നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലയ് സ്

ഒരു നല്ല കാരണം

രണ്ട് സ്ത്രീകൾ ഇടനാഴിയിലെ എതിർ സീറ്റുകളിലിരുന്ന് പരസ്പരം നോക്കി സംസാരിക്കുകയായിരുന്നു. ഫ്‌ളൈറ്റ് രണ്ട് മണിക്കൂറായിരുന്നു, അതിനാൽ എനിക്ക് അവരുടെ ഇടപാടുകൾ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർക്ക് പരസ്പരം അറിയാമെന്നും ഒരുപക്ഷേ ബന്ധുക്കളാകാമെന്നും വ്യക്തമായിരുന്നു. രണ്ടുപേരിൽ ഇളയ സ്ത്രീ (മിക്കവാറും അറുപതു വയസ്സുകാണും) മൂത്തയാൾക്ക് (അവൾ തൊണ്ണൂറുകളിൽ ആണ്) തന്റെ ബാഗിൽനിന്ന് ആപ്പിൾ കഷണങ്ങൾ എടുത്തു കൊടുത്തുകൊണ്ടിരുന്നു. തുടർന്ന് വീട്ടിലുണ്ടാക്കിയ സാൻഡ്‌വിച്ചുകളും ഒടുവിൽ കൈയും മുഖവും വൃത്തിയാക്കാൻ ഒരു ടവലും നൽകി. ഒടുവിൽ ഒട്ടും ചുളിവില്ലാത്ത ഒരു പത്രവും. ഓരോന്നും കൈമാറിയിരുന്നത് വളരെ ആർദ്രതയോടും ആദരവോടും കൂടിയായിരുന്നു. വിമാനത്തിൽ നിന്നു പുറത്തുകടക്കാൻ ഞങ്ങൾ നിൽക്കുമ്പോൾ, ഞാൻ ഇളയ സ്ത്രീയോട് പറഞ്ഞു, ''നിങ്ങൾ അവളെ പരിപാലിക്കുന്ന രീതി ഞാൻ ശ്രദ്ധിച്ചു. അത് മനോഹരം ആയിരുന്നു.'' അവൾ മറുപടി പറഞ്ഞു, ''അവൾ എന്റെ ഉത്തമസുഹൃത്താണ്. അവൾ എന്റെ അമ്മയാണ്.''

നമുക്കെല്ലാവർക്കും അത്തരത്തിലുള്ള എന്തെങ്കിലും പറയാൻ കഴിയുമെങ്കിൽ അത് മഹത്തരമല്ലേ? ചില മാതാപിതാക്കൾ മികച്ച സുഹൃത്തുക്കളെപ്പോലെയാണ്. ചില മാതാപിതാക്കൾ അങ്ങനെയല്ല. ആ ബന്ധങ്ങൾ എല്ലായ്‌പ്പോഴും സങ്കീർണ്ണമാണ് എന്നതാണ് സത്യം. പൗലൊസ് തിമൊഥെയൊസിന് എഴുതിയ കത്ത് ആ സങ്കീർണ്ണതയെ അവഗണിക്കുന്നില്ലെങ്കിലും, മാതാപിതാക്കളെയും മുത്തശ്ശിമാരെയും - നമ്മുടെ ''ബന്ധുക്കളെയും'' നമ്മുടെ ''സ്വന്തം കുടുംബത്തെയും'' - പരിപാലിക്കുന്നതിലൂടെ നമ്മുടെ ''ഭക്തി സ്വന്ത കുടുംബത്തിൽ കാണിക്കാൻ'' ആഹ്വാനം ചെയ്യുന്നു (1 തിമൊഥെയൊസ് 5:4, 8).

നാമെല്ലാവരും പലപ്പോഴും അത്തരം പരിചരണം നൽകുന്നത് കുടുംബാംഗങ്ങൾ നമ്മോടു നല്ല രീതിയിൽ പെരുമാറിയിരുന്നു അല്ലെങ്കിൽ പെരുമാറുന്നു എങ്കിൽ മാത്രമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ അർഹരാണെങ്കിൽ മാത്രം. എന്നാൽ അങ്ങനെ പെരുമാറുന്നതിന് പൗലൊസ് അതിലും മനോഹരമായ ഒരു കാരണം വാഗ്ദാനം ചെയ്യുന്നു. അവരെ പരിപാലിക്കുക, കാരണം ''അതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു'' (വാ. 4).

