”പരാജയം അസാധ്യമാണ്!” സൂസന്‍ ബി. ആന്തണി (1820-1906) ആണ് ഈ വാക്കുകള്‍ പറഞ്ഞത്. അമേരിക്കയിലെ സ്്ത്രീകളുടെ അവകാശത്തിനായി എടുത്ത ഉറച്ച നിലപാടുകളുടെ പേരില്‍ പ്രശസ്തയായിരുന്നു അവര്‍. നിരന്തരമായ വിമര്‍ശനവും പിന്നീട് നിയമവിരുദ്ധമായി വോട്ടുചെയ്തതിന്റെ പേരില്‍ അറസ്റ്റും വിചാരണയും കുറ്റക്കാരിയെന്ന വിധിയും അവള്‍ നേരിട്ടുവെങ്കിലും സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പോരാട്ടം ഒരിക്കലും നിര്‍ത്തുകയില്ല എന്നവള്‍ ശപഥം ചെയ്തു. തന്റെ പോരാട്ടം നീതിയുക്തമാണ് എന്നവള്‍ വിശ്വസിച്ചു. തന്റെ അധ്വാനത്തിന്റെ ഫലം കാണാന്‍ അവള്‍ ജീവിച്ചിരുന്നില്ലെങ്കിലും അവളുടെ പ്രഖ്യാപനം ശരിയാണെന്നു തെളിഞ്ഞു. 1920 ല്‍ ഭരണഘടനയുടെ പത്തൊമ്പതാമത് ഭേദഗതി സ്ത്രീകള്‍ക്ക് വോട്ടവകാശം ഉറപ്പാക്കി.

നെഹെമ്യാവിനെ സംബന്ധിച്ചു പരാജയം ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. പ്രധാന കാരണം അവന് ശക്തനായ ഒരു സഹായി ഉണ്ടായിരുന്നു എന്നതായിരുന്നു-ദൈവം. തന്റെ ലക്ഷ്യത്തെ -യെരൂശലേമിന്റെ മതില്‍ പുനര്‍ നിര്‍മ്മിക്കുക – അനുഗ്രഹിക്കാന്‍ പ്രാര്‍ത്ഥിച്ചതിനുശേഷം നെഹെമ്യാവും ബാബിലോന്യ പ്രവാസത്തില്‍ നിന്നു യെരൂശലേമിലേക്കു മടങ്ങിവന്ന ആളുകളും അതു സംഭവിക്കുന്നതിനായി അധ്വാനിച്ചു. ശത്രുക്കളില്‍ നിന്നും ജനത്തെ സംരക്ഷിക്കുന്നതിനു മതില്‍ ആവശ്യമായിരുന്നു. എന്നാല്‍ ആ ലക്ഷ്യത്തിനെതിരായ എതിര്‍പ്പു വന്നത്് വഞ്ചനയുടെയും ഭീഷണിയുടെയും രൂപത്തിലായിരുന്നു. എതിര്‍പ്പു തന്നെ വ്യതിചലിപ്പിക്കുന്നതിനെ നെഹെമ്യാവു വിസമ്മതിച്ചു. വേലയെ തടസ്സപ്പെടുത്തിയവരോട് അവന്‍ പറഞ്ഞു, ‘ഞാന്‍ ഒരു വലിയ വേല ചെയ്തുവരുന്നു” (6:3). അതിനുശേഷം അവന്‍ പ്രാര്‍ത്ഥിച്ചു, ‘ദൈവമേ, എന്നെ ധൈര്യപ്പെടുത്തണമേ” (വാ. 9). സ്ഥിരോത്സാഹത്തിനു നന്ദി, വേല പൂര്‍ത്തീകരിച്ചു (വാ. 15).

എതിര്‍പ്പിന്റെ നടുവില്‍ മുന്നോട്ടു പോകുവാന്‍ ദൈവം നെഹെമ്യാവിനു ശക്തി നല്‍കി. ഉപേക്ഷിക്കാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന ഒരു ജോലി നിങ്ങള്‍ക്കുണ്ടോ? മുന്നോട്ടു പോകുന്നതിന് നിങ്ങള്‍ക്കു വേണ്ടുന്നതെല്ലാം നല്‍കുവാന്‍ ദൈവത്തോടപേക്ഷിക്കുക.