Month: മാർച്ച് 2020

രക്ഷ കാണുക

അമ്പത്തിമൂന്നാം വയസ്സില്‍, ബിസിനസും രാജ്യവും ഉപേക്ഷിച്ച് അഭയം തേടി ഒരു പുതിയ ദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകളോടൊപ്പം ചേരുന്ന കാര്യം സോണിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അക്രമി സംഘം അവളുടെ അനന്തരവനെ കൊല്ലുകയും പതിനേഴു വയസ്സുള്ള മകനെ തങ്ങളുടെ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കയും ചെയ്തപ്പോള്‍ രക്ഷപ്പെടലാണ് തന്റെ ഏക പോംവഴിയെന്ന് സോണിയയ്ക്ക് തോന്നി. ''ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. . . . ആവശ്യമായതെല്ലാം ഞാന്‍ ചെയ്യും,'' സോണിയ വിശദീകരിച്ചു. ''ഞാനും എന്റെ മകനും പട്ടിണി മൂലം മരിക്കാതിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. . . ഒരു ബാഗിലോ കനാലിലോ അവസാനിക്കുന്നതിനേക്കാള്‍ അവന്‍ ഇവിടെ കഷ്ടപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

സോണിയയോടും മകനോടും ബൈബിളിന് എന്തെങ്കിലും പറയാനുണ്ടോ - അനീതിയും നാശവും അനുഭവിച്ച അനേകരോട്? യോഹന്നാന്‍ സ്‌നാപകന്‍ യേശുവിന്റെ വരവ് പ്രഖ്യാപിച്ചപ്പോള്‍, അവന്‍ സോണിയയോട്, നമ്മോട്, ലോകത്തോട് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. ''കര്‍ത്താവിനുള്ള വഴി ഒരുക്കുക'' എന്ന് യോഹന്നാന്‍ പ്രഖ്യാപിച്ചു (ലൂക്കൊസ് 3:4). യേശു വരുമ്പോള്‍ ദൈവം ശക്തവും സമഗ്രവുമായ ഒരു രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് അവന്‍ ഊന്നിപ്പറഞ്ഞു. ഈ രക്ഷാപ്രവര്‍ത്തനത്തിനുള്ള വേദപുസ്തക വാക്ക് ആണ രക്ഷ

രക്ഷ നമ്മുടെ പാപപങ്കില ഹൃദയങ്ങളുടെ സൗഖ്യവും - ഒരു ദിവസം - ലോകത്തിലെ എല്ലാ തിന്മകളുടെയും സൗഖ്യവും ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്റെ രൂപാന്തരീകരണ ജോലി എല്ലാ കഥകള്‍ക്കും ഓരോ മനുഷ്യവ്യവസ്ഥയ്ക്കും ഓരോ വ്യക്തിക്കും വേണ്ടിയുള്ളതാണ. ''സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും,'' യോഹന്നാന്‍ പറഞ്ഞു (വാ. 6).

നാം എന്ത് തിന്മ നേരിട്ടാലും, നാം ദൈവത്തിന്റെ രക്ഷ കാണുമെന്ന് ക്രിസ്തുവിന്റെ ക്രൂശും പുനരുത്ഥാനവും നമുക്ക് ഉറപ്പുനല്‍കുന്നു. ഒരു ദിവസം നാം അവന്റെ അന്തിമ വിമോചനം അനുഭവിക്കും.

ഇതു പ്രാര്‍ത്ഥിക്കുവാനുള്ള സമയം ... വീണ്ടും

എന്റെ അയല്‍വാസിയായ മിരിയാമിനും അവളുടെ കൊച്ചു മകള്‍ എലിസബത്തിനും നേരെ കൈവീശിക്കൊണ്ട് ഞാന്‍ എന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു കാര്‍ തിരിച്ചു. കാലക്രമേണ, വാക്കു പറഞ്ഞ ''കുറച്ച് മിനിറ്റുകള്‍'' എന്നതിനേക്കാളും നീണ്ടുനില്‍ക്കുന്ന ഞങ്ങളുടെ കുശലം പറച്ചിലുകള്‍ക്കും പിന്നീടുള്ള പ്രാര്‍ത്ഥനാ മീറ്റീംഗുകളും എലിസബത്തിനു പരിചിതമായിച്ചുടങ്ങിയിരുന്നു. അവളുടെ അമ്മയും ഞാനും സംസാരിക്കുന്നതിനിടയില്‍ അവള്‍ അവരുടെ മുന്‍വശത്തെ മുറ്റത്ത് നട്ടുപിടിപ്പിച്ച മരത്തില്‍ കയറിയിരുന്നു കാലുകള്‍ ആട്ടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, എലിസബത്ത് താഴേക്കിറങ്ങി ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് ഓടിവന്നു. ഞങ്ങളുടെ കൈകള്‍ പിടിച്ച് അവള്‍ പുഞ്ചിരിച്ചു, എന്നിട്ടു പാടുന്നതുപോലെ പറഞ്ഞു, ''ഇത് പ്രാര്‍ത്ഥിക്കാനുള്ള സമയമാണ്. . . വീണ്ടും.'' ഞങ്ങളുടെ സുഹൃദ്ബന്ധത്തില്‍ പ്രാര്‍ഥന എത്ര പ്രധാനമാണെന്ന് ചെറുപ്പത്തില്‍ത്തന്നെ എലിസബത്തിന് മനസ്സിലായി.

