1944 ലെ ക്രിസ്തുമസ് തലേന്ന് ‘ഓള്‍ഡ് ബ്രിങ്കര്‍” എന്നറിയപ്പെട്ടിരുന്ന ഒരു മനുഷ്യന്‍ ഒരു ജയില്‍ ആശുപത്രിയില്‍ മരണാസന്നനായി ക്ിടക്കുകയായിരുന്നു. സഹതടവുകാര്‍ സംഘടിപ്പിച്ച ഒരു താല്‍ക്കാലിക ക്രിസ്തുമസ് ആരാധന ആരംഭിക്കുന്നതു പ്രതീക്ഷിച്ചാണ് അയാള്‍ കിടന്നിരുന്നത്. ‘ എപ്പോഴാണ് പാട്ട് ആരംഭിക്കുക’ സുമാത്രയിലെ മുണ്‍ടോക്ക് ജയിലില്‍ തന്നോടൊപ്പം തടവുകാരനായിരുന്ന വില്യം മക്ക്ഡോഗലിനോട് അയാള്‍ ചോദിച്ചു. ‘ഉടനെ” മക്ക്ഡോഗല്‍ പറഞ്ഞു. ‘നല്ലത്” മരണാസന്നനായ ആ മനുഷ്യന്‍ പറഞ്ഞു. ‘എന്നിട്ട് എനിക്കതിനെ ദൂതന്മാരുടേതുമായി താരതമ്യപ്പെടുത്താന്‍ കഴിയും.”

ദശാബ്ദങ്ങള്‍ക്കു മുമ്പ് ബ്രിങ്കര്‍ തന്റെ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപോയിരുന്നു എങ്കിലും തന്റെ അന്ത്യദിനങ്ങളില്‍ പാപങ്ങളെ ഏറ്റുപറയുകയും ദൈവത്തോടു സമാധാനത്തിലാകുകയും ചെയ്തിരുന്നു. കൈപ്പുള്ള നോട്ടത്തോടെ മറ്റുള്ളവരെ സ്വീകരിക്കുന്നതിനു പകരം അയാള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുമായിരുന്നു. ‘അതൊരു തികഞ്ഞ രൂപാന്തരമായിരുന്നു” മക്ക്ഡോഗല്‍ പറഞ്ഞു.

ബ്രിങ്കറിന്റെ ആവശ്യപ്രകാരം മോചിതരായ പതിനൊന്നു തടവുകാര്‍ സൈലന്റ് നൈറ്റ് പാടിക്കഴിഞ്ഞപ്പോള്‍ ബ്രിങ്കര്‍ സമാധാനത്തോടെ മരിച്ചു. ബ്രിങ്കര്‍ ഒരു പ്രാവശ്യം യേശുവിനെ അനുഗമിച്ചുവെന്നും ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയില്‍ എത്തിയെന്നും അറിഞ്ഞ മക്ക്ഡോഗല്‍ ഇപ്രകാരം നിരീക്ഷിച്ചു, ‘ഒരുപക്ഷേ ബ്രിങ്കറെ സംബന്ധിച്ച് മരണം ക്ഷണിക്കപ്പെട്ട ഒരുക്രിസ്തുമസ് അതിഥിയായിരുന്നു.’

ബ്രിങ്കര്‍ എങ്ങനെയാണ് മരണത്തെ പ്രതീക്ഷിച്ചത് എന്നത് ശിമ്യോനെക്കുറിച്ചാണ് എന്നെ ഓര്‍മ്മിപ്പിച്ചത്. ‘കര്‍ത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരണം കാണുകയില്ല എന്നു പരിശുദ്ധാത്മാവിനാല്‍’ അരുളപ്പാട് ലഭിച്ച ഒരു വിശുദ്ധനായിരുന്നു ശിമ്യോന്‍ (ലൂക്കൊസ് 2:26). ശിമ്യോന്‍ യേശുവിനെ ദൈവാലയത്തില്‍വെച്ചു കണ്ടപ്പോള്‍, അവന്‍ പ്രസ്താവിച്ചു, ‘ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു.
… നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ” (വാ. 29-30).

ബ്രിങ്കറിന്റെ കാര്യത്തിലെന്നപോലെ, നമുക്കു സ്വീകരിക്കാനും നല്‍കാനും കഴിയുന്ന ഏറ്റവും മഹത്തായ ക്രിസ്തുമസ് സമ്മാനം യേശുവിലുള്ള രക്ഷാകരമായ വിശ്വാസമാണ്.