Month: ആഗസ്റ്റ് 2025

എന്നേക്കും വിശ്വസ്തനായ ദൈവം

സേവ്യർ എലിമെന്ററി വിദ്യാർത്ഥിയായിരുന്നപ്പോൾ, ഞാനാണ് അവനെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവന്നിരുന്നത്. ഒരു ദിവസം, കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല. ഞാൻ അവനെ വിളിച്ചുകൊണ്ടുവരുവാൻ വൈകി. ഞാൻ അതിവേഗം കാറോടിച്ചു, പരിഭ്രാന്തമായി പ്രാർത്ഥിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തു. അവൻ തന്റെ ബാഗ് കെട്ടിപ്പിടിച്ചുകൊണ്ട് ഒരു ടീച്ചറുടെ അടുത്ത് ബെഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ''എന്നോട് ക്ഷമിക്കണം, മിജോ. നീ ഓകെയാണോ?’’ അവൻ നെടുവീർപ്പിട്ടു. “എനിക്ക് കുഴപ്പമില്ല പക്ഷേ മമ്മി വൈകിയതിൽ എനിക്ക് ദേഷ്യമുണ്ട്.’’ ഞാൻ അവനെ എങ്ങനെ കുറ്റപ്പെടുത്തും? എനിക്കും എന്നോട് ദേഷ്യമായിരുന്നു. ഞാൻ എന്റെ മകനെ സ്‌നേഹിച്ചു, പക്ഷേ ഞാൻ അവനെ നിരാശപ്പെടുത്തുന്ന പല സമയങ്ങളുമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം അവനു ദൈവത്തോട് നിരാശ തോന്നിയേക്കാമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് ദൈവത്തിന് ഒരിക്കലും ഒരു വാഗ്ദാനവും ലംഘിക്കില്ലെന്നും അവനെ പഠിപ്പിക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. 
“യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു'' (വാക്യം 4). ദൈവം സൃഷ്ടിച്ച ലോകത്തെ അവന്റെ ശക്തിയുടെയും ആശ്രയത്വത്തിന്റെയും മൂർത്തമായ തെളിവായി ഉപയോഗിച്ചുകൊണ്ട് (വാ. 5-7), ദൈവത്തെ ആരാധിക്കാൻ സങ്കീർത്തനക്കാരൻ 'ഭൂവാസികളെ' വിളിക്കുന്നു (വാ. 8). 
പദ്ധതികൾ പരാജയപ്പെടുകയോ ആളുകൾ നമ്മെ നിരാശപ്പെടുത്തുകയോ ചെയ്യുമ്പോൾ, ദൈവത്തിൽ നിരാശപ്പെടാൻ നാം പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമുക്ക് ദൈവത്തിന്റെ വിശ്വാസയോഗ്യതയിൽ ആശ്രയിക്കാൻ കഴിയും, കാരണം അവന്റെ ആലോചന 'ശാശ്വതമായി നിൽക്കുന്നു' (വാക്യം 11). നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവ് എല്ലാറ്റിനെയും എല്ലാവരെയും താങ്ങിനിർത്തുന്നതിനാൽ, കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോഴും നമുക്ക് ദൈവത്തെ സ്തുതിക്കാം. ദൈവം എന്നേക്കും വിശ്വസ്തനാണ്. 

ഞാൻ ആരാണ്?

