ദൈവമുമ്പാകെ തുല്യൻ
അവധിക്കാലത്ത് ഞാനും ഭാര്യയും അതിരാവിലെയുള്ള ബൈക്ക് യാത്ര ആസ്വദിച്ചു. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വീടുകളുടെ അയൽപക്കത്തിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. പലതരം ആളുകളെ ഞങ്ങൾ കണ്ടു-താമസക്കാർ, അവരുടെ നായ്ക്കൾ, സഹ ബൈക്ക് യാത്രക്കാർ, പുതിയ വീടുകൾ പണിയുന്നവരോ നന്നാക്കുന്നവരോ ആയ നിരവധി തൊഴിലാളികൾ, പ്രകൃതിദൃശ്യങ്ങൾ. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ മിശ്രിതമായിരുന്നു അത്. അതു കണ്ടപ്പോൾ വിലപ്പെട്ട ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് അതെന്നെ ഓർമ്മിപ്പിച്ചു. ഞങ്ങൾക്കിടയിൽ ധനികനോ ദരിദ്രനോ, സമ്പന്നനോ തൊഴിലാളിയോ. അറിയപ്പെടുന്നവരോ അറിയപ്പെടാത്തവരോ എന്ന യഥാർത്ഥ വേർതിരിവ് ഇല്ലായിരുന്നു. അന്ന് രാവിലെ ആ തെരുവിൽ ഞങ്ങളെല്ലാം ഒരുപോലെയായിരുന്നു. “ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ’’ (സദൃശവാക്യങ്ങൾ 22:2). വ്യത്യാസമില്ലാതെ, നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27).
എന്നാൽ അതിലധികം ഉണ്ട്. ദൈവമുമ്പാകെ തുല്യരായിരിക്കുക എന്നതിനർത്ഥം നമ്മുടെ സാമ്പത്തികമോ സാമൂഹികമോ വംശീയമോ ആയ സാഹചര്യം എന്തുതന്നെയായാലും, നാമെല്ലാവരും ദൈവമുമ്പാകെ പാപികളാണ് എന്നതാണ്: “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു’’ (റോമർ 3:23). നാമെല്ലാവരും അവന്റെ മുമ്പാകെ അനുസരണമില്ലാത്തവരും തുല്യ കുറ്റക്കാരുമാണ്, നമുക്ക് യേശുവിനെ ആവശ്യമാണ്.
പല കാരണങ്ങളാൽ നമ്മൾ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളായി വിഭജിക്കുന്നു. പക്ഷേ, വാസ്തവത്തിൽ, നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. നാമെല്ലാവരും ഒരേ അവസ്ഥയിലാണെങ്കിലും-ഒരു രക്ഷകനെ ആവശ്യമുള്ള പാപികൾ-അവന്റെ കൃപയാൽ നമുക്ക് “സൗജന്യമായി നീതീകരിക്കപ്പെടാൻ’’ (ദൈവത്തോടു നിരപ്പാകാൻ) കഴിയും (വാ. 24).
ഒരു കാർഡും പ്രാർത്ഥനയും
അടുത്തിടെ വിധവയായ സ്ത്രീ ആശങ്കാകുലയായി. ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്ന് പണം ലഭിക്കാൻ, ഭർത്താവിന്റെ ജീവൻ അപഹരിച്ച അപകടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അവൾക്ക് ആവശ്യമായിരുന്നു. ഒരു പോലീസ് ഓഫീസറുമായി അവൾ സംസാരിക്കുകയും അവളെ സഹായിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് കാർഡ് അവളുടെ കൈയിൽനിന്നു നഷ്ടപ്പെട്ടു. അതുകൊണ്ട് അവൾ പ്രാർത്ഥിച്ചു, സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചു. കുറെ സമയത്തിനു ശേഷം, അവൾ അവളുടെ പള്ളിയിലെത്തുകയും ഒരു ജനാലയ്ക്കരികിലൂടെ നടന്നപ്പോൾ ഒരു ജനാലപ്പടിയിൽ ഒരു കാർഡ് ഇരിക്കുന്നതു കാണുകയും ചെയ്തു - അത് ആ പോലീസുകാരന്റെ കാർഡ് ആയിരുന്നു. അത് എങ്ങനെ അവിടെയെത്തിയെന്ന് അവൾക്ക് അറിയില്ലായിരുന്നു, പക്ഷേ എന്തുകൊണ്ട് എന്നവൾക്കറിയാമായിരുന്നു.
