
ഉറക്കെ ചിരിക്കുക
അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ ജോൺ ബ്രാന്യൻ പറഞ്ഞു, ''നാമല്ല ചിരി ആലോചിച്ചുണ്ടാക്കിയത്; അത് നമ്മുടെ ആശയമായിരുന്നില്ല. ജീവിതത്തിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് അറിയാമായിരുന്ന [ദൈവം] അത് നമുക്ക് നൽകി. [കാരണം] നമുക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അവനറിയാമായിരുന്നു, പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു, അവനറിയാമായിരുന്നു. . . പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന്. . . . ചിരി ഒരു വരദാനമാണ്.''
ദൈവം സൃഷ്ടിച്ച സൃഷ്ടികളെ ഒന്ന് വീക്ഷിക്കുന്നതുപോലും ചിരിയുണ്ടാക്കും. അവരുടെ വിചിത്ര രീതികൾ നമ്മെ ചിരിപ്പിക്കും (താറാവിന്റെ ചുണ്ടുള്ള പ്ലാറ്റിപസ് അല്ലെങ്കിൽ തമാശക്കാരനായ ഓട്ടറുകൾ പോലുള്ളവ). സമുദ്രത്തിൽ വസിക്കുന്ന സസ്തനികളെയും പറക്കാൻ കഴിയാത്ത നീണ്ട കാലുകളുള്ള പക്ഷികളെയും ദൈവം സൃഷ്ടിച്ചു. ദൈവത്തിന് നർമ്മബോധമുണ്ട്; നാം അവന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്കും ചിരിയുടെ ആനന്ദമുണ്ട്.
ചിരി എന്ന വാക്ക് നമ്മൾ ആദ്യം കാണുന്നത് അബ്രഹാമിന്റെയും സാറയുടെയും കഥയിലാണ്. ഈ വൃദ്ധ ദമ്പതികൾക്ക് ദൈവം ഒരു കുഞ്ഞിനെ വാഗ്ദത്തം ചെയ്തു: "നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും" (ഉല്പത്തി 15:4). ദൈവം അരുളിച്ചെയ്തു: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും'' (വാ. 5). ഒടുവിൽ തൊണ്ണൂറാമത്തെ വയസ്സിൽ സാറ പ്രസവിച്ചപ്പോൾ, അബ്രഹാം അവരുടെ മകന് യിസഹാക്ക് എന്ന് പേരിട്ടു, അതിനർത്ഥം 'ചിരി' എന്നാണ്. സാറ ഉദ്‌ഘോഷിച്ചതുപോലെ, "ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും" (21:6). തന്റെ വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നത് അവളെ അത്ഭുതപ്പെടുത്തി! താൻ പ്രസവിക്കുമെന്ന് കേട്ടപ്പോൾ അവൾക്കുണ്ടായ സംശയത്തിന്റെ ചിരിയെ (18:12) ദൈവം കേവല സന്തോഷത്തിന്റെ ചിരിയാക്കി മാറ്റി.
ചിരി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി!

കളകൾക്കു വെള്ളമൊഴിക്കുക
ഈ വസന്തകാലത്ത്, ജുറാസിക് പാർക്കിന് പുറത്തുള്ളതുപോലെയുള്ള കളകൾ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളർന്നു. ഒരെണ്ണം വളരെ വലുതായി, ഞാൻ അത് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ, എനിക്കു മുറിവേൽക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് പിഴുതെടുക്കാൻ ഒരു തൂമ്പ കണ്ടെത്താൻ പോയപ്പോൾ എന്റെ മകൾ അതിനു വെള്ളമൊഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. "നീ എന്തിനാണ് കളകൾക്ക് വെള്ളം ഒഴിക്കുന്നത്?!" ഞാൻ ആക്രോശിച്ചു. "ഇത് എത്ര വലുതാകുമെന്ന് എനിക്ക് കാണണം!" അവൾ നിഷ്‌കളങ്കമായ ചിരിയോടെ മറുപടി പറഞ്ഞു.
