മഹാമാരി വിജയിച്ചുകൊണ്ടിരിക്കുന്നു. കൊവിഡ് രോഗികളെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു വലിയ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർക്ക് അങ്ങനെയാണ് തോന്നിയത്. തന്റെ ഏറ്റവും മികച്ച പ്രവർത്തനം എങ്ങനെ കാഴ്ചവയ്ക്കാനാകും? ഒഴിവുസമയങ്ങളിൽ, ചെറിയ സ്നോഫ്ലേക്കുകളുടെ വലുതാക്കിയ ഫോട്ടോകൾ എടുത്തുകൊണ്ട് അദ്ദേഹം വിശ്രമിച്ചു. കേൾക്കുമ്പോൾ “ഭ്രാന്താണെന്നു തോന്നാം,” ഡോക്ടർ പറയുന്നു. എന്നാൽ, ചെറുതെങ്കിലും മനോഹരമായ ഒന്നിൽ സന്തോഷം കണ്ടെത്തുന്നത് “എന്റെ സ്രഷ്ടാവുമായി ബന്ധം സ്ഥാപിക്കാനും കുറച്ച് വ്യക്തികൾ മാത്രം ശ്രദ്ധിക്കാൻ ശ്രമിക്കുന്ന വിധത്തിൽ ലോകത്തെ കാണാനും ഉള്ള അവസരമാണ്.”

സമ്മർദ്ദം ലഘൂകരിക്കാനും പ്രതിരോധശേഷി വളർത്തിയെടുക്കാനുമായി അത്തരം സന്തോഷത്തിനുവേണ്ടി വിവേകപൂർവ്വം തിരയുന്നത് വൈദ്യശാസ്ത്ര തൊഴിലുകളിൽ ഉയർന്ന മൂല്യമുള്ള ഒന്നാണ്, ഡോക്ടർ പറഞ്ഞു. എന്നാൽ എല്ലാവർക്കും വേണ്ടി അദ്ദേഹത്തിന്റെ പക്കൽ ഈ ഉപദേശമുണ്ട്: “നിങ്ങൾ ശ്വാസമെടുക്കണം. ശ്വാസമെടുക്കാനും ജീവിതം ആസ്വദിക്കാനും നിങ്ങൾ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.”

സങ്കീർത്തനക്കാരനായ ദാവീദ് 16-ാം സങ്കീർത്തനത്തിൽ ദൈവത്തിൽ ആനന്ദം കണ്ടെത്തുന്നതിന്റെ ജ്ഞാനം പ്രഖ്യാപിച്ചപ്പോൾ ഈ ചിന്ത പ്രകടിപ്പിച്ചു. “എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു,” അവൻ എഴുതി. “അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.” (വാ. 5, 9).

വിശ്രമത്തിനും വിനോദത്തിനും ശ്രമിക്കുമ്പോൾ വ്യക്തികൾ ചെയ്യുന്ന ബുദ്ധിശൂന്യമായ പല കാര്യങ്ങളുണ്ട്. എന്നാൽ ഈ ഡോക്ടർ വിവേകത്തോടെ ഒരു മാർഗ്ഗം കണ്ടെത്തി – തന്റെ സാന്നിധ്യത്തിന്റെ സന്തോഷം നമുക്ക് പ്രദാനം ചെയ്യുന്ന സ്രഷ്ടാവിലേക്ക് അവനെ നയിക്കുന്ന ഒരു മാർഗ്ഗം. “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;  നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു” (വാക്യം 11). അവനിൽ നാം എന്നെന്നേക്കും ആനന്ദം കണ്ടെത്തും.