എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?
ആൻ തന്റെ ഓറൽ സർജനുമായി -വർഷങ്ങളായി അവൾക്ക് പരിചയമുള്ള ഒരു ഫിസിഷ്യൻ - ഒരു പ്രാഥമിക പരിശോധനയ്ക്കായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹം അവളോട് ചോദിച്ചു, “നിനക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” അവൾ പറഞ്ഞു, “ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച താങ്കൾ പള്ളിയിൽ പോയിരുന്നോ?” അവളുടെ ചോദ്യം വിധിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചുള്ള ഒരു സംഭാഷണം ആരംഭിക്കാൻ വേണ്ടിയായിരുന്നു.
സർജൻ പോസിറ്റീവായ സഭാ അനുഭവം കുറവുള്ള ആളായിരുന്നു, അദ്ദേഹം പിന്നീട് സഭയിൽ പോയിട്ടില്ല. ആനിന്റെ ചോദ്യവും അവരുടെ സംഭാഷണവും കാരണം, തന്റെ ജീവിതത്തിൽ യേശുവിന്റെയും സഭയുടെയും പങ്കിനെക്കുറിച്ച് അദ്ദേഹം പുനർവിചിന്തനം ചെയ്തു. ആൻ പിന്നീട് അദ്ദേഹത്തിന്റെ പേര് എഴുതിയ ഒരു ബൈബിൾ കൊടുത്തപ്പോൾ കണ്ണീരോടെയാണ് ഡോക്ടർ അത് സ്വീകരിച്ചത്.
ചിലപ്പോൾ നാം ഏറ്റുമുട്ടലിനെ ഭയപ്പെടുന്നു അല്ലെങ്കിൽ നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ വളരെ താവ്രതയുള്ളവരായി തോന്നാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാൻ വിജയകരമായ ഒരു മാർഗ്ഗമുണ്ട്-ചോദ്യങ്ങൾ ചോദിക്കുക.
ദൈവമായവനും എല്ലാം അറിയാവുന്നവനുമായ ഒരു മനുഷ്യൻ, യേശു, തീർച്ചയായും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അവന്റെ ഉദ്ദേശ്യങ്ങൾ നമുക്കറിയില്ലെങ്കിലും, അവന്റെ ചോദ്യങ്ങൾ പ്രതികരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നത് വ്യക്തമാണ്. അവൻ തന്റെ ശിഷ്യനായ അന്ത്രെയൊസിനോട്, “നിങ്ങൾ എന്തു അന്വേഷിക്കുന്നു?” (യോഹന്നാൻ 1:38) എന്നു ചോദിച്ചു. അവൻ അന്ധനായ ബർത്തിമായിയോട്, “ഞാൻ നിനക്കു എന്തു ചെയ്യേണം?” എന്ന് ചോദിച്ചു (മർക്കൊസ് 10:51; ലൂക്കൊസ് 18:41). തളർവാതരോഗിയോട് അവൻ ചോദിച്ചു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” (യോഹന്നാൻ 5:6). യേശുവിന്റെ ആദ്യ ചോദ്യത്തിനു ശേഷം ഈ ഓരോ വ്യക്തിക്കും രൂപാന്തരം സംഭവിച്ചു.
വിശ്വാസപരമായ കാര്യങ്ങളിൽ നിങ്ങൾ സമീപിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ചോദിക്കാനുള്ള ശരിയായ ചോദ്യങ്ങൾ നൽകാൻ ദൈവത്തോട് ആവശ്യപ്പെടുക.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
ഒന്നിനും ആകാശിനെ അവന്റെ കടുത്ത വിഷാദത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. ഒരു ട്രക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവനെ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഷനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് ഓപ്പറേഷനുകൾ കൊണ്ട് തകർന്ന എല്ലുകൾ നന്നാക്കിയെങ്കിലും അവനു ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. വിഷാദം ആരംഭിച്ചു. അവന്റെ കുടുംബത്തിന്റെ ഏക ആശ്രയം അവനായിരുന്നു. എന്നാൽ അവരെ പോറ്റാൻ അവനു കഴിയാതിരുന്നതിനാൽ അവന്റെ ലോകം കൂടുതൽ അന്ധകാരമയമായി.
