നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി പീറ്റേഴ്സണ്‍

അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍

1876-ല്‍ മധ്യ ഇന്ത്യാനായില്‍ കല്‍ക്കരിക്കുവേണ്ടി കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ തങ്ങള്‍ നരകത്തിന്റെ കവാടങ്ങള്‍ കണ്ടെത്തിയതായി കരുതി. ചരിത്രകാരനായ ജോണ്‍ ബാര്‍ലോ മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അറുന്നൂറ് അടിയില്‍, ''ഭയങ്കര ശബ്ദങ്ങള്‍ക്കൊപ്പം ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ആവിയും വമിച്ചു'' എന്നാണ്. ''പിശാചിന്റെ ഗുഹയുടെ മേല്‍ക്കൂരയില്‍ തട്ടിയതായി'' ഭയന്ന് ഖനിത്തൊഴിലാളികള്‍ കിണര്‍ അടച്ചുപൂട്ടി വീടുകളിലേക്ക് മടങ്ങി.

ഖനിത്തൊഴിലാളികള്‍ തീര്‍ച്ചയായും തെറ്റിദ്ധരിച്ചു - ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും തുരന്ന് സമ്പന്നമായ പ്രകൃതിവാതകം കണ്ടെത്തി. അവര്‍ തെറ്റിദ്ധരിച്ചെങ്കിലും, എനിക്ക് അവരോട് ഒരു ചെറിയ അസൂയ തോന്നുന്നു. എന്റെ ജീവിതത്തില്‍ നിന്ന് പലപ്പോഴും വിട്ടുനിന്നിരുന്ന, ആത്മീയ ലോകത്തെക്കുറിച്ചുള്ള അവബോധത്തോടെയാണ് ഈ ഖനിത്തൊഴിലാളികള്‍ ജീവിച്ചിരുന്നത്. അമാനുഷികതയും സ്വാഭാവികതയും ഒരിക്കലും കൂട്ടിമുട്ടുകയില്ല എന്നതുപോലെ ജീവിക്കുന്നത് എനിക്ക് എളുപ്പമായിരുന്നു. ഒപ്പം ''നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, ... സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ' എന്ന കാര്യം മറന്നാണു ഞാന്‍ ജീവിച്ചത് (എഫെസ്യര്‍ 6:12).

നമ്മുടെ ലോകത്ത് തിന്മ ജയിക്കുന്നത് കാണുമ്പോള്‍, നാം അതിനു കീഴ്‌പ്പെടുകയോ നമ്മുടെ സ്വന്തം ശക്തിയില്‍ പോരാടുകയോ ചെയ്യരുത്. പകരം, ''ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം'' ധരിച്ച് തിന്മയെ ചെറുക്കണം (വാ. 13-18). തിരുവെഴുത്ത് പഠിക്കുക, പ്രോത്സാഹനത്തിനായി മറ്റ് വിശ്വാസികളുമായി പതിവായി കൂടിവരിക, മറ്റുള്ളവരുടെ നന്മ മനസ്സില്‍ കരുതി തിരഞ്ഞെടുപ്പുകള്‍ നടത്തുക തുടങ്ങിയവ ''പിശാചിന്റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്ക്കുവാന്‍'' നമ്മെ സഹായിക്കും (വാ. 11). പരിശുദ്ധാത്മാവിനാല്‍ സജ്ജരാക്കപ്പെട്ട നമുക്ക് എന്തിന്റെ മുമ്പിലും ഉറച്ചുനില്‍ക്കാന്‍ കഴിയും (വാ. 13).

സുവര്‍ണ്ണ മുറിപ്പാടുകള്‍

നെതര്‍ലാന്‍ഡില്‍, ഒരു കൂട്ടം ഫാഷന്‍ ഡിസൈനര്‍മാര്‍ ''ഗോള്‍ഡന്‍ ജോയ്നറി'' വര്‍ക്ക്ഷോപ്പ് വാഗ്ദാനം ചെയ്യുന്നു. തകര്‍ന്ന പോര്‍സലൈന്‍ സ്വര്‍ണ്ണം ഉപയോഗിച്ച് നന്നാക്കുന്ന ജാപ്പനീസ് സാങ്കേതിക വിദ്യയായ കിന്റ്‌സുഗിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പങ്കെടുക്കുന്നവര്‍ വസ്ത്രങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹകരിക്കുന്നു. അതില്‍ കീറല്‍ മറയ്ക്കുന്നതിനു പകരം അതു കാണത്തക്കവണ്ണമാണ് ശരിയാക്കുന്നത്. ക്ഷണിക്കപ്പെട്ടവരോട് ''പ്രിയപ്പെട്ടതും എന്നാല്‍ കീറിയതുമായ വസ്ത്രം കൊണ്ടുവന്ന് സ്വര്‍ണ്ണം ഉപയോഗിച്ചു ശരിയാക്കുവാന്‍'' ആവശ്യപ്പെടുന്നു. അവര്‍ വസ്ത്രങ്ങള്‍ റീമേക്ക് ചെയ്യുമ്പോള്‍, അറ്റകുറ്റപ്പണി അലങ്കാരമായി മാറുന്നു, ഒരു ''സ്വര്‍ണ്ണ മുറിപ്പാട്.''

