‘അവന്‍ എന്നെ കണ്ടുപിടിക്കാന്‍ പോകയാണ്’ ഞാന്‍ ചിന്തിച്ചു. എന്റെ അഞ്ചു വയസ്സുകാരനായ കസിന്റെ കാലടി ശബ്ദം ഞാനിരിക്കുന്ന മൂലയിലേക്ക് അടുത്തുവരുമ്പോള്‍ എന്റെ കൊച്ചു ഹൃദയം അതിവേഗം മിടിച്ചു. അവന്‍ അടുത്തു വരികയാണ്. അഞ്ചു ചുവട് അകലെ. മൂന്ന്, രണ്ട്, ‘നിന്നെ കണ്ടേ.”

ഒളിച്ചേ – കണ്ടേ. കുട്ടിക്കാലത്ത് ഈ കളി കളിച്ചതിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മിക്കവര്‍ക്കും ഉണ്ട്. എന്നിട്ടും ജീവിതത്തില്‍ ചിലപ്പോള്‍, കണ്ടെത്തുമെന്ന ഭയം വിനോദമല്ല, മറിച്ച് ഓടിപ്പോകാനുള്ള ആഴമായ പ്രേരണയില്‍ വേരൂന്നിയിട്ടുള്ള ഒന്നാണ്. ആളുകള്‍ അവര്‍ കാണുന്നതിനെ ഇഷ്ടപ്പെടാതിരുന്നേക്കാം.

വീഴ്ച സംഭവിച്ച ലോകത്തിന്റെ മക്കളെന്ന നിലയില്‍, ദൈവവും നമ്മളും തമ്മില്‍ നടത്തുന്ന ‘ഒളിച്ചേ -കണ്ടേ എന്ന കൂടിക്കുഴഞ്ഞ കളി’ എന്നു എന്റെ സ്‌നേഹിതന്‍ പേരിട്ട ഒരു കളി കളിക്കാനുള്ള പ്രേരണ നമുക്കുണ്ട്. അത് അതിനേക്കാള്‍ അധികം ഒളിക്കുകയാണെന്ന നാട്യത്തിന്റെ കളിയാണ് – കാരണം രണ്ടുവിധത്തിലായാലും അവന്‍ നമ്മുടെ കുഴഞ്ഞു മറിഞ്ഞ ചിന്തകളും തെറ്റായ തിരഞ്ഞെടുപ്പുകളെയും തിരിച്ചറിയുന്നുണ്ട്. അവന് യഥാര്‍ത്ഥത്തില്‍ കാണാന്‍ കഴിയുകയില്ലെന്ന് നടിക്കാന്‍ നാം ഇഷ്ടപ്പെടുമ്പോഴും നമുക്കതറിയാം.

എന്നിട്ടും ദൈവം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ‘പുറത്തുവരിക’ അവന്‍ നമ്മെ വിളിക്കുന്നു. ‘എനിക്ക് നിന്നെ കാണണം, നിന്റെ ഏറ്റവും ലജ്ജാവഹമായ ഭാഗങ്ങള്‍ പോലും.’ ഭയം കൊണ്ട് ഒളിച്ച ആദ്യ മനുഷ്യനെ ‘നീ എവിടെ?’ എന്നു വിളിച്ച അതേ ശബ്ദത്തിന്റെ പ്രതിധ്വനിയാണിത് (ഉല്പത്തി 3:9). അത്തരമൊരു ഹൃദയംഗമായ ക്ഷണം, ആഞ്ഞു തറയ്ക്കുന്ന ചോദ്യത്തിന്റെ രൂപത്തിലാണുയര്‍ന്നത്, ‘ഒളിയിടത്തില്‍ നിന്നു പുറത്തു വരിക, പ്രിയ പൈതലേ, ഞാനുമായുള്ള ബന്ധത്തിലേക്ക് മടങ്ങിവരിക.’

അത് വളരെയധികം അപകട സാധ്യതയുള്ളതായി, യുക്തിക്കു നിരക്കാത്തതായി തോന്നിയേക്കാം, എന്നാല്‍, നമ്മുടെ പിതാവിന്റെ കരുതലിന്റെ സുരക്ഷിത വലയത്തിനുള്ളില്‍ – നാം എന്ത് ചെയ്തിരുന്നാലും എന്ത് ചെയ്യാന്‍ പരാജയപ്പെട്ടിരുന്നാലും – നമ്മിലാര്‍ക്കും പൂര്‍ണ്ണമായി അറിയപ്പെടാനും സ്‌നേഹിക്കപ്പെടാനും കഴിയും.