Category  |  odb

നന്മയ്ക്കായി ദൈവത്തെ സേവിക്കുക

ഒരു പുതിയ നഗരത്തിലേക്ക് താമസം മാറ്റിയ ഉടനെതന്നെ മിഥുൽ ആരാധനയ്ക്കു പോകാൻ കഴിയുന്ന ഒരു സഭ കണ്ടെത്തി. ഏതാനും ആഴ്ചകൾ അദ്ദേഹം ശുശ്രൂഷകളിൽ പങ്കെടുത്തു. തുടർന്ന്, ആവശ്യമായ ഏതെങ്കിലും വിധത്തിൽ ശുശ്രൂഷിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഒരു ഞായറാഴ്ച അദ്ദേഹം പാസ്റ്ററോട് സംസാരിച്ചു. “ചൂലെടുത്തു വൃത്തിയാക്കാൻ വരെ ഞാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. ശുശ്രൂഷകൾക്കായി കസേരകൾ സജ്ജീകരിക്കാനും ശുചിമുറികൾ വൃത്തിയാക്കാനും സഹായിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ചു. മിഥുലിന്റെ കഴിവ് അദ്ധ്യാപനത്തിലാണെന്നു സഭ പിന്നീടു കണ്ടെത്തിയെങ്കിലും എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു.

തന്റെ രണ്ട് ശിഷ്യന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരെയും അവരുടെ അമ്മയെയും ശുശ്രൂഷയുടെ ഒരു പാഠം യേശു പഠിപ്പിച്ചു. ക്രിസ്തു തന്റെ രാജ്യത്തിൽ വരുമ്പോൾ തന്റെ പുത്രന്മാർക്ക് അവന്റെ ഇരുവശത്തും ഇരിക്കാൻ അവസരം ലഭിക്കണമെന്ന് അവരുടെ അമ്മ അഭ്യർത്ഥിച്ചു (മത്തായി 20:20-21). ഇതറിഞ്ഞ മറ്റു ശിഷ്യന്മാർക്ക് അവരോട് ദേഷ്യം തോന്നി. ഒരുപക്ഷേ അവരും ആ സ്ഥാനങ്ങൾ ആഗ്രഹിച്ചിരുന്നോ? മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കുക എന്നതു ജീവിതത്തിൽ പിന്തുടരേണ്ട ഒരു മാതൃകയല്ല (വാക്യം 25-26), മറിച്ച്, ശുശ്രൂഷ ചെയ്യുക എന്നതാണ് പരമ പ്രധാനമെന്ന് യേശു അവരോട് പറഞ്ഞു. “നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (മത്തായി 20:26).

ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നതിനായി നമ്മുടെ സമൂഹങ്ങളിലും സഭകളിലും നമുക്ക് ഓരോരുത്തർക്കും എന്തുചെയ്യാൻ കഴിയും എന്നതിന്റെ പ്രായോഗിക ചിത്രമാണ് മിഥുലിന്റെ ‘ചൂലെടുത്തു വൃത്തിയാക്കാൻ വരെ’ എന്ന വാക്കുകൾ. ദൈവത്തോടുള്ള തന്റെ ജീവിതത്തിലെ അഭിനിവേശത്തെ മിഥുൽ വിവരിച്ചത് ഇങ്ങനെയാണ്: “ദൈവത്തിന്റെ മഹത്വത്തിനും ലോകത്തിന്റെ നന്മയ്ക്കും എന്റെ ആനന്ദത്തിനും വേണ്ടി ശുശ്രൂഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ദൈവം നമ്മെ നയിക്കുന്നതുപോലെ ഞാനും നിങ്ങളും എങ്ങനെ ‘ചൂലെടുത്തു വൃത്തിയാക്കാൻ വരെ’ തയ്യാറാകും?

നന്നായി ചെലവഴിക്കപ്പെട്ട സമയം

2019 മാർച്ച് 14 ന്, ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ചിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വഹിച്ചുകൊണ്ട്, നാസാ റോക്കറ്റുകൾ കുതിച്ചുപൊങ്ങി. ഇനി 328 ദിവസത്തിനുശേഷമേ കോച്ച് ഭൂമിയിലേക്കു മടങ്ങിരികയുള്ളൂ. ദൈർഘ്യമേറിയ, തുടർച്ചയായ ബഹിരാകാശ യാത്ര ചെയ്ത വനിതയെന്ന റെക്കോർഡ് അത് അവർക്ക് നേടിക്കൊടുത്തു. ഭൂമിയിൽ നിന്ന് ഏകദേശം 254 മൈൽ ഉയരത്തിൽ ജീവിക്കുന്ന വേളയിൽ, എല്ലാ ദിവസവും ഒരു സ്ക്രീൻ ആ ബഹിരാകാശയാത്രികയുടെ സമയം അഞ്ച് മിനിറ്റ് വർദ്ധനവിൽ കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ദിവസേന അസംഖ്യം ജോലികൾ (ഭക്ഷണം മുതൽ പരീക്ഷണങ്ങൾ വരെ) മണിക്കൂറുകൾ തോറും അവർക്കുണ്ടായിരുന്നു. കൂടാതെ, കോച്ച് നിശ്ചയിച്ച സമയത്തിനു മുന്നിലാണോ പിന്നിലാണോ എന്ന് നിരന്തരം കാണിച്ചുകൊണ്ട് ഓരോ മണിക്കൂറിനുശേഷവും ഒരു ചുവന്ന വര ഡിസ്പ്ലേയിൽ ഇഞ്ചോടിഞ്ചു നീങ്ങിക്കൊണ്ടിരുന്നു. ഒരു നിമിഷം പോലും പാഴാക്കാനില്ലായിരുന്നു.