കളകൾ, മനപ്പൂർവ്വം വളർത്തുന്ന ഒന്നല്ല. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ചിലപ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിലെ ''കളകൾക്ക്'' നാം വെള്ളം ഒഴിക്കുകയും നമ്മുടെ വളർച്ചയെ ഞെരിച്ചുകളയുന്ന ആഗ്രഹങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.
ഗലാത്യർ 5:13-26 ൽ ജഡപ്രകാരം ജീവിക്കുന്നതിനെയും ആത്മാവിനാൽ ജീവിക്കുന്നതിനെയും താരതമ്യം ചെയ്തുകൊണ്ട് പൗലോസ് ഇതിനെക്കുറിച്ച് വ്യക്തമാക്കി. നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ടു നമ്മൾ കൊതിക്കുന്ന 'കള രഹിത' ജീവിതം നടക്കില്ലെന്ന് അവൻ പറയുന്നു. പകരം, കളകൾക്കു വെള്ളമൊഴിക്കാതിരിക്കാൻ, ''ആത്മാവിനെ അനുസരിച്ചു നടക്കണമെന്ന്'' അവൻ നമ്മോടു നിർദ്ദേശിക്കുന്നു. ' ജഡത്തിന്റെ മോഹം നിവർത്തിക്കാനുള്ള' പ്രേരണയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ദൈവത്തോടൊപ്പമുള്ള ക്രമമായ ചുവടുവെപ്പാണെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു (വാ. 16).
പൗലോസിന്റെ പഠിപ്പിക്കലുകൾ പൂർണ്ണമായി മനസ്സിലാക്കുന്നത് ആജീവനാന്ത പ്രക്രിയയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ ലാളിത്യം എനിക്കിഷ്ടമാണ്: നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ പോഷിപ്പിച്ചുകൊണ്ട് അനാവശ്യമായ എന്തെങ്കിലും വളർത്തുന്നതിനുപകരം, ദൈവവുമായുള്ള നമ്മുടെ ബന്ധം വളർത്തിയെടുക്കുമ്പോൾ, നാം ഫലം വളർത്തുകയും ദൈവിക ജീവിതത്തിന്റെ വിളവെടുപ്പ് കൊയ്യുകയും ചെയ്യുന്നു (വാ. 22-25. ).

ശക്തവും നല്ലതും
ക്യാമ്പസിലെ യുവ ശുശ്രൂഷകൻ അസ്വസ്ഥനായി കാണപ്പെട്ടു. പക്ഷേ, ദൈവത്തിന്റെ മാർഗനിർദേശത്തിനും അവന്റെ സഹായത്തിനുമായി പ്രാർത്ഥിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനായി. പൗലൊസ് ആവശ്യപ്പെട്ടതുപോലെ, ഇടവിടാതെ പ്രാർത്ഥിക്കുക. മറുപടിയായി യുവാവ് ഏറ്റുപറഞ്ഞു, ''എനിക്ക് ഇനിമേൽ പ്രാർത്ഥനയിൽ വിശ്വാസമുണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ല.'' അദ്ദേഹം നെറ്റി ചുളിച്ചു. ''അല്ലെങ്കിൽ ദൈവം കേൾക്കുന്നുവെന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. ലോകത്തെ നോക്കൂ.'' ആ യുവ നേതാവ് സ്വന്തം ശക്തിയിൽ ഒരു ശുശ്രൂഷ "കെട്ടിപ്പടുക്കുക'' ആയിരുന്നു, ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്തുകൊണ്ട്? അദ്ദേഹം ദൈവത്തെ നിരസിച്ചു.
സഭയുടെ മൂലക്കല്ലെന്ന നിലയിൽ യേശു എല്ലായ്‌പ്പോഴും തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു-തുടക്കം മുതൽ തന്നേ. വാസ്തവത്തിൽ, തന്റെ സ്വന്തം ജനത്താൽ തന്നേ (യോഹന്നാൻ 1:11). പലരും ഇന്നും അവനെ നിരസിക്കുന്നു, അവരുടെ ജീവിതം, ജോലി, സഭകൾ പോലും വിലകുറഞ്ഞ അടിത്തറയിൽ-തങ്ങളുടെ സ്വന്തം പദ്ധതികൾ, സ്വപ്‌നങ്ങൾ, മറ്റ് വിശ്വസനീയമല്ലാത്ത അടിത്തറയിൽ -കെട്ടിപ്പൊക്കാൻ പാടുപെടുന്നു. എങ്കിലും നമ്മുടെ നല്ല രക്ഷകൻ മാത്രമാണ് നമ്മുടെ ശക്തിയും പ്രതിരോധവും (സങ്കീർത്തനം 118:14). തീർച്ചയായും, 'വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു' (വാ. 22).
നമ്മുടെ ജീവിതത്തിന്റെ സുപ്രധാന മൂലയിൽ ഇരുന്നുകൊണ്ട്, അവന്റെ വിശ്വാസികൾ അവനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ശരിയായ വിന്യാസം അവൻ നൽകുന്നു. അതിനാൽ, 'യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്‌കേണമേ' (വാ. 25) എന്നു നമുക്കവനോടു പ്രാർത്ഥിക്കാം. ഫലമോ? 'യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ' (വാ. 26). അവൻ ശക്തനും നല്ലവനുമായതിനാൽ നമുക്ക് അവനു നന്ദി പറയാം.

അതു പോകട്ടെ
അഗസ്റ്റിന്റെ ആത്മകഥാപരമായ കൺഫഷൻസ് യേശുവിലേക്കുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്രയെ വിവരിക്കുന്നു. ഒരിക്കൽ, ചക്രവർത്തിക്ക് മുഖസ്തുതി പ്രസംഗം നടത്താൻ അദ്ദേഹം കൊട്ടാരത്തിലേക്ക് കയറുകയായിരുന്നു. തന്റെ വഞ്ചനാപരമായ മുഖസ്തുതി വാചകങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അപ്പോഴാണ് മദ്യപിച്ച യാചകന്റെ 'തമാശയും ചിരിയും' അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ജോലി തനിക്കു നൽകുന്ന ക്ഷണികമായ സന്തോഷം മദ്യപാനിക്ക് ഇതിനകം തന്നെ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി - അതും വളരെ കുറച്ച് അധ്വാനത്തിലൂടെ. തന്മൂലം ലൗകിക വിജയത്തിനായുള്ള പരിശ്രമം അഗസ്റ്റിൻ നിർത്തി.
പക്ഷേ അദ്ദേഹം അപ്പോഴും കാമത്തിന്റെ അടിമയായിരുന്നു. പാപത്തിൽ നിന്ന് വ്യതിചലിക്കാതെ യേശുവിലേക്ക് തിരിയാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എങ്കിലും ലൈംഗിക അധാർമികതയുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു. നിസ്സഹായനായ അഗസ്റ്റിൻ ദൈവത്തോടു പ്രാർത്ഥിച്ചു, ''എനിക്ക് വിശുദ്ധി നൽകേണമേ . . . പക്ഷേ ഇതുവരെ ആയില്ല.''
അഗസ്റ്റിൻ ഇടറി, രക്ഷയ്ക്കും പാപത്തിനും ഇടയിൽ പിച്ചിച്ചീന്തപ്പെട്ടു, ഒടുവിൽ പോരാടിത്തളർന്നു. യേശുവിലേക്ക് തിരിഞ്ഞ മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം തന്റെ ബൈബിൾ റോമർ 13:13-14 ലേക്ക് തുറന്നു. ''പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്‌കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.''
അത് പ്രയോജനം ചെയ്തു. ദൈവം ആ ദൈവനിശ്വാസീയ വാചനങ്ങൾ ഉപയോഗിച്ച് അഗസ്റ്റിന്റെ കാമച്ചങ്ങല തകർത്ത് അവനെ ''പുത്രന്റെ രാജ്യത്തിൽ'' ആക്കി. 'അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു'' (കൊലൊസ്യർ 1:13-14). അഗസ്റ്റിൻ ഒരു ബിഷപ്പായിത്തീർന്നു എങ്കിലും പ്രശസ്തിയും കാമവും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നതു തുടർന്നു. എന്നാൽ പാപം ചെയ്യുമ്പോൾ ആരെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം യേശുവിങ്കലേക്കു ിരിഞ്ഞു. നിങ്ങളോ?

ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്
മാർഗരറ്റ് അമ്മായിയുടെ മിതവ്യയം ഐതിഹാസികമായിരുന്നു. അവൾ മരിച്ചതിനുശേഷം, അവളുടെ മരുമക്കൾ അവളുടെ സാധനങ്ങൾ അടുക്കിപ്പെറുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞതും പ്രയാസകരവുമായ ജോലി ആരംഭിച്ചു. ഒരു ഡ്രോയറിൽ, ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വൃത്തിയായി അടുക്കിവെച്ച, ചെറിയ ചരടുകളുടെ ഒരു കൂട്ടം അവർ കണ്ടെത്തി. അതിന്റെ ലേബൽ ഇങ്ങനെയായിരുന്നു: "ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്."
ഉപയോഗശൂന്യമെന്ന് തങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും സൂക്ഷിക്കാനും തരംതിരിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരുപക്ഷേ ഈ വ്യക്തിക്ക് ഒരിക്കൽ അങ്ങേയറ്റത്തെ ദാരിദ്ര്യം അറിയാമായിരുന്നിരിക്കണം. യിസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപെട്ടപ്പോൾ, അവർ കഷ്ടപ്പാടുകളുടെ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അവർ തങ്ങളുടെ യാത്രാവേളയിൽ പലപ്പോഴും ദൈവത്തിന്റെ അത്ഭുതകരം മറന്നു, ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.
അവർ തന്നിൽ വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. അവരുടെ മരുഭൂമിയിലെ ഭക്ഷണത്തിനായി അവൻ മന്ന നൽകി, മോശയോട് പറഞ്ഞു, "അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം" (പുറപ്പാട് 16:4). ശബ്ബത്തിൽ മന്ന ലഭിക്കയില്ല (വാ. 5, 25) അതിനാൽ ആറാം ദിവസം ഇരട്ടിയായി ശേഖരിക്കാനും ദൈവം അവരോട് നിർദ്ദേശിച്ചു. യിസ്രായേല്യരിൽ ചിലർ അനുസരിച്ചു. ചിലർ അനുസരിച്ചില്ല, അവർ തിക്തഫലം അനുഭവിക്കേണ്ടിവന്നു (വാ. 27-28).
സമൃദ്ധിയുടെ സമയങ്ങളിലും നിരാശയുടെ സമയങ്ങളിലും, നിയന്ത്രണത്തിനായുള്ള തീവ്രമായ ശ്രമത്തിൽ മുറുകെപ്പിടിക്കാനും പൂഴ്ത്തിവയ്ക്കാനുമുള്ള പ്രലോഭനം സഹജമാണ്. എല്ലാം നമ്മുടെ സ്വന്തം കൈയിൽ എടുക്കേണ്ട ആവശ്യമില്ല. 'ചരടിന്റെ തുണ്ടുകൾ' സംരക്ഷിക്കേണ്ടയാവശ്യമില്ല-അല്ലെങ്കിൽ ഒന്നും പൂഴ്ത്തിവെക്കേണ്ട ആവശ്യമില്ല. ''ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല'' (എബ്രായർ 13:5) എന്നു വാഗ്ദത്തം ചെയ്ത ദൈവത്തിലാണ് നമ്മുടെ വിശ്വാസം.