Category  |  odb

ആഘോഷത്തിനുള്ള സമയം

വിർജീനിയയിലെ ഞങ്ങളുടെ മുൻ സഭ റിവന്ന നദിയിലായിരുന്നു സ്നാനം നടത്തിയിരുന്നത്. അവിടെ പലപ്പോഴും സൂര്യപ്രകാശം ചൂടുള്ളതാരുന്നെങ്കിലും, വെള്ളം തണുത്തുറഞ്ഞതായിരുന്നു. ഞങ്ങളുടെ ഞായറാഴ്ച ശുശ്രൂഷയ്ക്കു ശേഷം, ഞങ്ങൾ ഞങ്ങളുടെ കാറുകളിലും കാരവാനിലുമായി ഒരു നഗരോദ്യാനത്തിലേക്കു പോകും. അയൽക്കാർ ഫ്രിസ്ബീസ് എറിഞ്ഞും, കുട്ടികൾ കളിസ്ഥലത്ത് കളിച്ചുതിമിർത്തും സമയം ചിലവഴിക്കുന്ന ഇടമായിരുന്നു അത്. നദീതീരത്തേക്ക് മനസ്സില്ലാമനസ്സോടെ നീങ്ങുന്ന ഞങ്ങൾ തികച്ചും ഒരു കാഴ്ചയായിരുന്നു. മഞ്ഞുമൂടിയ വെള്ളത്തിൽ നിൽക്കുമ്പോൾ, ഞാൻ തിരുവെഴുത്തുകളിൽ നിന്നു സംസാരിച്ച്, സ്നാനമേൽക്കുന്നവരെ ദൈവസ്നേഹത്തിന്റെ ഈ മൂർത്തമായ പ്രവർത്തിയിൽ പങ്കാളിയാക്കും. ശരീരം മുഴുവൻ കുതിർന്ന്, ജലത്തിൽ നിന്നു അവർ പൊങ്ങിവരുമ്പോൾ, ആഹ്ലാദവും കൈയടിയും പൊട്ടിപ്പുറപ്പെടും. നദിക്കരയിലേക്കു കയറുമ്പോൾ, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുതുതായി സ്നാനമേറ്റവരെ ആലിംഗനങ്ങളാൽ പൊതിയും. തത്ഫലമായി അവരെല്ലാവരും നനയും. അതേത്തുടർന്നു ഞങ്ങൾ കേക്കും പാനീയങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കും. ഇതു കാണുന്ന മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലായ്പ്പോഴും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അതൊരു ആഘോഷമാണെന്ന് അവർക്കറിയാമായിരുന്നു.

ആരെങ്കിലും ദൈവത്തിന്റെ ഭവനത്തിലേക്ക് മടങ്ങിവരുമ്പോഴെല്ലാം അത് ആഘോഷത്തിനു കാരണമാകുമെന്ന് ലൂക്കൊസ് 15-ൽ പറഞ്ഞിട്ടുള്ള ധൂർത്ത പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ (വാ. 11-32) വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും ആരെങ്കിലും ദൈവത്തിന്റെ ക്ഷണത്തിന് ഉവ്വ് എന്ന് പറഞ്ഞാൽ, അത് ആഘോഷത്തിനുള്ള സമയമാണ്. പിതാവിനെ ഉപേക്ഷിച്ചപോയ മകൻ മടങ്ങിയെത്തിയപ്പോൾ, പിതാവ് ഉടൻ തന്നെ പ്രത്യേകം നിർമ്മിച്ച വസ്ത്രവും തിളങ്ങുന്ന മോതിരവും പുതിയ ചെരുപ്പും അവനെ ധരിപ്പിക്കാൻ നിർബന്ധിച്ചു. “തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക” (വാക്യം 23) എന്നു അവൻ പറഞ്ഞു. ആഹ്ലാദത്തിൽ പങ്കുചേരാൻ താല്പര്യമുള്ള ആരേയും ഉൾപ്പെടുത്തുന്ന ആഹ്ലാദകരമായ വലിയൊരു പാർട്ടി, “ആഘോഷത്തിനുള്ള” ഉചിതമായ മാർഗമായിരുന്നു (വാക്യം 24).

