നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Albert Lee

പിതാവില്ലാത്തവരല്ല

ജോണ്‍ സോവേഴ്സ് തന്റെ ഫാദര്‍ലെസ് ജനറേഷന്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു: ''25 ദശലക്ഷം കുട്ടികള്‍ ഒറ്റ-രക്ഷാകര്‍ത്തൃ വീടുകളില്‍ വളരുന്ന ഈ തലമുറപോലെ മറ്റൊരു തലമുറയും സ്വമേധയാ പിതാവിന്റെ അഭാവം അനുഭവിച്ചിട്ടില്ല.'' എന്റെ സ്വന്തം അനുഭവത്തില്‍, ഞാന്‍ തെരുവില്‍വെച്ച് എന്റെ പിതാവുമായി കൂട്ടിയിടിച്ചാല്‍ പോലും അദ്ദേഹത്തെ തിരിച്ചറിയുമായിരുന്നില്ല. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടി, എന്റെ പിതാവിന്റെ എല്ലാ ഫോട്ടോകളും കത്തിച്ചുകളഞ്ഞിരുന്നു. അങ്ങനെ വര്‍ഷങ്ങളായി, എനിക്കു പിതാവില്ലെന്നു തോന്നിയിരുന്നു. പതിമൂന്നാം വയസ്സില്‍ ഞാന്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന കേട്ടു (മത്തായി 6:9-13), എന്നോടുതന്നെ പറഞ്ഞു, നിനക്ക് ഒരു ഭൗമിക പിതാവില്ലായിരിക്കാം, എന്നാല്‍ ഇപ്പോള്‍ നിനക്കു ദൈവം സ്വര്‍ഗ്ഗീയ പിതാവായുണ്ട്.

മത്തായി 6:9-ല്‍, ''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ'' എന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. മുമ്പിലുള്ള 7-ാം വാക്യത്തില്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ''ജല്പനം ചെയ്യരുത്'' എന്ന് പറയുന്നു. ഈ വാക്യങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചേക്കാം. ദൈവം ഓര്‍മ്മിക്കുന്നതിനാല്‍ നാം ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് അതിനര്‍ത്ഥം എന്നു ഞാന്‍ മനസ്സിലാക്കി. അവിടുന്നു ശരിക്കും മനസ്സിലാക്കുന്നു, അതിനാല്‍ നാം വിശദീകരിക്കേണ്ടതില്ല. അവിടുത്തേക്ക് അനുകമ്പയുള്ള ഒരു ഹൃദയമുണ്ട്, അതിനാല്‍ അവിടുത്തെ നന്മയെക്കുറിച്ചു നാം അനിശ്ചിതത്വത്തിലാകേണ്ടതില്ല. അവിടുത്തേക്ക് ആരംഭത്തില്‍ തന്നെ അവസാനം അറിയാമെന്നതിനാല്‍, അവിടുത്തെ സമയം തികവുള്ളതാണെന്നു നമുക്കറിയാം.

ദൈവം നമ്മുടെ പിതാവായതിനാല്‍, അവിടുത്തെ ചലിപ്പിക്കാന്‍ നാം ''ധാരാളം വാക്കുകള്‍'' ഉപയോഗിക്കേണ്ടതില്ല (വാ. 7). നമ്മെ സ്‌നേഹിക്കുകയും പരിപാലിക്കുകയും യേശുവിലൂടെ നമ്മെ മക്കളാക്കുകയും ചെയ്ത ഒരു പിതാവിനോടാണ് പ്രാര്‍ത്ഥനയിലൂടെ നാം സംസാരിക്കുന്നത്.

