്ഞു, “ഞാൻ നിന്നെ ഇത്രമാത്രം സ്നേഹിക്കുന്നു.’’ അരക്കെട്ടിൽ മുഷ്ടി ചുരുട്ടിവെച്ച് അവൻ പറഞ്ഞു, “ഞാനാണ് ആദ്യം സ്നേഹിച്ചത്.’’ ഞാൻ തലയാട്ടി. “ദൈവം നിന്നെ ആദ്യമായി എന്റെ വയറ്റിൽ വെച്ചപ്പോൾ ഞാൻ നിന്നെ സ്നേഹിച്ചു.’’ സേവ്യറിന്റെ കണ്ണുകൾ വിടർന്നു. “മമ്മി ജയിച്ചു.’’ “നമ്മൾ രണ്ടുപേരും വിജയിക്കുന്നു,’’ ഞാൻ പറഞ്ഞു, “കാരണം യേശുവാണ് നമ്മെ രണ്ടുപേരെയും ആദ്യം സ്നേഹിച്ചത്.’’

സേവ്യർ തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി തയ്യാറെടുക്കുമ്പോൾ, അവർ മധുരമുള്ള ഓർമ്മകൾ സൃഷ്ടിക്കുമ്പോൾ അവനെ അധികം സ്നേഹിക്കാൻ ശ്രമിക്കുന്നത് അവൻ ആസ്വദിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്നാൽ ഞാൻ ഒരു മുത്തശ്ശിയാകാൻ തയ്യാറെടുക്കുമ്പോൾ, സേവ്യറും ഭാര്യയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് ഞങ്ങളോട് പറഞ്ഞ നിമിഷം മുതൽ എന്റെ ചെറുമകനെ ഞാൻ എത്രമാത്രം സ്നേഹിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

യേശുവിന് നമ്മോടുള്ള സ്നേഹം അവനെയും മറ്റുള്ളവരെയും സ്നേഹിക്കാനുള്ള കഴിവ് നൽകുന്നുവെന്ന് അപ്പൊസ്തലനായ യോഹന്നാൻ സ്ഥിരീകരിച്ചു (1 യോഹന്നാൻ 4:19). അവൻ നമ്മെ സ്നേഹിക്കുന്നുവെന്ന് അറിയുന്നത് അവനുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെ ആഴത്തിലാക്കുന്ന ഒരു സുരക്ഷിതത്വബോധം നമുക്ക് നൽകുന്നു (വാ. 15-17). നമ്മോടുള്ള അവന്റെ സ്നേഹത്തിന്റെ ആഴം നാം തിരിച്ചറിയുമ്പോൾ (വാ. 19), നമുക്ക് അവനോടുള്ള നമ്മുടെ സ്നേഹത്തിൽ വളരാനും മറ്റ് ബന്ധങ്ങളിൽ സ്നേഹം പ്രകടിപ്പിക്കാനും കഴിയും (വാ. 20). സ്നേഹിക്കാൻ യേശു നമ്മെ ശക്തീകരിക്കുന്നതോടൊപ്പം, സ്നേഹിക്കാൻ അവൻ നമ്മോട് കൽപ്പിക്കുകയും ചെയ്യുന്നു: “ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു’’ (വാക്യം 21). നന്നായി സ്നേഹിക്കുന്ന കാര്യം വരുമ്പോൾ, ദൈവം എപ്പോഴും വിജയിക്കും. എത്ര ശ്രമിച്ചാലും സ്നേഹത്തിൽ ദൈവത്തെ തോല്പിക്കാൻ നമുക്ക് കഴികയില്ല! സോചിൽ ഡിക്സൺ

ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്ന് അറിയുന്നത് മറ്റുള്ളവരെ സ്നേഹിക്കാൻ നിങ്ങളെ എങ്ങനെയാണ് സഹായിച്ചത്? ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരോട് സ്നേഹം കാണിക്കാനാകും?

സ്നേഹമുള്ള രക്ഷകനേ, എനിക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ
കഴിയേണ്ടതിന് ആദ്യം എന്നെ സ്നേഹിച്ചതിന് നന്ദി പറയുന്നു.

ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!

കുഞ്ഞു ഗ്രഹാമിനെ അമ്മ മടിയിൽ പിടിച്ചിരുത്തി, ഡോക്ടർ അവന്റെ ചെവിയിൽ ശ്രവണസഹായി ഘടിപ്പിക്കുമ്പോൾ അവൻ ബഹളം വയ്ക്കുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുശേഷം ഡോക്ടർ ഉപകരണം ഓൺ ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി. അവന്റെ കണ്ണുകൾ വിടർന്നു. അവൻ ചിരിച്ചു. അവനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും അവന്റെ പേരു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ ശബ്ദം അവനു കേൾക്കാൻ കഴിഞ്ഞു.

കുഞ്ഞു ഗ്രഹാം അമ്മയുടെ ശബ്ദം കേട്ടു എങ്കിലും അവളുടെ ശബ്ദം തിരിച്ചറിയാനും വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാനും പഠിക്കുന്നതിന് അവനു സഹായം ആവശ്യമായിരുന്നു. സമാനമായ ഒരു പഠന പ്രക്രിയയിലേക്ക് യേശു ജനത്തെ ക്ഷണിക്കുന്നു. ഒരിക്കൽ ക്രിസ്തുവിനെ നാം രക്ഷകനായി സ്വീകരിച്ചു കഴിഞ്ഞാൽ, അവൻ ആഴമായി അറിയുകയും വ്യക്തിപരമായി വഴിനടത്തുകയും ചെയ്യുന്ന ആടുകളായി നാം മാറുന്നു (യോഹന്നാൻ 10:3). അവന്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും നാം പരിശീലിക്കുന്നതോടെ അവനിൽ ആശ്രയിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും വളരാൻ നമുക്കു കഴിയും (വാ. 4).

