വിശ്രമിക്കുവാൻ അനുമതി
ഞാനും എന്റെ സുഹൃത്ത് സൂസിയും കടൽത്തീരത്തെ പാറകൂട്ടങ്ങളുടെ മുകളിൽ ഇരുന്നു, കമാനാകൃതിയിൽ കടൽത്തിരകൾ ഒന്നിനുപുറകെ ഒന്നായി പാറകളിൽ പതിക്കുന്നത് നോക്കി സൂസി പ്രഖ്യാപിച്ചു, "എനിക്ക് സമുദ്രം ഇഷ്ടമാണ്. അത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ എനിക്ക് വെറുതെ ഇരിക്കാം!"
നമ്മുടെ ജോലിയിൽ നിന്ന് വിശ്രമിക്കുന്നതിന് "അനുമതി" ആവശ്യമാണ് എന്നത്, വിചിത്രമായി നമ്മിൽ പലർക്കും തോന്നാം. എന്നാൽ, അതാണ് നമ്മുടെ നല്ല ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നത്! ആറ് ദിവസങ്ങൾ കൊണ്ട് ദൈവം സകലവും ഉരുവാക്കി, വെളിച്ചം, ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ സൃഷ്ടിച്ചു. എന്നിട്ട് ഏഴാം ദിവസം, ദൈവം വിശ്രമിച്ചു (ഉൽപ. 1:31-2:2). തന്നെ ബഹുമാനിക്കുന്നതിനായി, പത്ത് കൽപനകളിൽ ആരോഗ്യകരമായ ജീവിതത്തിന്റെ നിയമങ്ങൾ ദൈവം നൽകിയപ്പോൾ (പുറ. 20:3 -17), ഏഴാം ദിവസത്തെ വിശ്രമദിനമായി ഓർക്കാനുള്ള കൽപന കൊടുത്തു (വാ.8-11). പുതിയ നിയമത്തിൽ, പട്ടണത്തിലെ സകല രോഗികളെയും യേശു സുഖപ്പെടുത്തുന്നതും (മർക്കൊ. 1:29-34), പിറ്റേന്ന് അതിരാവിലെ പ്രാർഥിക്കുവാൻ ഏകാന്തമായ ഒരു സ്ഥലത്തേക്കു പിൻവാങ്ങുന്നതും നാം കാണുന്നു (വാ.35). മനപ്പൂർവമായി , നമ്മുടെ ദൈവം പ്രവർത്തിക്കുകയും വിശ്രമിക്കുകയും ചെയ്തു.
ദൈവത്തിന്റെ കരുതലിന്റെ താളം നമുക്കു ചെയ്യുവാനുള്ള പ്രവർത്തിയിലും വിശ്രമിക്കുവാനുള്ള അവിടുത്തെ ക്ഷണത്തിലും നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു. വസന്തകാലത്ത് പൊട്ടിമുളക്കുന്ന ചെടികൾ വേനൽകാലത്ത് വളർന്ന്, ശരത്കാലത്തിൽ കൊയ്യപ്പെട്ട്, ശൈത്യകാലത്ത് വിശ്രമിക്കുന്നു. ജോലിക്കും വിശ്രമത്തിനും വേണ്ടി ദൈവം നമ്മുടെ ജീവിതത്തെ ക്രമീകരിക്കുന്നു, രണ്ടും ചെയ്യാനുള്ള അനുവാദം നൽകുന്നു.
