പുനഃസ്ഥാപിക്കുന്ന ദൈവം
1966 നവംബർ 4-ന്, ഇറ്റലിയിലെ ഫ്‌ളോറൻസിലുണ്ടായ ഒരു വിനാശകരമായ വെള്ളപ്പൊക്കത്തിൽ, ജോർജിയോ വസാരിയുടെ വിഖ്യാത കലാസൃഷ്ടിയായ ദി ലാസ്റ്റ് സപ്പർ, ചെളിയും എണ്ണയും നിറഞ്ഞ വെള്ളക്കെട്ടിൽ പന്ത്രണ്ട് മണിക്കൂറിലധികം മുങ്ങിക്കിടന്നു. പെയിന്റ് അലിയുകയും തടി ഫ്രെയിമിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിനാൽ, ഈ കലാസൃഷ്ടി വീണ്ടെടുക്കാൻ കഴിയില്ലെന്നു പലരും വിശ്വസിച്ചു. എന്നിരുന്നാലും, വിദഗ്ധരുടെയും സന്നദ്ധപ്രവർത്തകരുടെയും അമ്പതു വർഷത്തെ മടുപ്പിക്കുന്ന സംരക്ഷണ ശ്രമത്തിനു ശേഷം, വിലയേറിയ പെയിന്റിംഗ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
ബാബിലോന്യർ യിസ്രായേലിനെ കീഴടക്കിയപ്പോൾ, ആളുകൾക്ക് നിരാശ തോന്നി-ചുറ്റും മരണവും നാശവും പുനഃസ്ഥാപനത്തിന്റെ ആവശ്യകതയും ആയിരുന്നു എങ്ങും (വിലാപങ്ങൾ 1 കാണുക). പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ, ദൈവം യെഹെസ്‌കേൽ പ്രവാചകനെ ഒരു ദർശനത്തിൽ ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ് വരയിലേക്ക് കൊണ്ടുപോയി. 'ഈ അസ്ഥികൾ ജീവിക്കുമോ?' ദൈവം ചോദിച്ചു. യെഹെസ്‌കേൽ മറുപടി പറഞ്ഞു, 'യഹോവയായ കർത്താവേ, നീ അറിയുന്നു' (യെഹെസ്‌കേൽ 37:3). അപ്പോൾ ദൈവം അവനോട്, അസ്ഥികൾ ജീവിക്കേണ്ടതിന് അവയോടു പ്രവചിക്കാൻ പറഞ്ഞു. 'ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു' (വാ. 7) യെഹെസ്‌കേൽ വിവരിച്ചു. ഈ ദർശനത്തിലൂടെ, യിസ്രായേലിന്റെ പുനഃസ്ഥാപനം തന്നിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ദൈവം യെഹെസ്‌കേലിനോട് വെളിപ്പെടുത്തി.
ജീവിതത്തിൽ കാര്യങ്ങൾ തകരുകയും അറ്റകുറ്റപ്പണികൾക്ക് അതീതമാണ് അവ എന്നു നമുക്ക് തോന്നുകയും ചെയ്യുമ്പോൾ, നമ്മുടെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കാൻ കഴിയുമെന്ന് ദൈവം നമുക്ക് ഉറപ്പുനൽകുന്നു. അവൻ നമുക്ക് പുതിയ ശ്വാസവും പുതിയ ജീവിതവും നൽകും.
