നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!

കുഞ്ഞു ഗ്രഹാമിനെ അമ്മ മടിയിൽ പിടിച്ചിരുത്തി, ഡോക്ടർ അവന്റെ ചെവിയിൽ ശ്രവണസഹായി ഘടിപ്പിക്കുമ്പോൾ അവൻ ബഹളം വയ്ക്കുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുശേഷം ഡോക്ടർ ഉപകരണം ഓൺ ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി. അവന്റെ കണ്ണുകൾ വിടർന്നു. അവൻ ചിരിച്ചു. അവനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും അവന്റെ പേരു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ ശബ്ദം അവനു കേൾക്കാൻ കഴിഞ്ഞു.

കുഞ്ഞു ഗ്രഹാം അമ്മയുടെ ശബ്ദം കേട്ടു എങ്കിലും അവളുടെ ശബ്ദം തിരിച്ചറിയാനും വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാനും പഠിക്കുന്നതിന് അവനു സഹായം ആവശ്യമായിരുന്നു. സമാനമായ ഒരു പഠന പ്രക്രിയയിലേക്ക് യേശു ജനത്തെ ക്ഷണിക്കുന്നു. ഒരിക്കൽ ക്രിസ്തുവിനെ നാം രക്ഷകനായി സ്വീകരിച്ചു കഴിഞ്ഞാൽ, അവൻ ആഴമായി അറിയുകയും വ്യക്തിപരമായി വഴിനടത്തുകയും ചെയ്യുന്ന ആടുകളായി നാം മാറുന്നു (യോഹന്നാൻ 10:3). അവന്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും നാം പരിശീലിക്കുന്നതോടെ അവനിൽ ആശ്രയിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും വളരാൻ നമുക്കു കഴിയും (വാ. 4).

പഴയ നിയമത്തിൽ, ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു. പുതിയ നിയമത്തിൽ, ജഡത്തിൽ വെളിപ്പെട്ട ദൈവമായ യേശു ജനത്തോടു നേരിട്ടു സംസാരിച്ചു. ഇന്ന്, യേശുവിലുള്ള വിശ്വാസികൾക്ക്, ബൈബിളിലൂടെ ദൈവം നമുക്കു നൽകിയിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാൻ കഴിയും. യേശു തന്റെ വചനത്തിലൂടെയും തന്റെ ആളുകളിലൂടെയും നമ്മോടു സംസാരിക്കുമ്പോൾ തന്നേ, നമുക്ക് പ്രാർത്ഥനയിലൂടെ അവനോടു നേരിട്ടു സംസാരിക്കുവാനും കഴിയും. ദൈവത്തിന്റെ ശബ്ദം — അതെല്ലായ്പ്പോഴും ബൈബിളിലെ തന്റെ വചനത്തോട് പൊരുത്തപ്പെടുന്നതായിരിക്കും — നാം തിരിച്ചറിയുമ്പോൾ, “ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!’’ എന്ന് നന്ദിയോടും സ്തുതിയോടും കൂടി പറയുവാൻ നമുക്കു കഴിയും.

ദൈവരാജ്യ മനസ്സുള്ള നേതൃത്വം

കുട്ടികൾക്കുവേണ്ടി ക്രിസ്തീയ പുസ്തകങ്ങൾ എഴുതുന്ന ഒരു ഗ്രൂപ്പിൽ ഞാൻ ചേർന്നു. ഞങ്ങൾ ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കുകയും അന്യോന്യം പ്രാർത്ഥിക്കുകയും പരസ്പരം ഞങ്ങളുടെ പുസ്തകത്തിന്റെ പ്രചാരത്തിനായി പ്രയത്നിക്കുകയും ചെയ്തു. “മത്സരാർത്ഥികളോടൊപ്പം പ്രവർത്തിക്കുന്ന ഭോഷത്വമാണിത്,” ചിലർ അതിനെ കളിയാക്കി. എന്നാൽ ഞങ്ങളുടെ ഗ്രൂപ്പ് ദൈവരാജ്യ മനസ്സുള്ള നേതൃത്വം എന്ന ആശയത്തിൽ സമർപ്പിതമായിരുന്നു; മത്സരമല്ല, സഹവർത്തിത്വമായിരുന്നു താല്പര്യവും. ഞങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു — സുവിശേഷം പങ്കുവെക്കുക എന്നത്. ഒരേ രാജാവിനെയാണ് ഞങ്ങൾ സേവിച്ചത് — യേശുവിനെ. ഒരുമിച്ച് നിന്നപ്പോൾ ക്രിസ്തുവിന്റെ സാക്ഷ്യവുമായി കൂടുതൽ പേരിൽ എത്തിച്ചേരാൻ ഞങ്ങൾക്കു കഴിഞ്ഞു.

