നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

നമ്മുടെ ഭാവിക്കായുള്ള ദൈവത്തിന്റെ സഹായം

മനശാസ്ത്രജ്ഞയായ മെഗ് ജേയുടെ അഭിപ്രായത്തിൽ, നാം തികച്ചും അപരിചിതരേക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ നമ്മുടെ മനസ്സ് നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ചും ചിന്തിക്കുവാൻ സാധ്യതയുണ്ട്. എന്തുകൊണ്ട്?  ഒരുപക്ഷേ, ഇതിന് കാരണം "സഹാനുഭൂതിയിലെ വിടവാണ്". നമുക്ക് പരിചയമില്ലാത്തവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവരെ കരുതാനും പ്രയാസമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ഭാവിയോടും ഉള്ള സമീപനം. അതുകൊണ്ട് ജേ ചെറുപ്പക്കാരെ അവരുടെ ഭാവിയെ സങ്കൽപ്പിച്ച് അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു. അവർ ഭാവിയിൽ ആരായിരിക്കും എന്നതിനനുസരിച്ച് കർമ്മപദ്ധതി ഒരുക്കേണ്ടതുണ്ട്- അങ്ങനെ അവരുടെ സ്വപ്നങ്ങളെ പിന്തുടർന്ന് വിജയം നേടാൻ അവർക്ക് വഴിയൊരുക്കുന്നു .

സങ്കീർത്തനം 90 ൽ, നമ്മുടെ ഇപ്പോഴത്തെ ജീവിതം മാത്രമല്ല, മുഴുവനായും കാണാൻ ക്ഷണിക്കുകയാണ്- "ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ" (വാ. 12) എന്ന് ദൈവത്തോട് സഹായം അഭ്യർത്ഥിക്കുന്നു. നമ്മുടെ ഭൂമിയിലെ നാളുകൾ പരിമിതമാണ് എന്ന് ഓർമ്മിക്കുന്നത്, ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുന്നു. ഇപ്പോൾ മാത്രമല്ല, "ആയുഷ്കാലത്തൊക്കെയും" (വാ.14) സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നതെങ്ങനെയെന്ന് പഠിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമ്മളെക്കുറിച്ച് മാത്രമല്ല, ഭാവി തലമുറകളെക്കുറിച്ചും ചിന്തിക്കാനും (വാ. 16) ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമുക്ക് നൽകിയിരിക്കുന്ന സമയത്ത്-അവിടുന്ന് നമ്മുടെ കൈകളുടെയും ഹൃദയത്തിന്റെയും പ്രവർത്തികളെ സ്ഥാപിക്കുമ്പോഴേക്കും ദൈവത്തെ സേവിക്കുന്നതിനും ദൈവത്തിന്റെ സഹായം ആവശ്യമാണ്.(വാ. 17).

താഴ്മയാണ് സത്യം

താഴ്മയെ ദൈവം ഇത്രയധികം വിലമതിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ദിവസം ചിന്തിച്ചുകൊണ്ടിരുന്ന, പതിനാറാം നൂറ്റാണ്ടിലെ ഒരു വിവിശ്വാസിയായിരുന്ന അവിലയിലെ തെരേസയ്ക്ക്‌ പെട്ടെന്ന് ഉത്തരം മനസ്സിലായി: “അതിനു കാരണം, ദൈവമാണ് പരമമായ സത്യം, താഴ്മയാണ് സത്യം . . . . നമ്മിലുള്ള നല്ലതൊന്നും നമ്മിൽ നിന്ന് ഉത്ഭവിക്കുന്നില്ല. മറിച്ച്, നദിക്കരയിലെ വൃക്ഷംപോലെ, നമ്മുടെ ആത്മാവ് ഏതിന്റെ തീരത്താണോ നട്ടിരിക്കുന്നത്, ആ കൃപയുടെ നദിക്കരയിൽ നട്ടുപിടിപ്പിച്ച ഒരു വൃക്ഷം പോലെ ആത്മാവ് നിലനിൽക്കുന്ന കൃപയുടെ ജലത്തിൽ നിന്നും നമ്മുടെ പ്രവൃത്തികൾക്ക് ജീവൻ നൽകുന്ന സൂര്യനിൽ നിന്നും വരുന്നു.’’ ആ യാഥാർത്ഥ്യത്തിൽ നാം സ്വയം നങ്കൂരമിടുന്നത് പ്രാർത്ഥനയിലൂടെയാണെന്ന് തെരേസ ഉപസംഹരിച്ചു, കാരണം 'പ്രാർത്ഥനയുടെ മുഴുവൻ അടിസ്ഥാനവും താഴ്മയാണ്. പ്രാർത്ഥനയിൽ നാം എത്രമാത്രം താഴ്മയുള്ളവരാകുന്നുവോ അത്രയധികം ദൈവം നമ്മെ ഉയർത്തും.

