
ഇന്നത്തെ ബൈബിൾ വായന
2011-ൽ ഭൂകമ്പം മൂലമുണ്ടായ, ജപ്പാനിലെ ഫുകുഷിമ ഡെയ്‌ചി ആണവ ദുരന്തം, വൻതോതിൽ വിഷവസ്തുക്കൾ പുറത്തുവിടുകയും 150,000-ത്തിലധികം താമസക്കാരെ ഒഴിപ്പിക്കാൻ കാരണമാകുകയും ചെയ്തു. ഒരു പ്രദേശവാസി പറഞ്ഞു, "അദൃശ്യമായ ഒരു മഞ്ഞ് ഫുകുഷിമയിൽ വീണു, പ്രദേശത്തെ മൂടുന്നത് പോലെയാണ് ഇത്." പ്ലാന്റിൽ നിന്ന് ഉയർന്ന വികിരണം, മൈലുകൾ അകലെയുള്ള വിളകൾ, മാംസം, ഇന്റർനെറ്റ് എന്നിവയെ ബാധിച്ചു. വിഷബാധയ്‌ക്കെതിരെ പോരാടാൻ പ്രദേശവാസികൾ, വികിരണം വലിച്ചെടുക്കാൻ കഴിവുള്ള സൂര്യകാന്തി നടാൻ തുടങ്ങി. അവർ രണ്ട് ലക്ഷത്തിലധികം വിത്തുകൾ നട്ടുപിടിപ്പിച്ചു. ദശലക്ഷക്കണക്കിന് സൂര്യകാന്തികൾ ഇപ്പോൾ ഫുകുഷിമയിൽ വിരിഞ്ഞുകൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ രൂപകൽപ്പനയിലൂടെ പ്രവർത്തിക്കുന്ന സൂര്യകാന്തി, ലോകത്തെ മുഴുവൻ സുഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യേശുവിന്റെ സ്വന്തം പ്രവർത്തനത്തിന് സമാനമായി ചെറിയ രീതിയിൽ പ്രവർത്തിക്കുന്നു. ക്രിസ്തു "നമ്മുടെ വേദനകളെ" സ്വന്തം ശരീരത്തിലേക്ക് എടുക്കുകയും "നമ്മുടെ രോഗങ്ങളെ" വഹിക്കുകയും ചെയ്തു (യെശയ്യാവ് 53:4). നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും അക്രമങ്ങളും വിഷവസ്തുക്കളും—മനുഷ്യരായ നാം നമ്മെത്തന്നെ നശിപ്പിക്കുന്ന എല്ലാ വഴികളും, അവൻ തന്നിലേക്ക് വലിച്ചെടുത്തു. അവൻ നമ്മുടെ എല്ലാ തെറ്റുകളും ഉൾക്കൊള്ളുന്നു. ക്രൂശിൽ, യേശു "മുറിവേറ്റു"—അവന്റെ തെറ്റിന് വേണ്ടിയല്ല, മറിച്ച് "നമ്മുടെ അതിക്രമങ്ങൾ" നിമിത്തമാണ് (വാ. 5). അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചതിനാൽ, നമുക്ക് സുഖം പ്രാപിക്കാൻ കഴിയും. "അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു." (വാക്യം 5).
ക്രിസ്തു ദൂരെ നിന്ന് നമ്മോട് ക്ഷമിക്കുക മാത്രമല്ല, നമ്മുടെ തിന്മകളെല്ലാം അവൻ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. യേശു അതെല്ലാം നിർവീര്യമാക്കുന്നു. അതോടൊപ്പം അവൻ നമ്മെ ആത്മീയമായി സുഖപ്പെടുത്തുന്നു.

