ശൗലേ, സഹോദരാ
"കർത്താവേ, എന്നെ അവിടെയൊഴിച്ച് മറ്റെവിടെ വേണമെങ്കിലും അയയ്ക്കൂ." വിദേശ കൈമാറ്റ വിദ്യാർഥിയായുള്ള ഒരു വർഷം ആരംഭിക്കുന്നതിനുമുമ്പ് കൗമാരക്കാരനായ എന്റെ പ്രാർഥന അതായിരുന്നു. ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഞാൻ അവിടെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ആ രാജ്യത്തിന്റെ ഭാഷ സംസാരിച്ചില്ല, എന്റെ മനസ്സ് അവിടുത്തെ ആചാരങ്ങൾക്കും ജനങ്ങൾക്കും എതിരായ മുൻവിധികളാൽ നിറഞ്ഞിരുന്നു. അതുകൊണ്ട് എന്നെ മറ്റൊരിടത്തേക്ക് അയയ്ക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു.
എന്നാൽ ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ ഞാൻ പോകരുതെന്ന് ആഗ്രഹിച്ചിടത്തേക്ക് കൃത്യമായി എന്നെ അയച്ചു. അവിടുന്നു അന്ന് അതു ചെയ്തതിൽ എനിക്കിന്നു വളരെ സന്തോഷമുണ്ട്! നാൽപതു വർഷങ്ങൾക്കു ശേഷവും ആ നാട്ടിൽ എനിക്ക് പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ട്. ഞാൻ വിവാഹിതനായപ്പോൾ, എന്റെ ''ബെസ്റ്റ്മാൻ" സ്റ്റെഫാൻ അവിടെ നിന്നാണ് വന്നത്. അവൻ വിവാഹിതനായപ്പോൾ പ്രത്യുപകാരം ചെയ്യാൻ ഞാൻ അങ്ങോട്ട് പറന്നു. ഞങ്ങൾ ഉടൻ മറ്റൊരു സന്ദർശനം കൂടി പ്ലാൻ ചെയ്യുന്നു.
ദൈവം ഹൃദയങ്ങളെ മാറ്റുമ്പോൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നു! അത്തരം ഒരു പരിവർത്തനം വെറും രണ്ട് വാക്കുകളിൽ ചിത്രീകരിച്ചിരിക്കുന്നു: ''ശൗലേ, സഹോദരാ" (അപ്പൊ. പ്രവൃത്തി. 9:17).
ശൗലിന്റെ പരിവർത്തനത്തിനു ശേഷം അവന്റെ കാഴ്ച്ചയെ സൗഖ്യമാക്കുവാൻ ദൈവം വിളിച്ച അനന്യാസ് എന്ന വിശ്വാസിയിൽ നിന്നുള്ളതായിരുന്നു ആ വാക്കുകൾ (വാ.10-12). ശൗലിന്റെ അക്രമാസക്തമായ ഭൂതകാലം നിമിത്തം അനന്യാസ് ആദ്യം എതിർത്തു പ്രാർഥിച്ചു: "ആ മനുഷ്യൻ... നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു" (വാ.13).
എന്നാൽ അനന്യാസ് അനുസരണയോടെ പോയി. അവന്റെ ഹൃദയം മാറിയതിനാൽ, അനന്യാസ് വിശ്വാസത്തിൽ ഒരു പുതിയ സഹോദരനെ സമ്പാദിച്ചു. ശൗൽ പൗലൊസ് എന്നറിയപ്പെട്ടു, യേശുവിന്റെ സുവാർത്ത ശക്തിയോടെ പരന്നു. യഥാർത്ഥ മാറ്റം അവനിലൂടെ എല്ലായ്പോഴും സാധ്യമാണ്!