ഒരു ദിവസം ഒരു സന്ദർശകൻ ആകാശിന് യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് അവന്റെ ഭാഷയിൽ വായിച്ചു കേൾപ്പിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യേശുവിലൂടെയുള്ള ദൈവത്തിന്റെ സൗജന്യ ദാനമായ ക്ഷമയുടെയും രക്ഷയുടെയും പ്രത്യാശയാൽ സ്പർശിക്കപ്പെട്ട ആകാശ് അവനിൽ വിശ്വാസം അർപ്പിച്ചു. അവന്റെ വിഷാദം പെട്ടെന്ന് വിട്ടുമാറി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു പറയാൻ അവൻ ആദ്യം ഭയപ്പെട്ടു. ഒടുവിൽ, അവൻ തന്റെ കുടുംബത്തോട് യേശുവിനെക്കുറിച്ച് പറഞ്ഞു-അവരിൽ ആറുപേർ യേശുവിൽ വിശ്വസിച്ചു!
യോഹന്നാന്റെ സുവിശേഷം അന്ധകാര ലോകത്തിൽ പ്രകാശ നാളമാണ്. അതിൽ നാം വായിക്കുന്നത് '[യേശുവിൽ] വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നു' (3:16) എന്നാണ്. “[യേശുവിന്റെ] വചനം കേട്ട് അവനെ അയച്ചവനിൽ [ദൈവത്തിൽ] വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടെന്ന്” നാം കണ്ടെത്തുന്നു (5:24). യേശു പറയുന്നു, ''ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല'' (6:35). തീർച്ചയായും, “സത്യം പ്രവർത്തിക്കുന്നവനോ ... വെളിച്ചത്തിങ്കലേക്കു വരുന്നു” (3:21)
നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വലുതായിരിക്കാം, എന്നാൽ യേശു അതിലും വലിയവനാണ്. അവൻ വന്നത് നമുക്ക് ''ജീവൻ . . . സമൃദ്ധിയായി'' ഉണ്ടാകുവാൻ അത്രേ (10:10). ആകാശിനെപ്പോലെ, ലോകത്തിന്റെ പ്രത്യാശയും എല്ലാ മനുഷ്യരാശിയുടെയും വെളിച്ചവുമായ യേശുവിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക.
വേർപിരിയൽ വാക്കുകൾ
തന്റെ ജീവിതാവസാനത്തോട് അടുത്തപ്പോൾ, ജോൺ എം. പെർക്കിൻസിന് താൻ വിട്ടിട്ടു പോകുന്ന ആളുകൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ടായിരുന്നു. വംശീയ അനുരഞ്ജനത്തിനുവേണ്ടി വാദിക്കുന്നതിൽ പേരുകേട്ട പെർക്കിൻസ് പറഞ്ഞു, ''ദൈവത്തിലേക്കുള്ള ഏക വഴി മാനസാന്തരമാണ്. നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിൽ നിങ്ങളെല്ലാവരും നശിച്ചുപോകും.''
ഈ വാക്കുകൾ യേശുവിന്റെയും ബൈബിളിലെ മറ്റു പലരുടെയും ഭാഷയെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തു പറഞ്ഞു, “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” (ലൂക്കൊസ് 13:3). അപ്പൊസ്തലനായ പെത്രാസ് പറഞ്ഞു, “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ” (പ്രവൃത്തികൾ 3:19).
തന്റെ ജനം ദൈവത്തിങ്കലേക്കു തിരിയണമെന്ന് ആഗ്രഹിച്ച മറ്റൊരു വ്യക്തിയുടെ വാക്കുകൾ തിരുവെഴുത്തുകളിൽ വളരെ മുമ്പുതന്നെ നാം വായിക്കുന്നു. “എല്ലാ യിസ്രായേലിനോടും” ഉള്ള തന്റെ (1 ശമുവേൽ 12:1) വിടവാങ്ങൽ പ്രസംഗത്തിൽ, പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്ന ശമൂവേൽ പറഞ്ഞു, “ഭയപ്പെടേണ്ട; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ” (വാ. 20). തിന്മയിൽ നിന്ന് തിരിഞ്ഞ് പൂർണ്ണഹൃദയത്തോടെ ദൈവത്തെ അനുഗമിക്കുക എന്നതായിരുന്നു അവന്റെ മാനസാന്തരത്തിന്റെ സന്ദേശം.
