Month: ജൂൺ 2026

പുതിയതും ഉറപ്പുള്ളതും

അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. [ വിലാപങ്ങൾ 3:22-23 ]

പുതിയതും ഉറപ്പുള്ളതും

മൂന്ന് വർഷമായി, വീട്ടാവശ്യങ്ങൾക്കല്ലാതെ, സൂസൻ തനിക്കായി ഒന്നും വാങ്ങിയില്ല. കോവിഡ്-19 മഹാമാരി എന്റെ സുഹൃത്തിന്റെ വരുമാനത്തെ ബാധിച്ചു, അവൾ ലളിതമായ ഒരു ജീവിതശൈലി സ്വീകരിച്ചു. അവൾ പറഞ്ഞു, “ഒരു ദിവസം, എന്റെ അപ്പാർട്ട്മെന്റ് വൃത്തിയാക്കുന്നതിനിടയിൽ, എന്റെ സാധനങ്ങൾ എത്ര മോശവും നിറം മങ്ങിയതുമാണെന്ന് ഞാൻ ശ്രദ്ധിച്ചു, അപ്പോഴാണ് എനിക്ക് പുതിയ സാധനങ്ങൾ ഒന്നും ഇല്ലാത്തതിന്റെ സങ്കടം തുടങ്ങിയത്. പുതിയ സാധനങ്ങൾ കിട്ടുമ്പോഴുള്ള സന്തോഷവും ആവേശവും ഇല്ലാതെയായി. എന്റെ ചുറ്റുമുള്ളതെല്ലാം പഴകിയതും, ശോഭയില്ലാത്തതുമായി തോന്നി. പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി.”

അപ്രതീക്ഷിതമായി ബൈബിളിലെ ഒരു പുസ്തകത്തിൽ സൂസൻ പ്രോത്സാഹനം കണ്ടെത്തി. യെരൂശലേം ബാബിലോണിന്റെ കീഴിലായതിനുശേഷം യിരെമ്യാവ് എഴുതിയ ‘വിലാപങ്ങൾ’ പ്രവാചകനും ജനങ്ങളും അനുഭവിച്ച ദുഃഖത്തിന്റെ ഭീകരത വിവരിക്കുന്നു. എന്നിരുന്നാലും, ദുഃഖത്തിന്റെയും നിരാശയുടെയും നടുവിൽ പ്രത്യാശയ്ക്ക് ഒരു കാരണമുണ്ട്—ദൈവസ്നേഹം. യിരെമ്യാവ് പറഞ്ഞു, “അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു” (വിലാ. 3:22-23).

ദൈവത്തിന്റെ അഗാധമായ സ്നേഹം ഓരോ ദിവസവും പുതുതായി കടന്നുവരുന്നു എന്ന് സൂസൻ മനസ്സിലാക്കി. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിൽ, നമുക്ക് അവന്റെ വിശ്വസ്തതയെയും കരുതലിനെയും ഓർത്തുകൊണ്ട് പ്രത്യാശയോടെ ജീവിക്കുവാൻ കഴിയും. നമുക്ക് ദൈവത്തിൽ ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാം (വാ. 24-25). നമ്മുടെ പ്രത്യാശ ഒരിക്കലും വ്യർത്ഥമാകുകയില്ല, കാരണം, അത് അവന്റെ അചഞ്ചലമായ സ്നേഹത്തിലും അനുകമ്പയിലും അടിസ്ഥാനപ്പെട്ടതാണ്.

“ദൈവസ്നേഹം ഓരോ ദിവസവും ‘പുതിയതാണ്,’ എനിക്ക് പ്രതീക്ഷയോടെ മുന്നോട്ട് നോക്കാം,” സൂസൻ പറയുന്നു. കാരെൻ ഹുവാങ്ങ്

ഒരു പ്രതീക്ഷയും ഇല്ല എന്ന് തോന്നിപ്പിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ? 
“രാവിലെ തോറും പുതിയതായ” ദൈവസ്നേഹത്തിന്റെ 
വാഗ്ദാനം പ്രത്യാശ നല്കുന്നില്ലേ?

പ്രിയ ദൈവമേ, ഓരോ ദിവസവും അങ്ങയുടെ സ്ഥിരമായ 
സ്നേഹം നല്കുന്നതിന് നന്ദി.

