വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന ഒരു ദമ്പതികള്‍ അവരുടെ പട്ടണത്തിലെ ഒരു മനുഷ്യനുമായി ശക്തമായ സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കുകയും യേശുവിന്റെ സ്‌നേഹവും രക്ഷയുടെ കഥയും പലതവണ അദ്ദേഹവുമായി പങ്കുവയ്്ക്കുകയും ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ”വലിയ സത്യം” ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും ആയുസ്പര്യന്തം മറ്റൊരു മതത്തോടുള്ള വിശ്വസ്തത ഉപേക്ഷിക്കാന്‍ അദ്ദേഹം വിമുഖത കാണിച്ചു. അദ്ദേഹത്തിന്റെ ആശങ്ക ഒരു പരിധിവരെ സാമ്പത്തികത്തെ ആശ്രയിച്ചുള്ളതായിരുന്നു. അദ്ദേഹം തന്റെ വിശ്വാസത്തിലെ ഒരു നേതാവും തനിക്കു ലഭിച്ചിരുന്ന പണത്തില്‍ ആശ്രയിച്ചു ജീവിച്ചിരുന്ന ആളുമായിരുന്നു. തന്റെ സമുദായത്തിലെ ആളുകള്‍ക്കിടയില്‍ തന്റെ പ്രശസ്തി നഷ്ടപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു.

സങ്കടത്തോടെ അദ്ദേഹം വിശദീകരിച്ചു, ”ഒരു അരുവിയില്‍ നിന്നു കൈകൊണ്ട് മീന്‍ പിടിക്കുന്ന ഒരാളെപ്പോലെയാണ് ഞാന്‍. ഒരു കൈയില്‍ ഞാന്‍ ഒരു ചെറിയ മത്സ്യത്തെ പിടിച്ചു, പക്ഷേ ഒരു വലിയ മത്സ്യം നീന്തുകയാണ്. വലിയ മത്സ്യത്തെ പിടിക്കണമെങ്കില്‍, ചെറിയതിന ഞാന്‍ ഉപേക്ഷിക്കണം!’

മത്തായി 19-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ധനികനായ യുവ ഭരണാധികാരിക്ക് സമാനമായ പ്രശ്നമുണ്ടായിരുന്നു. യേശുവിനെ സമീപിച്ച് അവന്‍ ചോദിച്ചു, ”ഗുരോ, നിത്യജീവനെ പ്രാപിക്കുവാന്‍ ഞാന്‍ എന്തു നന്മ ചെയ്യണം?” (വാ. 16). അവന്‍ ആത്മാര്‍ത്ഥമായിട്ടാണ് ചോദിച്ചതെന്നു തോന്നും, പക്ഷേ തന്റെ ജീവിതം പൂര്‍ണ്ണമായും യേശുവിനു സമര്‍പ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല. പണത്തില്‍ മാത്രമല്ല, കല്പന അനുസരിക്കുന്നവന്‍ എന്ന് അഭിമാനിക്കുന്ന കാര്യത്തിലും അവന്‍ സമ്പന്നനായിരുന്നു. അവന്‍ നിത്യജീവന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും, അവന്‍ അതിലുപരിയായി മറ്റു പലതിനെയും സ്‌നേഹിക്കുകയും ക്രിസ്തുവിന്റെ വാക്കുകള്‍ നിരസിക്കുകയും ചെയ്തു.

താഴ്മയോടെ നമ്മുടെ ജീവിതം യേശുവിനു സമര്‍പ്പിക്കുകയും അവന്റെ രക്ഷാദാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍, ”വന്ന്, എന്നെ അനുഗമിക്കുക” എന്ന് അവന്‍ നമ്മെ വിളിക്കുന്നു (വാ. 21).