താഴ്മയെക്കുറിച്ചുള്ള തെരേസയുടെ വാക്കുകൾ, യാക്കോബ് 4 ലെ തിരുവെഴുത്തുകളുടെ ഭാഷയെ പ്രതിധ്വനിപ്പിക്കുന്നു. അവിടെ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കുന്ന ജീവിതത്തിന്റെ വിപരീതമായ നിഗളത്തിന്റെയും സ്വാർത്ഥമോഹത്തിന്റെയും സ്വയ-നശീകരണ സ്വഭാവത്തെക്കുറിച്ച് യാക്കോബ് മുന്നറിയിപ്പു നൽകുന്നു (വാ. 1-6). അത്യാഗ്രഹം, മോഹഭംഗം, നിരന്തരമായ കലഹം എന്നിവ നിറഞ്ഞ ജീവിതത്തിനുള്ള ഏക പരിഹാരമായി അവൻ പറയുന്നത്, നമ്മുടെ നിഗളത്തെക്കുറിച്ച് അനുതപിക്കുകയും പകരം ദൈവകൃപ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “അവൻ നിങ്ങളെ ഉയർത്തും’’ എന്ന ഉറപ്പോടെ “കർത്താവിന്റെ സന്നിധിയിൽ താഴുവിൻ’’ എന്നതാണ് (വാ. 10).

കൃപയുടെ ജലാന്തികെ നാം വേരൂന്നിയിരിക്കുമ്പോൾ മാത്രമേ 'ഉയരത്തിൽനിന്നുള്ള ജ്ഞാനത്താൽ' നാം പോഷിപ്പിക്കപ്പെടുകയുള്ളൂ (3:17). അവനിൽ മാത്രമേ നമുക്കു സത്യത്താൽ ഉയർത്തപ്പെടാൻ കഴിയൂ.

താക്കോൽ

തോമസ് കീറ്റിങ്ങ് തന്റെ വിശിഷ്ട കൃതിയായ ദ ഹ്യൂമൻ കണ്ടീഷനിൽ ഒരു ശ്രദ്ധേയമായ കഥ പറയുന്നുണ്ട്. ഒരു അദ്ധ്യാപകന് തന്റെ വീടിന്റെ താക്കോൽ നഷ്ടപ്പെട്ടു. ചുറ്റുപാടുമുള്ള പുല്ലിനിടയിൽ അദ്ദേഹം കയ്യും കാലും ഒക്കെ ഉപയോഗിച്ച് താക്കോൽ പരതുകയായിരുന്നു. ഇതു കണ്ട അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരും തിരയാൻ കൂടി; പക്ഷെ കണ്ടു കിട്ടിയില്ല. അവസാനം കൂട്ടത്തിൽ ബുദ്ധിമാനായ ഒരു കുട്ടി ചോദിച്ചു: "സാറേ, എവിടെയാണ് താക്കോൽ നഷ്ടപ്പെട്ടിരിക്കുവാൻ സാധ്യത?" അദ്ധ്യാപകൻ മറുപടി പറഞ്ഞു: "അതിന് സംശയമില്ല, വീട്ടിനകത്താണ് താക്കോൽ വീണു പോയത്.” "എങ്കിൽപ്പിന്നെ പുറത്ത് പുല്ലിൽ തിരയുന്നത് എന്തിനാണ്?" അതിശയത്തോടെ കുട്ടികൾ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: "അതിനെന്താ ഇത്ര അതിശയം? പുറത്തല്ലേ തിരയാൻ കൂടുതൽ വെളിച്ചം ഉള്ളത്."

നാം "ദൈവവുമായുള്ള അടുപ്പത്തിന്റെ, ദൈവത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ അനുഭവത്തിന്റെ" താക്കോൽ നഷ്ടപ്പെടുത്തിയിരിക്കുന്നു. "ആ താക്കോൽ കൂടാതെ ഒന്നും ചെയ്യാനാകില്ല; അതുണ്ടെങ്കിൽ എല്ലാം ചെയ്യാനുമാകും" - കീറ്റിങ്ങ് ഉപസംഹരിച്ചു.