''കര്‍ത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍'' എന്നു വിശ്വാസികളെ പ്രോത്സാഹിപ്പിച്ചതിനുശേഷം (എഫെസ്യര്‍ 6:10), നിരന്തരമായ പ്രാര്‍ത്ഥനയുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പ്രത്യേക ഉള്‍ക്കാഴ്ച നല്‍കി. കര്‍ത്താവിനോടൊപ്പമുള്ള ആത്മീയ നടത്തത്തില്‍ ദൈവജനത്തിന് ആവശ്യമായിരിക്കുന്നതും സംരക്ഷണവും വിവേചനവും തന്റെ സത്യത്തിലുള്ള ഉറപ്പും നല്‍കുന്ന ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗത്തെക്കുറിച്ച് തുടര്‍ന്ന് അവന്‍ വിവരിച്ചു (വാ. 11-17). എന്നിരുന്നാലും, ദൈവം നല്‍കുന്ന ഈ ശക്തി, പ്രാര്‍ത്ഥനയുടെ ജീവദായക വരത്തില്‍ മനപ്പൂര്‍വ്വം മുഴുകുന്നതിലൂടെയാണ് വളര്‍ച്ച പ്രാപിക്കുന്നതെന്ന് അപ്പൊസ്തലന്‍ ഊന്നിപ്പറഞ്ഞു (വാ. 18-20).

ധൈര്യത്തോടെ സംസാരിച്ചാലും നിശബ്ദമായി സംസാരിച്ചാലും വേദനിക്കുന്ന ഹൃദയത്തില്‍ ആഴത്തില്‍ ഞരങ്ങിയാലും ദൈവം നമ്മുടെ ആശങ്കകള്‍ ശ്രദ്ധിക്കുകയും കരുതുകയും ചെയ്യുന്നു. അവിടുത്തെ ശക്തിയില്‍ നമ്മെ ശക്തരാക്കാന്‍ അവന്‍ എപ്പോഴും തയ്യാറാണ്, കാരണം അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കാന്‍ നമ്മെ ക്ഷണിക്കുന്നു.

മണി

കുട്ടിക്കാലം മുതലേ നാവികസേനയുടെ കമാന്‍ഡോ ആകുന്നതു ജോണ്‍സന്‍സ്വപ്‌നം കണ്ടു - ഇത് വര്‍ഷങ്ങളോളമുള്ള ശാരീരിക ശിക്ഷണത്തിനും ആത്മത്യാഗത്തിനും അവനെ പ്രേരിപ്പിച്ചു. പരിശീലകര്‍ ''നരക ആഴ്ച'' എന്ന് പരാമര്‍ശിക്കുന്ന പരിശീലനം് ഉള്‍പ്പെടെ, ശക്തിയുടെയും സഹിഷ്ണുതയുടെയും കഠിനമായ പരിശോധനകള്‍ക്ക് അവന്‍ വിധേയനായി
.
സമഗ്രമായ പരിശീലനം പൂര്‍ത്തിയാക്കാന്‍ ജോണ്‍സന്‍ ശാരീരികമായി കഴിവുള്ളവനായിരുന്നില്ല. അതിനാല്‍ പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നുവെന്ന് കമാന്‍ഡറെയും സഹ ട്രെയിനികളെയും അറിയിക്കാന്‍ മനസ്സില്ലാമനസ്സോടെ അവന്‍ മണി മുഴക്കി. മിക്കവര്‍ക്കും ഇത് ഒരു പരാജയം പോലെ തോന്നും. കടുത്ത നിരാശ ഉണ്ടായിരുന്നിട്ടും, ജോണ്‍സന്് തന്റെ സൈനിക പരാജയം തന്റെ ജീവിത ദൗത്യത്തിനുള്ള ഒരുക്കമായി പില്‍ക്കാലത്തു കാണാന്‍ കഴിഞ്ഞു.