തിരക്കിട്ട പ്രാര്‍ത്ഥന വേണ്ട

ഹവായിയന്‍ ജനത, ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതിനു തയ്യാറെടുത്തുകൊണ്ട് തങ്ങളുടെ ക്ഷേത്രങ്ങള്‍ക്കു പുറത്ത് വളരെ സമയം ചിലവഴിക്കുന്നതിനെക്കുറിച്ച് ഒരു കഥ ആലീസ് കഹോളുസുന വിവരിക്കുന്നു. പ്രവേശിച്ചതിനുശേഷവും അവര്‍ പ്രാര്‍ത്ഥിക്കുന്നതിനായി ശ്രീകോവിലിലേക്ക് ഇഴഞ്ഞാണു ചെല്ലുന്നത്. അതിനുശേഷം, അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനയിലേക്കു ''ജീവശ്വാസം  ഊതാന്‍'' വളരെ നേരം കാത്തിരിക്കും. മിഷനറിമാര്‍ ദ്വീപിലെത്തിയപ്പോള്‍, ഹവായിക്കാര്‍ക്ക് ചിലപ്പോഴൊക്കെ അവരുടെ പ്രാര്‍ത്ഥന വിചിത്രമായി തോന്നി. മിഷനറിമാര്‍ എഴുന്നേറ്റു നിന്നു കുറച്ചു വാചകം ഉച്ചരിക്കുകയും അതിനെ ''പ്രാര്‍ത്ഥന'' എന്ന് വിളിക്കുകയും ആമേന്‍ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രാര്‍ത്ഥനകളെ ''ജീവശ്വാസമില്ലാത്തവ'' എന്നാണ് ഹവായിക്കാര്‍ വിശേഷിപ്പിച്ചത്.

''മിണ്ടാതിരുന്ന് അറിയുവാന്‍'' (സങ്കീര്‍ത്തനം 46:10) ദൈവജനം എല്ലായ്പ്പോഴും അവസരം എടുക്കാതിരിക്കുന്നതിനെക്കുറിച്ചാണ് ആലീസ് പറഞ്ഞ കഥ സൂചിപ്പിക്കുന്നത്. തെറ്റിദ്ധരിക്കരുത് - നമ്മുടെ പ്രാര്‍ത്ഥനകള്‍ വേഗത്തിലായാലും സാവധാനത്തിലായാലും ദൈവം കേള്‍ക്കുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ വേഗത നമ്മുടെ ഹൃദയത്തിന്റെ വേഗതയെ വെളിപ്പെടുത്തുന്നു. കൂടാതെ, നമ്മുടെ ജീവിതത്തോടു മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തോടും സംസാരിക്കാന്‍ ദൈവത്തിനു ധാരാളം സമയം നാം അനുവദിക്കേണ്ടതുണ്ട്. തിരക്കിട്ട്, ആമേന്‍ പറഞ്ഞ്, അവസാനിപ്പിക്കുന്നതുകൊണ്ട് എത്രയോ ജീവദായക നിമിഷങ്ങളാണു നമുക്കു നഷ്ടമായിട്ടുള്ളത്?

മന്ദഗതിയിലുള്ള ആളുകളോടു മുതല്‍ മന്ദഗതിയിലുള്ള ട്രാഫിക്ക് വരെ എല്ലാ കാര്യങ്ങളിലും നാം പലപ്പോഴും അക്ഷമരാണ്. എന്നിരുന്നാലും, ദൈവം തന്റെ ദയയില്‍ പറയുന്നു, ''ശാന്തമായിരിക്കുക. നിശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുക,  പതുക്കെ പോകുക, ഞാന്‍ ദൈവമാണെന്ന് ഓര്‍ക്കുക, നിങ്ങളുടെ സങ്കേതവും ശക്തിയും കഷ്ടങ്ങളില്‍ എറ്റവും അടുത്ത തുണയും ആണെന്നോര്‍ക്കുക.'' അങ്ങനെ ചെയ്യുന്നതിലൂടെ ദൈവം ദൈവമാണെന്ന് അറിയുകയാണു നാം ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ദൈവത്തിലാശ്രയിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ജീവിക്കുകയാണ്.