ജീവിതത്തിന്റെ സകല ഉയർച്ചതാഴ്ചകൾക്കുമിടയിൽ, നമ്മുടെ ജീവിതത്തിന്റെ ഏറ്റവും ആഴമായ ആവശ്യം ദൈവമെന്ന താക്കോൽ ആണെന്നത് മറന്നു പോകാൻ ഇടയുണ്ട്. ഈ താക്കോൽ തെറ്റായ ഇടങ്ങളിൽ നാം തിരയുന്നത് നിർത്തുന്നപക്ഷം, ദൈവത്തെ കണ്ടെത്താൻ കഴിയും; യഥാർത്ഥ സമാധാനത്തെയും. മത്തായി 11 ൽ, ദൈവത്തിന്റെ വഴികളെ "ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതു കൊണ്ട് " (വാ.25) യേശു പിതാവിനെ മഹത്വപ്പെടുത്തുന്നുണ്ട്. അപ്പോൾത്തന്നെ "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരെയും" (വാ.28) യേശു തന്റെ ആശ്വാസം പ്രാപിക്കുവാൻ ക്ഷണിക്കുകയും ചെയ്യുന്നു. 

 "സൗമ്യതയും താഴ്മയും ഉള്ളവനായ" (വാ. 29) നമ്മുടെ ഗുരുവിന്റെ വഴികൾ ശിശുക്കളെപ്പോലെ തിരയുന്നതു വഴി നമുക്ക് യഥാർത്ഥ ആശ്വാസം കണ്ടെത്താനാകും. നമ്മെ തന്റെ വീട്ടിലേക്ക് സ്വീകരിക്കുവാൻ ആകാംഷയുള്ള ഒരു ദൈവം നമുക്കുണ്ട്.

 

വിശ്വസനീയമായ സ്നേഹം

എനിക്ക് എന്തുകൊണ്ടാണ് അതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ കഴിയാത്തത്? എന്റെ വികാരങ്ങൾ ദുഃഖം, ദേഷ്യം, സംശയം, കുറ്റബോധം എന്നിവയാൽ കെട്ടുപിണഞ്ഞിരുന്നു.

വർഷങ്ങൾക്ക് മുൻപ് വളരെ അടുത്ത ഒരു വ്യക്തിയുമായുള്ള ബന്ധം എനിക്ക് വിച്ഛേദിക്കേണ്ടി വന്നു, തന്റെ വേദനിപ്പിക്കുന്ന സ്വഭാവത്തെപ്പറ്റി പലതവണ പറയാൻ ശ്രമിച്ചത് പുറത്താക്കലിലേക്കും നിഷേധത്തിലേക്കും നയിച്ചു. ഇന്ന് അവൾ ഈ പട്ടണത്തിലുണ്ടെന്നും, എന്നെ സന്ദർശിക്കുന്നുവെന്നും കേട്ടപ്പോൾ എന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് പോവുകയും, വീണ്ടും നുറുങ്ങുകയും ചെയ്തു.

എന്റെ ചിന്തകളെ നിയന്ത്രിക്കുവാൻ ഞാൻ പാടുപെട്ടപ്പോൾ, റേഡിയോയിൽ ഒരു പാട്ട് കേട്ടു . ആ പാട്ട് വഞ്ചനയുടെ വേദന മാത്രമല്ല, ഉപദ്രവിച്ച വ്യക്തിയുടെ സമൂലമായ മാറ്റത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനെയും പ്രകടിപ്പിക്കുന്നു. എന്റെ തന്നെ ഹൃദയത്തിലെ വാഞ്ചകൾക്ക് ശബ്ദം നല്കിയതുപോലെയുള്ള ആ പാട്ടിൽ ഞാൻ മുഴുകിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: എന്ന് അപ്പോസ്തലനായ പൗലോസ് റോമർ 12:9-ൽ പറയുമ്പോൾ സ്നേഹത്തിനുവേണ്ടി സ്വീകരിക്കുന്നതെല്ലാം ശുദ്ധമായിരിക്കില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. എങ്കിലും നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ആഗ്രഹം - സ്വയം സേവിക്കുന്നതും കൗശലം നിറഞ്ഞതുമല്ല, കരുണയുള്ളതും സ്വയം നൽകുന്നതുമായ - യഥാർത്ഥ സ്നേഹം അറിയുക എന്നതാണ്. നിയന്ത്രിക്കപ്പെടുമെന്ന ഭയത്താൽ ഉളവായ സ്നേഹമല്ല, മറിച്ച്‌ മറ്റൊരാളുടെ ക്ഷേമത്തിനുവേണ്ടിയുള്ള സന്തോഷപൂർണ്ണമായ സമർപ്പണമായിരിക്കണം യഥാർത്ഥ സ്നേഹം (വാ.10-13).

അതാണ് സുവാർത്ത, സുവിശേഷം. യേശുവിന്മൂലം നമുക്ക് ആശ്രയിക്കാവുന്നതും പങ്കുവെക്കാവുന്നതുമായ സ്നേഹത്തെപ്പറ്റി നാം അറിഞ്ഞു. നമ്മെ ഒരിക്കലും ദ്രോഹിക്കാത്ത സ്നേഹം (13:10). അവിടുത്തെ സ്നേഹത്തിൽ ജീവിക്കുക എന്നാൽ സ്വാതന്ത്ര്യം അനുഭവിക്കുക എന്നാണ്.