യേശുവിൽ ഉറച്ചുനിൽക്കുക
വർഷങ്ങൾക്ക് മുമ്പ് ഞാൻ സെമിനാരിയിൽ പഠിക്കുമ്പോൾ, ഞങ്ങൾക്ക് ആഴ്ചതോറുമുള്ള ചാപ്പൽ സർവീസ് ഉണ്ടായിരുന്നു. ഒരു സർവ്വീസിൽ, ഞങ്ങൾ വിദ്യാർത്ഥികൾ "ദൈവം വലിയവനാണ്" എന്ന് പാടുമ്പോൾ, ഞങ്ങളുടെ പ്രിയപ്പെട്ട മൂന്ന് പ്രൊഫസർമാർ തീക്ഷ്ണതയോടെ പാടുന്നത് ഞാൻ കണ്ടു. ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്ന സന്തോഷം അവരുടെ മുഖത്ത് പ്രസരിച്ചു. വർഷങ്ങൾക്കുശേഷം, അവർ ഓരോരുത്തരും മാരകമായ രോഗങ്ങളിലൂടെ കടന്നുപോയപ്പോൾ, അത് സഹിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കിയത് ഈ വിശ്വാസമാണ്.
ഇന്ന്, എന്റെ അധ്യാപകർ പാടിയതിന്റെ ഓർമ്മകൾ എന്റെ പരിശോധനകളെ തരണം ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വിശ്വാസത്താൽ ജീവിച്ച ആളുകളുടെ പ്രചോദനാത്മകമായ നിരവധി കഥകളിൽ ചിലതാണ് അവ. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു ... ക്രൂശിനെ സഹിക്കയും... ” (വാക്യം 2).
പീഢനങ്ങളോ, ജീവിതത്തിന്റെ വെല്ലുവിളികളോ തരണം ചെയ്യാൻ പ്രയാസമുള്ളപ്പോൾ, ദൈവത്തിന്റെ വാക്ക് വിശ്വസിക്കുകയും, അവന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കുകയും ചെയ്തവരുടെ മാതൃക നമുക്കുണ്ട്. യേശുവിനും, നമുക്കു മുമ്പേ പോയവർക്കും സഹിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് ഓർത്തുകൊണ്ട് നാം “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.” (വാക്യം 1). “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ ... വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ." (വാ. 3).
ഇപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്ന എന്റെ അധ്യാപകർ ഇങ്ങനെ പറഞ്ഞേക്കാം: “വിശ്വാസജീവിതം വിലയേറിയതാണ്. അതിൽ മുന്നേറുക."

ദൈവത്തിന്റെ വേലക്കാരൻ
മദ്ധ്യപൂർവ്വ ദേശത്തെ ഒരു അഭയാർത്ഥി ക്യാമ്പിൽ, റേസയ്ക്ക് ഒരു ബൈബിൾ ലഭിച്ചപ്പോൾ, അവൻ യേശുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ നാമത്തിലുള്ള അവന്റെ ആദ്യ പ്രാർത്ഥന, "എന്നെ അങ്ങയുടെ വേലക്കാരനായി ഉപയോഗിക്കേണമേ" എന്നായിരുന്നു. പിന്നീട്, ക്യാമ്പ് വിട്ടശേഷം, അപ്രതീക്ഷിതമായി ഒരു ദുരിതാശ്വാസ ഏജൻസിയിൽ ജോലി ലഭിച്ച്, താൻ അറിയുന്നവരും സ്നേഹിക്കുന്നവരുമായ ആളുകളെ സേവിക്കാൻ ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. സ്‌പോർട്‌സ് ക്ലബ്ബുകൾ, ഭാഷാ ക്ലാസുകൾ, നിയമോപദേശം—“ആളുകൾക്ക് പ്രതീക്ഷ നൽകുന്ന എന്തും” അവൻ സംഘടിപ്പിച്ചു. മറ്റുള്ളവരെ സേവിക്കുന്നതിനും, ദൈവത്തിന്റെ ജ്ഞാനവും സ്നേഹവും പങ്കിടുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് അവൻ ഈ പരിപാടികളെ കാണുന്നത്.
