മിണ്ടാതിരിക്കുക
ഞാൻ ചേമ്പറിൽ സ്വസ്ഥമായതിനുശേഷം, എന്റെ ശരീരം വെള്ളത്തിന് മുകളിൽ സുഖമായി പൊങ്ങിക്കിടന്നു, മുറി ഇരുട്ടിലായി, പശ്ചാത്തലത്തിൽ മുഴങ്ങിയിരുന്ന മൃദുവായ സംഗീതം നിശബ്ദമായി. സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകുന്ന ഐസൊലേഷൻ ടാങ്കുകൾ സൗഖ്യദായകമാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതായിരുന്നു. ലോകത്തിന്റെ അരാജകത്വം നിലച്ചതുപോലെ തോന്നി, എന്റെ ഉള്ളിലെ ചിന്തകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഞാൻ ആ അനുഭവത്തെ സന്തുലിതവും പുനരുജ്ജീവിപ്പിക്കുന്നതുമായി നിലനിർത്തി, നിശ്ചലതയിൽ ശക്തിയുണ്ടെന്ന് ഓർമ്മിപ്പിച്ചു.
നമ്മുടെ ശക്തി പുതുക്കുകയും ഓരോ ദിവസവും നാം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ജ്ഞാനം നൽകുകയും ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യത്തിന്റെ നിശ്ചലതയിൽ നമുക്ക് ഏറ്റവും സുഖമായി വിശ്രമിക്കാൻ കഴിയും. നമ്മൾ മിണ്ടാതിരിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ ശബ്ദത്തെ നിശ്ശബ്ദമാക്കുകയും, നമ്മുടെ ജീവിതത്തിലെ ശ്രദ്ധാശൈഥില്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുമ്പോൾ, അവൻ നമ്മെ ശക്തിപ്പെടുത്തുന്നു, അങ്ങനെ നമുക്ക് അവന്റെ സൗമ്യമായ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും (സങ്കീർത്തനം 37:7).
ഇന്ദ്രിയങ്ങളെ ഇല്ലായ്മ ചെയ്യുന്ന ചേമ്പറുകൾ തീർച്ചയായും നിശ്ചലതയുടെ ഒരു രൂപമാണെങ്കിലും, തന്നോടൊപ്പം തടസ്സങ്ങളില്ലാതെ സമയം ചെലവഴിക്കാനുള്ള ലളിതമായ മാർഗം ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവൻ പറയുന്നു: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക” (മത്തായി 6:6). തന്റെ മഹത്തായ സാന്നിധ്യത്തിന്റെ നിശ്ശബ്ദതയിൽ ജീവിതത്തിന്റെ വെല്ലുവിളികൾക്കുള്ള ഉത്തരം തേടുമ്പോൾ ദൈവം നമ്മുടെ ചുവടുകളെ നയിക്കുകയും അവന്റെ നീതി നമ്മിലൂടെ പ്രകാശമാനമാക്കുകയും ചെയ്യും (സങ്കീർത്തനം 37:5-6).

ഏത് ജ്ഞാനം?
നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. യാക്കോബ് 3:13
2018 ലെ ഈസ്റ്ററിന് തൊട്ടുമുമ്പ്, ഒരു തീവ്രവാദി മാർക്കറ്റിൽ പ്രവേശിച്ചു രണ്ടു പേരെ കൊല്ലുകയും മൂന്നാമതൊരു സ്ത്രീയെ ബന്ദിയാക്കുകയും ചെയ്തു. സ്ത്രീയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ഒരു പോലീസുകാരൻ തീവ്രവാദിക്ക് ഒരു വാഗ്ദാനം നൽകി: സ്ത്രീയെ വിട്ടയച്ചിട്ട് പകരം തന്നെ കൊണ്ടുപോകുക.