കൊത്തിവച്ച ദുഃഖം

അപൂർവ്വവും ഭേദപ്പെടുത്താനാവാത്തതുമായ ഒരു മസ്തിഷ്ക അർബുദം തനിക്കുണ്ടെന്ന രോഗനിർണയം ലഭിച്ച ശേഷം, കരോളിൻ ഒരു അതുല്യ സേവനം നൽകുന്നതിലൂടെ പുതുക്കിയ പ്രതീക്ഷയും ലക്ഷ്യവും കണ്ടെത്തി: ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സന്നദ്ധ ഫോട്ടോഗ്രാഫി സേവനങ്ങൾ. ഈ സേവനത്തിലൂടെ കുടുംബങ്ങൾക്ക് അവരുടെ കുട്ടികളുമായി പങ്കുവച്ച അമൂല്യ നിമിഷങ്ങൾ പകർത്താൻ കഴിഞ്ഞു - ദുഃഖത്തിന്റെ നിമിഷങ്ങളും, "ആ നിരാശാജനകമായ സ്ഥലങ്ങളിൽ ഇല്ലെന്ന് നമ്മൾ കരുതുന്ന കൃപയുടെയും സൗന്ദര്യത്തിന്റെയും നിമിഷങ്ങൾ." അവൾ നിരീക്ഷിച്ചു, "സങ്കൽപ്പിക്കാവുന്ന ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ പോലും, ആ കുടുംബങ്ങൾ. . . എല്ലാത്തിനുമുപരി സ്നേഹിക്കാൻ തിരഞ്ഞെടുത്തു."
ദുഃഖത്തിന്റെ സത്യം പകർത്തുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത ശക്തമായ എന്തോ ഉണ്ട് - ദുഃഖത്തിന്റെ വിനാശകരമായ യാഥാർത്ഥ്യവും, അതിന്റെ നടുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയുടെ സൗന്ദര്യവും.
ഇയ്യോബിന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ദുഃഖത്തിന്റെ ഫോട്ടോ പോലെയാണ് – തന്നെ എല്ലാവിധത്തിലും തകർത്തുകളഞ്ഞ വിനാശത്തിലൂടെയുള്ള ഇയ്യോബിന്റെ യാത്ര നേരിട്ട് അതു കാണിച്ചുതരുന്നു (1: 18-19). നിരവധി ദിവസങ്ങൾ ഇയ്യോബിനൊപ്പം ഇരുന്നതിന് ശേഷം, അവന്റെ സുഹൃത്തുക്കൾക്ക് അവന്റെ ദുഃഖം മടുത്തു; അതിന്റെ വേദനയെ അവർ ചെറുതാക്കി കാണുകയോ, അതു ദൈവത്തിന്റെ ഒരു ന്യായവിധിയായി പരിഗണിക്കുകയോ ചെയ്തു. എന്നാൽ ഇയ്യോബിന് അതൊന്നും വിഷയമായിരുന്നില്ല, താൻ ഇപ്പോൾ കടന്നുപോകുന്ന കാഠിന്യമേറിയ വേദനയുടെ സാക്ഷ്യം "പാറയിൽ സദാകാലത്തേക്ക് കൊത്തിവയ്ക്കപ്പെടുവാൻ " (19:24) അദ്ദേഹം ആഗ്രഹിച്ചു..
ഇയ്യോബിന്റെ പുസ്തകത്തിലൂടെ നമുക്കത് വായിച്ചെടുക്കുവാൻ, അതു "കൊത്തിവച്ചിരിക്കുന്നു" - നമ്മുടെ ദുഃഖത്തിന്റെ വേളകളിൽ, നമുക്ക് ജീവനുള്ള ദൈവത്തെ ചൂണ്ടിക്കാണിക്കുവാൻ വേണ്ടി (വാ. 26-27). നമ്മുടെ വേദനയിൽ നമ്മെ കാണുന്ന ദൈവം, മരണത്തിലൂടെ പുനരുത്ഥാന ജീവിതത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു..