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുക

ഒരു പ്രസ്ബിറ്റേറിയന്‍ ശുശ്രൂഷകനായ പിതാവിനോടൊപ്പം അമേരിക്കയിലെ ഒരു പടിഞ്ഞാറന്‍ സംസ്ഥാനത്തു വളര്‍ന്നുവന്ന രണ്ട് ആണ്‍കുട്ടികളുടെ കഥപറയുന്ന, നോര്‍മന്‍ മക്ലീന്റെ പ്രശ്‌സതമായ കഥയാണ് അതിലൂടെ ഒരു നദി ഒഴുകുന്നു (എ റിവര്‍ റണ്‍സ് ത്രൂ ഇറ്റ്). ഞായറാഴ്ച പ്രഭാതങ്ങളില്‍, നോര്‍മനും സഹോദരന്‍ പോളും പള്ളിയില്‍ പോയി, അവിടെ പിതാവിന്റെ പ്രസംഗം കേട്ടു. ഞായറാഴ്ച വൈകുന്നേരം മറ്റൊരു ശുശ്രൂഷ ഉണ്ടായിരുന്നു, അവിടെയും അവരുടെ പിതാവു വീണ്ടും പ്രസംഗിക്കും. എന്നാല്‍ ഈ രണ്ടു ശുശ്രൂഷകള്‍ക്കിടയില്‍, ''വിശ്രമിക്കുന്നതിനായി'' അദ്ദേഹം അവരോടൊപ്പം കുന്നുകളിലൂടെയും അരുവികളിലൂടെയും ചുറ്റി നടക്കും. ''തന്റെ ആത്മാവിനെ പുനഃസ്ഥാപിക്കുന്നതിനും സായാഹ്ന പ്രഭാഷണത്തില്‍ കവിഞ്ഞൊഴുകുന്നതിനായി വീണ്ടും നിറയ്ക്കുന്നതിനുമുള്ള'' അവരുടെ പിതാവിന്റെ മനഃപൂര്‍വ്വമായ പിന്‍വലിയലായിരുന്നു അത്.

സുവിശേഷങ്ങളിലുടനീളം, മലഞ്ചരിവുകളിലും പട്ടണങ്ങളിലുംവെച്ച് യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുകയും, തന്റെയടുത്തേക്കു കൊണ്ടുവന്ന രോഗികളെയും വ്യാധികള്‍ ബാധിച്ചവരെയും സൗഖ്യമാക്കുകയും ചെയ്യുന്നതായി കാണുന്നു. ഈ ഇടപെടലുകളെല്ലാം തന്നെ  ''കാണാതെപോയതിനെ തിരഞ്ഞു രക്ഷിക്കുക'' (ലൂക്കൊസ് 19:10)എന്ന മനുഷ്യപുത്രന്റെ ദൗത്യവുമായി പൊരുത്തപ്പെട്ടുപോകുന്നതായിരുന്നു. എങ്കിലും അവിടുന്നു പലപ്പോഴും 'നിര്‍ജ്ജനദേശത്തേക്കു വാങ്ങിപ്പോയി'' (5:16). അവിടെ യേശു പിതാവിനോട് ആശയവിനിമയം നടത്തി, പുതുക്കം പ്രാപിക്കുകയും വര്‍ദ്ധിത ഉത്സാഹത്തോടെ തന്റെ ദൗത്യത്തിലേക്കു വീണ്ടും ചുവടുവയ്ക്കുകയും ചെയ്തു.

ശുശ്രൂഷിക്കാനുള്ള നമ്മുടെ വിശ്വസ്തമായ ശ്രമങ്ങളില്‍, യേശു ''പലപ്പോഴും'' പിന്‍വാങ്ങിപ്പോയി എന്ന കാര്യം ഓര്‍മ്മിക്കുന്നതു നല്ലതാണ്. ഈ പരിശീലനം യേശുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നുവെങ്കില്‍, നമുക്ക് എത്രയധികം ആവശ്യമായിരിക്കുന്നു? നമ്മെ വീണ്ടും കവിഞ്ഞൊഴുകുന്ന അവസ്ഥയില്‍ നിറയ്ക്കാന്‍ കഴിയുന്ന നമ്മുടെ പിതാവിനോടൊപ്പം പതിവായി നമുക്കു സമയം ചെലവഴിക്കാം.

ദൈവരാജ്യം

എന്റെ അമ്മ ജീവിതത്തിലുടനീളം പല കാര്യങ്ങളിലും സമര്‍പ്പിതയാണ്, എങ്കിലും സ്ഥിരമായി നിലനില്‍ക്കുന്ന ഒന്ന്, ചെറിയ കുട്ടികള്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനുള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മ തന്റെ അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനു ഞാന്‍ സാക്ഷ്യം വഹിച്ച ചുരുക്കം ചില സംഭവങ്ങളിലൊന്ന്്, കൂടുതല്‍ 'ഗൗരവതരമെന്ന്' അവര്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ക്കായി കുട്ടികളുടെ ശുശ്രൂഷയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ആരെങ്കിലും ശ്രമിക്കുമ്പോഴാണ്. 'ഞാന്‍ നിന്റെ ജ്യേഷ്ഠനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ മാത്രമാണ് ഒരു വേനല്‍ക്കാലത്തു ഞാനവധിയെടുത്തത്,'' അമ്മ എന്നോടു പറഞ്ഞു. ഞാന്‍ ഒരു ചെറിയ കണക്കുകൂട്ടല്‍ നടത്തി, എന്റെ അമ്മ അമ്പത്തിയഞ്ചു വര്‍ഷമായി സഭയില്‍ കുട്ടികളുടെയിടയില്‍ ശുശ്രൂഷ ചെയ്യുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

'കൊച്ചുകുട്ടികളും യേശുവും' എന്ന തലക്കെട്ടിലുള്ള, സുവിശേഷങ്ങളിലെ മനോഹരമായ ഒരു കഥ, മര്‍ക്കൊസ് 10 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ആളുകള്‍ തങ്ങളുടെ കുട്ടികളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ ഇതിനെ തടയാന്‍ ശ്രമിച്ചു. യേശു 'മുഷിഞ്ഞു' എന്നു മര്‍ക്കൊസ് രേഖപ്പെടുത്തുന്നു - എന്നിട്ടു സ്വന്തം ശിഷ്യന്മാരെ ശാസിക്കുന്നു: 'ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍, അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ' (വാ. 14).