ബന്ധങ്ങളെ പുനഃസ്ഥാപിക്കുക
ചെറുപ്പത്തിൽ ഞാനും സഹോദരിയും ഇടയ്ക്കിടെ വഴക്കുകൂടിയിരുന്നു, പക്ഷേ ഒരിക്കൽ നടന്നത് എന്റെ ഓർമ്മയിൽ വേറിട്ടു നിൽക്കുന്നു. ഞങ്ങൾ രണ്ടുപേരും മുറിവേല്പ്പിക്കുന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചുപറഞ്ഞതിന് ശേഷം, ഒരിക്കലും പൊറുക്കാനാകില്ലെന്ന് തോന്നിയ ഒരു കാര്യം അവൾ വിളിച്ചുപറഞ്ഞു. ഞങ്ങൾക്കിടയിൽ വളരുന്ന ശത്രുതയ്ക്ക് സാക്ഷിയായ ഞങ്ങളുടെ വല്യമ്മച്ചി, പരസ്പരം സ്‌നേഹിക്കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിച്ചു: ''ദൈവം നിനക്ക് ജീവിതത്തിൽ ഒരു സഹോദരിയെ തന്നു. നിങ്ങൾ പരസ്പരം അല്പം കൃപ കാണിക്കണം''വല്യമ്മച്ചി പറഞ്ഞു. ഞങ്ങളെ സ്‌നേഹവും വിവേകവും കൊണ്ട് നിറയ്ക്കണമെന്ന് ഞങ്ങൾ ദൈവത്തോട് ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ എങ്ങനെ പരസ്പരം വേദനിപ്പിച്ചു എന്നത് തിരിച്ചറിയാനും പരസ്പരം ക്ഷമിക്കാനും അവൻ ഞങ്ങളെ സഹായിച്ചു.
കൈപ്പും കോപവും വെച്ചുകൊണ്ടിരിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ കൈപ്പിന്റെ വികാരങ്ങൾ വിട്ടുകളയുന്നതിനു നമ്മെ സഹായിക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ മാത്രം ലഭിക്കുന്ന സമാധാനം നാം അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു (എഫെസ്യർ 4:31). ഈ വികാരങ്ങളെ നിലനിർത്തുന്നതിനുപകരം, സ്‌നേഹത്തിന്റെയും കൃപയുടെയും സ്ഥലത്തുനിന്നും വരുന്ന ക്ഷമയുടെ ക്രിസ്തുവിന്റെ മാതൃകയിലേക്ക് നമുക്ക് നോക്കാം. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ'' (വാ. 32). ക്ഷമിക്കുന്നത് വെല്ലുവിളിയായി കാണുമ്പോൾ, ഓരോ ദിവസവും അവൻ നമുക്കു നൽകുന്ന കൃപയെ നമുക്ക് ഓർക്കാം. നാം എത്ര പ്രാവശ്യം വീഴ്ച വരുത്തിയാലും, അവന്റെ കരുണ ഒരിക്കലും തീർന്നുപോകുന്നില്ല (വിലാപങ്ങൾ 3:22). നമ്മുടെ ഹൃദയത്തിൽ നിന്ന് കയ്പ്പ് നീക്കം ചെയ്യാൻ ദൈവത്തിന് നമ്മെ സഹായിക്കാൻ കഴിയും, അതിനാൽ നമുക്കു പ്രത്യാശയുള്ളവരായിരിക്കാനും അവന്റെ സ്‌നേഹത്തെ സ്വീകരിക്കുന്നവരായിരിക്കാനും നമുക്ക് കഴിയും.
ദൈവത്തിൽ ശക്തി കണ്ടെത്തുക
ഫുട്‌ബോൾ കളിക്കാരനായ ക്രിസ്റ്റ്യൻ പുലിസിച്ച് അദ്ദേഹത്തിന്റെ കരിയറിനെ സ്വാധീനിച്ച നിരവധി പരിക്കുകൾ നേരിട്ടു. ഫുട്‌ബോൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഗെയിമിന്റെ കളിക്കാരുടെ ഔദ്യോഗിക പട്ടികയിൽ താൻ ഉണ്ടാകില്ലെന്ന് അറിഞ്ഞതിനുശേഷം, അദ്ദേഹം നിരാശനായി, എന്നാൽ ദൈവം തനിക്ക് സ്വയം വെളിപ്പെടുത്തിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. 'എപ്പോഴും എന്നപോലെ, ഞാൻ ദൈവത്തിങ്കലേക്ക് വരുന്നു, അവൻ എനിക്ക് ശക്തി നൽകുന്നു,' അദ്ദേഹം പറഞ്ഞു. 'എപ്പോഴും കൂടെയുള്ള ഒരാൾ എനിക്കുണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. ആ ബോധ്യമില്ലാതെ ഞാൻ ഇതൊന്നും എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല.'' പിന്നീട് കളിയിൽ പകരക്കാരനായപ്പോൾ പുലിസിച്ച് ആത്യന്തികമായി ഒരു നിർണ്ണായക സ്വാധീനം ചെലുത്തി. അവൻ ഒരു സമർത്ഥമായ കളി ആരംഭിച്ചു, അത് ഗെയിം വിജയിക്കുന്ന ഷോട്ടിലേക്ക് നയിക്കുകയും ചാമ്പ്യൻഷിപ്പിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഈ അനുഭവങ്ങൾ അവനെ വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു: നമ്മുടെ ബലഹീനതകളെ, ദൈവത്തിന് അവന്റെ അളവറ്റ ശക്തി വെളിപ്പെടുത്താനുള്ള അവസരങ്ങളായി നമുക്ക് എപ്പോഴും വീക്ഷിക്കാം.
