1936 ല്‍, ഗാനരചയിതാവായ ബില്ലി ഹില്‍ “സ്നേഹത്തിന്‍റെ മഹത്വം” എന്ന പേരില്‍ ഒരു ജനപ്രിയ ഗാനം പുറത്തിറക്കി. അധികം താമസിയാതെ, ചെറിയ കാര്യങ്ങള്‍ പോലും അന്യോന്യമുള്ള സ്നേഹത്തില്‍ ചെയ്യുന്നതിന്‍റെ സന്തോഷത്തെക്കുറിച്ചുള്ള ഈ ഗാനം രാജ്യം ഏറ്റുപാടാന്‍ ആരംഭിച്ചു. അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം, ഗാനരചയിതാവായ പീറ്റര്‍ സെറ്റെറാ സമാനമായ പേരോടുകൂടി കൂടുതല്‍ വൈകാരികമായ ഒരു ഗാനം രചിച്ചു. അദ്ദേഹം സങ്കല്പിച്ചിരിക്കുന്നത്, അന്യോന്യം അറിയുന്നതിലൂടെ ആളുകള്‍ സ്നേഹത്തിന്‍റെ മഹത്വത്തിനായി എന്നേക്കും ജീവിക്കുന്നു എന്നാണ്.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലരും ഒരുമിച്ചു പാടുന്ന ഒരു സ്നേഹഗീതത്തെക്കുറിച്ചു ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (വെളിപ്പാട് 5:9, 13). എന്നിരുന്നാലും, സംഗീതം തുടങ്ങുന്നത് വിലാപത്തിന്‍റെ മൈനര്‍ കീയോടുകൂടിയാണ്. നമ്മുടെ എഴുത്തുകാരനായ യോഹന്നാന്‍, ലോകത്തിലെ സകല തിന്മകള്‍ക്കും മറുപടിയില്ലെന്നറിഞ്ഞ് കരയാന്‍ തുടങ്ങി (വാ. 3-4). പക്ഷേ അവന്‍റെ മൂഡ് പ്രകാശമാനമാകുകയും സ്നേഹത്തിന്‍റെ യഥാര്‍ത്ഥ മഹത്വവും കഥയും യോഹന്നാന്‍ മനസ്സിലാക്കിയപ്പോഴേക്കും സംഗീതം ആരോഹണത്തിലെത്തുകയും ചെയ്തു (വാ. 12-13). അടുത്തതായി, സകല സൃഷ്ടിയും അവരുടെ രക്ഷയ്ക്കായി ഒരു കുഞ്ഞാടിനെപ്പോലെ തന്നെത്തന്നെ സ്നേഹപൂര്‍വ്വം ബലിയായി നല്‍കി (വാ. 13) തന്‍റെ പ്രജകളുടെ ഹൃദയം കവര്‍ന്ന യെഹൂദയുടെ ശക്തനായ സിംഹ-രാജാവിനെ സ്തുതിക്കുന്നത് അവന്‍ കേട്ടു (വാ. 5).

എക്കാലത്തും ആലപിച്ചിട്ടുള്ളതിലേക്കും ഹൃദയസ്പര്‍ശിയായ സംഗീതത്തില്‍, എന്തുകൊണ്ടാണ് കരുണയുടെ ഒരു ചെറിയ പ്രവൃത്തി ഒരു ഗാനത്തിന്‍റെ ചിറകിന്മേല്‍ ഉയരുന്നത് എന്നു നാം കാണുന്നു. നാം പാടുന്ന മഹത്വം നമ്മുടെ ദൈവത്തിന്‍റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. നാം അവനെക്കുറിച്ച് പാടുന്നു, കാരണം അവനാണ് നമ്മുടെ ഗാനം തന്നത്.