നമ്മെ വല്ലാതെ അലട്ടുന്ന ചുവന്ന വര പോലെയുള്ള എന്തെങ്കിലും തീർച്ചയായും ശുപാർശ ചെയ്യുന്നില്ലെങ്കിലും, വിലയേറിയതും പരിമിതവുമായ നമ്മുടെ സമയം ശ്രദ്ധാപൂർവം ഉപയോഗിക്കാൻ പൗലൊസ് അപ്പൊസ്തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” (എഫെസ്യർ 5:15-16) എന്ന് അവൻ എഴുതി. നമ്മുടെ ദിവസങ്ങളെ ഉദ്ദേശ്യലക്ഷ്യത്തോടും കരുതലോടും കൂടി നയിക്കാനും അവനെ അനുസരിക്കാനും നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന യേശുവിന്റെ വീണ്ടെടുപ്പിൽ പങ്കുചേരാനും നമ്മുടെ ദിവസങ്ങളെ ഉപയോഗപ്പെടുത്താനും ദൈവത്തിന്റെ ജ്ഞാനം നമ്മോട് നിർദ്ദേശിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ജ്ഞാനത്തിന്റെ പ്രബോധനങ്ങളെ അവഗണിച്ച്, നമ്മുടെ സമയം വിവേകരഹിതമായി ഉപയോഗിച്ചുകൊണ്ടു (വാക്യം 17), സ്വാർത്ഥമോ വിനാശകരമോ ആയ പ്രവർത്തനങ്ങളിൽ നമ്മുടെ വർഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് പൂർണ്ണമായും സാധ്യമാണ്.

സമയത്തെക്കുറിച്ച് വ്യാകുലപ്പെടുകയല്ല, മറിച്ച് അനുസരണത്തിലും വിശ്വാസത്തിലും ദൈവത്തെ അനുസരിക്കുക എന്നതാണ് കാര്യം. നമ്മുടെ ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അവൻ നമ്മെ സഹായിക്കും.

മഹത്തായ വിഭജനം

ഒരു ക്ലാസിക് പീനട്ട് കോമിക് സ്ട്രിപ്പിൽ, ഗ്രേറ്റ് പംകിനിയിലുള്ള വിശ്വാസത്തിന്റെ പേരിൽ ലിനസിന്റെ സുഹൃത്ത് അവനെ ശകാരിക്കുന്നുണ്ട്. നിരാശയോടെ നടന്നകലുന്ന ലിനസ് പറയുന്നു, “ജനങ്ങളുമായി ഒരിക്കലും ചർച്ച ചെയ്യാൻ പാടില്ലാത്ത മൂന്നു കാര്യങ്ങളുണ്ടെന്നു ഞാൻ പഠിച്ചു… മതം, രാഷ്ട്രീയം, ഗ്രേറ്റ് പംകിൻ!”

ഗ്രേറ്റ് പംകിൻ ലിനസിന്റെ മനസ്സിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മറ്റു രണ്ടു വിഷയങ്ങൾ വളരെ യഥാർത്ഥമാണ് - രാഷ്ട്രങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും വിഭജിക്കുന്ന യാഥാർത്ഥ്യം. യേശുവിന്റെ നാളിലും ഈ പ്രശ്നം സംഭവിച്ചിരുന്നു. പഴയ നിയമം അക്ഷരംപ്രതി പിന്തുടരാൻ ശ്രമിച്ചിരുന്ന കഠിന മതവിശ്വാസികളായിരുന്നു പരീശന്മാർ. ഹെരോദ്യർ കൂടുതലും രാഷ്ട്രീയക്കാരായിരുന്നു. എന്നിരുന്നാലും യെഹൂദാജനം റോമൻ അടിച്ചമർത്തലിൽ നിന്നു മോചിപ്പിക്കപ്പെടണമെന്നു ഇരു കൂട്ടരും ആഗ്രഹിച്ചിരുന്നു. യേശു അവരുടെ ലക്ഷ്യങ്ങൾ പങ്കിടുന്നതായി കാണപ്പെട്ടുരുന്നില്ല. അതുകൊണ്ട് അവർ രാഷ്ട്രീയ മുനയുള്ള ഒരു ചോദ്യവുമായി അവനെ സമീപിച്ചു: ജനം കൈസർക്കു കരം നൽകണമോ (മര്‍ക്കൊസ് 12:14-15)? കൊടുക്കണം എന്നു യേശു പറഞ്ഞാൽ ജനം അവനോടു നീരസം കാണിക്കും. കൊടുക്കരുത് എന്ന് അവൻ പറഞ്ഞാൽ, റോമാക്കാർക്ക് അവനെ കലാപത്തിന്റെ പേരിൽ പിടികൂടാൻ സാധിക്കും.