പ്രശ്‌നങ്ങൾ നേരിടുമ്പോൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ ലോകം നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ദൈവകൃപയും ശക്തിയും നമുക്ക് ബലം നൽകുന്നുവെന്ന് ബൈബിൾ ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു (2 കൊരിന്ത്യർ 12:9). അതുകൊണ്ട് തന്നെ ഒരിക്കലും പരീക്ഷണങ്ങളെ ഒറ്റയ്ക്ക് അഭിമുഖീകരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ നീങ്ങാം. നമ്മുടെ 'ബലഹീനതകൾ' ദൈവത്തിന് തന്റെ ശക്തി വെളിപ്പെടുത്താനും നമ്മെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനുമുള്ള അവസരങ്ങളായി മാറുന്നു (വാ. 9-10). ദൈവത്തെ സ്തുതിക്കുന്നതിനും അവന്റെ നന്മയ്ക്ക് നന്ദി പറയുന്നതിനും മറ്റുള്ളവരുമായി ഈ കണ്ടുമുട്ടലുകൾ പങ്കിടുന്നതിനും നമുക്ക് നമ്മുടെ പോരാട്ടങ്ങൾ ഉപയോഗിക്കാം, അങ്ങനെ അവർക്ക് അവന്റെ സ്‌നേഹം അനുഭവിക്കാൻ കഴിയും.
സ്‌നേഹത്തിന്റെ ഒരു അധ്വാനം
മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയാണ് ഡോ. റെബേക്ക ലീ ക്രംപ്ലർ. എന്നിട്ടും അവളുടെ ജീവിതകാലത്ത് (1831-95), അവൾ “അവഗണിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും, നിസ്സാരമായി ചിത്രീകരിക്കപ്പെടുകയും’’ ചെയ്തു എന്ന് അവൾ ഓർക്കുന്നു. എന്നിരുന്നാലും, ചികിത്സിക്കുന്നതിലും അവളുടെ ഉദ്ദേശ്യം നിറവേറ്റുന്നതിലും അവൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. അവളുടെ വംശത്തെയും ലിംഗഭേദത്തെയും അടിസ്ഥാനമാക്കി ചിലർ അവളെ വിധിക്കാൻ തുനിഞ്ഞിട്ടും, “എപ്പോൾ വേണമെങ്കിലും എവിടെയും ഉത്തരവാദിത്വം നിർവഹിക്കാനുള്ള നവ്യവും ധൈര്യപൂർവ്വവുമായ സന്നദ്ധത’’ തനിക്കുണ്ടായിരുന്നതായി ക്രംപ്ലർ സ്ഥിരീകരിച്ചു. സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതും സ്വതന്ത്രരായ അടിമകൾക്ക് വൈദ്യസഹായം നൽകുന്നതും ദൈവത്തെ സേവിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് അവൾ വിശ്വസിച്ചു. ഖേദകരമെന്നു പറയട്ടെ, ഏതാണ്ട് ഒരു നൂറ്റാണ്ടു കഴിയുന്നതുവരെ അവളുടെ നേട്ടങ്ങൾക്ക് ഔപചാരികമായ അംഗീകാരം അവൾക്ക് ലഭിച്ചില്ല.
