‘വളരുമ്പോള്‍ നിനക്ക് എന്തായിത്തീരണം?’ കുട്ടികളായിരിക്കുമ്പോള്‍ നാമെല്ലാം ഈ ചോദ്യം കേട്ടിട്ടുണ്ട്, ചിലപ്പോള്‍ വലുതായശേഷവും. ജിജ്ഞാസയില്‍നിന്നുടലെടുത്തതാണ് ചോദ്യം, ഉത്തരമാകട്ടെ അഭിലാഷത്തെ സൂചിപ്പിക്കുന്നതും. എന്റെ ഉത്തരത്തിന് വര്‍ഷങ്ങള്‍കൊണ്ട് രൂപഭേദം വന്നിട്ടുണ്ട്, ഒരു കാലിച്ചെറുക്കനില്‍ തുടങ്ങി, പിന്നെ ട്രക്ക് ഡ്രൈവര്‍, പട്ടാളക്കാരന്‍, പിന്നെ ഒരു ഡോക്ടറാകണമെന്ന ലക്ഷ്യത്തില്‍ കോളജില്‍ ചേര്‍ന്നു. എന്നിരുന്നാലും ഒരു സ്വസ്ഥതയുള്ള ജീവിതം നയിക്കണമെന്ന് ആരെങ്കിലും നിര്‍ദ്ദേശിച്ചതായോ ഞാന്‍ തന്നെ ഗൗരവമായി ചിന്തിച്ചതായോ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.

എന്നാല്‍ അതാണ് വാസ്തവത്തില്‍ പൗലൊസ് തെസ്സലൊനീക്യരോടു പറയുന്നത്. ഒന്നാമത്, അവരോട് അന്യോന്യവും ദൈവകുടുംബത്തില്‍പ്പെട്ട എല്ലാവരെയും കൂടുതലായി സ്‌നേഹിക്കുവാന്‍ അവന്‍ പറയുന്നു (1 തെസ്സലൊനീക്യര്‍ 4:10). അടുത്തതായി അവര്‍ക്കു ചെയ്യാന്‍ സംഗതിവരുന്ന കാര്യങ്ങളെക്കുറിച്ച് പൊതുവായ ഒരു നിര്‍ദ്ദേശം നല്‍കുന്നു. ‘സ്വസ്ഥതയുള്ള ജീവിതം നയിക്കുന്നത് നിങ്ങളുടെ അഭിലാഷമാക്കുക’ (വാ. 11). എന്താണ് യഥാര്‍ത്ഥത്തില്‍ പൗലൊസ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? അവന്‍ വ്യക്തമാക്കുന്നു: മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുവാനും ആര്‍ക്കും നിങ്ങള്‍ ഭാരമാകാതിരിക്കാനും നിങ്ങള്‍ ‘സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്യുവാനും അഭിമാനം തോന്നണം’ (വാ. 11-12). കുട്ടികള്‍ തങ്ങളുടെ കഴിവിനനുസരിച്ചോ ആഗ്രഹങ്ങള്‍ക്കനുസരിച്ചോ ഉള്ളത് അഭിലഷിക്കുന്നതിനെ നാം നിരുത്സാഹപ്പെടുത്തുന്നില്ല എന്നാല്‍ അവര്‍ എന്തു തിരഞ്ഞെടുത്താലും സ്വസ്ഥമായ മനസ്സോടെ അതു തിരഞ്ഞെടുക്കാന്‍ നാമവരെ പ്രോത്സാഹിപ്പിക്കണം.

നാം ജീവിക്കുന്ന ലോകത്തെ പരിഗണിച്ചാല്‍, അഭിലാഷം, സ്വസ്ഥത എന്നീ പദങ്ങള്‍ തമ്മില്‍ വലിയ അകലം തോന്നുകയില്ല. എന്നാല്‍ തിരുവെഴുത്ത് എപ്പോഴും കാലിക പ്രസക്തമാണ്. അതിനാല്‍ സ്വസ്ഥമായ ജീവിതം നയിക്കാന്‍ ആരംഭിക്കുന്ന കാര്യം നാം പരിഗണിക്കേണ്ടിയിരിക്കുന്നു.