
സ്നേഹിക്കാനുള്ള പുതിയ കല്പന
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു. [ യോഹന്നാൻ 13:34 ]
സ്നേഹിക്കാനുള്ള പുതിയ കല്പന
ബ്രിട്ടീഷ് രാജകുടുംബം ദുഃഖവെള്ളിയുടെ തലേ ദിവസമായ പെസഹാ വ്യാഴം (Maundy Thursday) നിർദ്ധനരായവർക്ക് സമ്മാനങ്ങൾ നല്കുന്ന ഒരു പതിവ് പതിമൂന്നാം നൂറ്റാണ്ടു മുതൽ നിലവിൽ ഉണ്ട്. കല്പന എന്നർത്ഥമുള്ള മാൻഡേറ്റം (mandatum) എന്ന ലത്തീൻ വാക്കിൽ നിന്ന് ഉണ്ടായ maundy എന്ന വാക്കാണ് ഈ പേരിനും ആചാരത്തിനും പ്രചോദനം. ഈ കല്പന യേശു തന്റെ മരണത്തിന്റെ തലേന്ന് തന്റെ സ്നേഹിതർക്ക് നല്കിയതാണ്: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു” (യോഹന്നാൻ 13:34).
ഗുരുവായ യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ ഒരു ദാസനെപ്പോലെയായി (വാ. 5). അവരോടും ഇതേ കാര്യം ചെയ്യാൻ ആഹ്വാനം ചെയ്തു: “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നിരിക്കുന്നു”(വാ. 15). ഇതിലും അധികമായ ത്യാഗമായി, യേശു തന്റെ ജീവൻ തന്നെ ക്രൂശിലെ മരണത്തിന് ഏല്പിച്ചു (19:30). നമുക്ക് ജീവന്റെ സമുദ്ധി ഉണ്ടാകേണ്ടതിനായി തന്റെ കരുണയും സ്നേഹവും മൂലം അവൻ തന്നെത്താൻ നമുക്കായി നല്കി.
യേശുവിന്റെ ഈ വലിയ മാതൃക പിൻപറ്റുന്നതിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം ആളുകളെ സഹായിച്ചു വരുന്നത്. നാമാരും വലിയ പദവികളോടെ ജനിച്ചവരല്ല, എന്നാൽ യേശുവിൽ വിശ്വാസമർപ്പിക്കുമ്പോൾ നാം അവന്റെ കുടുംബത്തിലെ അംഗങ്ങളാകുന്നു. അവന്റെ പുതിയ കല്പനപ്രകാരം സ്നേഹിക്കുന്നവരായി ജീവിക്കാനും കഴിവുള്ളവരാകുന്നു. നമ്മെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതു വഴി മറ്റുള്ളവരെ കരുതാനും ചേർത്തുപിടിക്കാനും ദയ കാണിക്കാനും നമുക്കും കഴിയുന്നു. എമി ബോഷർ പൈ
നിങ്ങൾ ദാസ്യ നേതൃത്വഭാവം ഉള്ളവരാണോ?
മറ്റുള്ളവരെ ഇന്ന് എങ്ങനെ സ്നേഹിക്കാനാകും?
സർവശക്തനായ എന്റെ രക്ഷകനേ, സ്നേഹം എന്ന മഹാസമ്മാനം
അവിടുന്ന് എനിക്ക് നല്കിയല്ലോ! ഏറ്റവും താഴ്ന്നവനായി
വന്ന് അവിടുത്തെ ജീവൻ എനിക്കായി തന്നതിന് നന്ദി.