നാമെല്ലാവരും പാപം ചെയ്യുകയും അവന്റെ നിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് നാം അനുതപിക്കേണ്ടതുണ്ട്, അതിനർത്ഥം പാപത്തിൽ നിന്ന് പിന്തിരിഞ്ഞ്, നമ്മോട് ക്ഷമിക്കുകയും അവനെ അനുഗമിക്കാൻ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്ന യേശുവിലേക്ക് തിരിയുക എന്നാണ്. ദൈവത്തിന് മാനസാന്തരത്തിന്റെ ശക്തി ഉപയോഗിച്ച് നമ്മെ എങ്ങനെ തന്റെ ബഹുമാനത്തിനായി ഉപയോഗിക്കാനാകുന്ന ആളുകളാക്കി മാറ്റാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ ജോൺ പെർക്കിൻസ്, ശമൂവേൽ എന്നിവരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം.
നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുക
2021-ൽ, ഒരു ബഹുരാഷ്ട്ര ശ്രമഫലമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം ചെയ്തു. പ്രപഞ്ചത്തെ നന്നായി പര്യവേക്ഷണം ചെയ്യുന്നതിനായി ഭൂമിയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം മൈൽ അകലെ അതിനെ വിന്യസിച്ചു. ഈ അത്ഭുത ഉപകരണം ആഴത്തിലുള്ള ബഹിരാകാശത്തേക്ക് നോക്കുകയും നക്ഷത്രങ്ങളെയും മറ്റ് ആകാശ അത്ഭുതങ്ങളെയും പരിശോധിക്കുകയും ചെയ്യും.
ഇത് തീർച്ചയായും ഒരു കൗതുകകരമായ ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യയാണ്. എല്ലാം ശരിയായി പ്രവർത്തിച്ചാൽ, അത് നമുക്ക് അതിശയകരമായ ഫോട്ടോകളും വിവരങ്ങളും നൽകും. എന്നാൽ അതിന്റെ ദൗത്യം പുതിയതല്ല. വാസ്തവത്തിൽ, യെശയ്യാ പ്രവാചകൻ നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ച് വിവരിച്ചു: ''നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു'' (യെശയ്യാവ് 40:26). ഈ അദൃശ്യമായ ബൃഹത്തായ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നവനും, അതോടൊപ്പം നമ്മുടെ രാത്രി ആകാശത്തെ നിശബ്ദമായി അലങ്കരിക്കുന്ന എണ്ണമറ്റ പ്രകാശമുള്ള വസ്തുക്കളെയും സൃഷ്ടിച്ചവനുമായ നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് 'രാത്രിതോറും'' അവ സംസാരിക്കുന്നു (സങ്കീർത്തനം 19:2, 3).
തിളക്കമാർന്ന വസ്തുക്കൾ എത്രയെണ്ണം വേണമെന്ന് തീരുമാനിച്ചത് ദൈവം തന്നെയാണ്: 'അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു' (സങ്കീർത്തനം 147:4). പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാൻ മനുഷ്യവർഗം സങ്കീർണ്ണവും ആകർഷകവുമായ പേടകങ്ങൾ അയയ്ക്കുമ്പോൾ, അവർ കണ്ടെത്തുന്ന കണ്ടുപിടിത്തങ്ങൾ നമുക്ക് അതിശയത്തോടെ ആസ്വദിക്കാനാകും, കാരണം ഓരോ നിരീക്ഷണവും സൗരയൂഥത്തെയും അതിനപ്പുറമുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവനിലേക്ക് വിരൽ ചൂണ്ടുന്നു. അതേ, ''ആകാശം - നക്ഷത്രങ്ങളും എല്ലാം - ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു'' (19:1).