 

നന്മയ്ക്കുള്ള ഉപകരണങ്ങൾ

കുറ്റവാളിയെ പിടികൂടി കഴിഞ്ഞിട്ടു, ഇത്രയധികം ദൃക്സാക്ഷികളുണ്ടായിരുന്നിട്ടും ഒരാളെ എന്തിനാണ് നിർദയമായി ആക്രമിച്ചതെന്ന് ഡിറ്റക്ടീവ് കുറ്റവാളിയോട് ചോദിച്ചു. പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു: “അവർ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു; ആരും ഒരിക്കലും ഒന്നും ചെയ്യില്ല.” ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമെങ്കിലും അത് അവഗണിക്കാൻ തീരുമാനിക്കുന്ന, “കുറ്റകരമായ അറിവ്” എന്ന് അറിയപ്പെടുന്ന ഒന്നിനെ ആ ഉത്തരം ചിത്രീകരിക്കുന്നു.

“നന്മ ചെയ്‌വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ” (യാക്കോബ് 4:17) എന്നു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ യാക്കോബും സമാനമായ ഒരു കുറ്റകരമായ അറിവിനെ അഭിസംബോധന ചെയ്യുന്നു.

തന്റെ മഹത്തായ രക്ഷയിലൂടെ, ദൈവം നമ്മെ ലോകത്തിൽ നന്മയുടെ പ്രതിനിധികളായി രൂപകൽപ്പന ചെയ്തിരിക്കുന്നു. “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” എന്നു എഫെസ്യർ 2:10 സ്ഥിരീകരിക്കുന്നു. ഈ നല്ല പ്രവൃത്തികളല്ല നമ്മുടെ രക്ഷയ്ക്ക് കാരണം; മറിച്ച്, ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങൾ മാറ്റപ്പെട്ടതിന്റെ ഫലമാണ് അവ. ദൈവം എന്തിനുവേണ്ടി നമ്മെ പുനർനിർമ്മിച്ചുവോ, ആ കാര്യങ്ങൾ നിറവേറ്റാനായി നമ്മെ സജ്ജരാക്കുന്നതിന് പരിശുദ്ധാത്മാവ് ആത്മീയ വരങ്ങൾ പോലും നൽകുന്നു (1 കൊരിന്ത്യർ 12:1-11 കാണുക).

ദൈവത്തിന്റെ സൃഷ്ടിയെന്ന നിലയിൽ, നമുക്ക് അവന്റെ ഉദ്ദേശ്യങ്ങൾക്കും അവന്റെ ആത്മാവിന്റെ ശാക്തീകരണത്തിനും വഴങ്ങാം. അപ്രകാരം, അവനെ തീവ്രമായി ആവശ്യമുള്ള ഒരു ലോകത്തു നന്മയ്ക്കുള്ള അവന്റെ ഉപകരണങ്ങളാകാൻ നമുക്കു കഴിയും.

 

വിജയഗോൾ

2023 ഫെബ്രുവരി 5 ന്, തുർക്കിയിൽ നടന്ന ഒരു മത്സരത്തിൽ ക്രിസ്റ്റ്യൻ അറ്റ്സു തന്റെ ഫുട്ബോൾ (സോക്കർ) ടീമിന്റെ വിജയ ഗോൾ നേടി. ഒരു അന്താരാഷ്ട്ര താരമായ അദ്ദേഹം, തന്റെ ജന്മനാടായ ഘാനയിൽ നഗ്നപാദനായി ഓടുന്ന കുട്ടിക്കാലത്താണ് ഫുട്ട്ബോൾ കളിക്കാൻ പഠിച്ചത്. ക്രിസ്തുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ക്രിസ്റ്റ്യൻ: “എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം യേശുവാണ്” എന്നു അദ്ദേഹം പറയുകയുണ്ടായി. അറ്റ്സു സോഷ്യൽ മീഡിയയിൽ വേദപുസ്തക വാക്യങ്ങൾ പോസ്റ്റ് ചെയ്യുകയും തന്റെ വിശ്വാസത്തെക്കുറിച്ച് തുറന്നുപറയുകയും അനാഥർക്കുള്ള ഒരു സ്കൂളിനു ധനസഹായം നൽകിക്കൊണ്ട് തന്റെ വിശ്വാസം പ്രവർത്തിയിൽ വരുത്തുകയും ചെയ്തു.

തന്റെ വിജയഗോൾ നേടിയതിന്റെ പിറ്റേന്ന്, ഒരു കാലത്ത് വേദപുസ്തകത്തിലെ അന്ത്യൊക്ക്യ നഗരമായിരുന്ന അന്റാക്യ നഗരത്തെ ഒരു വിനാശകരമായ ഭൂകമ്പം തകർത്തു. ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ അപ്പാർട്ട്മെന്റ്‌ കെട്ടിടം തകർന്നുവീണ്, അദ്ദേഹം തന്റെ രക്ഷകനടുത്തേക്കു യാത്രയായി.