അപ്പൊസ്തലനായ പത്രൊസ് സ്വന്തം പരാജയം അനുഭവിച്ചു. ജയിലിലും മരണത്തിലും താന്‍ യേശുവിനോട് വിശ്വസ്തനായി തുടരുമെന്ന് അവന്‍ ധൈര്യത്തോടെ പ്രഖ്യാപിച്ചു (ലൂക്കൊസ് 22:33). എങ്കിലും തനിക്ക് യേശുവിനെ അറിയില്ല എന്നു തള്ളിപ്പറഞ്ഞതിനെയോര്‍ത്ത് അവനു പിന്നീട് കരയേണ്ടിവന്നു (വാ. 60-62). എന്നാല്‍ പരാജയത്തിനുമപ്പുറം ദൈവത്തിന് പദ്ധതികളുണ്ടായിരുന്നു. പത്രൊസിന്റെ തള്ളിപ്പറയലിനുമുമ്പ്, യേശു അവനോടു പറഞ്ഞു, ''നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല'' (മത്തായി 16:18; ലൂക്കൊസ് 22:31-32 കാണുക ).

നിങ്ങള്‍ യോഗ്യതയുള്ളവനല്ലെന്നും മുന്നോട്ടു പോകാന്‍ കഴിവുള്ളവനല്ലെന്നും ചിന്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു പരാജയവുമായി നിങ്ങള്‍ മല്ലിടുകയാണോ? പരാജയത്തിന്റെ മണിമുഴക്കം നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ ഉദ്ദേശ്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കരുത്.

പുനഃസമാഗമം

കൊച്ചുകുട്ടി ആവേശത്തോടെ തന്റെ പട്ടാളത്തിലുള്ള തന്റെ ഡാഡി അയച്ചുകൊടുത്ത ഒരു വലിയ പെട്ടി തുറന്നു; തന്റെ ജന്മദിനം ആഘോഷിക്കാന്‍ ഡാഡി വീട്ടിലുണ്ടാവില്ലെന്ന് അവന്‍ വിശ്വസിച്ചു. ആ പെട്ടിക്കുള്ളില്‍ മറ്റൊരു സമ്മാനം പൊതിഞ്ഞ പെട്ടി ഉണ്ടായിരുന്നു, ആ പെട്ടിക്കുള്ളില്‍ ''സര്‍പ്രൈസ്!'' എന്നെഴുതിയ ഒരു കടലാസ് കഷണം വെച്ചിരുന്നു. ആശയക്കുഴപ്പത്തിലായ ആ കുട്ടി മുകളിലേക്ക് നോക്കി - അവന്റെ ഡാഡി മുറിയിലേക്കു പ്രവേശിച്ച നിമിഷം തന്നെ. കണ്ണീരോടെ മകന്‍ പിതാവിന്റെ കൈകളിലേക്ക് കുതിച്ചു, ''ഡാഡി, ഞാന്‍ അങ്ങയെ മിസ്സ് ചെയ്തു'', ''ഞാന്‍ ഡാഡിയെ സ്‌നേഹിക്കുന്നു!''

ആ കണ്ണുനീരണിഞ്ഞ സന്തോഷകരമായ പുനഃസമാഗമം എനിക്കു തരുന്ന ചിത്രം വെളിപ്പാട് 21-ല്‍ ദൈവത്തിന്റെ മക്കള്‍ തങ്ങളുടെ സ്‌നേഹവാനായ പിതാവിനെ മുഖാമുഖം കാണുന്ന മഹത്വകരമായ നിമിഷത്തെക്കുറിച്ചുള്ളതാണ് - പൂര്‍ണ്ണമായും പുതുക്കപ്പെട്ടതും പുനഃസ്ഥാപിക്കപ്പെട്ടതുമായ സൃഷ്ടിയില്‍. അവിടെ, (ദൈവം) നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ എല്ലാം തുടച്ചുകളയും.'' മേലില്‍ നമുക്ക് വേദനയോ ദുഃഖമോ അനുഭവപ്പെടുകയില്ല, കാരണം നാം നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനൊപ്പമായിരിക്കും. വെളിപ്പാടു 21-ലെ ''മഹാ ശബ്ദം'' പ്രഖ്യാപിക്കുന്നതുപോലെ, ''ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും'' (വാ. 3-4).

1 പത്രൊസ് 1:8 വിവരിക്കുന്നതുപോലെ, യേശുവിന്റെ അനുയായികള്‍ ഇതിനകം ദൈവത്തോടൊപ്പം ആസ്വദിക്കുന്ന ആര്‍ദ്രമായ സ്‌നേഹവും സന്തോഷവുമുണ്ട്: ''അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു˜നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കുകയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു.''എന്നിട്ടും നാം സ്‌നേഹിക്കുകയും അവിടുത്തെ തുറന്ന കരങ്ങളിലേക്ക് നമ്മെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്ത അവനെ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന അവിശ്വസനീയവും കവിഞ്ഞൊഴുകുന്നതുമായ സന്തോഷം സങ്കല്‍പ്പിക്കുക!