തന്റെ ബൈബിൾ വായിക്കുമ്പോൾ, ഉല്പത്തിയിലെ യോസേഫിന്റെ കഥയുമായി റേസയ്ക്ക് ഒരു ബന്ധം തോന്നി. ജയിലിൽ ആയിരുന്നപ്പോൾ ദൈവം യോസേഫിനെ തന്റെ ജോലി തുടരാൻ ഉപയോഗിച്ചതെങ്ങനെയെന്ന് അവൻ ശ്രദ്ധിച്ചു. ദൈവം യോസേഫിനോടൊപ്പം ഉണ്ടായിരുന്നതിനാൽ, അവൻ അവനോട് ദയ കാണിക്കുകയും അവന് കൃപ നൽകുകയും ചെയ്തു. കാരാഗൃഹപ്രമാണി യോസേഫിനെ വിചാരകനാക്കി. ദൈവം യോസേഫിന് "അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട്" കാരാഗൃഹപ്രമാണിക്ക് അവിടത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നില്ല. (ഉല്പത്തി 39:23).
ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നാം യാഥാർത്ഥത്തിലോ, മാനസികമായോ ജയിൽവാസം അഭിമുഖീകരിക്കുകയാണെങ്കിലും—ഞെരുക്കമോ, ഏകാന്തയോ, ഹൃദയവേദനയോ, ദുഃഖമോ എന്തുമാകട്ടെ, അവൻ നമ്മെ വിട്ടുപോകില്ലെന്ന് നമുക്ക് വിശ്വസിക്കാം. ക്യാമ്പിലുള്ളവരെ സേവിക്കാൻ റേസയെയും, കാരാഗൃഹത്തിൽ പ്രവർത്തിക്കാൻ യോസേഫിനെയും ശക്തിപ്പെടുത്തിയതുപോലെ,, അവൻ എപ്പോഴും നമ്മോട് ചേർന്നുനിൽക്കും.

ഒരു ലളിതമായ അഭ്യർത്ഥന
"കിടക്കാൻ പോകുന്നതിന് മുമ്പ് മുൻവശത്തെ മുറി ഒന്ന് വൃത്തിയാക്ക്," ഞാൻ എന്റെ മകളോട് പറഞ്ഞു. ഉടനെ മറുപടി വന്നു, "എന്തുകൊണ്ടാണ് അവൾ അത് ചെയ്യാത്തത്?"
ഞങ്ങളുടെ പെൺകുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇത്തരം നേരിയ എതിർപ്പുകൾ പതിവായിരുന്നു. എന്റെ പ്രതികരണം എപ്പോഴും ഒന്നുതന്നെയായിരുന്നു: “അവരുടെ കാര്യം പറയേണ്ട; ഞാൻ നിന്നോടാണ് പറഞ്ഞത്."
യോഹന്നാൻ 21-ൽ, ശിഷ്യന്മാരുടെ ഇടയിലും ഈ മാനുഷിക പ്രവണത ഉള്ളതായി നാം കാണുന്നു. മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞതിന് ശേഷം യേശു പത്രോസിനെ യഥാസ്ഥാനപ്പെടുത്തി. (യോഹന്നാൻ 18:15-18, 25-27 കാണുക). ഇപ്പോൾ യേശു പത്രോസിനോടു പറയുന്നു, “എന്നെ അനുഗമിക്കുക!” (21:19)—ലളിതവും എന്നാൽ വേദനാജനകവുമായ ഒരു കൽപ്പന. പത്രോസ് മരണം വരെ തന്നെ അനുഗമിക്കുമെന്ന് യേശു വിശദീകരിച്ചു (വാ. 18-19).
യേശു പറഞ്ഞ കാര്യം ശരിയായിട്ട് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ പത്രോസ് ചോദിച്ചു, "ഇവന്നു എന്തു ഭവിക്കും?" (വാ. 21). യേശു മറുപടി പറഞ്ഞു, "ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക." (വാ. 22).