ക്ഷമിക്കുന്നതിന്റെ ശക്തി
ഒരു സംഘം തട്ടിക്കൊണ്ടുപോയ പതിനേഴു മിഷനറിമാരെക്കുറിച്ച് 2021 ലെ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ മോചനദ്രവ്യ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംഘത്തെ (കുട്ടികൾ ഉൾപ്പെടെ) കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. അവിശ്വസനീയമാംവിധം, എല്ലാ മിഷനറിമാരും ഒന്നുകിൽ മോചിപ്പിക്കപ്പെടുകയോ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുകയോ ചെയ്തു. സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ, അവർ തടവിലാക്കിയവർക്ക് ഒരു സന്ദേശം അയച്ചു: ''അക്രമാസക്തമായ ശക്തിയുടെ വിദ്വേഷത്തേക്കാൾ സ്‌നേഹത്തിന്റെ ക്ഷമിക്കാനുള്ള ശക്തി ശക്തമാണെന്ന് വാക്കിലൂടെയും സ്വന്തം മാതൃകയിലൂടെയും യേശു ഞങ്ങളെ പഠിപ്പിച്ചു. അതിനാൽ, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കുന്നു.''
ക്ഷമ ശക്തമാണെന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു, "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും" (മത്തായി 6:14). പിന്നീട്, പത്രൊസിന് ഉത്തരം നൽകിക്കൊണ്ട്, നാം എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന് ക്രിസ്തു പറഞ്ഞു: "ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു" (18:22; വാ. 21-35 കാണുക). ക്രൂശിൽ വെച്ച്, 'പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ' (ലൂക്കൊസ് 23:34) എന്ന് പ്രാർത്ഥിച്ചപ്പോൾ അവൻ ദൈവിക ക്ഷമ പ്രകടമാക്കി.
രണ്ട് കക്ഷികളും സൗഖ്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നീങ്ങുമ്പോൾ ക്ഷമ അതിന്റെ പൂർണ്ണ സാക്ഷാത്കാരത്തിലെത്തുകയാണ്. കൂടാതെ, ചെയ്തിരിക്കുന്ന ദ്രോഹത്തിന്റെ ഭവിഷ്യത്തുകളെയോ, വേദനാജനകമോ അനാരോഗ്യകരമോ ആയ ബന്ധങ്ങളെ എങ്ങനെ പരിഹരിക്കണമെന്നു വിവേചിക്കേണ്ടതിന്റെ ആവശ്യകതയെയോ അത് ഇല്ലാതാക്കുന്നില്ലെങ്കിലും, അത് ദൈവത്തിന്റെ സ്‌നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കുന്ന പുനഃസ്ഥാപനത്തിലേക്ക് നയിച്ചേക്കാം. അവന്റെ മഹത്വത്തിനായി 'ക്ഷമയുടെ കരം നീട്ടാനുള്ള' വഴികൾ നമുക്കു നോക്കാം.
നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക
ആറാം ക്ലാസ്സുകാരുടെ ബാസ്‌ക്കറ്റ്‌ബോൾ കളി നന്നായി നടക്കുകയായിരുന്നു. മാതാപിതാക്കളും മുത്തശ്ശിമാരും അവരവരുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ടീമുകളിലെ ആൺകുട്ടികളുടെ ഇളയ സഹോദരങ്ങളും സഹോദരിമാരും സ്‌കൂൾ ഇടനാഴിയിൽ നിന്ന് കളി ആസ്വദിച്ചു. പെട്ടെന്ന്, സൈറണുകൾ മുഴങ്ങി, ജിമ്മിൽ ലൈറ്റുകൾ മിന്നി. ഒരു ഫയർ അലാറം മുഴങ്ങി. താമസിയാതെ സഹോദരങ്ങൾ പരിഭ്രാന്തരായി മാതാപിതാക്കളെ അന്വേഷിച്ച് ജിമ്മിലേക്ക് ഓടിയെത്തി.