പിങ്ക് കോട്ട്
മാളിൻറെ പുറത്തേക്കുള്ള കവാടത്തിലേക്ക് ബൃന്ദ നടക്കുകയായിരുന്നു, അപ്പോൾ ഡിസ്പ്ലേ വിൻഡോയിൽ നിന്ന് ഒരു പിങ്ക് നിറം അവളുടെ കണ്ണിൽ പെട്ടു. അവൾ തിരിഞ്ഞു "പരുത്തി മിഠായി നിറമുള്ള ആ കോട്ടിന്" മുന്നിൽ ആകൃഷ്ടയായി നിന്നു. ഓ, ഹോളിക്ക് അത് എത്ര ഇഷ്ടമാകും! അവിവാഹിതയായ അവളുടെ സഹപ്രവർത്തകയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഹോളിക്ക് ഒരു കോട്ട് ആവശ്യമാണെന്ന് ബ്രെൻഡയ്ക്ക് അറിയാമായിരുന്നെങ്കിലും, തന്റെ സുഹൃത്ത് ഒരിക്കലും തനിക്കായി അത്തരമൊരു കാര്യത്തിന് പണം ചിലവഴിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചെറുതായൊന്നു ആലോചിച്ചതിനു ശേഷം അവൾ ഒന്ന് പുഞ്ചിരിച്ചു, പിന്നെ പേഴ്സ് കൈയിലെടുത്തു. കോട്ട് ഹോളിയുടെ വീട്ടിലേക്ക് കയറ്റി അയക്കാൻ ഏർപ്പാട് ചെയ്തു. അവൾ ഒരു പേരുവയ്‌ക്കാത്ത കുറിപ്പ് ചേർത്തു, "താങ്കൾ വളരെ പ്രിയപെട്ടവളാണ്." ബൃന്ദ തന്റെ കാറിൽ നൃത്തം ചെയ്തു.
ദൈവീക പ്രോത്സാഹനത്താലുള്ള ദാനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് സന്തോഷം. പൗലോസ് കൊരിന്ത്യർക്ക് ദാനം ചെയ്യുന്നതിനെ കുറിച്ച് നിർദ്ദേശം നൽകിയപ്പോൾ, അവൻ പറഞ്ഞു: "അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു." (2 കൊരിന്ത്യർ 9:7) . "ഉദാരമായി വിതയ്ക്കുന്നവൻ ഉദാരമായി കൊയ്യും" (വാക്യം 6) എന്നും അദ്ദേഹം കുറിച്ചു.
ചില സമയങ്ങളിൽ നമ്മൾ വഴിപാട് പാത്രത്തിലേക്ക് പണം ഇട്ടുകൊടുക്കും. മറ്റ് സമയങ്ങളിൽ നമ്മൾ പ്രയോജനമുള്ള ഒരു ശുശ്രൂഷയ്ക്ക് ഓൺലൈനായി സംഭാവന ചെയ്യുന്നു. തന്റെ സ്നേഹത്തിന്റെ മൂർത്തമായ പ്രകടനത്തിലൂടെ ഒരു സുഹൃത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാൻ ദൈവം നമ്മെ നയിക്കുന്ന നിമിഷങ്ങളുണ്ട്. നമുക്ക് ഒരു ബാഗ് പലചരക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയും, ഒരു ടാങ്ക് ഗ്യാസ് . . . അല്ലെങ്കിൽ തികച്ചും പിങ്ക് കോട്ടിന്റെ സമ്മാനം പോലും.
ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം
മധ്യേഷ്യയിൽ ഒരുമിച്ച് വളർന്ന ബഹീറും മെദറ്റും ഉറ്റസുഹൃത്തുക്കളായിരുന്നു. എന്നാൽ ബഹീർ യേശുവിൽ വിശ്വസിക്കാൻ ആരംഭിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ഇതേപ്പറ്റി ഗവൺമെന്റ് അധികാരികളെ മെദറ്റ് അറിയിച്ചതോട, ബഹീർ കഠിനമായ പീഡനം സഹിക്കേണ്ടിവന്നു. “ഈ വായ് ഇനി ഒരിക്കലും യേശുവിന്റെ നാമം പറയില്ല” എന്ന് കാവൽക്കാരൻ അലറി. ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നതു നിങ്ങൾക്കു തടയാൻ കഴിഞ്ഞെക്കാം. പക്ഷേ, “അവൻ എന്റെ ഹൃദയത്തിൽ ചെയ്തതിനെ മാറ്റാൻ” അവർക്ക് ഒരിക്കലും കഴിയില്ല എന്നു ഒരുപാടു രക്തം ചൊരിയേണ്ടിവന്നെങ്കിലും ബഹീറിന് പറയാൻ കഴിഞ്ഞു.