നേതൃത്വ ഗുണമുള്ള എഴുപത് മൂപ്പന്മാരെ തെരഞ്ഞെടുക്കാൻ ദൈവം മോശെയോട് പറഞ്ഞു. “അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും. ഞാൻ നിന്റെ മേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും” (സംഖ്യ. 11:16-17). പിന്നീട്, ഇവരിൽ രണ്ടു പേർ പ്രവചിക്കുന്നത് കണ്ട യോശുവ അവരെ വിലക്കാൻ മോശെയോടു പറഞ്ഞു. അപ്പോൾ മോശെ പറഞ്ഞു: “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” (സംഖ്യ. 11:29).

മറ്റുള്ളവരോട് കൂടെ പ്രവർത്തിക്കുമ്പോൾ മത്സരബുദ്ധിയും താരതമ്യ പ്രവണതയും നിങ്ങൾക്കുണ്ടാകുമ്പോൾ, ദൈവത്തിന്റെ പരിശുദ്ധാത്മാവിന് ഈ പ്രലോഭനത്തെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കാനാകും. ദൈവരാജ്യ മനസ്സുള്ള നേതൃത്വത്തിന്റെ മനസ്സ് നമ്മിൽ സൃഷ്ടിക്കാൻ പ്രാർത്ഥിക്കുക; അപ്പോൾ സുവിശേഷം ലോകമെങ്ങും പ്രചരിക്കും; ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ഭാരം പങ്കുവെക്കപ്പെടുകയും ചെയ്യും. 

കർത്താവിനെ ശുശ്രൂഷിക്കുന്നതിന് മറ്റുള്ളവരോട് ചേർന്ന് പ്രവർത്തിക്കാനാകുന്നുണ്ടോ? ഓരോരുത്തരും അവരവരുടെ സവിശേഷ
ശേഷികൾ പ്രദർശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നുണ്ടോ?

പരിശുദ്ധാത്മാവേ, എന്നെ ഒരു ദൈവരാജ്യ മനസ്സുള്ള നേതാവാക്കി മാറ്റി, മറ്റുള്ളവരോട് കൂടെ പ്രവർത്തിച്ച്, കൂടുതൽ പേരെ രക്ഷാസുവിശേഷത്താൽ സ്വാധീനിക്കാൻ സഹായിക്കണമേ.

ദൈവം സകലത്തെയും സൃഷ്ടിച്ചു

കാലിഫോർണിയയിലെ മോണ്ടെറേബേ അക്വേറിയത്തിലേക്ക് പ്രവേശിച്ചപ്പോൾ മൂന്ന് വയസുകാരനായ എന്റെ മകൻ, സേവ്യർ, എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു. അവിടെ തൂക്കിയിട്ടിരുന്ന ഒരു കൂനൻ തിമിംഗലത്തിന്റെ രൂപം കണ്ട് അവൻ അതിശയിച്ച് പറഞ്ഞു, “എന്തൊരു വലിപ്പം!” ഓരോ പ്രദർശനവും കാണുന്തോറും അവന്റെ വിടർന്ന കണ്ണുകളിലെ ആനന്ദം കാണേണ്ടതായിരുന്നു. നീർനായകളുടെ ഭക്ഷണത്തിനായുള്ള പുളച്ചിൽ കണ്ട് ഞങ്ങൾ ചിരിച്ചു പോയി. സ്വർണ്ണനിറമുള്ള ജെല്ലിഫിഷിന്റെ നീല നിറത്തിലുള്ള വെള്ളത്തിലെ മനോഹര നൃത്തം നയനാനന്ദകരമായിരുന്നു. “നിന്നെയും എന്നെയും സൃഷ്ടിച്ചതു പോലെ തന്നെ കടലിലെ എല്ലാ ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്” എന്ന് ഞാൻ പറഞ്ഞപ്പോൾ സേവ്യറിന്റെ പ്രതികരണം “വൗ” എന്നായിരുന്നു. 