അവൾ പ്രാർത്ഥനയെ ഗൗരവമായി എടുത്തു. എന്തുകൊണ്ട് പാടില്ല? ദൈവം നമ്മുടെ അപേക്ഷകൾ ക്രേൾക്കുന്നു എന്ന് തിരുവെഴുത്ത് പറയുന്നു. ''കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു'' പത്രൊസ് എഴുതി (1 പത്രൊസ് 3:12).
ദൈവം പ്രാർത്ഥനയോട് പ്രതികരിച്ചതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. ഒരാൾ യെഹൂദാ രാജാവായ ഹിസ്കീയാവാണ്, അവൻ രോഗിയായി. താൻ മരിക്കാൻ പോകുകയാണെന്ന് യെശയ്യാവ് എന്ന പ്രവാചകനിൽ നിന്ന് അവന് സന്ദേശം ലഭിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് രാജാവിന് അറിയാമായിരുന്നു: അവൻ “യഹോവയോടു പ്രാർത്ഥിച്ചു’’ (2 രാജാക്കന്മാർ 20:2). ഉടനെ, ദൈവം യെശയ്യാവിനോട് രാജാവിന് തന്നിൽ നിന്നുള്ള ഈ സന്ദേശം നൽകാൻ പറഞ്ഞു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു’’ (വാ. 5). ഹിസ്കീയാവിനു പതിനഞ്ചു വർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടി.
ദൈവം എല്ലായ്പ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് ഒരു ജാലകപ്പടിയിലെ കാർഡ് പോലെയല്ല. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നമ്മൾ ഒറ്റയ്ക്ക് അവയെ അഭിമുഖീകരിക്കേണ്ടതില്ലെന്ന് അവൻ ഉറപ്പുനൽകുന്നു. ദൈവം നമ്മെ കാണുന്നു, അവൻ നമ്മോടൊപ്പമുണ്ട് - നമ്മുടെ പ്രാർത്ഥനകളിൽ ശ്രദ്ധാലുവാണ്.
ജീവിതം കണ്ടെത്തു
ഒരു ക്രിസ്ത്യൻ കോളേജിൽ ചേരുന്നതും ബൈബിൾ പഠിക്കുന്നതും ബ്രെറ്റിന് സംബന്ധിച്ച് സ്വാഭാവിക നടപടിയായിരുന്നു. എല്ലാറ്റിനുമുപരി, യേശുവിനെ തന്റെ ജീവിതകാലം മുഴുവൻ അറിയുന്ന ആളുകൾ അവനു ചുറ്റും ഉണ്ടായിരുന്നു - വീട്ടിൽ, സ്കൂളിൽ, സഭയിൽ. അവന്റെ കോളേജ് പഠനം പോലും “ക്രിസ്തീയ ശുശ്രൂഷ”യിൽ ഒരു ജോലി പ്രതീക്ഷിച്ചുകൊണ്ടായിരുന്നു.
എന്നാൽ ഇരുപത്തിയൊന്നാം വയസ്സിൽ, നാട്ടിൻപുറത്തെ ഒരു പഴയ പള്ളിയിൽ ചെറിയ സഭയോടൊപ്പമിരുന്ന്, ഒരു പാസ്റ്റർ 1 യോഹന്നാനിൽനിന്നു പ്രസംഗിച്ചതു കേട്ടപ്പോൾ, ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ അവൻ നടത്തി. താൻ തന്റെ അറിവിലും മതത്തിന്റെ കെണിയിലും ആശ്രയിക്കുന്നവനാണെന്നും തനിക്ക് യഥാർത്ഥത്തിൽ യേശുവിലുള്ള രക്ഷ ലഭിച്ചിട്ടില്ലെന്നും അവൻ മനസ്സിലാക്കി. “നിനക്കെന്നെ അറിയില്ല!” എന്ന മൃദുവായ ഒരു സന്ദേശവുമായി ക്രിസ്തു അന്നു തന്റെ ഹൃദയത്തെ വലിഞ്ഞുമുറുക്കുന്നതായി അവനു തോന്നി.