ആ വാക്കുകൾ മെദറ്റിന്റെ മനസ്സിൽ കിടന്നു. ഏതാനും മാസങ്ങൾക്കുശേഷം, അസുഖവും നഷ്ടവും അനുഭവിച്ച മെദറ്റ്, ജയിൽ മോചിതനായ ബഹീറിനെ തേടി യാത്രയായി. തന്റെ അഹന്തയിൽ നിന്നു തിരിഞ്ഞ്, തനിക്കും യേശുവിനെ പരിചയപ്പെടുത്തി തരാൻ അവൻ തന്റെ സുഹൃത്തിനോട് അപേക്ഷിച്ചു.
പെന്തെക്കൊസ്തു പെരുന്നാളിൽ പത്രൊസിനു ചുറ്റും കൂടിയിരുന്നവർ ദൈവകൃപ ചൊരിയുന്നതു കാണുകയും ക്രിസ്തുവിനെക്കുറിച്ചുള്ള പത്രൊസിന്റെ സാക്ഷ്യം കേൾക്കുകയും ചെയ്തതു മൂലം “ഹൃദയത്തിൽ കുത്തുകൊണ്ടു” (പ്രവൃത്തികൾ 2:37) പ്രവർത്തിച്ചതുപോലെ പരിശുദ്ധാത്മ പ്രേരണയിൽ മെദറ്റും പ്രവർത്തിച്ചു. മാനസാന്തരപ്പെട്ടു യേശുവിന്റെ നാമത്തിൽ സ്നാനം ഏൽക്കാൻ പത്രൊസ് ജനത്തെ ആഹ്വാനം ചെയ്തു. മൂവായിരത്തോളം പേർ അന്നു സ്നാനം ഏറ്റു. അവർ തങ്ങളുടെ പഴയ ജീവിതരീതികൾ ഉപേക്ഷിച്ചതുപോലെ, മെദറ്റും അനുതപിച്ചു രക്ഷകനെ അനുഗമിച്ചു.
അവനിൽ വിശ്വസിക്കുന്ന ഏവർക്കും യേശുവിലുള്ള പുതുജീവന്റെ ദാനം ലഭ്യമാണ്. എന്തുതന്നെ നാം ചെയ്തിരുന്നാലും, അവനിൽ ആശ്രയിക്കുമ്പോൾ പാപമോചനം നമുക്ക് ആസ്വദിക്കാനാകും.
“ചെറിയ” അത്ഭുതങ്ങൾ
യെരൂശലേമിന്റെയും ആലയത്തിന്റെയും പുനർനിർമ്മാണത്തെക്കുറിച്ചു യഹൂദയുടെ ദേശാധിപതിയായ സെരുബ്ബാബേലിനു സെഖര്യാ പ്രവാചകൻ മുഖേന സമാനമായ ഒരു സന്ദേശം ദൈവത്തിൽ നിന്നു ലഭിച്ചു. ബാബേല്യ അടിമത്തത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, മന്ദഗതിയിലുള്ള പുരോഗതിയുടെ ഒരു കാലം ആരംഭിച്ചു. അതു യിസ്രായേൽമക്കളെ നിരുത്സാഹപ്പെടുത്തി.“അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?” (സെഖര്യാവ് 4:10) എന്നു ദൈവം പ്രഖ്യാപിച്ചു. നമ്മിലൂടെയും ചിലപ്പോൾ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നു, ചിലപ്പോൾ നമ്മളെ വകവെക്കാതെയും. “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സെഖര്യാവ് 4:10).