സങ്കീർത്തനം 104 ൽ, ദൈവത്തിന്റെ അതിശയ സൃഷ്ടികളെ ഓർത്ത് സങ്കീർത്തകൻ പാടുകയാണ്: “ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു” (വാ. 24). അവൻ വീണ്ടും പറയുന്നു: “വലിപ്പവും വിസ്താരവുമുള്ള സമുദ്രം അതാ കിടക്കുന്നു. അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യം ജന്തുക്കൾ ഉണ്ട്” (വാ. 25). താൻ സൃഷ്ടിച്ചതിനെയൊക്കെയും ഔദാര്യമായും സുഭിക്ഷമായും പരിപാലിക്കുന്നതും തുടർന്ന് വർണ്ണിക്കുന്നു (വാ. 27, 28). ഓരോ ജീവിയുടെയും ദിവസങ്ങൾ ദൈവം നിശ്ചയിച്ചിട്ടുണ്ടെന്നും അവിടെ പറഞ്ഞിരിക്കുന്നു. (വാ. 29,30).

നമുക്കും സങ്കീർത്തകനോട് ചേർന്ന് ആരാധിച്ച് പാടാം: “എന്റെ ആയുഷ്ക്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ളിടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും” (വാ. 33). ചെറുതും വലുതുമായ ഏതു ജീവജാലവും ദൈവത്തെ ആരാധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു; കാരണം അവയെയെല്ലാം സൃഷ്ടിച്ചത് ദൈവമാണ്. 

 

ദൈവത്തിന്റെ സ്നേഹമുള്ള കൈകളിൽ

എന്റെ ആരോഗ്യം വീണ്ടും വഷളായതിനു ശേഷം, അജ്ഞാതവും അനിയന്ത്രിതവുമായ ഒരു ഭയം എന്നിൽ കടന്നുകൂടി. ഒരു ദിവസം, ഫോബ്സ് മാസികയിലെ ഒരു ലേഖനം വായിക്കുമ്പോൾ, ശാസ്ത്രജ്ഞർ “ഭൂമിയുടെ ഭ്രമണവേഗത” കൂടുന്നതിനെക്കുറിച്ച് പഠിക്കുകയും, ഭൂമി “ചാഞ്ചാടുകയും” “കൂടുതൽ വേഗത്തിൽ കറങ്ങുകയും ചെയ്യുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ഞാൻ മനസ്സിലാക്കി. “ആഗോള സമയത്തിൽ നിന്ന് ആദ്യമായി ഒരു സെക്കൻഡ് ഔദ്യോഗികമായി നീക്കം ചെയ്യുക എന്ന ‘ഡ്രോപ്പ് സെക്കൻഡ്’ നമുക്ക് ആവശ്യമായി വന്നേക്കാം എന്ന് അവർ പറഞ്ഞു. ഒരു സെക്കൻഡ് നഷ്ടപ്പെടുന്നത് വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും, ഭൂമിയുടെ ഭ്രമണം മാറിയേക്കാമെന്ന് അറിയുന്നത് എനിക്ക് ഒരു വലിയ കാര്യമായി തോന്നി. ചെറിയൊരു അസ്ഥിരതപോലും എന്റെ വിശ്വാസം ചാഞ്ചാടുവാൻ ഇടയാക്കും. നമുക്ക് അറിയാത്ത കാര്യങ്ങൾ ഭയാനകമായിരിക്കാം. നമ്മുടെ സാഹചര്യങ്ങൾ ഉറപ്പില്ലാത്തതായിരിക്കാം. എന്നിരുന്നാലും, ദൈവം എല്ലാം നിയന്ത്രിക്കുന്നു എന്നറിയുന്നത്, അവനെ വിശ്വസിക്കാൻ എന്നെ സഹായിക്കുന്നു.

