Category  |  odb

കഥ പറയുക

യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകൻ റോബർട്ട് ടോഡ് ലിങ്കൺ മൂന്ന് പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു-സ്വന്തം പിതാവിന്റെ മരണവും പ്രസിഡന്റുമാരായ ജെയിംസ് ഗാർഫീൽഡിന്റെയും വില്യം മക്കിൻലിയുടെയും കൊലപാതകങ്ങളും. 

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമെന്നു കരുതപ്പെടുന്ന നാല് സംഭവങ്ങളിൽ അപ്പൊസ്തലനായ യോഹന്നാൻ സന്നിഹിതനായിരുന്നു: യേശുവിന്റെ അവസാനത്തെ അത്താഴം, ഗെത്സമനെയിലെ ക്രിസ്തുവിന്റെ വേദന, അവന്റെ ക്രൂശീകരണം, അവന്റെ പുനരുത്ഥാനം. ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഈ നിമിഷങ്ങളിലെ തന്റെ സാന്നിധ്യത്തിന് പിന്നിലെ ആത്യന്തികമായ കാരണമാണെന്ന് യോഹന്നാന് അറിയാമായിരുന്നു. യോഹന്നാൻ 21:24-ൽ അവൻ എഴുതി, ''ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.''

 യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്തിൽ യോഹന്നാൻ ഇത് വീണ്ടും സ്ഥിരീകരിച്ചു. അവൻ എഴുതി, 'ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ... ' (1:1). യേശുവിനെക്കുറിച്ചുള്ള തന്റെ ദൃക്‌സാക്ഷി വിവരണം പങ്കുവെക്കാൻ യോഹന്നാന് നിർബന്ധിത കടമ തോന്നി. എന്തുകൊണ്ട്? 'ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു' (വാ. 3). 

നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യകരമോ ലൗകികമോ ആയിരിക്കാം, എന്നാൽ രണ്ടായാലും ദൈവം അവയെ ക്രമീകരിക്കുന്നതിനാൽ നമുക്ക് അവനു സാക്ഷ്യം വഹിക്കാൻ കഴിയും. ക്രിസ്തുവിന്റെ കൃപയിലും ജ്ഞാനത്തിലും നാം ആശ്രയിക്കുമ്പോൾ, ജീവിതത്തിലെ ആശ്ചര്യകരമായ നിമിഷങ്ങളിൽ പോലും അവനുവേണ്ടി സംസാരിക്കുന്ന സംഭവങ്ങളായി മാറും. 

നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്

യു.എസ്.എ.യിലെ ന്യൂജേഴ്‌സിയിലുള്ള ഒരു നീന്തൽ പരിശീലകൻ, നെവാർക്ക് ബേയിൽ ഒരു കാർ മുങ്ങുന്നത് കണ്ടു. കാർ പെട്ടെന്ന് ചെളിവെള്ളത്തിൽ മുങ്ങിയപ്പോൾ ഡ്രൈവർ 'എനിക്ക് നീന്താൻ അറിയില്ല' എന്ന് അലറുന്നത് കേട്ടു. ഒരു ജനക്കൂട്ടം കരയിൽ നോക്കിനിൽക്കെ, ആന്റണി അരികിലെ പാറകളിലേക്ക് ഓടി, കൃത്രിമ കാൽ നീക്കം ചെയ്തു, അറുപത്തെട്ടുകാരനെ രക്ഷപ്പെടുത്തിാനായി വെള്ളത്തിലേക്കു ചാടി. ആന്റണിയുടെ നിർണ്ണായക പ്രവർത്തനത്തിലൂടെ ഒരു മനുഷ്യൻ രക്ഷപ്പെട്ടു. 

നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. തന്റെ പതിനേഴു വയസ്സുള്ള മകൻ യോസേഫിനെ പരസ്യമായി അനുകൂലിച്ച, നിരവധി ആൺമക്കളുടെ പിതാവായ ഗോത്രപിതാവായ യാക്കോബിനെക്കുറിച്ചു ചിന്തിക്കുക. അവൻ ഭോഷത്തമായിട്ടാണെങ്കിലും യോസേഫിന് ഒരു 'നിലയങ്കി' ഉണ്ടാക്കിക്കൊടുത്തു (ഉല്പത്തി 37:3). ഫലമോ? യോസേഫിന്റെ സഹോദരന്മാർ അവനെ വെറുത്തു (വാ. 4); അവസരം ലഭിച്ചപ്പോൾ അവർ അവനെ അടിമയായി വിറ്റു (വാ. 28). യോസേഫിന്റെ സഹോദരന്മാർ അവനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും യോസേഫ് ഈജിപ്തിൽ എത്തിയതിനാൽ, ഏഴ് വർഷത്തെ ക്ഷാമകാലത്ത് യാക്കോബിന്റെ കുടുംബത്തെയും മറ്റു പലരെയും സംരക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു(കാണുക 50:20). പോത്തിഫറിന്റെ ഭാര്യയുടെ മുമ്പിൽ മാന്യതദ സൂക്ഷിക്കാനും ഓടിപ്പോകുവാനുമുള്ള യോസേഫിന്റെ തീരുമാനമായിരുന്നു കാര്യങ്ങളെ ശരിയായ നിലയിൽ ചലിപ്പിച്ചത് (39:1-12). അനന്തരഫലം തടവറയും (39:20) പിന്നീട് ഫറവോനുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു (അധ്യായം 41). 

