നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലയ് സ്

ദാഹവും കൃതജ്ഞതയും

ഞാനും രണ്ട് സുഹൃത്തുക്കളും എപ്പോഴും മലകയറുവാൻ ആഗ്രഹിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ മലകയറ്റം ആരംഭിക്കുന്നതിന് മുമ്പ്,  ആവശ്യത്തിന് വെള്ളം ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ആശങ്കപ്പെട്ടതുപോലെ വെള്ളം വേഗത്തിൽ തീർന്നു. മുകളിലെത്താൻ  കുറെ ദൂരമുള്ളപ്പോൾ  ഞങ്ങളുടെ വെള്ളം പൂർണ്ണമായും തീർന്നു. ഞങ്ങൾ കിതയ്ക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. പിന്നെ ഞങ്ങൾ ഒരു വളവ് തിരിയുമ്പോൾ ഒരു അത്ഭുതം കണ്ടു. പാറയുടെ ഒരു പിളർപ്പിൽ മൂന്ന് വെള്ളക്കുപ്പികൾ, ഒരു കുറിപ്പോടു കൂടി, സൂക്ഷിച്ചുവച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു: “നിങ്ങൾക്ക് ഇത് ആവശ്യമാണെന്ന് അറിയാമായിരുന്നു. കുടിച്ചോളൂ!" ഞങ്ങൾ വിശ്വസിക്കാനാകാതെ പരസ്പരം നോക്കി, ദൈവത്തോട് നന്ദി പറഞ്ഞു, വളരെ ആവശ്യമുള്ള രണ്ട് കവിൾ കുടിച്ചിട്ട്, തുടർന്ന് അവസാനത്തെ കയറ്റത്തിലേക്ക് പുറപ്പെട്ടു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും അത്രമാത്രം ദാഹിക്കുകയും നന്ദിയുള്ളവനാകുകയും ചെയ്തിട്ടില്ല.

സങ്കീർത്തനക്കാരന് ഒരു പർവ്വതാരോഹണത്തിന്റെ അനുഭവം ഉണ്ടായിരുന്നില്ല, പക്ഷേ ദാഹവും ഭയവും ഉള്ളപ്പോൾ ഒരു മാൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. "മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നു" (സങ്കീർത്തനം 42:1)—ദാഹവും വിശപ്പും മനസ്സിലേക്ക് കൊണ്ടുവരുന്ന ഒരു വാക്ക്. സാഹചര്യം മാറിയില്ലെങ്കിൽ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നു. സങ്കീർത്തനക്കാരൻ മാനുകളുടെ ദാഹത്തിന്റെ അളവിനെ, ദൈവത്തോടുള്ള അവന്റെ ആഗ്രഹത്തിന് തുല്യമാക്കുന്നു: അതുപോലെ "എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു" (വാക്യം 1).

വളരെ ആവശ്യമായ വെള്ളം പോലെ, ദൈവം നമ്മുടെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അവൻ നമ്മുടെ തളർന്ന ജീവിതത്തിന് പുതുശക്തിയും നവോന്മേഷവും നൽകുന്നതിനാൽ, അനുദിന യാത്രയിൽ എന്തുതന്നെ വന്നാലും നേരിടാൻ നമ്മെ സജ്ജരാക്കുന്നു.

 

ഒരു മുതിർന്നയാളിൽ നിന്നുള്ള ഉപദേശം

“ഞാൻ ഖേദിക്കുന്ന കാര്യങ്ങൾ?’’ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്‌സ് 2013-ൽ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ തന്റെ ബിരുദാന പ്രസംഗത്തിൽ ഉത്തരം നൽകിയ ചോദ്യമാണിത്. തന്റെ ഉദാഹരണങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ചെറുപ്പക്കാർക്കു (ബിരുദധാരികൾ) കഴിയേണ്ടതിന് ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒന്നോ രണ്ടോ പശ്ചാത്താപങ്ങൾ പങ്കുവെക്കുന്ന പ്രായമായ ഒരാളുടെ (സോണ്ടേഴ്‌സ്) സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ദരിദ്രനായതും അതികഠിനമായ ജോലി ചെയ്യുന്നതും പോലെയുള്ള കാര്യങ്ങളിലായിരിക്കും താൻ ഖേദിക്കുന്നതെന്നായിരിക്കും ആളുകൾ കരുതുന്നത്, അദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ താൻ ഖേദിക്കുന്നില്ലെന്നും താൻ ഖേദിക്കുന്നത് ദയ കാണിക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു - ആരോടെങ്കിലും ദയ കാണിക്കേണ്ട അവസരങ്ങളിൽ താൻ അവരെ കടന്നുപോയതിനെക്കുറിച്ച് - എന്നും അദ്ദേഹം പറഞ്ഞു.

ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ വിശ്വാസികൾക്ക് എഴുതി: ക്രിസ്തീയ ജീവിതം എങ്ങനെയിരിക്കും? ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണം, ചില പുസ്തകങ്ങളോ സിനിമകളോ ഒഴിവാക്കുക, ഒരു പ്രത്യേക രീതിയിൽ ആരാധിക്കുക എന്നിങ്ങനെയുള്ളതായിരിക്കും നമ്മുടെ ഉത്തരങ്ങൾ. എന്നാൽ പൗലൊസിന്റെ സമീപനം അദ്ദേഹത്തെ സമകാലിക വിഷയങ്ങളിൽ പരിമിതപ്പെടുത്തിയില്ല. “മോശം സംസാരത്തിൽ’’ നിന്നു (എഫെസ്യർ 4:29) വിട്ടുനിൽക്കുന്നതിനെക്കുറിച്ചും കൈപ്പും കോപവും പോലുള്ള കാര്യങ്ങളിൽ നിന്ന് നമ്മെത്തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചും അവൻ പരാമർശിക്കുന്നു (വാ. 31). എന്നിട്ട് തന്റെ ''പ്രസംഗം'' ഉപസംഹരിച്ചുകൊണ്ട് അവൻ എഫെസ്യരോടും നമ്മോടും പറയുന്നു, ''നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിക്കുക'' (വാക്യം 32). അതിനു പിന്നിലെ കാരണം ക്രിസ്തുവിൽ ദൈവം നിങ്ങളോട് ക്ഷമിച്ചു എന്നതാണ്.

യേശുവിലുള്ള ജീവിതത്തിന്റെ സവിശേഷത എന്ന് നാം വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളിലും, തീർച്ചയായും അവയിലൊന്ന് ദയ ആയിരിക്കണം.

 

യേശുവിനെപ്പോലെ സ്നേഹിക്കുക

അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു—ഇറ്റലിയിലെ കാസ്നിഗോയിലെ ഡോൺ ഗ്യൂസെപ്പി ബെരാർഡെല്ലിയെ വിവരിക്കാൻ ഉപയോഗിച്ച വാക്കുകളായിരുന്നു അവ. ഒരു പഴയ മോട്ടോർബൈക്കിൽ പട്ടണത്തിൽ ചുറ്റിക്കറങ്ങുകയും എല്ലായ്പ്പോഴും "സമാധാനവും നന്മയും" എന്ന അഭിവാദ്യത്തോടെ നടക്കുകയും ചെയ്ത ഒരു പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഡോൺ. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊറോണ ബാധിച്ചതോടെ വഷളായി; അപ്പോൾ, അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തിവേണ്ടി ഒരു ശ്വസനസഹായി വാങ്ങി. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ വഷളായപ്പോൾ അദ്ദേഹം ശ്വസന ഉപകരണങ്ങൾ നിരാകരിക്കുകയും പകരം ആവശ്യമുള്ള ഒരു ചെറുപ്പക്കാരനായ രോഗിക്ക് അത് ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരാകരണം കേട്ടപ്പോൾ ആരും ആശ്ചര്യപ്പെട്ടില്ല, കാരണം അത് മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ മുൻപിൽ നിന്ന ആ വക്തിയുടെ സ്വഭാവമായിരുന്നു.

സ്നേഹിച്ചതുമൂലം സ്നേഹിക്കപ്പെട്ടു, ഇതാണ് അപ്പോസ്തലനായ യോഹന്നാന്റെ സുവിശേഷത്തിലുടനീളം മുഴങ്ങുന്ന സന്ദേശം. സ്നേഹിക്കപ്പെടുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും ഒരു പള്ളിമണി പോലെയാണ്, അത് കാലാവസ്ഥാ ഭേദമെന്യേ രാപ്പകൽ മുഴങ്ങുന്നു.  യോഹന്നാൻ 15-ൽ ഇത്  വളരെ പാരമ്യത്തിലെത്തുന്നു. കാരണം എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതല്ല, എല്ലാവരെയും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. "സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല." (വാ. 13).

