നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

സ്വീകാര്യതയുടെ ഒരു പൈതൃകം

ബ്രേക്കിംഗ് ഡൗണ്‍ വാള്‍സ് എന്ന തന്റെ പുസ്തകത്തില്‍ ഗ്ലെന്‍ കെഹ്രെയിന്‍, 1968 ല്‍ പൗരാവകാശ പ്രവര്‍ത്തകനായിരുന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചിക്കാഗോയിലെ തന്റെ കോളേജ് ഡോര്‍മിറ്ററിയുടെ മേല്‍ക്കൂരയില്‍ കയറിയതിനെക്കുറിച്ച് എഴുതുന്നു. 'ഭീതിദമായ വെടിയൊച്ചകള്‍ വലിയ കെട്ടിടത്തില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു, താമസിയാതെ എന്റെ മേല്‍ക്കൂര വിശാലവും അതേസമയം ഭയാനകവുമായ ഒരു കാഴ്ചയ്ക്കു വേദിയായി. .. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വിസ്‌കോണ്‍സിന്‍ ചോളപ്പാടത്തു നിന്ന് ഷിക്കാഗോയിലെ ഒരു നഗരാന്തര്‍ഭാഗത്തുള്ള യുദ്ധമേഖലയിലേക്ക് എനിക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?' യേശുവിനോടും തന്റേതില്‍ നിന്ന് വ്യത്യസ്തമായ പശ്ചാത്തലങ്ങളുള്ള ജനങ്ങളോടും ഉള്ള സ്‌നേഹത്താല്‍ നിര്‍ബന്ധിതനായ ഗ്ലെന്‍ ചിക്കാഗോയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുകയും, 2011 ല്‍ മരിക്കുന്നതുവരെ ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഒരു ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുകയും ചെയ്തു.

തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരെ ആലിംഗനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ യേശുവിലുള്ള വിശ്വാസികളുടെ ശ്രമങ്ങളെ ഗ്ലെന്നിന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നു. പൗലൊസിന്റെ പഠിപ്പിക്കലും മാതൃകയും, ദൈവത്തില്‍ നിന്നും അകന്നുപോയ മാനവരാശിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയില്‍ യെഹൂദനെയും ജാതികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കുവാന്‍ റോമാ വിശ്വാസികളെ സഹായിച്ചു (റോമര്‍ 15:8-12). മറ്റുള്ളവരെ സ്വീകരിക്കുന്നതിനുള്ള അവന്റെ മാതൃക പിന്തുടരാന്‍ അവന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു (വാ. 7). 'ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍'' മഹത്വപ്പെടുത്താന്‍ വിളിക്കപ്പെട്ടവരില്‍ മുന്‍വിധിക്കും വിയോജിപ്പിനും സ്ഥാനമില്ല (വാ. 6). തടസ്സങ്ങള്‍ മറികടന്ന് മതിലുകള്‍ തകര്‍ക്കാനും വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ എല്ലാവരെയും ഊഷ്മളമായി ആലിംഗനം ചെയ്യാനും നിങ്ങളെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുക. സ്വീകാര്യതയുടെ ഒരു പൈതൃകം കൈമാറുവാന്‍ നമുക്ക് ശ്രമിക്കാം.

പ്രാര്‍ത്ഥനയിലൂടെയുള്ള മല്‍പ്പിടുത്തം

ആരോ ഒരു പുതിയ നിയമം നല്‍കിയതിനുശേഷം ഡെന്നീസിന്റെ ജീവിതം രൂപാന്തരപ്പെട്ടു. അത് വായിക്കുന്നത് അവനെ ഹഠാദാകര്‍ഷിച്ചു, അത് അവന്റെ നിരന്തരമായ കൂട്ടാളിയായി. ആറുമാസത്തിനുള്ളില്‍, ജീവിതം മാറ്റിമറിക്കുന്ന രണ്ട് സംഭവങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടായി. തന്റെ പാപങ്ങളുടെ മോചനത്തിനായി താന്‍ യേശുവില്‍ വിശ്വസിച്ചു. കഠിനമായ തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവന് മസ്തിഷ്‌ക ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. താങ്ങാനാവാത്ത വേദന കാരണം അവന്‍ കിടപ്പിലായതിനാല്‍ ജോലിചെയ്യാന്‍ കഴിഞ്ഞില്ല. വേദനാജനകമായ, ഉറക്കമില്ലാത്ത ഒരു രാത്രിയില്‍ അവന്‍ ദൈവത്തോട് നിലവിളിച്ചു. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ അവന്‍ ഉറങ്ങി.