പരിശീലനത്തിന്റെ പ്രയോജനം ആന്റണിക്ക് ഉണ്ടായിരുന്നിരിക്കാം, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. നാം ദൈവത്തെ സ്‌നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ജീവനെ രക്ഷിക്കുന്നതും ദൈവത്തെ ബഹുമാനിക്കുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കുന്നു. നാം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, യേശുവിൽ വിശ്വസിച്ചുകൊണ്ട് നമുക്ക് ഇപ്പോൾ ആരംഭിക്കാം. 

ബന്ധപ്പെട്ടിരിക്കുക

ആഴ്ചയിലൊരിക്കൽ അമ്മയെ വിളിക്കുന്നത് മഡലീൻ എൽ'എൻഗിൾ ഒരു ശീലമാക്കി. അവളുടെ അമ്മ പികൂടുതൽ വാർദ്ധക്യത്തിലേക്കു നീങ്ങിയപ്പോൾ, ആ പ്രിയപ്പെട്ട ആത്മീയ എഴുത്തുകാരി അമ്മയുമായുള്ള ബന്ധം ''ശക്തിപ്പെടുത്താൻ വേണ്ടി'' കൂടുതൽ തവണ വിളിച്ചു. അതുപോലെ, മാഡലീൻ തന്റെ മക്കളെ വിളിക്കാനും ആ ബന്ധം നിലനിർത്താനും ഇഷ്ടപ്പെട്ടു. ചിലപ്പോഴൊക്കെ കാര്യമായ ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ ഒരു നീണ്ട സംഭാഷണമായിരുന്നു അത്. മറ്റ് സമയങ്ങളിൽ ഫോൺനമ്പർ ഇപ്പോഴും സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്താനുള്ള ഒരു കോൾ മാത്രമാകും. അവൾ തന്റെ വാക്കിംഗ് ഓൺ വാട്ടർ എന്ന പുസ്തകത്തിൽ എഴുതിയതുപോലെ, ''കുട്ടികൾ സമ്പർക്കം പുലർത്തുന്നത് നല്ലതാണ്. കുട്ടികളായ നമുക്കെല്ലാവർക്കും പിതാവുമായി സമ്പർക്കം പുലർത്തുന്നത് അതിലേറെ നല്ലതാണ്.''

 മത്തായി 6:9-13-ലെ കർത്താവിന്റെ പ്രാർത്ഥന നമ്മിൽ മിക്കവർക്കും പരിചിതമാണ്. എന്നാൽ അതിനുമുമ്പുള്ള വാക്യങ്ങൾ വളരെ പ്രധാനമാണ്, കാരണം അവ തുടർന്നുള്ള കാര്യങ്ങൾക്ക പശ്ചാത്തലമൊരുക്കുന്നു. നമ്മുടെ പ്രാർഥനകൾ ''മറ്റുള്ളവർ കാണുന്നതിനായി'' (വാ. 5) പ്രകടനമാകരുത്. നമ്മുടെ പ്രാർത്ഥനകൾ എത്ര ദൈർഘ്യമുള്ളതായിരിക്കണം എന്നതിന് ഒരു പരിധിയുമില്ലെങ്കിലും, 'അതിഭാഷണം' (വാ. 7) സ്വയമേവ ഗുണമേന്മയുള്ള പ്രാർത്ഥനയ്ക്ക് തുല്യമാകില്ല. '[നാം] അവനോട് യാചിക്കുംമുമ്പ്'' (വാ. 8) നമ്മുടെ ആവശ്യം അറിയുന്ന നമ്മുടെ പിതാവുമായി പതിവായി സമ്പർക്കം പുലർത്തുന്നതിനാണ് ഊന്നൽ നൽകുന്നത്. നമ്മുടെ പിതാവുമായി സമ്പർക്കം പുലർത്തുന്നത് എത്ര നല്ലതാണെന്ന് യേശു ഊന്നിപ്പറയുന്നു. എന്നിട്ട് നമ്മോട് നിർദ്ദേശിക്കുന്നു: 'നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ' (വാ.9). 

