Category  |  odb

ക്രിസ്തുവിൽ നിശബ്ദമായ വിശ്വസ്തത

ഞാനയാളെ ആദ്യം ശ്രദ്ധിച്ചില്ല. താമസിക്കുന്ന ഹോട്ടൽമുറിയിൽ നിന്ന് പ്രഭാതഭക്ഷണത്തിനായി ഇറങ്ങിവന്നതാണ് ഞാൻ. ഡൈനിംഗ് റൂം നല്ല വൃത്തിയുള്ളതായിരുന്നു. ബുഫെ മേശ നിറഞ്ഞിരുന്നു. ഫ്രിഡ്ജ് നിറഞ്ഞിരുന്നു. പാത്രങ്ങൾ എല്ലാം തയ്യാറായിരുന്നു. എല്ലാം തികവുള്ളതായിരുന്നു.

അപ്പോൾ ഞാൻ അയാളെ കണ്ടു. മറ്റൊന്നും ശ്രദ്ധിക്കാതെ അയാൾ ചില പാത്രങ്ങൾ നിറച്ചു, ചിലത് തുടച്ചു. താൻ ശ്രദ്ധാകേന്ദ്രമാകാൻ അയാൾ ശ്രമിച്ചില്ല. പക്ഷേ, കൂടുതൽ നേരം ഇരിക്കുന്തോറും എന്റെ അത്ഭുതം വർദ്ധിച്ചുവന്നു. എല്ലാം ശ്രദ്ധിച്ചുകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും കുറവുണ്ടാകുന്നതിന് മുമ്പ് എല്ലാം വീണ്ടും നിറച്ചുകൊണ്ട്, ആ മനുഷ്യൻ വളരെ വേഗത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നു. ഭക്ഷ്യസേവന രംഗത്തെ വിദഗ്ദ്ധനായ ഞാൻ, ഓരോ കാര്യങ്ങളും അയാൾ സൂക്ഷ്മതയോടെ ചെയ്യുന്നത് ശ്രദ്ധിച്ചു. ആരും ശ്രദ്ധിച്ചില്ലെങ്കിൽ പോലും ആ മനുഷ്യൻ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതിനാൽ അവിടെ ഒന്നിനും കുറവുണ്ടായിരുന്നില്ല.

ആ മനുഷ്യൻ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, തെസ്സലൊ നീക്യരോടുള്ള പൗലൊസിന്റെ വാക്കുകൾ ഞാൻ ഓർത്തു: “പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്ത കൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു” (1 തെസ്സലൊനീക്യർ 4:11-12). വിശ്വസ്തനായ ഒരു തൊഴിലാളിക്ക് മറ്റുള്ളവരുടെ ബഹുമാനം എങ്ങനെ നേടാനാകുമെന്ന് പൗലൊസിന് മനസ്സിലായി. ചെറിയ സേവനങ്ങൾ പോലും, അന്തസ്സോടെയും ഉത്സാഹത്തോടെയും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുവാൻ സുവിശേഷത്തിന് എങ്ങനെ സാധിക്കും എന്നത് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു.

അന്ന് ഞാൻ കണ്ട മനുഷ്യൻ യേശുവിൽ വിശ്വസിച്ചിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് വിശ്വസ്തതയോടെ ജീവിക്കുവാൻ അയാളുടെ പ്രവർത്തനം എന്നെ പ്രേരിപ്പിച്ചു. അതിന് ഞാൻ നന്ദിയുള്ളവനാണ്. 

- ആഡം ആർ. ഹോൾസ്

പ്രത്യാശ കണ്ടെത്തുക

പവിഴപ്പുറ്റുകളുടെ നാശം നേരിട്ടു കണ്ടിട്ടുള്ള സമുദ്രശാസ്ത്രജ്ഞയാണ് സിൽവിയ ഏൾ. “പ്രത്യാശാ ബിന്ദുക്കളുടെ” വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ആഗോള സംഘടനയായ ‘മിഷൻ ബ്ലൂ’ അവർ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകൾ “സമുദ്രത്തിന്റെ ആരോഗ്യത്തിന് നിർണായകമാണ്”, അത് ഭൂമിയിലെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഈ പ്രദേശങ്ങളുടെ മനഃപൂർവമായ സംരക്ഷണത്തിലൂടെ, വെള്ളത്തിനടിയിലുള്ള ജീവസമൂഹങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതും ശാസ്ത്രജ്ഞർ കണ്ടു.