ശാരീരിക വേദന നമ്മെ ദൈവത്തോട് നിലവിളിക്കാന്‍ ഇടയാക്കും, എന്നാല്‍ കഠിനമായ മറ്റ് ജീവിത സാഹചര്യങ്ങളും അവങ്കലേക്ക് ഓടിച്ചെല്ലാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഡെന്നീസിന്റെ പോരാട്ട രാത്രിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, നിരാശനായ യാക്കോബ് ദൈവത്തെ നേരിട്ടു (ഉല്പത്തി 32:24-32). യാക്കോബിനെ സംബന്ധിച്ചിടത്തോളം അത് പൂര്‍ത്തിയാകാത്ത കുടുംബ പ്രശ്‌നമായിരുന്നു. അവന്‍ തന്റെ സഹോദരനായ ഏശാവിനെ ദ്രോഹിച്ചു (അ. 27), പ്രതികാരം ആസന്നമായെന്ന് അവന്‍ ഭയപ്പെട്ടു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ദൈവത്തിന്റെ സഹായം തേടുന്നതിനിടയില്‍, യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടു (32:30). രൂപാന്തരപ്പെട്ട മനുഷ്യനായിട്ടാണ് അവന്‍ പുറത്തുവന്നത്.

ഡെന്നിസും അങ്ങനെ തന്നെ. പ്രാര്‍ത്ഥനയില്‍ ദൈവത്തോട് നിലവിളിച്ച ശേഷം, കിടപ്പിലായിരുന്ന ഡെന്നിസിന് എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞു. ഡോക്ടറുടെ പരിശോധനയില്‍ ട്യൂമറിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. നമ്മെ അത്ഭുതകരമായി സുഖപ്പെടുത്തുന്നത് ദൈവം എപ്പോഴും തിരഞ്ഞെടുക്കുന്നില്ലെങ്കിലും, അവന്‍ എപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുവെന്നും നമ്മുടെ സാഹചര്യത്തിന് ആവശ്യമായത് നല്‍കുമെന്നും നമുക്ക് ഉറപ്പുണ്ട്. നമ്മുടെ പരിതാപകരമായ അവസ്ഥയില്‍ നാം ദൈവത്തോട് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന നടത്തുകയും ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുകയും ചെയ്യുന്നു!

ക്ഷമയുടെ വിജയം

മയക്കുമരുന്ന് ആസക്തിയോടും ലൈംഗിക പാപത്തോടും മല്ലിട്ടിരുന്ന രഞ്ജന്‍ നിരാശനായിരുന്നു. താന്‍വളരെ വിലമതിച്ചിരുന്ന ബന്ധങ്ങള്‍ താറുമാറായി, അവന്റെ മനഃസാക്ഷി അവനെ കുറ്റപ്പെടുത്തുകയായിരുന്നു. തന്റെ ദുരിതാവസ്ഥയില്‍ അദ്ദേഹം ഒരു പള്ളിയിലെത്തി അവിടുത്തെ പാസ്റ്ററുമായി സംസാരിക്കുന്നതിന് ആവശ്യപ്പെട്ടു. തന്റെ സങ്കീര്‍ണ്ണമായ കഥ പങ്കുവെക്കുകയും ദൈവത്തിന്റെ കരുണയെയും ക്ഷമയെയും കുറിച്ച് കേള്‍ക്കുകയും ചെയ്തതിലൂടെ അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.

ദാവീദ് തന്റെ ലൈംഗിക പാപത്തിനുശേഷം രചിച്ചതാണ്് 32-ാം സങ്കീര്‍ത്തനം എന്നു വിശ്വസിക്കപ്പെടുന്നു.
ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ കലാശിച്ച ഒരു കുടില തന്ത്രം മെനഞ്ഞതിലൂടെ അവന്‍ തന്റെ തെറ്റിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി (2 ശമൂവേല്‍ 11-12 കാണുക). ഈ ദുഷ്പ്രവൃത്തികള്‍ അവന്റെ പിന്നില്‍ ആയിട്ടും അവന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകള്‍ അവശേഷിച്ചു. തന്റെ പ്രവൃത്തികളുടെ ദുഷ്ടത അംഗീകരിക്കുന്നതിന് മുമ്പ് താന്‍ അനുഭവിച്ച ആഴത്തിലുള്ള പോരാട്ടങ്ങളെ സങ്കീര്‍ത്തനം 32:3-4 വിവരിക്കുന്നു; ഏറ്റുപറയാത്ത പാപത്തിന്റെ കുത്തിമുറിവേല്പിക്കുന്ന ഫലങ്ങള്‍ നിഷേധിക്കാനാവില്ല. എന്താണ് ആശ്വാസം അരുളിയത്? ദൈവത്തോടുള്ള ഏറ്റുപറച്ചിലും അവന്‍ നല്‍കുന്ന പാപമോചനം സ്വീകരിക്കുന്നതിലൂടെയുമാണ് ആശ്വാസം ആരംഭിച്ചത് (വാ. 5).

