നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എലിസാ മോർഗൻ

മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുക

ആൽബ കുടുംബം അപൂർവ്വമായ ഒരു അനുഭവത്തിലൂടെ കടന്നു പോയി; 13 മാസത്തെ ഇടവേളയിൽ 2 തവണ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു! അവരുടെ ജോലിക്കിടയിൽ ഈ 4 കുഞ്ഞുങ്ങളെ വളർത്തുന്ന ജോലി എങ്ങനെയാണ് അവർ ചെയ്യുക? അവരുടെ കുടുംബത്തിലെയും ചുറ്റുവട്ടത്തെയും സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറായി. 2 പേരുടെയും മാതാപിതാക്കൾ ഓരോ ജോഡി കുഞ്ഞുങ്ങളെ പകൽ സമയത്ത് നോക്കിയതുകൊണ്ട് ദമ്പതികൾക്ക് ജോലിക്ക് പോകാനും ആരോഗ്യ ഇൻഷൂറൻസ് മുടങ്ങാതെ അടക്കാനും കഴിഞ്ഞു. ഒരു കമ്പനി ഒരു വർഷത്തേക്കുള്ള ഡയപ്പറുകൾ സൗജന്യമായി നല്കി. സഹപ്രവർത്തകർ അവരുടെ വ്യക്തിപരമായ അവധിദിനങ്ങൾ ഇവർക്ക് കൈമാറ്റം ചെയ്തു. "ഇവരെല്ലാം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്കിത് അസാധ്യമാകുമായിരുന്നു" എന്നവർ സമ്മതിച്ചു. ഒരു ടെലവിഷൻ ലൈവ് ഇന്റർവ്യൂ സമയത്ത് ഇന്റർവ്യൂ നടത്തിയവരിൽ ഒരാൾത്തന്നെ, കുതറിയോടിയ ഒരു കുഞ്ഞിനെ പിടിക്കാൻ മൈക്ക് ഇട്ടിട്ട് ഓടിയത്, സമൂഹത്തിന്റെ സേവനം വീണ്ടും തുടരുന്നു എന്നതിന്റെ ഉദാഹരണമായി!

മത്തായി 25:31-46 ൽ യേശു ഒരു ഉപമയിലൂടെ സമർത്ഥിക്കുന്നത് നാം മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെ ദൈവത്തെ ശുശ്രൂഷിക്കുകയാണ് എന്നാണ്. വിശക്കുന്നവർക്ക് ആഹാരം നല്കുക, ദാഹിക്കുന്നവന് കുടിക്കാൻ നല്കുക, അനാഥനെ വീട്ടിൽ സ്വീകരിക്കുക, നഗ്നന് വസ്ത്രം നല്കുക, രോഗിയെ ആശ്വസിപ്പിക്കുക (വാ. 35, 36) എന്നീ നന്മ പ്രവൃത്തികൾ വിവരിച്ച ശേഷം യേശു പറഞ്ഞവസാനിപ്പിക്കുന്നത്, "എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു" (മത്തായി 25:40) എന്നാണ്.

നമ്മുടെ കാരുണ്യ പ്രവൃത്തികളുടെ ആത്യന്തിക സ്വീകർത്താവ് യേശുവാണ് എന്ന തിരിച്ചറിവാണ് നമ്മുടെ അയൽപക്കത്തും കുടുംബത്തിലും സഭയിലും ലോകത്തെവിടെയും ഉള്ളവരെ സഹായിക്കുന്നതിനുള്ള ശരിയായ പ്രചോദനം. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ത്യാഗപൂർവ്വം ചെലവഴിക്കുമ്പോൾ നാം കർത്താവിനെ സേവിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ നാം ദൈവത്തെ സ്നേഹിക്കുകയാണ്.

ദൈവം നാല്‍ക്കവലയിൽ

അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷെ ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചു.

ജീവിത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, അവർ ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് "ജീവനെ തിരഞ്ഞെടുത്തുകൊൾക;" എന്ന്  മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരേമ്യാ പ്രവാചകൻ ദൈവത്തിന്റെ വഴിപിഴച്ച ആളുകൾക്ക് മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ;" (യിരേമ്യാ 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.

റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരേമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. അപ്പോൾ തന്നെ, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീര്‍പ്പിട്ട്, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്‌പ്പോഴും അത്ര വ്യക്തമായി വരുന്നില്ല, പക്ഷേ അത് വരുന്നു. നാം നാൽക്കവലയിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം.

സഭ ആയിരിക്കുക

കോവിഡ് -19 മഹാമാരി സമയത്ത്, ഡേവും കാർലയും ഒരു ഭവനസഭയ്ക്കായി മാസങ്ങളോളം അന്വേഷിച്ചു. ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുവേണ്ടി വിവിധ വ്യക്തിഗത അനുഭവങ്ങളെ പരിമിതപ്പെടുത്തിയത്, അന്വേഷണത്തെ കൂടുതൽ ബുദ്ധിമുട്ടാക്കി. യേശുവിലുള്ള വിശ്വാസികളുടെ ഒരു കൂട്ടവുമായുള്ള ബന്ധത്തിനായി അവർ കൊതിച്ചു. ''ഒരു സഭ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ള സമയമാണ്,'' കാർല എനിക്ക് ഇമെയിൽ ചെയ്തു. എന്റെ സഭാ കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള എന്റെ സ്വന്തം ആഗ്രഹത്തിൽ നിന്ന് എന്റെ ഉള്ളിൽ ഒരു തിരിച്ചറിവ് ഉയർന്നു. “സഭ ആകുന്നതിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്,'' ഞാൻ പ്രതികരിച്ചു. ആ സീസണിൽ, ഞങ്ങളുടെ സഭ, ചുറ്റുമുള്ള അയൽപക്കങ്ങളിൽ ഭക്ഷണം നൽകുകയും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുകയും പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്തുകൊണ്ട് എല്ലാ അംഗങ്ങൾക്കും ഫോൺ ചെയ്യുകയും ചെയ്തുകൊണ്ട് ഒരു മാറ്റം സൃഷ്ടിച്ചു. ഞാനും എന്റെ ഭർത്താവും അതിലെല്ലാം പങ്കെടുത്തു, എന്നിട്ടും നമ്മുടെ മാറിയ ലോകത്ത് ''സഭയാകാൻ'' മറ്റെന്താണ് ചെയ്യാൻ കഴിയുക എന്ന് ചിന്തിച്ചു.

എബ്രായർ 10:25-ൽ എഴുത്തുകാരൻ വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നു, ''ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിക്കുക.'' ഒരു പക്ഷേ പീഡനം നിമിത്തം (വാ. 32-34) അല്ലെങ്കിൽ തളർന്നുപോയതിന്റെ ഫലമായി (12:3), പോരാടുന്ന ആദ്യകാല വിശ്വാസികൾക്ക് സഭയായി തുടരാൻ ഒരു പ്രോത്സാഹനം ആവശ്യമായിരുന്നു.

ഇന്ന്, എനിക്കും ഒരു പ്രോത്സാഹനം വേണം. നിങ്ങൾക്കോ? സാഹചര്യങ്ങൾ മാറുമ്പോൾ, സഭയെ നാം അനുഭവിച്ചറിയുമ്പോൾ, നാം സഭയായി തുടരുമോ? ദൈവം നമ്മെ നയിക്കുന്നതുപോലെ നമുക്ക് പരസ്പരം ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കുകയും പരസ്പരം കെട്ടിപ്പടുക്കുകയും ചെയ്യാം. നമ്മുടെ വിഭവങ്ങൾ പങ്കിടുക. പിന്തുണയുടെ ഒരു വാചകം അയയ്ക്കുക. നമുക്ക് കഴിയുന്നതു പോലെ ഒരുമിച്ചുകൂടുക. പരസ്പരം പ്രാർത്ഥിക്കുക. നമുക്ക് സഭയാകാം.