ത്യാഗപരമായ സ്നേഹത്തിന്റെ മാനുഷിക ഉദാഹരണങ്ങൾ എല്ലായ്പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. എന്നിട്ടും ദൈവത്തിന്റെ മഹത്തായ സ്നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നിറം മങ്ങിയതാകുന്നു. ദൈവസ്നേഹം നമ്മെ വെല്ലുവിളിക്കുന്നു, കാരണം യേശു കൽപിക്കുന്നു "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക" (വാ. 12). അതെ, എല്ലാവരേയും സ്നേഹിക്കുക.

സഹായത്തിനായി ദൈവത്തോടുള്ള നിലവിളി

അഡോപ്റ്റഡ് ഫോർ ലൈഫ് എന്ന തന്റെ പുസ്തകത്തിൽ, ഡോ. റസ്സൽ മൂർ ഒരു കുട്ടിയെ ദത്തെടുക്കാൻ തന്റെ കുടുംബം ഒരു അനാഥാലയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിക്കുന്നു. അവർ നഴ്സറിയിൽ പ്രവേശിച്ചപ്പോൾ അവിടത്തെ നിശബ്ദത അവരെ ഞെട്ടിച്ചുകളഞ്ഞു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ആരും കരയുന്നില്ല. അവർക്ക് ഒന്നും ആവശ്യമില്ലാത്തതുകൊണ്ടല്ല, മറിച്ച്, കരഞ്ഞാലും ആരും ശ്രദ്ധിക്കുകയില്ലെന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ്.

ആ വാക്കുകൾ വായിച്ചപ്പോൾ എന്റെ ഹൃദയം വേദനിച്ചു. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോളുള്ള അനേകം രാത്രികൾ ഞാൻ ഓർക്കുന്നു. ഞാനും ഭാര്യയും നല്ല ഉറക്കത്തിലായിരിക്കും. അപ്പോൾ, "ഡാഡീ, എനിക്ക് സുഖമില്ല!" അല്ലെങ്കിൽ, "മമ്മീ, എനിക്ക് പേടിയാകുന്നു!" എന്ന നിലവിളി കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്ന്, ഞങ്ങളിൽ ഒരാൾ പെട്ടെന്ന് അവരുടെ ബെഡ്റൂമിലേക്ക് ഓടിച്ചെന്ന് അവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യും. അവരുടെ മാതാപിതാക്കൾ അവരെ സ്നേഹിക്കുന്നു എന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ് അവർ കരയുന്നത്.

സങ്കീർത്തനങ്ങളിൽ അധികവും ദൈവത്തോടുള്ള നിലവിളികൾ, അല്ലെങ്കിൽ വിലാപങ്ങളാണ്. ദൈവത്തിന് തങ്ങളോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ തങ്ങളുടെ വിലാപങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നത്. ദൈവം തന്റെ "ആദ്യജാതൻ" (പുറപ്പാട് 4:22) എന്ന് വിളിച്ചിരുന്ന ഒരു ജനമായിരുന്ന ഇവർ, അതനുസരിച്ച് പ്രവർത്തിക്കാൻ അവർ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. അത്തരം പൂർണ്ണമായ ആശ്രയം സങ്കീർത്തനം 25-ൽ കാണാം: “എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;... എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.” (വാ. 16-17). പരിപാലകന്റെ സ്നേഹത്തിൽ ആത്മവിശ്വാസമുള്ള കുട്ടികൾ കരയുന്നു. യേശുവിൽ വിശ്വസിക്കുന്ന ദൈവമക്കൾ എന്ന നിലയിൽ അവനെ വിളിക്കാനുള്ള അവകാശം അവൻ നമുക്ക് നൽകിയിട്ടുണ്ട്. അവന്റെ മഹാസ്നേഹത്താൽ അവൻ കേൾക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