ദൈവത്തിന്റെ കരുണയുടെ സ്ഥലം - നമുക്കും മറ്റുള്ളവര്‍ക്കും ഉപദ്രവവും ദോഷവും വരുത്തുന്ന കാര്യങ്ങള്‍ പറയുമ്പോഴോ പ്രവര്‍ത്തിക്കുമ്പോഴോ നമുക്ക് ആരംഭിക്കാന്‍ കഴിയുന്ന എത്ര മികച്ച സ്ഥലമാണത്! നമ്മുടെ പാപത്തിന്റെ കുറ്റബോധം എക്കാലവും നമ്മെ കുത്തിക്കൊണ്ടിരിക്കേണ്ടതില്ല. നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും അവന്റെ പാപമോചനം തേടുകയും ചെയ്യുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ കരങ്ങള്‍ വിശാലമായി തുറന്നിരിക്കുന്ന ഒരാള്‍ ഉണ്ട്. ''ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍'' (വാ. 1) എന്നു പാടുന്നവരുടെ സംഘത്തില്‍ നമുക്കും ചേരാം.

കമ്പുകളും ഇഷ്ടികകളും ദൈവവും

തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ അവര്‍ ചെയ്യാന്‍ ദൈവം അവരെ വിളിക്കുന്നതിനെക്കുറിച്ച് പ്രാര്‍ത്ഥിച്ച ശേഷം, നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് നീങ്ങുകയാണ് അവര്‍ ചെയ്യേണ്ടത് എന്നു മാര്‍ക്കും നീനയും ഉറപ്പിച്ചു. അവര്‍ ഒഴിഞ്ഞ ഒരു വീട് വാങ്ങി, നവീകരണജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു- അപ്പോഴാണ്് കൊടുങ്കാറ്റ് വന്നത്. മാര്‍ക്ക് എനിക്ക് അയച്ച ഒരു സന്ദേശത്തില്‍ എഴുതി: ''ഇന്ന് രാവിലെ ഞങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. നഗരത്തില്‍ അടിച്ച കൊടുങ്കാറ്റ് ഞങ്ങളുടെ പുതുക്കിപ്പണി തകര്‍ത്തുകളഞ്ഞു- വെറും കമ്പുകളും ഇഷ്ടികകളും ആക്കി മാറ്റി. ദൈവം എന്തിനോ തയ്യാറെടുക്കുന്നു.'

അനിയന്ത്രിതമായ കൊടുങ്കാറ്റുകള്‍ മാത്രമല്ല നമ്മെ ആശ്ചര്യപ്പെടുത്തുകയും നമ്മുടെ ജീവിതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും, നിര്‍ഭാഗ്യത്തിനിടയില്‍ ദൈവത്തിന്റെമേലുറപ്പിച്ച ദൃഷ്ടി മാറിപ്പോകാതിരിക്കുന്നതാണ് അതിജീവനത്തിന്റെ ഒരു താക്കോല്‍.

തന്റെ വസ്തുവകകള്‍ നഷ്ടപ്പെടുത്തുകയും മക്കളുടെ മരണത്തിനു കാരണമാകുകയും ചെയ്ത ഇയ്യോബിന്റെ ജീവിതത്തിലെ കാലാവസ്ഥാ ദുരന്തം (ഇയ്യോബ് 1:19) അവന്‍ നേരിട്ട ഞെട്ടിക്കുന്ന ആശ്ചര്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നു. അതിനുമുമ്പ്, മൂന്ന് ദൂതന്മാര്‍ മോശം വാര്‍ത്തകള്‍ അവനെ അറിയിച്ചിരുന്നു (വാ. 13-17).

