‘കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള എവിടേക്കും (ഉദ്യാനത്തില്‍) ഒരു വിത്ത് എറിയാനും എന്താണ് മുളച്ചുവരുന്നതെന്നു കാണാനും കഴിയണം’ സിറ്റി ബ്ലോസംസിന്റെ സ്ഥാപകയായ റെബേക്കാ ലെമോസ്-ഒറ്റെറോ നിര്‍ദ്ദേശിച്ചു. ശ്രദ്ധാപൂര്‍വ്വമായ ഉദ്യാന പരിപാലനത്തിന്റെ മാതൃക അല്ല ഇതെങ്കിലും, ഓരോ വിത്തിനും ജീവന്‍ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ് അതു സൂചിപ്പിക്കുന്നത്. 2004 മുതല്‍ സിറ്റി ബ്ലോസംസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും വേണ്ടി ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഉദ്യാന നിര്‍മ്മിതിയിലൂടെ കുട്ടികള്‍ക്ക് പോഷകാഹാരത്തെക്കുറിച്ചും തൊഴില്‍ നൈപുണ്യം നേടുന്നതിനെക്കുറിച്ച് പഠിക്കുന്നു. ‘ഒരു നഗര പ്രദേശത്ത് ജീവസ്സുറ്റ പച്ചപ്പ് ഉണ്ടായിരിക്കുന്നത് … കുട്ടികള്‍ക്ക് പ്രത്യുല്പാദനപരവും സുന്ദരവുമായ എന്തെങ്കിലും ചെയ്തുകൊണ്ട് തുറസ്സായ സ്ഥലത്തായിരിക്കാന്‍ ഒരു വഴി തുറക്കുന്നു’ എന്ന് റെബേക്കാ പറയുന്നു.

നൂറു മേനി ഫലം കൊടുക്കാന്‍ പ്രാപ്തിയുള്ള (ലൂക്കൊസ് 8:8) വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു ഉപമ യേശു പറയുകയുണ്ടായി. ആ വിത്ത് നല്ല നിലത്തു വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സുവിശേഷമാണ്. നല്ല നിലത്തെക്കുറിച്ചു കര്‍ത്താവു പറഞ്ഞത് ‘വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ” എന്നാണ് (വാ. 15).

നമുക്കു ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം അവനോട് ബന്ധപ്പെട്ടിരിക്കുക എന്നതാണ് എന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 15:4). ക്രിസ്തുവിനാല്‍ നാം ഉപദേശിക്കപ്പെടുകയും അവനോട് ചേര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് നമ്മില്‍ ‘സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ‘ എന്നിങ്ങനെയുള്ള അവന്റെ ഫലങ്ങള്‍ ഉളവാക്കും (ഗലാത്യര്‍ 5:22-23). മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതിനായി നമ്മില്‍ അവന്‍ ഉല്പാദിപ്പിക്കുന്ന ഫലങ്ങളെ അവന്‍ ഉപയോഗിക്കുന്നു; തന്മൂലം അവര്‍ രൂപാന്തരപ്പെടുകയും അവരുടെ തന്നെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഇത് മനഹരമായ ഒരു ജീവിതത്തെ സൃഷ്ടിക്കുന്നു.