 

ദൈവത്തിൽ ശക്തി സംഭരിക്കുക

പക്ഷികളെക്കുറിച്ചു പഠിക്കുകയും അവയുടെ ശിൽപം നിർമ്മിക്കുകയും, അവയുടെ സൗന്ദര്യവും ദുർബലതയും ശക്തിയും ഗ്രഹിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് ഗ്രേഞ്ചർ മക്കോയ്. റിക്കവറി എന്നാണ് അദ്ദേഹത്തിന്റെ ഒരു ശില്പത്തിന്റെ പേര്. ഇത് ഒരു പിൻടെയിൽ താറാവിന്റെ ഒറ്റ വലത് ചിറക് കാണിക്കുന്നു, അതു ലംബമായി മുകളിലേക്ക് ഉയർത്തിയിരിക്കുന്നു. താഴെ, ഒരു ഫലകത്തിൽ പക്ഷിയുടെ വീണ്ടെടുക്കൽ പറക്കലിനെ വിവരിക്കുന്നത് “പറക്കലിൽ പക്ഷിയുടെ ഏറ്റവും വലിയ ദൗർബല്യത്തിന്റെ നിമിഷം, എങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തി ശേഖരിക്കുന്ന നിമിഷം’’ എന്നാണ്. ഗ്രേഞ്ചർ “എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു’’ എന്ന വാക്യത്തെയാണ് ഇതിൽ ഉൾക്കൊള്ളുന്നത് (2 കൊരിന്ത്യർ 12:9).

അപ്പൊസ്തലനായ പൗലൊസ് ഈ വാക്കുകൾ കൊരിന്തിലെ സഭയ്ക്ക് എഴുതി. വ്യക്തിപരമായ പോരാട്ടത്തിൽ ഞെരുങ്ങിയ ഒരു കാലഘട്ടത്തിൽ, “എന്റെ ജഡത്തിലെ ശൂലം’’ (വാ. 7) എന്ന് താൻ വിശേഷിപ്പിച്ചത് നീക്കം ചെയ്യാൻ പൗലൊസ് ദൈവത്തോട് അപേക്ഷിച്ചു. അവന്റെ കഷ്ടത ഒരു ശാരീരിക രോഗമോ ആത്മീയ എതിർപ്പോ ആയിരുന്നിരിക്കാം. യേശുവിനെ ക്രൂശിലേറ്റുന്നതിന്റെ തലേദിവസം രാത്രി തോട്ടത്തിലിരുന്ന് അവൻ പ്രാർത്ഥിച്ചതുപോലെ (ലൂക്കൊസ് 22:39-44), തന്റെ കഷ്ടതകൾ നീക്കാൻ പൗലൊസ് ദൈവത്തോട് ആവർത്തിച്ച് അപേക്ഷിച്ചു. ആവശ്യമായ ശക്തി താൻ നൽകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പരിശുദ്ധാത്മാവ് പ്രതികരിച്ചു. “ഞാൻ ബലഹീനനായിരിക്കുമ്പോൾ, ഞാൻ ശക്തനാണ്’’ (2 കൊരിന്ത്യർ 12:10) എന്നു പൗലൊസ് പഠിച്ചു.

ഓ, ഈ ജീവിതത്തിൽ നാം അനുഭവിക്കുന്ന മുള്ളുകൾ! മുന്നോട്ടുള്ള യാത്രയ്ക്കായി ഒരു പക്ഷി ശക്തി സംഭരിക്കുന്നതുപോലെ, നാം അഭിമുഖീകരിക്കുന്ന കാര്യങ്ങൾക്കായി നമുക്ക് ദൈവത്തിന്റെ ശക്തി സംഭരിക്കാനാകും. അവന്റെ ശക്തിയിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു.

വിശ്രമിക്കുവാൻ അനുമതി

ഞാനും എന്റെ സുഹൃത്ത് സൂസിയും കടൽത്തീരത്തെ പാറകൂട്ടങ്ങളുടെ മുകളിൽ ഇരുന്നു, കമാനാകൃതിയിൽ കടൽത്തിരകൾ  ഒന്നിനുപുറകെ ഒന്നായി പാറകളിൽ പതിക്കുന്നത് നോക്കി സൂസി പ്രഖ്യാപിച്ചു, "എനിക്ക് സമുദ്രം ഇഷ്ടമാണ്. അത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ എനിക്ക് വെറുതെ ഇരിക്കാം!"