90-ാം സങ്കീർത്തനത്തിൽ മോശെ പറഞ്ഞു, “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” (വാ. 2). എല്ലാ സൃഷ്ടികളുടെയും മേൽ ദൈവത്തിന്റെ പരിധിയില്ലാത്ത ശക്തിയും നിയന്ത്രണവും അധികാരവും അംഗീകരിച്ചുകൊണ്ട്, ദൈവം സമയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നവനല്ലെന്ന് മോശെ പ്രഖ്യാപിച്ചു (വാ. 3–6).

ദൈവത്തെക്കുറിച്ചും, അവിടുന്നു സൃഷ്ടിച്ച അത്ഭുതകരമായ ലോകത്തെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ, അവന്റെ സൃഷ്ടികളെയും, സമയത്തെയും അവിടുന്ന് എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. നമ്മുടെ ജീവിതത്തിൽ അറിയപ്പെടാത്തതും, പുതുതായി കണ്ടെത്തിയതുമായ എല്ലാ സാഹചര്യങ്ങളുടെ മദ്ധ്യത്തിലും ദൈവത്തെ ആശ്രയിക്കാൻ നമുക്കു കഴിയും. എല്ലാ സൃഷ്ടികളും ദൈവത്തിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ സുരക്ഷിതമായി നിലകൊള്ളുന്നു. 

ദൈവത്തിന്റെ മഹത്തായ സ്നേഹവലയം

മുപ്പതു വയസ്സുള്ളപ്പോൾ ഒരു പുതിയ വിശ്വാസി എന്ന നിലയിൽ, എന്റെ ജീവിതം യേശുവിൽ സമർപ്പിച്ചതിനു ശേഷം എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു: “ദൈവത്തിന്റെ എല്ലാ കൽപ്പനകളും ഞാൻ എങ്ങനെ പാലിക്കും? “ബൈബിൾ വായിക്കുന്നത് തുടരുക, യേശു നിന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നിന്നെ സഹായിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.” അവൾ പറഞ്ഞു.

20 വർഷത്തിനു ശേഷവും, ലളിതവും എന്നാൽ ആഴമേറിയതുമായ ഈ സത്യം ഇപ്പോഴും എന്നിൽ പ്രതിധ്വനിക്കുന്നു. ദൈവത്തിന്റെ മഹത്തായ സ്നേഹവലയത്തിന്റെ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചു. ഒന്നാമതായി, ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹമാണ് പ്രധാനമെന്ന് അപ്പൊസ്തലനായ പൗലൊസ് ഉറപ്പിച്ചു പറഞ്ഞു. രണ്ടാമതായി, ക്രിസ്തുവിന്റെ അനുയായികൾ, “പരസ്പരം സ്നേഹിക്കാനുള്ള കടം വീട്ടുന്നതിലൂടെ” അനുസരണത്തോടെ നടക്കും, “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ” (റോമർ 13:8). അവസാനമായി, “സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല” എന്നതിനാൽ നമ്മൾ ന്യായപ്രമാണം നിവൃത്തിക്കുന്നു (വാ. 10).