നമ്മുടെ സങ്കേതം

വടക്കെ അമേരിക്കയിൽ കാട്ടുപോത്തുകൾ വിഹരിച്ചിരുന്ന ഒരു സ്ഥലം. യഥാർത്ഥത്തിൽ അവ മാത്രമായിരുന്നു തുടക്കത്തിൽ അവിടെയുണ്ടായിരുന്നത്. കുടിയേറ്റക്കാർ കന്നുകാലികളും കൃഷിയുമായി അവിടെയെത്തുന്നതുവരെ സമതല ഇന്ത്യക്കാർ കാട്ടുപോത്തുകളെ വോട്ടയാടി. പിന്നീട്, രണ്ടാം ലോകമഹായുദ്ധ കാലത്തെ പേൾ ഹാർബറിനുശേഷം ഈ ഭൂമി ഒരു രാസവസ്തു നിർമ്മാണ ശാല പ്രവർത്തിക്കുന്ന സ്ഥലമായി മാറി. പിന്നീട് ശീതയുദ്ധകാലത്തെ ആയുധ നിരായുധീകരണ കേന്ദ്രമായി. എന്നാൽ ഒരു ദിവസം അവിടെ കഷണ്ടിത്തലയൻ കഴുകന്മാരുടെ കൂട്ടത്തെ കണ്ടെത്തി, താമസിയാതെ റോക്കി മൗണ്ടൻ ആഴ്‌സണൽ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ് ജനിച്ചു - കൊളറാഡോയിലെ ഡെൻവർ മെട്രോപോലീസിന്റെ അരികിലുള്ള പതിനയ്യായിരം ഏക്കർ വിസ്തൃതിയുള്ള പുൽപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, വനഭൂമി എന്നിവ ഉൾപ്പെട്ട ആവാസ വ്യവസ്ഥയായിരുന്നു അത്. ഇത് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ, നഗരവല്ക്കരണത്തിൽ നിന്നുള്ള അഭയകേന്ദ്രങ്ങളിൽ അല്ലെങ്കിൽ സങ്കേതങ്ങളിൽ ഒന്നാണ്. മുന്നൂറിലധികം ഇനം പക്ഷിമൃഗാദികളുടെ സുരക്ഷിതമായ, സംരക്ഷിത ഭവനമാണത്. കറുത്ത കാലുള്ള ഫെററ്റുകൾ മുതൽ മാളത്തിൽ പാർക്കുന്ന മൂങ്ങകൾ മുതൽ കഷണ്ടി കഴുകന്മാർ വരെ - നിങ്ങൾ ഊഹിച്ചത് ശരിയാണ്: കാട്ടുപോത്തികളുടെയും അഭയകേന്ദ്രം.

“ദൈവം നമുക്കു സങ്കേതമാകുന്നു” (62:8) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ഏതൊരു ഭൗമിക സങ്കേതത്തേക്കാളും വളരെ വലുതായി ദൈവം നമ്മുടെ യഥാർത്ഥ സങ്കേതമാണ്. സുരക്ഷിതവും സംരക്ഷിതവുമായ സാന്നിധ്യമാണ്. അതിൽ “നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു” (പ്രവൃത്തികൾ 17:28). “എല്ലാ സമയത്തും” നമുക്ക് ആശ്രയിക്കാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ (സങ്കീർത്തനം 62:8). നമ്മുടെ എല്ലാ പ്രാർത്ഥനകളും ധൈര്യത്തോടെ കൊണ്ടുവരാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ.

ദൈവം നമ്മുടെ സങ്കേതമാണ്. അവൻ ആദിയിൽ ആരായിരുന്നോ, ഇപ്പോഴും അതുതന്നെയാണ്, എന്നും അങ്ങനെതന്നെയായിരിക്കും.

ബന്ധപ്പെട്ടിരിക്കുക

ആഴ്ചയിലൊരിക്കൽ അമ്മയെ വിളിക്കുന്നത് മഡലീൻ എൽ'എൻഗിൾ ഒരു ശീലമാക്കി. അവളുടെ അമ്മ പികൂടുതൽ വാർദ്ധക്യത്തിലേക്കു നീങ്ങിയപ്പോൾ, ആ പ്രിയപ്പെട്ട ആത്മീയ എഴുത്തുകാരി അമ്മയുമായുള്ള ബന്ധം ''ശക്തിപ്പെടുത്താൻ വേണ്ടി'' കൂടുതൽ തവണ വിളിച്ചു. അതുപോലെ, മാഡലീൻ തന്റെ മക്കളെ വിളിക്കാനും ആ ബന്ധം നിലനിർത്താനും ഇഷ്ടപ്പെട്ടു. ചിലപ്പോഴൊക്കെ കാര്യമായ ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ ഒരു നീണ്ട സംഭാഷണമായിരുന്നു അത്. മറ്റ് സമയങ്ങളിൽ ഫോൺനമ്പർ ഇപ്പോഴും സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്താനുള്ള ഒരു കോൾ മാത്രമാകും. അവൾ തന്റെ വാക്കിംഗ് ഓൺ വാട്ടർ എന്ന പുസ്തകത്തിൽ എഴുതിയതുപോലെ, ''കുട്ടികൾ സമ്പർക്കം പുലർത്തുന്നത് നല്ലതാണ്. കുട്ടികളായ നമുക്കെല്ലാവർക്കും പിതാവുമായി സമ്പർക്കം പുലർത്തുന്നത് അതിലേറെ നല്ലതാണ്.''