വസ്ത്രങ്ങള്‍ കീറിപ്പോയതോ പൊടിഞ്ഞതോ ആയ സ്ഥലങ്ങള്‍ എടുത്തുകാണിക്കുന്ന രീതിയിലാണ് രൂപാന്തരപ്പെടുത്തുന്നത്. ഒരുപക്ഷേ, തന്റെ ബലഹീനത വെളിപ്പെടുത്തുന്ന കാര്യങ്ങളില്‍ താന്‍ പ്രശംസിക്കുമെന്നു പൗലൊസ് പറഞ്ഞതുപോലെയായിരിക്കാം ഇത്. ''അതിമഹത്തായ വെളിപ്പാടുകള്‍'' അവന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അവന്‍ അവയെക്കുറിച്ച് പ്രശംസിക്കുന്നില്ല (2 കൊരിന്ത്യര്‍ 12:6). തന്റെ 'ജഡത്തിലെ ശൂലം' അഹങ്കാരവും അമിത ആത്മവിശ്വാസവും ഉണ്ടാകുന്നതില്‍ നിന്ന് തന്നെ തടയുന്നതായി അവന്‍ പറയുന്നു (വാ. 7). അവന്‍ എന്താണ് സൂചിപ്പിച്ചതെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല - ഒരുപക്ഷേ വിഷാദരോഗം, ഒരുതരം മലേറിയ, ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം. എന്തായാലും അത് എടുത്തുകളയാന്‍ അവന്‍ ദൈവത്തോട് അപേക്ഷിച്ചു. എന്നാല്‍ ദൈവം പറഞ്ഞു, ''എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു'' (വാ. 9).

ഡിസൈനര്‍മാര്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ പഴയ വസ്ത്രങ്ങളിലെ കീറലുകളും വടുക്കളും സൗന്ദര്യ കാഴ്ചകളായിത്തീരുന്നതുപോലെ, നമ്മുടെ ജീവിതത്തിലെ തകര്‍ന്നതും ദുര്‍ബലവുമായ സ്ഥലങ്ങള്‍ ദൈവത്തിന്റെ ശക്തിയും മഹത്വവും പ്രകാശിക്കുന്ന സ്ഥലങ്ങളായി മാറ്റും. അവന്‍ നമ്മെ ഒരുമിച്ചു നിര്‍ത്തുന്നു, രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ ബലഹീനതകളെ മനോഹരമാക്കുന്നു.

സ്‌നേഹത്തില്‍ വേരൂന്നിയത്

''അത്രയേ വേണ്ടൂ!'' മാഗി പറഞ്ഞു. അവള്‍ പൂച്ചെടിയില്‍നിന്ന് ഒരു തണ്ടു മുറിച്ചെടുത്തു, മുറിച്ച കഷണം അവള്‍ തേനില്‍ മുക്കി കമ്പോസ്റ്റു നിറച്ച് ഒരു ചട്ടിയില്‍ നട്ടു. ഈ പുഷ്പങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കാമെന്ന് - ആരോഗ്യകരമായ ഒരു ചെടിയെ പല സസ്യങ്ങളാക്കി മാറ്റുന്നതെങ്ങനെ എന്ന് - മാഗി എന്നെ പഠിപ്പിക്കുകയായിരുന്നു. അങ്ങനെയായാല്‍ മറ്റുള്ളവരുമായി പങ്കിടാന്‍ എനിക്ക് ധാരാളം പൂക്കള്‍ ലഭിക്കും. ചെടിക്കു പെട്ടെന്നു വേരുപിടിക്കാന്‍ തേന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