ദൃഷ്ടിദോഷത്തെ പരാജയപ്പെടുത്തുക

ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. [ 1 തിമൊഥെയൊസ് 4:7 ]

ദൃഷ്ടിദോഷത്തെ പരാജയപ്പെടുത്തുക

മാലതി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴെല്ലാം, പ്രത്യേകിച്ചു പ്രത്യേക സന്ദർഭങ്ങളിൽ നന്നായി വസ്ത്രം ധരിച്ചുകൊണ്ടു ഇറങ്ങുമ്പോൾ, അവളുടെ അമ്മ ആധിപിടിക്കാറുണ്ടായിരുന്നു. മാലതിയോടു ബഹളം കൂട്ടി അവളുടെ മുഖത്ത് എവിടെയെങ്കിലും ഒരു കറുത്ത പുള്ളി അവർ വരയ്ക്കും. അവളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടു അവളുടെ അമ്മ “ദൃഷ്ടിദോഷം” അകറ്റാനായി ചടങ്ങുകളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. തമിഴിൽ ദൃഷ്ടിയെന്നും ഹിന്ദിയിൽ നസർ എന്നും വിളിക്കപ്പെടുന്ന “ദൃഷ്ടിദോഷം” ഇന്ത്യയിലും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലും ഭയപ്പെടുന്ന ഒന്നാണ്. മാലതിയുടെ അമ്മയെപ്പോലെ, ആരെങ്കിലും അസൂയയോടെ തങ്ങളെ നോക്കുമ്പോഴെല്ലാം ഏതെങ്കിലും തരത്തിലുള്ള ഹാനി തങ്ങൾക്കു സംഭവിച്ചേക്കാമെന്ന് പലരും ഭയപ്പെടുന്നു.

അജ്ഞാതമായതിനെ സംബന്ധിച്ചുള്ള ഭയം നമ്മെ തളർത്തുമ്പോൾ, അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദ്രുത പരിഹാര മാർഗ്ഗങ്ങൾ നാം തേടിയേക്കാം. എന്നാൽ, ഇവ ദുഷ്ടനാൽ പ്രേരിതമായ പ്രവൃത്തിയാണെന്നാണ് (വാ. 1)തിമൊഥെയൊസിയോസിനോട് ലേഖന കർത്താവു പറയുന്നത്. “ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു“(വാ. 7) ജീവിക്കാൻ ലേഖകൻ വിശ്വാസികൾക്കു മുന്നറിയിപ്പു നൽകുന്നു. അന്ധവിശ്വാസ കഥകൾ പോലെ ഭയത്തിനു കാരണമാകുന്ന ഇത്തരത്തിലുള്ളവ യേശുവിൽ വിശ്വസിക്കുന്ന നമ്മുടെ ഭാഗമാകാൻ പാടില്ല (വാ. 3-7). പകരം, ദൈവഭക്തിയിൽ നിലനിൽക്കാനും ദൈവത്തിൽ ആശ്രയിക്കാനും നാം സ്വയം അഭ്യാസം ചെയ്യണം (വാ. 7). തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സാത്താന്റെ മേൽ ക്രിസ്തു ജയം നേടിയപ്പോൾ അവൻ അന്ധകാരത്തിന്റെ ശക്തികളെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി. നമ്മൾ ഭയപ്പെടേണ്ടതില്ല, കാരണം “നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.”

അതിനാൽ, എഫെസ്യലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ, ദുഷ്ടന്റെ തീയമ്പുകളെ കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച ഉൾപ്പെടെയുള്ള ദൈവത്തിന്റെ സർവ്വായുധവർഗ്ഗം (എഫെസ്യർ 6:14-17) നമുക്കു ധരിക്കാം. ശത്രുവിനു നമ്മെ കീഴടക്കാൻ കഴിയില്ല. ശത്രുവിനെ പരാജയപ്പെടുത്തിയ യേശു ജയാളിയായതിനാൽ (1 യോഹന്നാൻ 5:18) അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയെ ഓർത്തു നാം ഭയപ്പെടേണ്ടതില്ല. മിന്നി എബ്രഹാം

നിങ്ങളുടെ ചുറ്റുമുള്ള നിഷേധാത്മകതയോ തിന്മയോ നിങ്ങൾ
എപ്രകാരമാണു കൈകാര്യം ചെയ്യാറുള്ളത്? നിങ്ങളുടെ പക്ഷത്തുള്ളത് 
ആരെന്നു ഓർമ്മിക്കാനായി നിങ്ങൾക്ക് എന്തു ചെയ്യാനാകും?

കർത്താവേ, തിന്മ എന്നെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും, അങ്ങ് എന്നെ എല്ലാ
തിന്മകളിൽ നിന്നും വിടുവിക്കുന്നുവെന്ന് ഓർക്കാൻ എനിക്കു ധൈര്യം പകരേണമേ.