ഏതൊരു ദിവസത്തിലും, നാം വിരുന്നില്‍ നിന്ന് വിലാപത്തിലേക്കും, ജീവിതം ആഘോഷിക്കുന്നതില്‍ നിന്നും മരണത്തെ വിശകലനം ചെയ്യുന്നതിലേക്കും അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവിത വെല്ലുവിളികളിലേക്കും നീങ്ങാം. നമ്മുടെ ജീവിതം - സാമ്പത്തികമായും ബന്ധങ്ങളെ സംബന്ധിച്ചും ശാരീരികമായും വൈകാരികമായും ആത്മീയമായും - അതിവേഗം ''കമ്പുകളിലേക്കും ഇഷ്ടികകളിലേക്കും'' ചുരുങ്ങാം. എന്നാല്‍ ദൈവം ഏതൊരു കൊടുങ്കാറ്റിനേക്കാളും ശക്തനാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ അവനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിശ്വാസം - 'യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ'' (വാ. 21) എന്ന് ഇയ്യോബിനോടും മറ്റുള്ളവരോടും ഒപ്പം പറയാന്‍ കഴിയുന്ന വിശ്വാസം - ആവശ്യമാണ്.

വിദ്വേഷത്തെക്കാള്‍ ശക്തം

അമ്മ ഷാരോണ്ടയുടെ ദാരുണമായ മരണത്തിന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍, ക്രിസ് ശക്തവും കൃപ നിറഞ്ഞതുമായ ഈ വാക്കുകള്‍ ഉച്ചരിച്ചു: ''സ്‌നേഹം വിദ്വേഷത്തേക്കാള്‍ ശക്തമാണ്.'' അവന്റെ അമ്മ, മറ്റ് എട്ട് പേരോടൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയില്‍ വെച്ച് ഒരു ബുധനാഴ്ച രാത്രിയിലെ ബൈബിള്‍ പഠനസമയത്താണ് കൊല്ലപ്പെട്ടത്. ഈ കൗമാരക്കാരന്റെ നാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഈ വാക്കുകള്‍ ഒഴുകത്തക്കവിധം അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയതെന്താണ്? ക്രിസ് ക്രിസ്തുയേശുവിലുള്ള ഒരു വിശ്വാസിയാണ്, അവന്റെ അമ്മ ''എല്ലാവരെയും പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിച്ചിരുന്ന'' ഒരുവളുമായിരുന്നു.

ലൂക്കൊസ് 23:26-49 ല്‍ വധശിക്ഷ നടപ്പാക്കുന്ന ഒരു വേദിയുടെ മുന്‍ നിര സീറ്റില്‍ നാം ഇരിക്കുകയാണ്. അവിടെ രണ്ട് കുറ്റവാളികളെയും നിരപരാധിയായ യേശുവിനെയും നിര്‍ത്തിയിരിക്കുന്നു (വാ. 32). മൂന്നുപേരെയും ക്രൂശിച്ചു (വാ. 33). ക്രൂശില്‍ തൂങ്ങിക്കിടക്കുന്നവരുടെ നെടുവീര്‍പ്പുകളുടെയും ഞരക്കങ്ങളുടെയും വിലാപങ്ങളുടെയും നടുവില്‍ യേശുവിന്റെ വാക്കുകള്‍ ഇപ്രകാരം കേട്ടു: 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ' (വാ. 34.). വിദ്വേഷം നിറഞ്ഞ മതനേതാക്കള്‍ മുന്‍കൈയെടുത്തതിന്റെ ഫലമായി സ്‌നേഹത്തിന്റെ ആള്‍രൂപമായവന്‍ ക്രൂശിക്കപ്പെട്ടു. വേദനയിലാണെങ്കിലും, യേശുവിന്റെ സ്‌നേഹം വിജയിച്ചുകൊണ്ടിരുന്നു.

നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാള്‍ എങ്ങനെയാണ് വിദ്വേഷം, ദുഷ്ടലാക്ക്, കൈപ്പ് അല്ലെങ്കില്‍ ദുഷ്ടത എന്നിവയുടെ ഇരയായിത്തീര്‍ന്നിട്ടുള്ളത്? നിങ്ങളുടെ വേദന നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു പ്രേരണയാകട്ടെ, വെറുപ്പിനെക്കാള്‍ സ്‌നേഹം തിരഞ്ഞെടുക്കാന്‍ യേശുവിനെയും ക്രിസിനെയും പോലുള്ളവരുടെ മാതൃക ആത്മാവിന്റെ ശക്തിയാല്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ.