അവള്‍ ജോലി ചെയ്യുന്നതു കണ്ടപ്പോള്‍, ആത്മീയ വേരുകള്‍ പിടിക്കാന്‍ നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ചിന്തിച്ചു. വിശ്വാസത്തില്‍ ശക്തരും വികസിക്കുന്നവരുമായി പക്വത പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്നതെന്താണ്? വാടിപ്പോകുന്നതില്‍ നിന്നും വളര്‍ച്ച മുരടിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നതെന്താണ്? നാം ''സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി'' ഇരിക്കുന്നുവെന്ന് എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലൊസ് പറയുന്നു (എഫെസ്യര്‍ 3:17). പരിശുദ്ധാത്മാവിനെ നല്‍കി നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തില്‍ നിന്നാണ് ഈ സ്‌നേഹം വരുന്നത്. ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു. ''ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും'' എന്തെന്നു ഗ്രഹിക്കാന്‍ നാം ആരംഭിക്കുമ്പോള്‍ (വാ. 18), നാം ''ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും'' (വാ. 19) ദൈവ സാന്നിധ്യത്തിന്റെ സമൃദ്ധമായ അനുഭവം നമുക്കു ലഭിക്കുകയും ചെയ്യും.

ആത്മീയമായി വളരുന്നതിന് ദൈവസ്‌നേഹത്തിലേക്ക് വേരൂന്നേണ്ടത് ആവശ്യമാണ്. അതായത് 'നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍'' (വാ. 20) കഴിവുള്ള ദൈവത്തിനു നാം പ്രിയപ്പെട്ടവരാണെന്ന സത്യത്തെക്കുറിച്ച് ധ്യാനിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ വിശ്വാസത്തിന്റെ എത്ര അതിശയകരമായ അടിസ്ഥാനമാണത്!

സമയത്തിലൂടെ സഞ്ചരിക്കുന്ന കത്തുകള്‍

ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാര്‍ അന്താരാഷ്ട്ര കത്തെഴുത്തു മത്സരത്തില്‍ പങ്കെടുക്കുന്നു. 2018-ല്‍, മത്സരത്തിന്റെ തീം ഇതായിരുന്നു: 'സമയത്തിലൂടെ സഞ്ചരിക്കുന്ന ഒരു കത്താണ് നിങ്ങള്‍ എന്നു സങ്കല്‍പ്പിക്കുക. എന്തു സന്ദേശമാണ് നിങ്ങളുടെ വായനക്കാരെ അറിയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്?'

ബൈബിളില്‍ നമുക്ക് കത്തുകളുടെ ഒരു ശേഖരം തന്നെയുണ്ട് - പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും നന്ദി. അവ സമയത്തിന്റെ അതിരുകള്‍ പിന്നിട്ട് നമുക്കു ലഭിച്ചിരിക്കുന്നു. ക്രിസ്തീയ സഭ വളരുന്നതിനനുസരിച്ച്, യേശുവിന്റെ ശിഷ്യന്മാര്‍, ക്രിസ്തുവിലുള്ള പുതിയ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുന്നതിന് വിശ്വാസികളെ സഹായിക്കുന്നതിനായി യൂറോപ്പിലെയും ഏഷ്യാമൈനറിലെയും പ്രാദേശിക സഭകള്‍ക്ക് കത്തെഴുതി. ആ കത്തുകളില്‍ പലതും ഇന്ന് നാം വായിക്കുന്ന ബൈബിളില്‍ ശേഖരിച്ചിരിക്കുന്നു.

ഈ കത്തെഴുത്തുകാര്‍ വായനക്കാരെ അറിയിക്കാന്‍ ആഗ്രഹിച്ചത് എന്താണ്? യോഹന്നാന്‍ തന്റെ ആദ്യ കത്തില്‍, ''ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം'' സംബന്ധിച്ചാണ് താന്‍ എഴുതുന്നത് എന്ന് വിശദീകരിക്കുന്നു. ജീവനുള്ള ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചാണ് അവന്‍ എഴുതുന്നത് (1 യോഹന്നാന്‍ 1:1). തന്റെ വായനക്കാര്‍ക്ക് പരസ്പരവും ''പിതാവിനോടും പുത്രനായ യേശുക്രിസ്തുവിനോടും'' കൂട്ടായ്മ ഉണ്ടാകുന്നതിനായി അവന്‍ എഴുതുന്നു (വാ. 3). നമുക്ക് ഒരുമിച്ച് കൂട്ടായ്മ ഉണ്ടാകുമ്പോള്‍, അവന്‍ എഴുതുന്നു, നമ്മുടെ സന്തോഷം പൂര്‍ണ്ണമാകും (വാ. 4). ബൈബിളിലെ അക്ഷരങ്ങള്‍ കാലത്തിനപ്പുറമുള്ള, നിത്യ ദൈവവുമായുള്ള ഒരു കൂട്ടായ്മയിലേക്ക് നമ്മെ ആകര്‍ഷിക്കുന്നു.

