ജോണ്‍ സോവേഴ്സ് തന്റെ ഫാദര്‍ലെസ് ജനറേഷന്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു: ”25 ദശലക്ഷം കുട്ടികള്‍ ഒറ്റ-രക്ഷാകര്‍ത്തൃ വീടുകളില്‍ വളരുന്ന ഈ തലമുറപോലെ മറ്റൊരു തലമുറയും സ്വമേധയാ പിതാവിന്റെ അഭാവം അനുഭവിച്ചിട്ടില്ല.” എന്റെ സ്വന്തം അനുഭവത്തില്‍, ഞാന്‍ തെരുവില്‍വെച്ച് എന്റെ പിതാവുമായി കൂട്ടിയിടിച്ചാല്‍ പോലും അദ്ദേഹത്തെ തിരിച്ചറിയുമായിരുന്നില്ല. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടി, എന്റെ പിതാവിന്റെ എല്ലാ ഫോട്ടോകളും കത്തിച്ചുകളഞ്ഞിരുന്നു. അങ്ങനെ വര്‍ഷങ്ങളായി, എനിക്കു പിതാവില്ലെന്നു തോന്നിയിരുന്നു. പതിമൂന്നാം വയസ്സില്‍ ഞാന്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന കേട്ടു (മത്തായി 6:9-13), എന്നോടുതന്നെ പറഞ്ഞു, നിനക്ക് ഒരു ഭൗമിക പിതാവില്ലായിരിക്കാം, എന്നാല്‍ ഇപ്പോള്‍ നിനക്കു ദൈവം സ്വര്‍ഗ്ഗീയ പിതാവായുണ്ട്.

മത്തായി 6:9-ല്‍, ”സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. മുമ്പിലുള്ള 7-ാം വാക്യത്തില്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ”ജല്പനം ചെയ്യരുത്” എന്ന് പറയുന്നു. ഈ വാക്യങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചേക്കാം. ദൈവം ഓര്‍മ്മിക്കുന്നതിനാല്‍ നാം ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് അതിനര്‍ത്ഥം എന്നു ഞാന്‍ മനസ്സിലാക്കി. അവിടുന്നു ശരിക്കും മനസ്സിലാക്കുന്നു, അതിനാല്‍ നാം വിശദീകരിക്കേണ്ടതില്ല. അവിടുത്തേക്ക് അനുകമ്പയുള്ള ഒരു ഹൃദയമുണ്ട്, അതിനാല്‍ അവിടുത്തെ നന്മയെക്കുറിച്ചു നാം അനിശ്ചിതത്വത്തിലാകേണ്ടതില്ല. അവിടുത്തേക്ക് ആരംഭത്തില്‍ തന്നെ അവസാനം അറിയാമെന്നതിനാല്‍, അവിടുത്തെ സമയം തികവുള്ളതാണെന്നു നമുക്കറിയാം.

ദൈവം നമ്മുടെ പിതാവായതിനാല്‍, അവിടുത്തെ ചലിപ്പിക്കാന്‍ നാം ”ധാരാളം വാക്കുകള്‍” ഉപയോഗിക്കേണ്ടതില്ല (വാ. 7). നമ്മെ സ്‌നേഹിക്കുകയും പരിപാലിക്കുകയും യേശുവിലൂടെ നമ്മെ മക്കളാക്കുകയും ചെയ്ത ഒരു പിതാവിനോടാണ് പ്രാര്‍ത്ഥനയിലൂടെ നാം സംസാരിക്കുന്നത്.