സങ്കീർത്തനം 72 നേതാക്കൾ
ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. സത്യസന്ധത പുലർത്തുന്നതിൽ അദ്ദേഹം വീഴ്ചവരുത്തിയതായി പലരും ചിന്തിച്ചു തുടങ്ങിയപ്പോൾ, പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രിക്കു മാസങ്ങൾക്കുള്ളിൽ രാജിവെക്കേണ്ടിവന്നു! ആ സംഭവത്തിനു തുടക്കം കുറിച്ചത്, രാജ്യത്തെ ആരോഗ്യമന്ത്രി വാർഷിക പാർലമെന്ററി പ്രഭാതഭക്ഷണ പ്രാർത്ഥനാ പരിപാടിയിൽ പങ്കെടുത്തതോടെയാണ്. പൊതുജീവിതത്തിലെ സത്യസന്ധതയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യം വരികയും തന്റെ തെറ്റുകളെക്കുറിച്ചു കുറ്റബോധം ഉണ്ടാകുകയും ചെയ്ത അദ്ദേഹം രാജിവച്ചു. പിന്നാലെ മറ്റ് മന്ത്രിമാർ രാജിവച്ചപ്പോൾ പ്രധാനമന്ത്രിക്കും താൻ പോകണമെന്ന് മനസ്സിലായി. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽ നിന്ന് ഉത്ഭവിച്ച ഒരു ശ്രദ്ധേയമായ സംഭവമായിരുന്നു അത്. യേശുവിൽ വിശ്വസിക്കുന്നവർ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2), അങ്ങനെ ചെയ്യുന്നതിനുള്ള ഒരു നല്ല വഴികാട്ടിയാണ് സങ്കീർത്തനം 72,
ഒരു ഭരണാധികാരിയുടെ ജോലി വിവരണവും അത് നേടാൻ അവരെ സഹായിക്കാനുള്ള പ്രാർത്ഥനയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. നീതിയും സത്യ സന്ധതയും ഉള്ള ഒരു വ്യക്തി (വാ. 1-2), ദുർബലരെ സംരക്ഷിക്കുന്നവൻ (വാ. 4), ആവശ്യക്കാരെ സേവിക്കുന്നവൻ (വാ. 12-13), അടിച്ചമർത്തലിനെതിരെ നിലകൊള്ളുന്നവൻ (വാ. 14) എന്നിങ്ങനെയുള്ള ഒരു വ്യക്തിയായി ആദർശ നേതാവിനെ സങ്കീർത്തനം വിശേഷിപ്പിക്കുന്നു. അവരുടെ ഔദ്യോഗിക സമയം വളരെ ഉന്മേഷദായകമാണ്, അത് "ഭൂമിയെ നനയ്ക്കുന്ന മഴ" പോലെയാണ് (വാ. 6), അത് ദേശത്തു സമൃദ്ധി കൊണ്ടുവരുന്നു (വാ. 3, 7, 16). മശിഹായ്ക്ക് മാത്രമേ അത്തരമൊരു കാര്യം പൂർണമായി നിറവേറ്റാൻ കഴിയൂ (വാ. 11) എന്നിരിക്കിലും നേതൃത്വത്തിന് ഇതിനെക്കാൾ മികച്ച മറ്റെന്തു നിലവാരമാണ് ലക്ഷ്യമിടാനാകുന്നത്?
രാജ്യത്തിന്റെ ആരോഗ്യം ഔദ്യോഗിക ഭാരവാഹികളുടെ സത്യസന്ധതയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രങ്ങൾക്ക് “സങ്കീർത്തനം 72 നേതാക്കളെ” ആവശ്യമായിരിക്കുന്നു. അത്തരം നേതാക്കൾക്കായി നാം അന്വേഷിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന ഗുണങ്ങൾ അവർ ഉൾക്കൊള്ളുന്നതിനായി അവരെ സഹായിക്കുകയും ചെയ്യാം.

ഫലം പുറപ്പെടുവിക്കുന്ന ക്രിസ്തു വിശ്വാസികൾ
ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിച്ച ആ കമ്പനിയിൽ പുതിയ ജോലി കിട്ടിയതിൽ സിൻഡിക്ക് അത്യാവേശം ആയിരുന്നു. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനുള്ള ഒരു അപൂർവ്വ അവസരം കൈവന്നതായി അവൾക്കു തോന്നി. എന്നാൽ സഹപ്രവർത്തകർക്ക് ഒന്നും അത്ര ആവേശമില്ല എന്നവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവർ കമ്പനിയുടെ ലക്ഷ്യത്തെ വിമർശിച്ചു; ജോലിയിൽ ഉത്സാഹം കാണിച്ചില്ല; മറ്റ് ആകർഷകമായ ജോലിക്കായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഈ ജോലിക്ക് ചേരേണ്ടായിരുന്നു എന്ന് സിൻഡിക്ക് അപ്പോൾ തോന്നി. അകലെ നിന്നപ്പോൾ നന്നായി തോന്നിയത് അടുത്ത് വന്നപ്പോൾ നിരാശപ്പെടുത്തി.