​​അറിവിന്റെഅതിരുകൾ മറികടന്ന്

കോവിഡ് - 19 മഹാമാരി മൂലം, മറ്റ് പലരേയും പോലെ, തന്നെയും ഉടനെ ജോലിയിൽ നിന്ന് താത്കാലികമായി പിരിച്ചുവിടുമെന്ന് എന്റെ ഭർത്താവ് കണ്ടെത്തിയ പ്രയാസകരമായ ഒരു ദിവസമായിരുന്നു അന്ന്. ദൈവം ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഞങ്ങൾ വിശ്വസിച്ചു, എന്നിട്ടും, അതെങ്ങനെ സംഭവിക്കും എന്ന അനിശ്ചിതത്വം പക്ഷേഭയപ്പെടുത്തുന്നതാണ്. താറുമാറായ വികാരങ്ങളെ ഞാൻ 'പ്രോസസ്സ്' ചെയ്തപ്പോൾ, പതിനാറാം നൂറ്റാണ്ടിലെ പരിഷ്കർത്താവായ ജോൺ ഓഫ് ദ ക്രോസിന്റെ പ്രിയപ്പെട്ട കവിത വീണ്ടും വായിക്കാനിടയായി. "ഐ വെന്റ് ഇൻ, ഐ ന്യൂ നോട്ട് വേർ" (“I Went In, I Knew Not Where”)എന്ന തലക്കെട്ടുള്ള കവിതയിൽ കീഴടങ്ങലിന്റേതായ ഒരു യാത്രയിൽ കണ്ടെത്തുന്ന അദ്ഭുതം ചിത്രീകരിക്കുന്നു - "അറിയുന്നതിന്റെ അതിരുകൾ മറികടന്ന് നാം പോകുമ്പോൾ ദൈവീകമായതിനെ അതിന്റെ എല്ലാ രൂപത്തിലും തിരിച്ചറിയാൻ നാം പഠിക്കുന്നു.'' ഈ സമയത്ത് ഞാനും എന്റെ ഭർത്താവും ചെയ്യാൻ ശ്രമിച്ചത് അതാണ്: നിയന്ത്രിക്കാനും മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് ചുറ്റും ദൈവത്തെ കണ്ടെത്താവുന്ന അപ്രതീക്ഷിതവും നിഗൂഢവും മനോഹരവുമായ വഴികളിലേക്ക് ശ്രദ്ധ തിരിക്കുവാൻ!

കാണുന്നതിൽ നിന്നും കാണാത്തതിലേക്കും, പുറമേയുള്ളതിൽ നിന്നും അകമേയുള്ള യഥാർത്ഥ്യങ്ങളിലേക്കും, താൽക്കാലിക കഷ്ടതയിൽ നിന്ന്,"അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനത്തിലേക്കും'' (2 കൊരി. 4:17) ഉള്ള യാത്രയ്ക്ക്, വിശ്വാസികളെ അപ്പൊസ്തലനായ പൗലൊസ് ക്ഷണിക്കുന്നു.

അവരുടെ കഷ്ടതയോട് അനുകമ്പയില്ലാത്തതിനാലല്ല പൗലൊസ് ഇങ്ങനെ പറഞ്ഞത്. തങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുന്ന കാര്യങ്ങളെ വിട്ടുകളയുന്നതിലൂടെ മാത്രമേ അവർക്ക് അത്യന്തം ആവശ്യമുള്ള ആശ്വാസം, സന്തോഷം, പ്രത്യാശ എന്നിവ അനുഭവിക്കുവാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു (വാ.10, 15-16). എങ്കിലേ,എല്ലാം പുതുതാക്കുന്ന ക്രിസ്ത്രുവിന്റെ ജീവിതത്തിലെ വിസ്മയം അവർക്കറിയാൻ സാധിക്കൂ.

ആഘോഷം തിരഞ്ഞെടുക്കുക

എഴുത്തുകാരിയായ മെർലിൻ മക്കെന്റയർ,ഒരു സുഹൃത്തിൽ നിന്ന് "അസൂയയുടെ വിപരീതമാണ് ആഘോഷം" എന്നതു പഠിച്ച കഥ പങ്കുവെക്കുന്നു. ഈ സുഹൃത്തിനു, അവൾ ആഗ്രഹിക്കുന്ന രീതിയിൽ അവളുടെ കഴിവുകൾ വികസിപ്പിക്കാൻകഴിയാത്തവിധം ശാരീരിക വൈകല്യവും വിട്ടുമാറാത്ത വേദനയും ഉണ്ടായിരുന്നിട്ടും, അവൾ അസാധാരണമായ രീതിയിൽ സന്തോഷം ഉൾക്കൊള്ളുകയും മറ്റുള്ളവരോടൊപ്പംഅത്ആഘോഷിക്കുകയും ചെയ്തു.മരിക്കുന്നതിന് മുമ്പ് , അവൾഅഭിമുഖീകരിച്ച എല്ലാ കാര്യങ്ങളേയും "ആസ്വദിക്കുവാനും,ആഘോഷിക്കുവാനും," അവൾക്ക് കഴിഞ്ഞു.

