നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ஆன் ஹரிகீர்தன்

സ്നേഹത്തിനായുള്ള ദാഹം

കുട്ടിക്കാലത്ത്, വേനലവധിക്കാലത്തു ഞാൻ വെല്ലൂരിൽ വച്ചു വെക്കേഷൻ ബൈബിൾ സ്കൂളിൽ (വിബിഎസ്) പങ്കെടുക്കാറുണ്ടായിരുന്നു. ഏകദേശം 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ആ സമയത്തെ താപനില. ആകാശത്ത് ഒരു മേഘമോ മരങ്ങളിൽ ഒരു ഇലയോ കാറ്റിന്റെ അടയാളമോ പോലും ഉണ്ടായിരിക്കുകയില്ല. ഞങ്ങളുടെ കുപ്പികളിലെ വെള്ളവും സന്നദ്ധപ്രവർത്തകർ ബക്കറ്റുകളിൽ കൊണ്ടുവരുന്ന പഴങ്ങളുടെ രുചിയുള്ള ജ്യൂസും മാത്രമായിരുന്നു ചൂടിൽ നിന്നുള്ള ഏക ആശ്വാസം. ഒരു മൊന്ത നിറയെ ലഭിക്കുന്ന ജ്യൂസിനായി ഞങ്ങൾ കപ്പുകളുമായി വരി നിൽക്കും. എത്ര പതുക്കെയായിരുന്നു ഞങ്ങൾ അതു കുടിക്കുന്നതെന്നോ! എന്നിരുന്നാലും, അധികം വൈകാതെ ജ്യൂസ് തീർന്ന്, ഞങ്ങൾ കൂടുതൽ ദാഹാർത്തരായി തീരും. വളരെ അപൂർവ്വമായി മാത്രമേ ജ്യൂസ് രണ്ടാമതും ലഭിച്ചിരുന്നുള്ളൂ.

തൊണ്ട വരളുന്ന ഡെക്കാൻ വേനൽക്കാലത്തു പാനീയങ്ങൾക്കായുള്ള നമ്മുടെ ദാഹം പോലെ, വിനാശകരമായവിധം സ്നേഹരഹിതമായ ലോകത്തു നാമെല്ലാവരും സ്നേഹത്തിനായി ദാഹിക്കുന്നു. വിവിധ ഇടങ്ങളിൽ നാം സ്നേഹം തേടുന്നു. പലപ്പോഴും സ്നേഹം പരിമിതമായ അളവിൽ മാത്രം ലഭിക്കുന്നുവെന്നും തീർന്നുപോകുന്നുവെന്നും സോപാധികമാണെന്നും സമ്പാദിക്കേണ്ടതുണ്ടെന്നും നാം കണ്ടെത്തുന്നു.

എന്നാൽ ഒരിക്കലും വറ്റിപ്പോകാത്ത “ജീവജല”ത്തിന്റെ നീരുറവുണ്ടെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (യോഹന്നാൻ 4:13-14). ഈ ജീവജലം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു (യോഹന്നാൻ 7:39). “ദൈവത്തിന്റെ സ്നേഹം . . . നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (റോമർ 5:5) എന്നാണ് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നത്. ഇതു പരിമിതമായി ലഭിക്കുന്ന ഒന്നല്ല. നമ്മുടെ അർഹതക്ക് അനുസരിച്ചുള്ളതുമല്ല. മറിച്ച്, അത് അതിരുകളില്ലാത്തതും അളവിനപ്പുറമുള്ളതുമാണ്. അവനെതിരെ നാം മത്സരിക്കുമ്പോൾ പോലും, തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ അയച്ചുകൊണ്ടു നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കി (വാ. 8). യേശുവിന്റെ ത്യാഗം നിമിത്തം, അവനിൽ നിന്നു അകന്നുപോയതിൽ നിന്നുളവാകുന്ന ഏകാന്തതയിൽ നിന്നു നാം രക്ഷിക്കപ്പെടുകയും നമ്മുടെ ഉള്ളിൽ സ്നേഹത്തിന്റെ നീരുറവായി തീരുന്ന തന്റെ സ്നേഹം നമുക്കായി ചൊരിഞ്ഞ ദൈവവുമായി നാം നിരപ്പു പ്രാപിക്കുകയും ചെയ്യുന്നു (വാ. 10). സ്നേഹത്തിനായി നിങ്ങൾ ദാഹിക്കുന്നുവെങ്കിൽ ദൈവത്തിങ്കലേക്കു ചെല്ലുക. അവൻ സ്നേഹമാണ്.