ഓഫർ ഞെട്ടിക്കുന്നതായിരുന്നു, കാരണം അത് ജനകീയ ജ്ഞാനത്തിന് എതിരായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ആഘോഷകരമായ ഉദ്ധരണികൾ പോലെ, ആഘോഷിക്കുന്ന വാക്കുകളിലൂടെ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു സംസ്‌കാരത്തിന്റെ ''ജ്ഞാനം'' എന്താണെന്നു പറയാൻ കഴിയും. ''നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സാഹസികത നിങ്ങളുടെ സ്വപ്‌നങ്ങളുടെ ജീവിതം നയിക്കുക എന്നതാണ്,'' ഒരു ജനപ്രിയ ഉദ്ധരണി പറയുന്നു. “ആദ്യം നിങ്ങളെത്തന്നെ സ്‌നേഹിക്കുക, മറ്റെല്ലാം ക്രമത്തിൽ വരുന്നു,” മറ്റൊരാൾ പറയുന്നു. ''നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്കായി ചെയ്യുക,'' മൂന്നാമൻ പറയുന്നു. പോലീസുദ്യോഗസ്ഥൻ അത്തരം ഉപദേശം പാലിച്ചിരുന്നെങ്കിൽ, അവൻ ആദ്യം ഓടി രക്ഷപെടുമായിരുന്നു.
ലോകത്തിൽ രണ്ടുതരം ജ്ഞാനമുണ്ടെന്ന് അപ്പൊസ്തലനായ യാക്കോബ് പറയുന്നു: ഒന്ന് “ഭൗമികം,” മറ്റൊന്ന് “സ്വർഗ്ഗീയം.” ആദ്യത്തേത് സ്വാർത്ഥ അഭിലാഷവും ക്രമക്കേടും കൊണ്ട് അടയാളപ്പെടുത്തുന്നു (യാക്കോബ് 3:14-16); രണ്ടാമത്തേത് “നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” (വാ. 13, 17-18). ഭൗമിക ജ്ഞാനം സ്വയം പ്രഥമസ്ഥാനം നൽകുന്നു. സ്വർഗ്ഗീയ ജ്ഞാനം മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നു, എളിമയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുന്നു (വാ. 13).
പോലീസ് ഉദ്യോഗസ്ഥന്റെ വാഗ്ദാനം തീവ്രവാദി സ്വീകരിച്ചു. ബന്ദിയെ മോചിപ്പിച്ചു, പോലീസുകാരൻ വെടിയേറ്റു മരിച്ചു. മറ്റൊരാൾക്കുവേണ്ടി നിരപരാധിയായ ഒരു മനുഷ്യൻ മരിക്കുന്നത് ഈസ്റ്റർ ദിനത്തിൽ ലോകം കണ്ടു.
സ്വർഗ്ഗീയ ജ്ഞാനം എളിമയുള്ള പ്രവൃത്തികളിലേക്ക് നയിക്കുന്നു, കാരണം അത് സ്വയത്തെക്കാൾ ദൈവത്തെ ഉയർത്തുന്നു (സദൃശവാക്യങ്ങൾ 9:10). ഏത് ജ്ഞാനമാണ് നിങ്ങൾ ഇന്ന് പിന്തുടരുന്നത്?

വാഗ്ദത്തം നിറവേറി
എന്റെ കുട്ടിക്കാലത്ത് എല്ലാ വേനൽക്കാലത്തും, എന്റെ മുത്തശ്ശിമാർക്കൊപ്പം ഒരാഴ്ച അവധി ആസ്വദിക്കാൻ ഞാൻ ഇരുന്നൂറ് മൈൽ യാത്ര ചെയ്യുമായിരുന്നു. ഞാൻ സ്‌നേഹിച്ച ആ രണ്ട് ആളുകളിൽ നിന്ന് എത്രമാത്രം ജ്ഞാനം ഞാൻ നേടിയെന്ന് വളരെക്കാലത്തിനുശേഷംവരെ ഞാൻ അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതാനുഭവങ്ങളും ദൈവത്തോടൊപ്പമുള്ള നടത്തവും അവർക്ക് എന്റെ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്ത കാഴ്ചപ്പാടുകൾ നൽകി. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവരുമായുള്ള സംഭാഷണങ്ങൾ ദൈവം വിശ്വസ്തനാണെന്നും അവൻ നൽകുന്ന എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റുന്നുവെന്നും എനിക്ക് ഉറപ്പുനൽകി.
യേശുവിന്റെ അമ്മയായ മറിയയുടെ കൗമാരപ്രായത്തിൽ ഒരു ദൂതൻ അവളെ സന്ദർശിച്ചിരുന്നു. ഗബ്രിയേൽ കൊണ്ടുവന്ന അവിശ്വസനീയമായ വാർത്തകൾ അതിശയിപ്പിക്കുന്നതായിരിക്കണം, എന്നിട്ടും അവൾ കൃപയോടെ ആ ദൗത്യം സ്വീകരിച്ചു (ലൂക്കൊ. 1:38). ഒരുപക്ഷേ, അവളുടെ വൃദ്ധ ബന്ധുവായ എലിശബേത്തിനെ അവൾ സന്ദർശിച്ചത് അവളുടെ അത്ഭുതകരമായ ഗർഭാവസ്ഥയുടെ നടുവിലായിരുന്നു (അവൾക്ക് അറുപത് വയസ്സ് പ്രായമുണ്ടെന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു)-അവൾ വാഗ്ദത്ത മശിഹായുടെ അമ്മയാണെന്ന ഗബ്രിയേലിന്റെ വാക്കുകൾ എലിശബേത്ത് ആവേശത്തോടെ സ്ഥിരീകരിച്ചത് അവൾക്ക് ആശ്വാസം പകർന്നു (വാ. 39-45).
ക്രിസ്തുവിൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോൾ, എന്റെ മുത്തശ്ശിമാരെപ്പോലെ, അവൻ തന്റെ വാഗ്ദത്തങ്ങൾ പാലിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എലിശബേത്തിനും അവളുടെ ഭർത്താവായ സെഖര്യാവിനും ഒരു പൈതലിനെ നൽകുമെന്ന തന്റെ വാഗ്ദാനം അവൻ പാലിച്ചു (വാ. 57-58). ആ മകൻ, സ്‌നാപക യോഹന്നാൻ നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് നൽകിയ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹാ-ലോകത്തിന്റെ രക്ഷകൻ-വരുന്നു എന്ന വാഗ്ദത്തത്തിന്റെ -മനുഷ്യരാശിയുടെ ഭാവിയുടെ ഗതി മാറ്റിമറിക്കുന്ന ഒന്ന് - തുടക്കക്കാരനായിത്തീർന്നു (മത്തായി 1:21-23).

മാർഗ്ഗനിർദ്ദേശം സ്വീകരിക്കുക
എന്റെ സുഹൃത്ത് മിഷേൽ എന്റെ മകളെ കുതിര സവാരി പഠിപ്പിക്കുന്ന തൊഴുത്തിൽ ഞങ്ങൾ നിൽക്കുമ്പോൾ വായുവിന് തുകലിന്റെയും വൈക്കോലിന്റെയും മണമായിരുന്നു. മിഷേലിന്റെ വെളുത്ത പോണി അതിന്റെ വായ തുറന്ന് പല്ലിന് പിന്നിൽ എങ്ങനെ കടുഞ്ഞാൺ വയ്ക്കാമെന്ന് കാണിച്ചുതന്നു. അതിന്റെ ചെവിക്കു മുകളിലൂടെ കടിഞ്ഞാൺ വലിച്ചുകൊണ്ട്, കുതിരയെ മന്ദഗതിയിലാക്കാനും ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാനും കുതിരക്കാരനെ അനുവദിക്കുന്നതിൽ കടിഞ്ഞാൺ എത്ര പ്രധാനമാണെന്ന് മിഷേൽ വിശദീകരിച്ചു.
മനുഷ്യന്റെ നാവ് പോലെ, ഒരു കുതിരയുടെ കടിഞ്ഞാണും ചെറുതാണെങ്കിലും വളരെ പ്രധാനമാണ്. വലുതും ശക്തവുമായ ഒന്നിന്മേൽ രണ്ടിനും വലിയ സ്വാധീനമുണ്ട്- കടിഞ്ഞാൻ സംബന്ധിച്ചിടത്തോളം അത് കുതിരയാണ്. നാവിനെ സംബന്ധിച്ചിടത്തോളം അത് നമ്മുടെ വാക്കുകളാണ് (യാക്കോബ് 3:3, 5).
നമ്മുടെ വാക്കുകൾക്ക് വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിക്കാൻ കഴിയും. ''അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു'' (വാ. 9). നിർഭാഗ്യവശാൽ, വാക്കുകൾ നമ്മുടെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്നതിനാൽ നമ്മുടെ സംസാരത്തെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു (ലൂക്കൊ. 6:45). എല്ലാ വിശ്വാസികളിലും വസിക്കുന്ന ദൈവത്തിന്റെ ആത്മാവ്, ക്ഷമയിലും നന്മയിലും ആത്മനിയന്ത്രണത്തിലും വളരാൻ നമ്മെ സഹായിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം (ഗലാത്യർ 5:22-23). നാം ആത്മാവുമായി സഹകരിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾക്കും നമ്മുടെ വാക്കുകൾക്കും മാറ്റംവരുന്നു. പരദൂഷണം പ്രശംസയായി മാറുന്നു. നുണ സത്യത്തിലേക്ക് വഴിമാറുന്നു. വിമർശനം പ്രോത്സാഹനമായി മാറുന്നു.
നാവിനെ മെരുക്കുക എന്നത് ശരിയായ കാര്യങ്ങൾ പറയാൻ നമ്മെത്തന്നെ പരിശീലിപ്പിക്കുക മാത്രമല്ല. അത് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശം സ്വീകരിക്കുന്നതിനെക്കുറിച്ചുമാണ്. അങ്ങനെ നമ്മുടെ വാക്കുകൾ നമ്മുടെ ലോകത്തിന് ആവശ്യമായ ദയയും പ്രോത്സാഹനവും സൃഷ്ടിക്കുന്നു.

അത്ഭുതപ്പെടുത്തുന്ന ദൈവം
കൺവെൻഷൻ സെന്റർ ഇരുട്ടിലായിരുന്നു, പ്രഭാഷകൻ സമർപ്പണത്തിന്റെ പ്രാർത്ഥനയിലൂടെ ഞങ്ങളെ നയിച്ചപ്പോൾ ആയിരക്കണക്കിനു വരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ ഞങ്ങൾ തല കുനിച്ചു. വിദേശ മിഷനിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെടുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോൾ, എന്റെ സുഹൃത്ത് ലിനറ്റ് അവളുടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേല്ക്കുന്നതു ഞാൻ കണ്ടു. അവൾ ഫിലിപ്പീൻസിൽ ജീവിക്കാനും പ്രവർത്തിക്കാനും വാഗ്ദ്ധാനം ചെയ്യുകയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. സ്വന്തം നാട്ടിലെ ആവശ്യങ്ങൾ കണ്ട്, ജന്മനാട്ടിൽ ദൈവസ്‌നേഹം പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദശാബ്ദത്തിനു ശേഷം, ദൈവം എനിക്കുതരുന്ന അയൽക്കാർക്കിടയിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിവരുമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹസിക യാത്രയ്ക്ക് ദൈവം എന്നെ ക്ഷണിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ എങ്ങനെയാണ് എന്റെ ജീവിതം നയിക്കേണ്ടത്‌എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങൾ മാറി.
തന്നെ അനുഗമിക്കാൻ വിളിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ താൻ കണ്ടുമുട്ടിയവരെയെല്ലാം യേശു പലപ്പോഴും അത്ഭുതപ്പെടുത്തി. മീൻ പിടിക്കാനുള്ള ഒരു പുതിയ ദൗത്യം ക്രിസ്തു അവർക്ക് നൽകിയപ്പോൾ, പത്രൊസും അന്ത്രെയോസും “ഉടനെ” വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു (മത്തായി 4:20), യാക്കോബും യോഹന്നാനും “ഉടനെ” അവരുടെ പടകു വിട്ടു (വാ. 22). അവർ യേശുവിനോടൊപ്പം ഈ പുതിയ സാഹസിക യാത്ര ആരംഭിച്ചു, തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അവനിൽ വിശ്വസിച്ചു.
തീർച്ചയായും ദൈവം, ആളുകളെ അവർ എവിടെയായിരുന്നാലും തന്നെ സേവിക്കാൻ വിളിക്കുന്നു! സ്വദേശത്തു താമസിച്ചാലും വിദേശത്തു പോയാലും, നമുക്ക് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ അവനുവേണ്ടി ജീവിക്കാനുള്ള അത്ഭുതകരമായ അനുഭവങ്ങളും അവസരങ്ങളും കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്താൻ നമുക്ക് അവനിലേക്ക് പ്രതീക്ഷയോടെ നോക്കാം.
