‘ദീസ് ആര്‍ ദി ജനറേഷന്‍സ്’ എന്ന ഗ്രന്ഥത്തില്‍ മിസ്റ്റര്‍ ബേ, അന്ധകാരത്തെ തുളച്ചു ചെല്ലുന്നതിനുള്ള സുവിശേഷത്തിന്റെ ശക്തിയെയും ദൈവത്തിന്റെ വിശ്വസ്തതയെയും വിവരിച്ചിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം പങ്കുവെച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മുത്തച്ഛനും പിതാവും സ്വന്തം കുടുംബവും പീഡിപ്പിക്കപ്പെട്ടു.

എന്നാല്‍ ഒരു സുഹൃത്തിനോട് ദൈവത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അതിശയകരമായ ഒരു കാര്യം സംഭവിച്ചു: അദ്ദേഹത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ കാര്യത്തിലും അവര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടപ്പോഴും ഇതു സത്യമായിരുന്നു: അവര്‍ ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് അവിടെയും പങ്കുവയ്ക്കാന്‍ തുടങ്ങി. ‘വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല’ എന്ന യോഹന്നാന്‍ 1:5 ലെ വാഗ്ദത്തം സത്യമാണെന്ന് മിസ്റ്റര്‍ ബേ കണ്ടെത്തി.

യേശു തന്റെ അറസ്റ്റിനും ക്രൂശീകരണത്തിനും മുമ്പ്, തന്റെ ശിഷ്യന്മാര്‍ നേരിടാന്‍ പോകുന്ന പ്രശ്‌നത്തെക്കുറിച്ച് അവര്‍ക്കു മുന്നറിയിപ്പു നല്‍കി. ‘പിതാവിനെയും എന്നെയും അറിയാത്ത’ ആളുകളാല്‍ (16:3) അവര്‍ തള്ളപ്പെടും. എന്നാല്‍ യേശു തന്റെ ആശ്വാസവചനം അവര്‍ക്കു നല്‍കി: ‘ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ (വാ. 33).

യേശുവിന്റെ അനേക ശിഷ്യന്മാരും മിസ്റ്റര്‍ ബേയും കുടുംബവും അനുഭവിച്ചതുപോലെയുള്ള പീഡനങ്ങള്‍ അനുഭവിച്ചിട്ടില്ലായിരിക്കാം, എങ്കിലും പ്രതിസന്ധികളെ നാമും പ്രതീക്ഷിക്കണം. എങ്കിലും നാം നിരാശപ്പെടുകയോ നീരസപ്പെടുകയോ ചെയ്യരുത്. നമുക്കൊരു സഹായകനുണ്ട്-അയച്ചുതരാമെന്ന് യേശു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവ്. മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ആശ്വാസത്തിനുമായി നമുക്ക് അവങ്കലേക്കു തിരിയാന്‍ കഴിയും (വാ. 7). അന്ധകാര സമയങ്ങളില്‍ നമ്മെ സ്ഥിരതയോടെ നിര്‍ത്തുവാന്‍ ദൈവസാന്നിധ്യത്തിന്റെ ശക്തിക്കു കഴിയും.