നമുക്കും ചുറ്റുമുള്ള ദൈവത്തിന്റെ പ്രവൃത്തിയുടെ നിസ്സാരതയിൽ നമ്മുടെ മനസ്സു മടുക്കുമ്പോൾ, അവന്റെ ചില അത്ഭുതങ്ങൾ “ചെറിയത്” ആയിരിക്കാമെന്നു നമുക്കു ഓർക്കാം. തന്റെ മഹത്തായ ലക്ഷ്യങ്ങൾക്കായി അവൻ ചെറിയ കാര്യങ്ങളെ ഉപയോഗിക്കുന്നു.
സ്വാഗതമരുളുന്ന ചവിട്ടുമെത്ത
സ്ഥലത്തെ സൂപ്പർമാർക്കറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചവിട്ടുമെത്തകൾ നോക്കിക്കൊണ്ടിരിക്കവേ, അവയുടെ പ്രതലങ്ങളിൽ പതിപ്പിച്ചിരിക്കുന്ന സന്ദേശങ്ങൾ ഞാൻ ശ്രദ്ധിച്ചു. “ഹലോ!” “ഹോം” എന്നീ വാക്കുകളും അവയുടെ “ഓ” എന്ന അക്ഷരത്തിനു പകരം ഹൃദയത്തിന്റെ ചിഹ്നവും കൊടുത്തിരിക്കുന്നു. സാധാരണ കണ്ടുവരാറുള്ള “സ്വാഗതം” എന്നെഴുതിയ ചവിട്ടുമെത്ത ഞാൻ തിരഞ്ഞെടുത്തു. വീടിന്റെ വാതിൽ പടിയിൽ അതിട്ടുകൊണ്ടു ഞാൻ എന്റെ ഹൃദയം പരിശോധിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ എന്റെ ഭവനം ശരിക്കും സ്വാഗതം ചെയ്യുന്നുണ്ടോ? ദുരിതത്തിലോ കുടുംബ കലഹത്തിലോ അകപ്പെട്ട ഒരു കുട്ടിയേ? ആവശ്യത്തിലിരിക്കുന്ന ഒരു അയൽക്കാരനെ? നഗരത്തിനു പുറത്തുനിന്നു വന്നു പെട്ടെന്നു വിളിച്ച ഒരു കുടുംബാംഗത്തെ?
മര്‍ക്കൊസ് 9-ൽ, തന്റെ വിശുദ്ധ സാന്നിധ്യത്തിൽ പത്രൊസും യാക്കോബും യോഹന്നാനും ഭയഭക്തിയോടെ നിലകൊണ്ട മറുരൂപ മലയിൽ നിന്നു (വാ. 1-13) പ്രത്യാശ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുരാത്മാവു ബാധിച്ച ബാലനെ സുഖപ്പെടുത്താൻ (വാ. 14-29) യേശു സഞ്ചരിക്കുന്നു. അതേത്തുടർന്ന്, ആസന്നമായ തന്റെ മരണത്തെക്കുറിച്ചു യേശു ശിഷ്യന്മാർക്കു സ്വകാര്യ പാഠങ്ങൾ പറഞ്ഞുകൊടുത്തു (വാ. 30-32). അവർക്ക് അവന്റെ ആശയം തീരെ മനസ്സിലാക്കാൻ കഴിയാതെ പോയി (വാ. 33-34). അതിനോടു പ്രതികരിച്ചുകൊണ്ട്, യേശു ഒരു ശിശുവിനെ മടിയിലിരുത്തി പറഞ്ഞു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു” (വാ. 37). ഇവിടെ സ്വാഗതം എന്ന വാക്കിന്റെ അർത്ഥം അതിഥിയായി സ്വീകരിക്കുക, കൈക്കൊള്ളുക എന്നാണ്. നാം അവനെ എപ്രകാരം സ്വാഗതം ചെയ്യുമോ അതുപോലെ അവഗണിക്കപ്പെടുന്നവരെയും അസൗകര്യമായി കരുതപ്പെടുന്നവരെയും ഉൾപ്പെടെ ഏവരെയും തന്റെ ശിഷ്യന്മാർ സ്വാഗതം ചെയ്യണമെന്നു യേശു ആഗ്രഹിക്കുന്നു.
