‘കാലുകളുടെ ചരിത്രത്തിലെ ഏറ്റവും സുഖപ്രദമായ സോക്‌സ്’ എന്ന പരസ്യം എന്റെ ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു. തുടര്‍ന്ന് കാലുകള്‍ക്കുള്ള സുവാര്‍ത്ത കുറെക്കൂടി വിശദീകരിച്ച്, ഭവനരഹിതര്‍ക്കുള്ള കേന്ദ്രങ്ങളിലെ ഏറ്റവും ആവശ്യമുള്ള വസ്ത്രം സോക്‌സായതുകൊണ്ട് വില്ക്കുന്ന ഓരോ ജോഡി സോക്‌സിനും ഓരോ ജോഡി വീതം കമ്പനി ആവശ്യത്തിലിരിക്കുന്ന ഒരുവന് കമ്പനി സംഭാവന ചെയ്യുന്നതായിരിക്കും എന്ന് പരസ്യദാതാവ് പ്രഖ്യാപിച്ചു.

മുപ്പത്തിയെട്ടു വര്‍ഷമായി നടക്കാന്‍ കഴിയാതിരുന്ന ഒരു മനുഷ്യന്റെ കാലുകള്‍ യേശു സൗഖ്യമാക്കിയപ്പോള്‍ അയാളുടെ പുഞ്ചിരി സങ്കല്‍പ്പിച്ചു നോക്കൂ (യോഹന്നാന്‍ 5:2-8). ഇനി, കാലുകള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ കരുതലോ, ദീര്‍ഘനാളുകളായി സഹായം ലഭ്യമാകാതിരുന്ന ഒരുവന്റെ ഹൃദയമോ കണ്ടിട്ട് യാതൊരു ചലനവും ഹൃദയത്തില്‍ ഉണ്ടാകാതിരുന്ന ദൈവാലയ പ്രമാണിമാരുടെ മുഖത്തെ എതിര്‍പ്പിന്റെ നോട്ടം സങ്കല്‍പ്പിച്ചു നോക്കൂ. ശബ്ബത്തില്‍ വേല ചെയ്യുന്നതിനെ വിലക്കുന്ന മതനിയമത്തെ ലംഘിച്ചതായി അവര്‍ യേശുവിന്റെയും ആ മനുഷ്യന്റെയും മേല്‍ കുറ്റം ആരോപിച്ചു (വാ. 9-10, 16-17). അവര്‍ നിയമം കണ്ടപ്പോള്‍ യേശു കരുണയുടെ ആവശ്യം കണ്ടു.

ഈ സമയത്ത് തനിക്കു പുതിയ കാലുകള്‍ തന്നതാരെന്നുപോലും ആ മനുഷ്യന് അറിയില്ലായിരുന്നു. പിന്നീട് മാത്രമാണ് തന്നെ സൗഖ്യമാക്കിയത് യേശു ആണ് എന്നയാള്‍ക്കു പറയാന്‍ കഴിഞ്ഞത് (വാ. 13-15). ആ മനുഷ്യനും – നമുക്കും – തകര്‍ന്ന ശരീരങ്ങളുടെയും മനസ്സുകളുടെയും ഹൃദയങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും നല്ല വാര്‍ത്ത നല്‍കുന്നതിനായി തന്റെ സ്വന്തം കാലുകള്‍ ഒരു മരത്തോടു ചേര്‍ത്ത് ആണിയടിക്കാന്‍ അനുവദിച്ചുകൊടുത്ത അതേ യേശുവാണവന്‍.