ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യത്തെ മുഴുനീള നോവലിൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ സഹിച്ച മദ്യപാനികളായ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നു. അവർ യുദ്ധത്തിന്റെ മുറിപ്പാടുകള്‍ അക്ഷരാർത്ഥത്തിലും ആലങ്കാരികമായും വഹിക്കുകയും, വിരുന്നുകളിലൂടെയും വലിയ സാഹസികതകളിലൂടെയും, ഉറക്കത്തിലൂടെയും അതിനെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു. വേദന ശമിപ്പിക്കാൻ എപ്പോഴും മദ്യമുണ്ട്. ആരും സന്തുഷ്ടരല്ല.
ഹെമിംഗ്വേയുടെ “ദി സൺ ഓൾസോ റൈസസ്” എന്ന പുസ്തകത്തിന്റെ തല ക്കെട്ട് സഭാപ്രസംഗിയുടെ പേജുകളിൽ നിന്നുള്ളതാണ് (1:5). സഭാപ്രസംഗിയിൽ, ശലോമോൻ രാജാവ് തന്നെത്തന്നെ “ഉപദേശകൻ” എന്ന് വിളിക്കുന്നു (വാക്യം 1). “സകലവും മായയത്രേ” (വാക്യം 2) എന്നവൻ നിരീക്ഷിക്കുന്നു. കൂടാതെ, “സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?” (വാ. 3) എന്നു സന്ദേഹിക്കുന്നു. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ശലോമോൻ കണ്ടു, കാറ്റ് അങ്ങോട്ടും ഇങ്ങോട്ടും വീശുന്നു, നദികൾ ഒരിക്കലും നിറയാത്ത കടലിലേക്ക് അനന്തമായി ഒഴുകുന്നു (വാ. 5-7). ആത്യന്തികമായി, എല്ലാം മറന്നുപോകുന്നു (വാ. 11).
ഹെമിംഗ്വേയും സഭാപ്രസംഗിയും, ഈ ജീവിതത്തിനായി മാത്രം ജീവിക്കുന്നതിന്റെ നിരർത്ഥകതയെ ചിത്രീകരിക്കുന്നു. എന്നിരുന്നാലും, ശലോമോൻ തന്റെ പുസ്തകത്തിൽ ദൈവികതയുടെ ഉജ്ജ്വലമായ സൂചനകൾ തുന്നിച്ചേർക്കുന്നു. ശാശ്വതമായ കാര്യവും, യഥാർത്ഥ പ്രത്യാശയും ഉണ്ട്. സഭാപ്രസംഗി, മനുഷ്യന്റെയും ദൈവത്തിന്റെയും യഥാർത്ഥ അവസ്ഥ കാണിക്കുന്നു. “ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം” (3:14) ശലോമോൻ പറഞ്ഞു, അതിലാണ് നമ്മുടെ പ്രത്യാശ. എന്തെന്നാൽ, ദൈവം നമുക്ക് തന്റെ പുത്രനായ യേശുവിനെയാണ് ദാനമായി നൽകിയിരിക്കുന്നത്.
ഒരു പുതിയ വര്]ഷത്തിലേക്കു നാം പ്രവോശിക്കുമ്പോൾ, ഉയിർത്തെഴുന്നേറ്റു ജീവിക്കുന്ന ദൈവപുത്രനായ യേശുവിലൂടെ നാം ദൈവവുമായി ചേരുകയും, നമ്മുടെ അർത്ഥവും മൂല്യവും ലക്ഷ്യവും കണ്ടെത്തുകയും ചെയ്യുന്നു.
– റ്റിം ഗസ്റ്റാഫ്സണ്‍
ദൈവത്തിന്റെ സഹായത്താൽ ഒരു പുതിയ തുടക്കം സാധ്യമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? അവന്റെ “പുതിയ സൃഷ്ടി” ആയി നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാകും?
അബ്ബാ, പിതാവേ, എന്നെ രക്ഷിക്കാൻ അങ്ങയുടെ പുത്രനെ അയച്ചതിന് നന്ദി. അങ്ങയെ ആവശ്യമുള്ള ആരുടെയെങ്കിലും അടുത്തേക്ക് എന്നെ അയയ്ക്കേണമേ.