ക്രിസ്തുവിന്റെ ക്രൂശിലെ ബലിയിലൂടെ ഏറ്റവും നന്നായി പ്രകടിപ്പിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ ആഴം നാം അനുഭവിക്കുമ്പോൾ, നമുക്ക് നന്ദിയോടെ പ്രതികരിക്കാം. യേശുവിനോടുള്ള നമ്മുടെ കൃതജ്ഞത നിറഞ്ഞ ഭക്തി മറ്റുള്ളവരെ വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. യഥാർത്ഥ സ്നേഹം വരുന്നത് സ്നേഹമായ ഏക സത്യദൈവത്തിൽ നിന്നാണ് (1 യോഹന്നാൻ 4:16, 19). സ്നേഹമുള്ള ദൈവമേ, അങ്ങയുടെ മഹത്തായ സ്നേഹവലയത്തിൽ ഉൾപ്പെടാൻ ഞങ്ങളെ സഹായിക്കേണമേ! 

സന്നദ്ധനായ രക്ഷകൻ

രാത്രി ഏറെ വൈകി വാഹനമോടിക്കുന്നതിനിടെയാണ് ഒരു വീടിന് തീപിടിക്കുന്നത് നിക്കോളാസ് കണ്ടത്. അവൻ ഇടവഴിയിൽ കാർ പാർക്ക് ചെയ്തു, കത്തുന്ന വീട്ടിലേക്ക് ഓടി, നാല് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒരു കുട്ടി ഇപ്പോഴും ഉള്ളിലുണ്ടെന്ന് കുഞ്ഞുങ്ങളെ നോക്കുന്ന കൗമാരക്കാരി നിക്കോളാസിനോട് പറഞ്ഞു. ഒരു മടിയും കൂടാതെ അവൻ വീണ്ടും വീടിനുള്ളിലേക്ക് പ്രവേശിച്ചു. ആറുവയസ്സുകാരിക്കൊപ്പം രണ്ടാം നിലയിൽ കുടുങ്ങിയ നിക്കോളാസ് ജനൽ തകർത്ത് — എമർജൻസി ടീം സ്ഥലത്തെത്തിയപ്പോഴേക്കും — കുട്ടിയെ കൈയ്യിൽ പിടിച്ച് താഴേക്കു ചാടി. തന്നേക്കാൾ മറ്റുള്ളവരുടെ രക്ഷ കണക്കിലെടുത്ത് അവൻ എല്ലാ കുട്ടികളെയും രക്ഷിച്ചു.

മറ്റുള്ളവർക്ക് വേണ്ടി തന്റെ സുരക്ഷിതത്വം ത്യജിക്കാനുള്ള സന്നദ്ധതയിലൂടെ നിക്കോളാസ് ധീരത പ്രകടിപ്പിച്ചു. പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കാൻ ത്യാഗപൂർവ്വം തന്റെ ജീവൻ നൽകിയ രക്ഷകനായ യേശുക്രിസ്തുവിനെ ഈ സംഭവം ഓർമ്മിപ്പിക്കുന്നു. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയ യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി തന്റെ ജീവൻ അർപ്പിക്കാൻ സന്നദ്ധനായ കാര്യം അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. അത് നമുക്കൊരിക്കലും സ്വന്തമായി നൽകാൻ കഴിയാത്ത വിലയാണ്. “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8).

നമ്മുടെ മനസ്സൊരുക്കമുള്ള രക്ഷകനായ യേശുവിനെ നാം വിശ്വസിക്കുകയും സ്തുതിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കും. 

- സോചിൽ ഡിക്സൺ

പ്രത്യാശ കണ്ടെത്തുക

പവിഴപ്പുറ്റുകളുടെ നാശം നേരിട്ടു കണ്ടിട്ടുള്ള സമുദ്രശാസ്ത്രജ്ഞയാണ് സിൽവിയ ഏൾ. “പ്രത്യാശാ ബിന്ദുക്കളുടെ” വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ആഗോള സംഘടനയായ ‘മിഷൻ ബ്ലൂ’ അവർ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകൾ “സമുദ്രത്തിന്റെ ആരോഗ്യത്തിന് നിർണായകമാണ്”, അത് ഭൂമിയിലെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഈ പ്രദേശങ്ങളുടെ മനഃപൂർവമായ സംരക്ഷണത്തിലൂടെ, വെള്ളത്തിനടിയിലുള്ള ജീവസമൂഹങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതും ശാസ്ത്രജ്ഞർ കണ്ടു.