മത്തായി 6:9-13-ലെ കർത്താവിന്റെ പ്രാർത്ഥന നമ്മിൽ മിക്കവർക്കും പരിചിതമാണ്. എന്നാൽ അതിനുമുമ്പുള്ള വാക്യങ്ങൾ വളരെ പ്രധാനമാണ്, കാരണം അവ തുടർന്നുള്ള കാര്യങ്ങൾക്ക പശ്ചാത്തലമൊരുക്കുന്നു. നമ്മുടെ പ്രാർഥനകൾ ''മറ്റുള്ളവർ കാണുന്നതിനായി'' (വാ. 5) പ്രകടനമാകരുത്. നമ്മുടെ പ്രാർത്ഥനകൾ എത്ര ദൈർഘ്യമുള്ളതായിരിക്കണം എന്നതിന് ഒരു പരിധിയുമില്ലെങ്കിലും, 'അതിഭാഷണം' (വാ. 7) സ്വയമേവ ഗുണമേന്മയുള്ള പ്രാർത്ഥനയ്ക്ക് തുല്യമാകില്ല. '[നാം] അവനോട് യാചിക്കുംമുമ്പ്'' (വാ. 8) നമ്മുടെ ആവശ്യം അറിയുന്ന നമ്മുടെ പിതാവുമായി പതിവായി സമ്പർക്കം പുലർത്തുന്നതിനാണ് ഊന്നൽ നൽകുന്നത്. നമ്മുടെ പിതാവുമായി സമ്പർക്കം പുലർത്തുന്നത് എത്ര നല്ലതാണെന്ന് യേശു ഊന്നിപ്പറയുന്നു. എന്നിട്ട് നമ്മോട് നിർദ്ദേശിക്കുന്നു: 'നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ' (വാ.9).

പ്രാർത്ഥന ഒരു നല്ലതും സുപ്രധാനവുമായ തിരഞ്ഞെടുപ്പാണ്, കാരണം അത് നമ്മുടെ എല്ലാവരുടെയും പിതാവും ദൈവവുമായവനുമായുള്ള ബന്ധം നിലനിർത്തുന്നു.

പ്രോത്സാഹനത്തിന്റെ ജലം

ഞാൻ അതിനെ "പച്ചപ്പിന്റെ അദ്ഭുതം" എന്ന് വിളിക്കുന്നു. പതിനഞ്ച് വർഷത്തിലേറെയായി എല്ലാ വസന്തകാലത്തും ഇത് സംഭവിക്കുന്നു. ശൈത്യമാസങ്ങൾ കഴിയുമ്പോൾ, ഞങ്ങളുടെ മുറ്റത്തെ പുല്ല് പൊടി നിറഞ്ഞതും തവിട്ടുനിറമുള്ളതുമായിരിക്കും, അതിനാൽ, ഒരു സാധാരണ വഴിപോക്കൻ അത് മരിച്ചുവെന്ന് വിശ്വസിച്ചേക്കാം. അമേരിക്കയിലെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ കൊളറാഡോയിൽ പർവതങ്ങളിൽ മഞ്ഞുണ്ട്, പക്ഷേ സമതലങ്ങളിലെ കാലാവസ്ഥ വരണ്ടതാണ്, ഏറ്റവും ചൂടുള്ള മാസങ്ങളിൽ വരൾച്ച ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എല്ലാ വർഷവും മെയ് അവസാനത്തോടെ, ഞാൻ സ്പ്രിംഗളറുകൾ ഓണാക്കും - വലിയ അളവിലുള്ള വെള്ളമല്ല, മറിച്ച് ചെറുതും സ്ഥിരവുമായ നനവ്‌. ഏകദേശം രണ്ടാഴ്ച്ചക്കുള്ളിൽ, ഉണങ്ങിയതും തവിട്ടു നിറമുള്ളതുമായ പുല്ല് സമൃദ്ധവും പച്ചനിറമുള്ളതും ആയി മാറുന്നു.

