ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സമൂഹങ്ങളിലൊന്നായ ദി എക്‌സ്പിരിയന്‍സ് പ്രൊജക്റ്റ്, മുമ്പ് ദശലക്ഷക്കണക്കിനാളുകള്‍ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സൈറ്റായിരുന്നു. ഹൃദയഭേദകമായ അനുഭവങ്ങള്‍ ഞാന്‍ വായിക്കുമ്പോള്‍, നമ്മുടെ വേദന കാണാന്‍ – മനസ്സിലാക്കാനും – കഴിയുന്ന ഒരാള്‍ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങള്‍ എത്ര പരിതാപകരമായി ആഗ്രഹിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചു.

ഉല്പത്തി പുസ്തകത്തില്‍, ഒരു യുവദാസിയുടെ കഥ, ഈ കഴിവ് എത്രമാത്രം ജീവദായകമാണെന്നു വെളിപ്പെടുത്തുന്നു. മിസ്രയീമിലെ ഫറവോന്‍ അബ്രഹാമിന് സമ്മാനിച്ചിരിക്കാന്‍ സാധ്യതയുള്ള അടിമയായിരുന്നു ഹാഗാര്‍ (ഉല്പത്തി 12:16; 16:1 കാണുക). അബ്രാമിന്റെ ഭാര്യ സാറായിക്ക് ഗര്‍ഭധാരണത്തിന് കഴിവില്ലാതിരുന്നതിനാല്‍, ഹാഗാറില്‍ ഒരു സന്തതിയെ ഉളവാക്കുവാന്‍ അവള്‍ അബ്രാമിനെ നിര്‍ബന്ധിച്ചു – അസ്വസ്ഥജനകമെങ്കിലും അന്ന് നിലവിലിരുന്ന ഒരു ആചാരമായിരുന്നു അത്. എങ്കിലും ഹാഗാര്‍ ഗര്‍ഭിണിയായപ്പോള്‍, സംഘര്‍ഷം ഉടലെടുക്കുകയും സാറായിയുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഹാഗാര്‍ മരുഭൂമിയിലേക്ക് ഓടിപ്പോകുകയും ചെയ്തു (16:1-6).

എന്നാല്‍ ഹാഗാറിന്റെ കഷ്ടസ്ഥിതി – ഗര്‍ഭിണിയും ഏകയായി കഠിനമായ മരുഭൂമിയില്‍ കഴിയുന്നതും – സ്വര്‍ഗ്ഗീയ കണ്ണുകള്‍ക്ക് മറവായിരുന്നില്ല. സ്വര്‍ഗ്ഗീയ ദൂതന്‍ ഹാഗാറിനെ ധൈര്യപ്പെടുത്തിയതിനെത്തുടര്‍ന്ന് (വാ. 7-12) അവള്‍ പ്രഖ്യാപിച്ചു ‘ദൈവമേ നീ എന്നെ കാണുന്നു” (വാ. 13). പുറമെ കാണുന്ന വസ്തുതകള്‍ക്കപ്പുറത്തേക്ക് കാണുന്നവനെ ഹാഗാര്‍ സ്തുതിക്കുകയായിരുന്നു. ഇതേ ദൈവം യേശുവില്‍ വെളിപ്പെട്ടു, അവന്‍ ‘പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു’ (മത്തായി 9:36). മനസ്സിലാക്കുന്നവനായ ഒരു ദൈവത്തെയാണ് ഹാഗാര്‍ കണ്ടുമുട്ടിയത്.

ഹാഗാറിന്റെ വേദന കണ്ടവനും മനസ്സിലാക്കിയവനുമായവന്‍ നമ്മുടേതും കാണുന്നു (എബ്രായര്‍ 4:15-16). സ്വര്‍ഗ്ഗത്തിന്റെ സഹാനുഭൂതി അനുഭവിക്കുന്നത് അസഹനീയമായത് കൂടുതല്‍ സഹനീയമാകുവാന്‍ സഹായിക്കും.