റോബർട്ട് ടോഡ് ലിങ്കൺ തന്റെ പിതാവ്, പ്രിയപ്പെട്ട അമേരിക്കയുടെ ഇഷ്ട പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ നിഴലിലാണ് ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം വളരെക്കാലത്തിനുശേഷം, റോബർട്ടിന്റെ ഐഡന്റിറ്റി തന്റെ പിതാവിന്റെ അതിശക്തമായ സാന്നിധ്യത്താൽ മറയപ്പെട്ടുപോയി. ലിങ്കന്റെ അടുത്ത സുഹൃത്തായ നിക്കോളാസ് മുറെ ബട്‌ലർ, റോബർട്ട് പലപ്പോഴും പറഞ്ഞിരുന്നതായി എഴുതി: ''ആർക്കും എന്നെ യുദ്ധ സെക്രട്ടറിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. ആർക്കും എന്നെ ഇംഗ്ലണ്ടിലേക്കുള്ള മന്ത്രിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. പുൾമാൻ കമ്പനിയുടെ പ്രസിഡന്റായി ആർക്കും എന്നെ ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്.'' 
അത്തരം നിരാശ പ്രശസ്തരുടെ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മൾ ആരാണെന്നതിന്റെ അടിസ്ഥാനത്തിൽ നമ്മെ വിലമതിക്കുന്നില്ല എന്ന തോന്നൽ നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നിരുന്നാലും, ദൈവം നമ്മെ സ്‌നേഹിക്കുന്ന വിധത്തേക്കാൾ, നമ്മുടെ മൂല്യത്തിന്റെ ആഴം പ്രകടമാകുന്ന മറ്റൊരിടവുമില്ല. 
നമ്മുടെ പാപങ്ങളിൽ നാം ആരായിരുന്നുവെന്നും ക്രിസ്തുവിൽ നാം ആരായിത്തീർന്നുവെന്നും അപ്പൊസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞു. അവൻ എഴുതി, “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ പോലും ദൈവം നമ്മെ സ്‌നേഹിക്കുന്നത് നാം ആരാണ് എന്നതുകൊണ്ടാണ്! പൗലൊസ് എഴുതി, “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8). ദൈവം നമ്മെ വളരെയധികം വിലമതിക്കുന്നതിനാൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെടുവാൻ തന്റെ പുത്രനെ അനുവദിച്ചു. 
നാം ആരാണ്? നാം ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ്. ആർക്കാണ് ഇതിൽ കൂടുതൽ ചോദിക്കാൻ കഴിയുക? 

നമ്മുടെ എല്ലാ നാളുകളുടെയും ദൈവം

പരാജയപ്പെട്ട ഒരു സർജറിക്ക് ശേഷം, അവൾക്ക് അഞ്ചാഴ്ചയ്ക്കുള്ളിൽ മറ്റൊരു ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്ന് ജോവാന്റെ ഡോക്ടർ പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ജോവാന്റെ ഉത്കണ്ഠ വർദ്ധിച്ചു. ജോവാനും അവളുടെ ഭർത്താവും മുതിർന്ന പൗരന്മാരായിരുന്നു, അവരുടെ കുടുംബം വളരെ അകലെയാണ് താമസിച്ചിരുന്നത്. അവർക്ക് അപരിചിതമായ ഒരു നഗരത്തിലേക്ക് വാഹനമോടിക്കുകയും സങ്കീർണ്ണമായ ആശുപത്രി നടപടി ക്രമങ്ങൾ ആവർത്തിക്കുകയും വേണം, മാത്രമല്ല ഒരു പുതിയ സ്‌പെഷ്യലിസ്റ്റിനോടു ചേർന്നു പ്രവർത്തിക്കണം. 
ഈ സാഹചര്യങ്ങൾ അതിരുകടന്നതായി തോന്നിയെങ്കിലും ദൈവം അവരെ പരിപാലിച്ചു. യാത്രയ്ക്കിടയിൽ അവരുടെ കാറിന്റെ നാവിഗേഷൻ സിസ്റ്റം തകരാറിലായി, പക്ഷേ പേപ്പർ മാപ്പ് ഉണ്ടായിരുന്നതിനാൽ അവർ കൃത്യസമയത്ത് എത്തിച്ചേർന്ന്ു. ദൈവം ജ്ഞാനം നൽകി. ആശുപത്രിയിൽ, ഒരു ക്രിസ്തീയ പാസ്റ്റർ അവരോടൊപ്പം പ്രാർത്ഥിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവം പിന്തുണ നൽകി. ഓപ്പറേഷനുശേഷം, വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള സന്തോഷവാർത്ത ജോവാന് ലഭിച്ചു. 
നമുക്ക് എല്ലായ്‌പ്പോഴും രോഗശാന്തിയോ രക്ഷപെടലോ അനുഭവപ്പെടില്ലെങ്കിലും, ദൈവം വിശ്വസ്തനും ദുർബലരായ ആളുകളോട് -ചെറുപ്പക്കാരോ, പ്രായമായവരോ, മറ്റെന്തെങ്കിലും അവശതയുള്ളവരോ ആകട്ടെ-എപ്പോഴും അടുത്തുവരുന്നവനുമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ്, ബാബിലോണിലെ അടിമത്തം യിസ്രായേല്യരെ ദുർബലരാക്കിയപ്പോൾ, ദൈവം അവരെ ജനനം മുതൽ വഹിച്ചിട്ടുണ്ടെന്നും അവരെ തുടർന്നും പരിപാലിക്കുമെന്നും യെശയ്യാവ് അവരെ ഓർമിപ്പിച്ചു. പ്രവാചകനിലൂടെ ദൈവം പറഞ്ഞു, “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും'' (യെശ. 46:4). 
നമുക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ദൈവം നമ്മെ കൈവിടുകയില്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനും നമ്മുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവൻ നമ്മോടൊപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കാനും അവനു കഴിയും. അവൻ നമ്മുടെ എല്ലാ നാളുകളുടെയും ദൈവമാണ്. 

