Category  |  odb

സ്നേഹത്തോടെ സമ്മാനിച്ചത്

വിവാഹദിനത്തിൽ, ഗ്വെൻഡോലിൻ സ്റ്റൾഗിസ്  താൻ സ്വപ്നം കണ്ടതുപോലെ തന്റെ വിവാഹ വസ്ത്രം ധരിച്ചു. എന്നിട്ട് തന്റെ ആവശ്യത്തിന് ശേഷം അവൾ അത് അപരിചിതയായ ഒരാൾക്ക് സമ്മാനിച്ചു. അലമാരയ്ക്കകത്തിരുന്ന് പൊടി പിടിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് അതാണെന്ന് സ്റ്റൾഗിസ് വിശ്വസിച്ചു. മറ്റ് നവവധുക്കൾ ഇത് ഏറ്റെടുത്തു. ഇപ്പോൾ നിരവധി സ്ത്രീകൾ അവളുടെ സോഷ്യൽ മീഡിയ സൈറ്റിൽ തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ സംഭാവന ചെയ്യാനും ചിലർ അവ കൈപ്പറ്റുവാനും ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദാതാവ് പറഞ്ഞതുപോലെ, "ഈ വസ്ത്രം വധുവിൽ നിന്ന് വധുവിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, അതിന്റെ അവസാനം, എല്ലാ ആഘോഷങ്ങളും കാരണം, അത് ജീർണ്ണിച്ചുപോകുകയും ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

ദാനധർമ്മം ഒരു ആഘോഷമായി തോന്നാം, തീർച്ചയായും. സാദൃശ്യവാക്യത്തിൽ എഴുതിയിരിക്കുന്നതുപോലെ, “ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും." (സദൃശവാക്യങ്ങൾ 11:24-25).

അപ്പോസ്തലനായ പൗലോസ് പുതിയ നിയമത്തിൽ ഈ തത്ത്വം പഠിപ്പിച്ചു. എഫേസോസിലെ വിശ്വാസികളോട് യാത്ര പറയുമ്പോൾ, അവൻ അവർക്ക് ഒരു അനുഗ്രഹം നൽകുകയും (അപ്പ. പ്രവ 20:32) ഔദാര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവർ പിന്തുടരേണ്ട ഒരു മാതൃകയായി പൗലോസ് തന്റെ സ്വന്തം തൊഴിലിന്റെ നീതിശാസ്ത്രം ചൂണ്ടിക്കാട്ടി. പൗലോസ് പറഞ്ഞു, "ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു." (വാക്യം 35).

ഉദാരമനസ്കത ദൈവത്തെ പ്രതിഫലിപ്പിക്കുന്നു. “... ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16). അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് അവന്റെ മഹത്തായ മാതൃക പിന്തുടരാം.

ക്രിസ്തുവിൽ ആഴത്തിലുള്ള സൗഹൃദം

പതിനേഴാം നൂറ്റാണ്ടിലെ രണ്ട് ഡോക്ടർമാരായ ജോൺ ഫിഞ്ച്, തോമസ് ബെയ്ൻസ് എന്നിവർക്കായി നിർമ്മിച്ചിരിക്കുന്ന ഒരു സ്മാരകം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ക്രൈസ്റ്റ്സ് കോളേജിലെ ചാപ്പലിൽ ഉണ്ട്. "വേർപെടുത്താനാവാത്ത സുഹൃത്തുക്കൾ" എന്നറിയപ്പെടുന്ന ഫിഞ്ചും ബെയ്നസും മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കുകയും നയതന്ത്ര യാത്രകളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. 1680-ൽ ബെയ്ൻസ് മരിച്ചപ്പോൾ, മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന അവരുടെ "ആത്മാക്കളുടെ ഉടയാത്ത വിവാഹത്തെക്കുറിച്ച്" ഫിഞ്ച് വിലപിച്ചു. വാത്സല്യത്തിന്റെയും, വിശ്വസ്തതയുടെയും, പ്രതിബദ്ധതയുടെയും സൌഹൃദമായിരുന്നു അവരുടേത്.