ചുറ്റുമുള്ളവരാൽ നമ്മൾ അവഗണിക്കപ്പെടുകയോ വിലകുറച്ചു കാണപ്പെടുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സമയങ്ങളുണ്ട്. എന്നിരുന്നാലും, ദൈവം നമ്മെ ഒരു ദൗത്യത്തിനായി വിളിച്ചപ്പോൾ, ലോകത്തിന്റെ അംഗീകാരവും അഭിനന്ദനവും നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. പകരം “മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ’’ (കൊലൊസ്യർ. 3:23). ദൈവത്തെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അവന്റെ ശക്തിയിലും നേതൃത്വത്തിലും തീക്ഷ്ണതയോടെയും സന്തോഷത്തോടെയും ഏറ്റവും പ്രയാസമേറിയ ജോലികൾ പോലും നിർവഹിക്കാൻ നമുക്കു കഴിയും. അപ്പോൾ നമുക്ക് ഭൗമിക അംഗീകാരം ലഭിക്കുന്നതിൽ നമ്മുടെ ശ്രദ്ധ കുറയുകയും അവനു മാത്രം നൽകാൻ കഴിയുന്ന പ്രതിഫലം സ്വീകരിക്കാൻ നാം കൂടുതൽ ആകാംക്ഷയുള്ളവരാകുകയും ചെയ്യും (വാ. 24).
ദൈവം നിങ്ങളെ അറിയുന്നു
എന്റെ അമ്മയ്ക്ക് ഒരു മൈൽ അകലെ നിന്ന് പ്രതിസന്ധി മണത്തറിയാൻ കഴിയുമെന്നു തോന്നുന്നു. ഒരിക്കൽ, സ്‌കൂളിലെ ഒരു കഠിനമായ ദിവസത്തിനുശേഷം, ആരും ശ്രദ്ധിക്കില്ല എന്ന പ്രതീക്ഷയിൽ ഞാൻ എന്റെ നിരാശ മറയ്ക്കാൻ ശ്രമിച്ചു. “എന്തു പറ്റി?’’ അമ്മ ചോദിച്ചു. എന്നിട്ട് അമ്മ കൂട്ടിച്ചേർത്തു, “ഒന്നും ഇല്ല എന്നു പറയുന്നതിന് മുമ്പ്, ഞാൻ നിന്റെ അമ്മയാണെന്ന് ഓർക്കുക. ഞാൻ നിന്നെ പ്രസവിച്ചു, നീ നിന്നെ അറിയുന്നതിനേക്കാൾ നന്നായി എനിക്ക് നിന്നെ അറിയാം.’’ ഞാൻ ആരാണെന്ന അമ്മയുടെ ആഴത്തിലുള്ള അവബോധം, എനിക്ക് അമ്മയെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളിൽ എനിക്കൊപ്പം ഉണ്ടായിരിക്കാൻ അമ്മയെ സഹായിക്കുന്നുവെന്ന് അമ്മ സ്ഥിരമായി എന്നെ ഓർമ്മിപ്പിച്ചു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മെ അടുത്തറിയുന്ന ഒരു ദൈവം നമ്മെ പരിപാലിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ്, തന്റെ മക്കളുടെ ജീവിതത്തോടുള്ള ദൈവത്തിന്റെ ശ്രദ്ധയെ പ്രശംസിച്ചു, “യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു’’ (സങ്കീർത്തനം 139:1-2). നാം ആരാണെന്ന് ദൈവത്തിന് അറിയാമെന്നതിനാൽ - നമ്മുടെ ഓരോ ചിന്തയും ആഗ്രഹവും പ്രവൃത്തിയും - അവന്റെ സമൃദ്ധമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും അതിരുകൾക്കപ്പുറത്ത് നമുക്ക് പോകാൻ കഴിയുന്ന ഒരിടവുമില്ല (വാ. 7-12). ദാവീദ് എഴുതിയതുപോലെ, “ഞാൻ ... സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും’’ (വാ. 9-10). ജീവിതത്തിൽ നാം എവിടെയായിരുന്നാലും, പ്രാർത്ഥനയിൽ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ നമുക്കാവശ്യമായ സ്‌നേഹവും ജ്ഞാനവും മാർഗനിർദേശവും നൽകുമെന്ന അറിവിൽ നമുക്ക് ആശ്വാസം കണ്ടെത്താനാകും.