ചാള്‍സ് ഡിക്കന്‍സ് എഴുതി, ''ഞാന്‍ ഈ ചെറിയ ആളുകളെ സ്‌നേഹിക്കുന്നു; ദൈവത്തില്‍ നിന്നു പുതുമയോടെ വന്ന ഈ ആളുകള്‍ നമ്മെ സ്‌നേഹിക്കുന്നത് ഒരു ചെറിയ കാര്യമല്ല.'' എപ്പോഴും നവ്യമായിരിക്കുന്ന യേശുവിന്റെ സ്‌നേഹത്തില്‍ നിന്ന് കൊച്ചുകുട്ടികള്‍ ഒരിക്കലും തടയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, പ്രായമായ നാം നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നതും ചെറിയ കാര്യമല്ല.

നടക്കുക, ഓടരുത്

ഓരോ ദിവസവും അവള്‍ പ്രഭാതത്തെ സ്വാഗതം ചെയ്യുന്നതു ഞാന്‍ കാണും. അവള്‍ ഞങ്ങളുടെ പ്രാദേശിക പവര്‍ വാക്കറായിരുന്നു. ഞാന്‍ എന്റെ കുട്ടികളെ സ്‌കൂളിലേക്കു കൊണ്ടുപോകുമ്പോള്‍, അവള്‍ റോഡിന്റെ അങ്ങേത്തലയ്ക്കല്‍ ഉണ്ടായിരിക്കും. അസാധാരണ വലുപ്പത്തിലുള്ള ഹെഡ്‌ഫോണുകളും കാല്‍മുട്ട് ഉയരമുള്ള വര്‍ണ്ണാഭമായ സോക്‌സും ധരിച്ചിരുന്ന അവള്‍ കൈകാലുകള്‍ മാറിമാറി ചലിപ്പിച്ച് നടക്കും. എല്ലായ്‌പ്പോഴും ഒരു കാല്‍ നിലത്തു കുത്തിയായിരുന്നു നടപ്പ്.  ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയില്‍നിന്നു വ്യത്യസ്തമാണത്. പവര്‍ വാക്കിങ്ങില്‍ ഒരു മനഃപൂര്‍വമായ സംയമനം ഉള്‍പ്പെടുന്നു, നടക്കാന്‍, അല്ലെങ്കില്‍ ഓടാനുള്ള ശരീരത്തിന്റെ സ്വാഭാവികചായ്‌വിനു കടിഞ്ഞാണിടുന്നു. കണ്ടാല്‍ അങ്ങനെ തോന്നുകയില്ലെങ്കിലും, ഇതിനും ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയ്ക്ക് ആവശ്യമുള്ളത്രയും ഊര്‍ജ്ജവും ശ്രദ്ധകേന്ദ്രീകരിക്കലും ശക്തിയും ആവശ്യമാണ്. എങ്കിലും ഇതു നിയന്ത്രണത്തിന്‍കീഴിലാണ്.

നിയന്ത്രണത്തിന്‍കീഴിലുള്ള ശക്തി - അതാണു താക്കോല്‍. ശക്തി നടത്തം പോലെ, വേദപുസ്തക മാനുഷികതയുംപലപ്പോഴും ബലഹീനതയായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ സത്യം അതല്ല. താഴ്മ നമ്മുടെ ശക്തിയെയോ കഴിവുകളെയോ കുറയ്ക്കുന്നില്ല, മറിച്ച് അതിരാവിലെ നടക്കുന്ന ഒരു പവര്‍ വാക്കറുടെ മനസ്സു നയിക്കുന്ന കൈകളും കാലുകളും എന്ന് പോലെ അവയെ കടിഞ്ഞാണിടാന്‍ നാം അനുവദിക്കുകയാണു ചെയ്യുന്നത്.

