നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Jeff Olson

ഒളിച്ചു കളി

'അവന്‍ എന്നെ കണ്ടുപിടിക്കാന്‍ പോകയാണ്' ഞാന്‍ ചിന്തിച്ചു. എന്റെ അഞ്ചു വയസ്സുകാരനായ കസിന്റെ കാലടി ശബ്ദം ഞാനിരിക്കുന്ന മൂലയിലേക്ക് അടുത്തുവരുമ്പോള്‍ എന്റെ കൊച്ചു ഹൃദയം അതിവേഗം മിടിച്ചു. അവന്‍ അടുത്തു വരികയാണ്. അഞ്ചു ചുവട് അകലെ. മൂന്ന്, രണ്ട്, 'നിന്നെ കണ്ടേ.''

ഒളിച്ചേ - കണ്ടേ. കുട്ടിക്കാലത്ത് ഈ കളി കളിച്ചതിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മിക്കവര്‍ക്കും ഉണ്ട്. എന്നിട്ടും ജീവിതത്തില്‍ ചിലപ്പോള്‍, കണ്ടെത്തുമെന്ന ഭയം വിനോദമല്ല, മറിച്ച് ഓടിപ്പോകാനുള്ള ആഴമായ പ്രേരണയില്‍ വേരൂന്നിയിട്ടുള്ള ഒന്നാണ്. ആളുകള്‍ അവര്‍ കാണുന്നതിനെ ഇഷ്ടപ്പെടാതിരുന്നേക്കാം.

വീഴ്ച സംഭവിച്ച ലോകത്തിന്റെ മക്കളെന്ന നിലയില്‍, ദൈവവും നമ്മളും തമ്മില്‍ നടത്തുന്ന 'ഒളിച്ചേ -കണ്ടേ എന്ന കൂടിക്കുഴഞ്ഞ കളി' എന്നു എന്റെ സ്‌നേഹിതന്‍ പേരിട്ട ഒരു കളി കളിക്കാനുള്ള പ്രേരണ നമുക്കുണ്ട്. അത് അതിനേക്കാള്‍ അധികം ഒളിക്കുകയാണെന്ന നാട്യത്തിന്റെ കളിയാണ് - കാരണം രണ്ടുവിധത്തിലായാലും അവന്‍ നമ്മുടെ കുഴഞ്ഞു മറിഞ്ഞ ചിന്തകളും തെറ്റായ തിരഞ്ഞെടുപ്പുകളെയും തിരിച്ചറിയുന്നുണ്ട്. അവന് യഥാര്‍ത്ഥത്തില്‍ കാണാന്‍ കഴിയുകയില്ലെന്ന് നടിക്കാന്‍ നാം ഇഷ്ടപ്പെടുമ്പോഴും നമുക്കതറിയാം.

എന്നിട്ടും ദൈവം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. 'പുറത്തുവരിക' അവന്‍ നമ്മെ വിളിക്കുന്നു. 'എനിക്ക് നിന്നെ കാണണം, നിന്റെ ഏറ്റവും ലജ്ജാവഹമായ ഭാഗങ്ങള്‍ പോലും.' ഭയം കൊണ്ട് ഒളിച്ച ആദ്യ മനുഷ്യനെ 'നീ എവിടെ?' എന്നു വിളിച്ച അതേ ശബ്ദത്തിന്റെ പ്രതിധ്വനിയാണിത് (ഉല്പത്തി 3:9). അത്തരമൊരു ഹൃദയംഗമായ ക്ഷണം, ആഞ്ഞു തറയ്ക്കുന്ന ചോദ്യത്തിന്റെ രൂപത്തിലാണുയര്‍ന്നത്, 'ഒളിയിടത്തില്‍ നിന്നു പുറത്തു വരിക, പ്രിയ പൈതലേ, ഞാനുമായുള്ള ബന്ധത്തിലേക്ക് മടങ്ങിവരിക.'

അത് വളരെയധികം അപകട സാധ്യതയുള്ളതായി, യുക്തിക്കു നിരക്കാത്തതായി തോന്നിയേക്കാം, എന്നാല്‍, നമ്മുടെ പിതാവിന്റെ കരുതലിന്റെ സുരക്ഷിത വലയത്തിനുള്ളില്‍ - നാം എന്ത് ചെയ്തിരുന്നാലും എന്ത് ചെയ്യാന്‍ പരാജയപ്പെട്ടിരുന്നാലും - നമ്മിലാര്‍ക്കും പൂര്‍ണ്ണമായി അറിയപ്പെടാനും സ്‌നേഹിക്കപ്പെടാനും കഴിയും.