ഇതായിരുന്നു ഇന്നത്തെ വായനയിൽ, അത്തിവൃക്ഷവുമായി ബന്ധപ്പെട്ട യേശുവിന്റെ അനുഭവവും (മർക്കൊസ് 11:13). അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു എങ്കിലും നേരത്തെ കായ്ച്ചു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അതിലെ ഇലകളൊക്കെ. പക്ഷെ, ഇലയല്ലാതെ ഫലം ഒന്നും ഇല്ലായിരുന്നു. നിരാശനായി യേശു അത്തിയെ ശപിച്ചു, “ഇനി നിന്നിൽ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ”(വാ. 14). പിറ്റെ ദിവസം രാവിലെ മരം മുഴുവൻ ഉണങ്ങി നില്ക്കുന്നത് കണ്ടു (വാ. 20).
യേശു ഒരിക്കൽ 40 ദിവസം ഉപവസിച്ചിട്ടുള്ളതാണ്; വിശപ്പ് സഹിക്കാൻ അവന് അറിയാമായിരുന്നു. അതുകൊണ്ട് വിശപ്പുകൊണ്ടല്ല അത്തിയെ ശപിച്ചത്. അത് ഒരു പാഠം മനസ്സിലാക്കിത്തരാൻ ആയിരുന്നു. അത്തി യിസ്രായേലിനെ പ്രതിനിധീകരിക്കുന്നു. അതിന് ഒരു യഥാർത്ഥ മതത്തിന്റെ മോടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉദ്ദേശ്യത്തിൽ നിന്ന് തികച്ചും വ്യതിചലിച്ചിരുന്നു. അവർ അവരുടെ മശിഹായെ കൊല്ലാൻ വരെ തയ്യാറെടുക്കുകയായിരുന്നു. ഇതിൽപ്പരം ഫലശൂന്യമാകാൻ എങ്ങനെ കഴിയും?
നമ്മളും ദൂരെ നിന്ന് നോക്കുമ്പോൾ നല്ലവരായി കാണപ്പെടാം. എന്നാൽ യേശു അടുത്തു വന്ന്, പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിക്കുന്ന ഫലം തെരയും. നമ്മുടെ ഫലം ചിലപ്പോൾ പുറമെ ആകർഷകമായിരിക്കില്ല. എന്നാൽ അത് അസാധാരണമായിരിക്കും; സ്നേഹം, സന്തോഷം, പ്രതികൂലങ്ങളിൽ സമാധാനം എന്നിവയൊക്കെ ആയിരിക്കും അത് (ഗലാത്യർ 5:22). പരിശുദ്ധാത്മാവിൽ ആശ്രയിച്ച് നമുക്ക് യേശുവിന് ഫലം കായ്ക്കുന്നവരാകാം.