'താഴ്മയോടെ നടക്കുക' എന്ന മീഖായുടെ വാക്കുകള്‍, ദൈവത്തിനു മുമ്പെ നടക്കുവാനുള്ള നമ്മുടെ പ്രവണതയെ നിയന്ത്രിക്കാനുള്ള ആഹ്വാനമാണ്. “ന്യായം പ്രവര്‍ത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും'' അവന്‍ പറയുന്നു (6:8). അത് അതിനോടൊപ്പം  എന്തെങ്കിലും ചെയ്യാനും അതു വേഗത്തില്‍ ചെയ്യാനുമുള്ള ആഗ്രഹം ഉളവാക്കുന്നു. നമ്മുടെ ലോകത്തിലെ ദൈനംദിന അനീതികള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനാല്‍, ഇതു ന്യായമാണ്. എന്നാല്‍ നമ്മെ ദൈവം നിയന്ത്രിക്കുകയും നയിക്കുകയുമാണു വേണ്ടത്. നമ്മുടെ ലക്ഷ്യം, ഇവിടെ ഭൂമിയില്‍ അവിടുത്തെ രാജ്യം ഉദയം ചെയ്യുമ്പോള്‍ അവിടുത്തെ ഹിതവും ഉദ്ദേശ്യങ്ങളും നിറവേറുന്നതു കാണുക എന്നതാണ്.

ഏറ്റവും ചെറിയവനെ സേവിക്കുക

അവന്റെ പേരു സ്‌പെന്‍സര്‍ എന്നാണ്. എന്നാല്‍ എല്ലാവരും അവനെ 'സ്‌പെന്‍സ്' എന്നാണു വിളിക്കുന്നത്. ഹൈസ്‌കൂളില്‍ അവന്‍ സ്‌റ്റേറ്റ് ട്രാക്ക് ചാമ്പ്യനായിരുന്നു; തുടര്‍ന്ന് അവന്‍ ഒരു മുഴു അക്കാദമിക് സ്‌കോളര്‍ഷിപ്പോടെ, പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അവനിപ്പോള്‍ കെമിക്കല്‍ എഞ്ചിനീയറിങ് രംഗത്തു വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരാളായി അമേരിക്കയിലെ വന്‍ നഗരങ്ങളിലൊന്നില്‍ പാര്‍ക്കുന്നു. എന്നാല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ എന്താണെന്നു നിങ്ങള്‍ സ്‌പെന്‍സിനോടു ചോദിച്ചാല്‍, അദ്ദേഹം അവയൊന്നും പരാമര്‍ശിക്കയില്ല. മറിച്ച് മറ്റൊരു രാജ്യത്തെ ഏറ്റവും ദരിദ്രമേഖലകളില്‍ രൂപീകരിക്കാന്‍ താന്‍ സഹായിച്ച ട്യൂഷന്‍ പ്രോഗ്രാമുകളിലെ കുട്ടികളെയും അധ്യാപകരെയും പരിശോധിക്കുന്നതിനായി ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ആ രാജ്യത്തേക്കു നടത്തുന്ന യാത്രകളെക്കുറിച്ച് അദ്ദേഹം ആവേശപൂര്‍വ്വം നിങ്ങളോടു പറയും. അവരെ സേവിക്കുന്നതിലൂടെ തന്റെ ജീവിതം എത്രമാത്രം സമ്പന്നമായി എന്ന കാര്യം അദ്ദേഹം പറയും.

“ഇവയില്‍ ഏറ്റവും ചെറിയത്.’’ ആളുകള്‍ പലവിധത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്, എന്നിട്ടും ലോക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, നമ്മുടെ സേവനത്തിനു പകരമായി ഒന്നും തിരികെ നല്‍കാന്‍ കഴിയാത്തവരെ അല്ലെങ്കില്‍ ഇല്ലാത്തവരെ വിവരിക്കാന്‍ യേശു ഇതുപയോഗിച്ചു. ലോകം പലപ്പോഴും അവഗണിക്കുന്ന - അല്ലെങ്കില്‍ പൂര്‍ണ്ണമായും മറക്കുന്ന - പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് അവര്‍. എന്നിട്ടും, 'എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു' (മത്തായി 25:40) എന്നു പറഞ്ഞുകൊണ്ടാണ് യേശു അവരെ ഇത്രയും മനോഹരമായ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ക്രിസ്തു പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ നിങ്ങള്‍ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍നിന്നു ബിരുദം നേടണമെന്നില്ല: 'ഏറ്റവും ചെറിയവരെ' സേവിക്കുന്നത് അവനെ സേവിക്കുന്നതിനു തുല്യമാണ്. അതിനു മനസ്സുള്ള ഒരു ഹൃദയമാണ് ശരിക്കും വേണ്ടത്.