ആ ഉൾക്കാഴ്ച -"അസൂയയുടെ വിപരീതമാണ് ആഘോഷം"- എന്നത്, മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, ആയിരിക്കുന്ന അവസ്ഥയിൽ ആഴത്തിലുള്ള യഥാർത്ഥ സന്തോഷം അനുഭവിച്ചു ജീവിക്കുന്ന എന്റെ ചിലസുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നു.‘അസൂയ,’ നമ്മെ എളുപ്പത്തിൽ വീഴ്ത്തുന്ന ഒരു കെണിയാണ്. അത് നമ്മുടെ അഗാധമായ മുറിവുകൾ, ഭയം എന്നിവയെ പരിപോഷിപ്പിക്കുന്നു – നാം അവരെപ്പോലെ ആയിരുന്നെങ്കിൽ - നാം ഇത്ര ബുദ്ധിമുട്ടുകയില്ലായിരുന്നു, നാം മോശക്കാരെന്നു തോന്നുകയില്ലായിരുന്നു –എന്നൊക്കെ അതു നമ്മോട് മന്ത്രിക്കും.

അസൂയ നമ്മോട് പറയുന്ന നുണകളിൽ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കുവാനുള്ള ഒരേയൊരു മാർഗ്ഗം, 1 പത്രോസ് 2 -ൽ പുതിയവിശ്വാസികളെ പത്രോസ് ഓർപ്പിച്ചതുപോലെ, വചനസത്യങ്ങളുടെ ആഴത്തിൽ വേരൂന്നുക എന്നതാണ്. വചനംപറയുന്നത്, നാം "ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുക" (1:22).  നമ്മുടെ സന്തോഷത്തിന്റെ യഥാർത്ഥ ഉറവിടം, "ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനം" (വാ. 23) ആകുന്നു , "കർത്താവു ദയാലു എന്നു ആസ്വദിക്കുക" (2:1-3),എന്നൊക്കെയാണ്.

നാം യഥാർത്ഥത്തിൽ ആരാണെന്നത്ഓർക്കുമ്പോൾ, നമുക്ക് അന്യോന്യം താരതമ്യം ചെയ്യാനുള്ളപ്രവണത ഉണ്ടാവുകയില്ല. നാം, "അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നമ്മെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു"(2: 9).

ക്രിസ്തുവിനേപ്പോലെ സൽഗുണപൂർണർ

ആധുനിക ലോകത്തിലെ സമ്പൂർണ്ണതാവാദവും മത്തായിയിൽ പറഞ്ഞിരിക്കുന്ന “സൽഗുണസമ്പൂർണതയും” തമ്മിൽ താരതമ്യം ചെയ്ത്കൊണ്ട് കാത്ലീൻ നോറിസ് എഴുതി “എനിക്കറിയാവുന്ന വാക്കുകളിൽ ഏറ്റവും ഭീതിപ്പെടുത്തുന്ന വാക്കുകളിൽ ഒന്നാണ് പരിപൂർണ്ണതാസിദ്ധാന്തം.” “ആവശ്യമായ റിസ്ക് എടുക്കാൻ ആളുകളെ ഭയപ്പെടുത്തുന്ന ഒരു മാനസിക പീഡ” ആണ് ആധുനിക ലോകത്തിന്റെ പരിപൂര്‍ണ്ണതാസിദ്ധാന്തം എന്ന് അവർ വിവക്ഷിച്ചിരിക്കുന്നു. പക്ഷേ “സൽഗുണസമ്പൂർണത” എന്ന് മത്തായിയിൽ തർജ്ജമ ചെയ്തിരിക്കുന്നതിന്റെ യഥാർത്ഥ അർത്ഥം പക്വത, മുഴുവൻ, പൂർണ്ണം എന്നൊക്കെയാണ്. “സമ്പൂർണ്ണരാകുക എന്നാൽ വളരാനുള്ള ഇടം കൊടുക്കുകയും മറ്റുള്ളവർക്ക് നൽകാൻ തക്കവണ്ണം പക്വതയുള്ളവരാകുകയും ചെയ്യുകയാണ്“ എന്ന് നോറിസ് ഉപസംഹരിക്കുന്നു.

ഇങ്ങനെ സൽഗുണസമ്പൂർണ്ണതയെ മനസ്സിലാക്കുന്നത് മത്തായി 19 ൽ പറഞ്ഞിരിക്കുന്ന “നിത്യജീവനെ പ്രാപിപ്പാൻ” താൻ എന്തു നന്മ ചെയ്യേണം എന്ന് ഒരു മനുഷ്യൻ യേശുവിനോട് ചോദിക്കുന്ന ഗഹനമായ കഥയെ ഗ്രഹിക്കുവാൻ സഹായിക്കും (വാ. 16). “കല്പനകളെ പ്രമാണിക്ക” എന്ന് യേശു ഉത്തരം പറഞ്ഞു (വാ. 17). ഇവയൊക്കെയും താൻ പ്രമാണിച്ചുപോരുന്നു എന്ന് ചിന്തിച്ച ആ മനുഷ്യൻ എന്തോ വിട്ട് പോയിട്ടുണ്ടെന്ന് മനസ്സിലാക്കി “കുറവുള്ളത് എന്ത്” എന്നു ചോദിച്ചു (വാ. 20). 