അടിസ്ഥാന കാര്യങ്ങൾ നഷ്ടപ്പെടുത്തുക
പതിറ്റാണ്ടുകളായി, മക്ഡൊണാൾഡ്സ് അവരുടെ ക്വാർട്ടർ പൗണ്ടർ ബർഗറുമായി ഫാസ്റ്റ് ഫുഡ് മേഖല ഭരിച്ചു. 1980 കളിൽ, ഒരു എതിരാളി ശൃംഖല കമ്പനിയെ താഴെയിറക്കാൻ ഒരു മെച്ചപ്പെട്ട ആശയം തയ്യാറാക്കി. A&W മക്ഡൊണാൾഡിനേക്കാൾ വലുതായ തേർഡ് പൗണ്ട് ബർഗർ വാഗ്ദാനം ചെയ്യുകയും അതേ വിലയ്ക്ക് വിൽക്കുകയും ചെയ്തു. അതിലുപരി, A&W വിന്റെ ബർഗർ നിരവധി രുചി പരിശോധനകളിൽ വിജയിച്ചു. എന്നിട്ടും ബർഗർ പരാജയപ്പെട്ടു. ആരും അത് വാങ്ങിയില്ല. ഒടുവിൽ, അവർ അത് മെനുവിൽ നിന്ന് ഒഴിവാക്കി. ഉപഭോക്താക്കൾ ഗണിതശാസ്ത്രത്തെ തെറ്റിദ്ധരിച്ചുവെന്നും തേർഡ് പൗണ്ട് ബർഗർ ക്വാർട്ടർ പൗണ്ടറിനേക്കാൾ ചെറുതാണെന്ന് കരുതിയെന്നും ഗവേഷണം വെളിപ്പെടുത്തി. ആളുകൾക്ക് അടിസ്ഥാനകാര്യങ്ങൾ നഷ്ടപ്പെട്ടതിനാൽ ഒരു മഹത്തായ ആശയം പരാജയപ്പെട്ടു.
അടിസ്ഥാനകാര്യങ്ങൾ നഷ്ടപ്പെട്ടു പോകുന്നത് എത്ര എളുപ്പമാണെന്ന് യേശു മുന്നറിയിപ്പ് നൽകി. ക്രൂശീകരണ ആഴ്ചയിൽ യേശുവിനെ കുടുക്കാനും അപകീർത്തിപ്പെടുത്താനും മതനേതാക്കൾ ഗൂഢാലോചന നടത്തി, ഏഴു പ്രാവശ്യം വിധവയായ ഒരു സ്ത്രീയുടെ സംഭവം ഉപയോഗിച്ച് വിചിത്രവും സാങ്കൽപ്പികവുമായ ഒരു സാഹചര്യം സൃഷ്ടിച്ചു (മത്തായി 22:23-28). ഈ സങ്കീർണ്ണമായ പ്രശ്നം ഒരു പ്രശ്നമല്ലെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് യേശു പ്രതികരിച്ചു. മറിച്ച്, അവരുടെ പ്രശ്നം അവർക്ക് തിരുവെഴുത്തുകളോ "ദൈവത്തിന്റെ ശക്തി"യോ (വാ. 29) അറിയില്ലായിരുന്നു എന്നതാണ്. തിരുവെഴുത്തുകളുടെ പ്രാഥമിക ലക്ഷ്യം യുക്തിസഹമോ ദാർശനികമോ ആയ കടങ്കഥകൾക്ക് ഉത്തരം നൽകുക എന്നതല്ല എന്ന് യേശു തറപ്പിച്ചു പറഞ്ഞു. മറിച്ച്, യേശുവിനെ അറിയാനും സ്നേഹിക്കാനും അവനിലൂടെ "നിത്യജീവൻ പ്രാപിക്കാനും" നമ്മെ നയിക്കുക എന്നതാണ് അവയുടെ പ്രാഥമിക ലക്ഷ്യം (യോഹന്നാൻ 5:39). മതനേതാക്കൾക്ക് നഷ്ടമായ അടിസ്ഥാന കാര്യങ്ങളാണിവ.
നാമും പലപ്പോഴും അടിസ്ഥാന കാര്യങ്ങളെ നഷ്ടപ്പെടുത്തുന്നു. ബൈബിളിന്റെ പ്രധാന ലക്ഷ്യം ജീവനുള്ള യേശുവിനെ കണ്ടുമുട്ടുക എന്നതാണ്. അത് നഷ്ടപ്പെടുത്തുന്നത് ഹൃദയഭേദകമായിരിക്കും.
യേശുവിലുള്ള നവോത്ഥാനം
ലിയനാർഡോ ഡാവിഞ്ചി നവോത്ഥാന മനുഷ്യനാണ്. അദ്ദേഹത്തിന്റെ ബൗദ്ധികശേഷി വിവിധ മേഖലകളിൽ പുരോഗതിക്ക് കാരണമായി. എന്നിട്ടും ലിയനാർഡോ സങ്കടത്തോടെ എഴുതിയത് “നമ്മുടെ ഈ ദുരിത ദിനങ്ങൾ ... മനുഷ്യമനസ്സുകളിൽ നമ്മെക്കുറിച്ചുള്ള ഓർമ്മകളൊന്നും അവശേഷിപ്പിക്കുന്നില്ല” എന്നാണ്.