അപ്പൊസ്തലനായ യോഹന്നാന്റെ സന്ദേശം വ്യക്തമാണ്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു” (1 യോഹന്നാൻ 5:1). യോഹന്നാൻ പറയുന്നതുപോലെ നമുക്ക് “ലോകത്തെ ജയിക്കാൻ” കഴിയും (വാക്യം 4) - യേശുവിലുള്ള വിശ്വാസത്താൽ മാത്രം. അത് കേവലം അവനെക്കുറിച്ചുള്ള അറിവല്ല, മറിച്ച് ആഴമേറിയ, ആത്മാർത്ഥമായ വിശ്വാസം - അവൻ ക്രൂശിൽ നമുക്കുവേണ്ടി ചെയ്ത പ്രവൃത്തിയിലുള്ള നമ്മുടെ വിശ്വാസം. അന്ന് ബ്രെറ്റ് ക്രിസ്തുവിൽ മാത്രം വിശ്വാസം അർപ്പിച്ചു.
ഇന്ന്, യേശുവിനോടും അവന്റെ രക്ഷയോടുമുള്ള ബ്രെറ്റിന്റെ അഗാധമായ അഭിനിവേശം രഹസ്യമല്ല. ഓരോ തവണയും അദ്ദേഹം പ്രസംഗപീഠത്തിന് പിന്നിൽ നിൽക്കുമ്പോഴും ഒരു പാസ്റ്ററെന്ന നിലയിൽ - എന്റെ പാസ്റ്റർ - പ്രസംഗിക്കുമ്പോഴും അത് ഉച്ചത്തിലും വ്യക്തമായും വരുന്നു.
''ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു'' (വാ. 11-12). യേശുവിൽ ജീവിതം കണ്ടെത്തിയ എല്ലാവർക്കും, ഇത് എത്ര ആശ്വാസപ്രദമായ ഓർമ്മപ്പെടുത്തലാണ്!
എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?
ആൻ തന്റെ ഓറൽ സർജനുമായി -വർഷങ്ങളായി അവൾക്ക് പരിചയമുള്ള ഒരു ഫിസിഷ്യൻ - ഒരു പ്രാഥമിക പരിശോധനയ്ക്കായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹം അവളോട് ചോദിച്ചു, “നിനക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” അവൾ പറഞ്ഞു, “ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച താങ്കൾ പള്ളിയിൽ പോയിരുന്നോ?” അവളുടെ ചോദ്യം വിധിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചുള്ള ഒരു സംഭാഷണം ആരംഭിക്കാൻ വേണ്ടിയായിരുന്നു.
സർജൻ പോസിറ്റീവായ സഭാ അനുഭവം കുറവുള്ള ആളായിരുന്നു, അദ്ദേഹം പിന്നീട് സഭയിൽ പോയിട്ടില്ല. ആനിന്റെ ചോദ്യവും അവരുടെ സംഭാഷണവും കാരണം, തന്റെ ജീവിതത്തിൽ യേശുവിന്റെയും സഭയുടെയും പങ്കിനെക്കുറിച്ച് അദ്ദേഹം പുനർവിചിന്തനം ചെയ്തു. ആൻ പിന്നീട് അദ്ദേഹത്തിന്റെ പേര് എഴുതിയ ഒരു ബൈബിൾ കൊടുത്തപ്പോൾ കണ്ണീരോടെയാണ് ഡോക്ടർ അത് സ്വീകരിച്ചത്.
ചിലപ്പോൾ നാം ഏറ്റുമുട്ടലിനെ ഭയപ്പെടുന്നു അല്ലെങ്കിൽ നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ വളരെ താവ്രതയുള്ളവരായി തോന്നാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാൻ വിജയകരമായ ഒരു മാർഗ്ഗമുണ്ട്-ചോദ്യങ്ങൾ ചോദിക്കുക.