വടംവലി

നമ്മിൽ മിക്കവർക്കും വടംവലി എന്ന കളി പരിചിതമായിരിക്കും. നീളമുള്ള ഒരു വടത്തിന്റെ ഓരോ അറ്റത്തും പിടിച്ചിരിക്കുന്ന രണ്ടു സംഘങ്ങൾ നടുക്കു വരച്ചിരിക്കുന്ന വരയ്ക്കു ഇപ്പുറത്തേക്ക് എതിർ സംഘത്തെ വലിച്ചിടുന്നതാണ് കളി. ഇതു കൂടുതൽ രസകരമാക്കാൻ, ചിലപ്പോൾ, നടുവിൽ ഒരു ചെളിക്കുഴിയോ തണുത്ത വെള്ളം നിറച്ച തൊട്ടിയോ ഉണ്ടായിരിക്കും. തോൽക്കുന്ന സംഘം അതിൽ വന്നു വീഴും. വിജയിക്കുന്നതിനു ശാരീരിക ബലം മാത്രം പോരാ. അതിനു ശ്രദ്ധയും നിശ്ചയദാർഢ്യവും വൈദഗ്ധ്യവും ആവശ്യമാണ്.

നാമൊരു വടംവലിയിലാണെന്നു പൗലൊസ് നമ്മോടു പറയുന്നു. എന്നാൽ വിനോദത്തിനായി കളിക്കുന്നതിൽ നിന്നു വ്യത്യസ്തമായി, നമ്മുടെ പോരാട്ടം “വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” (വാ. 12). നാമൊരു ആത്മീയ വടംവലിയിലാണ്. നമ്മുടെ എതിരാളികൾ നമ്മെ പരാജയപ്പെടുത്തി പാപത്തിന്റെ അഴുക്കിൽ വീഴ്ത്താൻ ആഗ്രഹിക്കുന്നു. ക്രിസ്തു ഇതിനകം ദുഷ്ടനെ ക്രൂശിൽ പരാജയപ്പെടുത്തി എന്ന ഉറപ്പോടെ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” (വാ. 13) ധരിച്ചുകൊണ്ട് ഈ ആത്മീയ വടംവലിക്കു തയ്യാറെടുക്കാൻ പൗലൊസ് നമ്മെ ആഹ്വാനം ചെയ്യുന്നു. ബലത്തോടെ തുടരാനും ജയം നേടാനും, മനുഷ്യശക്തിയും നല്ല ഉദ്ദേശ്യങ്ങളും മാത്രം പോരാ. ദൈവത്തെ അന്വേഷിച്ച് അവനിൽ നാം ആശ്രയിക്കേണ്ടതുണ്ട്. പൗലൊസ് പറയുന്നതുപോലെ, “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ” (വാ. 10).

“പിശാചിന്റെ തന്ത്രങ്ങളെയും” അവന്റെ “തീയമ്പുകളെയും” സ്വയം കൈകാര്യം ചെയ്യുക പ്രയാസമാണ് (വാ. 11-16). ദൈവകൃപയാൽ, നാം അതു സ്വയം ചെയ്യേണ്ടതില്ല. ദൈവം നൽകുന്ന ബലവും തന്ത്രവും നമുക്കു പ്രയോജനപ്പെടുത്താം (വാ. 11). നാം അവന്റെ അടുക്കൽ ചെല്ലുമ്പോൾ, അവൻ നമുക്കു “സത്യത്തിന്റെ” കവചം നൽകുന്നു. നമ്മുടെ പാദങ്ങളിൽ “സമാധാനസുവിശേഷം” എന്ന ചെരിപ്പ് അണിയിക്കുന്നു. “വിശ്വാസം” എന്ന പരിചയാൽ നാം സംരക്ഷിക്കപ്പെടുന്നു. തീർച്ചയായും, ആത്മീയ വടംവലിയിൽ ഉറച്ചുനിൽക്കാൻ അവന്റെ വചനം നമ്മെ സഹായിക്കുന്നു (വാ. 14-17). 

ഉദാരമായ വിശ്വാസം

ചില വർഷങ്ങൾക്ക് മുമ്പ്, രാഷ്ട്രീയ നേതൃത്വത്തിലെ പ്രക്ഷുബ്ധമായ മാറ്റത്തെത്തുടർന്ന് തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങളുടെ സഭയ്ക്ക് അവസരം ലഭിച്ചു. ഒരു ചെറിയ ബാഗിൽ ഒതുക്കാവുന്ന സാധനങ്ങൾ മാത്രം കൊണ്ടാണ് എല്ലാ കുടുംബങ്ങളും എത്തിയത്. ഞങ്ങളുടെ സഭയിലെ കുടുംബങ്ങളിൽ പലതും തങ്ങളുടെ വീടുകൾ തുറന്നു കൊടുത്തു, ചില വീടുകളിൽ സ്ഥലം തീരെ കുറവായിരുന്നു എങ്കിൽ പോലും.

ഈ ഉദാരമായ ആതിഥ്യം, വാഗ്ദത്ത ദേശത്ത് പ്രവേശിച്ചപ്പോൾ യിസ്രായേല്യർക്ക് ലഭിച്ച ദൈവത്തിന്റെ ത്രിമുഖ കൽപ്പനയെ ഓർമ്മിപ്പിക്കുന്നു (ആവർത്തനം 24:19-21). ഒരു കാർഷിക സമൂഹം എന്ന നിലയിൽ അവർ വിളവെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അടുത്ത വർഷം വരെ ജീവിക്കുവാൻ അവർക്ക് കാർഷിക ഉൽപ്പന്നങ്ങൾ അത്യാവശ്യമായിരുന്നു. “അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ” (വാക്യം 19) എന്ന കൽപ്പന അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കാനുള്ള ഒരു അഭ്യർത്ഥനയായി മാറുന്നു. യിസ്രായേല്യർ ഔദാര്യം കാണിക്കേണ്ടത് തങ്ങൾക്ക് സമൃദ്ധിയുള്ളപ്പോൾ മാത്രമല്ല, ദൈവത്തിന്റെ കരുതലിൽ ആശ്രയിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് കൊടുക്കുന്നതിലൂടെയും ആണ്. അത്തരം ആതിഥ്യം “[അവർ] ഈജിപ്തിൽ അടിമകളായിരുന്നു” എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു (വാ. 18, 22). അവർ ഒരിക്കൽ അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായിരുന്നു. അവർ ഔദാര്യം കാണിക്കുന്നതിലൂടെ, അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ദൈവത്തിന്റെ കൃപ അവർ ഓർക്കുന്നു.

അതുപോലെ, യേശുവിൽ വിശ്വസിക്കുന്നവരും ഉദാരമനസ്കരായിരിക്കണമെന്ന് വേദപുസ്തകം ഉദ്ബോധിപ്പിക്കുന്നു. പൗലൊസ് നമ്മെ ഓർമ്മിപ്പിക്കുന്നു, “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു ...” (2 കൊരിന്ത്യർ 8:9). അവൻ നമുക്ക് തന്നതിനാൽ നാമും നൽകുന്നു. 

 

സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷ

സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ച് തളർന്നുപോയ ആളുകൾക്ക് ശുഭപ്രതീക്ഷ നൽകിക്കൊണ്ട് ജർമ്മൻ ഗവേഷകർ പേശികൾക്കും തലച്ചോറിനുമിടയിലുള്ള നാഡീവ്യൂഹത്തെ വീണ്ടും ബന്ധിപ്പിക്കുന്നതിന് നാഡീ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു. തളർവാതം ബാധിച്ച എലികൾക്ക് വീണ്ടും നടക്കാൻ ഈ ചികിത്സാരീതി സഹായിച്ചു. ഈ ചികിത്സ മനുഷ്യർക്ക് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നിർണ്ണയിക്കാൻ പരിശോധന തുടരും.

പക്ഷാഘാതം ബാധിച്ചവർക്കു വേണ്ടി ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്ന കാര്യം, യേശു അത്ഭുതങ്ങളിലൂടെ ചെയ്തു. രോഗബാധിതർ പലരും സൗഖ്യം പ്രതീക്ഷിച്ച് കിടന്നിരുന്ന ബേഥെസ്ദായിലെ കുളം സന്ദർശിച്ചപ്പോൾ, “മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന” (യോഹന്നാൻ 5:5) ഒരു മനുഷ്യനെ യേശു കണ്ടു. ആ മനുഷ്യൻ തീർച്ചയായും സുഖപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം, എഴുന്നേറ്റു നടക്കാൻ ക്രിസ്തു അവനോട് പറഞ്ഞു. “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു” (വാ. 9).

നമ്മുടെ എല്ലാ ശാരീരിക രോഗങ്ങളും സുഖപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. അന്ന് യേശു സൗഖ്യമാക്കാത്ത മറ്റു ചിലരും കുളക്കരയിൽ ഉണ്ടായിരുന്നല്ലോ. എന്നാൽ അവനിൽ ആശ്രയിക്കുന്നവർക്ക് അവൻ നൽകുന്ന സൗഖ്യം—നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും, കയ്പ്പിൽ നിന്ന് കൃപയിലേക്കും, വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്കും, കുറ്റപ്പെടുത്തലിൽ നിന്ന് ക്ഷമിക്കാനുള്ള സന്നദ്ധതയിലേക്കും — അനുഭവിക്കാൻ കഴിയും. ഒരു ശാസ്ത്രീയ കണ്ടുപിടുത്തത്തിനും (അല്ലെങ്കിൽ, കുളത്തിനും) നമുക്ക് അത്തരം രോഗശാന്തി നൽകാൻ കഴിയില്ല; അതു വിശ്വാസത്താൽ മാത്രം വരുന്നു.