പുതിയ ജീവിതത്തിന്റെ ഭോഷത്ത പാത

ചില കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നതുവരെ ബോധ്യം വരണമെന്നില്ല. ഞാന്‍ എന്റെ ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍, പ്രസവത്തെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും ഡസന്‍ കണക്കിന് സ്ത്രീകള്‍ അവരുടെ പ്രസവവേദനയുടെയും പ്രസവത്തിന്റെയും കഥകള്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ ആ അനുഭവം എങ്ങനെയായിരുന്നെന്ന് എനിക്ക് ഇപ്പോഴും സങ്കല്പിക്കാനാവില്ല. എന്റെ ശരീരം ചെയ്യാന്‍പോകുന്ന കാര്യം അസാദ്ധ്യമായ ഒന്നായി തോന്നി!

കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ പൗലൊസ് എഴുതുന്നു, ദൈവരാജ്യത്തിലേക്കുള്ള ജനനം, ക്രിസ്തുവിലൂടെ ദൈവം നമുക്കു നല്‍കുന്ന രക്ഷ, അത് അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് സമാനമായ നിലയില്‍ മനസ്സിലാക്കാന്‍ കഴിയാത്തതായി തോന്നുന്നു. രക്ഷ ഒരു ക്രൂശിലൂടെ - ബലഹീനത, തോല്‍വി, അപമാനം എന്നിവയാല്‍ അടയാളപ്പെടുത്തിയ മരണത്തിലൂടെ - ലഭ്യമാണെന്ന് പറയുന്നത് ''ഭോഷത്തം'' ആണെന്ന് തോന്നും. എന്നിട്ടും ഈ ''ഭോഷത്തമാണ്'' പൗലൊസ് പ്രസംഗിച്ച രക്ഷ!

ഇത് എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും സങ്കല്‍പ്പിച്ച രീതിയിലായിരുന്നില്ല അത്. ശക്തനായ ഒരു രാഷ്ട്രീയ നേതാവിലൂടെയോ അത്ഭുതകരമായ ഒരു അടയാളത്തിലൂടെയോ രക്ഷ ലഭിക്കുമെന്ന് ചിലര്‍ കരുതി. മറ്റുള്ളവര്‍ തങ്ങളുടെ സ്വന്തം അക്കാദമിക് അല്ലെങ്കില്‍ ദാര്‍ശനിക നേട്ടങ്ങള്‍ തങ്ങളുടെ രക്ഷയായിരിക്കുമെന്ന് കരുതി (1 കൊരിന്ത്യര്‍ 1:22). എന്നാല്‍ വിശ്വസിച്ചവര്‍ക്കും അനുഭവിച്ചവര്‍ക്കും മാത്രം അര്‍ത്ഥവത്താകുന്ന വിധത്തില്‍ രക്ഷ കൊണ്ടുവന്ന് ദൈവം എല്ലാവരെയും അത്ഭുതപ്പെടുത്തി .

ദൈവം ലജ്ജാകരവും ദുര്‍ബലവുമായ ഒന്ന് എടുത്ത് - ക്രൂശിലെ മരണം - അതിനെ ജ്ഞാനത്തിന്റെയും ശക്തിയുടെയും അടിത്തറയാക്കി. സങ്കല്‍പ്പിക്കാനാവാത്തത് ദൈവം ചെയ്യുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ അവന്‍ ലോകത്തിലെ ദുര്‍ബലവും ഭോഷത്തവുമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നു (വാ. 27).

അവന്റെ ആശ്ചര്യകരവും ആശയക്കുഴപ്പത്തിലാക്കുന്നതുമായ വഴികള്‍ എല്ലായ്‌പ്പോഴും മികച്ച വഴികളാണ്.

കൈമാറി വരുന്ന സ്‌നേഹം

എന്റെ മകള്‍ നാന്‍സി ഡ്രൂവില്‍ (ഒരു ഡിറ്റക്ടീവ് നോവല്‍ പരമ്പര) വല്ലാതെ ആകൃഷ്ടയായി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍, ഈ അപസര്‍പ്പക പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു ഡസനോളം നോവലുകള്‍ അവള്‍ വായിച്ചു. ഡിറ്റക്ടീവ് സ്റ്റോറികളെ അവള്‍ സത്യസന്ധമായിട്ടാണ് കാണുന്നത്: കുട്ടിക്കാലത്ത് ഞാനും ഈ പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്നു, 1960 കളില്‍ എന്റെ അമ്മ വായിച്ച നീല കവറുള്ള പുസ്തകങ്ങള്‍ ഇപ്പോഴും അവളുടെ വീട്ടിലെ അലമാരയിലുണ്ട്.