എഴുതാനുള്ള കാരണം

'കര്‍ത്താവ് എന്റെ ഉന്നത ഗോപുരം . . . . എന്നു പാടിക്കൊണ്ട് ഞങ്ങള്‍ ക്യാമ്പ് വിട്ടു.'' 1943 സെപ്റ്റംബര്‍ 7 ന് എറ്റി ഹില്ലെസം ഒരു പോസ്റ്റ്കാര്‍ഡില്‍ ആ വാക്കുകള്‍ എഴുതി ട്രെയിനില്‍ നിന്നു പുറത്തേക്കെറിഞ്ഞു. അവളില്‍ നിന്ന് നാം കേള്‍ക്കുന്ന അവസാനത്തെ രേഖപ്പെടുത്തപ്പെട്ട വാക്കുകളായിരുന്നു അവ. 1943 നവംബര്‍ 30 ന് ഓഷ്വിറ്റ്‌സില്‍ വെച്ച് അവള്‍ കൊല്ലപ്പെട്ടു. പിന്നീട്, ഹില്ലെസമിന്റെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ (രണ്ടാം ലോകമഹായുദ്ധ സമയത്തെ) അനുഭവങ്ങള്‍ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു. നാസി അധിനിവേശത്തിന്റെ ഭീകരതയെക്കുറിച്ചും ദൈവിക ലോകത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ഉള്ള അവളുടെ കാഴ്ചപ്പാടുകള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. അവളുടെ ഡയറിക്കുറിപ്പുകള്‍ അറുപത്തിയേഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് - നല്ലതും ചീത്തയുമായതു വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള ഒരു സമ്മാനമായി.

യേശുവിന്റെ ഭൂമിയിലെ ജീവിതത്തിലെ പരുഷമായ യാഥാര്‍ത്ഥ്യങ്ങളെ അപ്പൊസ്തലനായ യോഹന്നാന്‍ മറികടന്നുപോയില്ല; യേശു ചെയ്ത നന്മയെയും അവിടുന്നു നേരിട്ട വെല്ലുവിളികളെയും കുറിച്ചു യോഹന്നാന്‍ എഴുതി. യോഹന്നാന്റെ സുവിശേഷത്തിലെ അവസാന വാക്കുകള്‍, തന്റെ പേരില്‍ അറിയപ്പെടുന്ന പുസ്തകത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നു. 'ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു'' (20:30). എന്നാല്‍ 'നിങ്ങള്‍ വിശ്വസിക്കേണ്ടതിനും ... ഇത് എഴുതിയിരിക്കുന്നു'' (വാ. 31). യോഹന്നാന്റെ 'ഡയറി'' വിജയക്കുറിപ്പില്‍ അവസാനിക്കുന്നു: ''യേശു ദൈവപുത്രനായ ക്രിസ്തു.'' ആ സുവിശേഷവാക്കുകളുടെ സമ്മാനം വിശ്വസിക്കാനും 'അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകേണ്ടതിനും'' നമുക്ക് അവസരമൊരുക്കുന്നു.

നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെ ഡയറിക്കുറിപ്പുകളാണ് സുവിശേഷങ്ങള്‍. അവ വായിക്കാനും വിശ്വസിക്കാനും പങ്കിടാനുമുള്ള വാക്കുകളാണ്, കാരണം അവ നമ്മെ ജീവനിലേക്ക് നയിക്കുന്നു. അവ നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്നു.

വെളിച്ചത്തില്‍ വിശ്വസിക്കുക

ഭീമാകാരമായ ചുഴലിക്കാറ്റ് വരുന്നുവെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. അന്തരീക്ഷമര്‍ദ്ദം കുറയുമ്പോള്‍ ഒരു ശൈത്യകാല കൊടുങ്കാറ്റ് അതിവേഗം തീവ്രമാകുമ്പോള്‍, സംഭവിക്കുന്നത് അതാണ്. രാത്രി ആയപ്പോഴേക്കും പൊടിക്കാറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള ഹൈവേയില്‍ കാഴ്ച അസാധ്യമാക്കി. ഏതാണ്ടു പൂര്‍ണ്ണമായി. നിങ്ങളുടെ മകള്‍ സന്ദര്‍ശനത്തിനായി വീട്ടിലേക്ക് വരുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ ചെയ്‌തേ മതിയാകൂ. നിങ്ങള്‍ അധിക വസ്ത്രങ്ങളും വെള്ളവും പായ്ക്ക് ചെയ്യുന്നു (നിങ്ങള്‍ ഹൈവേയില്‍ കുടുങ്ങുന്ന സ്ഥിതി ഉണ്ടായാല്‍), വളരെ സാവധാനത്തില്‍ വാഹനമോടിക്കുന്നു, നിര്‍ത്താതെ പ്രാര്‍ത്ഥിക്കുന്നു. ഒടുവിലായി, എങ്കിലും ഒട്ടും അപ്രധാനമല്ലാത്തത്, നിങ്ങളുടെ ഹെഡ്‌ലൈറ്റുകളെ വിശ്വസിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് മിക്കവാറും അസാധ്യമായത് നേടാന്‍ കഴിഞ്ഞേക്കും.

ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന ഒരു കൊടുങ്കാറ്റിനെക്കുറിച്ച് യേശു മുന്‍കൂട്ടിപ്പറഞ്ഞു, അവന്റെ മരണം ഉള്‍പ്പെടുന്നതും (യോഹന്നാന്‍ 12:31-33), വിശ്വസ്തരായി നിലനില്‍ക്കാനും ശുശ്രൂഷ ചചെയ്യാനും തന്റെ അനുയായികളെ വെല്ലുവിളിക്കുന്നതുമായ ഒന്നായിരുന്നു അത് (വാ. 26). അന്ധകാരം വരാന്‍ പോകുന്നു, കാഴ്ച അസാധ്യമാകാന്‍ പോകുന്നു. ഏതാണ്ടു പൂര്‍ണ്ണമായി. അപ്പോള്‍ എന്തു ചെയ്യാനാണ് യേശു അവരോട് പറഞ്ഞത്? വെളിച്ചത്തെ വിശ്വസിക്കുക, അല്ലെങ്കില്‍ ആശ്രയിക്കുക (വാ. 36). അവര്‍ക്ക് മുന്നോട്ട് പോകാനും വിശ്വസ്തരായി തുടരാനുമുള്ള ഒരേയൊരു മാര്‍ഗ്ഗം അതായിരുന്നു.

യേശു അവരോടൊപ്പം കുറച്ചുനേരം കൂടി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ പാതയെ പ്രകാശിപ്പിക്കുന്ന നിരന്തര വഴികാട്ടിയായി വിശ്വാസികളോടൊപ്പം അവന്റെ ആത്മാവ് ഉണ്ട്. മുന്നോട്ടുള്ള വഴി കാണുന്നത് അസാധ്യമാകുമ്പോള്‍ നാമും ഇരുണ്ട കാലഘട്ടങ്ങളെ അഭിമുഖീകരിക്കും. ഏതാണ്ടു പൂര്‍ണ്ണമായി. എന്നാല്‍ വെളിച്ചത്തില്‍ വിശ്വസിക്കുന്നതിലൂടെ അല്ലെങ്കില്‍ ആശ്രയിക്കുന്നതിലൂടെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും.

പ്രളയം വരുമ്പോള്‍

റോക്കി പര്‍വതനിരകള്‍ക്കും ഞങ്ങളുടെ വാര്‍ഷിക മഞ്ഞുവീഴ്ചയ്ക്കും പേരുകേട്ട പടിഞ്ഞാറന്‍ യുഎസിലെ കൊളറാഡോയിലാണ് ഞാന്‍ താമസിക്കുന്നത്. എന്നിട്ടും എന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് മഴയുമായിട്ടല്ലാതെ മഞ്ഞുവീഴ്ചയുമായി യാതൊരു ബന്ധവുമില്ല. 1976 ജൂലൈ 31 ലെ ബിഗ് തോംസണ്‍ വെള്ളപ്പൊക്കം റിസോര്‍ട്ട് പട്ടണമായ എസ്റ്റസ് പാര്‍ക്കിന് ചുറ്റുമാണു സംഭവിച്ചത്. ഒടുവില്‍ വെള്ളമിറങ്ങിയപ്പോള്‍ ആകെ മരണം 144 ആയിരുന്നു, കൂടാതെ കന്നുകാലികളും. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത്, പ്രത്യേകിച്ചും റോഡുകളുടെയും ദേശീയപാതകളുടെയും അടിത്തറയെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നു. കൊടുങ്കാറ്റിന്റെ നടുവിലും ഉറപ്പോടെ നിന്ന റോഡുകളുടെ മതിലുകള്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതിയായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവയ്ക്ക് ഉറപ്പുള്ളതും ശക്തമായതുമായ ഒരു അടിത്തറയുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലെ ചോദ്യം പ്രളയം വരുമോ എന്നതല്ല മറിച്ച് എപ്പോള്‍ എന്നതാണ്. ചിലപ്പോള്‍ നമുക്കു മുന്നറിയിപ്പു ലഭിക്കും, പക്ഷേ സാധാരണയായി ലഭിക്കാറില്ല. അത്തരം സമയങ്ങളില്‍ ഉണ്ടായിരിക്കേണ്ട ശക്തമായ ഒരു അടിത്തറയെക്കുറിച്ച് യേശു ഊന്നിപ്പറയുന്നു - അവന്റെ വാക്കുകള്‍ കേള്‍ക്കുക മാത്രമല്ല, സുവിശേഷമനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണത് (ലൂക്കൊസ് 6:47). ആ പരിശീലനം ഏതാണ്ട് നമ്മുടെ ജീവിതത്തിലേക്ക് കോണ്‍ക്രീറ്റ് പകരുന്നതുപോലെയാണ്. പ്രളയം വരുമ്പോള്‍, അവ വരും, നമുക്ക് അതിനെതിരെ ഉറച്ചുനില്‍ക്കാന്‍ കഴിയും, കാരണം നാം 'ഉറപ്പായി പണിതു' (വാ. 48). പരിശീലനത്തിന്റെ അഭാവം നമ്മുടെ ജീവിതത്തെ തകര്‍ച്ചയ്ക്കും നാശത്തിനും ഇരയാക്കുന്നു (വാ. 49). ബുദ്ധിമാനും ഭോഷനും തമ്മിലുള്ള വ്യത്യാസമാണിത്.