സ്വാഗതമരുളുന്ന എന്റെ ചവുട്ടിയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അവന്റെ സ്നേഹം ഞാൻ എപ്രകാരം മറ്റുള്ളവരിലേക്കു പകരുമെന്നതിനെക്കുറിച്ചു ഞാൻ വിചിന്തനം നടത്തി. യേശുവിനെ ഒരു അമൂല്യ അതിഥിയായി സ്വാഗതം ചെയ്തുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. അവൻ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരെ സ്വാഗതം ചെയ്തുകൊണ്ട് എന്നെ നയിക്കാൻ ഞാൻ അവനെ അനുവദിക്കുമോ?
പ്രസാദപ്രകാരം ശുശ്രൂഷിക്കുക
അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ആൻഡ്രൂ കാർഡ്. വൈറ്റ് ഹൗസിലെ തന്റെ പങ്കിനെക്കുറിച്ചുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു, “ഓരോ സ്റ്റാഫ് അംഗത്തിന്റെയും ഓഫീസിൽ ഒരു ഫ്രെയിം ചെയ്ത ഉദ്ദേശ്യ പ്രസ്താവന തൂക്കിയിരിക്കുന്നു: ‘ഞങ്ങൾ പ്രസിഡന്റിന്റെ ഹിതപ്രകാരം പ്രവർത്തിക്കുന്നു.’ എന്നാൽ, അതിനർത്ഥം ഞങ്ങൾ പ്രസിഡന്റിനെ പ്രീതിപ്പെടുത്താനോ അദ്ദേഹത്തിന്റെ ഇഷ്ടം നേടിയെടുക്കാനോ പ്രവർത്തിക്കുന്നു എന്നല്ല. പകരം, തന്റെ ജോലി ചെയ്യേണ്ടതിന് ആവശ്യമായി അറിയേണ്ട കാര്യങ്ങൾ അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഭരിക്കുക എന്നതാണ് ആ ജോലി.
അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും പ്രേരിപ്പിക്കുന്നതുപോലെ, നമ്മുടെ പല കർത്തവ്യങ്ങളിലും ബന്ധങ്ങളിലും നാം ഐക്യത്തിൽ പരസ്പരം കെട്ടിപ്പടുക്കുന്നതിനു പകരം വ്യക്തികളെ പ്രീതിപ്പെടുത്തുന്ന രീതിയിലേക്ക് വഴുതിവീഴുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു” (വാ. 11-13) എന്ന് എഫെസ്യർ 4-ൽ പൗലൊസ് എഴുതിയിരിക്കുന്നു. 15-16 വാക്യങ്ങളിൽ, വ്യക്തികളെ പ്രീതിപ്പെടുത്തുന്ന നമ്മുടെ പ്രവണതകളെ പൗലൊസു വിമർശിച്ചുകൊണ്ട്, ഈ വരങ്ങൾ “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു” "ശരീരം മുഴുവനും… സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച” പ്രാപിക്കാനായി പ്രകടിപ്പിക്കണമെന്ന് ഊന്നിപ്പറയുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, വ്യക്തികളെ കെട്ടിപ്പടുക്കുന്നതിനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുമായി നാം അവരെ ശുശ്രൂഷിക്കുന്നു. നാം മറ്റുള്ളവരെ പ്രസാദിപ്പിച്ചാലും ഇല്ലെങ്കിലും, തന്റെ സഭയിൽ ഐക്യം സൃഷ്ടിക്കാൻ ദൈവം നമ്മിലൂടെ പ്രവർത്തിക്കുമ്പോൾ നാം ദൈവത്തെ പ്രസാദിപ്പിക്കുന്നു.
