ഒരു വലിയ പെയിന്റിംഗ് കണ്ട് അത് ആസ്വദിക്കാനായി ആ ദമ്പതികൾ അതിന്റെയടുത്ത് ചെന്നു. ചിത്രത്തിന്റെ ചുവട്ടിൽ തുറന്നുവെച്ച പെയിന്റ് പാത്രങ്ങളും ബ്രഷും കണ്ടപ്പോൾ, ഇത് പൂർത്തിയാകാത്ത ചിത്രമാണെന്നും ആർക്കും അതിൽ ചേർന്നു വരക്കാമെന്നും അവർ വിചാരിച്ചു; ചില വരകൾ അവരും നടത്തിയിട്ട് പോയി. ചിത്രകാരൻ തന്റെ പൂർത്തിയായ ചിത്രത്തിന്റെ പ്രദർശനത്തിന് ഒരു വൈവിധ്യമായിട്ട് മാത്രമായിരുന്നു പെയിന്റും ബ്രഷും അവിടെ വെച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ച സംഘാടകർക്ക് ഇതിൽ സംഭവിച്ച തെറ്റിദ്ധാരണ ബോധ്യപ്പെട്ടതുകൊണ്ട് ആ ദമ്പതികളെ വെറുതെ വിട്ടു.

യോർദ്ദാന്റെ കിഴക്ക് താമസിച്ചിരുന്ന ഇസ്രായേൽക്കാർ ഒരു വലിയ യാഗപീഠം പണിതത് തെറ്റിദ്ധാരണയുളവാക്കി. സമാഗമനകൂടാരമല്ലാതെ മറ്റൊരു ഇടവും ആരാധനക്കായി ദൈവം അംഗീകരിച്ചിട്ടില്ലാതിരിക്കെ,  ഇതൊരു മത്സര നീക്കമായി മറ്റ് ഇസ്രായേല്യർ കണക്കാക്കി (യോശുവ 22:16).

വലിയ സംഘർഷം ഉടലെടുത്തു; എന്നാൽ ഇത് യാഗപീഠത്തിന്റെ ഒരു മാതൃക മാത്രമായിരുന്നു എന്ന് കിഴക്കേ ഗോത്രക്കാർ വിശദീകരിച്ചു. അവരുടെ വരും തലമുറകളെ മറ്റ് ഇസ്രായേൽ ഗോത്രങ്ങളുമായുള്ള ആത്മീയ ബന്ധവും പാരമ്പര്യവും ഓർമ്മിപ്പിക്കാനുള്ള ഒരു പ്രതീകമായിട്ടായിരുന്നു അവരത് നിർമ്മിച്ചത് (വാ. 28, 29). അവർ പറഞ്ഞു: “സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ…അറിയുന്നു ” (വാ.22). ഭാഗ്യവശാൽ, മറ്റുള്ളവർക്ക് അത് ബോധ്യമായി. എന്താണ് സംഭവിക്കുന്നത് എന്ന് അവർ കണ്ട് മനസ്സിലാക്കി, ദൈവത്തെ സ്തുതിച്ച്, മടങ്ങിപ്പോയി.

“യഹോവ സർവ്വഹൃദയങ്ങളേയും പരിശോധിക്കുകയും വിചാരങ്ങളും നിരൂപണങ്ങളുമെല്ലാം ഗ്രഹിക്കുകയും ” (1 ദിനവൃത്താന്തം 28: 9) ചെയ്യുന്നതുകൊണ്ട്, ഓരോരുത്തരുടെയും താല്പര്യങ്ങൾ അവിടുത്തേക്ക് അറിയാം. ആശയക്കുഴപ്പങ്ങളുടെ സന്ദർഭങ്ങളിൽ ദൈവത്തോട് നാം സഹായം അഭ്യർത്ഥിച്ചാൽ, നമ്മെത്തന്നെ വിശദീകരിക്കുന്നതിനും മറ്റുള്ളവരുടെ ചെയ്തികൾ ക്ഷമിക്കുന്നതിനും ഒക്കെ ദൈവം ഇട വരുത്തും. ഐക്യം നിലനിർത്താനായി പാടുപെടുമ്പോഴെല്ലാം നമുക്ക് ദൈവത്തിങ്കലേക്ക് തിരിയാം.