“ഞാൻ ജീവിക്കാൻ പഠിക്കുകയാണ് എന്ന് കരുതി എന്നാൽ യഥാർത്ഥത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു” എന്ന് ലിയനാർഡോ പറഞ്ഞു. അദ്ദേഹം മനസ്സിലാക്കാതെ തന്നെ ഒരു സത്യം പറയുകയായിരുന്നു. എങ്ങനെ മരിക്കാം എന്ന് പഠിക്കുന്നതാണ് ജീവിതത്തിന്റെ വഴി. യേശുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനം (ഓശാന ഞായർ ആയി ആഘോഷിക്കപ്പെടുന്നത് - യോഹ. 12:12-19), കഴിഞ്ഞ് യേശു പറഞ്ഞു: “ഗോതമ്പുമണി നിലത്തുവീണ് ചാകുന്നില്ല എങ്കിൽ അത് തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും”(വാ. 24). യേശു തന്റെ ജീവിതത്തെക്കുറിച്ചാണ് ഇത് പറഞ്ഞത് എങ്കിലും നമ്മെ സംബന്ധിച്ചും ഇത് ശരിയാണ്: “തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും” (വാ. 25).
അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറയുന്നു: “അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും” (റോമർ 6:4,5).
തന്റെ മരണം വഴി യേശു നമുക്ക് വീണ്ടുംജനനം വാഗ്ദത്തം ചെയ്തു - ഇതാണ് യഥാർത്ഥ നവോത്ഥാനം. പിതാവിനോടൊത്തുള്ള നിത്യജീവന്റെ വഴി അവൻ നമുക്കായി രൂപപ്പെടുത്തി.
ദൈവത്തിന്റെ സാന്നിധ്യം
മൃണാളിനി പോരാട്ടങ്ങളെ നേരിടുകയായിരുന്നു. യേശുവിൽ വിശ്വസിക്കുന്ന വരായ സ്നേഹിതർ അവൾക്കുണ്ടായിരുന്നു, അവർ പോരാട്ടങ്ങളെ നേരിടുന്ന രീതി അവൾക്കിഷ്ടമായിരുന്നു. അവരെക്കുറിച്ച് അവൾക്കല്പം അസൂയയും തോന്നിയിരുന്നു. എന്നാൽ അവരെപ്പോലെ ജീവിക്കാൻ തനിക്കു കഴിയുമെന്നു മൃണാളിനി കരുതിയില്ല. യേശുവിൽ വിശ്വാസം അർപ്പിക്കുന്നത് നിയമങ്ങൾ അനുസരിക്കലാണെന്ന് അവൾ ചിന്തിച്ചിരുന്നു. ഒടുവിൽ, അവളുടെ ജീവിതം ദുഷ്കരമാക്കുകയല്ല ദൈവത്തിന്റെ ഉദ്ദേശ്യമെന്ന് ഒരു സഹപാഠി അവളെ ബോധ്യപ്പെടുത്തി. മറിച്ച്, അവളുടെ ജീവിതം ഉയർച്ച താഴ്ചകൾ ഉള്ളതായിരിക്കുമ്പോഴും അവളുടെ നന്മയാണ് ദൈവം ആഗ്രഹിക്കുന്നത്. ഇതവൾ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിക്കാനും തന്നോടുള്ള ദൈവസ്നേഹത്തിന്റെ അതിശയകരമായ സത്യത്തെ ആശ്ലേഷിക്കാനും അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
സമാനമായ ഒരു ഉപദേശം മൃണാളിനിക്ക് നൽകാൻ ശലോമോൻ രാജാ വിനു കഴിയുമായിരുന്നു. ഈ ലോകത്തിന് അതിന്റേതായ ദുഃഖങ്ങളുണ്ടെന്ന കാര്യം അവൻ അംഗീകരിച്ചു. തീർച്ചയായും, “എല്ലാറ്റിനും ഒരു സമയം ഉണ്ട്’’ (സഭാപ്രസംഗി 3:1), “വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം” (വാ. 4). എന്നാൽ അതുകൊണ്ടു തീരുന്നില്ല. ദൈവം “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു’’ (വാ. 11). അവന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു നിത്യതയാണത്.
