ഒരു സുരക്ഷിത സ്ഥാനം
ഞാനും എന്റെ സഹോദരങ്ങളും വെസ്റ്റ് വിര്ജീനിയയിലെ വൃക്ഷനിബിഡമായഒരു മലഞ്ചരിവിലാണ് വളര്ന്നത്. ഞങ്ങളുടെ ഭാവന ചിറകുവിരിക്കുന്നതിന് അനുയോജ്യമായ പ്രകൃതി ഭംഗിയായിരുന്നു ആ പ്രദേശത്തിനുണ്ടായിരുന്നത്. ടാര്സനെപ്പോലെ വള്ളിപ്പടര്പ്പുകളില് ഊഞ്ഞാലാടിയും സ്വിസ് കുടുംബാംഗമായ റോബിന്സണെപ്പോലെ മരവീടുകള് നിര്മ്മിച്ചും ഞങ്ങള് വായിച്ച കഥകളിലെയും കണ്ട സിനിമകളിലെയും ചിത്രീകരണങ്ങള് അനുകരിച്ച് ഞങ്ങള് കളിക്കുമായിരുന്നു. ഞങ്ങളുടെ ഇഷ്ട വിനോദങ്ങളിലൊന്ന്, ഒരു കോട്ട നിര്മ്മിച്ചിട്ട് അതിനുള്ളില് ഞങ്ങള് ആക്രമണങ്ങളില്നിന്ന് സുരക്ഷിതരായി ഇരിക്കുന്നു എന്ന് അഭിനയിക്കുകയായിരുന്നു. വര്ഷങ്ങള്ക്കുശേഷം, എന്റെ മക്കള് പുതപ്പുകളും ഷീറ്റുകളും തലയിണകളും ഉപയോഗിച്ച് കോട്ടകള് -സാങ്കല്പിക ശത്രുക്കള്ക്കെതിരെ അവരുടെ സ്വന്തം "സുരക്ഷിത സ്ഥാനങ്ങള്" - നിര്മ്മിച്ചു. നിങ്ങള്ക്ക് സുരക്ഷിതത്വവും സംരക്ഷണവും അനുഭവിക്കാന് കഴിയുന്ന ഒരിടം വേണമെന്നുള്ളത് സഹജമായ സ്വഭാവമാണ്.
യിസ്രായേലിന്റെ കവിയും സംഗീതജ്ഞനുമായിരുന്ന ദാവീദ് ഒരു സുരക്ഷിത സ്ഥാനം അന്വേഷിച്ചപ്പോള് ദൈവത്തെയാണ് നോക്കിയത്. സങ്കീര്ത്തനം 46:1-2 പറയുന്നു, "ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില് അവന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ... നാം ഭയപ്പെടുകയില്ല." ദാവീദിന്റെ ജീവിതത്തെക്കുറിച്ചുള്ള പഴയ നിയമ വിവരണങ്ങളും അവന് നേരിട്ട നിരന്തരമായ ഭീഷണികളും നിങ്ങള് നോക്കിയാല്, ഈ വാക്കുകള് ദൈവത്തിലുള്ള ഉറപ്പിന്റെ അതിശയകരമായ നില വെളിപ്പെടുത്തുന്നു. ആ ഭീഷണികളുടെ നടുവിലും താന് അവനില് തന്റെ യഥാര്ത്ഥ സുരക്ഷിതത്വം കണ്ടെത്തിയെന്ന് ദാവീദ് ഉറപ്പിച്ചു.
ഇത് ഉറപ്പ് നമുക്കും കണ്ടെത്താന് കഴിയും. നമ്മെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്നു വാഗ്ദത്തം ചെയ്ത ദൈവത്തെയാണ് (എബ്രായര് 13:5) നാം ദിനംതോറും നമ്മുടെ ജീവിതത്തെ ഭരമേല്പിച്ചിരിക്കുന്നത്. അപകടം നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെങ്കിലും നമ്മുടെ ദൈവം നമുക്കു സമാധാനവും ഉറപ്പും നല്കുന്നു-ഇപ്പോഴും എന്നേക്കും. അവനാണു നമ്മുടെ സുരക്ഷിത സ്ഥാനം.