 

 

അവകാശമല്ല, പദവിയാണ്

സൺഡേസ്കൂളിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്കു മടങ്ങാനായി ഞാൻ ഒരു ബസിൽ കയറി. ബസിന്റെ പുറകിൽ ഇരുന്നിരുന്ന വ്യക്തിയെ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ കോളേജിന്റെ പുതിയ ഡയറക്ടറാണ്. പൊതുവേ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ യാത്രചെയ്യുന്ന ഒരു സാധാരണ ബസിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ പദവിയിലുള്ള മിക്കവർക്കും ഒരു കാറും ഡ്രൈവറും ഉണ്ടായിരിക്കും. അതിനാൽ, ഞാൻ അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചു: “താങ്കൾ എന്താണു കാറിൽ യാത്ര ചെയ്യാതെ ബസ്സിൽ യാത്ര ചെയ്യുന്നത്?” “ഞാനെന്നും ബസ്സിലാണു യാത്ര ചെയ്യുന്നത്” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അദ്ദേഹത്തിന്റെ സാധാരണ പ്രവൃത്തികളിൽ മാറ്റം വരുത്തിയില്ല. തനിക്ക് അർഹതയുണ്ടെന്ന തോന്നലുളവാക്കാൻ തന്റെ പദവിയെ അദ്ദേഹം അനുവദിച്ചില്ല.

ഫിലിപ്പിയ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ, പൗലൊസ് വിശ്വാസികളോടു താഴ്മയുള്ളവരാകാൻ ആവശ്യപ്പെടുന്നു (വാ. 3). “ശാഠ്യത്താലോ ദുരഭിമാനത്താലോ” (വാ. 3) യാതൊന്നും ചെയ്യരുതെന്ന് അവൻ അവരോടു പറയുന്നു. പകരം, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ” (വാ. 5)പരസ്പരമുള്ള അവരുടെ ബന്ധങ്ങളിൽ ഉണ്ടായിരിക്കണം. ആത്യന്തിക പദവി യേശുവിന്റെ പക്കലാണുള്ളത്. അവൻ “ദൈവരൂപത്തിൽ” ഇരുന്നവനായിരുന്നുവെങ്കിലും “ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം” എന്നു വിചാരിച്ചില്ല (വാ. 6). ന്യായമായി തന്റേതായിരുന്നതു മാറ്റിവച്ചുകൊണ്ട് നമുക്കു ഗുണകരമായത് അവൻ ചെയ്തു. അവൻ “ദാസരൂപം” സ്വീകരിച്ചുകൊണ്ട്, മരണത്തോളം പോലും താഴ്മയുള്ളവനും ദൈവത്തോട് അനുസരണയുള്ളവനുമായി നിലകൊണ്ടു (വാ. 7-8). നമ്മുടെ ജോലി, വിദ്യാഭ്യാസം, പ്രായം, സമൂഹത്തിലെ പദവി എന്നിവ മൂലം ചില പ്രത്യേക രീതിയിൽ മറ്റുള്ളവർ നമ്മോടു പെരുമാറാൻ നാം അർഹരാണെന്നു തോന്നുമ്പോൾ, നമ്മുടെ പദവികളും അവകാശബോധവും എപ്രകാരം മാറ്റിവയ്ക്കാമെന്നു യേശു കാണിച്ചുതന്നുവെന്നു നമുക്ക് ഓർക്കാം. അപ്രകാരം ചെയ്യുന്നതു ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മുടേതു സ്വന്തം നേട്ടത്തിനായി ഉപയോഗിക്കരുത്. മറിച്ച്, ദൈവത്തോട് അനുസരണമുള്ളവരായിരുന്നുകൊണ്ടു സഹജീവികളോടു താഴ്മയുള്ളവരായിരിക്കുക എന്ന ചിന്താഗതിയാണു നാം സ്വീകരിക്കേണ്ടത്.