കുറവുകളിൽ നിന്ന് വിശുദ്ധിയിലേക്ക്
കുട്ടിക്കാലത്ത്, എന്റെ മകൾക്ക് പരന്ന പാൽക്കട്ടി ഉപയോഗിച്ച് കളിക്കാൻ ഇഷ്ടമായിരുന്നു. അവൾ ചതുരത്തിലുള്ള ഇളം മഞ്ഞ പാൽക്കട്ടി അവളുടെ മുഖത്ത് ഒരു മുഖംമൂടി പോലെ ഒട്ടിച്ചുവച്ചുകൊണ്ട്, പാൽക്കട്ടിയുടെ രണ്ട് ദ്വാരങ്ങളിൽ കൂടി അവളുടെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഒളിഞ്ഞുനോക്കിക്കൊണ്ട് "നോക്കൂ അമ്മേ" എന്ന് പറയും. ഒരു ചെറുപ്പക്കാരിയായ അമ്മ എന്ന നിലയിലുള്ള എന്റെ പരിശ്രമങ്ങളെ ആ പാൽക്കട്ടി മുഖം മൂടി പ്രതിനിധാനം ചെയ്യുന്നു—ആത്മാർത്ഥമായി നൽകുന്നത്, സ്നേഹം നിറഞ്ഞത്, എന്നാൽ, വളരെ അപൂർണ്ണമായത്. വിശുദ്ധമായതല്ല, കുറവുകളുള്ളത്.
ദൈവത്തിനായി വേർതിരിക്കപ്പെട്ടതും, യേശുവിനെപ്പോലെ ആയിരിക്കുന്നതുമായ ഒരു വിശുദ്ധ ജീവിതം നയിക്കാൻ നാം എത്രമാത്രം ആഗ്രഹിക്കുന്നു. എന്നാൽ ഈ വിശുദ്ധി ദിനംപ്രതി, കൈയ്യെത്താത്തതായി തോന്നുന്നു. അതിന്റെ സ്ഥാനത്ത്, നമ്മുടെ കുറവുകൾ അവശേഷിക്കുന്നു.
2 തിമൊഥെയൊസ് 1:6-7-ൽ, പൗലോസ് തന്റെ അനുയായിയായ തിമൊഥെയൊസിനെ തന്റെ വിശുദ്ധ വിളി അനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നു. "[ദൈവം] നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, ... തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ." (വാക്യം 9) എന്ന് അപ്പോസ്തലൻ പിന്നീട് വ്യക്തമാക്കി. ഈ ജീവിതം സാധ്യമായത് നമ്മുടെ സ്വഭാവം കൊണ്ടല്ല, ദൈവകൃപ കൊണ്ടാണ്. പൗലോസ് തുടരുന്നു, "സകലകാലത്തിന്നും മുമ്പെ ഈ കൃപ ക്രിസ്തുയേശുവിൽ നമുക്കു നൽകി" (വാക്യം 9). ദൈവത്തിന്റെ കൃപ സ്വീകരിച്ച് അത് നൽകുന്ന ശക്തിയുടെ അടിസ്ഥാനത്തിൽ നമുക്ക് ജീവിക്കാൻ കഴിയുമോ?
മാതാപിതാക്കൾ എന്ന നിലയിലോ, വിവാഹ ബന്ധത്തിലോ, ജോലിയിലോ, അല്ലെങ്കിൽ നമ്മുടെ അയൽക്കാരെ സ്നേഹിക്കുന്നതിലോ, ദൈവം നമ്മെ ഒരു വിശുദ്ധ ജീവിതത്തിലേക്ക് വിളിക്കുന്നു. തികഞ്ഞവരാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ കൊണ്ടല്ല, മറിച്ച്, അവന്റെ കൃപ കൊണ്ടാണ് അത് സാധ്യമാകുന്നത്.