മൃണാളിനി യേശുവിൽ വിശ്വസിച്ചപ്പോൾ യേശു പറഞ്ഞതുപോലെ, അവൾ “സമൃദ്ധിയായ’’ ജീവൻ നേടി (യോഹ. 10:10). എന്നാൽ അവൾ അതിലധികവും കരസ്ഥമാക്കി. വിശ്വാസത്താൽ “ഹൃദയത്തിൽ ദൈവം വെച്ച നിത്യത’’ (സഭാപ്രസംഗി 3:11)ജീവിത പോരാട്ടങ്ങളെ വിസ്മരിക്കുന്നതും (യെശയ്യാവ് 65:17) ദൈവത്തിന്റെ മഹത്വപൂർണ്ണമായ സാന്നിധ്യം ഒരു നിത്യ യാഥാർ ത്ഥ്യമായിത്തീരുന്നതുമായ ഒരു ഭാവിയുടെ വാഗ്ദത്തമായി മാറി. ഡേവ് ബ്രാനോൺ
ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!
കുഞ്ഞു ഗ്രഹാമിനെ അമ്മ മടിയിൽ പിടിച്ചിരുത്തി, ഡോക്ടർ അവന്റെ ചെവിയിൽ ശ്രവണസഹായി ഘടിപ്പിക്കുമ്പോൾ അവൻ ബഹളം വയ്ക്കുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുശേഷം ഡോക്ടർ ഉപകരണം ഓൺ ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി. അവന്റെ കണ്ണുകൾ വിടർന്നു. അവൻ ചിരിച്ചു. അവനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും അവന്റെ പേരു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ ശബ്ദം അവനു കേൾക്കാൻ കഴിഞ്ഞു.
കുഞ്ഞു ഗ്രഹാം അമ്മയുടെ ശബ്ദം കേട്ടു എങ്കിലും അവളുടെ ശബ്ദം തിരിച്ചറിയാനും വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാനും പഠിക്കുന്നതിന് അവനു സഹായം ആവശ്യമായിരുന്നു. സമാനമായ ഒരു പഠന പ്രക്രിയയിലേക്ക് യേശു ജനത്തെ ക്ഷണിക്കുന്നു. ഒരിക്കൽ ക്രിസ്തുവിനെ നാം രക്ഷകനായി സ്വീകരിച്ചു കഴിഞ്ഞാൽ, അവൻ ആഴമായി അറിയുകയും വ്യക്തിപരമായി വഴിനടത്തുകയും ചെയ്യുന്ന ആടുകളായി നാം മാറുന്നു (യോഹന്നാൻ 10:3). അവന്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും നാം പരിശീലിക്കുന്നതോടെ അവനിൽ ആശ്രയിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും വളരാൻ നമുക്കു കഴിയും (വാ. 4).
പഴയ നിയമത്തിൽ, ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു. പുതിയ നിയമത്തിൽ, ജഡത്തിൽ വെളിപ്പെട്ട ദൈവമായ യേശു ജനത്തോടു നേരിട്ടു സംസാരിച്ചു. ഇന്ന്, യേശുവിലുള്ള വിശ്വാസികൾക്ക്, ബൈബിളിലൂടെ ദൈവം നമുക്കു നൽകിയിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാൻ കഴിയും. യേശു തന്റെ വചനത്തിലൂടെയും തന്റെ ആളുകളിലൂടെയും നമ്മോടു സംസാരിക്കുമ്പോൾ തന്നേ, നമുക്ക് പ്രാർത്ഥനയിലൂടെ അവനോടു നേരിട്ടു സംസാരിക്കുവാനും കഴിയും. ദൈവത്തിന്റെ ശബ്ദം — അതെല്ലായ്പ്പോഴും ബൈബിളിലെ തന്റെ വചനത്തോട് പൊരുത്തപ്പെടുന്നതായിരിക്കും — നാം തിരിച്ചറിയുമ്പോൾ, “ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!’’ എന്ന് നന്ദിയോടും സ്തുതിയോടും കൂടി പറയുവാൻ നമുക്കു കഴിയും.