യേശു ഒരു നാണയം ആവശ്യപ്പെട്ടു. “ഈ സ്വരൂപം ആരുടേതു?” അവൻ ചോദിച്ചു (വാ. 16). കൈസരുടേതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. യേശുവിന്റെ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” (വാ. 17). അവന്റെ മുൻഗണനകൾക്കു മാറ്റം വരുത്താതെ യേശു അവരുടെ കപടോപായം ഒഴിവാക്കി.

തന്റെ പിതാവിന്റെ ഹിതം ചെയ്യാനായി യേശു വന്നു. അവന്റെ നേതൃത്വം പിന്തുടർന്ന്, എല്ലാ വിയോജിപ്പുകളിൽ നിന്നും ശ്രദ്ധ തിരിച്ച് സത്യമായ ഒരുവനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, നമുക്കും എല്ലാറ്റിനുമുപരിയായി ദൈവത്തെയും അവന്റെ രാജ്യത്തെയും അന്വേഷിക്കാം.

മനോഹരമായ ഒരു ആശ്ചര്യം

ഉഴുതുമറിച്ച നിലത്ത് ഒരു രഹസ്യം ഉണ്ടായിരുന്നു—ഒളിച്ചുവച്ച എന്തോ ഒന്ന്. തങ്ങളുടെ അമ്പതാം വിവാഹവാർഷികത്തിനായുള്ള ഒരുക്കത്തിൽ, തന്റെ ഭാര്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ പുഷ്പ സമ്മാനം നിർമ്മിക്കാനായി തന്റെ എൺപത് ഏക്കർ ഭൂമി ലീ വിൽസൺ മാറ്റിവച്ചു. അവൻ രഹസ്യമായി എണ്ണമറ്റ സൂര്യകാന്തി വിത്തുകൾ നട്ടുപിടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ അത് മുളപൊട്ടി 12 ലക്ഷം സുവർണ്ണ സസ്യങ്ങൾ — തന്റെ ഭാര്യയുടെ പ്രിയപ്പെട്ടവ— ആയിത്തീർന്നു. സൂര്യകാന്തിപ്പൂക്കൾ തങ്ങളുടെ പീതവർണ്ണ കിരീടങ്ങൾ ഉയർത്തിയപ്പോൾ, ലീയുടെ മനോഹരമായ സ്നേഹപ്രകടനത്തിൽ റെനി ഞെട്ടിപ്പോയി.

യെശയ്യാ പ്രവാചകനിലൂടെ യെഹൂദാജനത്തോടു സംസാരിച്ചപ്പോൾ ദൈവം അവരോട് ഒരു രഹസ്യം പങ്കുവെച്ചു: അവർക്ക് അതു ഇപ്പോൾ കാണാൻ കഴിയില്ലെങ്കിലും, തന്നോടുള്ള അവിശ്വസ്തതയുടെ പേരിൽ അവർക്കെതിരായ ന്റെറെ വാഗ്ദത്ത ന്യായവിധിക്കു ശേഷം (യെശയ്യാവ് 3:1-4:1), പുതിയതും സുവർണ്ണവുമായ ഒരു ദിനം ഉദിക്കും. “അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും” ( 4:2). അതെ, അവർ ബാബേലിന്റെ കരങ്ങളാൽ നാശവും പ്രവാസവും അനുഭവിക്കുമെങ്കിലും മനോഹരമായ ഒരു “മുള”— ഭൂമിയിൽ നിന്ന് ഒരു പുതിയ മുളപൊട്ടൽ — അപ്പോൾ കാണപ്പെടും. അവന്റെ ജനത്തിന്റെ ഒരു ശേഷിപ്പ് വേർതിരിക്കപ്പെട്ട് (“വിശുദ്ധൻ”, വാ. 4), വെടിപ്പാക്കപ്പെട്ട് (വാ. 3), സ്നേഹപൂർവ്വം നയിക്കപ്പെട്ട്, അവനാൽ പരിപാലിക്കപ്പെടും (വാ. 5-6).

നമ്മുടെ ദിവസങ്ങൾ അന്ധകാരമായമായും ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തി മറഞ്ഞിരിക്കുന്നതായി തോന്നിയേക്കാം. എന്നാൽ വിശ്വാസത്താൽ നാം അവനോടു പറ്റിനിൽക്കുമ്പോൾ, ഒരു ദിവസം അവന്റെ എല്ലാ “വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും” നിറവേറപ്പെടും (2 പത്രൊസ് 1:4). മനോഹരമായ ഒരു പുതിയ ദിവസം കാത്തിരിക്കുന്നു.

പ്രാർത്ഥിക്കാൻ താൽക്കാലികമായി നിർത്തുക

2023 മാർച്ച്‌ 24-നു തന്റെ കാലാവസ്ഥാ പ്രവചനത്തിനിടെ മിസിസിപ്പിയിലെ ഒരു കാലാവസ്ഥാ നിരീക്ഷകൻ ലളിതവും എന്നാൽ ഗഹനവുമായ ആറു വാക്കുകൾ പറഞ്ഞതിനെ തുടർന്നു വൈറലായി. ശക്തമായ ഒരു കൊടുങ്കാറ്റു നിരീക്ഷിക്കവേ, അമോറി പട്ടണത്തിൽ ഒരു വിനാശകരമായ ചുഴലിക്കാറ്റു വീശാൻ പോവുകയാണെന്നു മാറ്റ് ലൗബാൻ തിരിച്ചറിഞ്ഞു. അപ്പോഴാണു ലോകമെമ്പാടുമുള്ളവർ തന്നെ കേൾക്കുന്ന വേളയിൽ ഇപ്രകാരം പ്രാർത്ഥിക്കാനായി ലൗബാൻ തൽസമയ സംപ്രേക്ഷണത്തിനിടയിൽ താൽക്കാലികമായി നിർത്തിയത്: “പ്രിയപ്പെട്ട യേശുവേ, ദയവായി അവരെ സഹായിക്കേണമേ. ആമേൻ.” സുരക്ഷിതമായ ഇടങ്ങളിലേക്കു നീങ്ങാൻ ആ പ്രാർത്ഥന തങ്ങളെ പ്രേരിപ്പിച്ചുവെന്നു ചില കാഴ്ചക്കാർ പിന്നീടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വതസിദ്ധവും ഹൃദയംഗമവുമായ പ്രാർത്ഥന എണ്ണമറ്റ ജീവൻ രക്ഷിക്കാൻ സഹായിച്ചിരിക്കാം.

നമ്മുടെ പ്രാർത്ഥനകൾക്കും ഒരു മാറ്റമുണ്ടാക്കാൻ സാധിക്കും. അവ ദീർഘ നേരം നീണ്ടു നിൽക്കുന്നവ ആയിരിക്കണമെന്നില്ല. അവ ഹ്രസ്വവും മധുരതരവുമാകാം. ദിവസത്തിലെ ഏതു നേരത്തും നിങ്ങൾ അതു ചെയ്യാം. നാം ജോലിയിലായാലും മറ്റു ആവശ്യങ്ങളുടെ പുറകെ ആയാലും ഒഴിവുസമയം ആസ്വദിക്കൂകയായാലും “ഇടവിടാതെ പ്രാർത്ഥിക്കാൻ” (1 തെസ്സലൊനീക്യർ 5:17) നമുക്കു സാധിക്കും.

ദിവസം മുഴുവൻ നാം പ്രാർത്ഥിക്കുന്നതു കേൾക്കാൻ ദൈവം ഇഷ്ടപ്പെടുന്നു. ഉത്കണ്ഠയുടെയും ഭയത്തിന്റെയും തടവുകാരായിരിക്കേണ്ടതില്ല, പകരം നമ്മുടെ എല്ലാ വ്യാകുലതകളും ആശങ്കകളും ദൈവത്തിങ്കലേക്ക് കൊണ്ടുചെല്ലാമെന്നു അപ്പൊസ്തലനായ പൗലൊസു നമ്മെ ഓർമിപ്പിക്കുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്‌; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും” (ഫിലിപ്പിയർ 4:6-7).

പ്രസന്നമായ ഒരു ദിവസം ആസ്വദിക്കുകയാണെങ്കിലോ അല്ലെങ്കിൽ അക്ഷരീയമോ ആലങ്കാരികമോ ആയ കൊടുങ്കാറ്റിനാൽ ജീവിതം ബാധിക്കപ്പെടുകയാണെങ്കിലോ, താൽക്കാലികമായി ബാക്കിയെല്ലാം നിർത്തിവച്ചുകൊണ്ടു ദിവസം മുഴുവൻ പ്രാർത്ഥിക്കാൻ നമുക്ക് ഓർക്കാം.