ഭയത്തെ അതിജീവിക്കല്‍

ഒരു മനുഷ്യന്റെ ജീവിതത്തെ മുമ്പത്തിരണ്ടു വര്‍ഷം ഭയം ഭരിച്ചു. തന്റെ കുറ്റങ്ങള്‍ക്കു താന്‍ പിടിക്കപ്പെടുമെന്ന ഭയം നിമിത്തം, അയാള്‍ ഒരിടത്തും പോകാതെയും ആരെയും സന്ദര്‍ശിക്കാതെയും, തന്റെ മാതാവിന്റെ ശവസംസ്‌കാരത്തില്‍ പോലും പങ്കെടുക്കാതെയും സഹോദരിയുടെ ഫാംഹൗസില്‍ ഒളിച്ചു പാര്‍ത്തു. അറുപത്തി നാലു വയസ്സായപ്പോള്‍, തനിക്കെതിരെ ഒരു കുറ്റവും ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല എന്നയാള്‍ മനസ്സിലാക്കി. ഒരു സാധാരണ ജീവിതം നയിക്കാന്‍ തക്കവണ്ണം സ്വതന്ത്രനായിരുന്നു അയാള്‍. അതേ, ശിക്ഷയുടെ ഭീഷണി യഥാര്‍ത്ഥമാണ്, എന്നാല്‍ അതിന്റെ ഭയം തന്നെ നിയന്ത്രിക്കാന്‍ അയാള്‍ അനുവദിച്ചു.

സമാനമായ നിലയില്‍, ഏലാ താഴ്വരയില്‍ വെച്ച് ഫെലിസ്ത്യര്‍ യിസ്രായേല്യരെ വെല്ലുവിളിച്ചപ്പോള്‍ ഭയം അവരെ വാണു. ഭീഷണി യഥാര്‍ത്ഥമായിരുന്നു. അവരുടെ ശത്രുവായ ഗൊല്യാത്ത് 9 അടി 9 ഇഞ്ച് ഉയരമുള്ളവനും അവന്റെ ആയുധവര്‍ഗ്ഗം 56.6 കിലോഗ്രാം ഭാരമുള്ളതും ആയിരുന്നു (1 ശമൂവേല്‍ 17:4-5). നാല്പതു ദിവസം രാവിലെയും വൈകിട്ടും തന്നോട് യുദ്ധം ചെയ്യുവാനായി ഗൊല്യാത്ത് യിസ്രായേല്യരെ വെല്ലുവിളിച്ചു. എന്നാല്‍ മുന്നോട്ടു വരുവാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. ദാവീദ് പടക്കളം സന്ദര്‍ശിക്കുന്നതുവരെ ഒരാളും ധൈര്യപ്പെട്ടില്ല. നിന്ദ അവന്‍ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഗൊല്യാത്തിനോടു യുദ്ധം ചെയ്യാന്‍ അവന്‍ തയ്യാറായി.

എതിരിടാന്‍ പറ്റാത്തവിധം ഗൊല്യാത്ത് വലിയവനാണെന്ന് യിസ്രായേല്യ സൈന്യത്തിലെ എല്ലാവരും ചിന്തിച്ചപ്പോള്‍, ദൈവത്തിന് അവന്‍ വലുതല്ല എന്ന് ഇടയ ബാലനായ ദാവീദ് മനസ്സിലാക്കി. 'യഹോവ ... രക്ഷിക്കുന്നു; യുദ്ധം യഹോവയ്ക്കുള്ളത്'' അവന്‍ പറഞ്ഞു (വാ. 47).

നാം ഭയചകിതരാകുമ്പോള്‍ നമുക്കു ദാവീദിന്റെ മാതൃക പിന്തുടര്‍ന്ന് പ്രശ്നത്തെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് കിട്ടുന്നതിനായി നമ്മുടെ കണ്ണുകള്‍ ദൈവത്തില്‍ ഉറപ്പിക്കാം. ഭീഷണി യഥാര്‍ത്ഥമായിരിക്കാം, എന്നാല്‍ നമ്മോടൊപ്പമുള്ളവനും നമുക്കുവേണ്ടിയുള്ളവനും നമുക്കെതിരായി ുള്ളതിനെക്കാള്‍ വലിയവനാണ്.