വാഗ്ദത്തം നിറവേറ്റുന്നവന്‍

വിവാഹപ്രതിജ്ഞ എടുക്കുന്ന സമയത്ത് താന്‍ ലെനയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ജോണിന് ഇടര്‍ച്ച അനുഭവപ്പെട്ടു. എനിക്കു നടപ്പാക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കാത്ത ഇത്രയേറെ വാഗ്ദാനങ്ങള്‍ എനിക്കെങ്ങനെ നല്‍കാനാവും? അവന്‍ ചിന്തിച്ചു. എങ്ങനെയൊക്കെയോ ചടങ്ങു പൂര്‍ത്തിയാക്കിയെങ്കിലും അവന്റെ പ്രതിബദ്ധതയുടെ ഭാരം മാറാതെ നിന്നു. വിരുന്നുസല്‍ക്കാരത്തിനുശേഷം, ജോണ്‍ തന്റെ ഭാര്യയെ ചാപ്പലിലേക്ക് നയിച്ചു. അവിടെ ലെനയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള വാഗ്ദാനം പാലിക്കാന്‍ ദൈവം സഹായിക്കുന്നതിനുവേണ്ടി രണ്ടു മണിക്കൂറിലധികം സമയം അവര്‍ പ്രാര്‍ത്ഥിച്ചു.

ജോണിന്റെ വിവാഹദിന ആശങ്കകള്‍ അദ്ദേഹത്തിന്റെ മാനുഷിക ബലഹീനതകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാല്‍, അബ്രഹാമിന്റെ സന്തതികളിലൂടെ ലോകജാതികളെ അനുഗ്രഹിക്കുമെന്ന് വാഗ്ദത്തം ചെയ്ത ദൈവത്തിന് (ഗലാത്യര്‍ 3:16) അത്തരം പരിമിതികളൊന്നുമില്ല.

യേശുവിലുള്ള വിശ്വാസത്തില്‍ ക്ഷമയോടും സ്ഥിരോത്സാഹത്തോടുംകൂടെ തുടരുന്നതിനു തന്റെ യെഹൂദ ക്രിസ്തീയ പ്രേക്ഷകരെ ആഹ്വാനം ചെയ്യാന്‍ എബ്രായലേഖന എഴുത്തുകാരന്‍ അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങള്‍, ഗോത്രപിതാവിന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പ്, വാഗ്ദാനം ചെയ്യപ്പെട്ടവയുടെ പൂര്‍ത്തീകരണം എന്നിവ അനുസ്മരിച്ചു (എബ്രായര്‍ 6:13-15). മുതിര്‍ന്ന പൗരന്മാരെന്ന നിലയിലുള്ള അബ്രഹാമിന്റെയും സാറയുടെയും അവസ്ഥ അബ്രഹാമിന് ''അനേകം സന്തതികളെ'' നല്‍കാമെന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റുന്നതിന് തടസ്സമായിരുന്നില്ല (വാ. 14).

ബലഹീനനും ദുര്‍ബലനുമായ മനുഷ്യന്‍ എന്ന നിലയില്‍ ദൈവത്തെ വിശ്വസിക്കാന്‍ ഉള്ള വെല്ലുവിളി നിങ്ങള്‍ നേരിടുന്നുണ്ടോ? നിങ്ങളുടെ പ്രതിജ്ഞകള്‍ പാലിക്കാനും നിങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റാനും നിങ്ങള്‍ കഷ്ടപ്പെടുകയാണോ? 2 കൊരിന്ത്യര്‍ 12:9-ല്‍ ദൈവം നമ്മെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു: ''എന്റെ കൃപ നിങ്ങള്‍ക്ക് മതി, എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു.'' മുപ്പത്തിയാറില്‍പ്പരം വര്‍ഷങ്ങള്‍ തങ്ങളുടെ ഉടമ്പ
ടി പാലിച്ചു ജീവിക്കുവാന്‍ ദൈവം ജോണിനെയും ലീനയെയും സഹായിച്ചു. നിങ്ങളെ സഹായിക്കാന്‍ അവനില്‍ എന്തുകൊണ്ട് വിശ്വസിച്ചുകൂടാ?

സംസാരിക്കൂ!