സങ്കീർത്തനം 33-ൽ, ദൈവം സകലത്തെയും വാക്കിനാൽ ഉളവാക്കുകയും താൻ സൃഷ്ടിച്ചതെല്ലാം നിലനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് സങ്കീർത്തനക്കാരൻ അംഗീകരിക്കുന്നു (വാ. 6-9). ദൈവം തലമുറകളുടെയും രാഷ്ട്രങ്ങളുടെയും മേൽ വാഴുമ്പോൾ (വാ. 11-19), അവൻ മാത്രമാണ് ബന്ധങ്ങളെ പുനഃസ്ഥാപിക്കുന്നതും ജീവൻ സംരക്ഷിക്കുന്നതും പ്രത്യാശ പുനരുജ്ജീവിപ്പിക്കുന്നതും. എന്നിരുന്നാലും, ലോകത്തെയും താൻ സൃഷ്ടിച്ച സൃഷ്ടികളെയും പരിപാലിക്കുന്നതിൽ അവനോടൊപ്പം ചേരാൻ ദൈവം നമ്മെ ക്ഷണിക്കുന്നു.

മേഘാവൃതമായ ആകാശത്ത് മിന്നുന്ന മഴവില്ലും, പാറക്കെട്ടുകളിൽ പതിക്കുന്ന സമുദ്രത്തിലെ തിളങ്ങുന്ന തിരമാലകളും കണ്ട് ഓരോ തവണയും നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അവനിൽ “നമ്മുടെ പ്രത്യാശ” വച്ചുകൊണ്ട് നമുക്ക് അവന്റെ “അചഞ്ചലമായ സ്നേഹവും” സാന്നിധ്യവും പ്രഖ്യാപിക്കാം (വാ. 22).

ലോകത്തിന്റെ നിലവിലെ അവസ്ഥ കണ്ട് നാം നിരുത്സാഹപ്പെടുമ്പോൾ, നമുക്ക് ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് നാം വിശ്വസിക്കാൻ തുടങ്ങിയേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ സന്നദ്ധ സേവകരെന്ന നിലയിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുമ്പോൾ, സ്രഷ്ടാവ് എന്ന നിലയിൽ അവനെ ബഹുമാനിക്കാനും, മറ്റുള്ളവർ യേശുവിൽ പ്രത്യാശ കണ്ടെത്താൻ അവരെ സഹായിക്കാനും നമുക്കു കഴിയും. 