നമ്മുടെ ജോലിയിൽ നിന്ന് വിശ്രമിക്കുന്നതിന് "അനുമതി" ആവശ്യമാണ് എന്നത്, വിചിത്രമായി നമ്മിൽ പലർക്കും തോന്നാം. എന്നാൽ, അതാണ് നമ്മുടെ നല്ല ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നത്! ആറ് ദിവസങ്ങൾ കൊണ്ട് ദൈവം സകലവും ഉരുവാക്കി, വെളിച്ചം, ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ സൃഷ്ടിച്ചു. എന്നിട്ട് ഏഴാം ദിവസം, ദൈവം വിശ്രമിച്ചു (ഉൽപ. 1:31-2:2). തന്നെ ബഹുമാനിക്കുന്നതിനായി, പത്ത് കൽപനകളിൽ ആരോഗ്യകരമായ ജീവിതത്തിന്റെ നിയമങ്ങൾ ദൈവം നൽകിയപ്പോൾ (പുറ. 20:3 -17), ഏഴാം ദിവസത്തെ വിശ്രമദിനമായി ഓർക്കാനുള്ള കൽപന കൊടുത്തു (വാ.8-11). പുതിയ നിയമത്തിൽ, പട്ടണത്തിലെ സകല രോഗികളെയും യേശു സുഖപ്പെടുത്തുന്നതും (മർക്കൊ. 1:29-34), പിറ്റേന്ന് അതിരാവിലെ പ്രാർഥിക്കുവാൻ ഏകാന്തമായ ഒരു സ്ഥലത്തേക്കു പിൻവാങ്ങുന്നതും നാം കാണുന്നു (വാ.35). മനപ്പൂർവമായി , നമ്മുടെ ദൈവം പ്രവർത്തിക്കുകയും വിശ്രമിക്കുകയും ചെയ്തു.

ദൈവത്തിന്റെ കരുതലിന്റെ താളം നമുക്കു ചെയ്യുവാനുള്ള പ്രവർത്തിയിലും വിശ്രമിക്കുവാനുള്ള അവിടുത്തെ ക്ഷണത്തിലും നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു. വസന്തകാലത്ത് പൊട്ടിമുളക്കുന്ന ചെടികൾ വേനൽകാലത്ത് വളർന്ന്, ശരത്കാലത്തിൽ കൊയ്യപ്പെട്ട്, ശൈത്യകാലത്ത് വിശ്രമിക്കുന്നു. ജോലിക്കും വിശ്രമത്തിനും വേണ്ടി ദൈവം നമ്മുടെ ജീവിതത്തെ ക്രമീകരിക്കുന്നു, രണ്ടും ചെയ്യാനുള്ള അനുവാദം നൽകുന്നു.

പിങ്ക് കോട്ട്

മാളിൻറെ പുറത്തേക്കുള്ള കവാടത്തിലേക്ക് ബൃന്ദ നടക്കുകയായിരുന്നു, അപ്പോൾ ഡിസ്പ്ലേ വിൻഡോയിൽ നിന്ന് ഒരു പിങ്ക് നിറം അവളുടെ കണ്ണിൽ പെട്ടു. അവൾ തിരിഞ്ഞു "പരുത്തി മിഠായി നിറമുള്ള ആ കോട്ടിന്" മുന്നിൽ ആകൃഷ്ടയായി നിന്നു. ഓ, ഹോളിക്ക് അത് എത്ര ഇഷ്ടമാകും! അവിവാഹിതയായ അവളുടെ സഹപ്രവർത്തകയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഹോളിക്ക് ഒരു കോട്ട് ആവശ്യമാണെന്ന് ബ്രെൻഡയ്ക്ക് അറിയാമായിരുന്നെങ്കിലും, തന്റെ സുഹൃത്ത് ഒരിക്കലും തനിക്കായി അത്തരമൊരു കാര്യത്തിന് പണം ചിലവഴിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചെറുതായൊന്നു ആലോചിച്ചതിനു ശേഷം അവൾ ഒന്ന് പുഞ്ചിരിച്ചു, പിന്നെ പേഴ്സ് കൈയിലെടുത്തു. കോട്ട് ഹോളിയുടെ വീട്ടിലേക്ക് കയറ്റി അയക്കാൻ ഏർപ്പാട് ചെയ്തു. അവൾ ഒരു പേരുവയ്‌ക്കാത്ത കുറിപ്പ് ചേർത്തു, "താങ്കൾ വളരെ പ്രിയപെട്ടവളാണ്." ബൃന്ദ തന്റെ കാറിൽ നൃത്തം ചെയ്തു.