ദാവീദ് രാജാവും യോനാഥാനും തമ്മിൽ അടുത്ത സൌഹൃദമുണ്ടായിരുന്നു. അവർ ആഴത്തിലുള്ള പരസ്പര സ്നേഹം പങ്കിട്ടു (1 ശമൂവേൽ 20:41) ഒപ്പം പരസ്പരം പ്രതിബദ്ധത പ്രതിജ്ഞ പോലും ചെയ്തു (വാ. 8–17, 42). ദാവീദിന് രാജാവാകാൻ യോനാഥാൻ തന്റെ സിംഹാസനത്തിനുള്ള അവകാശം പോലും ത്യജിച്ചു എന്നത് (20:30–31; കാണുക 23:15–18) അവരുടെ പൂർണ്ണമായ വിശ്വസ്തതയെ കാണിക്കുന്നു. (1 ശമൂവേൽ 19:1-2; 20:13). യോനാഥാൻ മരിച്ചപ്പോൾ, തന്നോടുള്ള യോനാഥാന്റെ സ്നേഹം "കളത്രപ്രേമത്തിലും വിസ്മയമേറിയത്" എന്ന് ദാവീദ് വിലപിച്ചു. (2 ശമൂവേൽ 1:26).

സൌഹൃദത്തെ വിവാഹവുമായി ഉപമിക്കുന്നത് ഇന്ന് നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ ഫിഞ്ച്, ബെയ്ൻസ്, ഡേവിഡ്, യോനാഥൻ എന്നിവരുടെ സൌഹൃദങ്ങൾ നമ്മുടെ സൌഹൃദത്തെ കൂടുതൽ ആഴത്തിൽ എത്താൻ സഹായിച്ചേക്കാം.  തന്നിൽ ചാരുവാൻ യേശു തന്റെ സുഹൃത്തുക്കളെ സ്വാഗതം ചെയ്തു (യോഹന്നാൻ 13:23-25). അവൻ നമ്മോട് കാണിക്കുന്ന വാത്സല്യവും വിശ്വസ്തതയും പ്രതിബദ്ധതയുമാണ് നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ആഴത്തിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം.

ശോഭയേറിയ വിനയം

ഒരു കളിക്ക് ശേഷം, കോർട്ടിലെ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ കപ്പുകളും ഭക്ഷണ പൊതികളും എടുത്തു കളഞ്ഞു അവിടം വൃത്തിയാക്കാനായി  തൊഴിലാളികളെ സഹായിക്കാൻ ഒരു കോളേജ് ബാസ്കറ്റ്ബോൾ താരം അവരോടൊപ്പം  കൂടി. ഒരു ആരാധകൻ അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ എൺപതിനായിരത്തിലധികം ആളുകൾ അത് കണ്ടു. ഒരാൾ അഭിപ്രായപ്പെട്ടു, "നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും താഴ്മയുള്ള ആളുകളിൽ ഒരാളാണ് ആ [ചെറുപ്പക്കാരൻ]". ആ ബാസ്കറ്റ്ബോൾ കളിക്കാരന് ടീമിന്റെ വിജയത്തിൽ തന്റെ സംഭാവന ആഘോഷിക്കാനും ടീമംഗങ്ങൾക്കൊപ്പം പോകാനും കഴിയുമായിരുന്നു. പകരം, വിലമതിക്കപ്പെടാത്ത ഒരു ജോലിക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു.

ഭൂമിയിലെ ഒരു ദാസനെന്ന പദവി ഏറ്റെടുക്കുന്നതിനായി സ്വർഗ്ഗത്തിലെ തന്റെ ഉയർന്ന സ്ഥാനം ഉപേക്ഷിച്ച യേശുവിൽ താഴ്മയുടെ ആത്യന്തിക മനോഭാവം കാണപ്പെടുന്നു. (ഫിലിപ്പിയർ 2:8). യേശുവിന് അത് ചെയ്യേണ്ടതില്ല, എന്നാൽ അവൻ മനസ്സോടെ തന്നെത്തന്നെ താഴ്ത്തി. ഭൂമിയിലെ അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ എല്ലാ ആളുകളെയും പഠിപ്പിക്കുക, സുഖപ്പെടുത്തുക, സ്നേഹിക്കുക—അവരെ രക്ഷിക്കാൻ ക്രൂശിക്കപ്പെടുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യുക എന്നിവ ഉൾപ്പെടുന്നു.