ദൈവത്തിനുവേണ്ടിയുള്ള നല്ല പ്രശ്‌നം

ഒരു ദിവസം, ആറാം ക്ലാസ് വിദ്യാർത്ഥി ഒരു സഹപാഠി ചെറിയ കത്തി ഉപയോഗിച്ച് തന്റെ കൈ മുറിക്കുന്നത് ശ്രദ്ധിച്ചു. ശരിയായതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് കത്തി വാങ്ങി എറിഞ്ഞു. അതിശയകരമെന്നു പറയട്ടെ, അഭിനന്ദനത്തിനുപകരം, അവൾക്ക് പത്തു ദിവസത്തെ സസ്‌പെൻഷൻ ലഭിച്ചു. എന്തുകൊണ്ട്? അവളുടെ കൈവശം കത്തി ഉണ്ടായിരുന്നു-സ്‌കൂളിൽ അനുവദനീയമല്ലാത്ത ഒന്ന്. ഇനി അങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി: ''എനിക്ക് പ്രശ്‌നമുണ്ടായാൽ പോലും . . . ഞാൻ അത് വീണ്ടും ചെയ്യും'' എന്നായിരുന്നു. നന്മ ചെയ്യാൻ ശ്രമിക്കുന്ന ഈ പെൺകുട്ടിയുടെ പ്രവൃത്തി അവളെ കുഴപ്പത്തിലാക്കിയതുപോലെ (അവളുടെ സസ്‌പെൻഷൻ പിന്നീട് പിൻവലിച്ചു), യേശുവിന്റെ ദൈവരാജ്യ ഇടപെടൽ അവനെ മതനേതാക്കളുമായി പ്രശ്‌നത്തിലേക്കു നയിച്ചു. 
കൈ വരണ്ട ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയത് തങ്ങളുടെ നിയമങ്ങളുടെ ലംഘനമായി പരീശന്മാർ വ്യാഖ്യാനിച്ചു. ശബ്ബത്തിൽ മൃഗങ്ങളെ പരിചരിക്കാൻ ദൈവജനത്തിന് അനുവാദമുണ്ടെങ്കിൽ,''മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ!'' (മത്തായി 12:12) എന്നു ക്രിസ്തു അവരോട് പറഞ്ഞു. അവൻ ശബ്ബത്തിന്റെ കർത്താവായതിനാൽ, അതിൽ അനുവദനീയമായതും അനുവദനീയമല്ലാത്തതും നിയന്ത്രിക്കാൻ യേശുവിന് കഴിയും (വാ. 6-8). അത് മതനേതാക്കളെ വ്രണപ്പെടുത്തുമെന്ന് അറിയാമായിരുന്നതിനാൽ, അവൻ ആ മനുഷ്യന്റെ കൈ സൗഖ്യമാക്കി (വാ. 13-14). 
ചില സമയങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസികൾ 'നല്ല കുഴപ്പത്തിൽ' അകപ്പെട്ടേക്കാം. അവനെ ബഹുമാനിക്കുന്നതും എന്നാൽ ചില ആളുകളെ സന്തോഷിപ്പിക്കാത്തതും ചെയ്യുന്നത്- അവർക്കു പ്രശ്‌നം സൃഷ്ടിക്കും. ദൈവം നമ്മെ നയിക്കുന്നതുപോലെ ആവശ്യത്തിലിരിക്കുന്നവരെ നാം സഹായിക്കുമ്പോൾ, നാം യേശുവിനെ അനുകരിക്കുകയും നിയമങ്ങളേക്കാളും ആചാരങ്ങളേക്കാളും ആളുകൾ പ്രധാനമാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. 