ദൈവത്തിൽ പ്രത്യാശിക്കുക
അവധിക്കാലം അടുത്തപ്പോൾ, ഓൺലൈൻ ഓർഡറുകളുടെ അഭൂതപൂർവമായ കുത്തൊഴുക്കു കാരണം പാക്കേജുകൾ എത്താൻ വൈകി. മെയിൽ ഡെലിവറിയുടെ വേഗതയിലുള്ള നിയന്ത്രണം ഞങ്ങൾക്കില്ലാത്തതിനാൽ എന്റെ കുടുംബം കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ താല്പര്യപ്പെട്ട ഒരു സമയം ഞാനോർക്കുന്നു. എന്നിരുന്നാലും, അതിവേഗ ഷിപ്പിംഗ് ഉൾപ്പെടുന്ന ഒരു അക്കൗണ്ടിനായി എന്റെ അമ്മ സൈൻ അപ്പ് ചെയ്തപ്പോൾ, ഈ പ്രതീക്ഷ മാറി. ഇപ്പോൾ രണ്ട് ദിവസത്തെ ഗ്യാരന്റി ഡെലിവറി ഉള്ളതിനാൽ, കാര്യങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ ഞങ്ങൾ ശീലിച്ചിരിക്കുന്നു, കാലതാമസത്തിൽ ഞങ്ങൾ നിരാശരാകുന്നു.
തൽക്ഷണ സംതൃപ്തിക്ക് പരിചിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്, കാത്തിരിപ്പ് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ആത്മീയ മണ്ഡലത്തിൽ, ക്ഷമയ്ക്ക് ഇപ്പോഴും പ്രതിഫലമുണ്ട്. വിലാപങ്ങളുടെ പുസ്തകം എഴുതപ്പെട്ടപ്പോൾ, ബാബിലോണിയൻ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതിൽ യിസ്രായേല്യർ വിലപിക്കുകയൈയിരുന്നു. അവർക്കു നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. എന്നിരുന്നാലും, അരാജകത്വത്തിനിടയിൽ, ദൈവം തന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നതിനാൽ, താൻ അവനെ കാത്തിരിക്കുമെന്ന് എഴുത്തുകാരൻ ധൈര്യത്തോടെ ഉറപ്പിച്ചു (വിലാപങ്ങൾ 3:24). നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരം വൈകുമ്പോൾ നാം ഉത്കണ്ഠാകുലരായിത്തീരുമെന്ന് ദൈവത്തിന് അറിയാം. ദൈവത്തിനായി കാത്തിരിക്കാൻ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് തിരുവെഴുത്ത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “അവന്റെ കരുണ തീർന്നു പോയിട്ടില്ല” (വാ. 22) എന്നതിനാൽ നാം ക്ഷയിച്ചുപോകുകയോ ഉത്ക്കണ്ഠാകുലരാകുകയോ ചെയ്യേണ്ടതില്ല. പകരം, ദൈവത്തിന്റെ സഹായത്താൽ നമുക്ക് “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്കുവാൻ” (സങ്കീർത്തനം 37:7) കഴിയും. വാഞ്ഛകളോടും ഉത്തരം കിട്ടാത്ത പ്രാർത്ഥനകളോടും മല്ലിടുമ്പോഴും അവന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ആശ്രയിച്ചുകൊണ്ട് നമുക്ക് ദൈവത്തിനായി കാത്തിരിക്കാം.