കുടുംബകാര്യങ്ങൾ
ഞാനും എന്റെ സഹോദരിയും സഹോദരനും ഞങ്ങൾ പാർക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങളുടെ അങ്കിളിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി യാത്രയായി, തൊണ്ണൂറു വയസ്സുള്ള ഞങ്ങളുടെ മുത്തശ്ശിയെ കാണാൻ ഇടയ്ക്കു ഞങ്ങൾ ഇറങ്ങി. മുത്തശ്ശി പക്ഷാഘാതം മൂലം തളർന്ന് കിടക്കയിലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടു, വലതുകൈക്കു മാത്രമേ സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മുത്തശ്ശിയുടെ കട്ടിലിനു ചുറ്റും നിൽക്കുമ്പോൾ, അവൾ ആ വലതു കൈ നീട്ടി ഞങ്ങളുടെ ഓരോരുത്തരുടെയും കൈകൾ പിടിച്ചു, ഒന്നിന് മുകളിൽ മറ്റൊന്നായി ഞങ്ങളുടെ കൈകൾ അവളുടെ ഹൃദയത്തിന് മുകളിൽ വെച്ച് അവയെ തലോടി. വാക്കുകളില്ലാതെ ഈ ആംഗ്യത്തിലൂടെ, ഞങ്ങളുടെ തകർന്നതും അകന്നുപോയതുമായ സഹോദര ബന്ധത്തെക്കുറിച്ച് – “കുടുംബകാര്യങ്ങൾ’’ - എന്റെ മുത്തശ്ശി സംസാരിച്ചു.
ദൈവത്തിന്റെ കുടുംബമായ സഭയിലും, നമുക്കു കൂടുതൽ വേറിട്ടുപോകാൻ കഴിയും. നമ്മെ പരസ്പരം വേർപെടുത്താൻ കയ്പ്പിനെ നാം അനുവദിച്ചേക്കാം. ഏശാവിനെ അവന്റെ സഹോദരനിൽ നിന്ന് വേർപെടുത്തിയ കയ്പിനെക്കുറിച്ച് എബ്രായ ലേഖനകാരൻ പരാമർശിക്കുന്നു (എബ്രായർ 12:16). അതോടൊപ്പം ദൈവത്തിന്റെ കുടുംബത്തിൽ സഹോദരീ സഹോദരന്മാർ എന്ന നിലയിൽ പരസ്പരം മുറുകെ പിടിക്കാൻ അവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. “എല്ലാവരോടും സമാധാനം ആചരിപ്പാൻ ... ഉത്സാഹിപ്പിൻ” (വാക്യം 14). ഉത്സാഹിക്കുക എന്ന വാക്ക്, ദൈവകുടുംബത്തിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി സമാധാനം സ്ഥാപിക്കുന്നതിനുള്ള മനപ്പൂർവവും തീരുമാനത്തോടെയുമുള്ള പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. അത്തരം എല്ലാ ശ്രമങ്ങളും ഓരോരുത്തനും - ഓരോ. ഒരുത്തൻ - ബാധകമാണ്.
കുടുംബകാര്യങ്ങൾ. നമ്മുടെ ഭൗമിക കുടുംബങ്ങളും വിശ്വാസികൾ ചേരുന്ന ദൈവകുടുംബവും. പരസ്പരം മുറുകെ പിടിക്കാൻ ആവശ്യമായ ശ്രമങ്ങൾ നാമെല്ലാവരും നടത്തേണ്ടതല്ലേ?
മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുക
ആൽബ കുടുംബം അപൂർവ്വമായ ഒരു അനുഭവത്തിലൂടെ കടന്നു പോയി; 13 മാസത്തെ ഇടവേളയിൽ 2 തവണ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു! അവരുടെ ജോലിക്കിടയിൽ ഈ 4 കുഞ്ഞുങ്ങളെ വളർത്തുന്ന ജോലി എങ്ങനെയാണ് അവർ ചെയ്യുക? അവരുടെ കുടുംബത്തിലെയും ചുറ്റുവട്ടത്തെയും സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറായി. 2 പേരുടെയും മാതാപിതാക്കൾ ഓരോ ജോഡി കുഞ്ഞുങ്ങളെ പകൽ സമയത്ത് നോക്കിയതുകൊണ്ട് ദമ്പതികൾക്ക് ജോലിക്ക് പോകാനും ആരോഗ്യ ഇൻഷൂറൻസ് മുടങ്ങാതെ അടക്കാനും കഴിഞ്ഞു. ഒരു കമ്പനി ഒരു വർഷത്തേക്കുള്ള ഡയപ്പറുകൾ സൗജന്യമായി നല്കി. സഹപ്രവർത്തകർ അവരുടെ വ്യക്തിപരമായ അവധിദിനങ്ങൾ ഇവർക്ക് കൈമാറ്റം ചെയ്തു. "ഇവരെല്ലാം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്കിത് അസാധ്യമാകുമായിരുന്നു" എന്നവർ സമ്മതിച്ചു. ഒരു ടെലവിഷൻ ലൈവ് ഇന്റർവ്യൂ സമയത്ത് ഇന്റർവ്യൂ നടത്തിയവരിൽ ഒരാൾത്തന്നെ, കുതറിയോടിയ ഒരു കുഞ്ഞിനെ പിടിക്കാൻ മൈക്ക് ഇട്ടിട്ട് ഓടിയത്, സമൂഹത്തിന്റെ സേവനം വീണ്ടും തുടരുന്നു എന്നതിന്റെ ഉദാഹരണമായി!
മത്തായി 25:31-46 ൽ യേശു ഒരു ഉപമയിലൂടെ സമർത്ഥിക്കുന്നത് നാം മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെ ദൈവത്തെ ശുശ്രൂഷിക്കുകയാണ് എന്നാണ്. വിശക്കുന്നവർക്ക് ആഹാരം നല്കുക, ദാഹിക്കുന്നവന് കുടിക്കാൻ നല്കുക, അനാഥനെ വീട്ടിൽ സ്വീകരിക്കുക, നഗ്നന് വസ്ത്രം നല്കുക, രോഗിയെ ആശ്വസിപ്പിക്കുക (വാ. 35, 36) എന്നീ നന്മ പ്രവൃത്തികൾ വിവരിച്ച ശേഷം യേശു പറഞ്ഞവസാനിപ്പിക്കുന്നത്, "എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു" (മത്തായി 25:40) എന്നാണ്.
നമ്മുടെ കാരുണ്യ പ്രവൃത്തികളുടെ ആത്യന്തിക സ്വീകർത്താവ് യേശുവാണ് എന്ന തിരിച്ചറിവാണ് നമ്മുടെ അയൽപക്കത്തും കുടുംബത്തിലും സഭയിലും ലോകത്തെവിടെയും ഉള്ളവരെ സഹായിക്കുന്നതിനുള്ള ശരിയായ പ്രചോദനം. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ത്യാഗപൂർവ്വം ചെലവഴിക്കുമ്പോൾ നാം കർത്താവിനെ സേവിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ നാം ദൈവത്തെ സ്നേഹിക്കുകയാണ്.
ദൈവം നാല്‍ക്കവലയിൽ
അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷെ ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചു.
ജീവിത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, അവർ ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് "ജീവനെ തിരഞ്ഞെടുത്തുകൊൾക;" എന്ന് മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരേമ്യാ പ്രവാചകൻ ദൈവത്തിന്റെ വഴിപിഴച്ച ആളുകൾക്ക് മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ;" (യിരേമ്യാ 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.
റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരേമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. അപ്പോൾ തന്നെ, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീര്‍പ്പിട്ട്, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്പ്പോഴും അത്ര വ്യക്തമായി വരുന്നില്ല, പക്ഷേ അത് വരുന്നു. നാം നാൽക്കവലയിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം.