സുരക്ഷിതമായ സ്ഥലം
ഫ്ളോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരോലിനയിലെ വില്മിങ്ടണില് നശീകരണ ശക്തിയോടെ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ മകള്‍ അവളുടെ ഭവനം വിട്ടുപോകാന്‍ തയ്യാറെടുത്തു. ചുഴലിക്കാറ്റ് വഴിമാറിപ്പോകുമെന്ന പ്രതീക്ഷയില്‍ അവള് അവസാന നിമിഷം വരെ കാത്തിരുന്നു. ഒടുവില്‍ എന്തെല്ലാം കൊണ്ടുപോകണമെന്നു നോക്കി സുപ്രധാന കടലാസുകളും ചിത്രങ്ങളും സാധനങ്ങളും അവള് പരതി. ''വീടുവിട്ടു പോകുന്നത് ഇത്രമാത്രം പ്രയാസമുള്ളതാണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല' പിന്നീട് അവള് പറഞ്ഞു. 'എങ്കിലും ഞാന്‍ മടങ്ങിവരുമ്പോള്‍ എന്തെങ്കിലും അവിടെ ശേഷിക്കുമോ എന്ന് ആ നിമിഷത്തില്‍ എനിക്കറിയില്ലായിരുന്നു.'
ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ വിവിധ രൂപത്തിലാണ് വരുന്നത്: ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, ജലപ്രളയം, വിവാഹബന്ധത്തിലും മക്കളുടെ കാര്യത്തിലും അവിചാരിതമായുണ്ടാകുന്ന പ്രശ്നങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ആരോഗ്യ, സാമ്പത്തിക നഷ്ടം എന്നിങ്ങനെ. നാം വിലമതിക്കുന്നവ നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഇല്ലാതാകുന്നു.
കൊടുങ്കാറ്റിന്റെ നടുവില്‍ ഒരു സുരക്ഷിത സ്ഥാനം തിരുവചനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും ... നാം ഭയപ്പെടുകയില്ല'' (സങ്കീര്‍ത്തനം 46:1-2).
ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാക്കള്‍, തലമുറകളായി ദൈവത്തെ സേവിച്ചവരില്‍ പെട്ടവനും പിന്നീട് ദൈവത്തോടു മത്സരിച്ചതിന്റെ ഫലമായി ഒരു ഭൂകമ്പത്തില്‍ നശിച്ചുപോയവനുമായ ഒരു മനുഷ്യന്റെ സന്തതികളായിരുന്നു (സംഖ്യാപുസ്തകം 26:9-11 കാണുക). അവര്‍ പങ്കുവയ്ക്കുന്ന വീക്ഷണം, താഴ്മയും ദൈവത്തിന്റെ മഹിമ, മനസ്സലിവ്, വീണ്ടെടുപ്പിന് സ്നേഹം എന്നിവയെക്കുറിച്ചുള്ള ആഴമായ അറിവുമാണ്.
പ്രശ്നങ്ങള്‍ വരാം, എന്നാല്‍ അതിലെല്ലാം അതീതനാണ് ദൈവം. രക്ഷകന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നവന്, അവന് കുലുങ്ങിപ്പോകുകയില്ല എന്നറിയും. അവന്റെ നിത്യസ്നേഹത്തിന്റെ കരവലയത്തില്‍ നാം നമ്മുടെ സമാധാന സ്ഥാനം കണ്ടെത്തും.
കാത്തിരിപ്പ് പ്രയോജനകരമാണ്
ടോക്കിയോയിലെ ഷിബുവാ ട്രെയിന്‍ സ്റ്റേഷനു വെളിയിലായി, ഹച്ചിക്കോ എന്നു പേരുള്ള ഒരു അക്കിതാ നായയുടെ ഓര്‍മ്മയ്ക്കായുള്ള ഒരു പ്രതിമയുണ്ട്. അതിന്റെ ഉടമസ്ഥനോടുള്ള അസാധാരണ വിശ്വസ്തതയുടെ പേരിലാണ് ഹച്ചിക്കോ ഓര്‍മ്മിക്കപ്പെടുന്നത്. ആ സ്റ്റേഷനില്‍ നിന്ന് എന്നും യാത്ര പുറപ്പെടുന്ന ഒരു യൂണിവേഴ്സിറ്റി പ്രഫസറായിരുന്നു അതിന്റെ ഉടമസ്ഥന്. രാവിലെ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ അത് യജമാനന്റെ ഒപ്പം നടക്കുകയും ഉച്ചകഴിഞ്ഞ് ട്രെയിന്‍ എത്തുന്ന സമയത്ത് യജമാനനെ സ്വീകരിക്കാന്‍ വരികയും ചെയ്യുമായിരുന്നു.
ഒരു ദിവസം പ്രൊഫസര്‍ സ്റ്റേഷനിലേക്കു മടങ്ങിവന്നില്ല. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം ജോലിസ്ഥലത്തുവെച്ചു മരിച്ചു. എന്നാല്‍ തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലമത്രയും-ഒന്‍പതിലധികം വര്‍ഷങ്ങള്‍-ഉച്ചകഴിഞ്ഞു ട്രെയിന്‍ എത്തുന്ന സമയത്ത് ഹിച്ചിക്കോ സ്റ്റേഷനില്‍ മുടങ്ങാതെ എത്തി. ഓരോ ദിവസവും കാലാവസ്ഥ വകവെയ്ക്കാതെ, തന്റെ യജമാനന്റെ മടങ്ങിവരവിനായി അതു കാത്തുനിന്നു.
തെസ്സലൊനീക്യരുടെ 'വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും' 'യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും' എടുത്തു പറഞ്ഞുകൊണ്ട് അവരുടെ വിശ്വസ്തതയെ പൗലൊസ് അഭിനന്ദിക്കുന്നു (1 തെസ്സലൊനീക്യര്‍ 1:3). കഠിനമായ എതിര്‍പ്പിന്റെ നടുവിലും 'ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും ... യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നത് കാത്തിരിക്കുവാനും' (വാ. 9-10) വേണ്ടി അവര്‍ തങ്ങളുടെ പഴയ വഴികളെ ഉപേക്ഷിച്ചു.
തങ്ങളുടെ രക്ഷകനിലും അവരോടുള്ള അവന്റെ സ്നഹത്തിലുമുള്ള സജീവ പ്രത്യാശ ഈ ആദിമ വിശ്വാസികളെ തങ്ങളുടെ കഷ്ടതകള്‍ക്കപ്പുറത്തേക്കു കാണുവാനും ഉത്സാഹത്തോടെ തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുവാനും പ്രേരിപ്പിച്ചു. യേശുവിനുവേണ്ടി ജീവിക്കുന്നതിനേക്കാളും മെച്ചമായ മറ്റൊന്നുമില്ല എന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവരെ ശക്തീകരിച്ച അതേ പരിശുദ്ധാത്മാവ് (വാ. 5) നാം യേശുവിന്റെ വരവിനെ നാം കാത്തിരിക്കുമ്പോള്‍ തന്നേ അവനെ വിശ്വസ്തമായി സേവിക്കുവാനും നമ്മെയും ശക്തീകരിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നത് എത്ര നല്ലതാണ്.
സ്നേഹത്തിന്റെ നീണ്ട എത്തിപ്പിടിക്കല്‍
പതിനാറടി നീളവും ഒന്നര ടണ്‍ തൂക്കവും ഉള്ള വലിയ വെള്ള സ്രാവ് ആണ് മേരി ലീ. 2012 ല്‍ അമേരിക്കയുടെ കിഴക്കെ തീരത്തുവെച്ച് സമുദ്രഗവേഷകര്‍ അതിനെ ടാഗ് ചെയ്തു. അത് ജലോപരിതലത്തിലെത്തുമ്പോള്‍ അതിന്റെ മുതുകു ചിറകില്‍ ഘടിപ്പിച്ച ട്രാന്‍സ്മിറ്ററിനെ കൃത്രിമ ഉപഗ്രഹങ്ങളില്‍നിന്ന് ട്രാക്കു ചെയ്യാമായിരുന്നു. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ മേരി ലീയുടെ ചലനങ്ങളെ കടലില്‍ നീന്തുന്നവര്‍ക്കു മുതല്‍ ഗവേഷകര്‍ക്കുവരെ എല്ലാവര്ക്കും ഓണ്‍ലൈനിലൂടെ നിരീക്ഷിക്കാമായിരുന്നു. ഈ കാലയളവില്‍ ഏതാണ്ട് 40,000 മൈലുകള്‍ അതു സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു-എന്നാല്‍ ഒരു ദിവസം പെട്ടെന്ന് സിഗ്നല്‍ കിട്ടാതായി. അതിന്റെ ട്രാന്‍സ്മിറ്ററിലെ ബാറ്ററി കാലഹരണപ്പെട്ടിരിക്കാം.
മനുഷ്യജ്ഞാനവും സാങ്കേതികവിദ്യയും അത്രത്തോളമേ എത്തുകയുള്ളു. മേലി ലീയെ പിന്തുടര്‍ന്നവര്‍ക്ക് അവളുടെ ട്രാക്ക് നഷ്ടമായി. എന്നാല്‍ എനിക്കും നിങ്ങള്‍ക്കും ഒരുനാളും നമ്മുടെ ജീവിതത്തിന്റെ മേലുള്ള ദൈവത്തിന്റെ ശ്രദ്ധയെ ഒഴിവാക്കാനാവില്ല. ദാവീദ് പ്രാര്‍ത്ഥിച്ചു, 'നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക് ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്' (സങ്കീര്‍ത്തനം 139:7-8). 'ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു' എന്ന് അവന് നന്ദിയോടെ പ്രസ്താവിക്കുന്നു (വാ. 6).
ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട് നമ്മെ അറിയുന്നതു തിരഞ്ഞെടുത്തു. നമ്മെ നിരീക്ഷിക്കാന്‍ മാത്രമായിട്ടല്ല അവന് നമ്മെ കരുതുന്നത് മറിച്ച് നമ്മുടെ ജീവിതത്തില്‍ കടന്നുവന്ന് അതിനെ പുതുതാക്കുന്നതിനും കൂടെയാണ്. നാം അവനെ അറിയുന്നതിനും പകരമായി നിത്യതയോളം അവനെ സ്നേഹിക്കുന്നതിനും വേണ്ടി യേശുവിന്റെ ജീവിതം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെ അവന് നമ്മോട് അടുത്തുവന്നു. ദൈവസ്നേഹത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ദൂരത്തു പോകാന്‍ നമുക്കൊരിക്കലും കഴികയില്ല.
അറിയുന്നതിനായി വളരുക
'നീ ഒരു എക്സ്ചേഞ്ച് വിദ്യാര്‍ത്ഥിയാകാന്‍ പോകുകയാണ്!' ജര്‍മ്മനിയില്‍ പഠിക്കാന്‍ എനിക്കനുമതി കിട്ടി എന്നു കേട്ടപ്പോള്‍ പതിനേഴുകാരനായ എനിക്ക് ആവേശവും ആഹ്ലാദവും ഉണ്ടായി. എന്നാല്‍ യാത്രയ്ക്ക് ഇനി മൂന്നു മാസം മാത്രമേയുള്ളു, ഞാനാണെങ്കില്‍ ജര്‍മ്മന്‍ ഭാഷയുടെ ഒരു ക്ലാസുപോലും സംബന്ധിച്ചിരുന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ അത്യധ്വാനം ചെയ്തു-മണിക്കൂറുകള്‍ പഠിക്കുകയും എന്റെ കൈവെള്ളയില്‍ പോലും വാക്കുകള്‍ എഴുതി മനഃപാഠമാക്കുകയും ചെയ്തു.
മാസങ്ങള്‍ക്കുശേഷം ഞാന്‍ ജര്‍മ്മനിയിലെ ക്ലാസ്റൂമില്‍ ഇരിക്കുമ്പോള്‍ ഭാഷ നന്നായി അറിയില്ല എന്നത് എന്നെ നിരുത്സാഹപ്പെടുത്തി. അന്ന് ഒരു അധ്യാപകന് എനിക്കൊരു വിവേകപൂര്‍വ്വമായ ഉപദേശം നല്കി: 'ഭാഷ പഠിക്കുക എന്നത് മണല്‍ക്കൂന കയറുന്നതുപോലെയാണ്. ചിലപ്പോള്‍ നിങ്ങള്‍ എങ്ങും എത്തുന്നില്ല എന്നു നിങ്ങള്‍ക്കു തോന്നും. എന്നാല്‍ മുമ്പോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ എത്തും.'
ചിലപ്പോഴൊക്കെ യേശുവിന്റെ ഒരു അനുയായി എന്ന നിലയില്‍ വളര്‍ച്ചയുടെ അര്‍ത്ഥം എന്താണെന്നു ചിന്തിക്കുമ്പോള്‍ ആ ഉള്‍ക്കാഴ്ചയെക്കുറിച്ചു ഞാന്‍ ചിന്തിക്കാറുണ്ട്. അപ്പൊസ്തലനായ പൗലൊസ് പറയുന്നു, 'ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്'. പൗലൊസിനുപോലും വ്യക്തിപരമായ സമാധാനം ഒറ്റ രാത്രികൊണ്ടു കരഗതമായതല്ല, അത് അവന് വളര്‍ച്ച പ്രാപിച്ച ഒന്നാണ്. ഈ മുന്നേറ്റത്തിന്റെ രഹസ്യം അവന് പങ്കുവയ്ക്കുന്നു - 'എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു' (ഫിലിപ്പിയര്‍ 4:11-13).
ജീവിതത്തിന്് അതിന്റേതായ വെല്ലുവിളികളുണ്ട്. എന്നാല്‍ 'ലോകത്തെ ജയിച്ചവ'നിലേക്കു (യോഹന്നാന് 16:33) നാം തിരിയുമ്പോള്‍ അവന് നമ്മെ പ്രതികൂലങ്ങളെ അതിജീവിക്കുന്നതിന് ശക്തനാക്കുവാന്‍ വിശ്വസ്തന് ആണെന്നു മാത്രമല്ല അവനോട് അടുത്തു ചെല്ലുന്നതിനെക്കാള്‍ പ്രാധാന്യമുള്ളത് മറ്റൊന്നുമില്ല എന്നും നാം കണ്ടെത്തുകയും ചെയ്യും. അവന് നമുക്കു തന്റെ സമാധാനം നല്‍കുകയും ആശ്രയിക്കാന്‍ നമ്മെ സഹായിക്കുകയും അവനോടൊപ്പം നാം നടക്കുമ്പോള്‍ ബഹുദൂരം സഞ്ചരിക്കാന്‍ നമ്മെ ശക്തീകരിക്കുകയും ചെയ്യും.
മാറ്റമില്ലാത്തത്
അടുത്തയിടെ ഞാനും ഭാര്യ കാരിയും ഞങ്ങളുടെ കോളജ് പുനഃസമാഗമനത്തിനായി കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലേക്ക് - മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടുകയും പ്രണയബദ്ധരാകുകയും ചെയ്ത നഗരം - യാത്ര ചെയ്യുകയുണ്ടായി. ഞങ്ങളുടെ യൗവനത്തിലെ ഏറ്റവും മികച്ച സമയങ്ങളില്‍ ചിലത് ഞങ്ങള്‍ ചിലവഴിച്ച നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. എങ്കിലും ഞങ്ങളുടെ ഇഷ്ട മെക്സിക്കന്‍ റെസ്റ്റോറന്റിന്റെ സ്ഥലത്തു ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഒരു കടയാണു ഞങ്ങള്‍ കണ്ടത്. റെസ്റ്റോറന്റ് നാലു പതിറ്റാണ്ട് സമൂഹത്തിനു നല്കിയ സേവനത്തിന്റെ സ്്മാരകമെന്നോണം ഒരു പഴകിയ ഇരുമ്പ് ബോര്‍ഡ് അവിടെ തൂങ്ങിക്കിടന്നിരുന്നു.
ഇപ്പോള്‍ തരിശായതെങ്കിലും ഒരിക്കല്‍ വര്‍ണ്ണാഭമായ മേശകളും തിളങ്ങുന്ന കുടകളും കൊണ്ടു സന്തോഷപൂരിതമായിരുന്ന പരിചിതമായ നടപ്പാതയിലേക്കു ഞാന്‍ സൂക്ഷിച്ചു നോക്കി. ഞങ്ങള്‍ക്കു ചുറ്റും വളരെയധികം മാറ്റം സംഭവിച്ചിരിക്കുന്നു! എങ്കിലും മാറ്റത്തിന്റെ നടുവിലും, ദൈവത്തിന്റെ വിശ്വസ്തത ഒരിക്കലും മാറുന്നില്ല. ദാവീദ് വിശദമായി നിരീക്ഷിച്ചിരിക്കുന്നത്: 'മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന് പൂക്കുന്നു. കാറ്റ് അതിന്മേല് അടിക്കുമ്പോള്‍ അത് ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറിയുകയുമില്ല. യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും' (സങ്കീര്‍ത്തനം 103:15-17). ഈ വാക്കുകളോടെയാണ് ദാവീദ് സങ്കീര്‍ത്തനം ഉപസംഹരിക്കുന്നത്: 'എന്‍ മനമേ, യഹോവയെ വാഴ്ത്തുക' (വാ. 22).
പുരാതന തത്വജ്ഞാനിയായ ഹെരാക്ലീറ്റസ് പറഞ്ഞു, 'നിങ്ങള്‍ക്കൊരിക്കലും ഒരേ നദിയില്‍ രണ്ടു പ്രാവശ്യം ഇറങ്ങുവാന്‍ കഴിയുകയില്ല.' ജീവിതം നമുക്കു ചുറ്റും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു, എങ്കിലും ദൈവം അനന്യനായി നിലകൊള്ളുന്നു, തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുമെന്ന കാര്യത്തില്‍ അവനെ നമുക്കെപ്പോഴും വിശ്വസിക്കാന്‍ കഴിയും. അവന്റെ വിശ്വസ്തതയിലും സ്നേഹത്തിലും തലമുറ തലമുറയായി നമുക്കാശ്രയിക്കാന്‍ കഴിയും.
ജ്ഞാനത്താല്‍ വിസ്മയിച്ചുപോകുക
'എനിക്കു പ്രായമാകുന്തോറും ഡാഡി ജ്ഞാനിയാകുകയാണെന്നു തോന്നുന്നു. ചിലപ്പോള്‍ ഞാന്‍ എന്റെ മകനോടു സംസാരിക്കുമ്പോള്‍ അവന്റെ വായില്‍നിന്നും ഡാഡിയടെ വാക്കുകള്‍ വരുന്നതായി ഞാന്‍ കേള്‍ക്കുന്നു.'
എന്റെ മകളുടെ തുറന്നുപറച്ചില്‍ എന്നില്‍ ചിരിയാണുളവാക്കിയത്്. എന്റെ മാതാപിതാക്കളെക്കുറിച്ചും എനിക്കിതു തന്നെയാണ് തോന്നയിട്ടുള്ളത്, എന്റെ കുട്ടികളെ വളര്‍ത്തിയപ്പോള്‍ അവരുടെ വാക്കുകള്‍ ഞാനും ഉപയോഗിച്ചിരുന്നു. ഞാന്‍ പിതാവായിക്കഴിഞ്ഞപ്പോള്‍, മാതാപിതാക്കളുടെ ജ്ഞാനത്തെ സംബന്ധിച്ചുള്ള എന്റെ കാഴ്ചപ്പാടിനു മാറ്റം സംഭവിച്ചു. വിഡ്ഢിത്തമെന്ന് ഒരിക്കല്‍ ഞാന്‍ 'എഴുതിത്തള്ളിയത്' ഞാന്‍ വിചാരിച്ചതിനെക്കാള്‍ വലിയ ജ്ഞാനമാണെന്നു ഞാന്‍ കണ്ടെത്തി-ആദ്യം അതെനിക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും ബിദ്ധിപരമായ മനുഷ്യജ്ഞാനത്തെക്കാളും 'ദൈവത്തിന്റെ ഭോഷത്തം ... ജ്ഞാനമേറിയത്' എന്നു ബൈബിള്‍ പഠിപ്പിക്കുന്നു (1 കൊരിന്ത്യര്‍ 1:25). 'ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ' കഷ്ടമനുഭവിച്ച രക്ഷകനെക്കുറിച്ചുള്ള സന്ദേശത്തിന്റെ 'പ്രസംഗത്തിന്റെ ഭോഷത്തത്താല്‍ രക്ഷിക്കുവാന്‍ ദൈവത്തിനു പ്രസാദം തോന്നി' (വാ. 21).
നമ്മെ അതിശയിപ്പിക്കുന്ന വഴികള്‍ എല്ലായ്പ്പോഴും ദൈവത്തിനുണ്ട്. ലോകം പ്രതീക്ഷിച്ച ജയാളിയായ രാജാവിനു പകരം ദൈവപുത്രന് കഷ്ടപ്പെടുന്ന രക്ഷകനായി ലോകത്തിലേക്കു വന്ന് നിന്ദ്യമായ ക്രൂശീകരണ മരണം വരിച്ചു-അതുല്യമായ തേജസ്സോടെ അവന് ഉയിര്‍ത്തെഴുന്നേറ്റു.
ദൈവത്തിന്റെ ജ്ഞാനത്തില്‍, താഴ്മ ഗര്‍വ്വിനെക്കാളും വിലമതിക്കപ്പെടുകയും അനര്‍ഹര്‍ക്കു നല്കുന്ന കരുണയിലൂടെയും അനുകമ്പയിലൂടെയും സ്നേഹം പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ക്രൂശിലൂടെ, ആര്‍ക്കും തോല്പിക്കാനാവാത്ത നമ്മുടെ മശിഹാ ആത്യന്തിക ഇരയായി തീര്‍ന്നു-അവനില്‍ വിശ്വസിക്കുന്നവരെ 'പൂര്‍ണ്ണമായി രക്ഷിക്കുന്നതിനു' വേണ്ടി (എബ്രായര്‍ 7:25).
വേഷപ്രച്ഛന്ന യേശു
എന്റെ മകന് ജ്യോഫ് അടുത്തെയിടെ ഒരു 'ഭവനരഹിത സിമുലേഷ'നില് പങ്കെടുത്തു. മൂന്നു പകലും രണ്ടു രാത്രികളിലും അവന്റെ നഗരത്തിലെ തെരുവുകളില്‍ അവന് ജീവിച്ചു, മരവിപ്പിക്കുന്ന തണുപ്പില്‍ വെളിയില്‍ കിടന്നുറങ്ങി. ആഹാരമോ, പണമോ, കിടപ്പാടമോ ഇല്ലാതെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അപരിചിതരുടെ കാരുണ്യത്തിനു കൈനീട്ടി അവന് ജീവിച്ചു. ആ ദിവസങ്ങളിലൊന്നില്‍ അവന്റെ ആഹാരം സാന്ഡ്വിച്ച് മാത്രമായിരുന്നു, ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ വെച്ച് അവന് ഭക്ഷണത്തിനു കെഞ്ചുന്നതു കണ്ട് ഒരാള്‍ വാങ്ങിക്കൊടുത്തതായിരുന്നു അത്.
താന്‍ ചെയ്തതില്‍ ഏറ്റവും കഠിനമായ കാര്യമായിരുന്നു അത് എന്ന് ജ്യോഫ് പിന്നീടെന്നോടു പറഞ്ഞു, എങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ അത് അടിസ്ഥാനപരമായി സ്വാധീനിച്ചു എന്നവന് പറഞ്ഞു. തന്റെ 'സിമുലേഷനു' ശേഷമുള്ള ദിനങ്ങളില്‍, താന്‍ തെരുവിലായിരുന്ന സമയത്ത് തന്നോടു കരുണ കാണിച്ച ഭവനരഹിതരെ അവന് തിരഞ്ഞു കണ്ടുപിടിച്ച് ചെറിയ ചെറിയ വഴികളിലൂടെ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. അവന് യഥാര്‍ത്ഥത്തില്‍ ഭവനരഹിതനല്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ അത്ഭുതപ്പെടുകയും അവരുടെ കണ്ണിലൂടെ അവരുടെ ജീവിതത്തെ നോക്കിക്കാണാന്‍ അവന് മനസ്സുവെച്ചതില്‍ നന്ദിപറയുകയും ചെയ്തു.
എന്റെ മകന്റെ അനുഭവം യേശുവിന്റെ വാക്കുകള്‍ മനസ്സിലേക്കു കൊണ്ടുവന്നു: '... നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണുവാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു....എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില് ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു' (മത്തായി 25:36, 40). നാം കൊടുക്കുന്നത് ഒരു പ്രോത്സാഹന വാക്കായാലും ഒരു ദിവസത്തേക്കുള്ള ആഹാരസാധനങ്ങളായാലും മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സ്നേഹപൂര്‍വ്വം കരുതാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ കരുണ അവനോടുള്ള കരുണയാണ്.
കെണിക്ക് പുറത്ത്
നോര്‍ത്ത് കാരലീനയിലെ ഞങ്ങളുടെ ഭവനത്തില്‍ നിന്നും അകലെയല്ലാതെ മണല്‍ നിറഞ്ഞ ചതുപ്പുനിലത്താണ് ആദ്യമായി വീനസ് ഫ്ളൈട്രാപ് കണ്ടെത്തിയത്. ഈ ചെടികളെ കണ്ടാല്‍ നാം വിസ്മയിച്ചു പോകും, കാരണം അവ മാംസഭുക്കുകളാണ്.
വീനസ് ഈച്ചക്കെണിച്ചെടി, വിടര്‍ന്ന പുഷ്പങ്ങള്‍ പോലെ തോന്നിക്കുന്ന വര്ണ്ണാഭമാര്ന്ന കെണികളില്‍ സുഗന്ധമുള്ള തേന്‍ പുറപ്പെടുവിക്കുന്നു. ഒരു പ്രാണി ഇതിലേക്ക് വരുമ്പോള്‍ പൂ വക്കിലുള്ള സെന്‍സറുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും സെക്കന്റുകള്‍ക്കുള്ളില്‍ കെണിയുടെ പാളികള്‍ അടയുകയും ചെയ്യുന്നു. ഇര അതിനുള്ളിലായിപ്പോവുകയും കെണി വീണ്ടും മുറുകുകയും ഇരയെ ദഹിപ്പിക്കുന്നതിനുള്ള ഒരു ദഹന രസം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ചരല്…
ദൈവത്തോട് സത്യസന്ധത പുലര്‍ത്തുക
എന്റെ മൂന്ന് വയസ്സുള്ള കൊച്ചുമകന്റെ ദിവസം ആരംഭിച്ചത് നല്ല രീതിയിലായിരുന്നില്ല. തന്റെ ഇഷ്ട ഷര്‍ട്ട് അവനു കണ്ടെത്താനായില്ല. അവന് ധരിക്കാനിഷ്ടപ്പെട്ട ഷൂസ് ചൂട് കൂടിയതായിരുന്നു. അവന് മുത്തശ്ശിയുടെ നേരെ കോപിക്കുകയും പിറുപിറുക്കുകയും ചെയ്തിട്ട് ഇരുന്നു കരയുവാന്‍ തുടങ്ങി.
'നീയെന്താ ഇത്ര അസ്വസ്ഥനായിരിക്കുന്നത്?' ഞാന്‍ ചോദിച്ചു. ഞങ്ങള്‍ അല്പനേരം സംസാരിച്ച ശേഷം, അവന് ശാന്തനായപ്പോള്‍ ഞാന്‍ സൗമ്യമായി ചോദിച്ചു 'നീ മുത്തശ്ശിയോട് നന്നായിട്ടാണോ പെരുമാറിയത്?' അവന് തന്റെ ഷൂസിലേക്ക് ചിന്താപൂര്‍വ്വം നോക്കിയിട്ട് പ്രതികരിച്ചു, 'ഇല്ല ഞാന്‍ മോശമായിരുന്നു, ഞാന്‍ ഖേദിക്കുന്നു.'
എന്റെ ഹൃദയം അവനിലേക്ക് ചാഞ്ഞു.…
നിധി കണ്ടെത്തല്‍
ജോണും മേരിയും അവരുടെ വസ്തുവിലൂടെ അവരുടെ നായയെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അടുത്തയിടെ പെയ്ത മഴയില്‍ മണ്ണിളകി പാതി മണ്ണിനു മുകളില്‍ കാണാവുന്ന തുരുമ്പിച്ച ഒരു പാത്രം അവരുടെ ദൃഷ്ടിയില് പെട്ടു. അവരത് വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോള്‍ ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു ശേഖരം ലഭിച്ചു. അവര്‍ മടങ്ങിച്ചെന്ന് പരിശോധിച്ചപ്പോള്‍ ഏഴെണ്ണം കൂടി ലഭിച്ചു - എല്ലാത്തിലും കൂടി 1427 നാണയങ്ങള്‍! തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് അവരത് സുരക്ഷിതമായി കുഴിച്ചിട്ടു.
ഈ നാണയ ശേഖരത്തിന് (10 ദശലക്ഷം ഡോളര്‍ വിലവരുന്ന) സാഡില്‍ റിഡ്ജ് നിധി ശേഖരം എന്ന് പേരായി. അമേരിക്കയില്‍ ഇത്തരത്തില്‍ കണ്ടെടുക്കപ്പെട്ടതിലേക്കും വലിയ നിധിശേഖരമായിരുന്നു ഇത്. ഈ കഥ യേശു പറഞ്ഞ ഒരു ഉപമയോട് അസാധാരണമാം വിധം സാദൃശ്യം പുലര്‍ത്തുന്നു - 'സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന് കണ്ടു മറച്ചിട്ടു,
തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയല്‍ വാങ്ങി' (മത്തായി 13:44).
ഇത്തരം കണ്ടെത്തലുകള്‍ അപൂര്‍വ്വമാണെങ്കിലും കുഴിച്ചിട്ട നിധിയെക്കുറിച്ചുള്ള കഥകള്‍ നൂറ്റാണ്ടുകളായി മനുഷ്യ ഭാവനയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞ് അവനെ സ്വീകരിച്ച് അനുഗമിക്കുന്ന എല്ലാവര്ക്കും സ്വായത്തമായ ഒരു നിധിയെക്കുറിച്ചു യേശു പറയുന്നു (യോഹന്നാന് 1:12).
ആ നിധിയുടെ അവസാനത്തിലേക്ക് നാമൊരിക്കലും എത്തുകയില്ല. നാം നമ്മുടെ പഴയ ജീവിതങ്ങളെ ഉപേക്ഷിച്ച് ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും തേടുമ്പോള്‍, അവന്റെ വില നാം കണ്ടെത്തും. 'ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്റെ കൃപയുടെ അത്യന്ത ധനത്തിലൂടെ' (എഫെസ്യര്‍ 2:6) സങ്കല്പാതീതമായ നിധി ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു - അവന്റെ പുത്രന്മാരും പുത്രിമാരും എന്ന നിലയില്‍ പുതുജീവന്‍, ഭൂമിയില്‍ പുതു ഉദ്ദേശ്യം, അവനോടൊപ്പം നിത്യതയില്‍ അളവറ്റ സന്തോഷം എന്നിവ.