പ്രാർത്ഥന ഒരു നല്ലതും സുപ്രധാനവുമായ തിരഞ്ഞെടുപ്പാണ്, കാരണം അത് നമ്മുടെ എല്ലാവരുടെയും പിതാവും ദൈവവുമായവനുമായുള്ള ബന്ധം നിലനിർത്തുന്നു. 

നിങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്

ഫിസിക്‌സ് എന്ന പുസ്തകത്തിൽ, എഴുത്തുകാരായ ചാൾസ് റിബോർഗ് മാനും ജോർജ്ജ് റാൻസം ട്വിസും ചോദിക്കുന്നു: ''ഏകാന്തമായ ഒരു വനത്തിൽ ഒരു മരം വീഴുമ്പോൾ, ഒരു മൃഗവും അത് കേൾക്കാൻ അടുത്തില്ലെങ്കിൽ, അത് ശബ്ദം ഉണ്ടാക്കുമോ?'' ഈ ചോദ്യം വർഷങ്ങളായി, ശബ്ദം, ധാരണ, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള ദാർശനികവും ശാസ്ത്രീയവുമായ ചർച്ചകളെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഒരു കൃത്യമായ ഉത്തരം ഇതുവരെ പുറത്തുവന്നിട്ടില്ല. 
ഒരു രാത്രി, ഞാൻ ആരോടും പങ്കുവെക്കാത്ത ഒരു പ്രശ്‌നത്തെക്കുറിച്ച് ഏകാന്തതയും സങ്കടവും തോന്നിയപ്പോൾ, ഞാൻ ഈ ചോദ്യം ഓർത്തു. സഹായത്തിനായുള്ള എന്റെ നിലവിളി ആരും കേൾക്കാത്തപ്പോൾ, ഞാൻ ചിന്തിച്ചു, ദൈവം കേൾക്കുന്നുണ്ടോ?

മരണഭീഷണിയെ അഭിമുഖീകരിക്കുകയും നിരാശയാൽ മൂടപ്പെടുകയും ചെയ്തപ്പോൾ, 116-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് താൻ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിരിക്കാം. അതിനാൽ അവൻ ദൈവത്തെ വിളിച്ചു-അവൻ കേൾക്കുന്നുണ്ടെന്നും അവനെ സഹായിക്കുമെന്നും അറിഞ്ഞു. സങ്കീർത്തനക്കാരൻ എഴുതി, ''യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്‌നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചു'' (വാ. 1-2). നമ്മുടെ വേദന ആരും അറിയാത്തപ്പോഴും ദൈവത്തിനറിയാം. നമ്മുടെ നിലവിളി ആരും കേൾക്കാത്തപ്പോഴും ദൈവം കേൾക്കുന്നു.

ദൈവം തന്റെ സ്‌നേഹവും സംരക്ഷണവും നമ്മോട് കാണിക്കുമെന്ന് അറിയുന്നത് (വാ. 5-6), പ്രയാസകരമായ സമയങ്ങളിൽ നമുക്ക് സ്വസ്ഥമായിരിക്കാൻ സഹായിക്കും (വാ. 7). 'സ്വസ്ഥത'' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം (മനോഖാ) ശാന്തവും സുരക്ഷിതവുമായ ഒരു സ്ഥലത്തെ വിവരിക്കുന്നു. ദൈവത്തിന്റെറെ സാന്നിധ്യവും സഹായവും ഉറപ്പുനൽകുന്നതിനാൽ നമുക്ക് സമാധാനത്തിൽ ആയിരിക്കാം.

മാനും ട്വിസും ഉന്നയിച്ച ചോദ്യം നിരവധി ഉത്തരങ്ങളിലേക്ക് നയിച്ചു. എന്നാൽ ദൈവം കേൾക്കുന്നുണ്ടോ? എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഉണ്ട് എന്നാണ്. 

മുത്തശ്ശി ഗവേഷണം

എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്‌കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. 'മനോഹരമായ ഘടകം' എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം-അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ 'ആരാധനാ' പാത്രങ്ങളാണ്. 

'ശരി, അതു വ്യക്തമാണല്ലോ!' എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: ''അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.'' 
ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു ''എംആർഐ ചിത്രം'' വരയ്ക്കുന്നു: ''അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്‌നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും'' (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, 'നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.' സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: 'അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു' (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: 'യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു' (സങ്കീർത്തനം 149:4).

 നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്‌നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്.