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ആദിമ സഭയുടെ ഉറവിടമായിരുന്നു അന്ത്യൊക്ക്യ: “ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി” (പ്രവൃത്തികൾ 11:26). “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” (വാ. 24) എന്ന് അറിയപ്പെട്ടിരുന്ന ബര്‍ന്നബാസ് എന്ന ഒരു അപ്പൊസ്തലൻ, വ്യക്തികളെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു: “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാക്യം 24).

ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ ജീവിതത്തിലേക്ക് നാം നോക്കുന്നത് അവനെ ഒരു വിഗ്രഹമാക്കാനല്ല, മറിച്ച് അദ്ദേഹത്തിന്റെ ഉദാഹരണത്തിൽനിന്ന് ഒരു അവസരം കാണാനാണ്. നമ്മുടെ ജീവിതസാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവം നമ്മെ എപ്പോൾ അവന്റെ അടുക്കലേക്കു കൊണ്ടുപോകുമെന്നു നമുക്കറിയില്ല. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരെ കാണിക്കുന്നതിൽ നമുക്ക് എങ്ങനെ ഒരു ബര്‍ന്നബാസോ ക്രിസ്ത്യൻ അറ്റ്സുവോ ആകാൻ കഴിയുമെന്നു നാം സ്വയം ചോദിക്കുന്നതു നല്ലതാണ്. എല്ലാറ്റിലുമുപരി അതാണ് വിജയഗോൾ.

 

വാക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക

ഒരു ദുരന്തത്തിനു ശേഷം സ്ഥാപനങ്ങൾ കുറ്റം ഏറ്റെടുക്കുന്നത് ഏറെക്കുറെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ പതിനേഴു വയസ്സുള്ള ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത് ഒരു വർഷത്തിനുശേഷം, അവനെ സംരക്ഷിക്കുന്നതിൽ തങ്ങൾ “ദാരുണമായി പരാജയപ്പെട്ടു” എന്ന് ഒരു പ്രശസ്ത സ്കൂൾ സമ്മതിച്ചു. ആ കുട്ടി സഹവിദ്യാർത്ഥികളുടെ നിരന്തരമായ ഉപദ്രവം നേരിടേണ്ടിവന്നു. ഈ മോശമായ പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്കൂൾ അധികൃതർ അവനെ സംരക്ഷിക്കുന്നതിനായി കാര്യമായൊന്നും ചെയ്തില്ല. ഇത്തരം പീഡനത്തെ ചെറുക്കുന്നതിനും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മികച്ച പരിചരണം നൽകുന്നതിനുമുള്ള സുപ്രധാന നടപടികൾ കൈക്കൊള്ളാൻ സ്കൂൾ ഇപ്പോൾ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.

സഹവിദ്യാർത്ഥികളുടെ പീഡനം മൂലമുണ്ടാകുന്ന അതീവനാശം വാക്കുകളുടെ ശക്തിയുടെ വ്യക്തമായ ഉദാഹരണമാണ്. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ, വാക്കുകളുടെ സ്വാധീനത്തെ ഒരിക്കലും നിസ്സാരമായി കാണരുതെന്ന് നമ്മെ പഠിപ്പിക്കുന്നു. കാരണം, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21). നാം പറയുന്ന കാര്യങ്ങൾ മറ്റൊരാളെ ഉയർത്തുകയോ തകർക്കുകയോ ചെയ്യാം. അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ, ക്രൂരമായ വാക്കുകൾ അക്ഷരാർത്ഥത്തിൽ മരണത്തിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.

നാം പറയുന്ന കാര്യങ്ങൾക്ക് എങ്ങനെ ജീവൻ നൽകാനാകും? നമ്മുടെ വാക്കുകൾ പരിജ്ഞാനത്തിൽ നിന്നോ ഭോഷത്വത്തിൽ നിന്നോ പ്രവഹിക്കുന്നുവെന്നു തിരുവെഴുത്തു പഠിപ്പിക്കുന്നു (15:2). ജ്ഞാനത്തിന്റെ ജീവദായക ശക്തിയുടെ ഉറവിടമായ ദൈവത്തോട് അടുക്കുന്നതിലൂടെ നാം ജ്ഞാനം കണ്ടെത്തുന്നു (3:13, 17-19).