ആ പച്ചപ്പിന്റെ പ്രോത്സാഹനം എത്ര വിലയേറിയതാണെന്ന് ഞാൻ ഓർക്കുന്നു. ചിലപ്പോഴൊക്കെ, നമ്മുടെ ജീവിതവും വിശ്വാസവും ആ നിർജീവമായ പുല്ലിനെ പോലെയാകാം. എന്നാൽ സ്ഥിരമായ പ്രോത്സാഹനത്തിന് നമ്മുടെ ഹൃദയങ്ങളോടും മനസ്സുകളോടും ആത്മാവുകളോടും എന്തു ചെയ്യാൻ കഴിയും എന്നത് അതിശയകരമാണ്. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം ഈ സത്യം ഊന്നിപ്പറയുന്നു. ജനങ്ങൾ ആശങ്കയോടും ഭയത്തോടും മല്ലിടുകയായിരുന്നു. അവരുടെ വിശ്വാസം ബലപ്പെടുത്തേണ്ടതുണ്ടെന്ന് പൗലൊസ് കണ്ടു. പരസ്പരം പ്രബോധിപ്പിക്കുകയും തമ്മിൽ ആത്മികവർധന വരുത്തുകയും ചെയ്യുന്ന നല്ല പ്രവൃത്തി തുടരാൻ അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു (1 തെസ്സ. 5:11). അത്തരം നവോന്മേഷം ഇല്ലെങ്കിൽ അവരുടെ വിശ്വാസം ഉണങ്ങുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൗലൊസ് ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്, കാരണം അതേ തെസ്സലൊനീക്യ വിശ്വാസികൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. നിങ്ങൾക്കും എനിക്കും ഇതുപോലെ അവസരമുണ്ട്, പ്രോത്സാഹിപ്പിക്കുവാൻ - പരസ്പരം വളരാനും പൂവിടാനും സഹായിക്കുവാൻ.

എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു

"എനിക്കറിയാം അവർ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന്. പക്ഷെ എനിയ്ക്കു പറയാനുള്ളത്....." ഞാൻ ഒരു കുട്ടിയായിരിക്കുമ്പോൾ എന്റെ മാതാവ് ഇത് പ്രസംഗിക്കുന്നത് ഞാൻ ആയിരം തവണ കേട്ടിട്ടുണ്ട്. സമപ്രായക്കാരുടെ ഇടയിലുള്ള സമ്മർദ്ദമായിരുന്നു അതിന്റെ പശ്ചാത്തലം. കൂട്ടത്തെ പിന്തുടരുതെന്നു എന്റെ മാതാവ് എന്നെ മനസ്സിലാക്കിത്തരാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ഇപ്പോൾ ഒരു കൊച്ചു കുട്ടിയല്ല, . കൂട്ടത്തിന്റെ സ്വഭാവം ഇപ്പോഴും ഊർജ്ജസ്വലമായുണ്ട്. "പോസിറ്റീവ് ആൾക്കാരുമായി മാത്രം ഇടപഴകുക" ഈ പദപ്രയോഗമായിരുന്നു" നിലനിന്നിരുന്ന ഒരു ഉദാഹരണം. ഇന്ന് ഈ പദപ്രയോഗം സാധാരണയായി കേട്ടുവരുന്നു. എന്നാൽ നമ്മൾ ചോദിക്കേണ്ട ഒന്നുണ്ട് "ഇത് ക്രൈസ്തവമാണോ"? 

“എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു. . .” മത്തായി 5-ൽ യേശു ആ തലക്കെട്ട് - നിരവധി തവണ ഉപയോഗിച്ചിരിക്കുന്നു. ഈ ലോകം നിരന്തരം നമ്മോട് എന്താണ് പറയുന്നതെന്ന് അവന് നന്നായി അറിയാം. എന്നാൽ നാം വ്യത്യസ്തമായി ജീവിക്കണമെന്നാണ് അവന്റെ ആഗ്രഹം. ഈ സാഹചര്യത്തിൽ, അവൻ പറയുന്നു," നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക" (വാക്യം 44). പിന്നീട് പുതിയ നിയമത്തിൽ, അപ്പോസ്തലനായ പൗലോസ് ആ വാക്ക് തന്നെ ഉപയോഗിക്കുന്നത് ആരെ ഉദ്ദേശിച്ചായിരിക്കാം? അതെ: നമ്മളെ തന്നെയാണ്  - കുറച്ചുകൂടി മുന്നോട്ടു ചിന്തിച്ചാൽ "നാം ദൈവത്തിന്റെ ശത്രുക്കളായിരിക്കെ" (റോമർ 5:10). "ഞാൻ പറയുന്നതുപോലെ ചെയ്യുക, ഞാൻ ചെയ്യുന്നതുപോലെയല്ല”  യേശു തന്റെ വാക്കുകളെ പ്രവർത്തനങ്ങളിലൂടെ ഉറപ്പിച്ചു. അവൻ നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്റെ ജീവൻ നൽകുകയും ചെയ്തു.