ദൈവമായവനും എല്ലാം അറിയാവുന്നവനുമായ ഒരു മനുഷ്യൻ, യേശു, തീർച്ചയായും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അവന്റെ ഉദ്ദേശ്യങ്ങൾ നമുക്കറിയില്ലെങ്കിലും, അവന്റെ ചോദ്യങ്ങൾ പ്രതികരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നത് വ്യക്തമാണ്. അവൻ തന്റെ ശിഷ്യനായ അന്ത്രെയൊസിനോട്, “നിങ്ങൾ എന്തു അന്വേഷിക്കുന്നു?” (യോഹന്നാൻ 1:38) എന്നു ചോദിച്ചു. അവൻ അന്ധനായ ബർത്തിമായിയോട്, “ഞാൻ നിനക്കു എന്തു ചെയ്യേണം?” എന്ന് ചോദിച്ചു (മർക്കൊസ് 10:51; ലൂക്കൊസ് 18:41). തളർവാതരോഗിയോട് അവൻ ചോദിച്ചു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” (യോഹന്നാൻ 5:6). യേശുവിന്റെ ആദ്യ ചോദ്യത്തിനു ശേഷം ഈ ഓരോ വ്യക്തിക്കും രൂപാന്തരം സംഭവിച്ചു.
വിശ്വാസപരമായ കാര്യങ്ങളിൽ നിങ്ങൾ സമീപിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ചോദിക്കാനുള്ള ശരിയായ ചോദ്യങ്ങൾ നൽകാൻ ദൈവത്തോട് ആവശ്യപ്പെടുക.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
ഒന്നിനും ആകാശിനെ അവന്റെ കടുത്ത വിഷാദത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. ഒരു ട്രക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവനെ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഷനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് ഓപ്പറേഷനുകൾ കൊണ്ട് തകർന്ന എല്ലുകൾ നന്നാക്കിയെങ്കിലും അവനു ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. വിഷാദം ആരംഭിച്ചു. അവന്റെ കുടുംബത്തിന്റെ ഏക ആശ്രയം അവനായിരുന്നു. എന്നാൽ അവരെ പോറ്റാൻ അവനു കഴിയാതിരുന്നതിനാൽ അവന്റെ ലോകം കൂടുതൽ അന്ധകാരമയമായി.
ഒരു ദിവസം ഒരു സന്ദർശകൻ ആകാശിന് യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് അവന്റെ ഭാഷയിൽ വായിച്ചു കേൾപ്പിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യേശുവിലൂടെയുള്ള ദൈവത്തിന്റെ സൗജന്യ ദാനമായ ക്ഷമയുടെയും രക്ഷയുടെയും പ്രത്യാശയാൽ സ്പർശിക്കപ്പെട്ട ആകാശ് അവനിൽ വിശ്വാസം അർപ്പിച്ചു. അവന്റെ വിഷാദം പെട്ടെന്ന് വിട്ടുമാറി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു പറയാൻ അവൻ ആദ്യം ഭയപ്പെട്ടു. ഒടുവിൽ, അവൻ തന്റെ കുടുംബത്തോട് യേശുവിനെക്കുറിച്ച് പറഞ്ഞു-അവരിൽ ആറുപേർ യേശുവിൽ വിശ്വസിച്ചു!
യോഹന്നാന്റെ സുവിശേഷം അന്ധകാര ലോകത്തിൽ പ്രകാശ നാളമാണ്. അതിൽ നാം വായിക്കുന്നത് '[യേശുവിൽ] വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നു' (3:16) എന്നാണ്. “[യേശുവിന്റെ] വചനം കേട്ട് അവനെ അയച്ചവനിൽ [ദൈവത്തിൽ] വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടെന്ന്” നാം കണ്ടെത്തുന്നു (5:24). യേശു പറയുന്നു, ''ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല'' (6:35). തീർച്ചയായും, “സത്യം പ്രവർത്തിക്കുന്നവനോ ... വെളിച്ചത്തിങ്കലേക്കു വരുന്നു” (3:21)
നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വലുതായിരിക്കാം, എന്നാൽ യേശു അതിലും വലിയവനാണ്. അവൻ വന്നത് നമുക്ക് ''ജീവൻ . . . സമൃദ്ധിയായി'' ഉണ്ടാകുവാൻ അത്രേ (10:10). ആകാശിനെപ്പോലെ, ലോകത്തിന്റെ പ്രത്യാശയും എല്ലാ മനുഷ്യരാശിയുടെയും വെളിച്ചവുമായ യേശുവിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക.