- സോചിൽ ഡിക്സൺ

പ്രത്യാശയുടെ വെളിച്ചം

ക്യാൻസർ കെയർ സെന്ററിലെ കട്ടിലിനരികിൽ അമ്മയുടെ തിളങ്ങുന്ന ചുവന്ന കുരിശ് തൂക്കിയിടേണ്ടതായിരുന്നു. അമ്മയുടെ ചികിത്സാ ക്രമീകരണങ്ങൾക്കിടയിൽ ക്രമീകരിച്ച അവധിക്കാല സന്ദർശനങ്ങൾക്കായി ഞാൻ തയ്യാറെടുക്കേണ്ടതായിരുന്നു. ക്രിസ്മസിന് ഞാൻ ആഗ്രഹിച്ചത് എന്റെ അമ്മയോടൊപ്പം മറ്റൊരു ദിവസം മാത്രമാണ്. പകരം ഞാൻ വീട്ടിലായിരുന്നു. . . അമ്മയുടെ കുരിശ് ഒരു ക്രിസ്തുമസ് ട്രീയിൽ തൂക്കിയിരിക്കുന്നു. 
എന്റെ മകൻ സേവ്യർ ലൈറ്റ് ഇട്ടപ്പോൾ ഞാൻ മന്ത്രിച്ചു, “താങ്ക്‌സ്.’’ അവൻ പറഞ്ഞു, “യു ആർ വെൽകം.’’ മിന്നുന്ന ബൾബുകൾ ഉപയോഗിച്ച് എന്റെ കണ്ണുകളെ പ്രത്യാശയുടെ എക്കാലവും നിലനിൽക്കുന്ന വെളിച്ചത്തിലേക്ക് - യേശുവിലേക്ക് - തിരിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുകയാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു. 
42-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ തന്റെ സ്വാഭാവിക വികാരങ്ങളെ ദൈവത്തോട് പ്രകടിപ്പിച്ചു (വാ. 1-4). വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് അവൻ തന്റെ “തളർന്നതും വിഷാദിച്ചതുമായ’’ ആത്മാവിനെ അംഗീകരിച്ചു: “ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു’’ (വാ. 5). അവൻ ദുഃഖത്തിന്റെയും കഷ്ടപ്പാടുകളുടെയും തിരമാലകളാൽ കീഴടക്കപ്പെട്ടെങ്കിലും, സങ്കീർത്തനക്കാരന്റെ പ്രത്യാശ ദൈവത്തിന്റെ ഭൂതകാല വിശ്വസ്തതയുടെ സ്മരണയിലൂടെ പ്രകാശിച്ചു (വാ. 6-10). തന്റെ സംശയങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തന്റെ ശുദ്ധീകരിക്കപ്പെട്ട വിശ്വാസത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ടും അവൻ അവസാനിപ്പിച്ചു: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11). 
നമ്മിൽ പലർക്കും, ക്രിസ്തുമസ് സീസൺ സന്തോഷവും സങ്കടവും ഉണർത്തുന്നു. സന്തോഷകരമെന്നു പറയട്ടെ, പ്രത്യാശയുടെ യഥാർത്ഥ വെളിച്ചമായ യേശുവിന്റെ വാഗ്ദത്തങ്ങളിലൂടെ ഈ സമ്മിശ്ര വികാരങ്ങൾ പോലും നിരപ്പിക്കാനും വീണ്ടെടുക്കാനും നമുക്കു കഴിയും. 

ദൈവത്തിന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത

വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ കുടുംബം, നാല് സംസ്ഥാനങ്ങൾ ഒരു സ്ഥലത്ത് ഒത്തുചേരുന്ന അമേരിക്കയിലെ ഒരേയൊരു സ്ഥലമായ ഫോർ കോർണേഴ്‌സ് സന്ദർശിച്ചിരുന്നു. അരിസോണ എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത്‌ എന്റെ ഭർത്താവ് നിന്നു. ഞങ്ങളുടെ മൂത്ത മകൻ എജെ യൂട്ടായിലേക്ക് ചാടി. ഞങ്ങളുടെ ഇളയ മകൻ സേവ്യർ എന്റെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ കൊളറാഡോയിലേക്ക് കാലെടുത്തുവെച്ചു. ഞാൻ ന്യൂ മെക്‌സിക്കോയിലേക്ക് നീങ്ങിയപ്പോൾ സേവ്യർ പറഞ്ഞു, ''അമ്മേ, അമ്മ എന്നെ കൊളറാഡോയിൽ ഉപേക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!'' ഞങ്ങളുടെ ചിരി നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ കേൾക്കുമ്പോൾ തന്നെ ഞങ്ങൾ ഒരേസമയം ഒരുമിച്ചും അകന്നും ഇരിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മുതിർന്ന മക്കൾ വീടുവിട്ടുപോയതിനാൽ, അവർ പോകുന്നിടത്തെല്ലാം, തന്റെ എല്ലാ ജനങ്ങളോടും താൻ അടുത്തിരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് എനിക്ക് ആഴമായ വിശ്വാസമുണ്ട്. 
മോശയുടെ മരണശേഷം, ദൈവം യോശുവായെ നേതൃസ്ഥാനത്തേക്ക് വിളിക്കുകയും യിസ്രായേലിനു ദേശം കൈവശമാക്കാൻ പോകുമ്പോൾ അവന്റെ സാന്നിധ്യം ഉറപ്പുനൽകുകയും ചെയ്തു (യോശുവ 1:1-4). ദൈവം അരുളിച്ചെയ്തത്, ''ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല'' (വാ. 5). തന്റെ ജനത്തിന്റെ പുതിയ നേതാവെന്ന നിലയിൽ യോശുവ സംശയത്തോടും ഭയത്തോടും പോരാടേണ്ടിവരുമെന്ന് അറിയാമായിരുന്ന ദൈവം ഈ വാക്കുകളിലൂടെ പ്രത്യാശയുടെ ഒരു അടിത്തറ പണിതു: ''നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ'' (വാ. 9). 
ദൈവം നമ്മെ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരെ എവിടേക്ക് നയിച്ചാലും, പ്രയാസകരമായ സമയങ്ങളിൽ പോലും, അവന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത അവൻ എപ്പോഴും സന്നിഹിതനാണെന്ന് നമുക്ക് ഉറപ്പുനൽകുന്നു. 