അപകടകരമായ ശ്രദ്ധ തെറ്റിക്കലുകൾ
കലാകാരനായ സിഗിസ്മണ്ട് ഗോയെറ്റ്സെ വിക്ടോറിയൻ യുഗത്തിലെ ഇംഗ്ലണ്ടിനെ “മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും” എന്ന് പേരിട്ട പെയിന്റിംഗ് കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. അതിൽ ഗോയെറ്റ്സെയുടെ തന്നെ തലമുറയിലെ ആളുകളാൽ ചുറ്റപ്പെട്ട കഷ്ടം സഹിക്കുന്ന, കുറ്റം വിധിക്കപ്പട്ട യേശുവിനെ അദ്ദേഹം ആവിഷ്ക്കരിച്ചു. അവർ തങ്ങളുടെ സ്വന്ത താല്പര്യങ്ങളിൽ – കച്ചവടം, കാല്പനികം, രാഷ്ട്രീയം – മുഴുകിയിരുന്നതുകൊണ്ട് രക്ഷകന്റെ ത്യാഗത്തെക്കുറിച്ച് അത്ഭുതകരമാം വിധം അവബോധമില്ലാതെ ഇരുന്നു. യേശുവിന്റെ ക്രൂശിന്റെ ചുവട്ടിലിരുന്ന കൂട്ടത്തെപ്പോലെ അവനോട് നിസംഗത കാട്ടിയ ആൾക്കൂട്ടത്തിനും, അവർ കാണാതെ പോയത് എന്താണെന്നോ ആരെയാണെന്നോ ഒരു രൂപവുമില്ലായിരുന്നു.
നമ്മുടെ കാലത്തും വിശ്വാസികള്ക്കും അവിശ്വാസികള്ക്കും ഒരുപോലെ നിത്യതയില് നിന്നും എളുപ്പത്തില് ശ്രദ്ധ തെറ്റിപ്പോകും. ശ്രദ്ധ പതറലിന്റെ ഈ മൂടല് മഞ്ഞിനെ, ദൈവത്തിന്റെ മഹാസ്നേഹത്തിന്റെ സത്യത്താല് എങ്ങനെ ക്രിസ്തുവിശ്വാസികള്ക്ക് ഭേദിക്കാന് സാധിക്കും? ദൈവത്തിന്റെ മക്കള് എന്ന നിലയില് പരസ്പരം സ്നേഹിച്ചു കൊണ്ട് നമുക്ക് തുടങ്ങാം. യേശു പറഞ്ഞു. “നിങ്ങള്ക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങള് എന്റെ ശിഷ്യന്മാര് എന്ന് എല്ലാവരും അറിയും” (യോഹന്നാൻ 13:35).
പക്ഷേ യഥാര്ത്ഥ സ്നേഹം അവിടെ അവസാനിക്കുന്നില്ല. ആളുകളെ രക്ഷകനിലേക്കു അടുപ്പിക്കാനുള്ള പ്രത്യാശയില് സുവിശേഷം പങ്കുവച്ചുകൊണ്ട് നാം ആ സ്നേഹം വ്യാപിപ്പിക്കുന്നു. പൗലൊസ് എഴുതുന്നതുപോലെ നാം “ക്രിസ്തുവിനുവേണ്ടി സ്ഥാനപതികള്” ആകുന്നു (2 കൊരിന്ത്യര് 5:20).
ഇങ്ങനെ നമുക്ക് അന്യോന്യവും ലോകത്തോടും അത്യന്തം ആവശ്യമായ ദൈവസ്നേഹത്തെ ക്രിസ്തുവിന്റെ ശരീരമെന്ന നിലയില് പ്രതിഫലിക്കാനും പ്രദര്ശിപ്പിക്കാനും കഴിയുന്നു. അവന്റെ ആത്മാവിനാല് ശക്തീകരിക്കപ്പെട്ട ഈ രണ്ട് പ്രയത്നങ്ങളും യേശുവിലുള്ള ദൈവസ്നേഹം കാണുന്നതില് നിന്ന് നമ്മെ തടയുന്ന ആകര്ഷണങ്ങളെ ഭേദിക്കുന്നതില് ഒരു ഭാഗമാകട്ടെ.