പ്രവൃത്തികളും സത്യവും
ഞാനും ഭർത്താവും വിവാഹിതരായ ശേഷം, എന്റെ മാതൃസഹോദരൻ എന്റെ കുടുംബത്തിന്റെ ചരിത്രം ഞങ്ങളോടു പറഞ്ഞു. എന്റെ മുത്തച്ഛൻ ഒരു സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വരുമാനം തന്റെ ഏഴു മക്കളെ പോറ്റാൻ പര്യാപ്തമായിരുന്നില്ലെന്ന് അമ്മാവൻ വിശദീകരിച്ചു. എന്നിട്ടും, തന്റെ മുതിർന്ന കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം പണം ചിലവഴിച്ചു. ആ മക്കൾ പലപ്പോഴും തങ്ങളുടെ അമ്മാവന്മാരുടെയോ അമ്മായിമാരുടെയോ ഒപ്പം താമസിച്ചു കോളേജ് പഠനം നടത്തി. ഈ മുതിർന്ന കുട്ടികൾ സമ്പാദിക്കാൻ തുടങ്ങിയപ്പോൾ, അവർ തങ്ങളുടെ ഇളയ സഹോദരങ്ങളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ തുടങ്ങി. “ഞങ്ങൾ പരസ്പരം സഹായിക്കുന്നു,” അദ്ദേഹം പ്രോത്സാഹജനകമായി പറഞ്ഞു. “നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളുടെ അടുക്കൽ വരാമെന്ന് ഓർക്കുക. മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കാനും തയ്യാറാകുക.”
തന്റെ ലേഖനത്തിൽ, “കുഞ്ഞുങ്ങൾ” എന്നു താൻ വിളിച്ചവർക്ക്, സമാനമായ ഒരു ഉപദേശം യോഹന്നാൻ നൽകുന്നു. അവൻ എഴുതുന്നു, “കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക” (വാ. 18). ഒന്നും മുറുകെപ്പിടിക്കാതെ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തപ്പോൾ യേശു കാണിച്ച സ്നേഹത്തെക്കുറിച്ച് അവൻ നമ്മെ ഓർമ്മപ്പെടുത്തുന്നു (വാ. 16). വാസ്തവത്തിൽ, “സ്നേഹം എന്ത്” (വാ. 16)എന്നതു യേശുവിന്റെ പ്രവൃത്തിയാണെന്നു യോഹന്നാൻ പറയുന്നു. അതു മനസ്സിൽ വെച്ചുകൊണ്ട്, “ലോകത്തിലെ വസ്തുവക” (വാ.17) പരസ്പരം പങ്കിടാൻ യോഹന്നാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. ഒരു വിശ്വാസി “തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു” തനിക്കുള്ളതു പങ്കുവയ്ക്കാഞ്ഞാൽ, “ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?” എന്നു യോഹന്നാൻ ചോദിക്കുന്നു.
ഒരുവൻ തനിക്കുള്ളതു പൂഴ്ത്തിവെക്കുന്നതു വിവേകമാണെന്നു ലോകം നമ്മോടു പറയുന്നു. എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കാനായി നൽകപ്പെട്ടിരിക്കുന്ന ദാനങ്ങളാണിവയെന്നു വേദപുസ്തകം പറയുന്നു (1 പത്രൊസ് 4:10). ഒരു ബന്ധുവോ സുഹൃത്തോ സഹശിഷ്യനോ അപരിചിതനോ ആകട്ടെ, ആവശ്യത്തിലിരിക്കുന്ന ഒരുവനെ കണ്ടാൽ, നമുക്ക് അവരെ പ്രവൃത്തികളിലൂടെയും സത്യത്തിലും സ്നേഹിക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മിലുള്ള ദൈവത്തിന്റെ സ്നേഹം നാം മറ്റുള്ളവരോടു പ്രകടിപ്പിക്കുന്നു.