അമേരിക്കയിലെ ജെയ് സ്പെയിറ്റ്സ് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ, അയാൾ സ്വപ്നത്തിൽ കരുതാത്തതായിരുന്നു ലഭിച്ച ഫലം. അയാൾക്കു വലിയ ആശ്ചര്യം നൽകുന്ന ഒരു കാര്യം അതിൽ ഉൾക്കൊണ്ടിരുന്നു – അയാൾ പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിലെ ഒരു രാജകുമാരനായിരുന്നു! താമസിയാതെ അയാൾ വിമാനത്തിൽ കയറി ആ രാജ്യം സന്ദർശിച്ചു. അയാൾ എത്തിച്ചേർന്നപ്പോൾ, നൃത്തം, സംഗീതം, ഘോഷയാത്ര എന്നിവയൊടുകൂടി അയാളെ സ്വാഗതം ചെയ്തുകൊണ്ട് ആഘോഷപൂർണ്ണമായ വരവേല്പ്‌ രാജകുടുംബം അവനു നൽകി. 

ദൈവത്തിന്റെ സുവാർത്ത പ്രഖ്യാപനമായിട്ടാണു യേശു ഭൂമിയിൽ അവതരിച്ചത്. സുവാർത്ത അറിയിക്കാനും അന്ധകാരത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കാനുമായി അവൻ തന്റെ സ്വന്ത ജനമായ യിസ്രായേൽ ജനതയുടെ അടുത്തേക്കു ചെന്നു. “യഥാർത്ഥ വെളിച്ചം”  (യോഹന്നാൻ 1:9) നിരസിച്ച്, അവനെ മിശിഹായായി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടു അനേകർ നിസ്സംഗതയോടെ ആ സന്ദേശം കേട്ടു (വാക്യം 11). എന്നാൽ അവിശ്വാസവും നിസ്സംഗതയും സാർവത്രികമായിരുന്നില്ല. ചില വ്യക്തികൾ താഴ്മയോടെയും സന്തോഷത്തോടെയും ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ചു. അവർ അവനെ പാപത്തിനായുള്ള ദൈവത്തിന്റെ അന്തിമ യാഗമായി സ്വീകരിച്ചുകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിച്ചു. ഈ വിശ്വസ്ത ശേഷിപ്പിനെ കാത്ത് ഒരു  അത്ഭുതമുണ്ടായിരുന്നു. “[അവർക്ക്] ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (വാക്യം 12) — ആത്മീയ പുനർജനനത്തിലൂടെ അവന്റെ രാജകീയ മക്കളാകാനുള്ള അധികാരം.

പാപത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും തിരിഞ്ഞ് യേശുവിനെ സ്വീകരിച്ച് അവന്റെ നാമത്തിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് രാജകീയമായി ദത്തെടുക്കപ്പെട്ട തന്റെ മക്കളാണു നാമെന്ന് നാം മനസ്സിലാക്കുന്നു. രാജാവിന്റെ മക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ നമുക്ക് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.