ഈ താല്പര്യം കൈമാറുന്നത് കാണുമ്പോള്‍ ഞാന്‍ എന്താണ് കൈമാറാന്‍ പോകുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. തിമൊഥെയൊസിനുള്ള രണ്ടാമത്തെ കത്തില്‍, തിമൊഥെയൊസിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അവന്റെ മുത്തശ്ശിയിലും അമ്മയിലും വസിച്ചിരുന്ന ''നിര്‍വ്യാജ വിശ്വാസത്തെ''ക്കുറിച്ചു തന്നെ ഓര്‍മിപ്പിച്ചുവെന്ന് പൗലൊസ് എഴുതി. രഹസ്യങ്ങളോടുള്ള അവളുടെ സ്‌നേഹത്തോടൊപ്പം, എന്റെ മകള്‍ക്ക് വിശ്വാസവും കൈമാറിക്കിട്ടി എന്നും, അത് അവളുടെ മുത്തശ്ശിമാര്‍ചെയ്തതുപോലെ പ്രാര്‍ത്ഥിക്കാനും, ''ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തത്തിനായി'' (2 തിമൊഥെയൊസ് 1:1) മുറുകെപ്പിടിക്കാനും അവളെ സഹായിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

യേശുവിനെ അിയുന്ന മാതാപിതാക്കളോ മുത്തശ്ശിയോ ഇല്ലാത്തവര്‍ക്കും ഞാന്‍ ഇവിടെ പ്രത്യാശ കാണുന്നു. തിമൊഥെയൊസിന്റെ പിതാവിനെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും പൗലൊസ് തിമൊഥെയൊസിനെ ''പ്രിയപുത്രന്‍'' എന്ന് വിളിക്കുന്നു (വാ. 2). വിശ്വാസം കൈമാറാന്‍ കുടുംബങ്ങളില്ലാത്തവര്‍ക്ക് ഇപ്പോഴും സഭയില്‍ മാതാപിതാക്കളെയും മുത്തശ്ശിമാരെയും കണ്ടെത്താന്‍ കഴിയും - എങ്ങനെ 'വിശുദ്ധ ജീവിതം'' നയിക്കാമെന്നും (വാ. 9) ദൈവം നമുക്കു നല്‍കിയ 'ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും' (വാ. 7) ദാനങ്ങള്‍ എങ്ങനെ സ്വീകരിക്കാമെന്നും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്ന ആളുകള്‍. തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും മനോഹരമായ ഒരു അവകാശമുണ്ട്.

നിങ്ങളുടെ കണ്ണുനീര്‍ ദൈവസന്നിധിയിലേക്കു കൊണ്ടുവരിക

കഴിഞ്ഞ വേനല്‍ക്കാലത്ത്, തലേക്വ എന്ന തിമിംഗലം പ്രസവിച്ചു. തലേക്വ ഉള്‍പ്പെട്ട കൊലയാളി തിമിംഗലങ്ങള്‍ വംശനാശഭീഷണിയിലായിരുന്നു. അതിനാല്‍ അവളുടെ നവജാതശിശുവായിരുന്നു ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷ. എന്നാല്‍ ആ കുഞ്ഞ് ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതീവ ദുഃഖത്തിലായ തലേക്വ തന്റെ ചത്ത കിടാവിനെ പസഫിക് സമുദ്രത്തിലെ തണുത്ത വെള്ളത്തിലൂടെ പതിനേഴു ദിവസം തള്ളിക്കൊണ്ടു നടന്നത് ലോകമെമ്പാടുമുള്ള ആളുകള്‍ വീക്ഷിച്ചു.

ചിലപ്പോള്‍ യേശുവിലുള്ള വിശ്വാസികള്‍ക്ക് ദുഃഖത്തില്‍ എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സമയങ്ങളുണ്ടാകാം. ഒരുപക്ഷേ നമ്മുടെ സങ്കടം പ്രതീക്ഷയുടെ അഭാവം പോലെ മറ്റുള്ളവര്‍ക്കു തോന്നുമെന്ന് നാം ഭയപ്പെടും. എന്നാല്‍ മനുഷ്യര്‍ ദുഃഖത്തോടെ ദൈവത്തോട് നിലവിളിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ബൈബിള്‍ നല്‍കുന്നു. വിലാപവും പ്രത്യാശയും സത്യസന്ധമായ പ്രതികരണത്തിന്റെ ഭാഗമാകാം.