പുത്രന്റെ വെളിച്ചം പ്രതിഫലിപ്പിക്കുക

ഞാൻ എന്റെ അമ്മയുമായി കലഹത്തിലായ ശേഷം, ഒടുവിൽ എന്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂറിലധികം ദൂരെയുള്ള ഒരു സ്ഥലത്തുവെച്ച് എന്നെ കാണാൻ അമ്മ സമ്മതിച്ചു. എന്നാൽ അവിടെ എത്തിയപ്പോൾ, ഞാൻ അവിടെ എത്തുന്നതിന് മുമ്പ് അമ്മ അവിടെനിന്നു പോയി എന്ന് ഞാൻ മനസ്സിലാക്കി. എന്റെ ദേഷ്യത്തിൽ ഞാൻ അമ്മയ്ക്ക് ഒരു കുറിപ്പെഴുതി. എന്നാൽ സ്‌നേഹത്തിൽ പ്രതികരിക്കാൻ ദൈവം എന്നെ പ്രേരിപ്പിക്കുന്നതായി തോന്നിയതിനെ തുടർന്ന് ഞാൻ അത് മാറ്റിയെഴുതി. അമ്മ എന്റെ സന്ദേശം വായിച്ചതിനുശേഷം, എന്നെ വിളിച്ചു. ''നീ മാറിപ്പോയി,'' അമ്മ പറഞ്ഞു. യേശുവിനെക്കുറിച്ച് ചോദിക്കാനും ഒടുവിൽ അവനെ അവളുടെ സ്വന്ത രക്ഷകനായി സ്വീകരിക്കാനും എന്റെ അമ്മയെ നയിക്കാൻ ദൈവം എന്റെ കുറിപ്പ് ഉപയോഗിച്ചു. 
മത്തായി 5-ൽ, തന്റെ ശിഷ്യന്മാർ ലോകത്തിന്റെ വെളിച്ചമാണെന്ന് യേശു സ്ഥിരീകരിക്കുന്നു (വാ. 14). അവൻ പറഞ്ഞു, “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ’’ (വാ. 16). ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചാലുടൻ നമുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കുന്നു. അവൻ നമ്മെ രൂപാന്തരപ്പെടുത്തുന്നു, അങ്ങനെ നാം എവിടെ പോയാലും ദൈവത്തിന്റെ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉജ്ജ്വലമായ സാക്ഷികളാകാൻ നമുക്കു കഴിയും. 
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് ഓരോ ദിവസവും യേശുവിനെപ്പോലെ കൂടുതൽ കൂടുതൽ കാണപ്പെടുന്ന പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷകരമായ വെളിച്ചങ്ങളാകാം. നാം ചെയ്യുന്ന ഓരോ നല്ല കാര്യവും നന്ദിയുള്ള ആരാധനയുടെ ഒരു പ്രവൃത്തിയായി മാറുന്നു, അത് മറ്റുള്ളവർക്ക് ആകർഷകമായി തോന്നുകയും ഊർജ്ജസ്വലമായ വിശ്വാസമായി മനസ്സിലാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, പുത്രന്റെ - യേശുവിന്റെ വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ട് നമുക്ക് പിതാവിനെ ബഹുമാനിക്കാം.