ഒരു ക്രിസ്തുമസിന് എന്റെ മുത്തശ്ശി എനിക്ക് മനോഹരമായ ഒരു നെക്ക്ലസ് സമ്മാനിച്ചു. മനോഹരമായ മുത്തുകള്‍ എന്റെ കഴുത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു; എന്നാല്‍ ഒരു ദിവസം അതിന്റെ ചരടു പൊട്ടി. മുത്തുകള്‍ ഞങ്ങളുടെ വീടിന്റെ പലക പാകിയ തറയിലെമ്പാടും ചിതറി. പലകയുടെ മുകളിലൂടെ ഇഴഞ്ഞ് ഓരോ ചെറിയ ഗോളവും ഞാന്‍ കണ്ടെടുത്തു. ഒറ്റയ്ക്ക് അവ വളരെ ചെറുതായിരുന്നു. എന്നാല്‍ ചരടില്‍ കോര്‍ക്കുമ്പോള്‍ ആ മുത്തുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു.

ചിലപ്പോള്‍ ദൈവത്തോടുള്ള എന്റെ സമ്മതങ്ങള്‍ അപ്രധാനമെന്നു തോന്നാറുണ്ട് – ആ ഒറ്റയൊറ്റ മുത്തുകള്‍ പോലെ. അതിസയകരമാംവിധം അനുസരണയുള്ളവളായിരുന്ന യേശുവിന്റെ അമ്മ മറിയയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറുണ്ട്. മശിഹായെ ഗര്‍ഭം ധരിക്കാനുള്ള ദൈവവിളി സ്വീകരിച്ചപ്പോള്‍ അവള്‍ സമ്മതമറിയിച്ചു, ‘ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു” (ലൂക്കൊസ് 1:38). അവളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തെല്ലാമാണെന്ന് അവള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നുവോ? തന്റെ പുത്രനെ ക്രൂശിലേക്കു വിട്ടുകൊടുക്കാന്‍ കുറെക്കൂടി വലിയൊരു സമ്മതം ആവശ്യമായിരുന്നു എന്ന കാര്യം?

മാലാഖമാരുടെയും ഇടയന്മാരുടെയും സന്ദര്‍ശനത്തിനുശേഷം, ലൂക്കൊസ് 2:19 നമ്മോടു പറയുന്നത്, ‘മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു” എന്നാണ്. സംഗ്രഹിക്കുക എന്നതിനര്‍ത്ഥം ‘സൂക്ഷിച്ചുവയ്ക്കുക” എന്നാണ്. ധ്യാനിക്കുക എന്നതിനര്‍ത്ഥം ‘ചരടില്‍ കോര്‍ക്കുക” എന്നാണ്. 2:51 ലും മറിയയെക്കുറിച്ച് ഈ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത് അനേക സമ്മതങ്ങള്‍ അവള്‍ക്കു മൂളേണ്ടി വന്നിട്ടുണ്ട്.
മറിയയെപ്പോലെ നമ്മുടെ അനുസരണത്തിന്റെ താക്കോല്‍ , നമ്മുടെ പിതാവിന്റെ വിളികളോട് വിവിധ സമയങ്ങളില്‍ നാം പറഞ്ഞിട്ടുള്ള സമ്മതങ്ങള്‍, സമര്‍പ്പിത ജീവിതത്തിന്റെ നിധിയായി ഒരു മാലയാകുന്നതുവരെ ഒരു സമയത്ത് ഒന്നു വീതം ചരടില്‍ കോര്‍ക്കുന്നതായിരിക്കാം.