 

ക്രിസ്തു തന്റെ ജീവിതത്തിൽ "പോസിറ്റീവ് ആളുകൾക്ക്" മാത്രം ഇടം നൽകിയിരുന്നെങ്കിൽ? അത് നമ്മെ എവിടെ എത്തിച്ചേനെ? അവന്റെ സ്നേഹം വ്യക്തികളെ ബഹുമാനിക്കുന്നില്ല എന്നതിന് ദൈവത്തിന് നന്ദി. എന്തെന്നാൽ, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, അവന്റെ ശക്തിയാൽ നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു.

ദൈവത്തിന്റെ ഉറപ്പായ പിന്തുടരൽ

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരാൾ എനിക്ക് ഒരു ബ്ലോക്ക് മുമ്പിലായി നടക്കുകയായിരുന്നു. അയാളുടെ കൈയിൽ നിറയെ പൊതികൾ ഉള്ളത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. പൊടുന്നനെ അയാളുടെ കാലിടറി, പൊതികൾ എല്ലാം നിലത്തു വീണുപോയി. കുറച്ച് ആളുകൾ അയാളെ എഴുന്നേല്പിച്ചു, സാധനങ്ങൾ പെറുക്കാൻ അയാളെ സഹായിച്ചു. എന്നാൽ അവർ ഒരു കാര്യം വിട്ടുപോയി - അയാളുടെ പേഴ്‌സ്.  ഞാൻ അത് എടുത്ത് അപരിചിതനെ പിന്തുടരാൻ തുടങ്ങി - ആ പ്രധാനപ്പെട്ട സാധനം തിരികെ നൽകാമെന്ന പ്രതീക്ഷയിൽ. ഞാൻ “സർ, സർ!’’ എന്ന് ഉറക്കെ വിളിച്ചു. ഒടുവിൽ അയാൾ ശ്രദ്ധിച്ചു. ഞാൻ അയാളുടെ അടുത്തെത്തിയപ്പോൾ തന്നെ അയാൾ തിരിഞ്ഞു. ഞാൻ പേഴ്‌സ് നീട്ടിയപ്പോൾ, ആശ്ചര്യപ്പെടുത്തുന്ന ആശ്വാസവും അളവറ്റ നന്ദിയും നിറഞ്ഞ അയാളുടെ നോട്ടം ഞാൻ ഒരിക്കലും മറക്കുകയില്ല.

ആ മനുഷ്യനെ പിന്തുടരുക എന്ന നിലയിൽ തുടങ്ങിയ കാര്യം തികച്ചും വ്യത്യസ്തമായ ഒന്നായി മാറി. മിക്ക ഇംഗ്ലീഷ് വിവർത്തനങ്ങളും, പരിചിതമായ സങ്കീർത്തനം 23-ന്റെ അവസാന വാക്യത്തിൽ പിന്തുടരുക എന്ന വാക്ക് ഉപയോഗിക്കുന്നു: “നന്മയും കരുണയും എന്റെ ആയുഷ്‌കാലമൊക്കെയും എന്നെ പിന്തുടരും’’ (വാ. 6). “പിന്തുടരുക’’ അനുയോജ്യമാണെങ്കിലും, ഉപയോഗിച്ചിരിക്കുന്ന യഥാർത്ഥ എബ്രായ പദം കൂടുതൽ ശക്തവും തീവ്രവുമാണ്. ഈ വാക്കിന്റെ അക്ഷരാർത്ഥം “പിന്തുടരുക അല്ലെങ്കിൽ ഓടിക്കുക’’ എന്നാണ് - ഒരു വേട്ടക്കാരൻ തന്റെ ഇരയെ പിന്തുടരുന്നതുപോലെ (ആടുകളെ പിന്തുടരുന്ന ചെന്നായയെക്കുറിച്ചു ചിന്തിക്കുക).