യേശുവിൽ വ്യത്യസ്തമായി ഒരുമിച്ച്

ബിസിനസ് അനലിസ്റ്റ് ഫ്രാൻസിസ് ഇവാൻസ് ഒരിക്കൽ 125 ഇൻഷുറൻസ് സെയിൽസ്മാൻമാരെ, എന്താണ് അവരുടെ വിജയരഹസ്യമെന്നു കണ്ടെത്താൻ പഠനവിധേയമാക്കി. അതിശയകരമെന്നു പറയട്ടെ, കഴിവ് പ്രധാന ഘടകമായിരുന്നില്ല. പകരം, ഉപഭോക്താക്കൾ തങ്ങളുടെ അതേ രാഷ്ട്രീയവും വിദ്യാഭ്യാസവും ഉയരവും ഉള്ള സെയിൽസ്മാന്മാരിൽ നിന്ന് വാങ്ങാൻ കൂടുതൽ സാധ്യതയുള്ളതായി ഇവാൻസ് കണ്ടെത്തി. പണ്ഡിതന്മാർ ഇതിനെ ഹോമോഫൈലി എന്ന് വിളിക്കുന്നു: തങ്ങളെപ്പോലുള്ളവരെ ഇഷ്ടപ്പെടുന്ന പ്രവണത. 
ഹോമോഫൈലി ജീവിതത്തിന്റെ മറ്റ് മേഖലകളിലും കാണാം, തങ്ങളെപ്പോലെയുള്ള ആളുകളെ വിവാഹം കഴിക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും നാം ശ്രമിക്കുന്നു. സ്വാഭാവികമാണെങ്കിലും, ഹോമോഫൈലി പരിശോധിക്കാതെ വിടുന്നതു വിനാശകരമായിരിക്കും. നാം 'നമ്മുടെ തരത്തിലുള്ള' ആളുകളെ മാത്രം തിരഞ്ഞെടുക്കുമ്പോൾ, സമൂഹത്തിന്റെ വംശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ മുന്നേറ്റത്തിൽ വിള്ളലുണ്ടാകും. 
ഒന്നാം നൂറ്റാണ്ടിൽ, യെഹൂദന്മാർ യഹെൂദന്മാരോടും ഗ്രീക്കുകാർ ഗ്രീക്കുകാരോടും പറ്റിനിന്നു, ധനികരും ദരിദ്രരും ഒരിക്കലും ഇടകലർന്നില്ല. എന്നിട്ടും, റോമർ 16:1-16-ൽ, പ്രിസ്‌കില്ലയും അക്വിലാവും (യെഹൂദൻ), എപൈനത്തോസ് (ഗ്രീക്ക്), ഫേബ ('പലരുടെയും ഗുണകാംക്ഷി, അതിനാൽ ഒരുപക്ഷേ ധനിക), ഫിലോലോഗോസ് (അടിമകൾക്കു സാധാരണയായി കാണുന്ന പേര്) എന്നിവരടങ്ങുന്നതായിരുന്നു റോമിലെ സഭ. ഇത്രയും വ്യത്യസ്തരായ ആളുകളെ ഒരുമിച്ച് കൊണ്ടുവന്നത് എന്താണ്? യേശു - അവനിൽ “യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും'' ഇല്ല (ഗലാത്യർ 3:28). 
നമ്മളെപ്പോലുള്ളവരുടെ കൂടെ ജീവിക്കാനും ജോലി ചെയ്യാനും പള്ളിയിൽ പോകാനും ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറത്തേക്ക് യേശു നമ്മെ തള്ളിവിടുന്നു. അവൻ നമ്മെ വ്യത്യസ്തമായ ഒരു ലോകത്തിൽ, ഒരു കുടുംബമായി അവനിൽ ഏകീകരിക്കപ്പെടുന്ന വ്യത്യസ്തമായ ഒരു ജനതയാക്കുന്നു.