 

ദൈവീക പ്രോത്സാഹനത്താലുള്ള ദാനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് സന്തോഷം. പൗലോസ് കൊരിന്ത്യർക്ക് ദാനം ചെയ്യുന്നതിനെ കുറിച്ച് നിർദ്ദേശം നൽകിയപ്പോൾ, അവൻ പറഞ്ഞു: "അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു." (2 കൊരിന്ത്യർ 9:7) . "ഉദാരമായി വിതയ്ക്കുന്നവൻ ഉദാരമായി കൊയ്യും" (വാക്യം 6) എന്നും അദ്ദേഹം കുറിച്ചു.

 

ചില സമയങ്ങളിൽ നമ്മൾ വഴിപാട് പാത്രത്തിലേക്ക് പണം ഇട്ടുകൊടുക്കും. മറ്റ് സമയങ്ങളിൽ നമ്മൾ പ്രയോജനമുള്ള ഒരു ശുശ്രൂഷയ്ക്ക് ഓൺലൈനായി സംഭാവന ചെയ്യുന്നു. തന്റെ സ്നേഹത്തിന്റെ മൂർത്തമായ പ്രകടനത്തിലൂടെ ഒരു സുഹൃത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാൻ ദൈവം നമ്മെ നയിക്കുന്ന നിമിഷങ്ങളുണ്ട്. നമുക്ക് ഒരു ബാഗ് പലചരക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയും, ഒരു ടാങ്ക് ഗ്യാസ് . . . അല്ലെങ്കിൽ തികച്ചും പിങ്ക് കോട്ടിന്റെ സമ്മാനം പോലും.

ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം

മരിയ തന്റെ ഫാസ്റ്റ്-ഫുഡ് ഉച്ചഭക്ഷണവുമായി ഒരു ഒഴിഞ്ഞ മേശയിലേക്കു പോയി. അവൾ അവളുടെ ബർഗറിൽ കടിച്ചപ്പോൾ, അവളുടെ കണ്ണുകൾ കുറെ മേശകൾക്കപ്പുറത്ത് ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഉടക്കി. അവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞതും, തലമുടി പാറിപ്പറന്നതുമായിരുന്നു, അവൻ ഒരു ഒഴിഞ്ഞ പേപ്പർ കപ്പിൽ മുറുകെ പിടിച്ചിരുന്നു. അയാൾക്ക് വിശക്കുന്നുണ്ടെന്ന് വ്യക്തം. അവൾക്ക് എങ്ങനെ സഹായിക്കാനാകും? അല്പം പണം കൊടുക്കുന്നത് ബുദ്ധിശൂന്യമായി തോന്നി. അവൾ ഒരു ഭക്ഷണം വാങ്ങി അവനു സമ്മാനിച്ചാൽ, അവനു നാണക്കേടാകുമോ?

ധനികനായ ഒരു ഭൂവുടമയായ ബോവസ് ദരിദ്രയായ കുടിയേറ്റ വിധവ രൂത്തിനെ തന്റെ വയലിൽ നിന്ന് പെറുക്കാൻ ക്ഷണിച്ച കഥ അപ്പോഴാണ് മരിയ ഓർത്തത്. അവൻ തന്റെ ആളുകളോട് ആജ്ഞാപിച്ചു: “അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു. പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു’’ (രൂത്ത് 2:15-16). അതിജീവനത്തിനായി സ്ത്രീകൾ പുരുഷന്മാരുമായുള്ള ബന്ധത്തെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു സംസ്‌കാരത്തിൽ, ബോവസ് ദൈവത്തിന്റെ സ്‌നേഹനിർഭരമായ കരുതൽ പ്രകടമാക്കി. ഒടുവിൽ, ബോവസ് രൂത്തിനെ വിവാഹം കഴിച്ചു, അവളുടെ അതിദരിദ്രമായ അവസ്ഥയിൽ നിന്ന് അവളെ വീണ്ടെടുത്തു (4:9-10).