രക്ഷ എന്ന അത്‌ഭുതം
ബ്ലോഗർ കെവിൻ ലിന്നിന്റെ ജീവിതം തകർച്ചയുടെ വക്കിലായിരുന്നു. ഈയിടെ ഒരു ലേഖനത്തിൽ അയാൾ എഴുതി: "ഞാൻ ഒരു തോക്ക് എന്റെ തലക്ക് നേരെ ചൂണ്ടി... ദൈവത്തിന് പ്രകൃത്യാതീതമായ വിധത്തിൽ എന്റെ റൂമിലേക്കും ജീവിതത്തിലേക്കും കടന്നുവരേണ്ടി വന്നു. ഞാനിപ്പോൾ അറിയുന്നത് ദൈവത്തെയാണ് എന്ന് ആ നിമിഷത്തിൽ ഞാൻ കണ്ടെത്തുകയായിരുന്നു." ജീവൻ എടുക്കുന്നതിൽ നിന്നും ദൈവം ഇടപെട്ട് ലിന്നിനെ തടയുകയായിരുന്നു. ദൈവം അവന് ഉറച്ച ബോധ്യം നല്കി തന്റെ സ്നേഹ സാന്നിധ്യത്തിന്റെ അത്യാഗധമായ ഒരു ഓർമ്മ നൽകി. ലിൻ തനിക്ക് ദൈവവുമായിട്ടുണ്ടായ ഈ സമാഗമ അനുഭവത്തെ മൂടിവെക്കാതെ ലോകത്തോട് പങ്കുവെച്ചു. അതിനായി തന്റെയും മറ്റനേകരുടെയും ജീവിത രൂപാന്തര കഥ പങ്കുവെക്കുന്ന ഒരു യുട്യൂബ് ചാനൽ ആരംഭിച്ചു.
യേശുവിന്റെ സുഹൃത്തും അനുഗാമിയുമായിരുന്ന ലാസർ മരിച്ചപ്പോൾ യേശു എത്താൻ വൈകിയെന്ന് അനേകർ കരുതി ( യോഹന്നാൻ 11:32). യേശു എത്തുന്നതിന് നാല് ദിവസം മുൻപുതന്നെ ലാസറിനെ കല്ലറയിൽ വെച്ചു എങ്കിലും, ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചു കൊണ്ട്, മനോവേദനയുടെ ആ സന്ദർഭത്തെ അവിടുന്ന് അത്ഭുതത്തിന്റേതാക്കി മാറ്റി (വാ. 3) . "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ ?" (വാ . 40).
യേശു ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതുപോലെ നമുക്കും അവനിൽ പുതുജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. സ്വന്തജീവൻ കുരിശിൽ യാഗമായി അർപ്പിച്ച് ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുകയും, നാം അവിടുത്തെ കൃപാ ദാനം സ്വീകരിച്ചാൽ നമുക്ക് പാപക്ഷമ സാധ്യമാക്കുകയും ചെയ്തു. നമ്മെ നമ്മുടെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് സ്വതന്ത്രരാക്കുകയും, അവിടുത്തെ നിത്യസ്നേഹത്താൽ ജീവിതം നവീകരിക്കപ്പെടുകയും, നമ്മുടെ ജീവിതഗതി വ്യത്യാസപ്പെടുത്താൻ അവസരം നല്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഉറച്ചു നിൽക്കുക
ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ അവഗണിക്കപ്പെട്ടിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഒരു പുതിയ വിശ്വാസിയായ പണ്ഡിത രമാഭായി, ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനു പകരം തന്റെ വിശ്വാസം പ്രകടിപ്പിക്കാനും ആര്യ മഹിളാ സമാജ് എന്ന പ്രസ്ഥാനം ആരംഭിച്ച് പ്രശ്‌നത്തെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും തീരുമാനിച്ചു. നിരവധി പ്രതിബന്ധങ്ങളും ഭീഷണികളും നേരിട്ടിട്ടും അവർ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിമോചനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. അവൾ ഒരിക്കൽ പറഞ്ഞതുപോലെ, “ദൈവത്തിനു പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിന് ഭയപ്പെടാനൊന്നുമില്ല, നഷ്ടപ്പെടാനൊന്നുമില്ല, പശ്ചാത്തപിക്കാനൊന്നുമില്ല.’’