തങ്ങളുടെ ഭവനം നഷ്ടപ്പെട്ടവരുടെ ദുഃഖം പ്രകടിപ്പിക്കുന്ന അഞ്ച് കവിതകളുടെ സമാഹാരഗ്രന്ഥമാണ് വിലാപങ്ങള്‍. അവരെ ശത്രുക്കള്‍ വേട്ടയാടുകയും അവര്‍ മരണത്തോട് അടുക്കുകയും ചെയ്തു (3: 52-54). അവര്‍ കരയുകയും നീതി ലഭിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു (വാ. 64). അവര്‍ ദൈവത്തോട് നിലവിളിക്കുന്നത് പ്രതീക്ഷ നഷ്ടപ്പെട്ടതിനാലല്ല, മറിച്ച് ദൈവം ശ്രദ്ധിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണ്. അവര്‍ വിളിക്കുമ്പോള്‍ ദൈവം അടുത്തുവരുന്നു (വാ. 57).

നമ്മുടെ ലോകത്തിലോ നിങ്ങളുടെ ജീവിതത്തിലോ തകര്‍ന്ന കാര്യങ്ങളെക്കുറിച്ച് വിലപിക്കുന്നത് തെറ്റല്ല. ദൈവം എപ്പോഴും ശ്രദ്ധിക്കുന്നു, ദൈവം സ്വര്‍ഗത്തില്‍ നിന്ന് താഴേക്ക് നോക്കുകയും നിങ്ങളെ കാണുകയും ചെയ്യുമെന്ന് ഉറപ്പുള്ളവരായിരിക്കാന്‍ നിങ്ങള്‍ക്കു കഴിയും.

നിങ്ങള്‍ ചോദിക്കുന്നതിനും മുമ്പ്

എന്റെ സുഹൃത്തുക്കളായ റോബര്‍ട്ടും കൊളീനും പതിറ്റാണ്ടുകളായി ആരോഗ്യകരമായ ദാമ്പത്യം അനുഭവിക്കുന്നു, അവര്‍ ഇടപഴകുന്നത് ശ്രദ്ധിക്കുന്നത് എനിക്കിഷ്ടമാണ്. അത്താഴ സമയത്ത് ഒരാള്‍ ആവശ്യപ്പെടാതെതന്നെ മറ്റെയാള്‍ വെണ്ണ കൈമാറും. മറ്റെയാള്‍ കൃത്യസമയത്ത് ഗ്ലാസ് വീണ്ടും നിറയ്ക്കും. അവര്‍ കഥകള്‍ പറയുമ്പോള്‍, അവര്‍ പരസ്പരം വാക്യങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ചിലപ്പോള്‍ അവര്‍ക്ക് പരസ്പരം മനസ്സ് വായിക്കാന്‍ കഴിയുമെന്ന് തോന്നും.

നമുക്കറിയാവുന്ന, സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയെക്കാളും ദൈവം നമ്മെ അറിയുകയും പരിപാലിക്കുകയും ചെയ്യുന്നത് ആശ്വാസകരമാണ്. വരാനിരിക്കുന്ന രാജ്യത്തില്‍ ദൈവവും അവിടുത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യെശയ്യാ പ്രവാചകന്‍ വിവരിക്കുമ്പോള്‍, ആര്‍ദ്രവും അടുപ്പമുള്ളതുമായ ഒരു ബന്ധത്തെക്കുറിച്ച് പറയുന്നു. ദൈവം തന്റെ ജനത്തെക്കുറിച്ച് പറയുന്നു, ''അവര്‍ വിളിക്കുന്നതിനുമുമ്പേ ഞാന്‍ ഉത്തരം അരുളും; അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ഞാന്‍ കേള്‍ക്കും'' (യെശയ്യാവ് 65:24).

