ആന്‍ വോസ്കാമ്പിന്‍റെ ആയിരം നന്മകള്‍ എന്ന ഗ്രന്ഥം, ദൈവം അവര്‍ക്കുവേണ്ടി ചെയ്ത നന്മകള്‍ ഓരോ ദിവസവും തങ്ങളുടെ ജീവിതത്തില്‍ അന്വേഷിക്കുവാന്‍ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. അതില്‍, അടുക്കള സിങ്കിലെ വര്‍ണ്ണക്കുമിളകള്‍ മുതല്‍ തന്നെപ്പോലെയുള്ള പാപികള്‍ക്കു നല്‍കിയ രക്ഷവരെ, ഓരോ ദിവസവും ദൈവം അവള്‍ക്കുവേണ്ടി (നമുക്കുവേണ്ടിയും) നല്‍കിയ ചെറുതും വലുതുമായ ദാനങ്ങള്‍ രേഖപ്പെടുത്തുന്നു. ജീവിതത്തിന്‍റെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും ദൈവത്തെ കാണുന്നതിനുള്ള താക്കോലാണ് കൃതജ്ഞത എന്ന് അവള്‍ പറയുന്നു.

അത്തരം “പ്രയാസപ്പെടുത്തുന്ന” നിമിഷങ്ങളുള്ള ജീവിതത്തിന്‍റെ പേരില്‍ പ്രസിദ്ധനാണ് ഇയ്യോബ്. തീര്‍ച്ചയായും അവന്‍റെ നഷ്ടങ്ങള്‍ ആഴമേറിയതും അനേകവുമായിരുന്നു. തന്‍റെ മൃഗസമ്പത്തു മുഴുവന്‍ നഷ്ടപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്‍റെ പത്ത് മക്കളും ഒരുമിച്ചു മരിച്ച വാര്‍ത്തയാണവന്‍ കേട്ടത്. ഇയ്യോബിന്‍റെ ആഴമേറിയ ദുഃഖം അവന്‍റെ പ്രതികരണത്തില്‍ തെളിഞ്ഞു കാണാം: അവന്‍ തന്‍റെ വസ്ത്രം കീറി തല ചിരച്ചു (1:20). ആ വേദനാനിര്‍ഭരമായ നിമിഷങ്ങളിലെ അവന്‍റെ വാക്കുകള്‍, ഇയ്യോബ് കൃതജ്ഞത പരിശീലിച്ചിരുന്നു എന്നു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു, കാരണം തനിക്കു നഷ്ടപ്പെട്ട സകലവും ദൈവം തനിക്കു തന്നതായിരുന്നു എന്നവന്‍ സമ്മതിച്ചു (വാ. 21). അത്തരം തളര്‍ത്തിക്കളയുന്ന ദുഃഖത്തിന്‍റെ നടുവില്‍ അല്ലാതെ അവനെങ്ങനെ ആരാധിക്കാന്‍ കഴിയും?

ദിനംതോറുമുള്ള നന്ദികരേറ്റലിന്‍റെ പരിശീലനം നഷ്ടത്തിന്‍റെ വേളയില്‍ നാം അനുഭവിക്കുന്ന വേദനയുടെ തീവ്രത കുറയ്ക്കുകയില്ല. പുസ്തകത്തിന്‍റെ പിന്നീടുള്ള ഭാഗത്തു വിശദീകരിക്കുന്നതുപോലെ ഇയ്യോബ് തന്‍റെ സങ്കടത്തില്‍ ചോദ്യം ചെയ്യുകയും മല്ലിടുകയും ചെയ്യുന്നുണ്ട്. എങ്കിലും നമ്മോടുള്ള ദൈവത്തിന്‍റെ നന്മകളെ അംഗീകരിക്കുന്നത്-ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും-നമ്മുടെ ഭൗമിക ജീവിതത്തിലെ അന്ധകാര പൂര്‍ണ്ണമായ നിമിഷങ്ങളിലും നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ മുമ്പില്‍ ആരാധനയോടെ മുട്ടു മടക്കുവാന്‍ നമ്മെ തയ്യാറാക്കും.