പഴയ നിയമത്തിൽ, ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു. പുതിയ നിയമത്തിൽ, ജഡത്തിൽ വെളിപ്പെട്ട ദൈവമായ യേശു ജനത്തോടു നേരിട്ടു സംസാരിച്ചു. ഇന്ന്, യേശുവിലുള്ള വിശ്വാസികൾക്ക്, ബൈബിളിലൂടെ ദൈവം നമുക്കു നൽകിയിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാൻ കഴിയും. യേശു തന്റെ വചനത്തിലൂടെയും തന്റെ ആളുകളിലൂടെയും നമ്മോടു സംസാരിക്കുമ്പോൾ തന്നേ, നമുക്ക് പ്രാർത്ഥനയിലൂടെ അവനോടു നേരിട്ടു സംസാരിക്കുവാനും കഴിയും. ദൈവത്തിന്റെ ശബ്ദം — അതെല്ലായ്പ്പോഴും ബൈബിളിലെ തന്റെ വചനത്തോട് പൊരുത്തപ്പെടുന്നതായിരിക്കും — നാം തിരിച്ചറിയുമ്പോൾ, “ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!’’ എന്ന് നന്ദിയോടും സ്തുതിയോടും കൂടി പറയുവാൻ നമുക്കു കഴിയും.

ദൈവരാജ്യ മനസ്സുള്ള നേതൃത്വം

കുട്ടികൾക്കുവേണ്ടി ക്രിസ്തീയ പുസ്തകങ്ങൾ എഴുതുന്ന ഒരു ഗ്രൂപ്പിൽ ഞാൻ ചേർന്നു. ഞങ്ങൾ ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കുകയും അന്യോന്യം പ്രാർത്ഥിക്കുകയും പരസ്പരം ഞങ്ങളുടെ പുസ്തകത്തിന്റെ പ്രചാരത്തിനായി പ്രയത്നിക്കുകയും ചെയ്തു. “മത്സരാർത്ഥികളോടൊപ്പം പ്രവർത്തിക്കുന്ന ഭോഷത്വമാണിത്,” ചിലർ അതിനെ കളിയാക്കി. എന്നാൽ ഞങ്ങളുടെ ഗ്രൂപ്പ് ദൈവരാജ്യ മനസ്സുള്ള നേതൃത്വം എന്ന ആശയത്തിൽ സമർപ്പിതമായിരുന്നു; മത്സരമല്ല, സഹവർത്തിത്വമായിരുന്നു താല്പര്യവും. ഞങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു — സുവിശേഷം പങ്കുവെക്കുക എന്നത്. ഒരേ രാജാവിനെയാണ് ഞങ്ങൾ സേവിച്ചത് — യേശുവിനെ. ഒരുമിച്ച് നിന്നപ്പോൾ ക്രിസ്തുവിന്റെ സാക്ഷ്യവുമായി കൂടുതൽ പേരിൽ എത്തിച്ചേരാൻ ഞങ്ങൾക്കു കഴിഞ്ഞു.

നേതൃത്വ ഗുണമുള്ള എഴുപത് മൂപ്പന്മാരെ തെരഞ്ഞെടുക്കാൻ ദൈവം മോശെയോട് പറഞ്ഞു. “അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും. ഞാൻ നിന്റെ മേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും” (സംഖ്യ. 11:16-17). പിന്നീട്, ഇവരിൽ രണ്ടു പേർ പ്രവചിക്കുന്നത് കണ്ട യോശുവ അവരെ വിലക്കാൻ മോശെയോടു പറഞ്ഞു. അപ്പോൾ മോശെ പറഞ്ഞു: “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” (സംഖ്യ. 11:29).

മറ്റുള്ളവരോട് കൂടെ പ്രവർത്തിക്കുമ്പോൾ മത്സരബുദ്ധിയും താരതമ്യ പ്രവണതയും നിങ്ങൾക്കുണ്ടാകുമ്പോൾ, ദൈവത്തിന്റെ പരിശുദ്ധാത്മാവിന് ഈ പ്രലോഭനത്തെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കാനാകും. ദൈവരാജ്യ മനസ്സുള്ള നേതൃത്വത്തിന്റെ മനസ്സ് നമ്മിൽ സൃഷ്ടിക്കാൻ പ്രാർത്ഥിക്കുക; അപ്പോൾ സുവിശേഷം ലോകമെങ്ങും പ്രചരിക്കും; ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ഭാരം പങ്കുവെക്കപ്പെടുകയും ചെയ്യും. 

കർത്താവിനെ ശുശ്രൂഷിക്കുന്നതിന് മറ്റുള്ളവരോട് ചേർന്ന് പ്രവർത്തിക്കാനാകുന്നുണ്ടോ? ഓരോരുത്തരും അവരവരുടെ സവിശേഷ
ശേഷികൾ പ്രദർശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നുണ്ടോ?

പരിശുദ്ധാത്മാവേ, എന്നെ ഒരു ദൈവരാജ്യ മനസ്സുള്ള നേതാവാക്കി മാറ്റി, മറ്റുള്ളവരോട് കൂടെ പ്രവർത്തിച്ച്, കൂടുതൽ പേരെ രക്ഷാസുവിശേഷത്താൽ സ്വാധീനിക്കാൻ സഹായിക്കണമേ.