വേർപിരിയൽ വാക്കുകൾ
തന്റെ ജീവിതാവസാനത്തോട് അടുത്തപ്പോൾ, ജോൺ എം. പെർക്കിൻസിന് താൻ വിട്ടിട്ടു പോകുന്ന ആളുകൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ടായിരുന്നു. വംശീയ അനുരഞ്ജനത്തിനുവേണ്ടി വാദിക്കുന്നതിൽ പേരുകേട്ട പെർക്കിൻസ് പറഞ്ഞു, ''ദൈവത്തിലേക്കുള്ള ഏക വഴി മാനസാന്തരമാണ്. നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിൽ നിങ്ങളെല്ലാവരും നശിച്ചുപോകും.''
ഈ വാക്കുകൾ യേശുവിന്റെയും ബൈബിളിലെ മറ്റു പലരുടെയും ഭാഷയെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തു പറഞ്ഞു, “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” (ലൂക്കൊസ് 13:3). അപ്പൊസ്തലനായ പെത്രാസ് പറഞ്ഞു, “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ” (പ്രവൃത്തികൾ 3:19).
തന്റെ ജനം ദൈവത്തിങ്കലേക്കു തിരിയണമെന്ന് ആഗ്രഹിച്ച മറ്റൊരു വ്യക്തിയുടെ വാക്കുകൾ തിരുവെഴുത്തുകളിൽ വളരെ മുമ്പുതന്നെ നാം വായിക്കുന്നു. “എല്ലാ യിസ്രായേലിനോടും” ഉള്ള തന്റെ (1 ശമുവേൽ 12:1) വിടവാങ്ങൽ പ്രസംഗത്തിൽ, പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്ന ശമൂവേൽ പറഞ്ഞു, “ഭയപ്പെടേണ്ട; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ” (വാ. 20). തിന്മയിൽ നിന്ന് തിരിഞ്ഞ് പൂർണ്ണഹൃദയത്തോടെ ദൈവത്തെ അനുഗമിക്കുക എന്നതായിരുന്നു അവന്റെ മാനസാന്തരത്തിന്റെ സന്ദേശം.
നാമെല്ലാവരും പാപം ചെയ്യുകയും അവന്റെ നിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് നാം അനുതപിക്കേണ്ടതുണ്ട്, അതിനർത്ഥം പാപത്തിൽ നിന്ന് പിന്തിരിഞ്ഞ്, നമ്മോട് ക്ഷമിക്കുകയും അവനെ അനുഗമിക്കാൻ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്ന യേശുവിലേക്ക് തിരിയുക എന്നാണ്. ദൈവത്തിന് മാനസാന്തരത്തിന്റെ ശക്തി ഉപയോഗിച്ച് നമ്മെ എങ്ങനെ തന്റെ ബഹുമാനത്തിനായി ഉപയോഗിക്കാനാകുന്ന ആളുകളാക്കി മാറ്റാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ ജോൺ പെർക്കിൻസ്, ശമൂവേൽ എന്നിവരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം.
നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുക
2021-ൽ, ഒരു ബഹുരാഷ്ട്ര ശ്രമഫലമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം ചെയ്തു. പ്രപഞ്ചത്തെ നന്നായി പര്യവേക്ഷണം ചെയ്യുന്നതിനായി ഭൂമിയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം മൈൽ അകലെ അതിനെ വിന്യസിച്ചു. ഈ അത്ഭുത ഉപകരണം ആഴത്തിലുള്ള ബഹിരാകാശത്തേക്ക് നോക്കുകയും നക്ഷത്രങ്ങളെയും മറ്റ് ആകാശ അത്ഭുതങ്ങളെയും പരിശോധിക്കുകയും ചെയ്യും.