നിലം തുടയ്ക്കാനോ, കഠിനമായ വേല ചെയ്യാനോ, ഭക്ഷണം വിളമ്പാനോ ക്രിസ്തുവിൻറെ മാതൃക നമ്മെ പ്രചോദിപ്പിക്കുന്നു, എന്നാൽ അതിനേക്കാളുപരി മറ്റുള്ളവരോട് ഉള്ള നമ്മുടെ മനോഭാവത്തിൽ താഴ്മ കാണിക്കുമ്പോൾ  അത് ഏറ്റവും വിശിഷ്ടമാകും. യഥാർത്ഥ വിനയം നമ്മുടെ മുൻഗണനകളെയും പ്രവൃത്തികളെയും രൂപാന്തരപ്പെടുത്തുന്ന ഒരു ആന്തരിക ഗുണമാണ്. "മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണുവാൻ" അത് നമ്മെ പ്രേരിപ്പിക്കുന്നു. (വാ. 3).

എഴുത്തുകാരനും പ്രസംഗകനുമായ ആൻഡ്രൂ മുറേ പറഞ്ഞു, "താഴ്മയാണ് വിശുദ്ധിയുടെ ശോഭയും സൌന്ദര്യവും". അവന്റെ ആത്മാവിന്റെ ശക്തിയാൽ ക്രിസ്തുവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ നമ്മുടെ ജീവിതം ഈ സൌന്ദര്യത്തെ പ്രതിഫലിപ്പിക്കട്ടെ.(വാ. 2–5).

പൂർണ്ണമായും ക്രിസ്തുവിന് സമർപ്പിതം

1920-ൽ, ഒരു ചൈനീസ് പാസ്റ്ററുടെ ആറാമത്തെ കുട്ടിയായ ജോൺ സുങ്ങിന് അമേരിക്കയിലെ ഒരു സർവകലാശാലയിൽ പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു. അദ്ദേഹം ഏറ്റവും ഉയർന്ന ബഹുമതികളോടെ ബിരുദം നേടി, മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കി, പിഎച്ച്ഡി നേടി. എന്നാൽ പഠനത്തിനിടയിൽ അവൻ ദൈവത്തിൽ നിന്ന് അകന്നുപോയിരുന്നു. പിന്നീട്, 1927-ലെ ഒരു രാത്രിയിൽ, തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയും ഒരു പ്രാസംഗികനാകാൻ വിളിക്കപ്പെടുകയും ചെയ്തു.

ഉയർന്ന പ്രതിഫലം ലഭിക്കുന്ന നിരവധി അവസരങ്ങൾ ചൈനയിൽ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു, എന്നാൽ കപ്പലിൽ വീട്ടിലേക്ക് പോകുമ്പോൾ തന്റെ അഭിലാഷങ്ങൾ മാറ്റിവയ്ക്കാൻ പരിശുദ്ധാത്മാവ്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ പ്രതിബദ്ധതയുടെ പ്രതീകമായി, മാതാപിതാക്കളോടുള്ള ബഹുമാനാർത്ഥം തന്റെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച്, തന്റെ എല്ലാ അവാർഡുകളും അദ്ദേഹം കടലിലെറിഞ്ഞു.

തന്റെ ശിഷ്യനാകുന്നത് സംബന്ധിച്ച് യേശു പറഞ്ഞത് ജോൺ സുങ്ങിനു മനസ്സിലായി: "ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?" (മർക്കോസ് 8:36). നാം നമ്മെത്തന്നെ ത്യജിക്കുകയും ക്രിസ്തുവിനെയും അവന്റെ നേതൃത്വത്തെയും അനുഗമിക്കുന്നതിനായി നമ്മുടെ പഴയ ജീവിതം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ (വാ. 34-35), അവനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഭൗതിക നേട്ടങ്ങളും നാം ത്യജിക്കണം.