ഇടയ്ക്കിടെ താല്‍ക്കാലികമായി നിര്‍ത്തുകയും കുറച്ച് അടിസ്ഥാന വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. പ്രളയം വരുമ്പോള്‍ അവന്റെ ശക്തിയില്‍ നാം ശക്തമായി നിലകൊള്ളത്തക്കവിധം ദുര്‍ബ്ബലമായ സ്ഥലങ്ങളെ ശക്തിപ്പെടുത്താന്‍ യേശു നമ്മെ സഹായിക്കും.

അല്പം ബാക്കി വെച്ചേക്കുക

അമ്പത് പൈസ, ഒരു രൂപ അല്ലെങ്കില്‍ രണ്ട്, ഇടയ്ക്കിടെ അഞ്ചോ പത്തോ രൂപ. അയാളുടെ കിടക്കയ്ക്കരികില്‍ നിങ്ങള്‍ കണ്ടെത്തുന്നത് അതാണ്. എല്ലാ വൈകുന്നേരവും അയാള്‍ പോക്കറ്റുകള്‍ കാലിയാക്കുകയും അതിലുള്ള ചില്ലറ അവിടെ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു, കാരണം ഒടുവില്‍ അവര്‍ സന്ദര്‍ശനത്തിനെത്തുമെന്ന് അയാള്‍ക്കറിയാമായിരുന്നു- അവര്‍ അയാളുടെ കൊച്ചുമക്കളാണ്. കാലക്രമേണ കുട്ടികള്‍ അവിടെയെത്തിയാലുടന്‍ അയാളുടെ കിടക്കയ്ക്കരികില്‍ എത്താന്‍ പഠിച്ചു. അയാള്‍ക്ക് ആ ചില്ലറകളെല്ലാം ഒരു നാണയ കുടുക്കയില്‍ ഇടുകയോ ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയോ ചെയ്യാമായിരുന്നു. പക്ഷെ അയാളതു ചെയ്തില്ല. തന്റെ വീട്ടിലെ വിലയേറിയ അതിഥികളായ കൊച്ചുകുട്ടികള്‍ക്കായി അതവിടെ വെച്ചിരിക്കുന്നതില്‍ അയാള്‍ സന്തോഷിച്ചു.

ഭൂമിയില്‍ വിളവെടുപ്പ് നടത്തുമ്പോള്‍ യിസ്രായേല്‍ ജനത്തിന് ഉണ്ടായിരിക്കണമെന്ന് ലേവ്യപുസ്തകം 23-ല്‍ പ്രകടമാക്കിയത് സമാനമായ ഒരു മനോഭാവമാണ്. മോശെ മുഖാന്തരം ദൈവം ജനത്തോട് തികച്ചും അസ്വാഭാവികമായ ഒരു കാര്യം പറഞ്ഞു: ''നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുത്; കാലാ പെറുക്കുകയുമരുത്'' (വാ. 22). അടിസ്ഥാനപരമായി, ''അല്‍പ്പം ബാക്കി വെച്ചേക്കുക'' എന്നാണവന്‍ പറഞ്ഞത്. ഈ നിര്‍ദ്ദേശം, വിളവെടുപ്പിന് പിന്നില്‍ ദൈവം തന്നെയാണെന്നും ചെറിയ ആളുകള്‍ക്കു (ദേശത്തിലെ പരദേശികള്‍) നല്‍കുന്നതിന് അവിടുന്ന് തന്റെ ജനത്തെ ഉപയോഗിച്ചുവെന്നും ജനത്തോടുള്ള ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു ഇത്.

അത്തരം ചിന്ത തീര്‍ച്ചയായും നമ്മുടെ ലോകത്ത് പതിവുള്ളതല്ല. എന്നാല്‍ ദൈവത്തിന്റെ നന്ദിയുള്ള പുത്രന്മാരെയും പുത്രിമാരെയും ചിത്രീകരിക്കുന്ന തരത്തിലുള്ള മാനസികാവസ്ഥയാണ് ഇത്. ഉദാരമായ ഹൃദയത്തില്‍ അവന്‍ ആനന്ദിക്കുന്നു. അത് പലപ്പോഴും നിങ്ങളിലൂടെയും എന്നിലൂടെയുമാണു വരുന്നത്.