എന്നാല്‍ ഇത് എങ്ങനെ ശരിയാകും? പ്രതികരണം ലഭിക്കാതെ ഞാന്‍ വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ച കാര്യങ്ങളുണ്ട്. ദൈവവുമായുള്ള അടുപ്പം വളരുകയും നമ്മുടെ ഹൃദയങ്ങളെ അവിടുത്തോട് സമന്വയിപ്പിക്കുകയും ചെയ്യുമ്പോള്‍, അവന്റെ സമയത്തിലും കരുതലിലും ആശ്രയിക്കാന്‍ നമുക്ക് പഠിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് നമുക്ക് ആഗ്രഹിക്കാന്‍ തുടങ്ങാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍, യെശയ്യാവ് 65 ല്‍ വിവരിക്കുന്ന തരത്തില്‍ ദൈവരാജ്യത്തിന്റെ ഭാഗമായ കാര്യങ്ങള്‍ - ദുഃഖങ്ങള്‍ക്ക്് അവസാനം (വാ. 19) സകല മനുഷ്യര്‍ക്കും സുരക്ഷിതമായ വീടുകളും മുഴുവന്‍ വയറുകള്‍ക്കുംഭക്ഷണവും എല്ലാ ആളുകള്‍ക്കും അര്‍ത്ഥവത്തായ ജോലിയും (വാ. 21-23), ലോകത്ത് സമാധാനം (വാ. 25) - പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ നമുക്കു കഴിയും. ദൈവരാജ്യം അതിന്റെ പൂര്‍ണ്ണതയില്‍ വരുമ്പോള്‍, ദൈവം ഈ പ്രാര്‍ത്ഥനകള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം നല്‍കും.

ആമയോടൊപ്പം കാത്തിരിക്കുക

എല്ലാ, ശൈത്യകാലത്തും ശൈത്യകാലം ആഗതമാകുന്നു എന്നു ചിത്ര ആമ മനസ്സിലാക്കുമ്പോള്‍, അത് കുളത്തിന്റെ അടിയിലേക്ക് ഊളിയിട്ട് ചെളിയില്‍ പൂണ്ടു കിടക്കുന്നു. തോടിനടിയിലേക്ക് കൈകാലുകള്‍ വലിച്ചുവെച്ച് അനങ്ങാതെ കിടക്കുന്നു. അതിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് നിന്നതുപോലെയാകുന്നു. അതിന്റെ ശരീരോഷ്മാവ് കുറഞ്ഞ് മരവിക്കുന്നതിനു തൊട്ടു മുകളില്‍ നില്‍ക്കുന്നു. അത് ശ്വാസോച്ഛ്വാസം നിര്‍ത്തുന്നു, അത് കാത്തിരിക്കുന്നു. ആറു മാസം അതു ചെളിയില്‍ അടക്കം ചെയ്യപ്പെട്ട്, ശരീരം അസ്ഥിയില്‍ നിന്നുള്ള കാത്സ്യം രക്തത്തിലേക്ക് കടത്തിവിടുകയും ക്രമേണ അതിന്റെ ആകൃതിതന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ കുളം ഉരുകുമ്പോള്‍ അതു മുകളിലേക്ക് ഉയരുകയും വീണ്ടും ശ്വസിക്കുകയും ചെയ്യും. അതിന്റെ അസ്ഥികള്‍ വീണ്ടും രൂപപ്പെടുകയും തന്റെ തോടില്‍ സൂര്യപ്രകാശത്തിന്റെ ചൂട് ആസ്വദിക്കുകയും ചെയ്യും.

ദൈവത്തെ കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള സങ്കീര്‍ത്തനക്കാരന്റെ വിവരണം വായിച്ചപ്പോള്‍ ചിത്ര ആമയെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. സങ്കീര്‍ത്തനക്കാരന്‍ 'നാശകരമായ കുഴിയിലും'' 'കുഴഞ്ഞ ചേറ്റിലും'' ആയിരുന്നു എങ്കിലും ദൈവം അവന്റെ നിലവിളി കേട്ടും (സങ്കീര്‍ത്തനം 40:2). ദൈവം അവനെ ഉയര്‍ത്തി പുറത്തുകൊണ്ടുവന്നു അവന് ഉറച്ചു നില്‍ക്കാന്‍ ഒരിടം നല്‍കി. ദൈവം 'എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു'' അവന്‍ പാടി (വാ. 17).

ഒരുപക്ഷേ ചിലതിനു മാറ്റം വരുവാന്‍ നിങ്ങള്‍ നാളുകളായി കാത്തിരിക്കുകയായിരിക്കാം-തൊഴിലില്‍ ഒരു പുതിയ കാല്‍വെയ്പിനായി, ഒരു ബന്ധം പുനഃസ്ഥാപിക്കപ്പെടാനായി, ഒരു ദുശ്ശീലത്തെ തകര്‍ക്കുന്നതിനുള്ള ഇച്ഛാശക്തിക്കായി, ഒരു പ്രയാസകരമായ സാഹചര്യത്തില്‍ നിന്നുള്ള വിടുതലിനായി. ചിത്ര ആമയും സങ്കീര്‍ത്തനക്കാരനും ദൈവത്തില്‍ ആശ്രയിക്കാനായി ഇവിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: അവന്‍ കേള്‍ക്കുന്നു, അവന്‍ വിടുവിക്കും.