സങ്കീർത്തനം 33-ൽ, ദൈവം സകലത്തെയും വാക്കിനാൽ ഉളവാക്കുകയും താൻ സൃഷ്ടിച്ചതെല്ലാം നിലനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് സങ്കീർത്തനക്കാരൻ അംഗീകരിക്കുന്നു (വാ. 6-9). ദൈവം തലമുറകളുടെയും രാഷ്ട്രങ്ങളുടെയും മേൽ വാഴുമ്പോൾ (വാ. 11-19), അവൻ മാത്രമാണ് ബന്ധങ്ങളെ പുനഃസ്ഥാപിക്കുന്നതും ജീവൻ സംരക്ഷിക്കുന്നതും പ്രത്യാശ പുനരുജ്ജീവിപ്പിക്കുന്നതും. എന്നിരുന്നാലും, ലോകത്തെയും താൻ സൃഷ്ടിച്ച സൃഷ്ടികളെയും പരിപാലിക്കുന്നതിൽ അവനോടൊപ്പം ചേരാൻ ദൈവം നമ്മെ ക്ഷണിക്കുന്നു.

മേഘാവൃതമായ ആകാശത്ത് മിന്നുന്ന മഴവില്ലും, പാറക്കെട്ടുകളിൽ പതിക്കുന്ന സമുദ്രത്തിലെ തിളങ്ങുന്ന തിരമാലകളും കണ്ട് ഓരോ തവണയും നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അവനിൽ “നമ്മുടെ പ്രത്യാശ” വച്ചുകൊണ്ട് നമുക്ക് അവന്റെ “അചഞ്ചലമായ സ്നേഹവും” സാന്നിധ്യവും പ്രഖ്യാപിക്കാം (വാ. 22).

ലോകത്തിന്റെ നിലവിലെ അവസ്ഥ കണ്ട് നാം നിരുത്സാഹപ്പെടുമ്പോൾ, നമുക്ക് ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് നാം വിശ്വസിക്കാൻ തുടങ്ങിയേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ സന്നദ്ധ സേവകരെന്ന നിലയിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുമ്പോൾ, സ്രഷ്ടാവ് എന്ന നിലയിൽ അവനെ ബഹുമാനിക്കാനും, മറ്റുള്ളവർ യേശുവിൽ പ്രത്യാശ കണ്ടെത്താൻ അവരെ സഹായിക്കാനും നമുക്കു കഴിയും. 

- സോചിൽ ഡിക്സൺ

വിലയിട്ടിട്ടില്ല

പുതുവർഷത്തിൽ ദരിദ്രർക്കു സമ്മാനങ്ങൾ നൽകാൻ എന്റെ പട്ടണത്തിലുള്ള ഒരു ചെറിയ ഫാമിലി സൂപ്പർമാർക്കറ്റ് തീരുമാനിച്ചു. സാധനങ്ങളുടെ വില സ്ഥാപനം തന്നെ വഹിച്ചുകൊണ്ട്, അവശ്യവസ്തുക്കളും വസ്ത്രങ്ങളും ഭക്ഷണവും കൊണ്ടു ജീവനക്കാർ കട നിറച്ചു. ക്ഷണിക്കപ്പെട്ട ദരിദ്രരായ മനുഷ്യർ കടയിൽ പ്രവേശിച്ചപ്പോൾ അവർ ഒരു അറിയിപ്പു ശബ്ദം കേട്ടു, “സാധനങ്ങൾക്കു വില ഇട്ടിട്ടില്ല, നിങ്ങൾക്ക് ആവശ്യമുള്ളവയൊക്കെ എടുക്കുക. ഇതെല്ലാം നിങ്ങൾക്കു സൗജന്യമാണ്!” പുതിയ വസ്ത്രങ്ങളും ഭക്ഷണവും അവശ്യവസ്തുക്കളും സൗജന്യമായി നൽകുന്നത് അവർ ഒരിക്കലും കണ്ടിട്ടില്ലാത്തതിനാൽ, അവരുടെ കൃതജ്ഞത ശരിക്കും മനം കുളിർപ്പിക്കുന്നതായിരുന്നു.

