നിങ്ങൾ എപ്പോഴെങ്കിലും ഒഴുകിനടക്കുന്ന ഒരു പോസ്റ്റ് ഓഫീസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്കു പോകുക. ഡാൽ തടാകത്തിൽ, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ, ഒരു അതുല്യമായ “ഒഴുകിനടക്കുന്ന” പോസ്റ്റ് ഓഫീസ് ഉണ്ട്. ഇത്തരത്തിലൊരു കാഴ്ച ലോകത്തെവിടെയുമില്ല. തടാകത്തിൽ ഒറ്റയ്ക്കാണത് ഒഴുകി നടക്കുന്നതെങ്കിലും അതു യഥാർത്ഥത്തിൽ ഒറ്റയ്ക്കല്ല. രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം ഓഫീസുകളുള്ളതും ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുമായ ഇന്ത്യൻ തപാൽ സേവനത്തിന്റെ വിശാലശൃംഖലയുടെ ഭാഗമാണത്.

കൊരിന്ത്യ സഭയ്ക്ക് എഴുതുമ്പോൾ, സഭാംഗങ്ങളോടു തങ്ങളെ വ്യക്തികളായിട്ടല്ല, മറിച്ചു ഒരു വിശ്വാസസമൂഹത്തിലെ അംഗങ്ങളായി ചിന്തിക്കാൻ അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. അവരുടെ ആത്മീയ വരങ്ങളിലെ വൈവിധ്യത്തെ വിലമതിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുകയും ഈ വ്യത്യാസങ്ങളുടെ സൗന്ദര്യം ആശ്ലേഷിക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു (വാ. 4-5). ഓരോരുത്തരെയും തനിക്ക് യോഗ്യമായി തോന്നും വിധം ഉപയോഗിക്കുന്ന പരിശുദ്ധാത്മാവിന്റെ ഏകീകരിക്കുന്ന ശക്തിമൂലം (വാ. 7) ഈ വ്യത്യാസങ്ങൾ ഗുണസമ്പന്നമാണെന്നു മനസ്സിലാക്കാൻ പൗലൊസ് സഭയെ സഹായിക്കുന്നു. അവസാനമായി, തങ്ങൾ ഒറ്റയ്ക്കല്ല, മറിച്ചു വിശാലമായ ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന് അവൻ അവരെ പറഞ്ഞു മനസ്സിലാക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതിനു പകരം ഓരോരുത്തരും തനിക്കു ലഭിച്ച വരം മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കണം.

മറ്റുള്ളവരെക്കാൾ മുന്നിൽ നിൽക്കാൻ ശ്രമിക്കുന്നതു സാധാരണമെന്നു ചിന്തിക്കുന്ന ഒരു ലോകത്ത്, ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലേക്കു നാം വിളിക്കപ്പെട്ടിരിക്കുന്നു. വ്യത്യാസങ്ങൾ നിലനിൽക്കേതന്നെ നാം വിശാലമായ ഒരു ശരീരത്തിന്റെ—ദൈവസഭയുടെ—ഭാഗമാണെന്നു മനസ്സിലാക്കി ഒരുമിച്ചു പ്രവർത്തിക്കാനായി നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫീസുപോലെ, നമ്മുടെ വരങ്ങളും താലന്തുകളും കഴിവുകളും അനുപമമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയിൻ കീഴിൽ അവ ഉപയോഗിക്കുമ്പോൾ, ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളായി അവ മാറിയേക്കാം.