മരിയ പോകാൻ എഴുന്നേറ്റപ്പോൾ, അവൾ ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് താൻ ഭക്ഷിക്കാതിരുന്ന ഫ്രൈ പാക്കറ്റ് അടുത്തുള്ള മേശപ്പുറത്ത് വെച്ചു. അയാൾക്ക് വിശക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവളുടെ “ഫാസ്റ്റ് ഫുഡ് വയലിൽ’’ നിന്ന് പെറുക്കാം. പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ പരിഹാരങ്ങൾ ചിത്രീകരിക്കുന്നതിലൂടെ ദൈവത്തിന്റെ ഹൃദയമാണ് തിരുവെഴുത്തുകളിലെ കഥകളിൽ വെളിപ്പെടുന്നത്.

സന്തോഷകരമായ നന്ദികരേറ്റൽ

മനഃശാസ്ത്രജ്ഞനായ റോബർട്ട് എമ്മൺസ് നടത്തിയ ഒരു പഠനത്തിൽ, സന്നദ്ധപ്രവർത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ട്് അവർ ഓരോ ഗ്രൂപ്പും ആഴ്ചതോറും ജേണലുകൾ എഴുതാൻ നിർദ്ദേശിച്ചു. ഒരു ഗ്രൂപ്പ് അവർ കൃതജ്ഞതയുള്ള അഞ്ച് കാര്യങ്ങൾ എഴുതി. ഒരു ഗ്രൂപ്പ് ദിവസേന നേരിട്ട അഞ്ച് ബുദ്ധിമുട്ടുകൾ വിവരിച്ചു. ഒരു നിയന്ത്രണ ഗ്രൂപ്പ് അവരെ ചെറിയ രീതിയിൽ സ്വാധീനിച്ച അഞ്ച് സംഭവങ്ങൾ രേഖപ്പെടുത്തി. കൃതജ്ഞതാ ഗ്രൂപ്പിലുള്ളവർക്ക് അവരുടെ ജീവിതം മൊത്തത്തിൽ മെച്ചമായി തോന്നുന്നുവെന്നും ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും ആരോഗ്യപ്രശ്‌നങ്ങൾ കുറവാണെന്നും പഠന ഫലങ്ങൾ വെളിപ്പെടുത്തി.

നന്ദി പറയലിന് നമ്മുടെ ജീവിതത്തെ നാം വീക്ഷിക്കുന്ന രീതിയെ മാറ്റിമറിക്കാൻ കഴിവുണ്ട്. നന്ദികരേറ്റൽ നമ്മെ കൂടുതൽ സന്തോഷിപ്പിക്കും.

ദൈവത്തിനു നന്ദി പറയുന്നതിന്റെ പ്രയോജനങ്ങളെ ബൈബിൾ പണ്ടേ പ്രകീർത്തിച്ചിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് അവന്റെ സ്വഭാവത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു” (സങ്കീർത്തനം 100:5) എന്നതിനാൽ ദൈവത്തിനു നന്ദി പറയാൻ സങ്കീർത്തനങ്ങൾ ദൈവജനത്തെ ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു (107:8, 15, 21, 31) .

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയർക്കുള്ള തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ - തന്നെ പിന്തുണച്ച ഒരു സഭയ്ക്കുള്ള ഒരുതരം നന്ദി കുറിപ്പ് ആയിരുന്നു ആ ലേഖനം - അവൻ നന്ദിയുള്ള പ്രാർത്ഥനകളെ “സകല ബുദ്ധിയെയും കവിയുന്ന” ദൈവത്തിന്റെ സമാധാനവുമായി ബന്ധിപ്പിച്ചു (4:7). നാം ദൈവത്തിലും അവന്റെ നന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഉത്കണ്ഠയില്ലാതെ, എല്ലാ സാഹചര്യങ്ങളിലും, നന്ദിയോടെ പ്രാർത്ഥിക്കാൻ കഴിയുമെന്ന് നാം കണ്ടെത്തും. നന്ദി പ്രകടിപ്പിക്കുന്നത് നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും അതുല്യമായി കാത്തുസൂക്ഷിക്കുകയും ജീവിതത്തെ നോക്കുന്ന രീതിയെ മാറ്റുകയും ചെയ്യുന്ന ഒരു സമാധാനം നൽകുന്നു. നന്ദി നിറഞ്ഞ ഹൃദയം സന്തോഷത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു.

ഭിത്തിയിലെ സുഷിരം

എന്റെ പൂക്കളെ എന്തോ തിന്നുന്നുണ്ട്. ഒരു ദിവസം മുമ്പ് തലയുയർത്തി നിന്ന പുഷ്പങ്ങളാണ്. ഇപ്പോൾ തലയില്ലാത്ത തണ്ടുകൾ മാത്രം. ഞാൻ തോട്ടത്തിൽ ഒരു പരിശോധന നടത്തി. എന്റെ വേലിയിൽ ഒരു മുയലിന്റെ പാകത്തിനുള്ള സുഷിരം കണ്ടു. മുയലുകൾ മനോഹര ജീവികളാണ്. എന്നാൽ ഈ ശല്യങ്ങൾക്ക് ഒരു പൂന്തോട്ടത്തിലെ പൂക്കളെ മുഴുവൻ മിനിറ്റുകൾ കൊണ്ട് കൂട്ടക്കുരുതി കഴിക്കാനാകും.

എന്റെ ജീവിതത്തിൽ ദൈവീക സ്വഭാവമാകുന്ന പുഷ്പങ്ങൾ ഇല്ലാതാക്കാൻ പോന്ന "നുഴഞ്ഞുകയറ്റക്കാർ" ഉണ്ടോ എന്ന് ഞാൻ അതിശയിക്കുന്നു? സദൃശ്യവാക്യങ്ങൾ 25:28 പറയുന്നു: "ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞു കിടക്കുന്ന പട്ടണം പോലെയാകുന്നു." പണ്ട് കാലത്ത്, പട്ടണങ്ങളെയെല്ലാം മതിൽ കെട്ടിയാണ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിച്ചിരുന്നത്. മതിലിലെ ഒരു ചെറിയ സുഷിരം പോലും മുഴുവൻ പട്ടണത്തെയും ആക്രമണത്തിന് വിധേയമാക്കാൻ മതിയായതാണ്.

നിരവധി സദൃശ്യവാക്യങ്ങൾ ആത്മനിയന്ത്രണത്തെപ്പറ്റിയാണ്. "നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ," ജ്ഞാനിയായവൻ എഴുതി (25:16 ). ആത്മനിയന്ത്രണം എന്നത് ഒരു ആത്മാവിന്റെ ഒരു ഫലമാണ്. അത് നമ്മെ കാക്കുകയും ക്ഷമയില്ലായ്മ, വെറുപ്പ്, അത്യാഗ്രഹം എന്നിങ്ങനെയുള്ള ക്ഷുദ്രജീവികൾ നമ്മുടെ ജീവിതത്തിലെ ദൈവീക ഫലങ്ങളെ  നശിപ്പിക്കുന്നതിൽ നിന്ന്  നമ്മെ സംരക്ഷിക്കുന്നു (ഗലാത്യർ 5:22-23 കാണുക). നമ്മുടെ ജീവിതത്തിന്റെ ഭിത്തിയിലെ സുഷിരങ്ങളെ അടച്ച് സംരക്ഷിക്കുന്ന ആരോഗ്യമുള്ള മനസ്സാണ് ആത്മനിയന്ത്രണം.

ഞാൻ എന്റെ ജീവിത ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോൾ അപകടകരമായ സുഷിരങ്ങൾ പലപ്പോഴും കാണാറുണ്ട്. ഞാൻ വീണ്ടും വീണ്ടും പ്രലോഭനത്തിന് വശപ്പെടുന്ന ഒരിടം; ക്ഷമയില്ലാത്ത ഒരു മേഖല. ഈ ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ ദൈവികമായ ആത്മനിയന്ത്രണം എന്ന ആരോഗ്യമുള്ള മനസ്സ് എനിക്ക് എത്ര അനിവാര്യമാണ്!