നാം പലപ്പോഴും പത്രോസിനെപ്പോലെ പെരുമാറുന്നവരല്ലേ! മറ്റുള്ളവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചാണ് നാം ആശ്ചര്യപ്പെടുന്നത്, അല്ലാതെ ദൈവം നമ്മിലൂടെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചല്ല. യോഹന്നാൻ 21-ൽ യേശു പത്രോസിനെക്കുറിച്ച് പ്രവചിച്ച മരണം വളരെ അടുത്തെത്തിയപ്പോൾ, അവൻ ക്രിസ്തുവിന്റെ ലളിതമായ കൽപ്പനയെക്കുറിച്ച് വിശദീകരിച്ചു: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ." (1 പത്രോസ് 1:14-15). നാമെല്ലാവരും ചുറ്റുമുള്ളവരിലല്ല, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് മതിയാകും.

പ്രാർത്ഥനയ്ക്കുള്ള ഒരു ആഹ്വാനം
എബ്രഹാം ലിങ്കൺ ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു, "എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന ശക്തമായ ബോധ്യത്താൽ ഞാൻ പലതവണ മുട്ടുകുത്തി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ വർഷങ്ങളിൽ, പ്രസിഡന്റ് ലിങ്കൺ തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുക മാത്രമല്ല, തന്നോടൊപ്പം ചേരാൻ രാജ്യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 1861-ൽ അദ്ദേഹം "താഴ്മയുടെയും, പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും ദിനം" പ്രഖ്യാപിച്ചു. 1863-ൽ അദ്ദേഹം വീണ്ടും അങ്ങനെ പ്രസ്താവിച്ചു, "ദൈവത്തിന്റെ മേൽക്കോയ്മയെ ആശ്രയിക്കുന്നത് ജനതകളുടെയും മനുഷ്യരുടെയും കടമയാണ്: തങ്ങളുടെ പാപങ്ങളും ലംഘനങ്ങളും എളിയ ദുഃഖത്തോടെയും, യഥാർത്ഥ പശ്ചാത്താപം കരുണയിലേക്കും ക്ഷമയിലേക്കും നയിക്കും എന്ന ഉറപ്പുള്ള പ്രത്യാശയുടെയും ഏറ്റുപറയുക.
യിസ്രായേല്യർ എഴുപത് വർഷത്തോളം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞതിനുശേഷം, യെരൂശലേമിലേക്ക് മടങ്ങാൻ കോരെശ് രാജാവ് യിസ്രായേല്യരെ അനുവദിച്ചു, ഒരു ശേഷിപ്പ് അത് ചെയ്തു. യിസ്രായേല്യനും (നെഹെമ്യാവ് 1:6) ബാബിലോൺ രാജാവിന്റെ പാനപാത്രവാഹകനുമായ നെഹെമ്യാവ് (വാക്യം 11) മടങ്ങിയെത്തിയവർ "മഹാകഷ്ടത്തിലും അപമാനത്തിലും" ആണെന്ന് അറിഞ്ഞപ്പോൾ (വാ. 3), അവൻ "ഇരുന്ന് കരഞ്ഞു.” ദുഃഖിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ ചെലവഴിച്ചു (വാക്യം 4). തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ അവൻ മല്ലു പിടിച്ചു (വാ. 5-11). പിന്നീട്, അവനും തന്റെ ജനത്തെ ഉപവസിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (9:1-37).
നൂറ്റാണ്ടുകൾക്കുശേഷം, റോമൻ സാമ്രാജ്യത്തിന്റെ നാളുകളിൽ, അപ്പോസ്തലനായ പൗലോസും അധികാരസ്ഥന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ വായനക്കാരെ പ്രേരിപ്പിച്ചു (1 തിമോത്തി 2:1-2). മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ദൈവം ഇപ്പോഴും കേൾക്കുന്നു.