തുടർന്നുള്ള പന്ത്രണ്ട് വർഷക്കാലം, ചൈനയിലും, തെക്കുകിഴക്കൻ ഏഷ്യയിലും ഉള്ള  ആയിരക്കണക്കിന് ആളുകളോട് സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജോൺ തനിക്ക് ദൈവം നൽകിയ ദൗത്യം പൂർണ്ണഹൃദയത്തോടെ നിർവഹിച്ചു. നമ്മുടെ കാര്യം എങ്ങനെയാണ്? പ്രാസംഗികരോ മിഷനറിമാരോ ആകാൻ നാം വിളിക്കപ്പെടണമെന്നില്ല, എന്നാൽ ദൈവം നമ്മെ എവിടെ വേല ചെയ്യാൻ വിളിക്കുന്നുവോ, അവന്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നതിനാൽ, നമ്മെ പൂർണ്ണമായും അവനു സമർപ്പിക്കാം.

നമ്മുടെ രാജാവായ യേശു

ലോകത്തിലെ ഏറ്റവും സൂര്യപ്രകാശമുള്ളതും വരണ്ടതുമായ രാജ്യങ്ങളിലൊന്നിൽ എണ്ണയ്ക്കായി കുഴിക്കുന്ന സമയത്ത്, ഒരു വലിയ ഭൂഗർഭ ജലശേഖരം കണ്ടെത്തിയത് ടീമുകളെ ഞെട്ടിച്ചു. അതിനാൽ, 1983-ൽ "മനുഷ്യനിർമ്മിത മഹാനദി" പദ്ധതി ആരംഭിക്കുകയും, ഉയർന്ന നിലവാരമുള്ള ശുദ്ധജലം വളരെ ആവശ്യമുള്ള നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു പൈപ്പ് സംവിധാനം സ്ഥാപിച്ചു. പദ്ധതിയുടെ തുടക്കത്തിനടുത്തുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "ഇവിടെ നിന്ന് ജീവന്റെ ധമനികൾ ഒഴുകുന്നു."

ഭാവിയിലെ നീതിമാനായ രാജാവിനെ വിവരിക്കാൻ യെശയ്യാ പ്രവാചകൻ മരുഭൂമിയിലെ വെള്ളത്തിന്റെ പ്രതീകം ഉപയോഗിച്ചു (യെശയ്യാവ് 32). രാജാക്കന്മാരും ഭരണാധികാരികളും നീതിയോടും ന്യായത്തോടും കൂടി വാഴുമ്പോൾ, അവർ "വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും." (വാക്യം 2). ചില ഭരണാധികാരികൾ, കൊടുക്കുന്നതിനു പകരം വാങ്ങാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ദൈവത്തെ ബഹുമാനിക്കുന്ന ഒരു നേതാവ്, അഭയസ്ഥാനവും, രക്ഷാസ്ഥാനവും, നവോന്മേഷവും, സംരക്ഷണവും നൽകുന്ന ഒരാളായിരിക്കും. “[ദൈവത്തിന്റെ] നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും” (വാക്യം 17) എന്നും യെശയ്യാവ് പറഞ്ഞു.

പിൽക്കാലത്ത് യേശുവിൽ പൂർത്തീകരിക്കേണ്ട പ്രത്യാശയുടെ വാക്കുകളാണ് യെശയ്യാവ് പറഞ്ഞത്. യേശു “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും . . . അങ്ങനെ നാം എന്നേക്കും കർത്താവിനോടുകൂടെ ഇരിക്കും” (1 തെസ്സലൊനീക്യർ 4:16-17). മനുഷ്യകരങ്ങളാൽ നിർമ്മിച്ച മഹാനദി എന്നെങ്കിലും വറ്റിപ്പോകും. എന്നാൽ നമ്മുടെ നീതിമാനായ രാജാവ് ഒരിക്കലും വറ്റിപ്പോകാത്ത നവോന്മേഷവും ജീവജലവും നൽകുന്നു.