പക്ഷേ തീ ഇല്ലായിരുന്നു; അബദ്ധത്തിൽ അലാറം പ്രവർത്തനക്ഷമമായതാണ്. പക്ഷേ, ഞാൻ നോക്കിനിൽക്കെ, കുട്ടികൾ - ഒരു പ്രതിസന്ധി മനസ്സിലാക്കി - അവരുടെ മാതാപിതാക്കളുടെ കരവലയത്തിലേക്ക് ലജ്ജയില്ലാതെ ഓടിയ രീതി എന്നെ ഞെട്ടിച്ചു. ഭയത്തിന്റെ സമയത്ത് സുരക്ഷിതത്വബോധവും ഉറപ്പും നൽകാൻ കഴിയുന്നവരിലുള്ള ആത്മവിശ്വാസത്തിന്റെ മഹത്തായ ചിത്രം!
ദാവീദ് വലിയ ഭയം അനുഭവിച്ച ഒരു സമയത്തെ തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നു. ശൗലും മറ്റ് നിരവധി ശത്രുക്കളും (2 ശമൂവേൽ 22:1) അവനെ പിന്തുടർന്നു. ദൈവം ദാവീദിനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചശേഷം, നന്ദിയുള്ള ആ മനുഷ്യൻ ദൈവത്തിന്റെ സഹായത്തെക്കുറിച്ച് സ്തുതിഗീതം ആലപിച്ചു. അവൻ ദൈവത്തെ “എന്റെ പാറ, എന്റെ കോട്ട, എന്റെ രക്ഷകൻ” എന്ന് വിളിച്ചു (വാ. 2). “മരണപാശങ്ങളും” “പാതാളത്തിന്റെ കെണികളും’’ (വാ. 6) അവനെ വേട്ടയാടിയപ്പോൾ, ദാവീദ് “യഹോവയെ വിളിച്ചു” അവന്റെ നിലവിളി “അവന്റെ ചെവികളിൽ എത്തി’’ (വാ. 7). അവസാനം, അവൻ “എന്നെ രക്ഷിച്ചു” എന്ന് ദാവീദ് പ്രഖ്യാപിച്ചു (വാ. 18, 20, 49).
ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളിൽ നമുക്ക് “പാറ”യിലേക്ക് ഓടാം (വാ. 32). നാം ദൈവനാമം വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ മാത്രമാണ് നമുക്ക് ആവശ്യമായ അഭയവും അഭയവും നൽകുന്നത് (വാ. 23).
സുഹൃത്തുക്കളുടെ പൈതൃകം
സ്‌നേഹിതൻ എല്ലാക്കാലത്തും സ്‌നേഹിക്കുന്നു. സദൃശവാക്യങ്ങൾ 17:17
1970 കളിൽ ഞാൻ ഒരു ഹൈസ്‌കൂൾ ഇംഗ്ലീഷ് അധ്യാപകനും ബാസ്‌ക്കറ്റ്‌ബോൾ പരിശീലകനുമായിരുന്ന സമയത്താണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. അയാൾ ഉയരമുള്ള ഒരു പുതുമുഖമായിരുന്നു. താമസിയാതെ അവൻ എന്റെ ബാസ്‌ക്കറ്റ്‌ബോൾ ടീമിലും എന്റെ ക്ലാസുകളിലും സന്നിഹിതനായി - അങ്ങനെ ഒരു സൗഹൃദം രൂപപ്പെട്ടു. വർഷങ്ങളോളം എന്നോടൊപ്പം സഹപത്രാധിപരായി സേവനമനുഷ്ഠിച്ച ആ സുഹൃത്ത്, എന്റെ റിട്ടയർമെന്റ് പാർട്ടിയിൽ എന്റെ മുന്നിൽ നിൽക്കുകയും ഞങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ പൈതൃകത്തെക്കുറിച്ച് പങ്കുവെക്കുകയും ചെയ്തു.