ഹൃദയത്തില്‍ എഴുതപ്പെട്ടത്

ഒരു പ്രൊഫസര്‍ എന്ന നിലയില്‍, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ശുപാര്‍ശക്കത്തുകള്‍ എഴുതുവാന്‍ അവര്‍ കൂടെക്കൂടെ ആവശ്യപ്പെടാറുണ്ട്-നേതൃസ്ഥാനങ്ങള്‍ക്കുവേണ്ടി, വിദേശ പഠന പദ്ധതികള്‍ക്കുവേണ്ടി, ഗ്രാഡ്വേറ്റ് സ്‌കൂളുകള്‍ക്ക്, ചിലപ്പോള്‍ ജോലിക്കുപോലും. ഓരോ കത്തിലും വിദ്യാര്‍ത്ഥിയുടെ സ്വാഭവത്തെയും യോഗ്യതകളെയും കുറിച്ചു പുകഴ്ത്തിപ്പറയുവാന്‍ എനിക്കവസരം ലഭിക്കാറുണ്ട്.

ക്രിസ്ത്യാനികള്‍ പുരാതന ലോകത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍, അവര്‍ പലപ്പോഴും സഭകളില്‍നിന്നുള്ള ഇത്തരത്തിലുള്ള 'ശുപാര്‍ശക്കത്തുകള്‍'' കൊണ്ടുനടന്നിരുന്നു. സഞ്ചാരിയായ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി അതിഥിയായി സ്വീകരിക്കപ്പെടും എന്ന് ആ കത്തുകള്‍ ഉറപ്പാക്കിയിരുന്നു.

കൊരിന്തിലെ സഭയോടു സംസാരിക്കുമ്പോള്‍ അപ്പൊസ്തലനായ പൗലൊസിന് ഒരു ശുപാര്‍ശക്കത്തിന്റെ ആവശ്യമില്ലായിരുന്നു - അവര്‍ക്കവനെ അറിയാമായിരുന്നു. ആ സഭയ്ക്കുള്ള അവന്റെ രണ്ടാമത്തെ കത്തില്‍, താന്‍ സുവിശേഷം പ്രസംഗിച്ചത് വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ല ആത്മാര്‍ത്ഥയോടെയാണെന്ന് അവന്‍ എഴുതി (2 കൊരിന്ത്യര്‍ 2:17). എന്നിട്ടവന്‍ അത്ഭുതപ്പെടുന്നത്, പ്രസംഗത്തിലെ തന്റെ ഉദ്ദേശ്യത്തെ താന്‍ സാധൂകരിക്കുമ്പോള്‍, താന്‍ തനിക്കുവേണ്ടിത്തന്നെ ഒരു ശുപാര്‍ശക്കത്ത് എഴുതുകയാണോ എന്ന് തന്റെ വായനക്കാര്‍ തെറ്റിദ്ധരിക്കുമോ എന്നാണ്.

തനിക്ക് അങ്ങനെയൊരു കത്തിന്റെ ആവശ്യമില്ല കാരണം കൊരിന്തിലെ സഭയിലെ ആളുകള്‍ തന്നെ അവനുള്ള ശുപാര്‍ശക്കത്താണ് എന്നവന്‍ പറഞ്ഞു. അവരുടെ ജീവിതത്തിലെ ക്രിസ്തുവിന്റെ ദൃശ്യമായ പ്രവൃത്തികള്‍ 'മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല്‍'' (3:3) എഴുതപ്പെട്ട ഒരു കത്തിനു തുല്യമാണ്. പൗലൊസ് അവരോടു പ്രസംഗിച്ച സത്യസുവിശേഷത്തെ അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു- അവരുടെ ജീവിതം 'സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ'' ശുപാര്‍ശക്കത്ത് ആകുന്നു (3:2). നാം യേശുവിനെ അനുഗമിക്കുമ്പോള്‍, ഇതു നമ്മെ സംബന്ധിച്ചും സത്യമായിത്തീരുന്നു-നമ്മുടെ ജീവിതങ്ങള്‍ സുവിശേഷത്തിന്റെ കഥ പറയുന്നതായി മാറുന്നു.