റെസ്റ്റോറന്റിലെ തന്റെ സഹപ്രവര്‍ത്തകയോട് ബാനു വിളിച്ചുപറഞ്ഞു, ''അതാ ആ മനുഷ്യന്‍! അതാ ആ മനുഷ്യന്‍!' വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ അവള്‍ മുമ്പു കണ്ടുമുട്ടിയ മെല്‍വിനെയാണ് അവള്‍ ഉദ്ദേശിച്ചത്. തന്റെ പള്ളിമുറ്റത്തെ പുല്‍ത്തകിടി വെട്ടിയൊരുക്കുമ്പോള്‍, തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട അഭിസാരികയെന്നു തോന്നിയ ഒരു സ്ത്രീയുമായി സംഭാഷണം ആരംഭിക്കാന്‍ ആത്മാവ് അവനെ പ്രേരിപ്പിച്ചു. അവന്‍ അവളെ പള്ളിയിലേക്ക് ക്ഷണിച്ചപ്പോള്‍ അവള്‍ നല്‍കിയ മറുപടി ഇതായിരുന്നു: ''ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? എന്നെ അവിടെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.' യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് മെല്‍വിന്‍ അവളോട് പറയുകയും അവളുടെ ജീവിതം മാറ്റാനുള്ള അവന്റെ ശക്തിയെക്കുറിച്ച് ഉറപ്പുനല്‍കുകയും ചെയ്തപ്പോള്‍, അവളുടെ മുഖത്തുകൂടി കണ്ണുനീര്‍ ഒഴുകി. ഇപ്പോള്‍, ഏതാനും ആഴ്ചകള്‍ക്കുശേഷം, ജീവിതത്തെ മാറ്റാനുള്ള യേശുവിന്റെ ശക്തിയുടെ ജീവിക്കുന്ന തെളിവായി ബാനു ഒരു പുതിയ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

പ്രാര്‍ത്ഥനയ്ക്കു സമര്‍പ്പിതരാകാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പശ്ചാത്തലത്തില്‍, അപ്പൊസ്തലനായ പൗലൊസ് ഇരട്ട അഭ്യര്‍ത്ഥന നടത്തി: ''എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മം പ്രസ്താവിക്കുവാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും, ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍'' (കൊലൊസ്യര്‍ 4:3-4).

യേശുവിനായി ധൈര്യത്തോടെയും വ്യക്തമായും സംസാരിക്കാനുള്ള അവസരങ്ങള്‍ക്കായി നിങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? എത്ര ഉചിതമായ പ്രാര്‍ത്ഥന! അത്തരം പ്രാര്‍ത്ഥനകള്‍ മെല്‍വിനെപ്പോലെ അവിടുത്തെ അനുയായികളെ അപ്രതീക്ഷിത സ്ഥലങ്ങളിലും അപ്രതീക്ഷിത ആളുകളുമായും സംസാരിക്കാന്‍ ഇടയാക്കും. യേശുവിനുവേണ്ടി സംസാരിക്കുന്നത് അസ്വസ്ഥതയുളവാക്കുമെന്ന് തോന്നുമെങ്കിലും, പ്രതിഫലങ്ങള്‍ - രൂപാന്തരപ്പെട്ട ജീവിതങ്ങള്‍ - നമ്മുടെ അസ്വസ്ഥതകള്‍ക്ക് ഉചിതമായ പരിഹാരമായിരിക്കും.

വിശ്വസിക്ക മാത്രം

മുന്നൂറു കുട്ടികള്‍ വസ്ത്രം മാറി പ്രഭാതഭക്ഷണത്തിനായി ഇരുന്നു, ഭക്ഷണത്തിനായി നന്ദിപറഞ്ഞു പ്രാര്‍ത്ഥിച്ചു. പക്ഷേ ഭക്ഷണമില്ലായിരുന്നു! അനാഥാലയ ഡയറക്ടറും മിഷനറിയുമായ ജോര്‍ജ്ജ് മുള്ളറിന് (1805-1898) ഇതുപോലെയുള്ള സാഹചര്യങ്ങള്‍ അസാധാരണമായിരുന്നില്ല. ദൈവം എങ്ങനെ നല്‍കുമെന്നറിയാനുള്ള ഒരു അവസരമാണ് ഇവിടെ ലഭിച്ചത്. മുള്ളറുടെ പ്രാര്‍ത്ഥന കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍, തലേദിവസം രാത്രി ഉറങ്ങാന്‍ കഴിയാത്ത ഒരു ബേക്കറി ഉടമ വാതില്‍ക്കല്‍ തല കാണിച്ചു. അനാഥാലയത്തിന് റൊട്ടി ആവശ്യമായിരിക്കുമെന്ന് മനസ്സിലാക്കിയ അദ്ദേഹം മൂന്ന് ബാച്ചു റൊട്ടികള്‍ ഉണ്ടാക്കിയിരുന്നു. അധികം താമസിയാതെ, പട്ടണത്തിലെ പാല്‍ക്കാരന്‍ പ്രത്യക്ഷപ്പെട്ടു. അനാഥാലയത്തിന് മുന്നില്‍വെച്ച് അയാളുടെ പാല്‍ വണ്ടി തകര്‍ന്നിരുന്നു. പാല്‍ നശിച്ചുപോകുമെന്നു ഭയന്ന ആ മനുഷ്യന്‍ അത് മുള്ളര്‍ക്ക് വാഗ്ദാനം ചെയ്തു.