നമ്മെ പ്രോത്സാഹിപ്പിക്കുകയും യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹത്താൽ ബന്ധപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളുടെ കാര്യം എന്താണ്? സൗഹൃദത്തിന് പ്രോത്സാഹജനകമായ രണ്ട് ഘടകങ്ങളുണ്ടെന്ന് സദൃശവാക്യങ്ങളുടെ രചയിതാവ് മനസ്സിലാക്കി: ഒന്നാമതായി, യഥാർത്ഥ സുഹൃത്തുക്കൾ വിലപ്പെട്ട ഉപദേശം നൽകുന്നു - അത് കൊടുക്കാനോ എടുക്കാനോ എളുപ്പമല്ലെങ്കിലും: “സ്‌നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം” (27:6). എഴുത്തുകാരൻ വിശദീകരിക്കുന്നു. രണ്ടാമതായി, സമീപത്തുള്ളതും എളുപ്പത്തിൽ സമീപിക്കാവുന്നതുമായ ഒരു സുഹൃത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമാണ്: “ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്’’ (വാ. 10).
ജീവിതത്തിൽ ഒറ്റയ്ക്കു പറക്കുന്നത് നമുക്കു നല്ലതല്ല. ശലോമോൻ സൂചിപ്പിച്ചതുപോലെ: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു വിജയത്തിനായി പരസ്പരം സഹായിക്കാൻ കഴിയും” (സഭാപ്രസംഗി 4:9 NLT). ജീവിതത്തിൽ, നമുക്ക് സുഹൃത്തുക്കൾ വേണം നാം സുഹൃത്തുക്കൾ ആയിരിക്കയും വേണം. “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു” നിൽക്കാനും (റോമർ 12:10) “അന്യോന്യം ഭാരങ്ങൾ ചുമക്കാനും” (ഗലാത്യർ 6:2)—മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ യേശുവിന്റെ സ്‌നേഹത്തിലേക്ക് അടുപ്പിക്കാനും കഴിയുന്ന തരത്തിലുള്ള സുഹൃത്താകാൻ ദൈവം നമ്മെ സഹായിക്കട്ടെ.
കാപ്പിക്കുരു കോപ്പ
ഞാൻ കാപ്പി കുടിക്കുന്നയാളല്ല, പക്ഷെ കാപ്പിക്കുരുവിന്റെ ഗന്ധം ലഭിക്കുന്നത് എന്നിൽ ആശ്വാസത്തിന്റേയും ജിജ്ഞാസയുടെയും നിമിഷമാണ്. ഞങ്ങളുടെ ചെറുപ്പക്കാരിയായ മകൾ മെലീസ അവളുടെ ബെഡ്റൂം വ്യത്യസ്തമാക്കുകയായിരുന്നു, അതിനായി ഒരു കോപ്പയിൽ കാപ്പിക്കുരു നിറച്ചു. അതിന്റെ ഊഷ്മള സുഗന്ധം മുറിയെ മുഴുവൻ നിറച്ചിരുന്നു.
പതിനേഴാം വയസ്സിൽ ഒരു കാറപകടത്തിൽ മെലീസയുടെ ഭൗമിക ജീവിതം അവസാനിച്ചിട്ട് ഇപ്പോൾ 2 ദശകങ്ങളായി എങ്കിലും ആ കാപ്പിക്കുരു കോപ്പ ഞങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു. അത് ഞങ്ങളോടൊപ്പമുള്ള മെല്ലിന്റെ ജീവിതത്തിന്റെ നിലയ്ക്കാത്ത സുഗന്ധപൂരിതമായ ഓർമ്മ നൽകുന്നു.
തിരുവെഴുത്തും സൗരഭ്യത്തെ ഓർമ്മപെടുത്തലായി ഉപയോഗിക്കുന്നു. ഉത്തമഗീതം സുഗന്ധത്തെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രേമത്തിന്റെ പ്രതീകമായി പറയുന്നു. (1:3; 4:11,16). ഹോശേയായിൽ ദൈവത്തിന്റെ ഇസ്രായേലിനോടുള്ള പാപക്ഷമയെ "അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും" (ഹോശെയ 14:6) എന്ന് പറയുന്നു. മറിയ യേശുവിന്റെ കാലിൽ തൈലം പൂശിയപ്പോൾ മറിയയുടെയും തന്റെ സഹോദരങ്ങളുടെയും ഭവനം "തൈലത്തിന്റെ സൗരഭ്യം കൊണ്ടു നിറഞ്ഞു" (യോഹന്നാൻ 12:3) ; ഇത് യേശുവിന്റെ മരണത്തെ ചൂണ്ടിക്കാണിച്ചു (വാ. 7) .