പാപത്തെ പറിച്ചു കളയുക
ഞങ്ങളുടെ പൂമുഖത്തിനടുത്തുള്ള ഗാർഡൻ ഹോസിന് സമീപം ഒരു ചെറിയ പുല്ല് മുളയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. നിരുപദ്രവകരമെന്നു തോന്നിപ്പിച്ച ആ കാഴ്ച്ച ഞാൻ അവഗണിച്ചു. ഒരു ചെറിയ കള നമ്മുടെ പുൽത്തകിടിയെ എങ്ങനെ ഉപദ്രവിക്കും? എന്നാൽ ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ, ആ ശല്യം ഒരു ചെറിയ കുറ്റിച്ചെടിയുടെ വലുപ്പത്തിൽ വളരുകയും ഞങ്ങളുടെ മുറ്റം ഏറ്റെടുക്കുവാൻ തുടങ്ങുകയും ചെയ്തു. അതിന്റെ നീളമേറിയ തണ്ടുകൾ ഞങ്ങളുടെ നടപ്പാതയുടെ ഒരു ഭാഗത്തേക്ക് വളഞ്ഞ് മറ്റു പ്രദേശങ്ങളിൽ മുളച്ചു പൊങ്ങി. അത് എത്ര വിനാശകരിയാകാമെന്ന് മനസ്സിലാക്കിയപ്പോൾ, ആ കാട്ടുകളകളെ വേരോടെ പിഴുതെറിയാനും കളനാശിനി ഉപയോഗിച്ച് ഞങ്ങളുടെ മുറ്റത്തെ സംരക്ഷിക്കാനും എന്നെ സഹായിക്കാൻ ഞാൻ എന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു.
നാം അതിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോൾ, പാപം അനാവശ്യമായ അമിതവളർച്ച പോലെ നമ്മുടെ ജീവിതത്തെ ആക്രമിക്കുകയും നമ്മുടെ സ്വകാര്യ ഇടം അന്ധകാരമാക്കുകയും ചെയ്യും. പാപരഹിതനായ ദൈവത്തിൽ അന്ധകാരം ഒട്ടുമില്ല. അവിടുത്തെ മക്കൾ എന്ന നിലയിൽ പാപങ്ങളെ മുഖാമുഖം നേരിടാൻ നാം സജ്ജരും കൽപന ലഭിച്ചവരുമാണ്. അതിനാൽ "അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ" (1 യോഹ. 1:7) നമുക്കു വെളിച്ചത്തിൽ നടക്കുവാൻ സാധിക്കും. ഏറ്റുപറച്ചിലിലൂടെയും പശ്ചാത്താപത്തിലൂടെയും നാം പാപമോചനവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുന്നു (വാ.8-10) കാരണം നമുക്ക് ഒരു വലിയ കാര്യസ്ഥനുണ്ട് - യേശു (2:1). നമ്മുടെ പാപങ്ങളുടെ ആത്യന്തിക വിലയായ അവന്റെ ജീവരക്തം, അവൻ മനഃപൂർവമായി നൽകി. "നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിനുംതന്നെ" (വാ.2).
ദൈവം നമ്മുടെ പാപം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ, നമുക്കത് നിഷേധിക്കുവാനോ, അതിൽ നിന്ന് ഒഴിവാകുകയോ, നമ്മുടെ ഉത്തരവാദിത്വത്തിൽ നിന്നു വ്യതിചലിക്കുകയോ ചെയ്യുവാൻ കഴിയും. എന്നാൽ പാപം നാം ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുമ്പോൾ, അവനുമായും മറ്റുള്ളവരുമായും ഉള്ള നമ്മുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന പാപങ്ങളെ അവൻ നീക്കം ചെയ്യുന്നു.

നാം തനിച്ചല്ല
ഫ്രെഡ്രിക് ബ്രൗണിന്റെ ചെറുകഥാ ത്രില്ലറായ "മുട്ട്" (knock)-ൽ അദ്ദേഹം എഴുതി, "ഭൂമിയിലെ അവസാനത്തെ മനുഷ്യൻ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. വാതിലിൽ ഒരു മുട്ട് കേട്ടു." - അയ്യോ! അത് ആരായിരിക്കാം, അവർക്കെന്താണ് വേണ്ടത്? ഏത് നിഗൂഢ ജീവിയാണ് അയാളെ തേടി വന്നത്? ആ മനുഷ്യൻ തനിച്ചായിരുന്നില്ല.
നാമും തനിച്ചല്ല.
ലവൊദിക്യയിലെ സഭ അവരുടെ വാതിലിൽ ഒരു മുട്ട് കേട്ടു (വെളി. 3:20). ഏത് അമാനുഷിക വ്യക്തിയാണ് അവർക്കായി വന്നത്? അവന്റെ നാമം യേശു എന്നായിരുന്നു. അവൻ "ആദ്യനും അന്ത്യനും ജീവനുള്ളവനും" (1:17-18) ആയിരുന്നു. അവന്റെ കണ്ണുകൾ അഗ്നിപോലെ ജ്വലിച്ചു, "അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു" (വാ.16). ഉറ്റസ്നേഹിതനായ യോഹന്നാൻ ക്രിസ്തുവിന്റെ മഹത്വത്തിന്റെ ഒരു നേർക്കാഴ്ച്ച കണ്ടപ്പോൾ, "മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു" (വാ.17). ക്രിസ്തുവിലുള്ള വിശ്വാസം ദൈവഭയത്തോടുകൂടി ആരംഭിക്കുന്നു.
നാം ഒറ്റയ്ക്കല്ല, എന്നത് ആശ്വാസകരമാണ്. യേശു "[ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും" ആണ് (എബ്രാ. 1:3). എങ്കിലും ക്രിസ്തു തന്റെ ശക്തി ഉപയോഗിക്കുന്നത് നമ്മെ നശിപ്പിക്കാനല്ല, മറിച്ച് നമ്മെ സ്നേഹിക്കാനാണ്. അവന്റെ ക്ഷണം കേൾക്കൂ, "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും" (വെളി. 3:20). നമ്മുടെ വിശ്വാസം ഭയത്തോടെ ആരംഭിക്കുന്നു - ആരാണ് വാതിൽക്കൽ മുട്ടുന്നത്? – എന്നാൽ അത് ഒരു ഊഷ്മളമായ സ്വാഗതത്തിലും ശക്തമായ ആലിംഗനത്തിലും അവസാനിക്കുന്നു. ഭൂമിയിലെ അവസാനത്തെ വ്യക്തിയാണെങ്കിൽ പോലും നമ്മോടു കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. ദൈവത്തിനു നന്ദി, നാം തനിച്ചല്ല.

തിരുവെഴുത്തിന്റെ പരിശീലനം
1800-കളുടെ അവസാനത്തിൽ, വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ഒരേ സമയം സമാനമായ വേദപഠന പദ്ധതികൾ വികസിപ്പിച്ചെടുത്തു. ആദ്യത്തേത് 1877-ൽ കാനഡയിലെ മോൺട്രിയയിൽ ആയിരുന്നു. പിന്നെ, 1898-ൽ ന്യൂയോർക്ക് സിറ്റിയിൽ മറ്റൊരു സംരംഭം ആരംഭിച്ചു. 1922 ആയപ്പോഴേക്കും, വടക്കേ അമേരിക്കയിൽ ഇതുപോലെ ഏകദേശം അയ്യായിരത്തോളം വേദപഠനപദ്ധതികൾ ഓരോ വേനൽക്കാലത്തും സജീവമായിരുന്നു.
അങ്ങനെ അവധിക്കാല ബൈബിൾ സ്കൂളിന്റെ ആദ്യകാല ചരിത്രം ആരംഭിച്ചു. യുവാക്കൾ ബൈബിൾ അറിയണം എന്ന ആഗ്രഹമായിരുന്നു ആ വി.ബി.എസ്. ഉപജ്ഞാതാക്കളെ അതിനായി ഉത്സാഹിപ്പിച്ചത് .
തന്റെ യുവ അനുയായി തിമൊഥെയൊസിനോട്, "തിരുവെഴുത്ത് ദൈവശ്വാസീയമാണ്'' എന്നും അതു നമ്മെ "സകല സൽപ്രവൃത്തിക്കും" സജ്ജരാക്കുന്നുവെന്നും (2 തിമൊ. 3:16-17) എഴുതിയപ്പോൾ പൗലൊസിന് സമാനമായ അഭിനിവേശം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ "ബൈബിൾ വായിക്കുന്നത് നല്ലതാണ്'' എന്ന ഉദാരമായ നിർദ്ദേശം മാത്രമായിരുന്നില്ല അത്. "ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത" (വാ.7) വ്യാജ ഉപദേഷ്ടാക്കൻമാർ ഉള്ള "അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും" (വാ.1) എന്ന ഭയാനകമായ മുന്നറിയിപ്പ് നൽകികൊണ്ടാണ് പൗലൊസ് താക്കീത് നല്കിയത്. തിരുവെഴുത്തു കൊണ്ടു നാം നമ്മെത്തന്നെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം അത് നമ്മുടെ രക്ഷകന്റെ പരിജ്ഞാനത്തിൽ നമ്മെ ആഴ്ത്തി "ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ [നമ്മെ] രക്ഷയ്ക്കു ജ്ഞാനികൾ" (വാ.14) ആക്കുന്നു.
ബൈബിൾ പഠിക്കുന്നത് കുട്ടികൾക്ക് മാത്രമല്ല; മുതിർന്നവർക്കും നല്ലതാണ്. അത് വെറും വേനൽക്കാലത്തേക്കു മാത്രമല്ല; എല്ലാ ദിവസത്തേക്കും ഉള്ളതാണ്. പൗലൊസ് തിമൊഥെയൊസിന് എഴുതി, "തിരുവെഴുത്തുകളെ [നീ] ബാല്യം മുതൽ അറികയും" (വാ.14) ചെയ്തിരിക്കുന്നു. എന്നാൽ നമുക്ക് വേദപഠനം ആരംഭിക്കുവാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. നാം ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും, ബൈബിളിന്റെ പരിജ്ഞാനം നമ്മെ യേശുവിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയാണ്.

ദൈവത്തിനു മുമ്പാകെ മിണ്ടാതിരിക്കുക
ജീവനുള്ള ഒരു വ്യക്തിയുടെ ആദ്യ ഫോട്ടോ എടുത്തത് 1838-ൽ ലൂയിസ് ഡാഗുറെയാണ്. പാരീസിലെ വിശാലമായ ഒരു തെരുവിൽ ഉച്ചതിരിഞ്ഞനേരം നിൽക്കുന്ന ഒരു വ്യക്തിയെ ആ ഫോട്ടോ ചിത്രീകരിക്കുന്നു. എന്നാൽ അതിൽ പ്രകടമായ ഒരു വിരോധാഭാസമുണ്ട്; ആ സമയത്ത് തെരുവുകളും നടപ്പാതകളും വണ്ടികളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതത്താൽ തിരക്കേറിയതായിരിക്കണം, എന്നിട്ടും ആരെയും കാണാനില്ല. ആ വീഥി ശൂന്യമായി കാണപ്പെട്ടു.
ആ മനുഷ്യൻ ഒറ്റയ്ക്കല്ലായിരുന്നു. ഫോട്ടോ എടുത്ത തിരക്കേറിയ ജനപ്രിയ പ്രദേശമായ ബുളവാർഡ് ഡ്യു ടെംപിളിൽ മനുഷ്യരും കുതിരകളും ഉണ്ടായിരുന്നു. ചിത്രത്തിൽ അവ വന്നില്ല എന്ന് മാത്രം. ആ ഫോട്ടോ പ്രോസസ്സ് ചെയ്യുന്നതിനുള്ള എക്സ്പോഷർ സമയം (Daguerreotype എന്നറിയപ്പെടുന്നത്) ഒരു ചിത്രം പകർത്താൻ ഏഴ് മിനിറ്റ് എടുത്തു. ഫോട്ടോ എടുക്കുമ്പോൾ’ വസ്തു ചലനരഹിതമായിരിക്കണം. വഴിയരികിലെ ആ മനുഷ്യൻ മാത്രമാണ് ഫോട്ടോയിൽ വന്നത്, കാരണം അയാൾ മാത്രമാണ് നിശ്ചലമായി നിന്നത് - അയാൾ തന്റെ ബൂട്ടുകൾ പോളിഷ് ചെയ്പ്പിക്കുകയായിരുന്നു.
ചിലപ്പോൾ നിശ്ചലത ചലനത്തിലും പരിശ്രമത്തിനും കഴിയാത്തത് നിറവേറ്റുന്നു. സങ്കീർത്തനം 46:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ." "ജാതികൾ ക്രുദ്ധിച്ചാലും" (വാ.6) "ഭൂമി മാറിപ്പോയാലും" (വാ.2), മിണ്ടാതിരുന്ന് അവനിൽ ആശ്രയിക്കുന്നവർ, "കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു"(വാ.1) എന്നു മനസ്സിലാക്കും.
"മിണ്ടാതിരുന്നു" എന്ന് അവതരിപ്പിച്ചിരിക്കുന്ന എബ്രായ ക്രിയയെ "പരിശ്രമം നിർത്തുക" എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. നമ്മുടെ പരിമിതമായ പരിശ്രമങ്ങളെ ആശ്രയിക്കുന്നതിനു പകരം നാം ദൈവത്തിൽ വിശ്രമിക്കുമ്പോൾ അവൻ നമ്മുടെ അനിഷേധ്യമായ "സങ്കേതവും ബലവും" ആണെന്ന് നാം കണ്ടെത്തുന്നു (വാ.1).