അപ്പോഴാണ് യേശു ആ മനുഷ്യന്റെ ഹൃദയത്തെ ഞെരുക്കുന്ന തിന്മ സമ്പത്താണെന്ന് തിരിച്ചറിഞ്ഞത്. “സൽഗുണപൂർണൻ ആകുവാൻ” ഇച്ഛിക്കുന്നു എങ്കിൽ—ദൈവരാജ്യത്തിൽ ക്രയവിക്രയം ആഗ്രഹിക്കുന്നുവെങ്കിൽ—മറ്റുള്ളവരിൽ നിന്നും തന്റെ ഹൃദയത്തെ അടയ്‌ക്കുന്നതെന്തും ഉപേക്ഷിക്കണം (വാ. 21).  എന്ന് അവിടുന്ന് പറഞ്ഞു.

സമ്പത്തോ ശീലങ്ങളോ പോലെ നിയന്ത്രിക്കാം എന്ന് വ്യാമോഹിപ്പിക്കുന്ന പരിപൂർണ്ണതയുടെ സ്വന്തം പതിപ്പുകൾ നമുക്കെല്ലാവർക്കും ഉണ്ട്. ഇന്ന്, കീഴടങ്ങാനുള്ള യേശുവിന്റെ സൗമ്യമായ ക്ഷണം കേൾക്കുക—അങ്ങനെ അവനിൽ മാത്രം സാധ്യമായ സമ്പൂർണ്ണതയിൽ സ്വാതന്ത്ര്യം കണ്ടെത്തുക (വാ. 26).

അപാര ജ്ഞാനവും ഒരായിരം കണ്ണുകളും

സഭാപിതാവായ ജോൺ ക്രിസോസ്റ്റം എഴുതി: “ ആത്‌മാക്കളുടെ അവസ്ഥ എല്ലാ കോണിൽ നിന്നും പരിശോധിക്കുന്നതിന് ഇടയന്മാർക്ക് അപാര ജ്ഞാനവും ഒരായിരം കണ്ണുകളും വേണം”. മറ്റുള്ളവരെ ആത്മീയമായി സംരക്ഷിക്കുന്നതിന്റെ സങ്കീർണ്ണതയെക്കുറിച്ചുള്ള ഒരു ചർച്ചയുടെ ഭാഗമായിട്ടാണ്  ക്രിസോസ്റ്റം ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ആരേയും ആത്മീയ സൗഖ്യത്തിന് നിർബന്ധിക്കുവാൻ സാധിക്കുകയില്ല  എന്നതിനാൽ  മറ്റുള്ളവരുടെ ഹൃദയത്തെ സ്പർശിക്കുവാൻ വലിയ സഹാനുഭൂതിയും അനുകമ്പയും ആവശ്യമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 പക്ഷെ അതു വിചാരിച്ച് ഒരിക്കലും വേദന ഉണ്ടാക്കരുത് എന്നല്ല എന്നും ക്രിസോസ്റ്റം മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ടെന്നാൽ “ ആഴത്തിലുള്ള  ശസ്ത്രക്രിയ ആവശ്യമുള്ള ഒരാളോട് സഹാനുഭൂതി തോന്നി, അനിവാര്യമായ മുറിച്ച് നീക്കൽ നടത്താതിരുന്നാൽ, മുറിച്ചു എന്നാൽ രോഗത്തെ തൊട്ടില്ല എന്ന സ്ഥിതിവരും. മറിച്ച്, ദയ കൂടാതെ ആവശ്യമായ ശസ്ത്രക്രിയ നടത്തിയാൽ, പലപ്പോഴും രോഗിയ്ക്ക് അപ്പോഴത്തെ സഹനത്തിന്റെ ആധിക്യത്താൽ എല്ലാം എറിഞ്ഞു കളയാനും…. നിരാശയിൽ ജീവിതം അപകടപ്പെടുത്താനും ഇടയാകും.

യൂദാ അതിരൂക്ഷമായ വാക്കുകളിൽ വിശേഷിപ്പിക്കുന്ന ദുരുപദേശകന്മാരാൽ നയിക്കപ്പെട്ട് വഴി തെറ്റിപ്പോയവരോട് ഇടപെടുമ്പോൾ,  ഈ  തരത്തിലുള്ള സങ്കീർണ്ണതകളാണ് മുമ്പിലുള്ളത്.(1:12-13, 18-19) ഇത്ര ഗൗരവമേറിയ ഭീഷണികളെയാണ് നേരിടേണ്ടത് എങ്കിലും, പക്ഷേ,  അതിനോട് കോപത്തോടെ പ്രതികരിക്കണമെന്ന് യൂദാ പറയുന്നില്ല. 