തന്റെ പുത്രനായ യേശുവിലൂടെ ദൈവം നമുക്കു തികച്ചും സൗജന്യമായ ഒരു ദാനം നൽകിയിട്ടുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നു. പാപത്തിന്റെയും മരണത്തിന്റെയും അധികാരത്തിൽ നിന്നു നമ്മെ വിടുവിച്ച യേശുവിലൂടെ ദൈവം ഈ ദാനം നമുക്കു നൽകിയതിനാൽ, അവനോടൊപ്പം നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയും (റോമർ 6:23). ദൈവം സ്വയം മുൻകൂറായി വില നൽകിക്കൊണ്ടു രക്ഷ നമുക്കു സൗജന്യമാക്കി തന്നു. ക്രിസ്തുവിന്റെ രക്തമായിരുന്നു ആ വില. മറുവിലയായി തന്നെത്താൻ കൊടുത്തുകൊണ്ടു അവൻ നമ്മെ സ്വന്തമാക്കിയതിനാൽ, നാം ഇനി നമ്മുടേതല്ല, നാം അവന്റേതാണ് (1 കൊരിന്ത്യർ 6:20). നമ്മുടെ പ്രയത്നങ്ങൾകൊണ്ട് ഈ വിലയേറിയ ദാനം വാങ്ങാൻ കഴിയുമായിരുന്നില്ല (എഫെസ്യർ 2:8-9). അവന്റെ മഹത്തായ സ്നേഹത്തിൽ നിന്നാണു നമുക്കും, വിശ്വാസത്തോടെ അവനിലേക്കു തിരിയുന്ന ഏവർക്കും, സൗജന്യമായി രക്ഷ നൽകുന്നത്.

ദാനമായി നൽകിയ വസ്തുക്കളുടെ വില കടയുടമകൾ നൽകിയതുപോലെ, ക്രൂശിൽ നമ്മുടെ സ്ഥാനം ഏറ്റെടുത്തുകൊണ്ടു യേശു നമ്മുടെ രക്ഷയ്ക്കുള്ള മറുവില നൽകി. അപ്രകാരം അവൻ ചെയ്തതിനാൽ, ആ ദരിദ്രർക്ക് ആവശ്യമുള്ളതു യാതൊരു വിലയും കൂടാതെ ലഭിച്ചതുപോലെ നമുക്കും രക്ഷാ ദാനം സൗജന്യമായി ലഭിക്കുന്നു. തന്റെ രക്ഷ സൗജന്യമായി നൽകാനുള്ള അവന്റെ സ്നേഹനിർഭരമായ തീരുമാനത്തിനു മുന്നിൽ അവരെപ്പോലെ നമുക്കും കൃതജ്ഞതയുള്ളവരായിരിക്കാം. 

- രവി എസ്. രാത്രെ

പുത്രനും ഉദിക്കുന്നു

​​“ഞാൻ പഴയ ആളല്ല. ഞാൻ ഒരു പുതിയ ആളാണ്." ഒരു സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളോട് സംസാരിച്ച എന്റെ മകന്റെ ആ ലളിതമായ വാക്കുകൾ ദൈവം അവന്റെ ജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തിയെന്ന് കാണിക്കുന്നു. ഒരിക്കൽ ഹെറോയിന് അടിമയായിരുന്ന ജെഫ്രി സ്വയം ഒരു പാപിയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അവൻ തന്നെത്തന്നെ ദൈവമകനായാണ് കാണുന്നത്.​ 
 
​​ബൈബിൾ പറയുന്നു: “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” (2 കൊരിന്ത്യർ 5:17). നമ്മുടെ ഭൂതകാലത്തിൽ നാം ആരായിരുന്നാലും എന്തെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, നമ്മുടെ രക്ഷയ്ക്കായി യേശുവിൽ വിശ്വസിക്കുകയും അവന്റെ കുരിശിലൂടെയുള്ള പാപമോചനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, നാം പുതിയ ഒരാളായി മാറുന്നു. ഏദെൻ തോട്ടം മുതൽ, നമ്മുടെ പാപങ്ങളുടെ കുറ്റബോധം നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു, എന്നാൽ അവൻ ഇപ്പോൾ നമുക്കെതിരായ നമ്മുടെ പാപങ്ങൾ "കണക്കിടാതെ," "അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു,"  (വാ. 18-19). നാം അവന്റെ പ്രിയപ്പെട്ട മക്കളാണ് (1 യോഹന്നാൻ 3:1-2). അവൻ നമ്മെ കഴുകി വൃത്തിയാക്കി അവന്റെ പുത്രന്റെ സാദൃശ്യത്തിൽ ആക്കിയിരിക്കുന്നു.​ 
 