പേർഷ്യയിലെ രാജ്ഞിയായ എസ്ഥേർ, തന്റെ ജനതയെ വംശഹത്യ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമത്തിനെതിരെ സംസാരിക്കാൻ മടിച്ചപ്പോൾ, അവൾ മിണ്ടാതിരുന്നാൽ അവളും അവളുടെ കുടുംബവും നശിച്ചുപോകുമെന്ന് അമ്മാവൻ മുന്നറിയിപ്പ് നൽകി (എസ്ഥേർ 4:13-14). ധീരത പുലർത്താനും നിലപാടെടുക്കാനുമുള്ള സമയമാണിതെന്ന് അറിയാമായിരുന്ന മൊർദെഖായി ചോദിച്ചു, “ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?’’ (വാ. 14). നാം വിളിക്കപ്പെടുന്നത് അനീതിക്കെതിരെ ശബ്ദമുയർത്താനായാലും, അല്ലെങ്കിൽ നമ്മെ വിഷമിപ്പിച്ച ആരോടെങ്കിലും ക്ഷമിക്കുന്നതിനായാലും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദൈവം നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ലെന്ന് ബൈബിൾ ഉറപ്പു നൽകുന്നു (എബ്രായർ 13:5-6). നമുക്ക് ഭയം തോന്നുന്ന നിമിഷങ്ങളിൽ സഹായത്തിനായി നാം ദൈവത്തിലേക്കു നോക്കുമ്പോൾ, നമ്മുടെ ദൗത്യം പൂർത്തീകരിക്കുന്നതിനായി അവൻ നമുക്കു “ശക്തിയും സ്‌നേഹവും സ്വയ-ശിക്ഷണവും’’ നൽകും (2 തിമൊഥെയൊസ് 1:7).
ദൈവത്തിലുള്ള ദൃഢവിശ്വാസം
2020 ൽ ഇന്ത്യയിലുള്ള മുതിർന്നവരുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യക്കാരുടെ സ്ക്രീൻ ടൈം ( ടി.വിയുടെയും ഫോണിന്റെയും മറ്റും സ്ക്രീനിന് മുൻപിൽ ചിലവഴിക്കുന്ന സമയം) 2 മണിക്കൂറിൽ നിന്ന് 4.5 മണിക്കൂറായി ഉയർന്നു എന്ന് കണ്ടെത്തി. സത്യസന്ധമായി പറയട്ടെ, ഈ കണക്കുകൾ തികച്ചും സത്യസന്ധമാണ്. കാരണം, ഓരോ ദിവസവും ഗൂഗിളിൽ തിരയുവാനും, സന്ദേശങ്ങൾ പരിശോധിക്കുവാനും മറുപടി നൽകുവാനും, കോളുകൾ വിളിക്കുവാനും നാം ഒരുപാട് സമയം ചിലവഴിക്കുന്നു. നമ്മിൽ പലരും നമ്മുടെ ഇത്തരം ഉപകരണങ്ങളിലേക്ക് തുടർമാനമായി നോക്കാറുണ്ട്. അവ നൽകുന്ന ദൃഢവിശ്വാസമാണ് നമ്മെ കാര്യങ്ങൾ ക്രമത്തിൽ, കാര്യജ്ഞാനത്തോടെ, സമയോചിതമായി ചെയ്യാൻ നമ്മെ സഹായിക്കുന്നത്.
യേശുവിലെ വിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഒരു സ്മാർട്ഫോണിനെക്കാൾ മികച്ച പരിമിതിയില്ലാത്ത വിഭവങ്ങൾ ഉണ്ട്. ദൈവം നമ്മെ അഗാധമായി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, നാം നമ്മുടെ ആവശ്യങ്ങളുമായി തന്നിലേക്ക് ചെല്ലണമെന്ന് താൻ ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു, "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു" (1 യോഹന്നാൻ 5:14). നാം പ്രാർത്ഥിക്കുമ്പോൾ ദൃഢനിശ്ചയം നമുക്കുണ്ടാകും. ദൈവവചനം വായിക്കുകയും നമ്മുടെ ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമുക്ക് വേണ്ടി മുൻകരുതിയിരിക്കുന്ന സമാധാനം, ജ്ഞാനം, വിശ്വാസം (വാ.15) എന്നീ കാര്യങ്ങൾക്കായി നമുക്ക് ദൃഢവിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ കഴിയും.