ഇത് തീർച്ചയായും ഒരു കൗതുകകരമായ ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യയാണ്. എല്ലാം ശരിയായി പ്രവർത്തിച്ചാൽ, അത് നമുക്ക് അതിശയകരമായ ഫോട്ടോകളും വിവരങ്ങളും നൽകും. എന്നാൽ അതിന്റെ ദൗത്യം പുതിയതല്ല. വാസ്തവത്തിൽ, യെശയ്യാ പ്രവാചകൻ നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ച് വിവരിച്ചു: ''നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു'' (യെശയ്യാവ് 40:26). ഈ അദൃശ്യമായ ബൃഹത്തായ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നവനും, അതോടൊപ്പം നമ്മുടെ രാത്രി ആകാശത്തെ നിശബ്ദമായി അലങ്കരിക്കുന്ന എണ്ണമറ്റ പ്രകാശമുള്ള വസ്തുക്കളെയും സൃഷ്ടിച്ചവനുമായ നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് 'രാത്രിതോറും'' അവ സംസാരിക്കുന്നു (സങ്കീർത്തനം 19:2, 3).
തിളക്കമാർന്ന വസ്തുക്കൾ എത്രയെണ്ണം വേണമെന്ന് തീരുമാനിച്ചത് ദൈവം തന്നെയാണ്: 'അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു' (സങ്കീർത്തനം 147:4). പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാൻ മനുഷ്യവർഗം സങ്കീർണ്ണവും ആകർഷകവുമായ പേടകങ്ങൾ അയയ്ക്കുമ്പോൾ, അവർ കണ്ടെത്തുന്ന കണ്ടുപിടിത്തങ്ങൾ നമുക്ക് അതിശയത്തോടെ ആസ്വദിക്കാനാകും, കാരണം ഓരോ നിരീക്ഷണവും സൗരയൂഥത്തെയും അതിനപ്പുറമുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവനിലേക്ക് വിരൽ ചൂണ്ടുന്നു. അതേ, ''ആകാശം - നക്ഷത്രങ്ങളും എല്ലാം - ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു'' (19:1).
ക്ഷമിക്കുന്നതിന്റെ ശക്തി
ഒരു സംഘം തട്ടിക്കൊണ്ടുപോയ പതിനേഴു മിഷനറിമാരെക്കുറിച്ച് 2021 ലെ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ മോചനദ്രവ്യ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംഘത്തെ (കുട്ടികൾ ഉൾപ്പെടെ) കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. അവിശ്വസനീയമാംവിധം, എല്ലാ മിഷനറിമാരും ഒന്നുകിൽ മോചിപ്പിക്കപ്പെടുകയോ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുകയോ ചെയ്തു. സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ, അവർ തടവിലാക്കിയവർക്ക് ഒരു സന്ദേശം അയച്ചു: ''അക്രമാസക്തമായ ശക്തിയുടെ വിദ്വേഷത്തേക്കാൾ സ്‌നേഹത്തിന്റെ ക്ഷമിക്കാനുള്ള ശക്തി ശക്തമാണെന്ന് വാക്കിലൂടെയും സ്വന്തം മാതൃകയിലൂടെയും യേശു ഞങ്ങളെ പഠിപ്പിച്ചു. അതിനാൽ, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കുന്നു.''
ക്ഷമ ശക്തമാണെന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു, "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും" (മത്തായി 6:14). പിന്നീട്, പത്രൊസിന് ഉത്തരം നൽകിക്കൊണ്ട്, നാം എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന് ക്രിസ്തു പറഞ്ഞു: "ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു" (18:22; വാ. 21-35 കാണുക). ക്രൂശിൽ വെച്ച്, 'പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ' (ലൂക്കൊസ് 23:34) എന്ന് പ്രാർത്ഥിച്ചപ്പോൾ അവൻ ദൈവിക ക്ഷമ പ്രകടമാക്കി.