അസഹനീയമായതിനെ അതിജീവിക്കുക

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സമൂഹങ്ങളിലൊന്നായ ദി എക്‌സ്പിരിയന്‍സ് പ്രൊജക്റ്റ്, മുമ്പ് ദശലക്ഷക്കണക്കിനാളുകള്‍ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സൈറ്റായിരുന്നു. ഹൃദയഭേദകമായ അനുഭവങ്ങള്‍ ഞാന്‍ വായിക്കുമ്പോള്‍, നമ്മുടെ വേദന കാണാന്‍ - മനസ്സിലാക്കാനും - കഴിയുന്ന ഒരാള്‍ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങള്‍ എത്ര പരിതാപകരമായി ആഗ്രഹിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചു.

ഉല്പത്തി പുസ്തകത്തില്‍, ഒരു യുവദാസിയുടെ കഥ, ഈ കഴിവ് എത്രമാത്രം ജീവദായകമാണെന്നു വെളിപ്പെടുത്തുന്നു. മിസ്രയീമിലെ ഫറവോന്‍ അബ്രഹാമിന് സമ്മാനിച്ചിരിക്കാന്‍ സാധ്യതയുള്ള അടിമയായിരുന്നു ഹാഗാര്‍ (ഉല്പത്തി 12:16; 16:1 കാണുക). അബ്രാമിന്റെ ഭാര്യ സാറായിക്ക് ഗര്‍ഭധാരണത്തിന് കഴിവില്ലാതിരുന്നതിനാല്‍, ഹാഗാറില്‍ ഒരു സന്തതിയെ ഉളവാക്കുവാന്‍ അവള്‍ അബ്രാമിനെ നിര്‍ബന്ധിച്ചു - അസ്വസ്ഥജനകമെങ്കിലും അന്ന് നിലവിലിരുന്ന ഒരു ആചാരമായിരുന്നു അത്. എങ്കിലും ഹാഗാര്‍ ഗര്‍ഭിണിയായപ്പോള്‍, സംഘര്‍ഷം ഉടലെടുക്കുകയും സാറായിയുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഹാഗാര്‍ മരുഭൂമിയിലേക്ക് ഓടിപ്പോകുകയും ചെയ്തു (16:1-6).

എന്നാല്‍ ഹാഗാറിന്റെ കഷ്ടസ്ഥിതി - ഗര്‍ഭിണിയും ഏകയായി കഠിനമായ മരുഭൂമിയില്‍ കഴിയുന്നതും - സ്വര്‍ഗ്ഗീയ കണ്ണുകള്‍ക്ക് മറവായിരുന്നില്ല. സ്വര്‍ഗ്ഗീയ ദൂതന്‍ ഹാഗാറിനെ ധൈര്യപ്പെടുത്തിയതിനെത്തുടര്‍ന്ന് (വാ. 7-12) അവള്‍ പ്രഖ്യാപിച്ചു 'ദൈവമേ നീ എന്നെ കാണുന്നു'' (വാ. 13). പുറമെ കാണുന്ന വസ്തുതകള്‍ക്കപ്പുറത്തേക്ക് കാണുന്നവനെ ഹാഗാര്‍ സ്തുതിക്കുകയായിരുന്നു. ഇതേ ദൈവം യേശുവില്‍ വെളിപ്പെട്ടു, അവന്‍ 'പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു' (മത്തായി 9:36). മനസ്സിലാക്കുന്നവനായ ഒരു ദൈവത്തെയാണ് ഹാഗാര്‍ കണ്ടുമുട്ടിയത്.

ഹാഗാറിന്റെ വേദന കണ്ടവനും മനസ്സിലാക്കിയവനുമായവന്‍ നമ്മുടേതും കാണുന്നു (എബ്രായര്‍ 4:15-16). സ്വര്‍ഗ്ഗത്തിന്റെ സഹാനുഭൂതി അനുഭവിക്കുന്നത് അസഹനീയമായത് കൂടുതല്‍ സഹനീയമാകുവാന്‍ സഹായിക്കും.