നമ്മുടെ ക്ഷേമത്തിന് ആവശ്യമായ വിഭവങ്ങള്‍ - ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, സാമ്പത്തികം, സൗഹൃദങ്ങള്‍ - ഇല്ലാത്തപ്പോള്‍ ആകുലത, ഉത്കണ്ഠ, ആത്മനിന്ദ എന്നിവ അനുഭവിക്കുന്നത് സാധാരണമാണ്. ദരിദ്രയായ വിധവയെപ്പോലെ അപ്രതീക്ഷിത ഉറവിടങ്ങളിലൂടെ ദൈവത്തിന്റെ സഹായം ലഭിക്കുമെന്ന് 1 രാജാക്കന്മാര്‍ 17:8-16 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ''ഒരു പിടി മാവും തുരുത്തിയില്‍ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല'' (വാ. 12). നേരത്തെ ഇത് ഏലിയാവിനായി നല്‍കിയിരുന്നത് കാക്കയായിരുന്നു (വാ. 4-6). നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആശങ്കകള്‍ പല ദിശകളിലേക്കും തിരയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്ത ദാതാവ് എന്ന നിലയില്‍ ദൈവത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നമ്മെ സ്വതന്ത്രരാക്കും. സ്വയം പരിഹാരങ്ങള്‍ തേടുന്നതിനുമുമ്പ്, ആദ്യം അവനെ അന്വേഷിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. അങ്ങനെ ചെയ്യുന്നത് നമുക്ക് സമയവും ഊര്‍ജ്ജവും ലാഭിക്കാനും നിരാശപ്പെടുന്നത് ഒഴിവാക്കാനും സഹായിക്കും.

ദയാപൂര്‍വ്വമായ തിരുത്തല്‍

വേനല്‍ക്കാലത്തിന്റെ ആദ്യകാല കാലാവസ്ഥ നവോന്മേഷപ്രദമായിരുന്നു, ഒപ്പം എന്റെ സഹയാത്രികയായ എന്റെ ഭാര്യയും മികച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ തെറ്റായ ദിശയിലേക്കാണു നീങ്ങുന്നതെന്ന് ചുവപ്പും വെള്ളയും നിറത്തിലുള്ള ഒരു ബോര്‍ഡ് മുന്നറിയിപ്പു നല്‍കിയിരുന്നില്ലെങ്കില്‍ ഒന്നിച്ചുള്ള ആ നിമിഷങ്ങളുടെ മനോഹാരിത അതിവേഗം ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. ഞാന്‍ വേണ്ടത്ര തിരിയാതിരുന്നതിനാല്‍, ''പ്രവേശിക്കരുത്'' എന്ന അടയാളമാണ് പെട്ടെന്നു എന്റെ മുമ്പില്‍ ഞാന്‍ കണ്ടത്. ഞാന്‍ പെട്ടെന്നു വാഹനം തിരിച്ചു, ക്രമീകരിച്ചു, പക്ഷേ ഞാന്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്ന അടയാളം ഞാന്‍ അവഗണിച്ചിരുന്നെങ്കില്‍ എന്റെ ഭാര്യയ്ക്കും എനിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ വരുത്തിവച്ചേക്കാമായിരുന്ന ദോഷത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ വിറച്ചുപോയി.

യാക്കോബിന്റെ അവസാന വാക്കുകള്‍ തിരുത്തലിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. തെറ്റായ പാതകളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ തീരുമാനങ്ങളില്‍ നിന്നോ ഉപദ്രവകരമായേക്കാവുന്ന മോഹങ്ങളില്‍ നിന്നോ നമ്മെ സ്‌നേഹിക്കുന്നവരാല്‍ ''തിരികെ കൊണ്ടുവരാന്‍'' ആവശ്യമില്ലാത്ത ആരാണ് നമ്മുടെയിടയില്‍ ഇല്ലാത്തത്? ചിലര്‍ തക്കസമയത്ത് ധൈര്യത്തോടെ ഇടപെട്ടിരുന്നില്ലെങ്കില്‍ നമുക്കോ മറ്റുള്ളവര്‍ക്കോ എന്ത് ദോഷമാണ് സംഭവിക്കുമായിരുന്നതെന്ന് ആര്‍ക്കറിയാം.