ഒരു വളർത്തുമൃഗം നിങ്ങളെ അലസമായി അനുഗമിക്കുന്നതുപോലെ, ദൈവത്തിന്റെ നന്മയും കരുണയും വെറുതെ, തിടുക്കമൊന്നും കൂടാതെ നമ്മെ പിന്തുടരുകയല്ല. അല്ല, 'തീർച്ചയായും' നമ്മെ ഓടിക്കുകയാണ്. ഒരു മനുഷ്യന്റെ പേഴ്‌സ് തിരികെ നൽകാൻ പിന്തുടരുന്നതു പോലെ, നമ്മെ നിത്യസ്‌നേഹത്തോടെ സ്‌നേഹിക്കുന്ന നല്ല ഇടയൻ നമ്മെ പിന്തുടരുന്നു (വാ. 1, 6).

ചിന്തകളും പ്രാർത്ഥനകളും

“എന്റെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടായിരിക്കും.’’ ആ വാക്കുകൾ കേട്ടാൽ, ആ വ്യക്തി അത് ശരിക്കും അർത്ഥമാക്കുന്നുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ എഡ്‌ന ഡേവിസ് അതു പറയുമ്പോൾ നിങ്ങൾ ഒരിക്കലും അത്ഭുതപ്പെടേണ്ടതില്ല. ആ ചെറിയ പട്ടണത്തിലെ എല്ലാവർക്കും, “മിസ്. എഡ്‌നയുടെ’’ മഞ്ഞ എഴുത്തു പാഡിന്റെ ഓരോ പേജിലും പേരുകൾ നിറഞ്ഞിരിക്കുകയാണെന്ന് അറിയാം. എല്ലാ ദിവസവും അതിരാവിലെ വൃദ്ധയായ സ്ത്രീ ദൈവത്തോട് ഉറക്കെ പ്രാർത്ഥിച്ചു. അവളുടെ ലിസ്റ്റിലുള്ള എല്ലാവർക്കും അവർ ആഗ്രഹിച്ച പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ല എങ്കിലും എന്നാൽ അവരുടെ ജീവിതത്തിൽ ദൈവത്തോളം വലിപ്പമുള്ള എന്തെങ്കിലും സംഭവിച്ചുവെന്ന് അവളുടെ ശവസംസ്‌കാര ചടങ്ങിൽ പലരും സാക്ഷ്യപ്പെടുത്തി, അത് മിസ് എഡ്‌നയുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ മറുപടിയാണെന്നു സമ്മതിച്ചു.

പത്രൊസിന്റെ കാരാഗൃഹ അനുഭവത്തിൽ പ്രാർത്ഥനയുടെ ശക്തി ദൈവം വെളിപ്പെടുത്തി. അപ്പൊസ്തലനെ ഹെരോദാവിന്റെ പടയാളികൾ പിടികൂടി തടവിലാക്കുകയും “അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു’’ (പ്രവൃത്തികൾ 12:4) ഏൽപ്പിക്കുകയും ചെയ്തപ്പോൾ, അവന്റെ പ്രതീക്ഷകൾ ഇരുളടഞ്ഞതായി കാണപ്പെട്ടു. എന്നാൽ “സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു’’ (വാ. 5). അവരുടെ ചിന്തകളിലും പ്രാർത്ഥനകളിലും പത്രൊസ് ഉണ്ടായിരുന്നു. ദൈവം ചെയ്തത് തികച്ചും അത്ഭുതകരമായിരുന്നു! കാരാഗൃഹത്തിൽ ഒരു ദൂതൻ പത്രൊസിനു പ്രത്യക്ഷനായി, അവനെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുകയും കാരാഗൃഹ വാതിലുകൾക്കപ്പുറം സുരക്ഷിതത്വത്തിലേക്കു നയിക്കുകയും ചെയ്തു (വാ. 7-10).

ചിലർ യഥാർത്ഥത്തിൽ അർത്ഥമാക്കാതെ  “ചിന്തകളും പ്രാർത്ഥനകളും’’ ഉപയോഗിച്ചേക്കാം. എന്നാൽ നമ്മുടെ പിതാവ് നമ്മുടെ ചിന്തകൾ അറിയുന്നു, നമ്മുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നു, അവന്റെ പൂർണ്ണമായ ഇഷ്ടപ്രകാരം നമുക്കുവേണ്ടി പ്രവർത്തിക്കുന്നു. മഹാനും ശക്തനുമായ ദൈവത്തെ നാം സേവിക്കുമ്പോൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രാർത്ഥന സ്വീകരിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല.