എന്റെ ഭർത്താവിനോട് അദ്ദേഹത്തിനു ക്യാന്സര് രോഗം കണ്ടെത്തിയതിനെക്കുറിച്ചു വിശദീകരിക്കുമ്പോൾ ഡോക്ടര് മുഖം ചുളിച്ചില്ല. പുഞ്ചിരിച്ചുകൊണ്ട് അവൾ ഒരു നിര്ദ്ദേശം വെച്ചു: ഓരോ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുക. “കുറഞ്ഞത് മൂന്നു കാര്യങ്ങൾക്ക്” ഡോക്ടര് പറഞ്ഞു. കൃതജ്ഞത ദൈവത്തിന്റെ നന്മയിൽ പ്രോത്സാഹനം കണ്ടെത്തുന്നതിന് നമ്മുടെ ഹൃദയത്തെ തുറക്കും എന്നു മനസ്സിലാക്കിക്കൊണ്ട് ഡാൻ സമ്മതിച്ചു. അങ്ങനെ, ഡാൻ നന്ദിയുടെയും സ്തുതിയുടെയും വാക്കുകളോടെ ഓരോ ദിവസവും ആരംഭിച്ചു. ദൈവമേ, കഴിഞ്ഞ രാത്രിയിലെ സുഖകരമായ ഉറക്കത്തിനു നന്ദി. എന്റെ  വൃത്തിയുള്ള കിടക്കയ്ക്കും സൂര്യപ്രകാശത്തിനും മേശയിലെ പ്രഭാത ഭക്ഷണത്തിനും എന്റെ ചുണ്ടിലെ പുഞ്ചിരിക്കും നന്ദി.

ഓരോ വാക്കും ഹൃദംഗമായിരുന്നു. എങ്കിലും അത് ബാലിശമായി തോന്നുന്നുവോ? നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ചു നന്ദി പറയുന്നതു ദൈവത്തിനു വിഷയമാണോ? സങ്കീർത്തനം 50-ൽ, ദാവീദിന്റെ സംഗീത പ്രമാണിയായിരുന്ന ആസാഫ് വ്യക്തമായ ഒരു ഉത്തരം നൽകുന്നു. ദൈവത്തിനു നമ്മുടെ “വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരേയോ” ആവശ്യമില്ല (വാ. 9). ഒരിക്കൽ യിസ്രായേലിന്റെ കൃതജ്ഞതയുടെ ഭാഗമായിരുന്ന ഈ ഔപചാരിക യാഗങ്ങളിൽനിന്നു വ്യത്യസ്തമായി, തന്റെ ജനം നന്ദിയോടെ തങ്ങളുടെ ഹൃദങ്ങളും ജീവിതങ്ങളും തനിക്കു നൽകുവാന് ദൈവം ആഗ്രഹിക്കുന്നു (വാ. 14, 23).

എന്റെ ഭർത്താവ് അനുഭവിച്ചതുപോലെ, മുഴുഹൃദയത്തോടെയുള്ള നന്ദികരേറ്റൽ നമ്മുടെ ആത്മാവിനെ അഭിവൃദ്ധിപ്പെടുത്തും. അപ്പോൾ “കഷ്ടകാലത്ത് നാം ദൈവത്തെ വിളിച്ചപേക്ഷിക്കുകയും” അവൻ “വിടുവിക്കുകയും” ചെയ്യും (വാ. 15). ഇതിന്റെ അര്ത്ഥം രണ്ടു വര്ഷം നീളുന്ന ചികിത്സയിൽ ഡാൻ ശാരീരികമായും ആത്മീയമായും സൗഖ്യമാകുമെന്നാണോ? അതോ ജീവിതകാലത്തിനു ശേഷമാണോ? ഞങ്ങൾക്കറിയില്ല. എന്നാൽ ഇപ്പോഴത്തേക്ക്, ദൈവത്തിന്റെ സ്നേഹത്തിനും അവൻ ആരാണ് എന്നതിനും – വീണ്ടെടുപ്പുകാരനും സൗഖ്യദായകനും – താൻ നന്ദിയുള്ളവനാണെന്നു കാണിക്കുന്നതിൽ ഡാൻ ആനന്ദം കൊള്ളുന്നു. “താങ്ക് യൂ” എന്ന ഈ മനോഹര വാക്കുകൾ കേൾക്കുന്നതിൽ സ്നേഹിതരും സന്തോഷിക്കുന്നു.