ചിലപ്പോൾ നമ്മുടെ സാഹചര്യം മാറാതിരിക്കുമ്പോൾ ദൈവം നമ്മെ കേൾക്കുന്നില്ലെന്ന് തോന്നാം. എന്നാൽ നമ്മുടെ ഏതു സാഹചര്യങ്ങളിലും തുടർമാനമായി ദൈവത്തിൽ ആശ്രയിക്കുന്നതിലൂടെ നാം ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നു (സങ്കീർത്തനം 116:2). നാം ആഗ്രഹിക്കുന്നതെല്ലാം അങ്ങനെതന്നെ നമുക്ക് ലഭിച്ചേക്കില്ലെങ്കിലും, അവൻ തക്കസമയത്ത് നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് വിശ്വാസത്തിൽ വളരാൻ നമ്മെ സഹായിക്കുന്നു,
സേവനത്തിനായി ഒരു ഹൃദയം
ന്യൂ മെക്സിക്കോയിൽ ഒരു പ്രദേശത്ത്, ഓരോ മാസവും പരിസരവാസികൾക്ക് 24,000 പൗണ്ടിലധികം സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് അവരുടെ സമൂഹത്തെ പിന്തുണയ്ക്കുന്ന ഒരു ശുശ്രൂഷയുണ്ട്. അതിന്റെ നേതാവ് പറഞ്ഞു, “ആളുകൾക്ക് ഇവിടെ വരാം, ഞങ്ങൾ അവരെ സ്വീകരിക്കുകയും അവർ എവിടെയായിരുന്നാലും അവരെ സമീപിക്കുകയും ചെയ്യും. അവരുടെ പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അവരുടെ ആത്മീയ ആവശ്യങ്ങൾ അഭിമുഖികരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. . ." ക്രിസ്തു വിശ്വാസികളെന്ന നിലയിൽ നമുക്കു നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ, നമ്മുടെ ചുറ്റുമുള്ള സമൂഹത്തെ തന്നിലേക്ക് അടുപ്പിക്കുവാൻ ഉപയോഗിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന് മഹത്വം നൽകുന്ന സേവനങ്ങൾക്കായി നമ്മുടെ ഹൃദയത്തെ എങ്ങനെ ഒരുക്കുവാൻ കഴിയും?
ദൈവം നൽകിയ അനുഗ്രഹങ്ങൾ, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചുതരുവാൻ ദൈവത്തോട് ആവശ്യപ്പെടുന്നതിലൂടെ (1 പത്രോ. 4:10), സേവനത്തിന്റെ ഒരു ഹൃദയം വികസിപ്പിക്കുവാൻ നമുക്ക് കഴിയും. അങ്ങനെ, നമുക്കു ലഭിച്ച അനുഗ്രഹ സമൃദ്ധി, "ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണം ആകും" (2 കൊരി. 9:12).
മറ്റുള്ളവരെ സേവിക്കുന്നത് യേശുവിന്റെ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗമായിരുന്നു. അവൻ രോഗികളെ സുഖപ്പെടുത്തുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്തപ്പോൾ, അനേകർ ദൈവത്തിന്റെ നന്മയും സ്നേഹവും അറിയുകയായിരുന്നു. നമ്മുടെ സമൂഹങ്ങളെ പരിപാലിക്കുന്നതിലൂടെ, നമ്മൾ അവന്റെ ശിഷ്യത്വ മാതൃക പിന്തുടരുന്നു. നമ്മുടെ പ്രവൃത്തികളിലൂടെ നാം ദൈവസ്നേഹം പ്രകടിപ്പിക്കുമ്പോൾ, "അവർ ദൈവത്തെ മഹത്വപ്പെടുത്തും" (വാ. 13) എന്ന്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ഓർമ്മിപ്പിക്കുന്നു. സേവനം ആത്മസംതൃപ്തിക്കല്ല, മറിച്ച് ദൈവസ്നേഹത്തിന്റെ വ്യാപ്തിയും, അവൻ പ്രവർത്തിക്കുന്ന അത്ഭുതകരമായ വഴികളും, അവന്റെ നാമം വിളിക്കപ്പെട്ടവരിൽക്കൂടി ലോകത്തെ കാണിക്കുവാനാണ്.