സ്വർണ്ണമത്സ്യം മോൺസ്‌ട്രോ

ലേസി സ്‌കോട്ട് അളുടെ പ്രദേശത്തെ പെറ്റ് സ്‌റ്റോറിൽ ഇരിക്കുമ്പോൾ, ടാങ്കിന്റെ അടിയിൽ ഒരു ദുഃഖിതയായ മത്സ്യം കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ ചെതുമ്പലുകൾ കറുത്തതായി മാറുകയും ശരീരത്തിൽ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്തു. ലേസി പത്തു വയസ്സുള്ള ആ മത്സ്യത്തെ രക്ഷപ്പെടുത്തി, “മോൺസ്‌ട്രോ’’ എന്ന് പേരിട്ടു, ഒരു 'ആശുപത്രി' ടാങ്കിൽ അവനെ ഇട്ട് ദിവസവും വെള്ളം മാറ്റി. സാവധാനം, മോൺസ്‌ട്രോ സുഖപ്പെടുകയും നീന്താൻ തുടങ്ങുകയും വലിപ്പം വയ്ക്കുകയും ചെയ്തു. അവന്റെ കറുത്ത ചെതുമ്പലുകൾ സ്വർണ്ണനിറമായി രൂപാന്തരപ്പെട്ടു. ലേസിയുടെ സമർപ്പിത പരിചരണത്തിലൂടെ, മോൺസ്‌ട്രോ പുതിയതായി മാറി!

ലൂക്കൊസ് 10 ൽ, അടിയേൽക്കുകയും കൊള്ളയടിക്കപ്പെടുകയും മരിക്കാനായി ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു യാത്രക്കാരന്റെ കഥ യേശു പറയുന്നു. ഒരു പുരോഹിതനും ഒരു ലേവ്യനും ആ മനുഷ്യന്റെ കഷ്ടപ്പാടുകൾ അവഗണിച്ചുകൊണ്ട് കടന്നുപോയി. എന്നാൽ ഒരു ശമര്യക്കാരൻ - നിന്ദിക്കപ്പെട്ട സമൂഹത്തിലെ അംഗം - അവരെ പരിചരിക്കുകയും അവന്റെ ആവശ്യങ്ങൾക്ക് പണം നൽകുകയുംച ചെയ്തു. (ലൂക്കൊസ് 10:33-35). കഥയിൽ യഥാർത്ഥ “അയൽക്കാരൻ’’ ആയി ശമര്യക്കാരനെ പ്രഖ്യാപിച്ചുകൊണ്ട്, യേശു തന്റെ ശ്രോതാക്കളെയും അതുതന്നെ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.

മരണാസന്നനായ സ്വർണ്ണമത്സ്യത്തിനുവേണ്ടി ലേസി ചെയ്തത്, നമ്മുടെ ചുറ്റുമുള്ള ആളുകൾക്കു വേണ്ടി നമുക്കു ചെയ്യാം. ഭവനരഹിതരും തൊഴിൽരഹിതരും വികലാംഗരും ഏകാകികളുമായ “അയൽക്കാർ’’ നമ്മുടെ പാതയിൽ കിടക്കുന്നു. അവരുടെ ദുഃഖം നമ്മുടെ കണ്ണിൽ പെടാൻ അനുവദിക്കുകയും അയൽപക്കക്കാരന്റെ കരുതലോടെ പ്രതികരിക്കാൻ അടുത്തുചെല്ലുകയും ചെയ്യാം. അനുകമ്പാപൂർണ്ണമായ ഒരു വന്ദനം, ഒരു പങ്കിട്ട ഭക്ഷണം, കൈയിൽവെച്ചുകൊടുക്കുന്ന അല്പം പണം. എല്ലാറ്റിനെയും പുതുമയുള്ളതാക്കാൻ കഴിയുന്ന അവന്റെ സ്‌നേഹത്തെ മറ്റുള്ളവർക്കു നൽകാൻ എങ്ങനെയൊക്കെ ദൈവത്തിനു നമ്മെ ഉപയോഗിക്കുവാൻ കഴിയും?