​​യേശു നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും, ദൈവവുമായുള്ള ഒരു പുതിയ ബന്ധത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. നാം ഇനി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാനല്ല, മറിച്ച്, നമുക്ക് വേണ്ടി "മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു" വേണ്ടിയാണ്. (2 കൊരിന്ത്യർ 5: 15). ഈ പുതുവത്സര ദിനത്തിൽ, അവന്റെ രൂപാന്തരപ്പെടുത്തുന്ന സ്നേഹം പുതിയ വ്യക്തിത്വത്തോടും ലക്ഷ്യത്തോടും കൂടി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഓർക്കുക. മറ്റുള്ളവരെ പുതിയ മനുഷ്യരാക്കുവാൻ കഴിവുള്ള നമ്മുടെ രക്ഷകനെ അവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്ക് ഇടയാകട്ടെ.​ 
 

നീതി നഗരം

2000-ലെ പുതുവത്സരത്തലേന്ന് ഡിട്രോയിറ്റിലെ ഉദ്യോഗസ്ഥർ നൂറു വർഷം പഴക്കമുള്ള ഒരു ടൈം ക്യാപ്‌സ്യൂൾ ശ്രദ്ധാപൂർവ്വം തുറന്നു. സമൃദ്ധിയുടെ ദർശനങ്ങൾ പ്രകടിപ്പിക്കുന്ന ചില നഗര നേതാക്കളുടെ പ്രതീക്ഷാജനകമായ പ്രവചനങ്ങളായിരുന്നു ചെമ്പ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മേയറുടെ സന്ദേശം മറ്റൊരു സമീപനം വാഗ്ദാനം ചെയ്തു. അദ്ദേഹം എഴുതി, ''മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമായ ഒരു പ്രത്യാശ ഞങ്ങൾ പ്രകടിപ്പിക്കട്ടെ . . . ഒരു രാജ്യമായും ജനമായും നഗരമായും നിങ്ങൾ നീതിയിൽ വളർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, കാരണം ഇതാണ് ഒരു ജനതയെ ഉയർത്തുന്നത്.'' 
വിജയം, സന്തോഷം, സമാധാനം എന്നിവയെക്കാളും, ഭാവിയിലെ പൗരന്മാർ യഥാർത്ഥത്തിൽ നീതിയും നേരും ഉള്ളവരായിരിക്കുക എന്നതിൽ വളരണമെന്ന് മേയർ ആശംസിച്ചു. തന്റെ നീതിക്കായി കാംക്ഷിക്കുന്നവരെ അനുഗ്രഹിച്ച യേശുവിൽ നിന്നായിരിക്കാം അദ്ദേഹം തന്റെ ആശയം സ്വീകരിച്ചത് (മത്തായി 5:6). എന്നാൽ ദൈവത്തിന്റെ പൂർണ്ണതയുള്ള നിലവാരം പരിഗണിക്കുമ്പോൾ നിരുത്സാഹപ്പെടാൻ എളുപ്പമാണ്. 
വളരാൻ നമ്മുടെ സ്വന്തം പ്രയത്‌നത്തിൽ ആശ്രയിക്കേണ്ടതില്ല എന്നതിന് ദൈവത്തെ സ്തുതിക്കുക. എബ്രായലേഖന കർത്താവ് ഇപ്രകാരം പറഞ്ഞു: ''സമാധാനത്തിന്റെ ദൈവം  നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ’’ (എബ്രായർ 13:20-21). ക്രിസ്തുവിലുള്ള നാം അവനിൽ വിശ്വസിക്കുന്ന നിമിഷം അവന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുന്നു (വാ. 12), എന്നാൽ ജീവിതകാലം മുഴുവൻ അവൻ നമ്മുടെ ഹൃദയങ്ങളിൽ നീതിയുടെ ഫലം സജീവമായി വളർത്തുന്നു. യാത്രയിൽ നാം പലപ്പോഴും ഇടറിപ്പോകാമെങ്കിലും ദൈവത്തിന്റെ നീതി വാഴുന്ന “വരുവാനുള്ള നഗര’’ത്തിനായി നാം കാത്തിരിക്കുന്നു (വാ. 14).