അതിനു പകരം യൂദാ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് , ദൈവസ്നേഹത്തിൽ കൂടുതൽ ആഴത്തിൽ വേരൂന്നി ക്കൊണ്ട് ഇത്തരം ഭീഷണിയെ നേരിടാനാണ് (വാ.20-21). ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴത്തിൽ  നങ്കൂരമിട്ടാൽ മാത്രമേ, അതിലൂടെ മറ്റുള്ളവരുടെ പ്രശ്നത്തിന്റെ ഗൗരവം അറിഞ്ഞ്, വിനയത്തോടെയും അനുകമ്പയോടെയും അവരെ സഹായിക്കാനുള്ള ജ്ഞാനം നമുക്ക് ലഭിക്കുകയുള്ളൂ (വാ. 22-23)  - അങ്ങനെ അവർക്ക് ആത്മീയ സൗഖ്യം ലഭിക്കുവാനും  ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ വിശ്രമിക്കാനും ഇടയാകുകയും ചെയ്യും.

ലാബ്രഡോർ മാലാഖ

2019 ൽ , ക്യാപ് ഡാഷ് വുഡും അവന്റെ അരുമയായ കറുത്ത ലാബ്രഡോർ നായ കെയിലയും ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു : 365 ദിവസം അടുപ്പിച്ച് ഓരോ ദിവസവും ഒരു പർവ്വതത്തിന്റെ മുകളിൽ കയറി.

അവന് പിടിച്ചുലയ്ക്കുന്ന ഒരു കഥ പറയാനുണ്ടായിരുന്നു. 16-ാം വയസിൽ "വീട്ടിലെ സാഹചര്യം മോശമാണ്" എന്ന് പഴിച്ചു കൊണ്ട് അയാൾ വീടുവിട്ടു. എന്നാൽ ഈ മുറിവുണക്കാനായി അയാൾ മറ്റെന്തെങ്കിലും വഴി തേടണമായിരുന്നു. അയാൾ വിശദീകരിച്ചു: "ചിലപ്പോൾ ആളുകൾ നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ നിങ്ങൾ മറ്റെന്തിലേക്കെങ്കിലും തിരിയും. അല്ലേ ?" ഈ പര്യവേഷകന് പർവതാരോഹണവും തന്റെ കറുത്ത ലാബ്രഡോർ സുഹൃത്തിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹവും ആയിരുന്നു ആ " മറ്റെന്തെങ്കിലും".

നമ്മിൽ പലരും, എന്നെപ്പോലെ വളർത്തുമൃഗങ്ങളെ അധികമായി സ്നേഹിക്കുന്നവർ അങ്ങനെ ചെയ്യുന്നതിന് കാരണം അവ നല്കുന്ന, മനുഷ്യരിൽ ഇന്ന് അപൂർവമായിരിക്കുന്ന മനോഹരവും നിസ്വാർത്ഥവുമായ സ്നേഹം ആണ്. അവ ലാഘവത്തോടെ നല്കുന്ന സ്നേഹം മനുഷ്യരുടെ പരാജയം എന്നതിനേക്കാൾ ആഴമായ മറ്റൊരു കാര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് - ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന, ഇളകാത്തതും പരിധികളില്ലാത്തതുമായ ദൈവ സ്നേഹം.

തന്റെ മറ്റ് പല പ്രാർത്ഥനകളിലുമെന്നപോലെ , തന്റെ ഏകാന്തതയുടെ വേളകളിൽ ദൈവത്തിന്റെ മാറ്റമില്ലാത്തതും "സുനിശ്ചിതവുമായ സ്നേഹത്തിൽ " പ്രത്യാശ വെക്കുവാനുള്ള ദാവീദിന്റെ അനന്യമായ വിശ്വാസമാണ് 143-ാം സങ്കീർത്തനത്തിലും കാണുന്നത്. ഒരു ജീവിതം മുഴുവൻ ദൈവത്തോടു കൂടി നടന്നതിനാൽ "രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കണമേ" (വാ.8) എന്ന് വിശ്വസിക്കുവാനുള്ള ശക്തി ദാവീദിനുണ്ടായി.

 ദൈവത്തിൽ ആശ്രയിക്കുവാനും നമുക്ക് നിശ്ചയമില്ലാത്ത വഴികളിൽ (വാ. 8) നമ്മെ നടത്തുവാൻ ദൈവത്തെ അനുവദിക്കാനും മതിയായ പ്രത്യാശ നമുക്കുണ്ടാകട്ടെ.