സൗരഭ്യം എന്ന ആശയം ചുറ്റുപാടുമുള്ളവരോടുള്ള നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തെയും ഓർമ്മിപ്പിക്കുന്നതാണ്. പൗലോസ് അതിങ്ങനെയാണ് പറയുന്നത് : "രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു " (2 കൊരിന്ത്യർ 2:15).
കാപ്പിക്കുരുവിന്റെ സുഗന്ധം എനിക്ക് മെലീസ്സയുടെ ഓർമ്മ നല്കുന്നതു പോലെ, നമ്മുടെ ജീവിതങ്ങൾ യേശുവിന്റെ സുഗന്ധം പരത്തുന്നതു വഴി മറ്റുള്ളവർക്ക് അവനെ കൈക്കൊള്ളാനുള്ള ഒരു ഓർമ്മപ്പെടുത്തലായി അത് മാറട്ടെ.
ലെഗോ പാഠങ്ങൾ
ഏകദേശം 10 ലെഗോ കഷണങ്ങൾ ഭൂമുഖത്തെ ഓരോ മനുഷ്യനുമായി ഓരോ വർഷവും വില്ക്കുന്നു - 75 ബില്യനിലധികം ചെറിയ പ്ലാസ്റ്റിക് കട്ടകൾ. ഡാനിഷ് കളിപ്പാട്ട നിർമ്മാതാവായ ഓലേ കിർക്ക് ക്രിസ്റ്റ്യൻസന്റെ കഠിന പരിശ്രമമില്ലായിരുന്നു എങ്കിൽ കൊളുത്തിപ്പിടിക്കുന്ന ലെഗോ കട്ടകൾ ഉണ്ടാകില്ലായിരുന്നു.
ഡെൻമാർക്കിലെ ബിലുണ്ടിൽ “നന്നായി കളിക്കുക” എന്നർത്ഥംവരുന്ന ലെഗ് ഗോട്ട് എന്ന പ്രത്യേക കളിപ്പാട്ട നിർമ്മാണത്തിനായി ക്രിസ്റ്റ്യൻസൻ ദശാബ്ദങ്ങൾ തന്നെ പണിപ്പെട്ടു. രണ്ടു തവണ തന്റെ പണിശാല തീ പിടിച്ച് നശിച്ചു. സാമ്പത്തികമായി പാപ്പരായി മാറി. ലോകമഹായുദ്ധം മൂലം അസംസ്കൃത വസ്തുക്കൾ കിട്ടാതായി. അവസാനം 1940 കളുടെ അവസാനത്തിൽ അദ്ദേഹം സ്വയം കൂട്ടിപ്പിടിക്കുന്ന പ്ലാസ്റ്റിക് കട്ടകൾ നിർമ്മിച്ചു. 1958 ൽ ഓലേ കിർക്ക് മരിക്കുമ്പോഴേക്കും ലെഗോ എന്നത് എല്ലാ വീട്ടിലെയും ഒരു സാധാരണ വാക്കു പോലെയായി.
ജീവിതത്തിലെയും ജോലിയിലെയും വെല്ലുവിളികളിൽ സ്ഥിരത കാണിക്കുക എന്നത് പ്രയാസകരമാണ്. ആത്മീയ ജീവിതത്തിൽ യേശുവിനെപ്പോലെ ആയിത്തീരാനുള്ള പരിശ്രമത്തിലും ഇത് അങ്ങനെ തന്നെയാണ്. പ്രതിസന്ധികൾ ഉണ്ടാകുന്നു, സ്ഥിരതക്ക് ദൈവസഹായം അനിവാര്യമാകുന്നു. യാക്കോബ് അപ്പസ്തോലൻ എഴുതി: "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ" (യാക്കോബ് 1:12). ചിലപ്പോൾ നാം നേരിടുന്ന തിരിച്ചടികൾ ബന്ധങ്ങളിലോ സാമ്പത്തിക കാര്യത്തിലോ ആരോഗ്യ വിഷയത്തിലോ ആകാം. ചിലപ്പോൾ അവ ദൈവമഹത്വത്തിനായി ജീവിക്കുന്നതിൽ നമ്മെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളാകാം.
എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം ദൈവം തന്റെ ജ്ഞാനം വാഗ്ദത്തം ചെയ്യുന്നു (വാ.5), അവൻ നമുക്കായി കരുതുന്നതിനാൽ അവനിൽ ആശ്രയിക്കാൻ ആവശ്യപ്പെടുന്നു (വാ.6). ഇതിലൂടെയെല്ലാം, നാം നമ്മുടെ ജീവിതം കൊണ്ട് അവനെ മഹത്വപ്പെടുത്താനായി ദൈവസഹായം തേടുമ്പോൾ , നാം യഥാർത്ഥ അനുഗ്രഹം പ്രാപിക്കുന്നു ( വാ . 12).
പറഞ്ഞറിയിക്കാനാവാത്ത സമ്പത്ത്
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭ്രമണപഥത്തിൽ കോടാനുകോടി ഡോളർ വിലമതിക്കുന്ന ഒരു ഛിന്നഗ്രഹം കറങ്ങിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞർ പറയുന്നത്, 16 സൈക്കി എന്ന ഈ ഗ്രഹം, കണക്കാക്കാൻ കഴിയാത്തത്ര വിലമതിക്കുന്ന സ്വർണ്ണം, ഇരുമ്പ്, നിക്കൽ, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളഉടെ കലവറയാണ്. ഇപ്പോൾ, ഈ സമ്പത്തു ഖനനം ചെയ്യാൻ ഭൂവാസികൾ ശ്രമിക്കുന്നില്ലെങ്കിലും വിലയേറിയ പാറകളെക്കുറിച്ച് പഠിക്കാൻ ഒരു പര്യവേഷണ വാഹനം അയയ്ക്കുന്നതിന് അമേരിക്ക പദ്ധതിയിടുന്നു.
കൈയെത്തുന്നതിനപ്പുറത്തുള്ള പറഞ്ഞറിയിക്കാനാവാത്ത സമ്പത്തിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ കൊതിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. തീർച്ചയായും കാലക്രമേണ ആളുകൾ നിധി കണ്ടെടുക്കുന്നതിനായി 16 സൈക്കിയിലെത്തിച്ചേർന്നേക്കാം.
എന്നാൽ നമ്മുടെ പരിധിയിലുള്ള സമ്പത്ത് കണ്ടെടുക്കുന്നതിനെക്കുറിച്ചെന്തു പറയും? എല്ലാവരും അതിനു പോകില്ലേ? റോമിലെ ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് എഴുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്കു കൈപ്പിടിയിലൊതുക്കാവുന്ന സമ്പത്തിനെക്കുറിച്ച് സംസാരിച്ചു. അവൻ എഴുതി, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!’’ (റോമർ 11:33). ബൈബിൾ പണ്ഡിതനായ ജെയിംസ് ഡെന്നി ഈ സമ്പത്തിനെ 'ലോകത്തിന്റെ (വലിയ ആവശ്യങ്ങൾ) നിറവേറ്റുന്നതിനു ദൈവത്തെ പ്രാപ്തനാക്കുന്ന സ്‌നേഹത്തിന്റെ ഗ്രഹിക്കാനാവാത്ത സമ്പത്ത്' എന്നാണ്
അതല്ലേ നമുക്ക് വേണ്ടത്? ഏതോ വിദൂര ഛിന്നഗ്രഹത്തിൽ നിന്നുള്ള സ്വർണ്ണക്കട്ടികളേക്കാൾ കൂടുതൽ? പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതുപോലെ, തിരുവെഴുത്തുകളിൽ കാണുന്ന ദൈവത്തിന്റെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും സമ്പത്ത് നമുക്കു ഖനനം ചെയ്യാൻ കഴിയും. ആ ഐശ്വര്യങ്ങൾ കുഴിച്ചെടുക്കാനും അവനെ കൂടുതൽ അറിയാനും നിധിപോലെ കരുതാനും ദൈവം നമ്മെ നയിക്കട്ടെ.