ഈ വാക്യങ്ങളിലൂടെ ദയാപൂര്‍വ്വമായ തിരുത്തലിന്റെ മൂല്യം യാക്കോബ് ഊന്നിപ്പറയുന്നു, ''പാപിയെ നേര്‍വ്വഴിക്ക് ആക്കുന്നവന്‍ അവന്റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കുകയും പാപങ്ങളുടെ ബഹുത്വം മറയ്ക്കുകയും ചെയ്യും'' (5:20). ദൈവത്തിന്റെ കരുണയുടെ പ്രകടനമാണ് തിരുത്തല്‍. മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള നമ്മുടെ സ്‌നേഹവും കരുതലും ദൈവത്തിന് ''ആ വ്യക്തിയെ തിരികെ കൊണ്ടുവരാന്‍'' ഉപയോഗിക്കാവുന്ന വിധത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ പ്രേരിപ്പിക്കട്ടെ (വാ. 19).

അവന്റെ മുറിപ്പാടുകള്‍

ഗൗരവുമായുള്ള എന്റെ സംഭാഷണത്തിനുശേഷം, ഷേക്ക് ഹാന്‍ഡിനു പകരം അവന് ഇഷ്ടപ്പെട്ട അഭിവാദ്യം ''മുഷ്ടി കൂട്ടിമുട്ടിക്കല്‍'' ആയിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ഒരു ഹാന്‍ഡ്ഷേക്ക് അവന്റെ കൈത്തണ്ടയിലെ പാടുകള്‍ വെളിപ്പെടുത്തുമായിരുന്നു. സ്വയം മുറിവേല്പിക്കാനുള്ള അവന്റെ ശ്രമത്തിന്റെ ഫലമായുണ്ടായതായിരുന്നു അത്. മറ്റുള്ളവര്‍ മൂലമുണ്ടായതോ സ്വയം വരുത്തിയതോ ആയ, ബാഹ്യമോ ആന്തരികമോ ആയ മുറിവുകള്‍ മറയ്ക്കുന്നത് അസാധാരണമല്ല.

ഗൗരവുമായുള്ള ആ കൂട്ടിമുട്ടലിനുശേഷം യേശുവിന്റെ മുറിവടയാളങ്ങളെക്കുറിച്ച് - അവന്റെ കൈയിലും കാലിലുമുള്ള ആണിപ്പാടുകളും വിലാപ്പുറത്ത് കുന്തം കുത്തിയിറക്കിയതിന്റെ പാടും - ഞാന്‍ ചിന്തിച്ചു. അവ മറച്ചു വയ്ക്കുന്നതിനു പകരം ക്രിസ്തു അവയിലേക്ക് ശ്രദ്ധ ക്ഷണിച്ചു.

യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്ന് തോമസ് ആദ്യം സംശയിച്ചതിനെത്തുടര്‍ന്ന് യേശു അവനോടു പറഞ്ഞു, ''നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കുക' (യോഹന്നാന്‍ 20:27). തോമസ് ആ അടയാളങ്ങള്‍ നേരില്‍ കാണുകയും ക്രിസ്തുവിന്റെ അത്ഭുതകരമായ വാക്കുകള്‍ കേള്‍ക്കുയും ചെയ്തപ്പോള്‍, അത് യേശുവാണെന്ന് അവനു ബോധ്യമായി. ''എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ!'' എന്ന് അവന്‍ വിശ്വാസത്തോടെ പറഞ്ഞു (വാ. 28). തന്നെയോ അവന്റെ ശാരീരിക മുറിവുകളെയോ കാണാത്തവരും എന്നിട്ടും അവനില്‍ വിശ്വസിക്കുന്നവരുമായവര്‍ക്ക് യേശു ഒരു പ്രത്യേക അനുഗ്രഹം പ്രഖ്യാപിച്ചു: ''കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍'' (വാ. 29).

എക്കാലത്തെയും മികച്ച വാര്‍ത്ത അവന്റെ ആണിപ്പാടുകള്‍ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയാണ് എന്നതാണ് - മറ്റുള്ളവരുടെ നേരെയോ നമ്മോടുതന്നേയോ ഉള്ള പാപങ്ങള്‍. യേശുവിന്റെ മരണം അവനില്‍ വിശ്വസിക്കുകയും തോമസിനെപ്പോലെ ''എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ!'' എന്ന് ഏറ്റുപറയുകയും ചെയ്യുന്ന എല്ലാവരുടെയും പാപമോചനത്തിനാണ്.