രണ്ട് കക്ഷികളും സൗഖ്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നീങ്ങുമ്പോൾ ക്ഷമ അതിന്റെ പൂർണ്ണ സാക്ഷാത്കാരത്തിലെത്തുകയാണ്. കൂടാതെ, ചെയ്തിരിക്കുന്ന ദ്രോഹത്തിന്റെ ഭവിഷ്യത്തുകളെയോ, വേദനാജനകമോ അനാരോഗ്യകരമോ ആയ ബന്ധങ്ങളെ എങ്ങനെ പരിഹരിക്കണമെന്നു വിവേചിക്കേണ്ടതിന്റെ ആവശ്യകതയെയോ അത് ഇല്ലാതാക്കുന്നില്ലെങ്കിലും, അത് ദൈവത്തിന്റെ സ്‌നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കുന്ന പുനഃസ്ഥാപനത്തിലേക്ക് നയിച്ചേക്കാം. അവന്റെ മഹത്വത്തിനായി 'ക്ഷമയുടെ കരം നീട്ടാനുള്ള' വഴികൾ നമുക്കു നോക്കാം.
നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക
ആറാം ക്ലാസ്സുകാരുടെ ബാസ്‌ക്കറ്റ്‌ബോൾ കളി നന്നായി നടക്കുകയായിരുന്നു. മാതാപിതാക്കളും മുത്തശ്ശിമാരും അവരവരുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ടീമുകളിലെ ആൺകുട്ടികളുടെ ഇളയ സഹോദരങ്ങളും സഹോദരിമാരും സ്‌കൂൾ ഇടനാഴിയിൽ നിന്ന് കളി ആസ്വദിച്ചു. പെട്ടെന്ന്, സൈറണുകൾ മുഴങ്ങി, ജിമ്മിൽ ലൈറ്റുകൾ മിന്നി. ഒരു ഫയർ അലാറം മുഴങ്ങി. താമസിയാതെ സഹോദരങ്ങൾ പരിഭ്രാന്തരായി മാതാപിതാക്കളെ അന്വേഷിച്ച് ജിമ്മിലേക്ക് ഓടിയെത്തി.
പക്ഷേ തീ ഇല്ലായിരുന്നു; അബദ്ധത്തിൽ അലാറം പ്രവർത്തനക്ഷമമായതാണ്. പക്ഷേ, ഞാൻ നോക്കിനിൽക്കെ, കുട്ടികൾ - ഒരു പ്രതിസന്ധി മനസ്സിലാക്കി - അവരുടെ മാതാപിതാക്കളുടെ കരവലയത്തിലേക്ക് ലജ്ജയില്ലാതെ ഓടിയ രീതി എന്നെ ഞെട്ടിച്ചു. ഭയത്തിന്റെ സമയത്ത് സുരക്ഷിതത്വബോധവും ഉറപ്പും നൽകാൻ കഴിയുന്നവരിലുള്ള ആത്മവിശ്വാസത്തിന്റെ മഹത്തായ ചിത്രം!
ദാവീദ് വലിയ ഭയം അനുഭവിച്ച ഒരു സമയത്തെ തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നു. ശൗലും മറ്റ് നിരവധി ശത്രുക്കളും (2 ശമൂവേൽ 22:1) അവനെ പിന്തുടർന്നു. ദൈവം ദാവീദിനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചശേഷം, നന്ദിയുള്ള ആ മനുഷ്യൻ ദൈവത്തിന്റെ സഹായത്തെക്കുറിച്ച് സ്തുതിഗീതം ആലപിച്ചു. അവൻ ദൈവത്തെ “എന്റെ പാറ, എന്റെ കോട്ട, എന്റെ രക്ഷകൻ” എന്ന് വിളിച്ചു (വാ. 2). “മരണപാശങ്ങളും” “പാതാളത്തിന്റെ കെണികളും’’ (വാ. 6) അവനെ വേട്ടയാടിയപ്പോൾ, ദാവീദ് “യഹോവയെ വിളിച്ചു” അവന്റെ നിലവിളി “അവന്റെ ചെവികളിൽ എത്തി’’ (വാ. 7). അവസാനം, അവൻ “എന്നെ രക്ഷിച്ചു” എന്ന് ദാവീദ് പ്രഖ്യാപിച്ചു (വാ. 18, 20, 49).
ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളിൽ നമുക്ക് “പാറ”യിലേക്ക് ഓടാം (വാ. 32). നാം ദൈവനാമം വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ മാത്രമാണ് നമുക്ക് ആവശ്യമായ അഭയവും അഭയവും നൽകുന്നത് (വാ. 23).
സുഹൃത്തുക്കളുടെ പൈതൃകം
സ്‌നേഹിതൻ എല്ലാക്കാലത്തും സ്‌നേഹിക്കുന്നു. സദൃശവാക്യങ്ങൾ 17:17
1970 കളിൽ ഞാൻ ഒരു ഹൈസ്‌കൂൾ ഇംഗ്ലീഷ് അധ്യാപകനും ബാസ്‌ക്കറ്റ്‌ബോൾ പരിശീലകനുമായിരുന്ന സമയത്താണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. അയാൾ ഉയരമുള്ള ഒരു പുതുമുഖമായിരുന്നു. താമസിയാതെ അവൻ എന്റെ ബാസ്‌ക്കറ്റ്‌ബോൾ ടീമിലും എന്റെ ക്ലാസുകളിലും സന്നിഹിതനായി - അങ്ങനെ ഒരു സൗഹൃദം രൂപപ്പെട്ടു. വർഷങ്ങളോളം എന്നോടൊപ്പം സഹപത്രാധിപരായി സേവനമനുഷ്ഠിച്ച ആ സുഹൃത്ത്, എന്റെ റിട്ടയർമെന്റ് പാർട്ടിയിൽ എന്റെ മുന്നിൽ നിൽക്കുകയും ഞങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ പൈതൃകത്തെക്കുറിച്ച് പങ്കുവെക്കുകയും ചെയ്തു.
നമ്മെ പ്രോത്സാഹിപ്പിക്കുകയും യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹത്താൽ ബന്ധപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളുടെ കാര്യം എന്താണ്? സൗഹൃദത്തിന് പ്രോത്സാഹജനകമായ രണ്ട് ഘടകങ്ങളുണ്ടെന്ന് സദൃശവാക്യങ്ങളുടെ രചയിതാവ് മനസ്സിലാക്കി: ഒന്നാമതായി, യഥാർത്ഥ സുഹൃത്തുക്കൾ വിലപ്പെട്ട ഉപദേശം നൽകുന്നു - അത് കൊടുക്കാനോ എടുക്കാനോ എളുപ്പമല്ലെങ്കിലും: “സ്‌നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം” (27:6). എഴുത്തുകാരൻ വിശദീകരിക്കുന്നു. രണ്ടാമതായി, സമീപത്തുള്ളതും എളുപ്പത്തിൽ സമീപിക്കാവുന്നതുമായ ഒരു സുഹൃത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമാണ്: “ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്’’ (വാ. 10).
ജീവിതത്തിൽ ഒറ്റയ്ക്കു പറക്കുന്നത് നമുക്കു നല്ലതല്ല. ശലോമോൻ സൂചിപ്പിച്ചതുപോലെ: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു വിജയത്തിനായി പരസ്പരം സഹായിക്കാൻ കഴിയും” (സഭാപ്രസംഗി 4:9 NLT). ജീവിതത്തിൽ, നമുക്ക് സുഹൃത്തുക്കൾ വേണം നാം സുഹൃത്തുക്കൾ ആയിരിക്കയും വേണം. “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു” നിൽക്കാനും (റോമർ 12:10) “അന്യോന്യം ഭാരങ്ങൾ ചുമക്കാനും” (ഗലാത്യർ 6:2)—മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ യേശുവിന്റെ സ്‌നേഹത്തിലേക്ക് അടുപ്പിക്കാനും കഴിയുന്ന തരത്തിലുള്ള സുഹൃത്താകാൻ ദൈവം നമ്മെ സഹായിക്കട്ടെ.