വാക്കുകളുടെ ആഘാതത്തെ ഗൗരവമായെടുക്കാനും മറ്റുള്ളവർ പറഞ്ഞതിൽ നിന്നും മുറിവേറ്റവരെ പരിപാലിക്കാനും സംരക്ഷിക്കാനും നമുക്കെല്ലാവർക്കും വാക്കിലും പ്രവൃത്തിയിലും ഉത്തരവാദിത്തമുണ്ട്. വാക്കുകൾക്ക് കൊല്ലാൻ കഴിയും. എന്നാൽ അനുകമ്പയുള്ള വാക്കുകൾക്ക് സുഖപ്പെടുത്താനും കഴിയും. അത് നമുക്കു ചുറ്റുമുള്ളവർക്ക് ഒരു “ജീവവൃക്ഷമായി” മാറുന്നു (15:4).

 

അനുഗ്രഹമാകുന്ന തകർച്ച

അദ്ദേഹത്തിന്റെ പുറത്തു കൂനുണ്ടായിരുന്നു, ഒരു വടികുത്തിയായിരുന്നു അദ്ദേഹം നടന്നിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിരവധി വർഷത്തെ ആത്മീയ ഇടയവേല, അദ്ദേഹം ദൈവത്തിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിയുടെ ഉറവിടവും. 1993-ൽ, ബഹുമാന്യനായ വില്യം ബാർബറിന്റെ നട്ടെല്ലിന്റെ കശേരുക്കൾ ഒന്നിച്ചു ചേരുന്നതിനു കാരണമാകുന്ന ദുർബലപ്പെടുത്തുന്ന ഒരു രോഗം കണ്ടെത്തി. “ബാർബർ, അജപാലനത്തിനു പുറമെ നിങ്ങൾ മറ്റൊരു ജോലി കൂടി കണ്ടെത്തേണ്ടതായി വരും, കാരണം [വികലാംഗനായ ഒരാൾ] തങ്ങളുടെ പാസ്റ്ററാകാൻ സഭ ആഗ്രഹിക്കുന്നില്ല” എന്നു  അത്ര ആർദ്രമല്ലാത്ത അഭിപ്രായം അദ്ദേഹം കേൾക്കേണ്ടിവന്നു. എന്നാൽ ആ വേദനാജനകമായ അഭിപ്രായത്തെ ബാർബർ മറികടന്നു. അദ്ദേഹത്തെ ഒരു പാസ്റ്ററായി മാത്രമല്ല ദൈവം ഉപയോഗിച്ചത്. പിന്നോക്കാവസ്ഥയിലുള്ളവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശക്തവും ആദരണീയവുമായ ശബ്ദമായി അദ്ദേഹത്തെ ദൈവം മാറ്റിയെടുത്തു.

വൈകല്യമുള്ളവരുടെ കാര്യത്തിൽ എന്തുചെയ്യണമെന്നു ലോകത്തിനു പൂർണ്ണമായി അറിയില്ലെങ്കിലും, ദൈവത്തിന്‌ അറിയാം. സൗന്ദര്യാരോഗ്യങ്ങളും പണത്തിനു വാങ്ങാൻ കഴിയുന്ന വസ്തുക്കളും വിലമതിക്കുന്നവർക്കു ക്ഷണിക്കപ്പെടാത്ത തകർച്ചയ്ക്കൊപ്പമുള്ള നന്മ നഷ്ടപ്പെട്ടേക്കാം. യാക്കോബിന്റെ ചോദ്യവും അതിലടങ്ങിയിരിക്കുന്ന തത്ത്വവും പരിഗണിക്കേണ്ടതാണ്: “ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ?” (യാക്കോബ് 2:5). ആരോഗ്യമോ ശക്തിയോ മറ്റു കാര്യങ്ങളോ കുറയുമ്പോൾ, അയാളുടെ വിശ്വാസവും അതിനനുസരിച്ചു കുറയേണ്ടതില്ല. ദൈവത്തിന്റെ ശക്തിയാൽ, അത് വിപരീതമാക്കാൻ കഴിയും. നമ്മിലെ അഭാവം അവനെ വിശ്വസിക്കാനുള്ള ഒരു ഉത്തേജകമാണ്. യേശുവിന്റെ കാര്യത്തിലെന്നപോലെ, ലോകത്തിനു നന്മ കൊണ്ടുവരാനായി നമ്മുടെ തകർച്ചയെ അവനു ഉപയോഗിക്കാനാകും.